Followers

ചേടത്തിയുടെ ദുഃഖം

Sunday, December 17, 2006

സ്പിന്നേഴ്സ് ഗ്രൗണ്ടില്‍ ക്രിക്കറ്റുകളി തുടങ്ങി. നാട്ടില്‍ ആദ്യമായിട്ടാണു ക്രിക്കറ്റുകളി തുടങ്ങുന്നത്. പട്ടണത്തിലെ കോളേജുകളില്‍ പഠിക്കുവാന്‍ പോകുന്ന ചേട്ടന്മാരാണ് കളി തുടങ്ങിയത്. ദിവസവും വൈകുന്നേരം കളിയുണ്ടാകും. ഞങ്ങളും കളി കാണാന്‍ പോകാന്‍ തുടങ്ങി. പതുക്കെ പതുക്കെ കളിയുടെ നിയമങ്ങളൊക്കെ പഠിച്ചെടുത്തു.
ക്രിക്കറ്റിന്റെ കമ്പം മൂത്തപ്പോള്‍ കിളിമാശു കളിയും , സാറ്റുകളിയും, കുട്ടിയും കോലും കബഡിയുമെല്ലാം അന്തസ്സിനു പിടിക്കാതായി.
പക്ഷേ ചേട്ടന്മാര്‍ ഞങ്ങള്‍ കുട്ടികളെ കളിപ്പിക്കില്ല.
വേറെ കളിക്കുവാന്‍ ഞങ്ങള്‍ക്ക് ബാറ്റും ബോളുമൊന്നുമില്ല.
എന്താ മാര്‍ഗ്ഗം?
തല്‍ക്കാലം കളി മടല്‍ബാറ്റും റബര്‍പ്പന്തും കൊണ്ടാകാം.
പക്ഷേ അതു പറ്റില്ലല്ലോ.
എങ്ങനെയെങ്കിലും ഒരു വഴി കണ്ടുപിടിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
കടവില്‍ സണ്ണിയാണ് ഞങ്ങള്‍ക്കേറേ ആശ്വാസം നല്‍കിയ ആശയം അവതരിപ്പിച്ചത്.
എങ്ങനെ അതു നടപ്പിലാക്കുമെന്നതായി പിന്നീടുള്ള ചിന്ത.

പഴയ ക്രിക്കറ്റ് ബോളുകള്‍ സംഘടിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് സണ്ണി പറഞ്ഞുതന്നത്.
ചേട്ടന്മാര്‍ ക്രിക്കറ്റു കളിക്കുമ്പോള്‍ മോശമാകുന്ന ബോളുകള്‍ അടുത്തുള്ള കരിങ്കല്‍തിട്ടയിലിടും
അത് എങ്ങനെയെങ്കിലും കൈക്കലാക്കിയാല്‍ സംഗതി ക്ലീന്‍........
ദൗത്യം ഞാനും രാമുണ്ണിയും കൂടി എറ്റെടുത്തു.
കളി കാണാനെന്നുള്ള വ്യാജേന ഞങ്ങള്‍ കരിങ്കല്‍ തിട്ടയില്‍ പോയിരിക്കും. ബോളുകള്‍ ഒരൊന്നായ് നിക്കറിനുള്ളിലാക്കി സ്ഥലം കാലിയാക്കാന്‍ തുടങ്ങി.
പല ദിവസങ്ങളിലായി ഞങ്ങള്‍ നാലഞ്ചു ബോളുകള്‍ കൈക്കലാക്കി.
ഇനി അതു തയ്ച്ചെടുത്താല്‍ മതി.
പിന്നെയും പ്രശ്നങ്ങള്‍ ബാക്കി.
മടല്‍ ബാറ്റും ക്രിക്കറ്റ് പന്തും ശരിയാവില്ല.ബാറ്റൊടിഞ്ഞു പോകും.
പുതിയ ബാറ്റു വാങ്ങാതെ വേറെ വഴിയില്ല.
പക്ഷേ എങ്ങനെ?
നൂറു രൂപയോളം വേണം.ആരു തരും?
പണം മോഷ്ടിക്കുന്നത് നല്ല കാര്യമല്ല.
ചേട്ടന്മാരുടെ കൈയ്യില്‍ ആകെ രണ്ടു ബാറ്റേയുള്ളു. അതു പോയാല്‍ പിടിക്കപ്പെടും.

എല്ലാവരും കൂടി പണമുണ്ടാക്കുവാന്‍ തീരുമാനിച്ചു. അല്ലാതെന്തു ചെയ്യുവാന്‍!
കടവില്‍ സണ്ണിയെ ഖജാന്‍ജിയായി നിയമിച്ചു. മാര്‍ഗ്ഗം വളരെ എളുപ്പമായിരുന്നു. എല്ലാവരും ദിവസം രണ്ടു കശുവണ്ടി വീതം സണ്ണിയെ ഏല്‍പ്പിക്കുക. ഓരോ ആഴ്ച്ചയും അതു വിറ്റു പണമാക്കുക. നൂറു രൂപയാകുമ്പോള്‍ ബാറ്റു വാങ്ങുക.
അങ്ങനെ ഒരു ക്രിക്കറ്റ് ബാറ്റില്‍ നിന്നും ഞങ്ങളുടെ സമ്പാദ്യശീലം തുടങ്ങി. ഞങ്ങള്‍ ലക്ഷ്യത്തോട് അടുക്കാറായി.
പക്ഷേ എല്ലാവരെയും തകര്‍ത്തു കളഞ്ഞ സംഭവങ്ങളാണ് പിന്നീട് നടന്നത്.
ചതി. കൊടുംചതി.
ചാക്കോച്ചനാണു ചതിയന്‍.
അവന്റെ ബുദ്ധി നോക്കണേ! ഞങ്ങളാരും ഇല്ലാതിരുന്ന സമയത്ത് അവന്‍ സണ്ണിയുടെ അപ്പന്റ്യടുക്കല്‍ ചെന്ന് ഞങ്ങളുടെ പേരു പറഞ്ഞ് പണപ്പെട്ടി കൈക്കലാക്കി.
പണപ്പെട്ടി കൈക്കലാക്കുക മാത്രമല്ല അവന്‍, ആ നീചന്‍ ചെയ്തത്.
ഞങ്ങള്‍ സ്വപ്നം കണ്ടിരുന്ന ക്രിക്കറ്റ് ബാറ്റ് അവന്‍ ഒറ്റയ്ക്ക് കൈവശമാക്കിയിരിക്കുന്നു. അതു മാത്രമോ, ഞങ്ങളുടെ ശത്രുക്കളായ കുറേപ്പേരുമായി ചേര്‍ന്ന് ഒരു ടീമും ഉണ്ടാക്കിയിരിക്കുന്നു.
സഹിക്കുമോ ഞങ്ങള്‍ക്ക് ഈ കൊടുംചതി.
ഞങ്ങളുടെ എത്ര നാളത്തെ സമ്പാദ്യമാണ്, എത്ര നാളത്തെ അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് തകര്‍ത്തിരിക്കുന്നത്. ഇവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല.
എന്താണൊരു വഴി. ഒന്നുകില്‍ ബാറ്റ് അല്ലെങ്കില്‍ പണം തിരിച്ചു കിട്ടണം.
പക്ഷേ ചാക്കോച്ചന്‍ നീചനാണ്, ചതിയനാണ്, വഞ്ചകനാണ്. അവന്റെടുക്കല്‍ നിന്നു ബാറ്റോ പണമോ തിരിച്ചു കിട്ടുക എളുപ്പമല്ല. കൈയ്യൂക്കു കൊണ്ട് കാര്യം കാണുകയെന്നുള്ളതും സാധ്യമല്ല ഇപ്പോള്‍ അവന്റെ കൂടെയാണ് ആള്‍ബലം കൂടുതലുള്ളത്.

തല്‍ക്കാലം ആ മാര്‍ഗ്ഗം ഉപേക്ഷിക്കുന്നതു തന്നെയാണ് ബുദ്ധി. പോയ പണം പോയി എന്നുതന്നെ കരുതുക.
പുതിയ ബാറ്റ് വാങ്ങുക തന്നെ. പക്ഷെ എങ്ങനെ?
ഇനിയും കശുവണ്ടി കൊണ്ട് ബാറ്റ് വാങ്ങാന്‍ പറ്റില്ല. സീസണ്‍ കഴിഞ്ഞിരിക്കുന്നു.
ആലോചിച്ചു. ഊണിലും ഉറക്കത്തിലും ആലോചിച്ചു. ഒറ്റയ്ക്കും കൂട്ടായും ആലോചിച്ചു.
ആരുടെ സ്വപ്നത്തിലാണെന്നു അറിയില്ല പാണ്ടിക്കാരന്‍ വന്നു ചേര്‍ന്നത്.
അതേ സാക്ഷാല്‍ പാണ്ടിക്കാരന്‍! വെള്ളിയാഴ്ച്ച പാണ്ടിക്കാരന്‍! എല്ലാ വെള്ളിയാഴ്ചയും പണം പലിശയ്ക്കു കൊടുക്കുവാന്‍ വരുന്ന അണ്ണാച്ചി. അണ്ണാച്ചിയോട് പണം പലിശയ്ക്ക് എടുക്കുക.
പറയുവാന്‍ എന്ത് എളുപ്പം!
അണ്ണാച്ചി ഞങ്ങള്‍ കുട്ടികള്‍ക്ക് പണം കടം തരുമോ?
കുട്ടികളെ മനസ്സിലാക്കുന്ന ആരെങ്കിലും ഈ നാട്ടിലില്ലാതെ വരുമോ?
ആരെ സമീപിക്കും?
അച്ചുതന്റെ അമ്മയോടു പറഞ്ഞലോ?അവര്‍ക്കു ഞങ്ങളെ വലിയ കാര്യമാണ്.അവധി ദിവസ്സങ്ങളില്‍ ഞങ്ങളവര്‍ക്ക് പപ്പടം പരത്തിക്കൊടുക്കാറുള്ളതല്ലേ.
ഭാവിയിലെ ക്രിക്കറ്റ് താരങ്ങളെല്ലാം കൂടി അച്ചുതന്റെ വീടു ലക്ഷ്യമാക്കി നടന്നു.
കാര്യങ്ങളെല്ലാം അച്ചുതന്റെ അമ്മയോടു ബോധിപ്പിച്ചു.അവര്‍ പണം വാങ്ങി തരാമെന്നേല്‍ക്കുകയും ചെയ്തു.
പകരം ഞങ്ങളവര്‍ക്കു പപ്പടം പരത്തിക്കൊടുക്കണം.കൂടാതെ എല്ലാ ആഴ്ചയും പത്തു രൂപ വീതം നല്‍കുകയും ചെയ്യണം.എന്നെ അവര്‍ക്കു നല്ല വിശ്വാസമാണ്.അതുകൊണ്ടു തന്നെ ഞാനവര്‍ക്കു ഭാവിതാരങ്ങളെയെല്ലാം സാക്ഷി നിര്‍ത്തി വാക്കു കൊടുക്കണം!
ഞാനിപ്പോള്‍ നാട്ടിലെ വലിയവരെപ്പോലും സ്വാധീനിക്കാന്‍ കഴിവുള്ള ഒരാളായി മാറിയിരിക്കുന്നു.അച്ചുതന്റെ അമ്മ എന്നെ അംഗീകരിച്ചിരിക്കുന്നു.സുഗതന്‍ സാറും എന്നെ അംഗീകരിച്ചതാണല്ലോ.
കഴിഞ്ഞയാഴ്ചയാണ് ക്ലാസ്സ് കഴിഞ്ഞു സുഗതന്‍ സാര്‍ എന്നെ അരികിലോട്ട് വിളിച്ചത്.'' നീ അറിഞ്ഞു കാണുമല്ലോ ഞാന്‍ റിട്ടയറാവുകയാണ്.അതിനു ശേഷം ഞാനൊരു ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങുന്നുണ്ട്.കുമുദത്തിന്റെ ഷാപ്പിനോടു ചേര്‍ന്നാണ്.നിന്നെപ്പോലുള്ള കുട്ടികളെയാണ് എനിക്കു വേണ്ടത്.''
നിന്ന നില്‍പ്പില്‍ ഞാനങ്ങുയര്‍ന്ന് പോകുന്നതായി എനിക്കു തോന്നി.ഒരദ്ധ്യാപകന്‍ ശിഷ്യനോട് സഹായം ആവശ്യപ്പെടുക.

മറിയാമ്മ ടീച്ചറെ,ആശാട്ടിയേ എന്നെ അംഗീകരിക്കുവാന്‍ ഇന്നാളുണ്ടായിരിക്കുന്നു.അടികൊണ്ടാലും പ്രശ്നമില്ല.സുഗതന്‍ സാറിന്റെ ട്യൂഷന്‍ സെന്ററില്‍ പോവുക തന്നെ.

അച്ഛനും അമ്മയും എന്റെ ആവശ്യം
അംഗീകരിച്ചു തരുവാന്‍ തയ്യാറല്ലായിരുന്നു.കാരണം മട്ടൊന്നുമല്ല.ട്യൂഷന്‍ സെന്റര്‍ തുടങ്ങുന്നതു കള്ളുഷാപ്പിലാണന്നുള്ളതു തന്നെ.സുഗതന്‍ സാറിനെ സംബന്ധിച്ചിടത്തോളം ഇത്രയധികം സൗകര്യമുള്ള വേറൊരിടമില്ലായിരുന്നു.ക്ലാസ്സും നടക്കും സാറിന്റെ ദാഹവും തീരും.സാര്‍ അറിയപ്പെടുന്നൊരു മദ്യപാനിയാണ്.മദ്യപിച്ചുവരുന്ന സാറിനെയാണ് ഞങ്ങള്‍ക്കിഷ്ടം.അല്‍പം ഉള്ളിലുണ്ടെലേ സാര്‍ ശരിക്കുമൊരദ്ധ്യാപകനാവുകയുള്ളു.അല്ലെങ്കില്‍ സാറിനു എല്ലാത്തിനോടും ദേഷ്യമാണു.തൊട്ടതിനും പിടിച്ചതിനും അടിയുടെ പൊടിപൂരമായിരിക്കും.അതുകൊണ്ടു കള്ളു ഷാപ്പു തന്നെ പറ്റിയ സ്ഥലം.
അച്ഛ്നും അമ്മയ്ക്കും അതുവല്ലതുമറിയുമോ?
അവര്‍ക്കു മകന്റെ ഭാവിയാണല്ലോ വലിയ കാര്യം!
എന്റെ ആവര്‍ത്തിച്ചുള്ള നിര്‍ബന്ധത്തിനൊടുവില്‍ അവര്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായി.
എന്നെങ്കിലും സുഗതന്‍ സാര്‍ ട്യൂഷന്‍ സെന്റര്‍ കള്ളു ഷാപ്പില്‍ നിന്നു മാറ്റുകയാണങ്കില്‍ എന്നെ അവിടേയ്കു വിടാം എന്നതായിരുന്നു ആ ഒത്തു തീര്‍പ്പ്.
കള്ളുഷാപ്പാണന്ന ഒറ്റക്കാരണത്താല്‍ സുഗതന്‍ സാറിന് വിദ്യാര്‍ത്ഥികളെ കിട്ടാതായി.അങ്ങനെ മനപ്രയാസത്തോടെയാണങ്കിലും മറ്റുള്ള അദ്ധ്യാപകരുടെയും,വിദ്യാര്‍ത്ഥികളുടെയും,രക്ഷിതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി സുഗതന്‍ സര്‍ 'ഫേമസ്' ട്യൂട്ടോറിയല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഞാനവിടെ വിദ്യാര്‍ത്ഥിയുമായി.
ഫേമസ് കൊളേജിന്റെ ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഒരാള്‍!
സുഗതന്‍ സാറിന്റെ അരുമ ശിഷ്യന്മാരില്‍ ഒരാള്‍!
''എന്താ അപ്പുക്കുട്ടാ നീ ഒന്നും പറയാത്തെ.''അച്ചുതന്റെ അമ്മ ചോദിച്ചു.
''ങ്ങ്ഹാ... ഞാനേറ്റമ്മച്ചി.'' ഞാന്‍ പറഞ്ഞു.
പുതിയ ബാറ്റ് എത്തിച്ചേര്‍ന്നു.ചാക്കോച്ചന്റേതുപോലുള്ള ബാറ്റ് തന്നെ. ഞങ്ങള്‍ കളീ തുടര്‍ന്നു.ഈ കാലയളവിനുള്ളില്‍ നാട്ടില്‍ പല പല ടീമുകള്‍ രൂപം കൊണ്ടു. ഞങ്ങളവരുമായി മല്‍സരക്കളി നടത്തുവാന്‍ തുടങ്ങി.
ചാക്കോച്ചനും കൂട്ടരുമായി മത്സരം നടത്തിയാലോ!
അവനെ തോല്‍പ്പിക്കണം.
സണ്ണിയെ പ്രത്യേക ദൂതനായി വിട്ടു.
ചാക്കോച്ചന്‍ സമ്മതിച്ചിരിക്കുന്നു!
കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലേക്കു നീങ്ങുകയായിരുന്നു.
രാമുണ്ണിയാണ് തുടങ്ങിയത്.
ഈ അവസരം ചാക്കോച്ചനോടുള്ള പക തീര്‍ക്കാനായി ഉപയോഗിച്ചാലോ!
ഇതാണു ഏറ്റവും നല്ല അവസരം.അല്ലാതെ അവനെ കിട്ടുക അത്ര എളുപ്പമല്ല.
വീണ്ടും ചര്‍ച്ച തുടങ്ങി.
പ്രതികാരം ചെയ്യുകയെന്നുള്ളത് രാമുണ്ണിയുടെ മാത്രം ആഗ്രഹമല്ല. ഞങ്ങളുടെയെല്ലാം ആഗ്രഹമാണ്.
അവസാനം തീരുമാനമെടുത്തു.
വാടക ഗുണ്ടകളെ ഇറക്കുമതി ചെയ്യുക!
പടിഞ്ഞാറന്‍ ഗ്രൂപ്പിലുള്ളവരെല്ലാം ഗുണ്ടകളാണ്.
ഒന്നു പറഞ്ഞ് രണ്ടിന് ഇടി കൂടുന്നവര്‍!
അഞ്ചുകണ്ണന്‍പുലിയാണ് അവരുടെ നേതാവ്.
അഞ്ചുകണ്ണന്‍പുലിയെ ഞങ്ങളുടെ വിക്കറ്റ്കീപ്പറായി നിയമിച്ചു.
ബാറ്റു പിടിച്ചു വാങ്ങല്‍ പദ്ധതിയെല്ലാം ആസൂത്രണം ചെയ്തു.ചാക്കോച്ചന്‍‍ ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ അഞ്ചുകണ്ണന്‍ അവന്റെ കൈയില്‍ നിന്നും ബലം പ്രയോഗിച്ച് ബാറ്റ് പിടിച്ച് വാങ്ങും.
ചാക്കോച്ചനെ അല്‍പം കായികമായി കൈകാര്യം ചെയ്യേണ്ടി വന്നെങ്കിലും കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിച്ചതുപോലെ തന്നെ നടന്നു.
പക്ഷേ ഞങ്ങള്‍ വിചാരിക്കാത്ത ഒന്നുണ്ടായിരുന്നു.
ഒരമ്മയുടെ ദു:ഖം!
ഏതമ്മയാണ് തന്റെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നത് സഹിക്കുക.മര്‍ദ്ദനം മാത്രമോ? മകന്‍ ജീവനു തുല്യം സ്നേഹിക്കുന്ന ബാറ്റ് പിടിച്ചുവാങ്ങുക കൂടി ചെയ്താലോ!

അവര്‍ ചാക്കോച്ചനേയും കൈയ്ക്ക് പിടിച്ച് അഞ്ചുകണ്ണന്റെ വീടു ലക്ഷ്യമാക്കി നടന്നു.
ഇനി എന്തൊക്കെയണാവോ നടക്കുന്നത്!
ചേടത്തി(ചാക്കോച്ചന്റെ അമ്മയെ അങ്ങനെയാണ് നാട്ടില്‍ അറിയുന്നത്)അഞ്ചുകണ്ണന്റെ വീടിനു വലം വയ്ക്കുകയാണ്.
ഒരു കൈ കൊണ്ട് നെഞ്ചത്തടിക്കുകയാണ്.മറുകൈയില്‍ ചാക്കോച്ചനെ പിടിച്ചിട്ടുണ്ട്.

''എന്റെ മകനെ തായോ...നീയെനിക്കെന്റെ മകനെ തായോ...''ചേടത്തി അലറി വിളിക്കുകയാണ്
ആരോ ചോദിച്ചു.''അല്ല, നിങ്ങളുടെ മകനെയല്ലെ കൈയ്യില്‍ പിടിച്ചിരിക്കുന്നത്.''
ചേടത്തി കരച്ചിലിന് ആക്കം കൂട്ടി.

''അയ്യോ..ഈ മകനെയല്ല. ആ കാലമാടന്‍ ഇടിച്ച് പരുവം കെടുത്തുന്നതിന് മുന്നെയുള്ള മകനെ എനിക്കു തായേ...''











----
This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor
----

5 comments:

Sathees Makkoth | Asha Revamma said...

ചേടത്തിയുടെ ദുഃഖത്തിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു
സസ്നേഹം
സതീശ്

സു | Su said...

എന്നാലും ആ അമ്മയെ ദുഃഖിപ്പിച്ചു.

Sathees Makkoth | Asha Revamma said...

su,
എന്തു ചെയ്യാം മകന്റെ കൈയ്യിലിരിപ്പു കൊണ്ടല്ലേ

ജസ്റ്റിന്‍ said...

Dear satheesh,

ഇ മെയില്‍ അഡ്രസ്സ് ഇല്ലാത്തത് കൊണ്ടാണ് ഇവിടെ എഴുതുന്നത്. താങ്കളുടെ രചനകള്‍ സൈകതതിലേക്ക് ക്ഷണിക്കുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP