സ്വപ്നഭൂമി
Thursday, August 21, 2014
എന്റെ പേര് ഭരതൻ എന്നാണ്.നാട്ടുകാർ എന്നെ ‘ഭരതൻ മാഷ്’ എന്നും വിളിക്കും. പണ്ട്, എന്ന് പറഞ്ഞാൽ പത്ത് മുപ്പത് കൊല്ലങ്ങൾക്ക് മുൻപ്; ഗൾഫിലൊക്കെ ജോലിക്ക് പോകുന്നതിന് മുൻപ് ഞാനൊരു പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. അന്ന് മുതൽ ഞാൻ ഭരതൻ മാഷായി.
എന്റെ ഭാര്യ സുധ. സുധ ടീച്ചർ എന്ന് നാട്ടുകാർ വിളിക്കും. അവളും എന്റെ കൂടെ പാരലൽ കോളേജിൽ പഠിപ്പിക്കാനുണ്ടായിരുന്നു. ഞങ്ങളു തമ്മിൽ ചെറിയ സ്നേഹമൊക്കെ തുടങ്ങി, അവസാനം അവരെന്റെ കൂടെയങ്ങ് കൂടി.
പാവം...നല്ലൊരു കുടുംബത്തിലെ പെണ്ണായിരുന്നു...എന്റെ കൂടെ വന്ന് ഇനി സഹിക്കാനൊന്നുമില്ല.
എനിക്കാണെങ്കിൽ വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലായിരുന്നു. പാരലൽ കോളേജീന്ന് കിട്ടുന്നതുകൊണ്ട് എങ്ങനെ കഴിയാനാണ്? സുധ ടീച്ചറിന്റെ(പണ്ടുമുതലുള്ള വിളിയാണേ...ഞാനിപ്പോഴും അങ്ങനെ തന്നെയാ അവരെ വിളിക്കുന്നേ. ടീച്ചറെന്നെ ‘മാഷേ’ന്നും.)വീട്ടുകാർക്കൊക്കെ ഭയങ്കര എതിർപ്പായിരുന്നു. എനിക്കാണെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലതാനും!
എന്റെ ആകെയുള്ള കൈമൊതൽ ഒരു പോസ്റ്റ്ഗ്രാജുവേഷൻ...
അങ്ങനെയിരിക്കയാണ് എനിക്ക് ഗൾഫിൽ ഒരു അവസരം കിട്ടിയത്. ടീച്ചറെ തനിച്ച് ഞങ്ങൾ താമസിച്ചിരുന്ന വാടക വീട്ടിലാക്കിയിട്ട് ഞാൻ പോയി. ഈ വേർപാടിന്റെ ദു:ഖമെന്നൊക്കെ പറയണതേ...ഇത്തിരി ബുദ്ധിമുട്ടാണേ...ഞങ്ങളത് വേണ്ടുവോളം അനുഭവിച്ചു.
കൊറച്ചൊന്നുമല്ല...മുപ്പത് വർഷം...ജീവിതത്തിന്റെ നല്ല പ്രായം...ഞങ്ങൾ വേറിട്ടുനിന്നു.
വർഷാവർഷം ഒരുമാസം...എന്റെ അവധി...അതു ഞങ്ങള് ശരിക്കും ആസ്വദിച്ചിട്ടുണ്ട് കേട്ടോ....
വേറിട്ട് നിന്നിട്ടുള്ള ആ ഒത്തുചേരലൊണ്ടല്ലോ...അതിന്റെ സുഖം ഒന്നുവേറേ തന്നെയാണേ...
പക്ഷേ തിരിച്ചു പോകാനായി വിമാനത്തിൽ കേറിയൊള്ള ആ ഇരിപ്പ്...ഹൊ...മുപ്പതുവർഷവും ഞാനതനുഭവിച്ചു...ടീച്ചറും തീർശ്ചയായിട്ടും അതനുഭവിച്ചിട്ടുണ്ടാവും. പക്ഷേ പാവം...ഒരിക്കൽ പോലും എന്നോടതൊന്നും പറഞ്ഞിട്ടില്ല കേട്ടോ.
ഞങ്ങടെ കുട്ടികളെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. മൂന്നു മക്കൾ. മൂത്തവൻ ഒരു ഡോക്ടറാണ്...അവനും ഞങ്ങള് ചെയ്തപോലെ തന്നെ ചെയ്തു.MBBS കഴിഞ്ഞപ്പോ കൂടെ പഠിച്ച ഒരുത്തിയേം കൊണ്ടുപോന്നു. ഞങ്ങളെതിർത്തൊന്നുമില്ല. എങ്കിലും ഇത്തിരി ബുദ്ധിമുട്ടാണേ...വളർത്തി വലുതാക്കി കഴിയുമ്പോ അവർക്ക് തോന്നണതുപോലെയൊക്കെ ചെയ്കയെന്നുവെച്ചാൽ...പക്ഷേ ഞങ്ങളൊന്നും പറഞ്ഞില്ല. ഒരിക്കൽ ടീച്ചറിന്റെ അച്ഛനും അമ്മയും ഇതേ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളവരല്ലേ.ഞങ്ങള് കാരണം!
‘താൻ താൻ ചെയ്യുന്ന കർമ്മത്തിൻ ഫലം താൻ താൻ അനുഭവിച്ചീടുക തന്നെവേണം...’
രണ്ടാമത്തത് പെണ്ണാണ്...അവള് B Com കഴിഞ്ഞ് ഇനി പഠിക്കണില്ലന്ന് പറഞ്ഞപ്പോ, ഒരുത്തന്റെ കൂടെ കെട്ടിച്ചുവിട്ടു.ദോഷം പറയരുതല്ലോ...അവൻ നല്ലൊരുത്തനാ...സർക്കാരുദ്യോഗസ്ഥൻ...
മൂന്നാവത്തവൻ എഞ്ചിനീയറാ...ബാംഗ്ലൂരിൽ...നല്ല നിലയിലാണ്.
മൂന്നുപേരും അവരവരുടെ ജോലിയും നോക്കി അവരുടെ പാട്ടിന്...
ചുരുക്കത്തിൽ മുപ്പത് വർഷത്തെ ഗൾഫ് ജീവിതവും മതിയാക്കി കഴിഞ്ഞ്, ഇപ്പോഴാണ് ഞങ്ങളുടെ ഹണിമൂൺ!
ഇതിനിടെ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്...ഞങ്ങളുടെ വീടിനെക്കുറിച്ച്...
മുപ്പത് വർഷം ഗൾഫിലായിരുന്നു...കാര്യമൊക്കെ ശരിയാ...പക്ഷേ ഇപ്പോഴും ഞങ്ങള് കഴിയണത് വാടകവീട്ടിലാണ്!
പണമില്ലാഞ്ഞിട്ടാണോ എന്ന് ചോദിച്ചാൽ മുഴുവനും ശരിയല്ല. കുട്ടികളെയൊക്കെ പഠിപ്പിച്ച്...മോളൊരുത്തിയെ കെട്ടിച്ച് വിട്ടപ്പോ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് തീർന്നു എന്നുള്ളത് ശരിയാണ്.
കുറച്ച് സ്ഥലം വാങ്ങി വീടൊരണ്ണം വെയ്ക്കാൻ പറ്റുമായിരുന്നു. പക്ഷേ ചെയ്തില്ല.
അതെന്തുകൊണ്ടാണന്നോ?
പറയാം. എനിക്കും ടീച്ചറിനും ഒരു സ്വപ്നമുണ്ടായിരുന്നു.ഇപ്പോഴും ആ സ്വപ്നമുണ്ട്...പക്ഷേ നടക്കുമോയെന്നറിയില്ല.
വീടിനെക്കുറിച്ച് ഞങ്ങൾക്കുള്ള സ്വപ്നത്തിൽ അത്ര പുതുമയൊന്നുമില്ല.സാധാരണപ്പെട്ട എല്ലാവർക്കുമുണ്ടാകാവുന്ന ഒരു സാധാരണ സ്വപ്നം!
കുറേയധികം സ്ഥലം...നല്ല പച്ചപ്പുള്ള സ്ഥലം...നിറയെ മരങ്ങളും, കിളികളുമൊക്കെയായി... വലിയൊരു കുളമുണ്ടാകണം...ആ കുളത്തിൽ മുങ്ങാംകുഴിയിട്ട് കുളിക്കണം...നല്ല രസമായിരിക്കുമല്ലേ...മുൻ വശത്തെ ഗേറ്റിൽ നിന്നും വളഞ്ഞ് തിരിഞ്ഞ് പോകുന്ന ഒരു ചെമ്മൺ പാതയുണ്ടാകണം...
അത് ചെന്ന് നില്ക്കുന്നത് വിശാലമായ മുറികളുള്ള ഒരു വീട്ടിലായിരിക്കണം. വീട് വലുതാകണമെന്നൊന്നുമില്ല. പക്ഷേ ശരിക്കും കാറ്റും വെളിച്ചവുമൊക്കെ കേറുന്നതായിരിക്കണം...
ശുദ്ധ വായു ശ്വസിച്ച്, വാഹനങ്ങളുടേയും ഫാക്ടറികളുടെയും മലിനീകരണത്തിൽ നിന്നും വിട്ടുമാറി സ്വസ്ഥവും ശാന്തവുമായ ഒരു സ്ഥലത്ത് കഴിഞ്ഞുകൂടണം. ഇത്രേയുള്ളു ഞങ്ങളുടെ സ്വപ്നം.
എന്താ പറയ്ക!
സ്ഥലമൊക്കുമ്പോ കാശൊക്കില്ല.കാശൊക്കുമ്പോ സ്ഥലമൊക്കില്ല. ഇതു രണ്ടുമൊക്കുമ്പോ സമയമൊക്കില്ല.
മുപ്പത് വർഷം ഞാനും ടീച്ചറും സ്വപ്നം കണ്ട് ജീവിച്ചതു തന്നെ മിച്ചം.
അവസാനം നടക്കാതാവുന്ന സ്വപ്നങ്ങളെ ബാക്കിയുള്ള കാലം നെഞ്ചിലേറ്റി താലോലിക്കാം എന്നൊക്കെ ഞാനും ടീച്ചറുമങ്ങ് തീരുമാനിച്ചു. ഇനി മക്കളായിട്ട് വല്ല സ്വപ്ന സാക്ഷാത്ക്കാരം നടത്തിത്തന്നാൽ അത് മുജ്ജന്മസുകൃതം എന്ന് വേണേൽ കരുതാം.ഗൾഫ് കാശിന്റെ ബാക്കി ഫിക്സഡിലിട്ട് അതിന്റെ കാശുകൊണ്ട് ശിഷ്ടകാലം ജീവിക്കാം എന്നൊക്കെ വിചാരിച്ചു ഞങ്ങള് രണ്ടാളും! ഇന്നത്തെക്കാലത്ത് പിള്ളാര് തന്നിട്ട് കഴിയാമെന്നൊന്നും വിചാരിക്കാൻ പറ്റില്ലല്ലോ...
സംഭവങ്ങളൊക്കെ ഈ വിധമാകുമ്പോഴാണ് ഞാൻ നമ്മടെ ഒരു പഴയെ സുഹൃത്തിനെ കണ്ടുമുട്ടുന്നത്. പാക്കൻ...കുറ്റം പറയരുതല്ലോ...ആള് ഭയങ്കര സത്യസന്ധനാണ്! പണ്ട് ‘തെങ്ങേൽ ക്ലബ്ബ്’ നടത്തിയിരുന്ന കാലത്ത് നാടകക്കാർക്ക് കാശുകൊടുത്തിട്ടേ ഉറങ്ങാൻ പോവൂ എന്നും പറഞ്ഞ് ഒറ്റയ്ക്ക് മഞ്ഞത്ത് കുത്തിയിരുന്ന കക്ഷിയാണ്!
ആളിപ്പോൾ കയർഫാക്ടറിയൊക്കെ പൊളിച്ച് വിറ്റ് ബ്രോക്കർ പണിയാണ്!
കയറും,കയർ ഫാക്ടറിയുമൊക്കെ നശിച്ച് നാറാണക്കല്ലടിഞ്ഞെന്നാണ് പാക്കൻ പറയണത്...
ഇപ്പോ കൊയ്ത്ത് ബ്രോക്കറുമാർക്കാണത്രേ...
വർഷം മൂന്നോ നാലോ കൊയ്ത്ത് കിട്ടിയാൽ മതി...പക്ഷേ ഒടുക്കത്തെ കോമ്പറ്റീഷനാ...അതാണ് പ്രശ്നം!
സത്യസന്ധനും നല്ലവനുമായ നമ്മുടെ പഴയകാല സുഹൃത്തിന് നല്ലതു വരട്ടെ...അവൻ പണം കൊയ്യട്ടെ...
സ്ഥലത്തിനൊക്കെ പൊന്നിന്റെ വിലയാണന്ന് പറഞ്ഞാൽ പോരെന്നാണ് പാക്കൻ പറയുന്നത്.
തൊട്ടാൽ പൊള്ളുന്ന വെലയാ മണ്ണിന് ഇക്കാലത്ത്!
കള്ളപ്പണം ഒഴുകകല്ലേ...കായലെറമ്പത്തോട്ട് അടുക്കാൻ പറ്റില്ല. മൊത്തം റിസോർട്ടുകാര് കൈക്കലാക്കിയിരിക്കയാ...
പുല്ലുപോലും പിടിക്കാതെ കിടന്നിരുന്ന ഒണക്ക സ്ഥലം പോലും ആളുകള് മൊത്തിക്കൊണ്ട് പോകയാണ്...
പാക്കന്റെ സ്ഥലപുരാണം കേട്ടുകഴിഞ്ഞപ്പോൾ മനസ്സിന്റെ അറിയാതെ കിടന്ന കോണുകളിലെവിടെയെങ്കിലും ആ പഴയ സ്വപ്നമുണ്ടായിരുന്നെങ്കിൽ അതുകൂടി പോയിക്കിട്ടി എന്ന് ഞാൻ സമാധാനിച്ചു.
ഇത്രയൊക്കെ മേമ്പൊടിക്ക് പറഞ്ഞുകഴിഞ്ഞ് പാക്കൻ ആ തനി ‘ബ്രോക്കറ് ട്രിക്ക്’ എറക്കി.
കാര്യങ്ങളുടെ കിടപ്പും ഇരിപ്പും ഓട്ടവുമൊക്കെ ഇങ്ങനെയാണെങ്കിലും പഴയകാല സുഹൃത്തായ എനിക്ക് വേണ്ടി അവൻ അരയും തലയും വാലുമൊക്കെ പിരിച്ച് ഗോദായിലോട്ട് ഇറങ്ങും. ഇത് സത്യം...സത്യം...പിന്നേം സത്യം...
ഞാൻ ആ സത്യത്തിൽ വീണു.എനിക്കാണേ വേറേ മാർഗോമില്ല.
പാക്കന്റെ ബൈക്കിന്റെ പുറകിൽ എന്നെ പിടിച്ചുകെട്ടിയിരുത്തി. ഉലകം മുഴുവൻ ചുറ്റി.
എവിടെ? എന്റെ സ്വപ്ന ഭൂമി...
“ഓളേ മുക്കാൽ കാശുമായിട്ടെറങ്ങിയാൽ കോപ്പുകിട്ടും മാഷിന്...”പണ്ടത്തെ പാരലൽ കോളേജ് മാഷായിരുന്നതിന്റെ ബഹുമാനമായിരിക്കും പാക്കൻ കൂടുതലൊന്നും പറഞ്ഞില്ല.
ബൈക്ക് പറന്നുകൊണ്ടിരുന്നു.
ഷേർലിയെകാണുന്നതുവരെ...
പട്ടണത്തിലെ ഏതൊക്കെയോ ട്ട..ണ്ട..വഴികളിലൂടെയാണ് ഞങ്ങൾ ഷേർലീടെ വീട്ടിലെത്തിയത്. ഒരു ബൈക്ക് കഷ്ടിച്ച് പോകുന്ന വഴിയേ ഉള്ളൂ അവരുടെ വീട്ടിലേയ്ക്ക്.
“ദേ, ഇതു കണ്ടാ...പട്ടണത്തിലാ ഇവര് കഴിയണത്...ഒരു ഓട്ടോ പോലും കേറാൻ വഴിയില്ല.അതുകൊണ്ടാ ഇതുങ്ങളിതുകൊടുത്തിട്ട് മാറാൻ പോണത്...” ഷേർലി സ്ഥലം കൊടുക്കുന്നതിനെക്കുറിച്ച് പാക്കന്റെ വിശദീകരണം കേട്ട് ഞാൻ കണ്ണും മിഴിച്ചു നിന്നു.
എന്റെ സ്വപ്നഭൂമി...
എന്റെ വൈക്ളബ്യം മനസ്സിലാക്കിയിട്ടെന്നോണം പാക്കൻ പറഞ്ഞു.“മാഷിന് തരാൻ പോണത് ഇതല്ല...അവരുടെ ഓഹരി സ്ഥലമുണ്ട് പഞ്ചായത്തതിരിൽ....അരയേക്കറോളമുണ്ട്...പുതിയ വീട് വെയ്ക്കാൻ കാശു അത്യാവശ്യമായതോണ്ട് ഷേർലിയത് വിക്കുന്നത്...”
സ്ഥലമൊക്കെ കണ്ടു...
കുളവും,മരവും,കിളികളൊന്നുമില്ലേലും കുറച്ച് ഒണക്ക മണലുണ്ട്...(പറമ്പിന്റെ മൂലയ്ക്ക് ഒരു പ്ളാവുള്ള കാര്യം ഞാൻ പറയാൻ വിട്ടുപോയി.അതിൽ കുറച്ച് ചക്കയും പിടിച്ചിട്ടുണ്ട്.)
എന്റെ സ്വപ്നഭൂമി...
“ഇക്കാലത്ത് ആരാ മരോം കൊളോക്കെ നോക്കണത്...കൊളമൊള്ളവര് അത് മൂടാൻ പാടുപെടുകയാ...പക്ഷേ മണലേ... കിട്ടാക്കനിയാ...”
പാക്കൻ കൈക്കുമ്പിളിൽ വെള്ളമണൽ വാരിയെടുത്ത് മുത്തം വെച്ചു.
“ദാ, ഇതു കണ്ടാ...പൊന്നാ...പൊന്ന്...മണ്ണു വാരുന്നോൻ അഴിയെണ്ണുന്ന കാലമാ...സമയം കളയാതെ ഒള്ള കാശിന് വാങ്ങിക്കോ...അല്പ സ്വൽപം കടമൊക്കെ ഷേർലിയെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാമെന്നേ...”
ഞാനും ടീച്ചറും ആലോചിച്ചു. ശരിയാണ് പാക്കൻ പറഞ്ഞ കാര്യങ്ങൾ...
മരം വേണേൽ നമ്മുക്ക് വെച്ച് പിടിപ്പിക്കാം. കൊളം വേണേൽ നമ്മുക്ക് കുഴിക്കാം. മണലു വേണേലോ?
അങ്ങനെ ടീച്ചറ് പണ്ട് എന്റെ കൂടെ ഇറങ്ങിവന്നപ്പോൾ കൂടെ കൊണ്ടുവന്ന പണ്ടങ്ങൾ ഞാൻ ആദ്യമായി പണയം വെച്ചു.ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിച്ചു. അരേയേക്കർ എന്റേം ടീച്ചറിന്റേം പേരിൽ വാങ്ങി.
രണ്ട് മൂന്ന് കിലോമീറ്റർ ദൂരമുണ്ട് പുതിയ സ്ഥലത്തേയ്ക്ക്...
ഞങ്ങൾക്ക് രണ്ടുപേർക്കും പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ...
ദെവസോം ഞാനും ടീച്ചറും നേരം വൈകുവോളം പറമ്പിൽ തന്നെയായി...
കുറച്ച് പുല്ലും, വാഴേം,കപ്പയുമൊക്കെ വെച്ചു.
പറമ്പൊരുവിധം പച്ചപിടിച്ചു വരുകയായിരുന്നു. അവിടുണ്ടായിരുന്ന് ബോർ വെൽ അഴിച്ചു കളഞ്ഞ് പകരം കുളം കുഴിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങളാലോചിച്ചു.
മൂലയ്ക്ക് നിന്ന പ്ലാവിലെ ചക്കകൾ പഴുത്തു. നല്ല മണവും ഉണ്ടായിരുന്നു. അധികം താമസിയാതെ തന്നെ ചക്ക വെട്ടിയിടണമെന്ന് തീരുമാനിച്ചു ഒരു ദിവസം വൈകിട്ട് തിരികെ ഞങ്ങൾ വാടക വീട്ടിലെത്തി.
അധിക നേരമായിക്കാണില്ല.ടീച്ചറിന്റെ ഫോൺ റിങ്ങുചെയ്തു.
ഞാനത് ശ്രദ്ധിക്കാതെ ഏതോബുക്ക് വായിക്കുകയായിരുന്നു.
കുറച്ചുകഴിഞ്ഞ് ടീച്ചറിന്റെ കൈവിരലുകൾ എന്റെ മുടിയെ തലോടുന്നു.
“മഞ്ജുവാ ഫോൺ ചെയ്തത്...”
മഞ്ജു, ഞങ്ങൾ വാങ്ങിയ സ്ഥലത്തിന്റെ അടുത്ത് താമസിക്കുന്ന പെൺകുട്ടി.അവളാണ് ആ സ്ഥലത്തിലെ വിവരങ്ങൾ ഞങ്ങൾക്കപ്പപ്പോൾ നല്കുന്നത്. ആരെങ്കിലും പറമ്പിൽ കയറിയാലോ, എന്തേലും എടുത്താലോ ഒക്കെ മഞ്ജുവിന്റെ ഫോൺ വരും. അതിന് പ്രതിഫലമായി ഇടയ്ക്കിടയ്ക്ക് ഞങ്ങളെന്തെങ്കിലുമൊക്കെ അവൾക്ക് കൊടുക്കുകയും ചെയ്യാറുണ്ട്.
ഞാൻ ടീച്ചറെ നോക്കി.
“ഷേർലി വന്ന് ചക്കെയെല്ലാം ഇട്ടോണ്ട് പോയെന്ന്...”
“മഞ്ജു അതാണോ പറഞ്ഞത്?”
“അതേ, അവള് ചോദിക്കാൻ ചെന്നപ്പോ ഷേർലി പറയുകയാണേ...”
എന്റെ കൺപോളകൾ ചോദ്യാർത്ഥത്തിൽ മുകളിലോട്ടുയർന്നു.
“ഷേർലിക്ക് പ്ലാവിലെ ചക്ക തിന്നാഞ്ഞിട്ട് എന്തോ ഒരു ഇത് പോലെയെന്ന്....സ്ഥലം കൊടുത്തു...കാശ് വാങ്ങി എന്നൊക്കെ ഒള്ളത് തന്നെ. പക്ഷേ അതുകൊണ്ടൊന്നും അവൾക്ക് ആ പറമ്പും പ്ളാവുമൊക്കെയായുള്ള ആത്മബന്ധം മാറിയിട്ടില്ലന്ന്...
കലികാലം...ഒന്ന് ചോദിക്കാനുള്ള മര്യാദപോലുമില്ലാണ്ടായല്ലോ ആൾക്കാർക്ക്!”
ഞാൻ കുടിച്ചിട്ട് വെച്ചിരുന്ന ചായക്കപ്പ് ടീച്ചറുടെ കൈത്തലത്തിലിരുന്ന് ഞെരിയുന്നു.
ഞാൻ ചിരിച്ചു. ചാരുകസേരയിൽ കിടന്ന് ആർത്താർത്ത് ചിരിച്ചു.
9 comments:
റിപ്പോർട്ടഡ് സ്പ്പീച് പതിവുപോലെ മനോഹരമായി സതീഷ് ഭായ്...
:)
നല്ലൊരു കഥ ..നല്ല ആഖ്യാനം ..!
ലളിതസുന്ദരമായ ശൈലിയില്‍ വളച്ചുകെട്ടില്ലാതെ നല്ലൊരു കഥയും അതിലുള്ള ചിത്രങ്ങളും കാണിച്ചുതന്നു.
നന്നായിരിക്കുന്നു
ആശംസകള്‍
ഷെര്‍ലി ചക്ക കൊണ്ടുപോയി തിന്നട്ടെ!
(അപ്പുക്കുട്ടന്‍ എപ്പോ വരും?)
ഞാന്‍ ഗന്ധര്‍വ്വന്‍ പ്ലസ്സില്‍ ഷെയര്‍ ചെയ്തതു കണ്ടെത്തിയതാണ്. ഇഷ്ടപ്പെട്ടു.
മനോഹരം.
നല്ല എഴുത്ത്.
ആശംസകൾ !
ഉപാസന || Upasana: വളരെ നന്ദി സുനിൽ, ആദ്യ കമന്റിന്
സലീം കുലുക്കല്ലുര്‍:വായിച്ച് കമന്റിയതിന് വലരെ നന്ദി
Cv Thankappan:തങ്കപ്പേട്ടാ, ഇഷ്ടപ്പെട്ടു എന്നറിയച്ചതിൽ വളരെ സന്തോഷം.നന്ദി.
ajith :))അപ്പുക്കുട്ടൻ വരും. നന്ദി
Maithreyi Sriletha:ഞാന്‍ ഗന്ധര്‍വ്വനും, താങ്കൾക്കും വളരെ നന്ദി
Gireesh K.Subramanian:എന്റെ ബ്ളോഗിൽ എത്തിയതിന് വളരെ നന്ദി.
നന്നായി പറഞ്ഞു
vettathan ji, thanks
Post a Comment