Followers

ശാപമോക്ഷം

Sunday, December 23, 2007

ചേട്ടാ...
ചേട്ടോ...

നേരം പരപര വെളുത്ത് വരുന്നതേയുള്ളു. യാത്ര ചെയ്തതിന്റെ ക്ഷീണമുള്ളതിനാല്‍ കുറച്ച് താമസിച്ചെണീറ്റാല്‍ മതി എന്ന് കരുതിയാണ് അപ്പുക്കുട്ടന്‍ കിടന്നത്.നാട്ടില്‍ വന്നാലുള്ള കുഴപ്പമിതാണ്.കൂടുതല്‍ നേരം കിടന്നുറങ്ങാന്‍ പറ്റുകയില്ല. ആരെങ്കിലുമൊക്കെ വരും. അപ്പുക്കുട്ടന്‍ വീണ്ടും കട്ടിലില്‍ ചുരുണ്ട് കൂടി.

അച്ഛനെവിടെപ്പോയി? നേരത്തെ എണീക്കാറുള്ള ആളാണ്. പണ്ടായിരുന്നെങ്കില്‍ അച്ഛനെണീറ്റ് കഴിഞ്ഞാല്‍ പിന്നെ വീട്ടിലാര്‍ക്കും കിടക്കാന്‍ പറ്റുകയില്ല. അമ്മ എണീറ്റ് അടുക്കളയില്‍ പണിതുടങ്ങും. അപ്പുക്കുട്ടനും സേതുവും പുസ്തകവുമെടുത്ത് വെച്ച് അതിന്റെ മുന്നിലിരുന്നുറങ്ങും.ചിലപ്പോഴൊക്കെ അച്ഛന്റെ കൈ ചെവിയിലമരുമ്പോഴാണ് ഉണരുന്നത്. സേതു കീ...കീ...എന്ന് കരഞ്ഞ് കൊണ്ട് പറയും. “കണ്ടോ.ഈ ചെറുക്കനിരുന്നുറങ്ങിയത് കൊണ്ടാ എനിക്ക് കിഴുക്ക് കിട്ടിയത്.” പ്രായത്തിനിളയവളാണങ്കിലും സേതു അപ്പുക്കുട്ടനെ വിളിക്കുന്നത് ‘ഈ ചെറുക്കനെന്നാണ്.‘ അവളമ്മയെ വിളിക്കുന്നതും ‘ഈയമ്മ‘ എന്നാണ്. അവള്‍ക്ക് അച്ഛന്റെ വക കിഴുക്ക് കിട്ടിയാല്‍ പിന്നെ അപ്പുക്കുട്ടന് സുഖമാണ്.അന്നത്തെ ദിവസം പഠിപ്പ് നടക്കുകേല. കീ... കീ...എന്ന് കാറിക്കൊണ്ടിരുന്നാല്‍ എങ്ങനെയാണ് പഠിക്കുന്നത്?

പടിഞ്ഞാറേ മാവിന്‍ ചുവട്ടില്‍ കുഞ്ഞിക്കുട്ടന്‍ കുപ്പയിട്ട് തീ കായാനാണന്നും പറഞ്ഞ് വന്നിട്ടുണ്ടാവും. മുന്‍പിലെ ദിവസം തന്നെ ആഞ്ഞിലിയുടെയും മാവിന്റെയുമെല്ലാം കരിയിലകള്‍ കൂട്ടിയവനവിടെ വെച്ചിരിക്കും. വെളുപ്പാന്‍ കാലത്ത് തന്നെ എത്തി തീയിടും.തീ കായാനാണന്നും പറഞ്ഞ് കാല്‍മുട്ടുകള്‍ക്കിടയില്‍ കൈയും തിരുകി അവനവിടെയിരിക്കും.എങ്കിലും ഉദ്ദേശ്യം വേറെയാണ്. സേതു കിടന്നു കാറുന്നതുകൊണ്ട് പഠിപ്പ് നടക്കുകേലന്നും പറഞ്ഞ് പുസ്തകവും മടക്കിവെച്ച് അപ്പുക്കുട്ടനും കുപ്പകായാന്‍ എത്തും. പിന്നെ കുഞ്ഞിക്കുട്ടന്‍ വളരെ വേഗതയിലാണ് പ്രവര്‍ത്തിക്കുന്നത്.നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചൂട്ട് കറ്റയും കത്തിച്ച് അവന്‍ കുറുപ്പിന്റെ മാവിനെ ലക്ഷ്യമാക്കി നടക്കും. അപ്പുക്കുട്ടന്‍ സഹായിയായി പിന്നാലെയും. കുറുപ്പിന്റെ കണക്കില്‍ മാവിലെറിയാത്ത രണ്ടേ രണ്ട് മര്യാദരാമന്മാരേ നാട്ടിലുണ്ടായിരുന്നുള്ളു. ഒന്ന് അപ്പുക്കുട്ടനും മറ്റേത് കുഞ്ഞിക്കുട്ടനും.


ചേട്ടാ...
ചേട്ടോ...

വീണ്ടും വിളികേട്ടു.

അപ്പുക്കുട്ടന്‍ ചെവിയോര്‍ത്തു. നല്ല പരിചിതമായ സ്ത്രീശബ്ദം. ആരും വാതുക്കലോട്ട് ചെല്ലുന്ന ലക്ഷണമില്ല. ഉടുത്തിരുന്ന കൈലിമുണ്ട് നെഞ്ചോളം കേറ്റി ഉടുത്ത് ഉറക്കച്ചടവോടെ അപ്പുക്കുട്ടന്‍ വാതുക്കലെത്തി.

വാതില്‍ക്കലെ കല്‍പ്പടിയില്‍ ഒരാള്‍ പുറം തിരിഞ്ഞിരിക്കുന്നു. സ്ത്രീശബ്ദമാണല്ലോ കേട്ടത്?

“ആരാ?” അപ്പുക്കുട്ടന്‍ സംശയത്തോടെ ചോദിച്ചു.

പതിവില്ലാത്ത ശബ്ദമായതിനാലായിരിക്കാം ആള്‍ ചാടിയെണീറ്റ് അപ്പുക്കുട്ടനഭിമുഖമായി നിന്നു.

വത്സപ്പാണ്ണന്‍! അപ്പുക്കുട്ടന്‍ അറിയാതെ പറഞ്ഞ് പോയി.

കട്ടിമീശയും,താടിയും,വിരിഞ്ഞമാറും, അതില്‍ നിറയെ രോമങ്ങളുമെല്ലാമുള്ള പുരുഷലക്ഷണം തികഞ്ഞൊരു മനുഷ്യന്‍. താടിയിലും മീശയിലുമെല്ലാം നരകേറിയിരിക്കുന്നു.പരത്തി എണ്ണ തേച്ച് ചീകിയിരുന്നിരുന്ന മുടിയെല്ലാം ഇന്നലങ്കോലപ്പെട്ട് കിടക്കുന്നു.

“അല്ല കൊച്ചെപ്പോ വന്നു?” ആ മധുരമൊഴിക്ക് മാത്രമിന്നും ഒരു കോട്ടവുമില്ല. കേള്‍ക്കാനെന്തൊരു ചേലാണ്!
അപ്പുക്കുട്ടന്റെ ഉത്തരത്തിന് കാത്തു നില്‍ക്കാതെ അടുത്ത ചോദ്യവും വന്നു.

“എപ്പോ പോണു?”

നാട്ടില്‍വന്നു കഴിഞ്ഞാല്‍ സ്ഥിരം ഉണ്ടാകാറുള്ള ചോദ്യമാണിത്.ആദ്യകാലത്തൊക്കെ ഒരുതരം അസഹ്യത ഈ ചോദ്യം കേട്ടാല്‍ അപ്പുക്കുട്ടനുണ്ടാകുമായിരുന്നു.പലതവണ കേട്ട് കേട്ട് തഴമ്പിച്ചതു കൊണ്ടാവാം ഇപ്പോളിതു കേട്ടില്ലങ്കിലാണ് ബുദ്ധിമുട്ട്.അതുകൊണ്ട് തന്നെ ഉത്തരം അപ്പുക്കുട്ടനൊരു ചിരിയിലൊതുക്കി.

അപ്പോഴേക്കും അച്ഛനെത്തി. വത്സപ്പാണ്ണന്‍ വീണ്ടും കല്‍പ്പടിയിരുന്നു.

അപ്പുക്കുട്ടന്‍ വത്സപ്പാണ്ണന്റെയും അച്ഛന്റേയും സംസാരം ശ്രദ്ധിച്ച് കൊണ്ട് വാതുക്കല്‍ തന്നെ നിന്നു.

“ആരും വന്നില്ല.” വത്സപ്പാണ്ണന്‍ അച്ഛനോട് പറഞ്ഞു.
“ഇനിയിപ്പോ എന്താ നിന്റെ പ്ലാന്‍?”

“എന്തു പ്ലാന്‍?” ഇന്നലത്തെ മഴയില്‍ ബാക്കി ഉണ്ടായിരുന്ന ഷീറ്റെല്ലാം പറന്ന് പോയി.കേറിക്കെടക്കാന്‍ അരസെന്റെങ്കിലും ഉണ്ടാക്കണമെന്നേ എനിക്കുള്ളു.

“അവളുണ്ടായിരുന്നേ നിനക്കീ ഗതിവരുകേലാരുന്നു. ഒരപേക്ഷ എഴുതി പാര്‍ട്ടി ആപ്പീസില്‍ കൊടുത്ത് കൂടെ നിനക്ക്?”
“ഇനി പറയാനായിട്ട് ആരുമില്ലവിടെ.” കണ്ണുകളിലുരുണ്ട് കൂടിയ കണ്ണുനീര്‍ താഴോട്ട് വീഴാതിരിക്കാനാവണം വത്സപ്പാണ്ണന്‍ തലയല്‍പം മേലോട്ടുയര്‍ത്തി.പിന്നെ വാതുക്കലെ റോഡിലോട്ടും നോക്കിയിരുന്നു.അച്ഛന്റെ ചുണ്ടുകളില്‍ ചെറിയൊരു ചിരി പടര്‍ന്നു.അത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് അപ്പുക്കുട്ടന് വേര്‍തിരിച്ചറിയാനായില്ല.


വെള്ള ഡബിള്‍മുണ്ടും,തോളിലൂടെ വിടര്‍ത്തിയിട്ടിരിക്കുന്ന വീതിയേറിയ തോര്‍ത്തുമിട്ട് നെറ്റിയില്‍ നീളത്തിലുള്ള ചന്ദനക്കുറിയും ചാര്‍ത്തി കൈയിലെ വാഴയിലയില്‍ പൂക്കളും; ചെവിയില്‍ ചേടി വെച്ചിരിക്കുന്ന ചെത്തിപ്പൂവുമായി അമ്പലത്തിലേയ്ക്ക് വരുന്ന വത്സപ്പാണ്ണനെ കാണുവാനായി കുട്ടികള്‍ കാത്തിരുന്നൊരു കാലമായിരുന്നു അപ്പുക്കുട്ടന്റെ മനസ്സിലപ്പോള്‍. വത്സപ്പാണ്ണനെ കാണുന്നതിന് വേണ്ടി വേറെ പലരും അന്ന് ഇടവഴിയില്‍ കാത്തു നിന്നിരുന്നു.
ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ വത്സപ്പാണ്ണന്‍ പ്രത്യക്ഷപ്പെടുമ്പോഴേ ഇങ്ങേയറ്റത്ത് നിന്നും പൂവാലന്മാര്‍ താളം പിടിക്കും.
‘ഡിംഗ് ഡോംഗ് ഡിംഗ്.’ ‘ഡിംഗ് ഡോംഗ് ഡിംഗ്.’

വത്സപ്പാണ്ണന്‍ നടക്കുന്നത് പെണ്ണുങ്ങള് നടക്കുന്നത് പോലായതു കൊണ്ടാണ് ചേട്ടന്മാര്‍ അങ്ങനെ ഒച്ച വെയ്ക്കുന്നതെന്നണ് കുഞ്ഞികുട്ടന്‍ പറയുന്നത്. എന്തായാലും കേള്‍ക്കാന്‍ നല്ലരസമാണ്!
വത്സപ്പാണ്ണന്‍ നടപ്പിനു വേഗത കൂട്ടും.
പൂവാലന്മാര്‍ അതിനനുസരിച്ച് താളവും ധൃതഗതിയിലാക്കും.

‘ഡിംഗ് ഡോംഗ് ഡിംഗ്.’ ‘ഡിംഗ് ഡോംഗ് ഡിംഗ്.’

പാവം വത്സപ്പാണ്ണന്‍! ആരെയും കളിയാക്കിചിരിക്കരുതെന്നാണ് അച്ഛന്‍ പറയുന്നത്. എങ്കിലും ഇതൊക്കെ കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ പറ്റുമോ? വത്സപ്പന്‍ പെണ്ണിനെപ്പോലായാത് അവന്റെ കൊഴപ്പം കൊണ്ടാണോന്നാ അച്ഛന്‍ ചോദിക്കുന്നത്. ആര്‍ക്കറിയാം? ദൈവത്തിനറിയാമായിരിക്കാം. ദൈവത്തിന് കോപം തീര്‍ക്കാനായിരിക്കും വത്സപ്പാണ്ണന്‍ എല്ലാ ദെവസവും അമ്പലത്തില്‍ വരുന്നത്. ആളുകളുടെ കുറ്റവും കുറവും പറഞ്ഞ് കളിയാക്കി ചിരിച്ചാല്‍ അടുത്ത ജന്മത്തില്‍ നമ്മളും അത് പോലാകുമെന്നാണ് അച്ഛന്‍ പറയുന്നത്. വത്സപ്പാണ്ണന്‍ കഴിഞ്ഞ ജന്മത്തില്‍ ആരെയെങ്കിലുമൊക്കെ കളിയാക്കി കാണും. അതുകൊണ്ടായിരിക്കും ഇപ്പോളിങ്ങനെയൊക്കെ.

“നമ്മളു കളിയാക്കുന്നില്ലല്ലോ.ചിരിക്കുന്ന മാത്രേള്ളല്ലോ. അപ്പോ നമ്മക്ക് പ്രശ്നമില്ല.” കുഞ്ഞിക്കുട്ടനങ്ങനെയാ പറയണത്.

“വത്സമ്മേ നിന്റെ കല്യാണമെന്നാണടീ?” ലാലിയാണ് വത്സപ്പാണ്ണനെ കൂടുതല്‍ കളിയാക്കുന്നത്. ആരേയും വിടില്ല അവന്‍. വത്സപ്പാണ്ണനെ ഒട്ടും വിടില്ല.വത്സപ്പാണ്ണനല്ലാതെ വേറെ ആരെങ്കിലുമാണങ്കില്‍ അടിയിലേ ഒതുങ്ങൂ.

വത്സപ്പാണ്ണനു കൈ നീട്ടി വലിച്ച് അടിക്കാനറിയില്ലന്നാ മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ പറയുന്നത്. “ഒന്നു പോ എന്റെ ലാലീ, എന്ന് മുട്ടുകൈ പള്ളയ്ക്ക്ന്ന് മാറ്റാതെ വിരലുകള്‍ വിടര്‍ത്തി പറഞ്ഞാല്‍ വല്ലതുമാകുമോ? ഞാനെങ്ങാനമായിരിക്കണം. അവന്റെ കരണകുറ്റി അടിച്ച് പൊകച്ചേനേ.” പറഞ്ഞത് മാധവി ആയത്കൊണ്ട് സംശയിക്കേണ്ട കാര്യോമില്ല. മാധവിക്ക് ആണുങ്ങളെപ്പോലെ മീശയുണ്ട്! മാധവി മുണ്ട് മടക്കി കുത്തും. ബീഡി വലിക്കും. വത്സപ്പാണ്ണന്‍ മടക്കി കുത്തത്തില്ല. ബീഡി വലിക്കത്തില്ല. പക്ഷേ മാധവിയേക്കാള്‍ മീശയുണ്ട്. ആണായാല്‍ മാധവിയെപ്പോലിരിക്കണമെന്നാണ് എല്ലാരും പറയണത്. “അപ്പോള്‍ പെണ്ണായാല്‍ വത്സപ്പാണ്ണനെ പോലിരിക്കണോ?” അപ്പുക്കുട്ടനത് ചോദിച്ചതിന് അമ്മ കിഴുക്കാണു കൊടുത്തത്. മാധവി ഭയങ്കര ഇടിക്കാരിയാണ്. ഒന്നുപറഞ്ഞ് രണ്ടിന് മാധവിയുടെ കൈ പൊങ്ങും. മാധവി ഇടി പഠിച്ചത് ഭര്‍ത്താവ് കേശവന്‍ മൊണ്ണ ആയതുകൊണ്ടാണന്നും മാഞ്ചുവട്ടില്‍ സംസാരമുണ്ട്.കേശവന്‍ മൊണ്ണ ആയതുകൊണ്ടാണന്ന് അപ്പുക്കുട്ടനൊരിക്കലും തോന്നിയിട്ടില്ല. കാരണം മാധവി ചക്ക പോലെയാണിരിക്കുന്നത്. കേശവന്‍ ചക്കകുരുപോലെയും!. അപ്പം മൊണ്ണയല്ലങ്കിലും മാധവീടെ ഇടി കൊണ്ടാല്‍ കേശവന്‍ വീഴും. പക്ഷേ പെണ്ണുങ്ങള് സംസാരിക്കുന്നിടത്ത് അപ്പുക്കുട്ടനെന്തുകാര്യം? അതുകൊണ്ട് അപ്പുക്കുട്ടനിതൊന്നും ആരോടും പറഞ്ഞിട്ടില്ല.

“നിന്റെ വീട്ടുകാരെന്തു പറയുന്നു?” അച്ഛന്റെ ചോദ്യം കേട്ടാണ് അപ്പുക്കുട്ടന്‍ ഓര്‍മ്മകളില്‍നിന്നും മടങ്ങിവന്നത്.പൊയ്പ്പോയബാല്യത്തിന്റെ മധുരസ്മരണ അവനില്‍ പുഞ്ചിരി വിടര്‍ത്തിയിരുന്നു.

“ഓ... ഞാനെന്തെങ്കിലും പറഞ്ഞാല്‍ അവരൊരുമാതിരി ഓളിച്ചിരിയും കളിയാക്കലും മറ്റുമാ. അവരെന്നെ കൊല്ലാനും മടിക്കില്ല.”
“പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞ് കൂടായിരുന്നോ?”

“പറഞ്ഞ് പറഞ്ഞ് മടുത്തു. ഇതുവരെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.എന്റെ കാര്യം നോക്കിയിട്ട് അങ്ങേര്‍ക്ക് വലിയ പ്രയോജനമൊന്നുമില്ലല്ലോ?”

രണ്ട് പേരും പറയുന്നതെന്താണന്ന് അപ്പുക്കുട്ടനൊട്ടും പിടികിട്ടുന്നില്ലായിരുന്നു. എന്തൊക്കെയോ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതായി അപ്പുക്കുട്ടന് തോന്നി. അച്ഛന്‍ വത്സപ്പാണ്ണനെ തന്നെ ശ്രദ്ധിച്ച് കൊണ്ട് നില്‍ക്കുന്നു.
“വടക്ക് പെങ്ങാമ്മാരുടെ വീട്ടില്‍ പൊയ്ക്കൂടെ നിനക്ക്?”

“അവിടെയൊക്കെ പോകാറുണ്ട്. രണ്ടോ മൂന്നോ ദെവസം കഴിയുമ്പോ എല്ലാരുടേം മൊകം കറുക്കും.അരീം സാമാനങ്ങളുമൊക്കെ വെറുതേ ഒണ്ടാവുമോ? അതൊക്കെ അറിയാവുന്നത് കൊണ്ട് വേല ചെയ്യണ പൈസ അവിടെ കൊടുത്തിട്ടേ ഞാന്‍ പോരത്തൊള്ളു. എങ്കിലും...” വത്സപ്പാണ്ണന് മുഴുവന്‍ പറയാന്‍ പറ്റുന്നില്ല.

രണ്ട് പേരുടെ സംസാരം പൊട്ടന്‍ ആട്ടം കാണുന്നതുപോലെ കണ്ടോണ്ട് നില്‍ക്കുകയെന്ന് പറയുന്നത് അല്‍പം ബുദ്ധിമുട്ട് തന്നെയാണ്. അപ്പുക്കുട്ടന്‍ അകത്തേയ്ക്ക് പോയി.
മനസ്സിലാകാത്ത കാര്യം കേട്ട്നില്‍ക്കുന്നതിലും നല്ലത് വിട്ടുപോയ ഉറക്കം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് ഒരു നിമിഷം അപ്പുക്കുട്ടന്‍ വിചാരിച്ച് പോയി.
ഒന്ന് കണ്ണടച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോളാണ് അച്ഛന്റെ ശബ്ദം കേട്ടത്.

“എന്ത് നല്ല രീതിയില്‍ കഴിഞ്ഞ് വന്നവനാണ്. ഇപ്പോ നോക്കിയേ...” അപ്പുക്കുട്ടന്‍ വെറുതെ കിടക്കുകയാണന്ന് കരുതിയായിരിക്കാം അച്ഛന്‍ മുറിയിലേയ്ക്ക് വന്നത്. വളരെ നാള്‍ കൂടി കാണുന്ന മകനെ നാട്ട് വിശേഷങ്ങള്‍ കേള്‍പ്പിക്കാനുള്ള ഉല്‍സാഹവും അതിലുണ്ടായിരുന്നിരിക്കാം.

ഏതായാലും ഉറക്കം വീണ്ടും മുറിഞ്ഞു. വത്സപ്പാണ്ണന്റെ കഥ കേട്ട് കളയാം. അപ്പുക്കുട്ടന്‍ കട്ടിലിലെണീറ്റിരുന്നു. അച്ഛന്‍ ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു. കട്ടന്‍കാപ്പിയുമായി അമ്മയും അപ്പോഴത്തേക്കും എത്തിയിരുന്നു.

“പെണ്ണ് കെട്ടുമ്പോഴെങ്കിലും അവന്‍ നേരെയാകുമെന്നാ എല്ലാരും കരുതിയത്. വത്സപ്പന്‍ ഭാര്യയും അവള് ഭര്‍ത്താവുമാണന്ന് ആള്‍ക്കാര് പറയുന്നത് എത്ര നാളാ ഒരു പെണ്ണിന് സഹിക്കാന്‍ പറ്റുന്നത്.” അമ്മയാണത് പറഞ്ഞത്.

“അവളിട്ടിട്ട് പോയി അധികമാകുന്നതിന് മുന്നേ അവന്റെ അമ്മയും മരിച്ചു. എന്ത് ചെയ്യാം ഇവനിങ്ങനൊരു പാവമായിപ്പോയല്ലോ. അതു മുതലെടുക്കുകയാണിപ്പോ അവന്റെ സഹോദരന്മാരും അവരുടെ പെണ്ണുങ്ങളും.നിയമപ്രകാരം അവനുള്ളതാണ് കുടുംബവീട്. എങ്ങനെയെങ്കിലും അവനെയൊന്നൊഴിപ്പിച്ചാല്‍ മതിയെന്നാണിപ്പോളെല്ലാവര്‍ക്കും. സഹായത്തിനായി പലരെയും സമീപിച്ചു. പക്ഷേ ആരും തിരിഞ്ഞ് നോക്കുന്നില്ലന്നാണ് അവന്‍ പറയുന്നത്. ഇപ്പോളിങ്ങനെ വീടുവീടാന്തരം കയറിയിറങ്ങി സഹായമഭ്യര്‍ത്ഥിക്കുകയാണ്. നമ്മുക്കെന്ത് ചെയ്യാന്‍ പറ്റും? സ്വന്തം കൂടപ്പിറപ്പുകളിങ്ങനെയാവുമ്പോള്‍?” അച്ഛന്‍ ദീര്‍ഘമായി ശ്വസിച്ച് കൊണ്ട് എന്റെ നേരെ നോക്കി.
ശരിയാണ് വത്സപ്പാണ്ണനെ സഹായിച്ചിട്ട് ആര്‍ക്കെന്ത് കിട്ടാനാണ്?

ഗ്രാമീണതയുടെ നഷ്ടപ്പെട്ട് പോകുന്ന നന്മകളേയും കുറിച്ചോര്‍ത്തുകൊണ്ട് അപ്പുക്കുട്ടനിരുന്നു.അയല്‍ക്കാരന്റെ ദുഃഖവും വിശപ്പുമെല്ലാം സ്വന്തം ദുഃഖമായി കണ്ടിരുന്ന ഒരു നല്ല സമൂഹം അന്യമാവുന്നു. സ്വന്തത്തിനും ബന്ധത്തിനുമൊന്നും ഒരു വിലയുമില്ലാതായിരിക്കുന്നു. സഹായം ചെയ്യുന്നവനും ഒരു നിമിഷമൊന്ന് ആലോചിക്കും, ‘എന്താണ് തനിക്കതില്‍ നിന്നുള്ള നേട്ടമെന്ന്.’

ഇവിടെ വത്സപ്പാണ്ണന്‍ വര്‍ത്തമാനകാലത്തിന്റെ ഒരു പതിപ്പ് മാത്രം. ഒന്നുമില്ലാത്തവന്‍...നേരാം വണ്ണം സംസാരിക്കാനറിയാത്തവന്‍...പഠിപ്പില്ലാത്തവന്‍...വോട്ട് ബാങ്കുകാര്‍ക്ക് ആവശ്യമില്ലാത്തവന്‍...സ്വന്തമായുള്ള കൂരയില്‍ പോലും പ്രാണഭയത്തോടെ കഴിയുന്നവന്‍...ഒരേ വയറ്റില്‍ പിറന്ന സഹോദരങ്ങളെ ഭയന്ന് കഴിയുന്നവന്‍...

“അവരെന്നെ കൊല്ലാനും മടിക്കില്ല.” വത്സപ്പാണ്ണന്റെ വാക്കുകള്‍ അപ്പുക്കുട്ടന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.


പാര്‍ട്ട് 2


അടുത്ത തവണ നാട്ടിലെത്തിയപ്പോള്‍ വീണ്ടും വത്സപ്പാണ്ണനെ കണ്ടു. അമ്പലത്തിന് മുന്നില്‍ വെച്ച്. അതാണല്ലോ വത്സപ്പാണ്ണന്റെ അഭയസ്ഥാനം.

വെള്ള ഡബിള്‍മുണ്ടും,തോളിലൂടെ വിടര്‍ത്തിയിട്ടിരിക്കുന്ന വീതിയേറിയ തോര്‍ത്തുമിട്ട് നെറ്റിയില്‍ നീളത്തിലുള്ള ചന്ദനക്കുറിയും ചാര്‍ത്തി കൈയിലെ വാഴയിലയില്‍ പൂക്കളും; ചെവിയില്‍ ചേടി വെച്ചിരിക്കുന്ന ചെത്തിപ്പൂവുമായി അമ്പലനടയില്‍ വത്സപ്പാണ്ണന്‍ നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലി കളിയാക്കിയിരുന്ന വത്സപ്പാണ്ണന്റെ അതേ രൂപം! നരകേറിയ മുടിയൊഴികെ വേറെ മാറ്റങ്ങളൊന്നുമില്ല!

അപ്പുക്കുട്ടന് അത്ഭുദമായിരുന്നു. കഴിഞ്ഞവരവിന് താന്‍ കണ്ട വത്സപ്പാണ്ണന്‍ ഇപ്പോള്‍ എന്തുമാത്രം മാറിയിരിക്കുന്നു! അലങ്കോലപ്പെട്ട് കിടന്ന മുടിയെല്ലാം എണ്ണ തേച്ച് പരത്തി ചീകിവെച്ചിരിക്കുന്നു. പണ്ടത്തെപ്പോലെ തന്നെ.

വത്സപ്പാണ്ണനും അപ്പുക്കുട്ടനെ കണ്ടിരുന്നു. വത്സപ്പാണ്ണന്‍ അപ്പുക്കുട്ടന്റെ അടുത്തെത്തി.
“കൊച്ചെപ്പോ വന്നു?” സ്ഥിരം ചോദ്യം.
“എപ്പോ പോണു?” അടുത്ത ചോദ്യവും ഉടനെയുണ്ടായി.
അപ്പുക്കുട്ടന്‍ ഉത്തരം ചിരിയിലൊതുക്കി.
“ജീവിതമൊക്കെ എങ്ങനെ വത്സപ്പാണ്ണാ?”
“കൊച്ചേ എനിക്കിപ്പോ നല്ല സുഖമാ...പ്രശ്നങ്ങളൊക്കെ തീര്‍ന്നു.വീടൊക്കെ ശരിയാക്കി.”

പിന്നെ വത്സപ്പാണ്ണന്‍ വാച്ചിലോട്ട് നോക്കി പതിവ് സ്ത്രീ ചേഷ്ടയില്‍ പറഞ്ഞു. “യ്യോ... കൊച്ചേ, സമയമൊത്തിരിയായി... ഞാന്‍ പോട്ടെ.” വത്സപ്പാണ്ണന്‍ നടന്നകന്നു.

അപ്പുക്കുട്ടന്‍ വീട്ടിലേയ്ക്കും പോയി.

അന്നത്താഴത്തിനിരുന്നപ്പോഴാണ് വത്സപ്പാണ്ണന്‍ വിഷയം അപ്പുക്കുട്ടന്‍ അവതരിപ്പിച്ചത്.


“അവനിപ്പോ പഴയപോലൊന്നുമല്ല മോനേ. രക്ഷപ്പെട്ടുപോയി. മാധവി വന്നതോടെ അവന്റെ നല്ല കാലം തുടങ്ങി.കേശവന്‍ മരിച്ചതോടെ മാധവിയുടെ കഷ്ടകാലവും തുടങ്ങി. കടംകേറി വീടും പുരയിടവും വിറ്റ് കടത്തിണ്ണയില്‍ താമസിക്കുമെന്നായപ്പോള്‍ അവളെ സഹായിക്കാന്‍ വത്സപ്പനെ ഉണ്ടായിരുന്നുള്ളു.എന്തായാലും രണ്ട് പേരും രക്ഷപ്പെട്ടു.മാധവിയെ പേടിച്ച് ഇപ്പോ ആരും ശല്യത്തിനുമില്ല. എല്ലാം കാണുന്ന ഒരാളുണ്ട് മോനേ...” അമ്മ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ദൈവത്തിന്റെ ചിത്രത്തിലോട്ട് നോക്കി.

“അപ്പോള്‍ ആണായാല്‍ മാധവിയെ പോലിരിക്കണം അല്ലേ അമ്മേ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
അമ്മ ചിരിച്ചു.

Read more...

അപ്പുക്കുട്ടനും ഗപ്പിയും

Sunday, December 2, 2007

അപ്പുക്കുട്ടന് ഗപ്പി വളര്‍ത്താന്‍ ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കുറച്ച് നാളുകളെന്നു പറഞ്ഞാല്‍ കുമാറിന്റെ വീട്ടിലെ കണ്ണാടിക്കൂട്ടില്‍ പലനിറത്തിലും രൂപത്തിലുമുള്ള മീന്‍കുഞ്ഞുങ്ങള്‍ തത്തിക്കളിക്കുന്നത് കണ്ട അന്ന് മുതല്‍ തുടങ്ങിയതാണ്. സ്വര്‍ണ്ണ നിറത്തിലും കറുപ്പ് നിറത്തിലുമൊക്കെയുള്ള മീനുകളെ കാണാന്‍ എന്ത് ഭംഗിയാണ്! കണ്ണാടിക്കൂടിന്റെ അടിത്തട്ടില്‍നിന്നും വരുന്ന കുമിളകള്‍ക്കിടയിലൂടെ നീങ്ങുന്ന മീനുകളെ കണ്ടിട്ടും കണ്ടിട്ടും അപ്പുക്കുട്ടന് മതി വന്നില്ല. ഇതുപോലൊരു കണ്ണാടിക്കൂടും തിളങ്ങുന്ന മീനുകളേയും വാങ്ങിക്കണമെങ്കില്‍ ഒത്തിരി പണം വേണം!
കുമാറിന്റെ അച്ഛന്‍ പണക്കാരനാണ്. ആനയെപ്പോലും വാങ്ങിക്കാന്‍ കാശുണ്ടന്നാണ് മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്.

സ്വര്‍ണ്ണമീനും കണ്ണാടിക്കൂടും നടക്കാത്ത സ്വപ്നമാണന്ന് മനസ്സിലായത് കൊണ്ടാണ് അപ്പുക്കുട്ടന്‍ മീന്‍ വളര്‍ത്തല്‍ ഗപ്പിയിലാക്കാമെന്ന് വിചാരിച്ചത്. ഗപ്പിക്കുഞ്ഞുങ്ങളെ തരാമെന്ന് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. കുറച്ച് കൂടി അവനെ സോപ്പിട്ടാല്‍ ഒരു സ്വര്‍ണ്ണ മീനെക്കൂടെ ഒപ്പിച്ചെടുക്കാന്‍ പറ്റുമായിരിക്കും!

കുറേ നാളുകൂടിയുള്ള അപ്പുക്കുട്ടന്റെ ആഗ്രഹമാണ് വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ളത്. അമ്മ വീട്ടില്‍ താറാവിനേം,കോഴിയേയും വളര്‍ത്തുന്നുണ്ട്. അച്ഛനാണങ്കില്‍ പച്ചക്കറി കൃഷിയാണ്. അപ്പോള്‍ അപ്പുക്കുട്ടന്‍ മാത്രം ഒന്നും ചെയ്യാതിരുന്നാല്‍ മോശമല്ലേ!

നിറമുള്ള മീനെകിട്ടിയില്ലെങ്കില്‍ വേണ്ട. ഗപ്പിയെങ്കില്‍ ഗപ്പി!

ഒന്നോര്‍ത്താല്‍ ഗപ്പി വളര്‍ത്തുന്നത് അമ്മ കോഴീനേം താറാവിനേം വളര്‍ത്തുന്നതിനേലും നല്ലതാണ്. നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുകേലല്ലോ.
കോഴിയെല്ലാം കൂടി ശങ്കരന്‍ ചേട്ടന്റെ തെങ്ങിന്‍ചോട്ടിലും വാഴച്ചോട്ടിലും ചെകഞ്ഞെന്ന് പറഞ്ഞ് എപ്പോഴും വഴക്കാണ്. അച്ഛന്റെ കപ്പയും കാച്ചിലും, ചീരയുമെല്ലാം കോഴീം താറാവുമെല്ലാം കൂടി ചെകഞ്ഞ് നശിപ്പിക്കും. അതിന് അച്ഛനും വഴക്കാണ് എപ്പോഴും.
ചിക്കി ചെകഞ്ഞ് നശിപ്പിക്കുന്നത് മാത്രമല്ലല്ലോ പ്രശ്നം! സുന്ദരന്‍ കോഴി വഴിയേ ആരേയും വിടത്തില്ല . പുറകേ ഓടിച്ചിട്ടല്ലേ കൊത്തുന്നത്. ഇന്നാളൊരു ദിവസം ജാനകിചേച്ചീടെ തലയില്‍ കേറിയാണവന്‍ കൊത്തിയത്. അന്നാണ് ജാനകിചേച്ചീടെ മുടീടെ ഗുട്ടന്‍സ് എല്ലാര്‍ക്കും മനസ്സിലായത്.

ജാനകിചേച്ചി വഴക്കുണ്ടാക്കിയെങ്കിലും അമ്മയ്ക്ക് സന്തോഷമായി.

''ഇനിയവള് മുടീടെ പേരും പറഞ്ഞ് നെഗളിക്കുകേലല്ലോ'' എന്നാണ് അമ്മ പറഞ്ഞത്.
മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ക്കും കുറച്ച് ദിവസം അത് തന്നെയായിരുന്ന് സംസാരവിഷയം!

ഗപ്പിയെ വളര്‍ത്തണമെങ്കിലും പ്രശ്നമാണല്ലോ. കണ്ണാടിക്കൂട് എന്തായാലും വാങ്ങാന്‍ പറ്റില്ല. അതിനൊക്കെ ഒത്തിരി പൈസ ആകും. എന്താണ് വഴി?

അച്ഛനോട് പറഞ്ഞാല്‍ ചിലപ്പോള്‍ നടന്നെന്നിരിക്കും. കക്കൂസ് പണിയാനായി ഇഷ്ടികയും സിമന്റുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. പണിക്കാര്‍ വരുമ്പോള്‍ അവരെക്കൊണ്ട് ചെറിയൊരു ടാങ്ക് കെട്ടിച്ചാല്‍ മതിയാരുന്നു. ഒരു വരി ഇഷ്ടികപ്പൊക്കത്തില്‍ മതി. അല്‍പം വെള്ളം കെട്ടിക്കിടക്കാന്‍ ഒരിടം വേണം. അത്രേ ഉള്ളു. കൂടുതല്‍ വെള്ളം വേണമെന്നുണ്ടങ്കില്‍ ഗപ്പിയെ കുളത്തിലിട്ടാല്‍ പോരേ.


അച്ഛന്‍ കാച്ചില്‍ നടാനുള്ള ശ്രമത്തിലായിരുന്നു. പതുക്കെ അപ്പുക്കുട്ടന്‍ അച്ഛന്റെ കൂടെക്കൂടി. കാര്യം കാണേണ്ടേ?
അച്ഛന്‍ കാച്ചില്‍ നടുന്നത് കാണാന്‍ നല്ല രസമാണ്!
കുഴികുഴിച്ച് അതിന്റകത്ത് അപ്പുക്കുട്ടന്റത്രേം പൊക്കത്തില്‍ വാഴപ്പിണ്ടിവെയ്ക്കും. വാഴപ്പിണ്ടിയ്ക്ക് ചുറ്റും കരിയിലയും ഉണക്ക ചാണകവുമെല്ലാം ഇട്ട് മുകളില്‍ കാച്ചിലിന്റെ തൈ വെച്ച് കുഴി മൂടും. അങ്ങനെ ചെയ്താല്‍ അപ്പുക്കുട്ടന്റത്രേമുള്ള കാച്ചിലുണ്ടാവുമെന്നാണ് അച്ഛന്‍ പറയുന്നത്.
ഇന്നാള് പറിച്ച കാച്ചില് വെള്ളരിക്കായുടെ അത്രേ ഉണ്ടായിരുന്നുള്ളു. അപ്പുക്കുട്ടനത് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ചോദിക്കുന്നത് ശരിയല്ലല്ലോ. ടാങ്ക് കെട്ടിക്കേണ്ടതല്ലേ.
അപ്പുക്കുട്ടന്‍ കാച്ചില് നടാന്‍ അച്ഛനെ സഹായിച്ചുകൊണ്ടിരുന്നു. പതിവില്ലാതെ മകന്‍ നല്ലകാര്യങ്ങളൊക്കെ ചെയ്യുന്നത് കണ്ട് അച്ഛന്‍ സന്തോഷിച്ചു. ആ സന്തോഷം അപ്പുക്കുട്ടന്‍ മുതലെടുക്കുകയും ചെയ്തു.

വാസുദേവന്‍ മേസ്തിരി പിറ്റേദിവസം ഒരു ടാങ്ക് കെട്ടി. ഒരു കുഞ്ഞ് ടാങ്ക്! അമ്മ അരി പേറ്റുന്ന മുറത്തിനേക്കാള്‍ വലിപ്പമുണ്ടായിരുന്നു ടാങ്കിന്! ഗപ്പിയെ വളര്‍ത്താന്‍ അതൊക്കെ തന്നെ ധാരാളം! വീടിന് മുന്‍വശം അച്ഛന്‍ ചീര നട്ടിരിക്കുന്നതിനോട് ചേര്‍ന്നാണ് ടാങ്ക് കെട്ടിയത്.

അപ്പുക്കുട്ടന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഇനി ടാങ്കിന്റെ സിമന്റെല്ലാം ഒന്നുണങ്ങിക്കിട്ടിയാല്‍ മാത്രം മതി. അതിന് ഒരു ദിവസമെങ്കിലും കഴിയണമെന്നാണ് വാസുദേവന്‍ മേസ്തിരി പറഞ്ഞത്.

പിറ്റേദിവസം തന്നെ അപ്പുക്കുട്ടന്‍ ഗപ്പിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. കുമാറിന്റെ വീട്ടില്‍ നിന്നും. ഒരു പ്ലാസ്റ്റിക് കൂട്ടില്‍ വെള്ളമൊഴിച്ച് അതിലാണ് മീനുകളെ കൊണ്ട് വന്നത്.
കണ്ണാടിക്കൂട്ടിലെ മീനുകള്‍ക്ക് കൊതികിട്ടെരുതെന്ന് കരുതിയായിരിക്കണം കുമാര്‍ ഒരു സ്വര്‍ണ്ണ മീനെക്കൂടി അപ്പുക്കുട്ടന് കൊടുത്തിരുന്നു.

ടാങ്കിലെ നിറഞ്ഞ വെള്ളത്തില്‍ ഓടിനടക്കുന്ന ഗപ്പിക്കുഞ്ഞുങ്ങളേയും അതിന്നിടയില്‍ തിളങ്ങി നീങ്ങുന്ന സ്വര്‍ണ്ണ മീനേയും കണ്ട് അപ്പുക്കുട്ടന്‍ കൈകൊട്ടി ചിരിച്ചു. സേതുവിനേയും അമ്മയേയും അച്ഛനേയുമെല്ലാം അവനത് കാണിച്ചു.
സേതു കൈയിട്ട് സ്വര്‍ണ്ണമീനെ പിടിക്കാന്‍ ഒരു ശ്രമമൊക്കെ നടത്തി.
അച്ഛനവളെ വഴക്ക് പറഞ്ഞു.
ടാങ്കിലെ കുഞ്ഞ് മീനുകള്‍ക്ക് കുമാറിന്റെ കണ്ണാടിക്കൂട്ടിലെ മീനുകളേക്കാള്‍ ഭംഗിയുള്ളതായി അപ്പുക്കുട്ടന് തോന്നി. കൂട്ടുകാരെ എല്ലാവരേയും താന്‍ മീന്‍ വളര്‍ത്തുന്ന വിധം കാണിക്കണം. കണ്ണാടിക്കൂടില്ലാതെ തന്നെ മീന്‍ വളര്‍ത്തുന്നത് കണ്ട് എല്ലാവരും അതിശയിക്കും!
കൂട്ടുകാരെതിരക്കി അപ്പുക്കുട്ടന്‍ വായനശാല വെളിയിലേക്കോടി. കിളിമാശ് കളിയും ഓടിപ്പിടുത്തവുമൊക്കെ നിര്‍ത്തി വെച്ച് ഒരു ജാഥ അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്ക് നീങ്ങി. അപ്പുക്കുട്ടന്‍ ഏറ്റവും മുന്നില്‍.

ടാങ്കിന് ചുറ്റും എല്ലാവരും വട്ടം കൂടി.

“എവിടെ മീന്‍?” ചോദ്യം പലരില്‍ നിന്നും ഒരേ സമയമുണ്ടായി. അപ്പുക്കുട്ടനൊന്നും മനസ്സിലായില്ല. ടാങ്കില്‍ മീനുകളൊന്നുമില്ല.

എന്തു പറ്റി? ഒരുപിടിയും കിട്ടുന്നില്ല.

ഒച്ച കേട്ട് അമ്മ പുറത്തേയ്ക്ക് വന്നു.

'' ഇവിടെ കോഴീം താറാവുമൊക്കെ ഉള്ളത് അറിയാവുന്നതല്ലേ? ടാങ്കൊന്ന് മൂടിയിട്ടിട്ട് പോയാല്‍ നിനക്കെന്തായിരുന്നു? അതങ്ങനെ തുറന്നിട്ടതു കൊണ്ടല്ലേ താറാവ് കേറി എല്ലാത്തിനേം തിന്നുകളഞ്ഞത്?''

കൂട്ടുകാര്‍ കൂകിവിളിച്ചു.

അപ്പുക്കുട്ടന് സങ്കടവും അരിശവുമെല്ലാം വന്നു. കൂട്ടുകാരുടെ മുന്നില്‍ നാണക്കേടുമായി.

''നിന്നെയിന്ന് വെട്ടിക്കണ്ടിച്ച് കറിവെയ്ക്കും ഞാന്‍.'' അപ്പുക്കുട്ടന്‍ താറാവിന്റെ പുറകേ ഓടി.

താറാവ് ഒരു പ്രത്യേകരീതിയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഓടി.

ഗപ്പിയേക്കാള്‍ രുചി സ്വര്‍ണ്ണ മീനാണന്നായിരിക്കുമോ അതുദ്ദേശിച്ചത്?


ഗപ്പിയെ കണ്ടിട്ടില്ലാത്തവര്‍ക്കായി


ഈ ഫോട്ടോ കിട്ടിയത് ഇവിടെ നിന്ന് ഫോട്ടോഗ്രാഫര്‍ Jdiemer

ഗപ്പിയെ കുറിച്ച് കൂടുതല്‍ ചിത്രങ്ങളും വിവരണവും

1. aqua-fish - The Guppy fish
2. aquaticcommunity-Guppy Fish
3. wikipedia

Read more...

വിധേയന്‍

Tuesday, October 30, 2007

സെക്കന്റ് ഷിഫ്റ്റ് ഡ്യൂട്ടി ആയതിനാല്‍ അച്ചായന് മൂന്ന് മണിക്ക് തന്നെ കമ്പനിയില്‍ എത്തിച്ചേരേണ്ടതാണ്.ഇന്നെങ്കിലും അല്‍പസ്വല്‍പം നേരത്തെ കമ്പനിയില്‍ ചെല്ലണമെന്ന് വിചാരിച്ച് ഹെക്കുലീസിനെ സ്റ്റാന്‍ഡില്‍ നിന്നും തട്ടുമ്പോഴാണ് മുടിഞ്ഞവളുടെ ശകാരം.

“നിങ്ങളിങ്ങനെ കമ്പനീ ജോലി എന്നൊക്കെ പറഞ്ഞ് വെള്ളമടിച്ച് കറങ്ങി നടന്നാല്‍ മതി.”

ഇവളെന്തൊരു ഭാര്യ! ജോലിയ്ക്ക് പോണതിനും കുറ്റം. പിന്നെ രണ്ടാമത് പറഞ്ഞ കാര്യം. ജോലി ചെയ്യണേ അല്‍പസ്വല്‍പം ഊര്‍ജ്ജമൊക്കെ വേണ്ടേ! അതിനല്‍പം വെള്ളമടിക്കുമെന്നുള്ളത് സത്യം. അതിനിങ്ങനെയൊക്കെ പറയാമോ.
അച്ചായന്‍ ചിന്തിച്ച് തീരുന്നതിന് മുന്നേ ദേ വരുന്നു ഏറു പടക്കം പോലെ അടുത്തത്.

"പിന്നേ വയറ്റിലോട്ട് വല്ലതു പോണതേ തെങ്ങേല് വല്ലതും പിടിക്കണതുകൊണ്ടാ.അല്ലാതെ നിങ്ങടെ കൊണവതിയാരം കൊണ്ടല്ല. വീട്ടുചെലവിന് ഒറ്റ പൈസ തരില്ല. പോട്ട. സാരമില്ല.വെള്ളമൊഴിക്കാണ്ടെ തെങ്ങിന്റെ കൂമ്പെല്ലാം വാടിത്തുടങ്ങി. ഒരു നനമെഷ്യനെങ്കിലും നിങ്ങക്ക് വാങ്ങിത്തന്നൂടെ?"

അച്ചായന്റെ നാവ് ചൊറിഞ്ഞ് വന്നു. അവടൊരു നനമെഷ്യന്‍! നാവ് നനയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ മനുഷ്യന്‍ വലയുമ്പോഴാണ് അവടെയൊരു നനമെഷ്യന്‍!
“വേറെ പണിയൊന്നുമില്ലല്ലൊ രാവിലേം വൈകിട്ടും കൊടമെടുത്ത് അങ്ങോട്ട് വെള്ളംകോരിക്കുടെ നെനക്ക്.” എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അച്ചായന്.

“അങ്ങനേങ്കിലും ഒരുപകാരം ചെയ്താ എനിക്കും പിള്ളാര്‍ക്കും കഞ്ഞികുടിച്ച് കെടക്കാരുന്നു” ചേടത്തി മൂക്ക് പിഴിഞ്ഞ് മുറ്റത്തോട്ടെറിഞ്ഞു.

ദേ പിന്നേം...
എത്രനേരമെന്ന് വെച്ചാ സഹിക്കുന്നേ...

“രാവിലേം വൈകിട്ടും ആ മൂക്ക് പിഴിഞ്ഞ് തെങ്ങിന്റെ ചോട്ടിലോട്ടിട്ടാ അതു മതി തെങ്ങിന്” എന്ന് പറയണമെന്നുണ്ടായിരുന്നു അച്ചായന്. പക്ഷേ നാവിന്റെ തുമ്പില്‍ വന്നതിങ്ങനെയാണ്. ക്ഷമയ്ക്കും ഒരതിരൊക്കെ ഇല്ലേ.

“തൊടങ്ങി ആമ മറുതേട ശകാരം.നിനക്കാരാടീ മറിയാമ്മേന്ന് പേരിട്ടത്. ഇന്നെങ്കിലും ഷാപ്പീകേറാതെ ഡ്യൂട്ടിയ്ക്ക് പോണമെന്ന് വിചാരിച്ചതാ. സമ്മതിക്കേലാന്ന് വെച്ചാല്‍...”

അച്ചായന്‍ ഹെര്‍ക്കുലീസിന്റെ സ്റ്റാന്‍ഡിനിട്ടൊരാഞ്ഞ് ചവിട്ട് കൊടുത്തു.

“സമയമില്ല. അല്ലേല് ഈ ചവിട്ട് നെന്റെ നെഞ്ചിനിട്ടാ തരേണ്ടത്..”

“പിന്നേ നിങ്ങളൊലത്തും.” ചേടത്തി അത് പറയുന്നത് കേള്‍ക്കാന്‍ അച്ചായന് സമയമില്ലാരുന്നു. ഇന്നേതായാലും ഷാപ്പീന്ന് കമ്പനിയില്‍ ചെല്ലുമ്പോള്‍ താമസിക്കും. അച്ചായന്‍ സൈക്കിളില്‍ നിന്ന് ചവിട്ടി.

സൈക്കിള് ഷാപ്പിന്റെ മെടലയില്‍ ചാരിവെച്ച് അച്ചായന്‍ അകത്തോട്ട് കയറി.

“എന്താണച്ചായോ ഇന്ന് താമസിച്ചേ.?” കമ്പനിയില്‍ താമസിച്ചാലും അച്ചായന്‍ ഇവിടെ കൃത്യസമയത്ത് വരുന്നതാണ്. അച്ചായന്‍ താമസിച്ചതില്‍ കുറുപ്പിനാണ് വെഷമം.
“ഒന്നും പറേണ്ടെന്റെ കുറുപ്പേ..ഡ്യൂട്ടിക്കെറങ്ങീപ്പോ ആ എരണംകെട്ടോക്ക് വെള്ളമടിക്കാന്‍ സാധനം വേണമെന്ന്...”
“അപ്പോ ചേടത്തീം തൊടങ്ങിയോ...” കുറുപ്പിന്റെ കണ്ണുകള്‍ ഒരു കസ്റ്റമറെ കൂടി കിട്ടുമെന്ന ചിന്തയില്‍ പുറത്തേയ്ക്ക് തള്ളിവന്നു.

“അതല്ലടൊ..അവക്ക് നനമെഷീന്‍ വേണമെന്ന്..തെങ്ങിന് വെള്ളമടിക്കാന്‍...ഇവിടെ നേരെ ചൊവ്വെ ഒന്നു മോന്താന്‍ മനുഷേന്റെ കൈയില് നാലണ ഇല്ലാണ്ടിരിക്കുമ്പോഴാ അവടവക ഓരോരോ കാര്യങ്ങള്...”

“ഛേ..ഛേ..അച്ചായനിങ്ങനെ വെഷമിക്കാതെ. അച്ചായന്റെ കാര്യം നോക്കാനല്ലേ ഞങ്ങളിവിടെ ഷാപ്പും തൊറന്നിരിക്കണത്.ശമ്പളം കിട്ടുമ്പോ അതോര്‍മ്മേണ്ടായാല്‍ മതി...”
“എന്തോന്ന് പറച്ചിലാ കുറുപ്പേ ഇത്. എന്റെ പിള്ളാരാണേ സത്യം മറിയാമ്മേ മറന്നാലും ഞാന്‍ കുറുപ്പിനെ മറക്കേല.”
“ആ അതുമതി.” കുറുപ്പിന് സന്തോഷായി.

“ഇന്നിനി ഇരിക്കാനൊന്നും സമയമില്ല. നീ രണ്ട് കവറിങ്ങെടുത്തേര്.” കവറ് വാങ്ങി അച്ചായന്‍ മടിക്കുത്തില്‍ വെച്ചു.
ഹെര്‍ക്കുലീസിന്റെ പുറത്ത്കേറി കമ്പനിയിലോട്ട് പാഞ്ഞു.
എത്ര ആഞ്ഞ് ചവിട്ടീട്ടും അച്ചായന് കമ്പനിയില്‍ സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
അച്ചായന്‍ സമയത്തിനെത്തുമെന്ന് കമ്പനിയിലും ആരു പ്രതീക്ഷിക്കാറില്ല എന്നതാണ് സത്യം. കാലം തെളിയിച്ച സത്യം.അച്ചായനൊരാശ്വാസമാകട്ടെ എന്ന് കരുതി ആയിരിക്കാം,ആദ്യം ടൈംകീപ്പറും പിന്നീട് എഞ്ചിനീയര്‍ സാറും പതിവ് വാക്കുകളില്‍ നിന്നും വള്ളിപുള്ളിതെറ്റിക്കാതെ അച്ചായനെ ശകാരിച്ചു. ശാസനയില്‍ തെറ്റ്കുറ്റങ്ങളൊന്നുമില്ലന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അച്ചായന്‍ പണിയാരംഭിച്ചു.
പതിവിന് വിരുദ്ധമായി ഷാപ്പിലിരുന്ന് കഴിക്കാതെ വന്നത് കൊണ്ടാണോ അതോ കബോര്‍ഡിലിരുന്ന കവറുകള്‍ അച്ചായനെ പ്രലോഭിച്ചതുകൊണ്ടാണോ എന്നറിയില്ല പതിവില്ലാത്ത ദാഹം തോന്നി അച്ചായന്.
ദാഹം തോന്നിയാല്‍ പിന്നെന്താണ് ചെയ്യേണ്ടത്?
അച്ചായന്‍ കബോര്‍ഡ് തുറന്ന് ആദ്യ കവര്‍ പൊട്ടിച്ച് വായിലേക്കൊഴിച്ചു.
തൊണ്ടകത്തിയിറങ്ങുന്നു.
വെല്‍ഡിങ്ങ് റോഡെടുത്ത് അച്ചായന്‍ കത്തിക്കാന്‍ തുടങ്ങി.
അച്ചായന്റെ തലയ്ക്കകവും കത്താന്‍ തുടങ്ങി.

മറിയാമ്മ എത്ര നല്ലവളാണ്. ബിയറ്കുപ്പിപോലിരുന്ന കൈകളായിരുന്നവളുടേത് കെട്ടിക്കൊണ്ടുവന്നകാലത്ത്.ചെത്ത് മാട്ടം പോലത്തെ ഉരുണ്ട മുഖമായിരുന്നവളുടെത്.

ഇപ്പോ...ഇപ്പോ...

തെങ്ങിന് വെള്ളം കോരിക്കോരി ചാരായക്കുപ്പിപോലെ പരന്നുപോയി കൈകള്‍!

ജോലിഭാരവും സമയത്തിനാഹാരവും കൂടെ മനഃപ്രയാസവും ആയപ്പോള്‍ സോഡാക്കുപ്പിപോലായി കവിളുകള്‍.

അച്ചായന് ദുഃഖം കൂടിക്കൂടി വന്നു. അതിനനുസരിച്ച് വെല്‍ഡിങ്ങ് റോഡുകള്‍ കത്തിത്തീര്‍ന്നുകൊണ്ടിരുന്നു.
മറിയാമ്മയുടെ ജീവിതം പോലെ!

രണ്ട് കൈയിലും കുടവുമായി വെള്ളം കോരി തെങ്ങിന്‍ചുവട്ടിലൊഴിക്കുന്ന മറിയാമ്മ.
എന്താ ചെയ്ക. അച്ചായന് ജോലിയിലൊരു ശ്രദ്ധ കിട്ടുന്നില്ല.
നനമെഷീന്‍ വാങ്ങിക്കൊടുക്കാമെന്ന് വെച്ചാല്‍ തന്റെ കൈയിലെവിടാ പണം. ശമ്പളം കിട്ടിയാല്‍ കുറുപ്പിന്റെ ഷാപ്പില്‍ കൊടുക്കാന്‍ തെകയുകേല. അല്ലെങ്കിലും കള്ളും ചാരായവുമല്ലാതെ മറ്റൊന്നും താനിത് വരെ പണം കൊടുത്ത് വാങ്ങീട്ടുമില്ല.മറിയാമ്മെയെപ്പോലും അവടപ്പന്റെ കൈയീന്ന് പണം വാങ്ങിയാണ് കെട്ടിയത്.

എന്താ ഒരു വഴി?

അച്ചായന്റെ ചിന്ത ചെന്ന് നിന്നത് പമ്പ് ഹൗസിലായിരുന്നു. എന്തുമാത്രം പമ്പുകളാണ് കമ്പനീലുള്ളത്. എന്താണീയൊരു ബുദ്ധി തനിക്ക് നേരത്തെ തോന്നാതിരുന്നത്.
നേരം നല്ലവണ്ണം ഇരുട്ടിക്കഴിഞ്ഞപ്പോള്‍ അച്ചായന്‍ സ്പാന്നറുമായി പമ്പ്ഹൗസിനെ ലക്ഷ്യമാക്കി നടന്നു.
മറിയാമ്മേടെ കടീം മാറും തന്റെ കുടീം നടക്കും. അച്ചായന്‍ ഉള്ളാലെ ചിരിച്ചു.
പമ്പ് ഇളക്കിയെടുത്തപ്പോഴത്തേയ്ക്കും അച്ചായന് ചെറിയ രീതിയില്‍ ഭയം തോന്നിത്തുടങ്ങി.
പിടിക്കപ്പെട്ടാല്‍ തന്റെ കുടിക്കുള്ള ഏക വരുമാനമാര്‍ഗ്ഗം ഇല്ലാതാവും.
പമ്പിനെ അവിടിട്ടിട്ട് അച്ചായന്‍ കബോര്‍ഡിനെ ലക്ഷ്യമാക്കി നടന്നു.ധൈര്യം തരാന്‍ പറ്റിയൊരണ്ണംകൂടി അവിടെ വെച്ചിട്ടുണ്ടല്ലോ.
കവറൊരെണ്ണം കൂടി ഉള്ളില്‍ചെന്നപ്പോള്‍ പഴയതിനേക്കാള്‍ ധൈര്യം വന്നതുപോലെ!
തിരികേ വന്ന് പമ്പ് പൊക്കി മതിലിന്റെ ഇരുട്ട് പറ്റി മുന്‍ഗേറ്റിന്റെ അടുത്തെത്തി.
ആരും കണ്ടിട്ടില്ല.കണ്ടാലും അച്ചായന് പുല്ലാ...കുറുപ്പിന്റെ സാധനം അകത്തുള്ളത്രേം കാലം.

സെക്യൂരിറ്റി ആപ്പീസര്‍ ക്യാപ്റ്റന്‍ നാണി...ക്യാപ്റ്റനെക്കുറിച്ച് അച്ചായന് ഓര്‍ക്കാതിരിക്കാനായില്ല.

പിന്നേ അയാളു തന്നെയങ്ങ് മൂക്കീക്കേറ്റിക്കളയുമോ?

ഏതായാലും ഡ്യൂട്ടികഴിഞ്ഞ് പോകുമ്പോള്‍ എടുത്തോണ്ട് പോകാന്‍ പറ്റുന്ന രീതിയില്‍ തന്നെ വെയ്ക്കണം.
മതിലിന്റെ മുകളില്‍ തന്നെ വെച്ചുകളയാം. പുറത്തിറങ്ങി നേരേ സൈക്കിളിന്റെ കാര്യറില്‍ വെച്ചുകെട്ടാം. സംഗതി ക്ലീന്‍.
അച്ചായന് ആദ്യമായി തന്നോട് തന്നെ അഭിമാനം തോന്നി!
എന്നെക്കണ്ടാല്‍ കിണ്ണംകട്ടവനെന്ന് തോന്നുമോയെന്ന വിചാരമൊന്നുമില്ലാതെ തന്നെ അച്ചായന്‍ തിരികെ ജോലിയാരംഭിച്ചു.

ക്യാപ്റ്റന്‍ നാണി ഒന്ന് ടോയ്‌ലറ്റില്‍ പൊയ്ക്കളയാമെന്ന് വിചാരിച്ച് പുറത്തിറങ്ങിയതാണ്.സെക്യൂരിറ്റി ആഫീസര്‍ക്ക് അത്യാവശ്യം വേണ്ട ഗുണഗണങ്ങളായ മടി, നിന്നും ഇരുന്നും,നടന്നുമെല്ലാമുള്ള ഉറക്കം, തുടങ്ങി കുറച്ച് നല്ലഗുണങ്ങള്‍ മാത്രമുള്ളവനായതിനാല്‍; രാത്രിയല്ലേ ടോയ്‌ലറ്റ് വരെ എന്തിനാ പോകുന്നതെന്ന് വിചാരിച്ചു ഓഫീസിന്റെ പുറകിലെ മതിലിനോട് ചേര്‍ന്ന് നിന്ന് കാര്യം സാധിച്ചേക്കാമെന്ന് വിചാരിച്ചു.
മൂത്രശങ്ക തീര്‍ന്നുവരുന്ന സുഖദായകമായ ഒരു നിമിഷത്തില്‍ ക്യാപ്റ്റന്‍ നാണി മുകളിലേയ്ക്കൊന്ന് നോക്കിപ്പോയി.
തൊട്ടുമുന്നില്‍ മതിലിന്നുമുകളിലെന്തോ ഇരിക്കുന്നു.

ഇത് കളവ് മുതല്‍ തന്നെ!

അത്രയ്ക്കും മനസ്സിലാക്കാന്‍ ക്യാപ്റ്റന്‍ നാണിയ്ക്ക് തന്റെ പട്ടാളജീവിതാനുഭവങ്ങള്‍ മുഴുവന്‍ പുറത്തെടുക്കേണ്ടി വന്നില്ല.
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

കള്ളനെ പിടിച്ചാല്‍ മാത്രം മതി. തൊണ്ടിമുതല്‍ കൈക്കല്‍ കൊണ്ട് തന്നിരിക്കുന്നു!

ഒരു പ്രൊമോഷന്‍...ഏറ്റവും കുറഞ്ഞത് ഒരു എക്സ്ട്രാ ഇങ്ക്രിമെന്റെങ്കിലും ഇതുകൊണ്ടൊപ്പിക്കണം.

ക്യാപ്റ്റന്‍ നാണി പമ്പ് കൊണ്ടുവന്ന് ഓഫീസില്‍ വെച്ചു.
മിനിറ്റുകള്‍ മണിക്കൂറുകള്‍ പോലെ തോന്നി ക്യാപ്റ്റന്‍ നാണിക്ക്.
എങ്ങനെയാണ് കള്ളനെ പിടിക്കുക. അന്നാദ്യമായി ക്യാപ്റ്റന്‍ നാണിക്ക് തോന്നി. താന്‍ പട്ടാളത്തിലല്ലായിരുന്നു പോലീസിലായിരുന്നു ചേരേണ്ടിയിരുന്നതെന്ന്. ചിന്തിച്ച് ചിന്തിച്ച് ക്യാപ്റ്റന്‍ നാണി ചെറുതായിട്ടൊന്ന് മയങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു.

ആരോ വന്ന് തോളില്‍ തട്ടി.
ക്യാപ്റ്റന് ഇതില്‍പ്പരം അരിശമുള്ള ഒരു കാര്യമില്ല. സുഖമായി ഉറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്തുകയെന്ന് പറഞ്ഞാല്‍!
ക്യാപ്റ്റന്‍ നാണി കൈ തട്ടി മാറ്റി.
വെറും തട്ട് കുലുക്കി വിളിക്കലായി മാറി.
എന്തൊരു കഷ്ടമാണിത്. ഒന്ന് കണ്ണടയ്ക്കാന്‍ കൂടി സമ്മതിക്കുകേലന്ന് വെച്ചാല്‍...
ഇതിനേലും ഭേദം അതിര്‍ത്തിയില്‍ കാവല്‍ കിടക്കുന്നതായിരുന്നു.
ക്യാപ്റ്റന്‍ നാണി കണ്ണു തുറന്നു.
മുന്നില്‍ അച്ചായന്‍.
“ങ് ഹും. എന്താ?” ക്യാപ്റ്റന്‍ നാണി ചോദ്യരൂപത്തില്‍ നോക്കി.
അച്ചായന്‍ നിലത്തുറയ്ക്കാത്ത കാലിനെ ഒന്ന് നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിച്ചു. പിന്നെ പതുക്കെ കുനിഞ്ഞ് ക്യാപ്റ്റനോട് ചോദിച്ചു.
“അല്ല സാറേ... ഞാനൊരു സാധനം ദവിടെ വെച്ചിട്ടൊണ്ടാരുന്നു. കണ്ടോ? ഇനി നോക്കാന്‍ സ്ഥലമില്ലാത്തോണ്ടാ വന്ന് ചോദിച്ചേ...ബുദ്ധിമുട്ടായാല്‍ സാറങ്ങ് ഷമീര്...”

ആദ്യം തൊണ്ടി. ഇപ്പോള്‍ ദേ കള്ളനും. ഇതില്‍പ്പരം സന്തോഷിക്കാനെന്തുവേണം ക്യാപ്റ്റന്.

ഒരു പ്രൊമോഷന്‍...ഏറ്റവും കുറഞ്ഞത് ഒരു ഇന്‍ക്രിമെന്റ്... അതാണല്ലോ അച്ചായന്റെ വേഷത്തില്‍ മുന്നില്‍.
ക്യാപ്റ്റന്‍ നാണി സന്തോഷാതിരേകത്താല്‍ അച്ചായനെ കെട്ടിപ്പിടിച്ചു.
അച്ചായനും സന്തോഷമായി. ക്യാപ്റ്റന്‍ നാണി താന്‍ വിചാരിച്ചതുപോലല്ല. എത്രനല്ലവനാണ്!

“സാര്‍ ആ മോട്ടറിങ്ങ് തന്നിരുന്നേ ഞാനങ്ങ് പൊയ്ക്കോളാമായിരുന്നു.” അച്ചായന് വീട്ടില്‍ പോകാന്‍ ധൃതിയായി.

“മോട്ടറ് ഈ രാത്രീല് അച്ചായന്‍ കൊണ്ട് പോകെണ്ട. വല്ല പോലീസും പിടിച്ചാല്‍ പിന്നതുമതി.അതുകൊണ്ട് നാളെ രാവിലെ തന്നെ ഞാനിതങ്ങ് കൊടുത്തുവിട്ടേക്കാം.”
ശരിയാണ്.ക്യാപ്റ്റന്‍ പറയുന്നതിലും കാര്യമുണ്ട്. സെക്കന്റ് ഷിഫ്റ്റ് കഴിഞ്ഞ് പോകുമ്പോള്‍ പലപ്പോഴും തന്നെ പോലീസ് പിടിച്ചിട്ടുള്ളതാണ്.
അച്ചായന്‍ സമാധാനമായി പോയി.സമാധാനമായി ഉറങ്ങി.നാളെ രാവിലെ പമ്പ് വീട്ടിലെത്തുമ്പോള്‍ മറിയാമ്മ ഞെട്ടും.

ചേടത്തി പിറ്റേന്ന് രാവിലെ ഞെട്ടി.കമ്പനീന്ന് വീട്ടില്‍ ആളെത്തിയപ്പോള്‍!

അത് അച്ചായന്റെ സസ്പെന്‍ഷന്‍ വിവരമറിഞ്ഞിട്ടല്ല. മറിച്ച് ഇനി അങ്ങേര്‍ക്ക് കുടിക്കാന്‍ കൂടി താന്‍ പണമുണ്ടാക്കണമല്ലോയെന്നോര്‍ത്തിട്ടായിരുന്നു.

Read more...

ദൈവം ഷാപ്പില്‍...

Saturday, October 6, 2007

കവലയിലെ കുറുപ്പിന്റെ ഷാപ്പില്‍ പതിവ്പോലെ സായാഹ്ന ചര്‍ച്ച നടക്കുകയാണ്.
ചട്ടുകാലന്‍ കേശുവമ്മാവന്‍,മുച്ചാന്‍ പണിക്കര്‍,കിണുങ്ങന്‍ വാസു,ന്യൂസ് വര്‍ക്കി, നാണു തുടങ്ങി നാട്ടിലെ പ്രമുഖരായ കുടിയന്മാര്‍ പങ്കെടുക്കുന്നുണ്ട്. മൂത്ത കള്ളും തൊട്ടുനക്കാന്‍ എരിവുള്ള മുളകിടിച്ചതുംകൂടെ ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളെയും ആസ്വാദ്യതയോടെ നുണഞ്ഞിറക്കുകയായിരുന്നു സായാഹ്നക്കമ്മറ്റിക്കാര്‍.
പെട്ടെന്നാണ് പരിചയമില്ലാത്തൊരു കക്ഷി അവിടെയെത്തിച്ചേര്‍ന്നത്.
തലയില്‍ കിരീടം. പളപള മിന്നണത്!
കൈയിലൊരു നീണ്ട വാള്‍. പളപളമിന്നണത്!
കഴുത്തില്‍ പളുങ്ക് മാലകള്‍ പലത്.പളപളമിന്നണത്!
പളപ്പള മിന്നണ വസ്ത്രങ്ങള്‍! ആകെയൊരു ലുക്കുണ്ട്.
ചര്‍ച്ചക്കാര്‍ വട്ടായി!
കിരീടധാരി ബെഞ്ചിലിരുന്നു. 'ഒരു കുപ്പി'... കുപ്പിയ്ക്ക് ഓര്‍ഡറും കൊടുത്തു. കുറുപ്പിനും സന്തോഷമായി. വേഷമെന്തായാലെന്ത. കള്ള് ചെലവായാല്‍ പോരേ?
വാസുവും നാണുവും പരസ്പരം നോക്കി.
പലടൈപ്പ് കുടിയന്മാരെ കണ്ടിട്ടുണ്ട്! തുണിയോട് കൂടിയതും അതില്ലാത്തതും. പക്ഷേ ഇതിപ്പോള്‍ ആദ്യമാണ്. രാജാവിനെപ്പോലൊരാള്‍!
ചോദിക്കാതിരിക്കുന്നതെങ്ങനെ?
ആരാ? വാസു ചോദിച്ചു.
ആരാന്നറിയാതെ കള്ള് തരില്ലേ?
വാസുവിന്റെ കള്ള് തൊണ്ടയില്‍ നിന്നു. ആള്‍ നിസ്സാരനല്ല.
'അല്ല. പരിചയമില്ലാത്ത ആളായതോണ്ട് ചോദിച്ചത്.'
'കണ്ടിട്ട് ഒരു രാജാവിന്റെ ലുക്കുമുണ്ട്.' നാണുവാണത് പറഞ്ഞത്.
കിരീടധാരി കിരീടമൂരി താഴെവെച്ചു.
'നോം ദൈവമാണ്.'
കുടിയന്മാര്‍ കള്ള് ഗ്ലാസ് താഴെ വെച്ച് ചിരി തുടങ്ങി. മുച്ചാന്റെ നെറുകയില്‍ കള്ള് കയറി.
' എടെ. വയറ്റില്‍പ്പോണ്ട കള്ള് എന്തോന്നിനാടേ നെറുകേ കേറ്റണത്?' ന്യൂസ് വര്‍ക്കിക്ക് അതിഷ്ടപ്പെട്ടില്ല. അതുകൊണ്ടായിരിക്കാം മുച്ചാന്റെ നെറുകയില്‍ ആഞ്ഞടിച്ചത്.
'സ്റ്റാപ്...സ്റ്റാപ്...എല്ലാരും സ്റ്റാപ്' ദൈവം കൈ രണ്ടും ഉയര്‍ത്തിക്കാണിച്ചു.
'ആരും ചിരിക്കേണ്ട...നോം സാക്ഷാല്‍ ദൈവം തന്നെ...ചിലരൊക്കെ ഗോഡെന്നും വിളിക്കും.'
'അല്ല. ഒരു സംശയം ഗോഡമേ... അങ്ങെന്തിനാ സ്വര്‍ഗ്ഗത്തീന്ന് കുറുപ്പിന്റെ ഷാപ്പില്‍... കള്ള് കുടിക്കാനാ?...' വര്‍ക്കീടെ സംശയം.
'ദേ..നോക്കിക്കേ...കുറിപ്പിന്റെ ഷാപ്പിലെ കള്ളിന് സ്വര്‍ഗത്തീപ്പോലും പേരാണടാ...'നാണു സന്തോഷം നിയന്ത്രിക്കാനാവാതെ ഡെസ്കിലടിതുടങ്ങി.
'സ്റ്റാപ്...സ്റ്റാപ്..സ്റ്റാപ്...' ദൈവം വീണ്ടും കൈയുയര്‍ത്തി.
ഷാപ്പിന്റെ ചരിത്രത്തിലാദ്യമായി പിന്‍ഡ്രോപ് സൈലന്‍സ്...
'നോം അങ്ങനേണ്...ഓരോ സമയത്ത് ഓരോ വേഷത്തില്‍ അവതരിക്കും...ത്രേതായുഗത്തില്‍ രാമന്‍...ദ്വാപരയുഗത്തില്‍ കൃഷ്ണന്‍...അങ്ങനെ... അങ്ങനെ.... നമ്മുടെ ലക്ഷ്യമൊന്നേ ഉള്ളു...പ്രജകളുടെ ക്ഷേമം...' ദൈവം നിര്‍ത്തി. കള്ളൊരു ഗ്ലാസ് കമഴ്ത്തി വായിലോട്ട്.
'ഹഹഹ...കൊടുക്കടെ കുറുപ്പേ നമ്മടെ ഗോഡേമാന് എന്റ വക ഒരു ഗ്ലാസ് കൂടി...കേശുവമ്മാവന്റെ തലയ്ക്ക് കള്ള് പിടിച്ച് തുടങ്ങി.

'അപ്പോഴേ ഗോഡമേ എനിക്കൊരു സംശയം.' സംശയം പണിക്കര്‍ക്കായിരുന്നു.

ദൈവം ഗ്ലാസ് ഡെസ്കിന്മേല്‍ വെച്ച് ചോദ്യരൂപത്തിലൊന്നു നോക്കി.

'അതേ ദൈവത്തിന് തെറ്റ് പറ്റുമോ?'

ദൈവത്തിന് കോപം വന്നു.
'വാട്ട് നോണ്‍സെന്‍സ് യു ആര്‍ ടാക്കിങ്ങ്?
പണിക്കര്‍ക്കത് മനസ്സിലായില്ല. എങ്കിലും ദൈവത്തിന്റെ തള്ളിവന്ന കണ്ണുകള്‍ കണ്ടപ്പോള്‍ തന്റെ ചോദ്യം അങ്ങേര്‍ക്ക് പിടിച്ചില്ലാന്ന് മനസ്സിലായി.

എന്തിനാ ഇത്രയ്ക്ക് ദേഷ്യം വരാന്‍ മാത്രം. അങ്ങേരുടെം വയറ്റില്‍ കള്ള് തന്റേം വയറ്റില്‍ കള്ള്!

'പിന്നെ താനെന്തിനാടോ ഗോഡേ ദേഷ്യപ്പേടണത്? തനിക്ക് തെറ്റ് പറ്റില്ലേ?... ഇല്ലേ പറേടോ... തനെന്തിനാ എന്നെ മുച്ചുണ്ടനാക്കിയേ?... താനെന്തിനാ ഈ കേശുവമ്മാവനെ ചട്ടുകാലനാക്കിയേ?... താനെന്തിനാ ഈ വാസൂനേ കിണുങ്ങനാക്കിയേ?... താനെന്തിനാ കുട്ടപ്പനെ കോങ്കണ്ണനാക്കിയേ?.. പറയടോ...പറയടോ ദൈവമേ...' പണിക്കര് നിന്നു വിറച്ചു. അതിന് കള്ളിന്റെ മാത്രം എഫക്റ്റായിരുന്നില്ല. മനസ്സിന്റെ ഏതോ കോണില്‍ വര്‍ഷങ്ങളായി അടക്കിവെച്ചിരുന്ന സംശയത്തിന്റെ ശക്തിയുണ്ടായിരുന്നു.

ദൈവം അടുത്ത ഗ്ലാസും കാലിയാക്കി. പിന്നെ...ചിരിച്ചു...പൊട്ടിപ്പൊട്ടി ചിരിച്ചു....
'മണ്ടന്മാര്‍ നിനക്കൊക്കെ സൃഷ്ടിയെക്കുറിച്ചെന്തറിയാം?... അതെല്ലാം മുജ്ജന്മ പാപമാണ്... നീയൊക്കെ പണ്ട് ചെയ്തതിന്റൊക്കെ ഫലം...'

'ഫലം...തേങ്ങാക്കൊല...എങ്കീ താന്‍ പറേടോ ഈ ജനപ്പെരുപ്പമെങ്ങനാടോ ഉണ്ടാവണത്?... ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...വിവരക്കേട് പറഞ്ഞാല്‍ ദൈവമാണന്നൊന്നും വിചാരിക്കേല... അടിച്ച് നിന്റെ തണ്ടാംകല്ലിളക്കും ഞാന്‍...' ന്യൂസ് വര്‍ക്കി ഡെസ്കിന്മേലൂടെ ദൈവത്തിന്റടുത്തേയ്ക്ക് ചാടിയെത്തി.
കുറുപ്പോടി വന്ന് വര്‍ക്കിയെ പിടിച്ചു.
'അങ്ങേര് പൈസ തന്ന് കഴിഞ്ഞ് താനെന്തെങ്കിലും ചെയ്യ്...' കുറുപ്പിന്റെ വെഷമം അതായിരുന്നു.
അപ്പോഴ്ത്തേയ്ക്കും പുറത്ത് നിന്ന് കുറച്ച് പേര്‍ അകത്തേയ്ക്ക് ഓടിക്കയറി. അവര്‍ ഒന്നടങ്കം ദൈവത്തെ കയറിപ്പിടിച്ചു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു.'മനുഷ്യേന് വട്ടായാല്‍ ഇങ്ങനേമൊണ്ടോ?... പണ്ടെങ്ങോ നാടകത്തിലഭിനയിച്ചുവെന്ന് വെച്ച് ഇങ്ങനേമൊണ്ടോ?.. മനുഷ്യനെ മനസ്സമാധാനത്തോടെ കെടത്തുകേലന്ന് വെച്ചാല്‍...ചങ്ങലേ പൂട്ടിയിടൂ...പൂട്ടിയിടൂ..എന്ന് പറഞ്ഞാല്‍ ആരു കേള്‍ക്കാനാ...'
ദൈവത്തെ രണ്ട് കാലിലും കൈയിലും കൂട്ടിപ്പിടിച്ച് പുറത്തിട്ടിരുന്ന ടാക്സിക്കാറിലോട്ടിട്ടു.
കാര്‍ പൊടി പറപ്പിച്ച്കൊണ്ട് വടക്കോട്ടോടി...
കുറുപ്പ് ഷാപ്പിന്റകത്ത് നെട്ടോട്ടമോടി...പൈസ കിട്ടാത്തതിനാല്‍...

Read more...

ദര്‍ശനം - കഷണം ഒന്ന്

Monday, September 17, 2007

ആഴ്ചകളില്‍ ഏറ്റവും നല്ലതേതാണന്ന് ചോദിച്ചാല്‍ അപ്പുക്കുട്ടന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ശനിയാഴ്ച എന്നതാണ്. ശനിയാഴ്ചയ്ക്കെന്താ ഇത്ര പ്രാധാന്യമെന്നല്ലേ. സ്കൂളില്‍ പോകേണ്ട എന്നതൊരു കാരണം. അതുമാത്രമോ ശനിയാഴ്ചകളിലാണ് അച്ഛന് കൂലി കിട്ടുന്നത്. പോക്കറ്റ് നിറയെ കാശും കൈ നിറയെ പൊതിയുമായേ അച്ഛന്‍ വരാറുള്ളു.കുറുപ്പിന്റെ കടയില്‍നിന്നും ബോണ്ട,സുകിയന്‍,പരിപ്പുവട അങ്ങിനെ എല്ലാം കാണും പൊതിയില്‍.അപ്പുക്കുട്ടന് കൂടുതല്‍ ഇഷ്ടം സുകിയനാണ്. സേതുവിനു ബോണ്ടയും.അമ്മ പറയുന്നത് അപ്പുക്കുട്ടനെ പലഹാരം കാണിക്കുന്നത് കന്നിനെ കയം കാണിക്കുന്നത് പോലെയാണന്നാണ്. അതെല്ലാം വെറുതെയാണന്നേ. സേതുവാണ് കൊതിച്ചി.അവള് കറുമുറയെന്നല്ലേ ഓരോന്ന് കടിച്ച് മുറിച്ച് തിന്നുന്നത്. തീറ്റി കണ്ടിട്ടില്ലാത്തതുപോലെ! എന്നിട്ടും അമ്മപറയുന്നത് അപ്പുക്കുട്ടനാണ് കൊതിയെന്നാണ്. അമ്മയും കൊതിച്ചിയാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അപ്പുക്കുട്ടന്റെ പാത്രത്തില്‍ നിന്നും പരിപ്പുവട എടുത്ത് തിന്നത്. സേതുവിന്റെ പാത്രത്തില്‍ അമ്മ കൈയിടത്തില്ല. അവള് ഒറ്റമൂലി പ്രയോഗിക്കും. കരഞ്ഞ് പേടിപ്പിക്കും. അവള് കരച്ചില് തുടങ്ങിയാല്‍ പിന്നെ പത്ത് ബോണ്ട ഒരുമിച്ച് അണ്ണാക്കില്‍ തള്ളിയാലും നിര്‍ത്തത്തില്ല. എന്നിട്ടും കുറ്റം പറയുന്നത് അപ്പുക്കുട്ടനെയാണ്. അപ്പുക്കുട്ടന് ശരിക്കും സങ്കടം വന്നു.

അപ്പുക്കുട്ടന്റെ സങ്കടം തീര്‍ക്കാനെന്നവണ്ണം അച്ഛന്റെ പ്രഖ്യാപനം വന്നു.“നാളെ നമ്മള്‍ വൈക്കത്തിന് പോവുകയാണ്. തൃണയം കുടത്ത് സുകുമാരന്റെ വക ഒരു നേര്‍ച്ചയുണ്ട്. നമ്മളേയും കൂട്ടിനു വിളിച്ചിട്ടുണ്ട്. നാളെ രാവിലേ തന്നെ രണ്ടാളും റെഡിയായിക്കോളണം.”

എന്തിനാ നാളത്തേയ്ക്ക് വെയ്ക്കുന്നത്. അപ്പുക്കുട്ടന്‍ ഇപ്പോളേ റെഡി! സന്തോഷാധിക്യത്താല്‍ അപ്പുക്കുട്ടന്‍ അറിയാതൊന്ന് കൂവിപ്പോയി.സേതു എന്തെങ്കിലുമൊരു വിഷയം കിട്ടാനായി കാത്തിരിക്കുകയായിരുന്നു.

“ദേ ചേട്ടന്‍ കുറുക്കനാണേ...തിന്ന് കഴിഞ്ഞ് കൂവുന്നേ...” അവള്‍ വിളിച്ച് കൂവി.

ഈ നശിച്ച പെണ്ണിന്റെ കാര്യം. ഒന്നു കൂവാന്‍ പോലും സമ്മതിക്കുകേലാന്ന് വെച്ചാല്‍. അപ്പുക്കുട്ടന് അവളുടെ ചെവി തിരുമ്മി പൊന്നാക്കണമെന്നുണ്ടായിരുന്നു. പിന്നെ വേണ്ട എന്ന് വെച്ചു. വഴക്കുണ്ടാക്കിയാല്‍ നാളെ വൈക്കത്ത് കൊണ്ട് പോയില്ലേലോ.

അച്ഛന്‍ ചിലപ്പോഴൊക്കെ വൈക്കത്ത് പോകാറുണ്ട്.അച്ഛന്റെ അപ്പച്ചീടെ വീടവിടാണന്നാണ് പറയുന്നത്. അപ്പുക്കുട്ടനിതുവരെ അപ്പച്ചിയെ കണ്ടട്ടില്ല. അമ്മൂമ്മയും, സുകുമാരന്‍ ചേട്ടനും, ഓമനച്ചേച്ചിയും എല്ലാരുമുണ്ടത്രേ! നല്ല രസമായിരിക്കും. അപ്പുക്കുട്ടന് ഒന്നുകൂടി കൂവണമെന്നുണ്ടായിരുന്നു. എന്താചെയ്ക! അവളിവിടെ തന്നെ നില്‍ക്കുകയല്ലേ. ഇനിയും തന്നെ കുറുക്കാ എന്ന് വിളിച്ചാല്‍ നല്ല ഇടി കൊടുക്കേണ്ടതായി വരും. അതുകൊണ്ട് അപ്പുക്കുട്ടന്‍ പൊങ്ങിവന്ന കൂവലിനെ അടക്കി നിര്‍ത്തി.

ബസ്സും ബോട്ടുമെല്ലാം കേറി വേണം വൈക്കത്തിന് പോകാന്‍! അപ്പുക്കുട്ടന്‍ പലപ്രാവശ്യം ബസിലും ബോട്ടിലുമൊക്കെ കയറിയിട്ടുണ്ട്. അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍! പക്ഷേ അവധിക്കാലത്ത് മാത്രമേ അവിടെ പോകാന്‍ അച്ഛന്‍ സമ്മതിക്കത്തുള്ളു. പഠിപ്പ് മുടക്കി എങ്ങും പോകേണ്ടന്നാണ് അച്ഛന്‍ പറയുന്നത്.

ഓണ അവധിയ്ക്ക് അമ്മയുടെ വീട്ടില്‍ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. എന്തെല്ലാം പണികളാണ് ഓണക്കാലത്ത് ചെയ്യാനുള്ളത്! വിജയന്റെ വീട്ടീന്ന് പട്ടം വാങ്ങി പറപ്പിക്കണം. അപ്പുക്കുട്ടന് പട്ടം പറപ്പിക്കാനറിയില്ലന്നാണ് അമ്മ പറയുന്നത്. ഇന്നാളൊരു ദിവസം പട്ടം പറപ്പിച്ചപ്പോള്‍ കുറുപ്പിന്റെ മാവില്‍ തങ്ങിയതിനാണ് അമ്മ അങ്ങനെ പറയുന്നത്. ഒരു പ്രാവശ്യം പട്ടം മാവില്‍ തങ്ങി എന്ന് വെച്ച് എപ്പോഴും അങ്ങനെ ഉണ്ടാവുമോ? അമ്മ കറി വെച്ചിട്ട് ഉപ്പ് കൂടിപ്പോയതിന് അച്ഛന്‍ പറഞ്ഞത് അമ്മയ്ക്ക് കറിവെയ്ക്കാനറിയില്ലാന്നാണല്ലോ. അന്ന് അമ്മ പറഞ്ഞത് ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്നല്ലേ. അപ്പുക്കുട്ടന്‍ അബദ്ധം കാണിക്കുമ്പോള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല.

അമ്മ പട്ടം വാങ്ങിതന്നില്ലെങ്കിലും അപ്പുക്കുട്ടന് സാരമില്ല. ഓണക്കാലത്താണോ വഴികളില്ലാത്തത്. അഞ്ചുകണ്ണന്റെ മേലാസകലം ഓണപ്പുല്ല് കെട്ടിവെച്ച് മാവേലിയാക്കി വീടുകള്‍ തോറും കൊണ്ട് പോയാല്‍ പൈസ കിട്ടും. അതുകൊണ്ട് പട്ടം വാങ്ങാമല്ലോ. സ്വന്തം പൈസായ്ക്ക് പട്ടം പറപ്പിക്കുമ്പോള്‍ പോലും സേതു ശല്യമുണ്ടാക്കാന്‍ വരും. എങ്കിലും അമ്മ അവളെ വഴക്ക് പറയത്തില്ല. അവള് കൊച്ച് കുഞ്ഞല്ലേന്നാ അമ്മ പറയുന്നത്. ഒരു കൊച്ച് കുഞ്ഞ് നടക്കണു. കൈയിലിരുപ്പ് മുഴുവന്‍ വേണ്ടാതീനമാണ്. ഈ അമ്മയ്ക്ക് സേതുവിനെ ആദ്യമങ്ങട്ട് പ്രസവിച്ചാല്‍ പോരായിരുന്നോ! അപ്പുക്കുട്ടന് ചോദിക്കണമെന്നുണ്ടായിരുന്നു. വെറുതേ അടിവാങ്ങുന്നതെന്തിനാന്ന് കരുതി മാത്രം ചോദിച്ചില്ല. ഭൈരവിമാമയുടെ തോട്ടത്തീന്ന് പൂക്കള് കട്ടുപറിക്കേണ്ടതും ഓണക്കാലത്താണ്! പൂക്കളമിടേണ്ടേ! രാധച്ചേച്ചിയുടെ വീട്ടുപടിക്കലെ തെങ്ങുകളില്‍ ആലാത്തിടുന്നതും ഓണക്കാലത്താണ്. ആലാത്തിലാടാന്‍ നല്ല ബാലന്‍സ് വേണം. റെജി ആലാത്തീന്ന് വീണ് കൈയൊടിഞ്ഞതാണ്. കൈയൊടിച്ചതിന് റെജിയുടെ അച്ഛന്‍ അവന് അടിയും കൊടുത്തു. അവന്‍ മണ്ടന്‍! ബാലന്‍സില്ലന്നേ! അപ്പുക്കുട്ടന്‍ ഒരു കൈ വിട്ടും ആലാത്തിലാടും. അവിടെയും അവള്‍ വരും. സേതു. ഒറ്റക്കൈ വിട്ട് ആലാത്താടിയാല്‍ വീട്ടില്‍ ചെന്ന് പറഞ്ഞ് കൊടുക്കും. ശല്യം. അതുകൊണ്ട് അവളെയും കൂടെ ഇരുത്തി ആടിക്കും.
വൈകുന്നേരമായാല്‍ ആലാത്തിന്റെ ചുവട്ടില്‍ നല്ല രസമാണ്. ഉമയപ്പാണ്ണന്റെ കുടമൂത്തുണ്ട്. രാഘവന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിയുണ്ട്.

'വെണ്ടയ്ക്കാ തോട്ടത്തില്‍ മത്തങ്ങ ഒരുദിനം
പീച്ചിങ്ങ ചേച്ചിയുമായി പ്രേമത്തിലായി'

രാഘവന്‍ നീട്ടി പാടും. ബാക്കിയുള്ളവര്‍ ചുവട് വെച്ച് കൈകൊട്ടി ഏറ്റുപാടും. അപ്പുക്കുട്ടന് ചിരിവരും. മത്തങ്ങ പീച്ചിങ്ങായുമായി പ്രേമത്തിലായെന്ന്!

ക്രിസ്തുമസ് അവധിക്കും അമ്മയുടെ വീട്ടില്‍ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. കുട്ടനാട്ടില്‍ പോയാല്‍ പിന്നെ വാതുക്കലെ ആര്യവേപ്പില്‍ നക്ഷത്രമുണ്ടാക്കി കെട്ടി ഉയര്‍ത്തുന്നതാരാണ്? അതിനുള്ളില്‍ ദിവസവും മണ്ണെണ്ണ വിളക്ക് കത്തിച്ച് വെയ്ക്കുന്നത് ആരാണ്?

വേനലവധിയ്ക്ക് കുട്ടനാട്ടില്‍ പോകാന്‍ പറ്റും. എങ്കിലും വിഷുവിന് മുന്നേ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. വിഷുവിന് പടക്കം പൊട്ടിക്കേണ്ടതാണ്. അമ്മയുടെ നാട്ടില്‍ പടക്കം പൊട്ടിക്കലൊന്നുമില്ല. അതുകൊണ്ട് വിഷുവിന് അവിടെ ഒരു രസവുമില്ല. ഇവിടെയാണങ്കില്‍ വണ്ടന്‍ പുഴുവിന്റെ കൂടെ ചേര്‍ന്ന് കണിയൊരുക്കാം.കണിയൊരുക്കി വീടുകള്‍തോറും കയറിയിറങ്ങുന്ന വകയില്‍ കിട്ടുന്നതും കൊണ്ട് ഒരാഴ്ചയെങ്കിലും മിഠായി വാങ്ങാം.

പണ്ട് അച്ഛനൊരക്കിടി പറ്റി.വിഷുവിന് പടക്കവും വാങ്ങി അച്ഛന്‍ അമ്മ വീട്ടില്‍ പോയെന്നേ! അവിടെ ഇമ്മാതിരി വെടിക്കെട്ട് പരിപാടി ഇല്ലാത്ത വിവരം അച്ഛനുണ്ടോ അറിയുന്നു. പുത്തന്‍ ബന്ധുക്കാരന്റെ പത്രാസ് കാണിക്കാന്‍ ചെന്ന അച്ഛന് എന്തു ചെയ്യണമെന്നറിയാതായി. പടക്കം തിരികെ കൊണ്ട് വരുവാന്‍ പറ്റുമോ? അതുമില്ല. അവസാനം അച്ഛനവിടെയൊരു വെടിക്കെട്ട് നടത്തി. ഒച്ചയും വെളിച്ചവും കേട്ട് ആള്‍ക്കാരോടിക്കൂടി. അച്ഛനുണ്ടോ വിടുന്നു. ഓരോ ഇനം പടക്കങ്ങളേയും കുറിച്ച് ഒരു വിശദീകരണം തന്നെയങ്ങ് നടത്തി. പടക്ക പരിജ്ഞാനം വെളിപ്പെടുത്തി വലിയ ഗമയില്‍ അച്ഛനിങ്ങ് പോന്നു. പിന്നീടല്ലേ രസം!

അച്ഛന്റെ തലവെട്ടം കണ്ടാല്‍ മതി പിള്ളേരു വിളിച്ചു കൂവാന്‍ തുടങ്ങും,‘ദേ, പടക്കക്കാരന്‍ വരുന്നേന്ന്!’
കുറെക്കാലത്തേക്ക് അച്ഛന്‍ രാത്രി ആയിക്കഴിഞ്ഞേ കുട്ടനാട്ടിലോട്ട് പോകാറുള്ളായിരുന്നു.


സുകുമാരന്‍ ചേട്ടനും ഓമനച്ചേച്ചിയും വരുന്നതിന് വളരെ മുന്‍പേ തന്നെ അപ്പുക്കുട്ടന്‍ ഒരുങ്ങി തയ്യാറായി നിന്നു. അമ്മയും, അച്ഛനും,അമ്മൂമ്മയും എല്ലാം ഒരുങ്ങി ഇറങ്ങുന്നതിന് പിന്നേയും സമയമെടുത്തു. സേതുവിന്റെ പന്നിവാലുപോലുള്ള മുടി നെറുകം തലയുടെ രണ്ട് വശത്തുമായി കാളക്കൊമ്പുപോലെ റിബണ്‍ കൊണ്ട് അമ്മ കെട്ടി വെച്ചു. കവിളത്ത് കണ്മഷികൊണ്ട് ഒരു കറുത്ത വട്ടവും വരച്ചു. കൊതികിട്ടാതിരിക്കാന്‍ ദൂരയാത്രപോകുമ്പോഴൊക്കെ അമ്മ ചെയ്യാറുള്ളതാണ്! അപ്പുക്കുട്ടന് വീണ്ടും സങ്കടം വന്നു. സേതുവിന് കൊതികിട്ടുന്നതിലേ അമ്മയ്ക്ക് പ്രശ്നമുള്ളൂ. തന്റെ കാര്യത്തെ കുറിച്ച് ഒന്നാലോചിക്കുന്നതുപോലുമില്ല അമ്മ. യാത്ര പോകേണ്ടതായതുകൊണ്ട് മാത്രം അപ്പുക്കുട്ടന്‍ ഒരിക്കല്‍ കൂടി ക്ഷമിച്ചു.

വൈക്കം കായല്‍ ആദ്യമായി അപ്പുക്കുട്ടന്‍ കാണുകയാണ്. പത്ത് പമ്പാനദിയുടെ അത്രേമുണ്ട്. കാറ്റും ഓളവും ഭയങ്കരം. പമ്പയിലൂടെ കൊതുമ്പു വള്ളത്തില്‍ അപ്പൂപ്പന്റെ കൂടെ പോകുമ്പോള്‍ അപ്പുക്കുട്ടന്‍ പേടിച്ചിട്ടുണ്ട്. യാത്രാബോട്ടിന്റെ ഓളത്തില്‍ കൊതുമ്പ് വള്ളം പൊങ്ങുകയും താഴുകയും ചെയ്യുമ്പോഴായിരുന്നു അത്. ഇപ്പോള്‍ ഇതാ ആ ഭയങ്കരന്‍ ബോട്ട് പോലും ഓളത്തില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നു. വൈക്കം കായലുതന്നെ ഭയങ്കരന്‍! അപ്പുക്കുട്ടന് ചെറുതായി പേടി തോന്നി. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു.

സേതു കളിയാക്കി ചിരിച്ചു. “പേടിച്ചു തൂറി.”

“പോടീ ചൊണയുണ്ടേ നീ അമ്മേടെ തോളേന്നെറങ്ങടീ.” അപ്പുക്കുട്ടന്‍ ചൊടിച്ചു. അമ്മയുടെ ഒക്കത്ത് കേറി ഇരുന്നിട്ടാണവളുടെ ഒരു വീര വാദം.

സുകുമാരന്‍ ചേട്ടനും ഓമനച്ചേച്ചിയും കായലു കണ്ട് രസിച്ച് നില്‍ക്കുന്നു. അച്ഛന്‍ ചിരപരിചിതനെപ്പോലെ ഓരോരോ കാര്യങ്ങളും വിവരിച്ചുകൊണ്ടിരിക്കുന്നു.അമ്മൂമ്മ ആരുടേയും കൂടെ ചേരാതെ കായലിലോട്ടും നോക്കിയിരുന്നു.കായലിലെ ഓളം പോലെ ആ മുഖത്തെ ഭാവങ്ങള്‍ക്കും ഏറ്റക്കുറച്ചിലുകളുണ്ടാകുന്നുണ്ടായിരുന്നു.ഇടയ്ക്കിടയ്ക്ക് അമ്മൂമ്മ അപ്പുക്കുട്ടനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ ചിരിയിലും എന്തോ പന്തികേടുള്ളതായി അപ്പുക്കുട്ടന് തോന്നി.

അപ്പുക്കുട്ടന്‍ പതിയെ അമ്മൂമ്മയുടെ അരികിലെത്തി. “എന്താ അമ്മൂമ്മേ ആലോചിക്കണത്?”

അമ്മൂമ്മ സീറ്റില്‍നിന്നെണീറ്റ് അപ്പുക്കുട്ടന്റെ മുടിയിലൂടെ വിരലുകളോടിച്ചു. “ഒന്നുമില്ല മോനേ. അമ്മൂമ്മ ഓരോന്ന് ആലോചിച്ചു പോയി.അതൊന്നും മോനിപ്പോള്‍ മനസ്സിലാവത്തില്ല.” ബോട്ട് കരയ്ക്കടുത്തപ്പോഴും അമ്പലത്തിനു ചുറ്റും പ്രദക്ഷിണം നടത്തുമ്പോഴും അപ്പുക്കുട്ടന്‍ അതു തന്നെ ആലോചിക്കുകയായിരുന്നു.

ദര്‍ശനം - കഷണം രണ്ട്
ദര്‍ശനം - അവസാന കഷണം

Read more...

ദര്‍ശനം - കഷണം രണ്ട്

ദര്‍ശനം - കഷണം ഒന്ന്

ദര്‍ശനവും നേര്‍ച്ചയുമൊക്കെ കഴിഞ്ഞ് ആല്‍ത്തറയില്‍ വന്നിരുന്നപ്പോഴും അപ്പുക്കുട്ടന്‍ അമ്മൂമ്മയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ആരോടും ഒന്നും മിണ്ടാതെ കുറേ ദൂരേയ്ക്ക് മാറി അമ്മൂമ്മ ഇരിക്കുന്നു. ബസിലും ബോട്ടിലുമൊക്കെ കയറി ഇത്രയും നല്ലൊരു യാത്ര ചെയ്ത് കായലും അമ്പലവുമൊക്കെ കണ്ടിട്ടും അമ്മൂമ്മയ്കെന്താണൊരു സന്തോഷമില്ലാത്തത്? വണ്ടി ചൊരുക്ക് വന്നതായിരിക്കുമോ? അതോ കായലിലെ കാറ്റടിച്ച് വല്ല അസഹ്യതയും തോന്നുന്നുവോ? ആരോടാണൊന്ന് ചോദിക്കുക? അമ്മയാണങ്കില്‍ സേതുവിനെ അടക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്തൊരു കുസൃതിയാണീപ്പെണ്ണ്! അമ്മ അവളെ ഒന്ന് വഴക്ക് പോലും പറയുന്നില്ല. ചിരിച്ച് കൊണ്ട് അവളുടെ പുറകേ ഓടുന്നു. ലാളിച്ച് ലാളിച്ച് അമ്മ ഈ പെണ്ണിനെ വഷളാക്കും.

സുകുമാരന്‍ ചേട്ടന്‍ അപ്പുക്കുട്ടനെ പൊക്കി തോളിലിരുത്തി. എന്നിട്ട് അച്ഛനോട് ചോദിച്ചു. “അല്ല. താനിങ്ങനെയിരുന്നാല്‍ മതിയോ? നമ്മുക്ക് അപ്പുക്കുട്ടന് മരുന്ന് വാങ്ങേണ്ടേ?”

അപ്പുക്കുട്ടന്‍ ഞെട്ടിപ്പോയി. നേര്‍ച്ചയ്ക്കായി വന്നിട്ട് ഇപ്പോഴെന്താണീ പറയുന്നത്? തനിക്ക് അസുഖമുണ്ടന്ന് പോലും!
“അതിനെനിക്ക് അസുഖമൊന്നുമില്ലല്ലോ. പിന്നെനിക്കെന്തിനാ മരുന്ന്?”

അച്ഛന്‍ ചിരിച്ച് കൊണ്ട് നിന്നു.

“നീ കെടന്നുമുള്ളുമെന്നാണല്ലോ എല്ലാരും പറയുന്നത്.” സുകുമാരന്‍ ചേട്ടനാണത് പറഞ്ഞത്.
അപ്പുക്കുട്ടന് ദേഷ്യം വന്നു. അവന്‍ സുകുമാരന്‍ ചേട്ടന്റെ തോളില്‍ നിന്നും ബലം പ്രയോഗിച്ച് താഴെയിറങ്ങി. “കെടന്ന് മുള്ളുന്നതിനാണേല്‍ എന്നെയല്ല സേതുവിനെയാ കൊണ്ട് പോകേണ്ടത്. അവളാണ് രാത്രീല് കെടന്ന് മുള്ളണത്.”

സുകുമാരന്‍ചേട്ടന്‍ അപ്പുക്കുട്ടന്റെ അടുത്തേയ്ക്ക് വന്നു.എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു. “നീ പെണങ്ങാതെടാ.നമ്മള് മരുന്ന് വാങ്ങണതേ സേതുവിനുവേണ്ടിയാ. അവളെ കൊണ്ട് പോയാല്‍ കെടന്ന് കരയും. നീ നല്ല ചുണക്കുട്ടിയല്ലേടാ. നിന്നെ കാണിച്ച് നമ്മുക്ക് വൈദ്യന്റടുക്കല്‍നിന്നും മരുന്ന് വാങ്ങണം.”

അപ്പുക്കുട്ടന് വിശ്വാസം വന്നില്ല. അവന്‍ അച്ഛനെ നോക്കി. “ആണോ അച്ഛാ.” അച്ഛന്‍ തലയാട്ടി.
മരുന്ന് സേതുവിനുവേണ്ടിയാണങ്കില്‍ പിന്നെ അപ്പുക്കുട്ടനെന്താണ് പ്രശ്നം. അവളുടെ കെടന്ന് മുള്ളല് തീര്‍ക്കേണ്ടത് അപ്പുക്കുട്ടന്റേയും കൂടി ആവശ്യമാണ്. രാത്രി നല്ല സുഖമായി കിടന്നുറങ്ങുമ്പോഴാണ് ചൂട് മൂത്രം വന്ന് ഉടുപ്പും നിക്കറുമെല്ലാം നനയ്ക്കുന്നത്. അവളതൊന്നുമറിയില്ല.കൂര്‍ക്കം വലിച്ച് കെടന്നുറങ്ങും.നേരംവെളുത്ത് കഴിഞ്ഞാല്‍ ആ കള്ളി അതൊട്ടു സമ്മതിക്കുകയുമില്ല. ചേട്ടന്റെ നിക്കറിനാ മൂത്രം മണക്കുന്നതെന്നവള് പറഞ്ഞുകളയും! കള്ളി. പുന്നാരകുഞ്ഞല്ലേ. അമ്മയും അത് വിശ്വസിക്കും. അമ്മൂമ്മയും വിശ്വസിക്കും. ഏതായാലും മരുന്ന് വാങ്ങി അവളെ കൊണ്ട് കുടിപ്പിച്ചാല്‍ രക്ഷപ്പെടുന്നത് താനാണ്. അപ്പുക്കുട്ടന്‍ അച്ഛന്റേയും സുകുമാരന്‍ചേട്ടന്റേയും കൂടെ വൈദ്യന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. കൈതകള്‍ ഇരുവശവും നിറഞ്ഞു നില്‍ക്കുന ഊടുവഴികളിലൂടെ അച്ഛന്‍ അവരെ നയിച്ചു. അപ്പച്ചിയുടെ വീട്ടില്‍ വരുമ്പോള്‍ അച്ഛനിതുവഴിയൊക്കെ വന്നിട്ടുണ്ടാവണം. അല്ലെങ്കില്‍ ഈ കുടുസു വഴികളൊക്കെ അച്ഛനിത്ര പരിചയമെങ്ങനയുണ്ടാകാനാണ്!

പനമ്പ്കൊണ്ട് മറച്ച വൃത്തിയും ഭംഗിയുമുള്ള ഒരു ഓലപ്പുരയുടെ മുന്നിലാണവര്‍ എത്തിച്ചേര്‍ന്നത്. വീട്ടില്‍ നിന്നും ഏകദേശം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനിറങ്ങി വന്നു. വളരെ പരിചയമുള്ളതുപോലെ ആ മനുഷ്യന്‍ അപ്പുക്കുട്ടനെ കൈകളില്‍പിടിച്ചു. എന്നിട്ട് എല്ലാവരേയും അകത്തോട്ട് ക്ഷണിച്ചു.

“കത്ത് കിട്ടിയോ?” അച്ഛന്‍ ചോദിച്ചു.
“കിട്ടി. എവിടെ അവരെല്ലാം?” വീട്ടുകാരന്‍ ചോദിച്ചു.

“എല്ലാവരും അമ്പലത്തില്‍ തന്നെയുണ്ട്.അമ്മയ്ക്ക് ഇങ്ങോട്ട് വരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് നിര്‍ബന്ധിച്ചില്ല.” പിന്നെ അച്ഛന്‍ അപ്പുക്കുട്ടനോടായി ചോദിച്ചു. “മോനിതാരാണന്ന് മനസ്സിലായോ?” അപ്പുക്കുട്ടന്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“ഇതാണ് മോന്റെ വലിയച്ഛന്‍.വൈക്കത്തെ അപ്പച്ചിയെക്കുറിച്ച് പറഞ്ഞിട്ടില്ലേ? ആ അപ്പച്ചിയുടെ മകന്‍.”
അപ്പുക്കുട്ടന് ചില കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി.കഴിഞ്ഞ ആഴ്ച രാത്രി അച്ഛന്‍ കത്തെഴുതുന്നത് കണ്ടതാണ്. വരുന്ന വിവരം കാണിച്ച് ഇങ്ങോട്ടായിരിക്കാം അച്ഛന്‍ കത്തെഴുതിയിരുന്നത്. അല്ലെങ്കില്‍ പിന്നെ ഈ പുത്തന്‍ വലിയച്ഛനെങ്ങനയാണ് എല്ലാവരും അമ്പലത്തിലുള്ള കാര്യമറിഞ്ഞത്.

“നമ്മുക്ക് സമയം കളയേണ്ട. പൂജാരി ഇപ്പോളവിടെയുണ്ടന്നാണ് തോന്നുന്നത്. തിരിച്ച് വന്നിട്ടാവാം ചായകുടിയും ക്ഷേമാന്വേഷണവുമൊക്കെ. എന്താ?” ചോദ്യഭാവത്തില്‍ പുത്തന്‍ വലിയച്ഛന്‍ അച്ഛനെ നോക്കി.
അച്ഛന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ പുത്തന്‍ വലിയച്ഛന്‍ പുറത്തേക്കിറങ്ങി നടന്നു.
കൈതയോലകള്‍ ഞാന്നു കിടക്കുന്ന ഊടുവഴികളിലൂടെ വീണ്ടും യാത്ര.വഴിയരികിലെ വീടുകളുടെ വാതുക്കലിരുന്ന് ചേച്ചിമാര്‍ പായ നെയ്യുന്നു.

കുമ്മായം തേച്ച ഒരു വലിയ ഓടിട്ട വീടിന്റെ വേലിയ്ക്ക് വെളിയില്‍ പുത്തന്‍ വലിയച്ഛന്‍ നിന്നു. “ഇതാണ് വീട്. പൂജാരി ഉണ്ടോ എന്ന് ചോദിച്ചാല്‍ മതി.കണ്ട് കഴിഞ്ഞ് നിങ്ങള്‍ തിരിച്ച് വന്നേക്കുമല്ലോ? ഞാനിവിടെ നിന്നാല്‍ ശരിയാവില്ല. എന്നെകണ്ടിരുന്നുവെന്നും പറഞ്ഞേക്കരുത്.” പുത്തന്‍ വലിയച്ഛന്‍ പോയി.

അപ്പുക്കുട്ടനിപ്പോള്‍ ആ വലിയ വീടിനുമുന്നിലെത്തി. കണാരന്‍ മൂപ്പന്റേതിലും വലിയ വീട്! നാട്ടില്‍ അപ്പുക്കുട്ടന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ വീടാണ് കണാരന്‍ മൂപ്പന്റേത്. വെള്ള തേച്ച ഭംഗിയുള്ള വീട്. വീടിന്റെ തേക്കേപുറത്ത് നിറയെ പശുക്കള്‍. വെള്ളനിറമുള്ള പശുക്കള്‍. വെള്ളയില്‍ വലിയ കറുത്തപാടുള്ള പശുക്കള്‍. നന്ദിനി പശുവിനേക്കാള്‍ വലിയ അകിടുള്ള പശുക്കള്‍! വലിയ അകിടുണ്ടേല്‍ ഒത്തിരി പാലുകിട്ടുമായിരിക്കും. പട്ടു പാവാടയുടുത്ത ഒരു കൊച്ചു സുന്ദരി പശുക്കളുടെ ഇടയിലൂടെ ഓടി നടക്കുന്നു.

“പൂജാരി ഇല്ലേ?” സുകുമാരന്‍ ചേട്ടനാണത് ചോദിച്ചത്.

കൊച്ചു സുന്ദരി ഓട്ടം നിര്‍ത്തി. കൈവിരലുകളില്‍ കടിച്ച് പാവാടതുമ്പ് അല്‍പമുയര്‍ത്തി വാതുക്കലോട്ട് വന്നു. ദൂരെനിന്ന് കണ്ടതിനേലും സുന്ദരിയാണവള്‍! അപ്പുക്കുട്ടനവളെയൊന്ന് കണ്ണിറുക്കി കാണിക്കണമെന്നുണ്ടായിരുന്നു.സ്കൂളില്‍ വെച്ച് അപ്പുക്കുട്ടന്‍ സുനന്ദയെ കണ്ണിറുക്കി കാണിച്ചിട്ടുണ്ട്. അവളും പകരം കണ്ണിറുക്കും. നല്ല രസമാണ്! പരിചയക്കാര് കണ്ണിറുക്കിയാല്‍ കുഴപ്പമില്ല. ചിലപ്പോഴൊക്കെ പരിചമുണ്ടായാലും കുഴപ്പമാണ്. ഇന്നാളൊരു ദിവസം കുമാറണ്ണനെ പദ്മിനിച്ചേച്ചി ചെരുപ്പൂരി കരണകുറ്റിയ്ക്ക് ഒരടികൊടുത്തു. കണ്ണിറുക്കി എന്നുംപറഞ്ഞ്!

അപ്പുക്കുട്ടന്‍ സ്വന്തം കവിളത്തൊന്ന് തടവി. വേണ്ട. എന്തിനാ വെറുതെ കൊച്ചുസുന്ദരിയുടെ അടി വാങ്ങുന്നത്.

“അപ്പൂപ്പനമ്പലത്തിലാ...” കൊച്ചുസുന്ദരി വീണ്ടും പശുക്കളുടെയിടയിലോട്ടോടി. അപ്പുക്കുട്ടന് അവളുടെ കൂടെ പോകണമെന്നുണ്ടായിരുന്നു.പക്ഷേ അപ്പോഴേയ്ക്കും മുതിര്‍ന്ന ഒരു സ്ത്രീ അവിടെയ്ക്കെത്തി.
“ആരാ?”

“ഞങ്ങള് കുറച്ച് ദൂരേന്ന് വരുകയാണ്. പൂജാരിയെ ഒന്നു കാണണം.ഇവന്റെ ജാതകമൊന്നെഴുതിക്കാനാണ്.” സുകുമാരന്‍ ചേട്ടനാണത് പറഞ്ഞത്.

അപ്പുക്കുട്ടനൊന്നും മനസ്സിലാകുന്നില്ലായിരുന്നു. ആദ്യം വൈദ്യനെക്കാണണമെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞു. ഇപ്പോള്‍ പൂജാരിയെക്കാണണമെന്നും ജാതകമെഴുതിക്കണമെന്നും പറയുന്നു.

“അകത്തോട്ട് കയറി ഇരിക്കൂ. അച്ഛന്‍ അമ്പലത്തിലാണ്. ഉടനെ വരും.” ചേച്ചി അകത്തോട്ട് കയറിപ്പോയി.
കയറ്റ് പായ വിരിച്ച വിശാലമായൊരു സ്വീകരണമുറി.തടികൊണ്ട് നിര്‍മ്മിച്ച ഭംഗിയുള്ള കസേരകളും മറ്റ് വീട്ട് സാമാനങ്ങളും നല്ല ആകര്‍ഷകമായ രീതിയില്‍ നിരത്തിയിട്ടിരിക്കുന്നു. കണാരന്‍ മൂപ്പന്റേതിനേലും വലിയതും ഭംഗിയുമുള്ള വീട്! “ഭയങ്കര കാശുകാരുടെ വീടാണല്ലേ അച്ഛാ?” അപ്പുക്കുട്ടന്‍ അച്ഛനെ നോക്കി. അച്ഛന്‍ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. പക്ഷേ ആ ചിരിയും ബോട്ടില്‍ വെച്ച് അമ്മൂമ്മ ചിരിച്ചതുപോലെതന്നെയായിരുന്നു.വിഷാദമൂകമായ ചിരി.

ദര്‍ശനം - അവസാന കഷണം

Read more...

ദര്‍ശനം - അവസാന കഷണം

ദര്‍ശനം - കഷണം ഒന്ന്
ദര്‍ശനം - കഷണം രണ്ട്




വാതുക്കലൊരു ചുമ കേട്ടു.
“അച്ഛന്‍ വന്നെന്ന് തോന്നുന്നു.” സ്ത്രീ പറഞ്ഞു.

നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു അപ്പൂപ്പന്‍ അകത്തേയ്ക്ക് കടന്നുവന്നു. അച്ഛനും സുകുമാരന്‍ ചേട്ടനും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാലയിട്ട ഒരപ്പൂപ്പന്‍. പഞ്ഞിക്കെട്ടുപോലുള്ള മുടി വീതിയേറിയ നെറ്റിയില്‍ നിന്നും മുകളിലേയ്ക്ക് ഈരി വെച്ചിരിക്കുന്നു. ചുവന്ന ഉണ്ടക്കണ്ണുകള്‍! അച്ഛന്റെ കണ്ണുകളും ഉണ്ടക്കണ്ണുകളാണ്. പക്ഷേ ഇത്രയും ചുമപ്പില്ല.
“ഞങ്ങള്‍ കുറച്ച് ദൂരേന്ന് വരുന്നവരാണ്. ഇവന്റെ ജാതകമൊന്നെഴുതണമായിരുന്നു.” സുകുമാരന്‍ ചേട്ടന്‍ പറഞ്ഞു.

“അല്‍പമൊന്നിരിക്കൂ. ഞാനുടനെ വരാം.” ഉണ്ടക്കണ്ണന്‍ അപ്പൂപ്പന്‍ അകത്തേയ്ക്ക് പോയി.

അധികം താമസിയാതെ തന്നെ തിരികെ വന്ന് ചാരുകസേരയിലിരുന്നു.

“നിങ്ങളെവിടുന്നാ? എന്താ ഉദ്ദേശ്യം.” വായില്‍ നിറഞ്ഞു വന്ന തുപ്പല്‍ കോളമ്പിയിലോട്ട് തുപ്പിക്കൊണ്ട് അപ്പൂപ്പന്‍ ചോദിച്ചു.
“ആലപ്പുഴേന്നാ” അപ്പുക്കുട്ടനാണത് പറഞ്ഞത്.

അപ്പൂപ്പന്‍ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. “മിടുക്കന്‍. കുട്ടികളായാല്‍ ഇങ്ങനെ വേണം. നല്ല ചുണ വേണം.”
“ആട്ടെ. ആലപ്പുഴേലെവിടെനിന്നാണ്?”

“ആലപ്പുഴേലെവിടെയൊക്കെ അറിയാം?” അച്ഛന്റെ വകയായിരുന്നു പെട്ടെന്നുള്ള മറുചോദ്യം.

അപ്പൂപ്പന്‍ മുറുക്കാന്‍ ഒന്നുകൂടി നീട്ടി തുപ്പി. “ഞാനും ആലപ്പുഴേലൊക്കെ വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കാറും ബസ്സുമൊക്കെ വരുന്നതിന് മുന്‍പ്. അന്ന് ഞങ്ങള്‍ കാളവണ്ടിയിലായിരുന്നു യാത്ര.”

അപ്പൂപ്പന്‍ പുറത്തേയ്ക്ക് നോക്കി. ആ നോട്ടം കാലങ്ങള്‍ കടന്ന് പുറകിലോട്ട് പോവുകയായിരുന്നുവോ. അറിയില്ല.

“ആലപ്പുഴേലെവിടുന്നാണന്ന് പറഞ്ഞില്ല.” ഒരു നിമിഷത്തിന്റെ നിശബ്ദതയ്ക്ക് ശേഷം അപ്പൂപ്പന്‍ വീണ്ടും ചോദിച്ചു.

അച്ഛനാണ് ഉത്തരം പറഞ്ഞത്. “ഗൗരിയെ അറിയുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറും ബസുമൊക്കെ വരുന്ന കാലത്തിന് മുന്‍പ് ഈ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഗൗരിയെ അറിയുമോ? അന്ന് ഗൗരിയുടെ ഒക്കത്തിരുന്ന കൈക്കുഞ്ഞിനെ ഓര്‍മ്മയുണ്ടോ? അതെല്ലാം ഓര്‍മ്മയുണ്ടങ്കില്‍ ഞങ്ങളെവിടെ നിന്നാണന്ന് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല.” അച്ഛന്റെ ശബ്ദം പതിവില്ലാത്ത വിധം ഒച്ചത്തിലായിരുന്നു. ശബ്ദം ഇടറിയിരുന്നോ? സ്വതവേ ചുവന്ന ഉണ്ടക്കണ്ണുകളുടെ നിറം ചെമ്പരത്തിപ്പൂപോലെയായോ?

ഉറക്കെയുള്ള സംസാരം കേട്ടിട്ടാവാം കൊച്ചു സുന്ദരി വാതുക്കലേയ്ക്ക് ഓടിയെത്തി.അകത്തെ മുറിയിലുണ്ടായിരുന്നവര്‍ എത്തിനോക്കി.
അപ്പൂപ്പന്‍ ചാരുകസേരയില്‍നിന്നും എണീറ്റു.

“ഗൗരി... ഗൗരിയുടെ ആരാ നിങ്ങള്‍?...” അപ്പൂപ്പന്റെ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. അത് തൊണ്ടയിലെവിടെയോ കുരുങ്ങിപ്പോവുന്നു.

“ആ ഗൗരിയുടെ പേരക്കിടാവാണിത്. എന്റെ മകന്‍.” അച്ഛന്‍ അപ്പുക്കുട്ടനെ അടുത്തേയ്ക്ക് പിടിച്ചു നിര്‍ത്തി.

പെയ്യാന്‍ വിതുമ്പിനില്‍ക്കുന്ന കാര്‍മേഘം പോലെ കണ്ണുനീര്‍ അച്ഛന്റെയും അപ്പൂപ്പന്റെയും കണ്ണുകളില്‍ നിറഞ്ഞുനിന്നു. അമ്പലത്തില്‍ ഉല്‍സവത്തിനുകണ്ട നാടകത്തിന്റെ അവസാന രംഗം പോലെ തോന്നി അപ്പുക്കുട്ടന്.

അപ്പൂപ്പന്‍ അപ്പുക്കുട്ടനെ അടുത്തേയ്ക്ക് പിടിച്ചുനിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു. രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ അവന്റെ നെറുകയില്‍ വീണു.

“ഗൗരി...ഗൗരി ഇപ്പോള്‍...” അപ്പൂപ്പന്‍ വാക്കുകള്‍ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയായിരുന്നു.

“മരിച്ചിട്ടില്ല. ഇപ്പോഴുമുണ്ട്. നിങ്ങളുടെ ഓര്‍മ്മക്കുറിപ്പായി ഞാനും.” അച്ഛന്റെ വാക്കുകളെ അപ്പുക്കുട്ടന്‍ ഏറ്റുപിടിച്ചു.
“അമ്മൂമ്മ അമ്പലത്തിലിരിപ്പുണ്ട്. കൂടെ സേതുവും അമ്മേം എല്ലാരുമുണ്ട്.”

അകത്തെ മുറിയിലെ സ്ത്രീകളുടെ അടക്കിയുള്ള സംസാരം ശക്തിപ്രാപിച്ചു വരുന്നു.
“വയസാം കാലമായപ്പോള്‍ ഓരോരുത്തരെറങ്ങിയേക്കയാണ്. അവകാശോം പറഞ്ഞോണ്ട്...”

“അവകാശം സ്ഥാപിക്കനെത്തിയതാണന്ന് കരുതേണ്ട. ജന്മം നല്‍കിയ ആളെ ജീവിതത്തിലൊരു തവണയെങ്കിലും കാണണമെന്ന ആഗ്രമുണ്ടായിരുന്നു. അതു സാധിച്ചു. ഇനി ഞാന്‍ ഈ വഴി വരില്ല. ആരും വേവലാതിപ്പെടേണ്ട ആവശ്യവുമില്ല.” അകത്തേയ്ക്ക് നോക്കിക്കൊണ്ടായിരുന്നു അച്‌ഛന്‍ അങ്ങനെ പറഞ്ഞത്. എന്നിട്ട് ‍ അപ്പുക്കുട്ടനെയും കൈയ്ക്ക് പിടിച്ച് അച്ഛന്‍ പുറത്തേക്കിറങ്ങാനൊരുങ്ങി.
അകത്തെ മുറിയിലെ സ്ത്രീകള്‍ പുറത്തേയ്ക്ക് തലനീട്ടി. മഴപെയ്തൊഴിഞ്ഞ മാനത്തിന്റെ ശാന്തത അവരുടെ മുഖങ്ങളിലുണ്ടായിരുന്നു.
അപ്പൂപ്പന്‍ അപ്പുക്കുട്ടന്റെ കൈയ്ക്ക് കയറിപ്പിടിച്ചു. “ഒരു നിമിഷം നില്‍ക്കൂ മോനേ, മോനിപ്പോള്‍ എന്താ ഈ പാപിയായ അപ്പൂപ്പന്‍ നല്‍കുന്നേ...”
മേശവലിപ്പ് തുറന്ന് ഒരു കെട്ട് നോട്ടുകള്‍ അപ്പൂപ്പന്‍ അപ്പുക്കുട്ടന്റെ കൈകളില്‍ പിടിപ്പിച്ചു.
“ഇതു മോനുള്ളതാണ്. അപ്പൂപ്പന്റെ സമ്മാനം.”
അപ്പുക്കുട്ടനെന്തു ചെയ്യണമെന്നറിയാതായി. ആദ്യമായാണ് കൈയില്‍ നോട്ട് കെട്ട് വരുന്നത്. ഐസ് മിഠായിക്കായി കരഞ്ഞ് പറഞ്ഞാല്‍ പോലും അമ്മൂമ്മ ചില്ലിപൈസ തരില്ല. എന്തുനല്ല അപ്പൂപ്പന്‍! താനും ഇന്നുമുതല്‍ പണക്കാരനാണ്! കണാരന്‍ മൂപ്പനെപ്പോലെ. ഈ അച്ഛനും അമ്മൂമ്മയ്ക്കും വല്ല കാര്യോണ്ടായിരുന്നോ, ഇങ്ങനെ കൂലിവേലചെയ്ത് ആലപ്പുഴേ കഴിയാന്‍!. ഇവിടെ താമസിച്ചാല്‍ പോരാരുന്നോ? പണക്കാരനായ അപ്പൂപ്പന്റെ കൂടെ!

അച്ഛന്‍ അപ്പൂപ്പന്റെ കൈയില്‍ നിന്നും നോട്ട്കെട്ട് പിടിച്ചു വാങ്ങി.അപ്പൂപ്പന്റെ കൈയിലോട്ട് തിരികെ കൊടുത്തുകൊണ്ട് പറഞ്ഞു.
“ഈ പണം കൊണ്ട് എനിക്ക് നഷ്ടമായ ബാല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നഷ്ടമായ അച്ഛന്റെ സ്നേഹവാല്‍സല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നേടാനാവാതെ പോയ വിദ്യാഭ്യാസം നേടിയെടുക്കാന്‍ പറ്റുമോ?...” ഇടറിപ്പോകുന്ന ശബ്ദത്തെ പിടിച്ച് നിര്‍ത്താന്‍ അച്ഛന്‍ പാടുപെട്ടു.
“പണവും മറ്റ് സൗകര്യങ്ങളൊന്നുമില്ലെങ്കിലും എനിക്കുണ്ടായതുപോലുള്ള ദുരിതപൂര്‍ണ്ണമായ ഒരു ബാല്യം എന്റെ മകനുണ്ടാവില്ല. അവന്‍ അവന്റച്ഛന്റെ സ്നേഹമേറ്റുവാങ്ങി തന്നെ വളരും.ജീവിതകാലം മുഴുവാന്‍ ഓര്‍മ്മയില്‍ തങ്ങി നിര്‍ത്താനുതവുന്ന ബാല്യത്തിന്റെ ഊഷ്മളതയുമേറ്റുവാങ്ങിത്തന്നെ.പക്ഷേ അതിന് ഈ പണത്തിന്റെ ആവശ്യമുണ്ടന്ന് എനിക്ക് തോന്നുന്നില്ല.” അച്ഛന്‍ അപ്പുക്കുട്ടനെയുമെടുത്ത് പുറത്തോട്ടിറങ്ങി.

അപ്പോഴും കൊച്ചുസുന്ദരി പശുക്കുട്ടിയുടെ പുറകേ ഓടുന്നുണ്ടായിരുന്നു.

അപ്പുക്കുട്ടന്റെ മനസ്സില്‍ അപ്പോള്‍ ഒരു സംശയം പൊന്തിവന്നു. അവന്‍ അച്ഛനോട് ചോദിച്ചു.

“അച്ഛന് കൊച്ചിലെ പരിപ്പ് വടേം, ബോണ്ടേം വാങ്ങിത്തരാന്‍ ആരുമില്ലാരുന്നോ? അച്ഛന് പടക്കോം പട്ടോം വാങ്ങിത്തരാന്‍ ആരുമില്ലാരുന്നോ?”

അച്ഛന്‍ ചിരിച്ച് കൊണ്ട് അപ്പുക്കുട്ടന്റെ മുഖമാകെ നിര്‍ത്താതെ ഉമ്മവെച്ചു. പക്ഷേ ആ ഉമ്മകള്‍ക്കും കണ്ണീരിന്റെ നനവുണ്ടായിരുന്നു.

Read more...

പാക്കനും പൗര്‍ണ്ണമിയും

Monday, August 13, 2007

സത്യസന്ധതയ്ക്ക് ഒരു പര്യായമുണ്ടങ്കില്‍ അതാണ് പാക്കന്‍. മാവേലിയുടെ കാലത്തായിരുന്നിരിക്കണം പാക്കന്റെ മുജ്ജന്മം! വെട്ടൊന്ന് കണ്ടം രണ്ട്. അതാണ് പാക്കന്‍ സ്റ്റൈല്‍! സത്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ല, പറയില്ല. അങ്ങനെയുള്ള ഒരു അഭിനവ ഗാന്ധിജി ഉള്ളപ്പോള്‍ എങ്ങിനെയാണ് ഖജാന്‍ജി സ്ഥാനത്തേയ്ക്ക് മറ്റൊരു ആളുടെ പേര്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നത്. ഇത്തവണത്ത ഓണാഘോഷകമ്മറ്റിയുടെ ഖജാന്‍ജിയായി പാക്കന്‍ ഐകകണ്‍ഠേന തിരഞ്ഞെടുക്കപ്പെട്ടു.

ഓണാഘോഷം പൊടിപൊടിക്കണമെന്ന തീരുമാനമുണ്ടായി. പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രൂപീകൃതമായിട്ട് ഇന്നേവരെ ഉണ്ടായിട്ടുള്ളതിനേക്കാള്‍ ഗംഭീരമായി കലാപരിപാടികള്‍ നടത്തണം. സാധാരണയായി ക്ലബ്ബംഗങ്ങളുടെ തട്ടിക്കൂട്ട് കലാപരിപാടികളാണ് നടത്താറുള്ളത്. ഇത്തവണ അത് പോര. പുറത്ത് നിന്നുള്ളവരുടെ പരിപാടികള്‍ വേണം. ഏറ്റവും കുറഞ്ഞത് ഒരു ഗാനമേളയും നാടകവുമെങ്കിലും ഉണ്ടാവണം. അല്ലെങ്കില്‍ നാട്ടിലുള്ള മറ്റ് തെങ്ങേല്‍ ക്ലബ്ബുകളുടെ മുന്നില്‍ പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന് നിലനില്‍പ്പുണ്ടാവില്ല.

തെങ്ങേല്‍ ക്ലബ്ബുകളെന്നത് സദാപ്പന്‍ ചിറ്റന്‍ കളിയാക്കി പറയുന്നതാണ്. അല്ലെങ്കിലും സദാപ്പന്‍ ചിറ്റന്‍ അങ്ങനെയാണ്. എല്ലാം തമാശയാണ്. നാട്ടിലുള്ള ക്ലബ്ബുകളെയെല്ലാം ചിറ്റന്‍ തെങ്ങേല്‍ ക്ലബ്ബുകളെന്നാണ് വിളിക്കുന്നത്. രണ്ടടി നീളവും അരയടി വീതിയുമുള്ള ഒരു നെയിംബോര്‍ഡ് മാത്രം ആസ്തിയായിട്ടുള്ള ഇത്തരം ക്ലബ്ബുകളെ പിന്നെയെന്താണ് വിളിക്കേണ്ടതെന്നാണ് ചിറ്റന്‍ ചോദിക്കുന്നത്. ബോര്‍ഡ് കെട്ടിവെച്ചിരിക്കുന്ന തെങ്ങിന് ഇടിവെട്ടേറ്റാല്‍ അതോടെ ക്ലബ്ബിന്റെ കാര്യം അധോഗതിയെന്നാണ് ചിറ്റന്‍ പറയുന്നത്.

ചിറ്റന്‍ പറയുന്നത് പോലെ എല്ലാ ക്ലബ്ബുകാര്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമൊക്കെ ഉണ്ടാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമാണോ? പൗര്‍ണ്ണമി ക്ലബ്ബിന് സ്ഥലവും കെട്ടിടമൊന്നുമില്ലെങ്കിലും സ്വന്തമായി ഒരു സുന്ദരന്‍ ബോര്‍ഡുണ്ട്. ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തില്‍ നല്ല ഭംഗിയായി അതില്‍ പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് എന്നെഴുതിയിട്ടുണ്ട്. പാക്കന്റെ വീടിന്റെ മുന്നിലെ തെങ്ങിലാണത് വെച്ചിട്ടുള്ളതും. ക്ലബ്ബിന് സ്വന്തമായി മറ്റ് പല വസ്തുക്കളുമുണ്ട്. ഷട്ടില്‍ ബാറ്റ്, ഫുട്ബോള്‍, കാരംബോര്‍ഡ്,ചെസ്സ് ബോര്‍ഡ്. അങ്ങനെ പലതും! സാധാരണ ഒരു ക്ലബ്ബിന് ഇതൊക്കെ പോരേ! അല്ലാതെ ചിറ്റന്‍ പറയുന്നത് പോലെ സ്ഥലവും കെട്ടിടവുമൊക്കെ അത്യാവശ്യമാണോ? വല്ലപ്പോഴും ഒരു കമ്മറ്റി കൂടുമ്പോഴല്ലേ അതിന്റെയൊക്കെ ആവശ്യം വരൂ. പൗര്‍ണ്ണമി ക്ലബ്ബിന്റെ കമ്മറ്റി കൂടുന്നത് ടാറ്റാ വെളിയിലെ കപ്പലുമാവിന്റെ ചുവട്ടില്‍ വെച്ചാണ്!
കമ്മറ്റിയ്ക്ക് കത്ത് തയ്യാറാക്കുമ്പോഴും ചിറ്റന്‍ കളിയാക്കി പറയും. "അപ്പുക്കുട്ടാ, നീയാ കത്തിന്റെ അടിയില്‍ ചാറ്റല്‍ മഴയുണ്ടങ്കില്‍ കമ്മറ്റി ഉണ്ടാവില്ലന്ന് പ്രത്യേകമെഴുതിയേക്കണം.കേട്ടോടാ." ഈ ചിറ്റന്റെ ഒരു കാര്യം! എന്തിനും ഒരു കളിയാക്കല്‍. പൗര്‍ണ്ണമിയ്ക്ക് സ്വന്തമായി ഒരു കെട്ടിടമുണ്ടായാല്‍ പിന്നെ ചിറ്റന്‍ എങ്ങനെ കളിയാക്കും. അടുത്ത കൊല്ലമെങ്കിലും ചിറ്റന് കളിയാക്കാനവസരം കൊടുക്കരുത്. അതുകൊണ്ട് ഇത്തവണ ഓണത്തിന് പിരിവ് ഊര്‍ജ്ജിതമാക്കണം. പരിപാടി കഴിഞ്ഞ് മിച്ചമുള്ളത് കൊണ്ട് എങ്ങനേയും ഒരു ഓഫീസ് തട്ടിക്കൂട്ടണം. പൗര്‍ണ്ണമീയന്മാര്‍ ഒന്നടങ്കം തീരുമാനമെടുത്തു.
അഞ്ചുകണ്ണന് വടക്കേകരയും, അപ്പുക്കുട്ടന് തെക്കേകരയും, പാക്കന് കായലോരവും, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വണ്ടന്‍പുഴുവിന്റേയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്ക് പിരിവിന്റെ ചുമതല നല്‍കി. പൗര്‍ണ്ണമിയുടെ പിരിവില്‍ നിന്നും ഒറ്റ വീട് പോലും വിട്ട് പോകരുതുമെന്ന ഉറച്ച തീരുമാനവുമെടുക്കപ്പെട്ടു. ചാറ്റല്‍മഴയുടേയും കൊടുങ്കാറ്റിന്റേയുമൊന്നും ശല്യമില്ലാതെ ടാറ്റാവെളിയിലെ കപ്പലുമാവിന്‍ചുവട്ടില്‍ പൊതുയോഗം ഭംഗിയായി നടന്നു.
കലാകായിക മത്സരങ്ങള്‍ക്ക് പുറമേ ആലപ്പി രാഗലയയുടെ ഗാനമേളയും ഡാന്‍സര്‍ കുട്ടന്‍ ആന്റ് പാര്‍ട്ടിയുടെ നാടകവും ഉണ്ടാകണമെന്ന് തീരുമാനമെടുത്തു.പരിപാടികളുടെ വിവരം വളരെ രഹസ്യമായി വെയ്ക്കണമെന്നും, നോട്ടീസ് വിതരണം തുടങ്ങിയതിന് ശേഷമേ മറ്റുള്ളവര്‍ അറിയാവൂ എന്ന കര്‍ശന നിര്‍ദ്ദേശവും അംഗങ്ങള്‍ക്ക് നല്‍കി. ഏതെങ്കിലും കാരണവശാല്‍ പരിപാടികളുടെ വിവരം പുറത്തറിഞ്ഞാല്‍ അസൂയ മൂത്ത മറ്റ് തെങ്ങേല്‍ ക്ലബ്ബുകാര്‍ ഇതിനേക്കാള്‍ നല്ല പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധ്യത ഉണ്ടന്നും,തന്നിമിത്തം പൗര്‍ണ്ണമിയ്ക്ക് ലഭിക്കേണ്ടുന്ന വന്‍പിരിവിന് കോട്ടം സംഭവിക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് ഇമ്മാതിരി ഒരു തീരുമാനം കൈക്കൊള്ളേണ്ടിവന്നത്.

പിരിവിന് പോകുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതായിരിക്കുമെന്നും,തുക പിന്നീട് നിശ്ചയിക്കാമെന്നും തീരുമാനമെടുത്തു.

നോട്ടീസ് അച്ചടിച്ചു.അതിനുള്ള പണം സദാപ്പന്‍ ചിറ്റന്റെ കൈയില്‍ നിന്നും കടം വാങ്ങി. ഓണാഘോഷം കഴിഞ്ഞ് തിരിച്ച് കൊടുത്താല്‍ മതി. അല്ലറചില്ലറ എതിര്‍പ്പുകളുണ്ടായെങ്കിലും കലാപ്രേമികളായ നാട്ടുകാര്‍ കൈയഴിഞ്ഞ് സഹായിച്ചു.പിരിവ് കാശ് പാക്കന്റെ ബാഗ് നിറയ്ക്കുവാന്‍ തുടങ്ങി. പാക്കന്‍ വളരെയധികം ആഹ്ലാദവാനായി. മറ്റംഗങ്ങള്‍ അതിലേറെ സന്തോഷിച്ചു.

ആറ്റുനോറ്റിരുന്ന ദിവസം വന്നെത്തി.ക്ലബ്ബംഗങ്ങള്‍ക്ക് തിരക്കോട് തിരക്ക് തന്നെ. മിനി സൗണ്ടിന്റെ മൈക്ക് സെറ്റ് നാട്ടുകാരുടെ കാതടപ്പിച്ച് കൊണ്ട് പാടാന്‍ തുടങ്ങി.പൗര്‍ണ്ണമിയുടെ ബോര്‍ഡ് വെച്ചിരുന്ന തെങ്ങിന്റെ മുകളില്‍ തന്നെ കോളാമ്പി വെച്ച് കെട്ടിയിരുന്നു.നാലു ദിക്കിലോട്ടും നാലു കോളാമ്പികള്‍!

കാര്യപരിപാടികളിലാദ്യ ഇനമായ കായികമത്സരങ്ങള്‍ തുടങ്ങി. ഭാവിയിലെ പി.ടി ഉഷമാരെ സൃഷ്ടിക്കാനുള്ള പൗര്‍ണ്ണമിയുടെ ശ്രമത്തിന് വന്‍പ്രതികരണമായിരുന്നു. പ്രതികരണമുണ്ടായത് ചുമ്മാതെയല്ലായിരുന്നു. ഇത്തവണ പ്രൈസ് കിട്ടുന്നവര്‍ക്ക് വെറും സോപ്പ് പെട്ടിയായിരിക്കില്ല കൊടുക്കുന്നതെന്ന് നോട്ടീസില്‍ പ്രത്യേകം അച്ചടിച്ചിരുന്നു.
കായികമത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു. ഇനിയുള്ളത് പൗര്‍ണ്ണമിയുടെ സ്പെഷ്യല്‍ ഇനമായ ഗാനമേളയും നാടകവുമാണ്. അതും പ്രശസ്തരായവരുടെ പരിപാടികള്‍!
പരിപാടികള്‍ പൊളിക്കാന്‍ മറ്റ് ചില ക്ലബ്ബുകാര്‍ കോപ്പ് കൂട്ടുന്നുണ്ടന്ന് മനസ്സിലായതിനാല്‍ പൊളിക്കാന്‍ വരുന്നവന്റെ ആപ്പ് ഇളക്കാനായി അഞ്ചുകണ്ണന്റെ നേതൃത്വത്തില്‍ സ്റ്റേജിന് പിന്നിലെ ഇടിക്കണ്ടത്തിലെ ചെളിയും പുല്ലുമെല്ലാം മാറ്റി വൃത്തിയാക്കിയിട്ടിരുന്നു. വാളന്റിയര്‍ ക്യാപ്റ്റനായി വലിയ പപ്പടം പോലത്തെ റിബണ്‍ കെട്ടിയ ബാഡ്ജും കെട്ടി അഞ്ചുകണ്ണന്‍ എല്ലുന്തിയ നെഞ്ചും വിരിച്ച് നടന്നു.

ഗാനമേളയ്ക്കായി നോട്ടിസില്‍ കാണിച്ചിരുന്ന സമയത്തിന് വളരെ മുന്‍പേ തന്നെ വായനശാല ഗ്രൗണ്ട് ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.ഡാന്‍സര്‍ കുട്ടന്റെ നാടകസമിതിക്കാര്‍ രാവിലെ തന്നെ സ്റ്റേജിന് കര്‍ട്ടന്‍ കെട്ടിയിരുന്നു.ചുവന്ന ഞൊറിവുള്ള കര്‍ട്ടന്‍! അമ്പലപ്പറമ്പിലെ ഉത്സവത്തെ അനുസ്മരിപ്പിക്കുന്ന സ്റ്റേജ് കണ്ട് പൗര്‍ണ്ണമീയന്മാര്‍ അഭിമാനം കൊണ്ടു. കുഞ്ഞുകുട്ടന്‍ തൊള്ളതുറന്ന് അനൗണ്‍സ് ചെയ്തുകൊണ്ടിരുന്നു.തുടര്‍ന്ന് നടക്കാനുള്ള പരിപാടികളെ ക്കുറിച്ചും,കഴിഞ്ഞുപോയ മത്സരങ്ങളിലെ വിജയികളെക്കുറിച്ചും.

ജനങ്ങള്‍ എത്തി.അനൗണ്‍സ്മെന്റ് മുറയ്ക്ക് നടന്നു. പക്ഷേ പൗര്‍ണ്ണമീയന്മാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച ഒരു സംഗതിയുണ്ടായിരുന്നു. അത് ഗാനമേളക്കാരായ രാഗലയ ഇതേവരെ എത്തിയിട്ടില്ല എന്നതായിരുന്നു. എന്തു ചെയ്യും?

സെക്രട്ടറി അപ്പുക്കുട്ടനും,ഖജാന്‍ജി പാക്കനും വെടികൊണ്ട വെരുകിനെപ്പോലെ അഞ്ചുകണ്ണന്റെ അടുക്കലേയ്ക്ക് പാഞ്ഞു. അവനാണല്ലോ രാഗലയയെ ബുക്ക് ചെയ്യിച്ചത്. അഞ്ചുകണ്ണന്‍ അപ്പോഴും ഇടിക്കണ്ടത്തിന്റെ അവസാനമിനുക്ക് പണി നടത്തുന്ന തിരക്കിലായിരുന്നു.

അഞ്ചുകണ്ണന്‍ ഗാനമേള ബുക്ക് ചെയ്ത് കൊടുത്ത പ്രസാദിന്റെ വീട്ടിലേയ്ക്കോടി. പുറകെ അപ്പുക്കുട്ടനും പാക്കനും.സീനിയര്‍ താരങ്ങളുടെ ഓട്ടമത്സരമാണതെന്ന് ആരൊക്കൊയോ പറയുന്നുണ്ടായിരുന്നു.

പ്രസാദിന്റെ വീടിന് മുന്നില്‍ കുറച്ചാള്‍ക്കാര്‍ നില്‍ക്കുന്നുണ്ട്. അവരെയൊക്കെ വകഞ്ഞ് മാറ്റി അഞ്ചുകണ്ണന്‍ ഉള്ളിലേയ്ക്ക് കടന്നു.അതാ നില്‍ക്കുന്നു പ്രസാദ്. അവന്റെ മുഖത്ത് ഗാനമേള ബുക്ക് ചെയ്യിക്കാന്‍ ചെന്നപ്പോഴുള്ളത്ര സന്തോഷമില്ല. "എന്താ. എന്തുപറ്റി? ഇത്രേം നേരമായിട്ടും ഗാനമേളക്കാര്‍ എത്താത്തതെന്താ?" അഞ്ചുകണ്ണന്‍ കിതപ്പടക്കാതെ ചോദിച്ചു.

പ്രസാദ് അഞ്ചുകണ്ണനെ കുറച്ച് ദൂരേയ്ക്ക് വിളിച്ച് മാറ്റി നിര്‍ത്തി. "ഒരു ചെറിയ പ്രശ്നമുണ്ട്. അവരുടെ വയലിനിസ്റ്റ് വന്നിട്ടില്ല."

"വയലിനില്ലെങ്കിലും ഗാനമേളയൊക്കെ നടത്താം. പിരിവ് തന്ന ആള്‍ക്കാരോട് സമാധാനം പറയുന്നതാണ് ഏറ്റവും പ്രധാനം." വയലിനില്ലെങ്കിലും ഗാനമേള നടത്തണമെന്ന പിടിവാശിയില്‍ അഞ്ചുകണ്ണന്‍ ഉറച്ചുനിന്നു.

"അതിനേക്കാള്‍ വലിയൊരു പ്രശ്നം കൂടിയുണ്ട്." പ്രസാദ് തുടര്‍ന്നു. "ഗാനമേള നടത്തുന്നതിന് സൗണ്ട് മിക്സര്‍ എന്നൊരു സാധനം വേണം. അതും സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വയലിനും സൗണ്ട് മിക്സറുമൊന്നും ഇല്ലാത്തതിനാല്‍ അവരുടെ പ്രധാന ഗായകനായ ആലപ്പി സുഗുണന്‍ പാടാന്‍ തയ്യാറല്ല എന്നാണ് പറയുന്നത്."
അഞ്ചുകണ്ണന്റെ സകലമാന ക്ഷമയും നശിക്കുകയായിരുന്നു. വലിയ ഗാനമേളക്കാരാണന്നും പറഞ്ഞ് പരിപാടി ബുക്ക് ചെയ്യിച്ചിട്ട് അവസാന നിമിഷം പറയുന്നത് കേട്ടില്ലേ. ആര്‍ക്കാണ് ക്ഷമ നശിക്കാത്തത്?

"എന്ത് പണ്ടാരമായാലും ശരി. എനിക്കതൊന്നുമറിയേണ്ട. സുഗുണനില്ലേല്‍ വേണ്ട. അവനേലും പാടാന്‍ കഴിവുള്ളവര്‍ പൗര്‍ണ്ണമിയിലുണ്ട്. വയലിനില്ലന്ന് വെച്ച് ഗാനമേള നടത്താതിരിക്കാന്‍ പറ്റില്ല. വയലിനില്ലാതെ പാടിയാല്‍ മതി. വരുന്ന കുറവ് ഞങ്ങളങ്ങ് സഹിക്കും.എന്താ പോരേ?" അഞ്ചുകണ്ണന്‍ പ്രസാദിനെ നോക്കി. പ്രസാദ് നോട്ടം ഗാനമേളക്കാരുടെ നേര്‍ക്കാക്കി.

അഞ്ചുകണ്ണന് വെറുതെ കളയാന്‍ സമയമില്ല. ഇനിയും വൈകിയാല്‍ പൊതുജനത്തിന്റെ കൈ വാങ്ങേണ്ടിവരും. അഞ്ചുകണ്ണന്റെ വാക്കുകള്‍ ഭീഷണി രൂപത്തിലായി. "ദേ ഞാന്‍ അവസാനമായി പറയുകയാണ്. വയലിനില്ലേലും സുഗുണനില്ലേലും രാഗാലയക്കാര്‍ പാടിയിരിക്കണം. അല്ലെങ്കില്‍ നീയൊക്കെ അറിയും ഈ അഞ്ചുകണ്ണന്‍പുലി ആരാണന്ന്." ഇടിക്കണ്ടത്തിലിറക്കാനായി വെച്ചിരിക്കുന്ന അടവുകള്‍ അഞ്ചുകണ്ണന്‍ ഇപ്പോള്‍ തന്നെ പുറത്തിറക്കുമോയെന്ന് അപ്പുക്കുട്ടന്‍ സംശയിച്ചു.

"നീയൊന്ന് സമാധാനിക്കെന്റെ അഞ്ചുകണ്ണാ. നമുക്ക് പരിഹാരമുണ്ടാക്കാം.വയലിനും വേണ്ട. സുഗുണനും വേണ്ട. നിന്റ അംഗീകാരമുണ്ടല്ലോ അതുമതി എനിക്ക്." അഞ്ചുകണ്ണനെ പ്രസാദ് ഗാനമേളക്കാരുടെ വണ്ടിയില്‍ പിടിച്ചു കയറ്റി. രാഗലയയുടെ പേരുകെട്ടിയ മറ്റഡോര്‍ വാന്‍ വായനശാലയെ ലക്ഷ്യമാക്കി കുതിച്ചു. അപ്പുക്കുട്ടനും പാക്കനും വണ്ടിയുടെ പുറകേ ഓടി.

കൂക്ക് വിളിയും കല്ലേറും ആരംഭിച്ച ജനം വാന്‍ കണ്ട് ശാന്തരായി. പക്ഷേ അത് കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതമാത്രമായിരുന്നു.

ഏതാനും നിമിഷങ്ങള്‍കുള്ളില്‍ ഗാനമേള ആരംഭിക്കുമെന്ന് മണിക്കൂറുകളായി അനൗണ്‍സ് ചെയ്ത് തളര്‍ന്ന കുഞ്ഞുകുട്ടന്റെ ശബ്ദത്തിന് പഴയ ഗാംഭീര്യം വന്നു.

ആലപ്പി സുഗുണന്റെ സബ്സ്റ്റിറ്റ്യൂട്ടായി കുഞ്ഞുകുട്ടനിറങ്ങി. കുഞ്ഞുകുട്ടന്‍ കഴിവുള്ള ഒരു ഗായകനാണന്ന വിവരം പൗര്‍ണ്ണമിയിലെ അടുത്ത കൂട്ടുകാര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. തന്റെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം വിനിയോഗിക്കാന്‍ തന്നെ കുഞ്ഞുകുട്ടന്‍ തീരുമാനിച്ചു. ക്ലബ്ബിലെ മിമിക്രിക്കാരന്‍ സനോജിനെ തല്‍ക്കാലം വയലിനിസ്റ്റായും നിയമിച്ചു.ഒന്നുമില്ലാതിരിക്കുന്നതിലും ഭേദമല്ലേ എന്തെങ്കിലുമുള്ളത്. അല്ലെങ്കില്‍ നാളെ ജനത്തിനോട് എന്ത് മറുപടി പറയും.
വിഘ്നേശ്വരനെ സ്തുതിച്ചുകൊണ്ട് ഗാനമേള ആരംഭിച്ചു. പരിപാടിക്ക് വിഘ്നങ്ങളൊന്നുമുണ്ടാവരുതെന്ന് പൗര്‍ണ്ണമീയന്മാരും പ്രാര്‍ത്ഥിച്ചു.
ആലപ്പി സുഗുണന്റെ അസാന്നിദ്ധ്യത്തില്‍ വയലിനിസ്റ്റിന്റെ അഭാവത്തില്‍ ഗാനമേള പുരോഗമിച്ചുകൊണ്ടിരുന്നു. ജനം ആസ്വദിച്ചു. ഇടയ്ക്കിടയ്ക്ക് ചില കൂവലും ബഹളവുമുണ്ടാക്കിയ പയ്യന്മാരെ അഞ്ചുകണ്ണന്റെ നേതൃത്വത്തിലുള്ള വാളന്റിയേഴ്സ് സ്റ്റേജിന്റെ പുറകിലുള്ള ഇടിക്കണ്ടത്തില്‍ കൊണ്ട് പോയി തബല വായിച്ചു.

ഭാവിയുടെ വാഗ്ദാനവും പൗര്‍ണ്ണമിയുടെ അഭിമാനവുമായ കുഞ്ഞുകുട്ടന്‍ മൈക്കിന് മുന്നിലെത്തുന്നത് വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. കുഞ്ഞുകുട്ടന്‍ മാണിക്യവീണ പാടാനാരംഭിച്ചതും സ്റ്റേജിന് മുന്നിലിരുന്ന കുടിയന്‍ ബാലപ്പന്‍ ചാടിയെണീറ്റു. കാറ്റ് കൊണ്ട കമുക് പോലെ ബാലപ്പന്‍ നിന്നാടി. വാളന്റിയര്‍ ക്യാപ്റ്റന്‍ അഞ്ചുകണ്ണന്‍ ബാലപ്പനെ തൂക്കിയെടുത്തു.
"തെമ്മാടികള്‍. നാട്ടുകാരെ പറ്റിച്ച് കാശു വാങ്ങിയിട്ട് അവന്മാരുടെ കളിപ്പിക്കലേ... ക്ലബ്ബമ്മാരുടെ പരിപാടി ആയിരുന്നേ അതങ്ങട്ട് പറഞ്ഞാ പോരാരുന്നോ. നിനക്കൊക്കെ തന്ന പൈസ ഉണ്ടാരുന്നേ ഈ ബാലപ്പനൊന്ന് ഓണം കൊഴുപ്പിക്കാമാരുന്നു."
ഇടിക്കണ്ടത്തിലേയ്ക്ക് പോകുമ്പോഴും ബാലപ്പന്റെ ശബ്ദം മറ്റുള്ളവര്‍ക്ക് നന്നായി കേള്‍ക്കാമായിരുന്നു. ബാലപ്പന്റെ നാവിന് വിലങ്ങിടുവാന്‍ അഞ്ചുകണ്ണനാവുമായിരുന്നില്ലല്ലോ.

താഴെ വീഴാതിരിക്കാന്‍ മൈക്കിന്മേല്‍ കൈപിടിച്ച് പാടിയിരുന്ന കുഞ്ഞുകുട്ടന്റെ വിറവല്‍ മൈക്കിലോട്ടും വ്യാപിച്ചു.കൂകിവിളിയോടൊപ്പം മണല്‍വാരി എറിയലുകൂടി ആയപ്പോള്‍ ജനം ഒന്നടങ്കം ചാടിയെണീറ്റു. എല്ലാവരേയും ഇടിക്കണ്ടത്തിലേയ്ക്ക് കൊണ്ട് പോകുവാന്‍ അഞ്ചുകണ്ണനാവുമായിരുന്നില്ല. ഗാനമേളയ്ക്ക് കര്‍ട്ടനിടുവാനല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

പൊളിഞ്ഞുപോയ ഗാനമേളയേക്കാള്‍ അപ്പുക്കുട്ടനെ ചിന്തിപ്പിച്ചുകൊണ്ടിരുന്നത് ഇനി നടക്കാനിരിക്കുന്ന നാടകത്തിനെ കുറിച്ചാണ്.

കര്‍ട്ടന്‍ വീണതിനാല്‍ കുഞ്ഞുകുട്ടന്റെ വിറവല്‍ മാറിയിരുന്നു.പൂര്‍വ്വാധികം ഭംഗിയായി അവന്‍ അനൗണ്‍സ്മെന്റ് തുടര്‍ന്നു.
ഡാന്‍സര്‍ കുട്ടനെ സംബന്ധിച്ച് സ്റ്റേജ് ഒഴിഞ്ഞ് കിട്ടാത്ത പ്രശ്നമേ ഉണ്ടായിരുന്നുള്ളു. സന്ധ്യ ആയപ്പോഴേ അവര്‍ സ്റ്റേജ് ഒഴിഞ്ഞ് കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു.ഗാനമേളക്കാര്‍ പൊടിതട്ടി സ്ഥലം വിട്ടതും ഡാന്‍സര്‍ കുട്ടന്‍ സ്റ്റേജ് കൈയേറി.പിന്നെയെല്ലാം പെട്ടെന്നായിരുന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റേജിനുള്ളില്‍ ഒരു വീടുയര്‍ന്നു. തൊണ്ടയ്ക്ക് കനം പിടിപ്പിച്ച് ഡാന്‍സര്‍ കുട്ടന്‍ നാടകത്തെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞു. സൈക്കിള്‍ ബെല്‍ ക്ര്‍ര്‍ര്‍ര്‍... ക്ര്‍ര്‍ര്‍... എന്ന് മൂന്ന് വട്ടം കരഞ്ഞു. തിരശീല ഉയര്‍ന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫീല്‍ഡര്‍മാരെപ്പോലെ അവിടവിടെ കുറച്ചുപേരിരിപ്പുണ്ട്. ചിലര്‍ കിടക്കുകയും ചെയ്യുന്നുണ്ട്.വീട്ടില്‍ പോയാലും മൈക്കിന്റെ ശബ്ദം കാരണം ഉറക്കം നടക്കുകേലന്ന് കരുതിയിരുന്ന അയല്‍വാസികളായ സ്ത്രീകളും കുട്ടികളുമായിരുന്നിരിക്കണം അവര്‍. നാടകത്തിന്റെ രംഗങ്ങള്‍ ഒന്നൊന്നായി തീരുമ്പോഴേയ്ക്കും കാഴ്ചക്കാരുടെ എണ്ണവും ആനുപാതികമായ് കുറഞ്ഞുവന്നു. പ്രേക്ഷകരുടെ എണ്ണം കൂട്ടിക്കാണിക്കുവാനായ് മുന്‍നിരയിലിരുന്നിരുന്ന പൗര്‍ണ്ണമീയന്മാരും ഉറക്കം തുടങ്ങി.
സ്റ്റേജിനുള്ളില്‍നിന്നും ഡാന്‍സര്‍ കുട്ടന്റേയും സംഘത്തിന്റേയും ഒച്ചയ്ക്കും അലര്‍ച്ചയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. അപ്പുക്കുട്ടനേയും ഉറക്കം മെല്ലെ തഴുകിത്തുടങ്ങി.അപ്പുക്കുട്ടന്‍ ഉറങ്ങാനായി വായനശാലയ്ക്കുള്ളിലേയ്ക്ക് പോകുമ്പോള്‍ ഉറക്കമിളച്ച് തലയില്‍ തുണിയുമിട്ട് കൊണ്ട് നാടകം ആസ്വദിച്ച് കണ്ട് കൊണ്ടിരുന്ന ഒരേ ഒരാളേ ഉണ്ടായിരുന്നുള്ളു. അത് സാക്ഷാല്‍ ഖജാന്‍ജി പാക്കനായിരുന്നു!

വായനശാലയ്ക്കകത്ത് വെയിലടിച്ച് കയറിക്കഴിഞ്ഞാണ് അപ്പുക്കുട്ടനുണര്‍ന്നത്.വെളിയിലെങ്ങും ആരുമില്ല.ഏതായാലും നാടകത്തെ കുറിച്ച് പാക്കന്റെ അഭിപ്രായം ഒന്നറിഞ്ഞുകളഞ്ഞേക്കാം. ആദ്യാവസാനം നാടകം കണ്ട ഒരേഒരാളാണല്ലോ പാക്കന്‍!

വീടിനുപുറത്ത് കെട്ടിയിരുന്ന ചായ്പ്പില്‍ ഒരു പായയില്‍ വളഞ്ഞ് കൂടിക്കിടന്നുറങ്ങുന്നു പാക്കന്‍. അപ്പുക്കുട്ടന്‍ പാക്കനെ തട്ടി വിളിച്ചു. “പാക്കാ... എടാ പാക്കാ...”
പാക്കന്‍ ഉറക്കം വിട്ട് മാറാത്ത കണ്ണുകളുമായി എണീറ്റു.അപ്പുക്കുട്ടനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് വലിയവായിലൊരു കോട്ടവായിട്ടു.
“എങ്ങനെയുണ്ടായിരുന്നെട പാക്കാ ഇന്നലത്തെ നാടകം? നിനക്കങ്ങ് ശരിക്കും ഇഷ്ടപ്പെട്ടന്ന് തോന്നുന്നല്ലോ? എങ്ങനെ അവസാനം വരെ നീ ഉറങ്ങാതിരുന്നെടാ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
“ദേ, എന്നെക്കൊണ്ട് ഒന്നും പറയിക്കരുതും നീയൊക്കെ. ഒരു ജോലി ഏറ്റെടുത്താല്‍ ഉത്തരവാദിത്വത്തോടെ ചെയ്യണമെടാ.” അപ്പുക്കുട്ടന്‍ കാര്യം മനസ്സിലാകാതെ പാക്കനെ നോക്കി.

“അവന്മാരൊന്ന് കര്‍ട്ടനിട്ടിട്ട് വേണ്ടേടാ എനിക്കൊന്ന് പൈസ കൊടുത്തിട്ട് വീട്ടില്‍ പോരാന്‍. ഞാന്‍ ഖജാന്‍ജി ആയിപ്പോയില്ലേ...”
ഒന്ന് കര്‍ട്ടന്‍ വീഴാന്‍ വേണ്ടി കാത്തിരുന്ന നിര്‍ദോഷിയായ ഖജാന്‍ജിക്കുറിച്ചോര്‍ത്ത് അപ്പുക്കുട്ടന് ചിരിയടക്കാനായില്ല.

അപ്പോള്‍ അങ്ങ് പടിഞ്ഞാറ് ആശുപത്രിക്കവലയിലെ ആശാന്റെ ചായക്കടയില്‍ മറ്റൊരു സംഭവം നടക്കുകയായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല.പൗര്‍ണ്ണമിയുടെ ഓണാഘോഷത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയായിരുന്നു അത്. ചര്‍ച്ച നയിച്ചത് മറ്റാരുമായിരുന്നില്ല. അത് സാക്ഷാല്‍ ഡാന്‍സര്‍ കുട്ടനായിരുന്നു. ചര്‍ച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് ഡാന്‍സര്‍ കുട്ടന്‍ ഇപ്രകാരം പറഞ്ഞു.
“ക്ലബ്ബന്മാരെന്ന് പറഞ്ഞാല്‍ ക്ലബ്ബന്മാര്‍ പൗര്‍ണ്ണമിക്കാരാണ്. ഒറ്റ പൈസ കൊറയ്ക്കാതല്ലേ അവമ്മാര് ഞങ്ങക്ക് നാടകചാര്‍ജ് തന്നത്. അതും കര്‍ട്ടനിട്ട ഒടനെ.” പിന്നെ ഡാന്‍സര്‍ കുട്ടന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “സത്യം പറഞ്ഞാല്‍ എന്റെ നാടക ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാവുന്നത്. നാടകം തീരുന്നതിന് മുന്നേ തന്നേ പൈസ കിട്ടുകേന്ന് പറഞ്ഞാല്‍ നിസ്സാര കാര്യമാണോ?”

ഡാന്‍സര്‍ കുട്ടന്‍ ആശാനോടായി പറഞ്ഞു. “ആശാനേ എല്ലാര്‍ക്കും എന്റെ വക ഒരോ സുകിയന്‍ കൊടുത്തേക്കണേ. ഒരു സന്തോഷം. അത്രേ ഒള്ളു.”

Read more...

അമ്മൂമ്മയുടെ ചെന്തെങ്ങ്

Friday, June 15, 2007

വീടിന്റെ പടിഞ്ഞാറുവശത്തായി ഒരു ചെന്തെങ്ങ് നില്‍പുണ്ടായിരുന്നു. ആരെയും കൊതിപിടിപ്പിക്കുന്ന മാതിരി കുലകുലയായിട്ടായിരുന്നു തെങ്ങില്‍ തേങ്ങ പിടിച്ചിരുന്നത്. തോട്ടിലെ പായലും കുളത്തിലെ വെള്ളവും പോരാത്തതിന് നന്ദിനി പശുവിന്റെ ചാണകവും കൂടെ കുമ്മായവും മുറതെറ്റാതെയായിരുന്നല്ലോ തെങ്ങിന്‍ചുവട്ടില്‍ വീണുകൊണ്ടിരുന്നത്.
ചെന്തെങ്ങില്‍ തേങ്ങായ്ക്ക് പഞ്ഞമൊന്നുമില്ലങ്കിലും പഞ്ഞമാസത്തില്‍ പോലും അതില്‍നിന്നും വീട്ടാവശ്യത്തിനായി തേങ്ങാ ഇടാന്‍ ഗൗരിയമ്മ അമ്മയെ അനുവദിച്ചിരുന്നില്ല.
അമ്മയുടെ അസഹ്യത ഗൗരിയമ്മയ്ക്ക് പ്രശ്നവുമായിരുന്നില്ല.

തിന്നുകയും കുടിക്കുകയും ഉറങ്ങുകയും മാത്രമല്ല ജീവിതമെന്നറിയാവുന്ന ഗൗരിയമ്മ തന്റെ സിനിമാപ്രാന്ത്(അമ്മയുടെ ഭാഷയാണ്) തീര്‍ക്കുവാന്‍ ചെന്തെങ്ങില്‍ നിന്നുള്ള വരുമാനം ഉപയുക്തമാക്കി.ചുരുക്കത്തില്‍ ചെന്തെങ്ങും അതില്‍നിന്നുള്ള വരുമാനവും ഗൗരിയമ്മയുടെ കുത്തകാവകാശമാണന്നുള്ളതിനെ ചോദ്യം ചെയ്യുവാന്‍ കെല്‍പുള്ള ആരും തന്നെ വീട്ടിലില്ലായിരുന്നു.

നിത്യേന ഗൗരിയമ്മ മുറതെറ്റാതെ ചെയ്തിരുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത് ചെന്തെങ്ങിന് വെള്ളം കോരുകയെന്നതായിരുന്നു.രാവിലേയും വൈകുന്നേരവും മുറതെറ്റാതെ ചെമ്പുകുടത്തില്‍ ഗൗരിയമ്മ തെങ്ങിന് വെള്ളമൊഴിക്കുമായിരുന്നു. അപ്പുക്കുട്ടനും പുട്ടുകുടവുമായി അമ്മൂമ്മയെ സഹായിക്കുമായിരുന്നു. പ്രത്യുപകാരമെന്നോണം ഇടയ്ക്കിടയ്ക്ക് അപ്പുക്കുട്ടനും സിനിമാകാണാന്‍ അവസരമുണ്ടാകുമായിരുന്നു.
രണ്ടാമത്തെ സംഗതിയെന്നത് തെങ്ങിലെ തേങ്ങയുടേയും കരിക്കിന്റെയുമെല്ലാം എണ്ണമെടുക്കുകയെന്നതായിരുന്നു. ഒന്നു കണ്ണുതെറ്റിയാല്‍ തെങ്ങിന്റെ മണ്ട കാലിയാക്കാന്‍ പ്രാപ്തരായ ജഗജില്ലന്മാരും ജില്ലികളും വീട്ടില്‍ വേറെ ഉണ്ടായിരുന്നു എന്നതില്‍ ഗൗരിയമ്മ ബോധവതിയായിരുന്നു.

തെങ്ങിന്‍ ചുവട്ടിലെ കാല്‍പാദം കണ്ട് അവിടെ എത്തിയവരെ പിടികൂടുവാനുള്ള അസാമാന്യ കഴിവ് ഗൗരിയമ്മയ്ക്കുണ്ടായിരുന്നു. കൂടുതല്‍ പൊല്ലാപ്പ് ഉണ്ടാക്കുവാന്‍ ഇഷ്ടമില്ലാതിരുന്നതിനാല്‍ അമ്മയോ മറ്റുള്ളവരോ അങ്ങോട്ടേയ്ക്ക് അടുക്കാറുമില്ലായിരുന്നു. അങ്ങനെയൊരു തെങ്ങ് വീട്ട് വളപ്പില്‍ ഇല്ലായെന്ന് തന്നെ അപ്പുക്കുട്ടനും അമ്മൂമ്മയും ഒഴികെയുള്ളവര്‍ കണക്ക് കൂട്ടി.

ചെന്തെങ്ങിന് ഉയരം വളരെ കുറവായിരുന്നതിനാല്‍ തേങ്ങ ഇടുകയെന്നത് വളരെ എളുപ്പമായിരുന്നു.അതുകൊണ്ട് തന്നെ വേലന്‍ വേലാണ്ടി വരുന്നതും കാത്തിരിക്കേണ്ട അവസ്ഥയും ഗൗരിയമ്മയ്ക്ക് ഒരിക്കലുമുണ്ടായിരുന്നില്ല. കൊയ്ത്തരിവാള്‍ മുളയുടെ അറ്റത്ത് കെട്ടിവെച്ച് തേങ്ങ ഇട്ടെടുക്കുകയെന്നത് താരതമൃേന എളുപ്പവുമായിരുന്നു.

എല്‍ജി കൊട്ടകയില്‍ സിനിമാ മാറിയാല്‍ ഗൗരിയമ്മ മുളയും കൊയ്ത്തരിവാളുമായി തെങ്ങിന്‍ചുവട്ടിലെത്തും. ആവശ്യത്തിനുള്ളത് മാത്രമിട്ടെടുത്ത് അത് വിറ്റ് കാശാക്കി പറ്റുമെങ്കില്‍ ആദ്യഷോ തന്നെ കാണാന്‍ ഗൗരിയമ്മ ശ്രമിച്ചിരുന്നു.ഗൗരിയമ്മയുടെ പ്രവൃത്തിയ്ക്ക് സര്‍വ്വപിന്തുണയും നല്‍കിയിരുന്ന ഒരേ ഒരു ആളേ വീട്ടിലുണ്ടായിരുന്നുള്ളു. അതു അപ്പുക്കുട്ടനായിരുന്നു. അമ്മൂമ്മയെ പിന്തുണച്ചിരുന്നത് കൊണ്ട് അപ്പുക്കുട്ടന് ഒരിക്കലും നിരാശപ്പെടേണ്ടിവന്നിട്ടില്ല. ഗൗരിയമ്മ അപ്പുക്കുട്ടനേയും കൊട്ടകയിലേക്ക് കൊണ്ട് പോകുമായിരുന്നല്ലോ.

പുതിയൊരു സിനിമ എല്‍ജിയില്‍ വന്ന ഒരുദിവസം. ഗൗരിയമ്മ നീളന്‍ മുളയും അതിന്ററ്റത്തെ അരിവാളുമായി തെങ്ങിന്‍ ചുവട്ടിലേയ്ക്ക് നീങ്ങുന്ന സമയത്താണ് കിട്ടനാശാന്‍ എത്തിയത്.
പ്രായമായൊരു സ്ത്രീ ഒറ്റയ്ക്ക് തെങ്ങില്‍ നിന്നും തേങ്ങയിടുവാന്‍ ശ്രമിക്കുന്നത് കണ്ടിട്ട് കിട്ടനാശാന് സഹിച്ചില്ല. കിട്ടനാശാനിലെ പരോപകാര തല്‍പരത ഉണര്‍ന്നു. ഗൗരിയമ്മയില്‍ നിന്നും മുളയും അരിവാളും കിട്ടനാശാന്‍ ഏറ്റുവാങ്ങി.ആവശ്യത്തിനുള്ള തേങ്ങ ഇട്ട് കൊടുക്കുകയും ചെയ്തു. ഗൗരിയമ്മ സന്തോഷവതിയായി. സ്വന്തം വീട്ടിലുള്ളവര്‍ ചെയ്ത് തരാത്ത സഹായം അന്യനൊരുത്തന്‍ നല്‍കിയിരിക്കുന്നു. ഗൗരിയമ്മ സന്തോഷാതിരേകത്താല്‍ ഒരു കരിക്ക് കൂടി ഇട്ടെടുത്തോളാന്‍ കിട്ടനാശാനോട് പറഞ്ഞു.
അപ്പുക്കുട്ടനുപോലും ഗൗരിയമ്മ കരിക്ക് കൊടുത്തിട്ടില്ല ഇന്നേവരെ!
അപ്പുക്കുട്ടന്‍ കൊതിയോടെ നോക്കിനിന്നു. കിട്ടനാശാന്‍ കരിക്ക് കുടിച്ചു.
"ഗൗരിയേ, എന്തൊരു രുചിയാടീ ഈ കരിക്കിന്. എന്റെ ജീവിതത്തിലാദ്യമായാ ഇത്രേം നല്ല കരിക്ക് കുടിക്കണത്.നിന്റെ തെങ്ങേലെ തേങ്ങേം മോശമൊന്നുമല്ല. കൊലകൊലയായിട്ടല്ലേ കെടക്കണത്."

കിട്ടനാശാന് വിവരണം നീട്ടാനുള്ള അവസരം നല്‍കാതെ ഗൗരിയമ്മ വീണുകിടന്ന തേങ്ങകളും പെറുക്കിയെടുത്ത് അടുക്കളവാതില്‍ക്കലേയ്ക്ക് പോയി.എത്രേം വേഗം അത് പൊതിച്ച് കാശാക്കിയാലല്ലേ സിനിമായ്ക്ക് പോകാന്‍ പറ്റുകയുള്ളു.
കിട്ടനാശാന്‍ കരിക്കിന്റെ രുചിയില്‍ രസിച്ച് ഗൗരിയമ്മയ്ക്ക് നന്ദിയും പറഞ്ഞ് തന്റെ വഴിക്ക് പോയി.
ഗൗരിയമ്മ ധൃതിയില്‍ തേങ്ങപൊതിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മ ചോദിക്കുന്നത് കേട്ടു.
"ഏതും പോരാത്ത കിട്ടനാശാനല്ലാതെ വേറെ ആരേയും കിട്ടിയില്ലേ അമ്മേ തേങ്ങ ഇടീക്കുവാന്‍. കഴിഞ്ഞ ദെവസം അപ്പുറത്തെ ഓമനേടെ പപ്പരയെ കുറിച്ച് എന്തൊക്കെയാ അങ്ങേര് പറഞ്ഞത്. പറഞ്ഞ് വീട്ടീ ചെന്നു കാണില്ല. ദാ കെടക്കണു പപ്പര രണ്ടായി ഒടിഞ്ഞ്. ഓമന ഇനി അങ്ങേരെ പറയാന്‍ പള്ളൊന്നും ബാക്കിയില്ല.നാക്കെന്ന് പറഞ്ഞാല്‍ കിട്ടനാശാന്റെ നാക്കാ. അറംപറ്റിയ നാക്കെന്നൊക്കെ കേട്ടിട്ടേ ഉള്ളു."

"എന്റെ ശാരദേ, നീ ഇക്കാലത്തും ഇമ്മാതിരി അന്ധവിശ്വാസവും വെച്ചോണ്ടിരിക്കയാണോ? അങ്ങനെ തുമ്മിയാ തെറിക്കണ മൂക്കാണേ അങ്ങോട്ട് പോട്ട."
ഗൗരിയമ്മ അമ്മയുടെ വാക്കിനു പുല്ലു വില നല്‍കിയില്ല.

"ഞാന്‍ പറയാനുള്ളതു പറഞ്ഞു. പിന്നീടെന്തെങ്കിലും പറ്റിയാല്‍ എന്റെ മുതുകത്തോട്ട് കേറിയേക്കരുത്." അമ്മ മുന്‍കൂര്‍ ജാമൃമെടുത്തു.

ഗൗരിയമ്മയ്ക്ക് കൂടുതല്‍ നേരം വാചകമടിക്കാന്‍ സമയമില്ലായിരുന്നു. സിനിമ തുടങ്ങുന്നതിനു മുന്നേ കൊട്ടകേലെത്തേണ്ടതാണ്. ഇനിയും എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു ബാക്കി. തേങ്ങ പൊതിച്ച് കഴിഞ്ഞാല്‍ പിന്നെയത് വിറ്റ് കാശാക്കണം. അത്യാവശ്യത്തിനു തേങ്ങയുമായി ചെല്ലുമ്പോള്‍ അത് മുതലാക്കാന്‍ പീടികക്കാരന്‍ കുട്ടപ്പായിക്കറിയാം. പിന്നെ അവനുമായി വിലപേശണം.ആദ്യത്തെ ഷോ ആകുമ്പോള്‍ കാഴ്ചക്കാരൊത്തിരിയുണ്ടാവും. പൊരിവെയിലത്ത് ടിക്കറ്റിനിടിവെയ്ക്കണം.

ഈ ഇടിയും തിരക്കുമെല്ലാം കണ്ട് അപ്പുക്കുട്ടന്‍ പലപ്പോഴും ഗൗരിയമ്മയോട് തറ ടിക്കറ്റ് അല്ലാതെ ചാരുബഞ്ചിന്റെ ടികറ്റെടുത്തുകൂടെ എന്ന് ചോദിച്ചിട്ടുണ്ട്.അതിനാകുമ്പോള്‍ ഇത്രയും ഇടി കൊള്ളേണ്ട ആവശ്യമില്ലല്ലോ.
പലപ്പോഴും ഗൗരിയമ്മയുടെ ഉത്തരം ഒരു നോട്ടത്തില്‍ ഒതുങ്ങാറുണ്ടായിരുന്നു. എങ്കിലും ഇത്തവണ ഗൗരിയമ്മ പറഞ്ഞു."മോനേ നമ്മക്ക് തറ ടിക്കറ്റാ നല്ലത്.പൈസാ കൂടുതലു കൊടുത്താല്‍ പുറകിലിരിക്കണം.നമ്മക്കിതാ നല്ലത്. കൊറച്ച് തള്ളും ഇടീം കൊണ്ടാലും പൈസാ കൊറച്ചും മതി മുന്നിലിരിക്കുകയും ചെയ്യാം."
ഗൗരിയമ്മയ്ക്ക് തമാശാ പടങ്ങളാണ് കൂടുതലിഷ്ടം.ഇത്തവണയും അടൂര്‍ഭാസി ഗൗരിയമ്മയുടെ പ്രതീക്ഷയെ തെറ്റിച്ചില്ല.സന്തോഷാധിക്യത്താല്‍ ഗൗരിയമ്മ അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ചു.
പക്ഷേ ആ സന്തോഷത്തിന് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ഗൗരിയമ്മ ചെന്തെങ്ങിന്റെ അവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞുപോയി. കരിമ്പിന്‍ കാട്ടില്‍ ആനകേറിയതു പോലെയല്ലേ ചെന്തെങ്ങിന്റെ മണ്ട നിന്നിരുന്നത്. കുല കുലയായി തേങ്ങയുണ്ടായിരുന്ന തെങ്ങാണ്! ഇപ്പോള്‍ തേങ്ങ പോയിട്ട് കരിക്ക് പോലുമില്ല തെങ്ങില്‍.
അമ്മയുടെ വാക്കുകള്‍ അപ്പുക്കുട്ടന്റെ കാതുകളില്‍ മുഴങ്ങുന്നു.
തെങ്ങിന് കണ്ണുകിട്ടിയോ? കിട്ടനാശാന്റെ ഒടുക്കത്തെ നാവ്. അപ്പുക്കുട്ടന് വല്ലാത്ത അരിശം വന്നു. ഗൗരിയമ്മയുടെ എത്ര സിനിമകളാണില്ലാതായിരിക്കുന്നത്. ഗൗരിയമ്മയ്ക്ക് സിനിമാ കാണാന്‍ പറ്റില്ലാന്നുപറഞ്ഞാല്‍ അത് തന്റേതും കൂടി നഷ്ടമല്ലേ.


പക്ഷേ ഗൗരിയമ്മയുടെ പെരുമാറ്റം അപ്പുക്കുട്ടനെ ഏറെ അത്ഭുതപ്പെടുത്തി.ഷെര്‍ലക്ഹോംസിനെപ്പോലെ ഗൗരിയമ്മ സംഭവസ്ഥലം ഒരു സൂക്ഷ്മപരിശോധന നടത്തി.പിന്നെ പോലീസ് നായ മണംപിടിച്ച് പോകുന്നത് പോലെ അടുക്കളയെ ലക്ഷ്യമാക്കി നടന്നു.അപ്പുക്കുട്ടന്‍ ഗൗരിയമ്മയുടെ പുറകേ അടുക്കളയിലെത്തി.
ആഹാ... എന്തൊരുമണം! ഇറച്ചി ചട്ടി അടുപ്പത്ത് വെച്ചിരിക്കുന്നു.പ്രത്യേക ദിവസങ്ങളില്‍ മാത്രമേ അമ്മ ഇറച്ചി ചട്ടി പരണപുറത്ത് നിന്നും എടുക്കാറുള്ളു.അപ്പുക്കുട്ടന്‍ ഓടിചെന്നു ചട്ടിയുടെ മൂടിതുറന്നു.

അപ്പുക്കുട്ടന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.

കോഴിയിറച്ചി...കോഴിയിറച്ചി.

"എന്റെ തെങ്ങേലെ തേങ്ങയെല്ലാം വെട്ടിയിട്ടിട്ട് കോഴിക്കറിവെച്ചിരിക്കയാണല്ലേ?" ഗൗരിയമ്മയ്ക്ക് അരിശം സഹിക്കാനായില്ല.
"പിന്നേ കണ്ട കൊതിയനെയൊക്കെ പിടിച്ച് തേങ്ങ ഇടീച്ചപ്പോഴേ ഞാന്‍ പറഞ്ഞതാ.ആര്‍ക്കെന്തുവന്നാലും കോഴിക്ക് കെടക്കാന്‍ പാടില്ല എന്ന് പറഞ്ഞപോലായി ഇത്" അമ്മ മുന്‍കൂര്‍ ജാമൃമെടുത്തതിന്റെ അര്‍ത്ഥം അപ്പുക്കുട്ടന് ശരിക്കും മനസ്സിലായി.

"അതു ശരിയാ. അതല്ലേ കണ്ട കോഴീയേയൊക്കെ വെട്ടിക്കണ്ടിച്ച് അടുപ്പേലിട്ടിരിക്കുന്നത്. അവടെ ഒരു ശീലാവതി ചമയല്‍!നിനക്കെവിടുന്നാടീ കോഴിയെ വാങ്ങാന്‍ പൈസ?” ഗൗരിയമ്മ പിന്നെ അവിടെ നിന്നില്ല.മുന്‍വശത്തെ മുറിയിലെത്തി നിലവിളക്ക് കൊളുത്തി നാമജപം തുടങ്ങി.
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം.
ഗൗരിയമ്മയുടെ നാമജപത്തിന് പതിവില്ലാത്ത വേഗത! ഹൈവേയിലൂടെ പോകുന്ന എക്സ്പ്രസ്സ് ബസിന് ഇത്രയും സ്പീഡുണ്ടോയെന്ന് അപ്പുക്കുട്ടന്‍ സംശയിച്ചു.
എന്തായാലും അന്നത്തെ അത്താഴം കുശാലായി!
രാത്രിയില്‍ അമ്മ അച്ഛനോട് പറയുന്നത് അപ്പുക്കുട്ടന്‍ പാതിമയക്കത്തില്‍കേട്ടു. “കിട്ടനാശാന്‍ വന്നത് കൊണ്ട് പിള്ളേര്‍ക്ക് വയറുനിറച്ച് ഇറച്ചിക്കറി ഉണ്ടാക്കികൊടുക്കാന്‍ സാധിച്ചു.അല്ലെങ്കില്‍ നിങ്ങടമ്മ തെങ്ങിന്റെ അടുത്ത് ചെല്ലാന്‍ സമ്മതിക്കുമോ?. അപ്പുക്കുട്ടന്‍ കൊറേ നാളായി പറയണ കാര്യമായിരുന്നു. ബാക്കി പൈസാക്ക് നാളെ രണ്ടാള്‍ക്കും പുസ്തകം വാങ്ങിക്കണം.”

ചെന്തെങ്ങില്‍ നിന്നും അമ്മ തേങ്ങ ഇടുന്നതാണോ അതോ ഗൗരിയമ്മ തേങ്ങ ഇടുന്നതാണോ നല്ലത്? അപ്പുക്കുട്ടന് സേതുവിനെ വിളിച്ച് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവടെ ഒറക്കം കണ്ടില്ലേ.മൂക്കറ്റം ചോറു തിന്നതിന്റെ ക്ഷീണം അവളുടെ കിടപ്പില്‍ കാണാമായിരുന്നു.
ആരു തേങ്ങ ഇട്ടാലെന്താ?

ഗൗരിയമ്മ തേങ്ങ ഇട്ടാല്‍ സിനിമ കാണാം. അമ്മ തേങ്ങ ഇട്ടാല്‍ ഇറച്ചിക്കറി കഴിക്കാം. അപ്പുക്കുട്ടന്‍ കണ്ണുകള്‍ ഇറുക്കി അടച്ച് തേരട്ട പോലെ പായില്‍ ചുരുണ്ട് കൂടി.

Read more...

കളരിയാശാന്‍ കണ്ണപ്പന്‍

Thursday, May 24, 2007

കണ്ണപ്പനാശാനെ ഒന്നു കാണേണ്ടതുതന്നെയാണ്.
എന്താ ഒരു തടി! എന്താ ഒരു പൊക്കം!
ആറടി പൊക്കവും പൊക്കത്തിനൊത്ത തടിയും, തടിക്കൊത്ത മീശയും,മീശക്കൊത്ത നിറവും.
എണ്ണക്കറുപ്പെന്നതിനേക്കാള്‍ കണ്ണപ്പ കറുപ്പെന്ന് പറയുന്നതാണ് മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പം നാട്ടുകാര്‍ക്ക്!
കൈക്കും കാലിനുമൊക്കെ എന്തൊരു മുഴുപ്പാ!
പാരമ്പര്യമാ...
കണ്ണപ്പനാശാന്റെ അച്ഛനപ്പൂപ്പന്മാരെല്ലാം തന്നെ തടിയില്‍ ഒന്നിനൊന്ന് കിടപിടിക്കുന്നവരായിരുന്നു.
അടിയിലും അടിതടയിലും ആരും പുറകിലായിരുന്നില്ല. എങ്ങനെ പുറകിലാകും?
കളരിയല്ലേ സ്വന്തമായുള്ളത്! മുതുമുത്തച്ഛന്മാരുടെ കാലം മുതലുള്ള കളരിയാണ്. ഇപ്പോള്‍ എല്ലാം കണ്ണപ്പനാശാന്റെ തലയിലാണ്. ശിഷ്യഗണങ്ങളുണ്ട് ഒരു നൂറെണ്ണം! ആശാന്റത്രയും കിടിലന്മാരാരും ഇല്ലന്ന് മാത്രം.
എങ്ങനെ ഉണ്ടാകാനാണ്! ആശാന്‍ പതിനെട്ടടവും ആരെയും ഇതുവരെ പഠിപ്പിച്ചിട്ടില്ല.
ആശാന്‍ ബുദ്ധിമാനാണ്.
ഏതെങ്കിലും ഒരുത്തന്‍ ഏതെങ്കിലും കാലത്ത് കണ്ണപ്പകുലത്തിനെതിരായി തിരിഞ്ഞ് കൂടന്നൊന്നുമില്ലല്ലോ. കലികാലമാണ്. സൂക്ഷിക്കണം. അപ്പൂപ്പന്മാരുടെ പേരു കളയരുതെന്ന് ആശാന് നിര്‍ബന്ധം.അത്രേ ഒള്ളൂ കാര്യം.

ആശാന്‍ ഒറ്റയ്ക്കേ എവിടേം പോകൂ. എന്തിനാ കൂട്ടിന്റെ ആവശ്യം? തൊട്ടാല്‍ തൊട്ടവനെ തട്ടാന്‍ ആശാനൊറ്റയ്ക്ക് മതി.
ആശാന്‍ മുഹമ്മയ്ക് പോയതും വന്നതു ഒറ്റയ്ക്ക്.

സാക്ഷാല്‍ ശ്രീ അയ്യപ്പനെ കളരി പഠിപ്പിച്ച ചീരപ്പന്‍ ചിറയില്‍ പോയതാണ്. അതങ്ങനെയുള്ളതാണ്. ഇടയ്കിടയ്ക്ക് ആശാന്‍ ചീരപ്പന്‍ചിറയില്‍ പോകും. വെറുതേ പോകുന്നതാണ്. അവിടുത്തെ കാറ്റടിച്ചാല്‍ മതി. ആശാന് കളരി ഉന്മേഷം കൂടും.

ഇത്തവണ ആശാന്‍ തിരിച്ചെത്തിയപ്പോള്‍ അല്‍പം വൈകി. വണ്ടികിട്ടാന്‍ താമസിച്ചാല്‍ പിന്നെ വൈകാതിരിക്കുമോ?
അല്ലെങ്കിലും ഇരുട്ടിയാലും ആശാനെന്തിനാണ് പേടിക്കുന്നത്. ഇരുട്ട് പേടിച്ചാലും ആശാന്‍ പേടിക്കില്ല. ഇരുട്ടിനെ വെല്ലുന്ന നിറമല്ലേ ആശാന്റേത്!
ബസിറങ്ങി വളവ് തിരിഞ്ഞ് തോട്ടിറമ്പിലെത്തി ആശാന്‍. ഏതോ ഒരുത്തന്‍ റോഡിന് നടുവില്‍ നില്‍ക്കുന്നു. കൂടെയും ആരൊക്കെയോ ഉണ്ട്. അവരെല്ലാം നിലത്തിരിക്കുകയാണ്.
റോഡില്‍ നില്‍ക്കുന്നവന്‍ കൊന്നത്തെങ്ങ് പോലെ നിന്നാടുന്നു. സേവിച്ചിട്ടുണ്ടന്ന് തോന്നുന്നു. അതുമാത്രമോ!
വൃത്തികേടല്ലേ അവന്‍ കാണിക്കുന്നത്!
റോഡിന്റെ നടുക്കിട്ട് മൂത്രമൊഴിക്കുകയെന്ന് പറഞ്ഞാല്‍ പിന്നെ വൃത്തികേടല്ലേ?
ചോദിച്ചില്ലെങ്കില്‍ കളരി പരമ്പരദൈവങ്ങള്‍ ആശാനോട് പൊറുക്കുമോ!
കാടന്‍ കുഞ്ഞനല്ല പോക്കിരി തോമ്മയാണേലും ആശാന്‍ ചോദിക്കും. എന്തിനാ പേടിക്കുന്നത്. കളരിയല്ലേ കൈയിലുള്ളത്.
“എന്താടാ റോഡിന്റെ നടുക്കിട്ട് തന്നെ വൃത്തികേട് കാണിക്കണോടാ?” ആശാന്‍ ചോദിച്ചു.
“എന്താടാ കാരാമേ, മൂത്രമൊഴിക്കേന്ന് പറഞ്ഞാല്‍ വൃത്തികേടാ...? താനിതൊന്നും ചെയ്യേലേടാ പൂവേ...?” പോക്കിരി കുഞ്ഞന്‍ ന്യായം ചോദിച്ചു.

ജീവിതത്തിലാദ്യമായി, കണ്ണപ്പകുടുംബത്തിന്റെ കളരി ചരിത്രത്തിലാദ്യമായി ഒരുത്തന്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നു.
മദ്യത്തിന്റെ ലഹരിയിലാണങ്കിലും വെറുതേ വിടാന്‍ പാടുണ്ടോ?
നൂറ്റമ്പത് പേരെ ഒറ്റയ്ക്കിടിച്ച് നിരത്തിയ അപ്പൂപ്പന്റെ പേര് കളയാന്‍ പാടില്ല.
ആശാന്‍ കുഞ്ഞന്റെ കൊങ്ങായ്ക്ക് കയറി പിടിച്ചു. പകരം പത്ത് കൈകള്‍ ആശാന്റെ കൊങ്ങായ്ക്കും പിടിച്ചു. കൊങ്ങായ്ക്ക് പിടിച്ചാല്‍ ശ്വാസം മുട്ടില്ലേ? ആശാനും ശ്വാസംമുട്ടി.
കള്ളുകുടിയന്മാര്‍ക്കതുവല്ലതുമുണ്ടോ.
അവരാശാനെ എടുത്തിട്ട് ചവുട്ടി.
വണ്ടി കേറിയ മാക്കാച്ചിയെപ്പോലെ ആശാന്‍ റോഡില്‍ കിടന്നു.
പോക്കിരി കുഞ്ഞനും കൂട്ടരും ഷാപ്പിലേയ്ക്ക് വീണ്ടും പോയി.

സെക്കന്റ് ഷോയും കഴിഞ്ഞ് എസ്സെന്‍ തീയറ്ററില്‍ നിന്നും മടങ്ങി വന്ന ശിഷ്യഗണങ്ങളാണ് ആശാനെ കണ്ടത്.
അവരാശാനെ പൊക്കിയെടുത്ത് പൊടിതട്ടി തോട്ടിലെ വെള്ളം തളിച്ചു മുഖത്ത്.
“എന്ത് പറ്റി ആശാനെ ആരെങ്കിലുമായി വഴക്കുണ്ടായോ?” ശിഷ്യന്മാര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു.
“ങ്ഹും വഴക്ക്. എന്നെയൊന്ന് നെലത്ത് നിര്‍ത്തിയിരുന്നേ കാണാമായിരുന്നു കളി. കളരി സ്റ്റെപ്പെടുക്കാന്‍ പറ്റാഞ്ഞതുകൊണ്ട് രക്ഷപെട്ടു അവന്മാര്‍. എവിടെ പോകാനാ? ഇനിയും വരും എന്റെ കൈയില്‍ തന്നെ."
ആശാന്‍ താഴെ കിടന്ന തോര്‍ത്തെടുത്ത് തോളിലിട്ടുകൊണ്ട് മുന്നോട്ട് കളരിമുറയില്‍ നടന്നു.ശിഷ്യന്മാര്‍ പുറകേയും.

Read more...

നഗ്മചരിതം

Sunday, May 20, 2007

ഉദയാ സ്റ്റുഡിയോവില്‍ ഷൂട്ടിങ്ങ് നടക്കുന്നു. നഗ്മയാണ് താരം.

അപ്പോള്‍ പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാവുമോ അപ്പുക്കുട്ടന്.കേട്ടപാതി കേള്‍ക്കാത്ത പാതി ഒരു പാച്ചിലങ്ങോട്ട് പാഞ്ഞു അപ്പുക്കുട്ടന്‍.

ഒരേ ഒരു ലക്ഷ്യം ഉദയാ സ്റ്റുഡിയോ. ഒരേ ഒരു നാമം നാവില്‍... നഗ്മ.

വഴിയരുകില്‍ തന്റെ പതിവ് സ്റ്റുഡിയോക്കഥകളുമായി നിന്നിരുന്ന കേശുവമ്മാവനെ ഇടിച്ച് തെറിപ്പിച്ചാണ് അപ്പുക്കുട്ടനോടിയത്.

ചട്ടുകാലന്‍ കേശുവമ്മാവന് എത്രയധികം കഥകളാണ് ഉദയാ സ്റ്റുഡിയോയെക്കുറിച്ച് പറയാനുള്ളത്!

കേശുവമ്മാവനില്ലാതെ ഷൂട്ടിങ്ങ് നടക്കാത്ത ഒരുകാലമുണ്ടായിരുന്നത്രേ!

ഒന്നാം കിട താരങ്ങള്‍ക്ക് എന്ത് സഹായത്തിനും സന്നദ്ധനായി അമ്മാവന്‍ സ്റ്റുഡിയോവില്‍ തന്നെ ഉണ്ടാകുമായിരുന്നു.

രണ്ടാനിര താരങ്ങള്‍ അമ്മാവനോട് സംസാരിക്കാന്‍ പോലും പേടിച്ചിരുന്നുവത്രേ!

ഷീലയും,നസീറും,ശാരദയുമൊക്കെ കേശുവമ്മാവനില്ലാത്ത ദിവസങ്ങളില്‍ അഭിനയിക്കാന്‍ കൂട്ടാക്കാറില്ലായിരുന്നത്രേ!.

ഒരിക്കല്‍ ഷീലയ്ക്ക് ഷൂട്ടിങ്ങിനിടെ ഐസ്ക്രീം തിന്നാനൊരു കൊതി.

കൊതി തീര്‍ത്തതാരാ?

കേശുവമ്മാവന്‍!

ആലപ്പുഴ വരെ പൊരിവെയിലത്ത് ചട്ടുകാലും വെച്ച് സൈക്കിളും ചവിട്ടി ഐസ്ക്രീം വാങ്ങി പ്രിയ താരത്തിന് വെച്ചു നീട്ടിയപ്പോള്‍ അവരെന്താണ് കേശുവമ്മാവനോട് പറഞ്ഞതെന്നറിയാമോ?

“കേശു, യു ആര്‍ ഗ്രേറ്റ് ” എന്ന്.

അമ്മാവന്റെ സ്റ്റുഡിയോകഥകള്‍ കേള്‍ക്കാതെ വളര്‍ന്നവര്‍ വളരെ ചുരുക്കം നാട്ടില്‍.

ആലപ്പുഴേന്ന് ഇവിടെ വരെ വന്നിട്ട് ഐസ്ക്രീം ഉരുകി വെള്ളമായില്ലേന്ന് ഒരിക്കല്‍ അപ്പുക്കുട്ടന്‍ കേശുവമ്മാവനോട് ചോദിച്ചതാണ്

അതിന് കേശുവമ്മാവന്‍ കൊടുത്ത മറുപടി ഇപ്രകാരമാണ്.

“ഞാന്‍ ഷീലയ്ക്ക് വാങ്ങിക്കൊടുത്തതേ നല്ല ഒര്‍ജിനല്‍ ഐസ്ക്രീമാരുന്നു. ഒരു ദെവസം വെച്ചാലും അത് അലുക്കത്തില്ല. കഴിക്കാനോ അത്രേം നല്ല ഐസ്ക്രീം ഇന്ന് ഈ നാട്ടീ കിട്ടത്തില്ല.”

അമ്മാവന്‍ എയര്‍ ഇന്ത്യയുടെ മഹാരാജന്റെ പോലത്തെ മീശയും പിരിച്ച് ഞെളിഞ്ഞൊരു നിപ്പങ്ങട്ട് നിന്നു.

അപ്പുക്കുട്ടന്‍ അന്നത്തോടെ കഥയിലെ ചോദ്യവുമവസാനിപ്പിച്ചു.


കേശുവമ്മാവന്‍ തന്റെ മൂക്കിന്മേല്‍ നിന്നും തെറിച്ചുപോയ കണ്ണട പരതിയെടുക്കുന്നതിനിടെ തന്നെ ഇടിച്ചിട്ടിട്ട് പോയവനെ നിര്‍ത്താതെ ശകാരിച്ചുകൊണ്ടിരുന്നു.

“എരണം കെട്ടവന്‍. റോക്കറ്റ് പോലല്ലേ പായുന്നത്. വഴീലാള്‍ക്കാരൊണ്ടന്ന വല്ല വിചാരാമൊണ്ടാ ഇവനൊക്കെ.”

“അമ്മാവാ, സ്റ്റുഡിയോവില്‍ നഗ്മ വന്നിരിക്കുകയല്ലേ. അപ്പോള്‍ പിള്ളേര് ഓടാതിരിക്കുമോ? ഞാനും അങ്ങോട്ടേയ്ക്കാ. അമ്മാവന്‍ വരുന്നോ?” കേശുവമ്മാവന്റെ കണ്ണട പരതലും ശകാരവുമൊക്കെ കേട്ടുകൊണ്ടുവന്ന നാണു അമ്മാവനെ ഷൂട്ടിങ്ങ് കാണാനായി വിളിച്ചു.

“ഫ...വൃത്തികെട്ടവനെ ഈ വയസ്സനെത്തന്നെ ഇതിനൊക്കെ വിളിക്കണോടാ.കാലം പോയ പോക്കേ...ഇപ്പോ സിനിമയെന്ന് പറേണത് നഗ്നത കാണിക്കലാണോ എന്റെ ദൈവമേ...എത്ര നല്ല നല്ല സിനിമാകള് പിടിച്ച സ്റ്റുഡിയോവാരുന്നു. ഇപ്പോ ദേ...”

നാണുവിന് ചിരിക്കാതിരിക്കാനായില്ല. അവന്‍ പറഞ്ഞു.

“അമ്മാവാ, ഇത് അമ്മാവന്‍ വിചാരിക്കണപോലൊന്നുമല്ല. സിനിമാ നടി നഗ്മ വന്നിരിക്കുന്നെന്നാ പറഞ്ഞത്.അമ്മാവന്‍ വരുന്നില്ലേ വേണ്ടാ. ഞാന്‍ ദേ പോകുവാ.” നാണു വലിഞ്ഞ് നടന്നു.

കേശുവമ്മാവന്‍ വായും പൊളിച്ച് നിന്നു. ഓരോരോ പേരുകളേ... മനുഷേനേ കൊഴപ്പിക്കാനായിട്ട്.

“അതു നീ നേരത്തേ പറയേണ്ടായിരുന്നേടാ നാണു. നിക്കടാ അവിടെ. ഞാനും വരുന്നു നഗ്മേ കാണാന്‍.” കേശുവമ്മാവനും നാണുവിന്റെ പുറകേ തന്റെ ചട്ടുകാലും വലിച്ച് വെച്ച് സ്റ്റുഡിയൊ ലക്ഷ്യമാക്കി നടന്നു.



അപ്പുക്കുട്ടന്‍ ഇതിനോടകം ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു.
നഗ്മയല്ലേ എത്തിയിരിക്കുന്നത്. മുല്ലയ്കല്‍ ചെറപ്പിനുള്ള ആളുണ്ട് സ്റ്റുഡിയൊയ്ക്ക് മുന്നില്‍.
ഉണ്ടക്കണ്ണന്‍ ഗൂര്‍ഖ കപ്പടാ മീശയും ചുരുട്ടിവെച്ച് നീളന്‍ വടിയുമായി ഗേറ്റിങ്കല്‍ തന്നെയുണ്ട്.

ഇന്നിനി നേരായ വഴിയിലൂടെ കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

അല്ലെങ്കിലും നേരായ വഴിയിലൂടെയെ നഗ്മയെ കാണാന്‍ പറ്റുകയുള്ളു എന്ന് എങ്ങും എഴുതിവെച്ചിട്ടൊന്നുമില്ലല്ലോ.

നീണ്ട് നിവര്‍ന്ന് കിടക്കുകയല്ലേ പുത്തന്‍ തോട് സ്റ്റുഡിയോയ്ക്ക് പുറകില്‍!

അല്‍പം കഷ്ടപ്പെടണം!

കഷ്ടപ്പാട് അപ്പുക്കുട്ടന് പുത്തരിയല്ല.

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല.

തോട്ടിലെ ചീഞ്ഞ വെള്ളത്തില്‍ നീന്തിക്കുളിച്ച് നഗ്മയുടെ മുന്നിലെത്തുന്ന തന്റെ രൂപത്തെ ക്കുറിച്ച് അപ്പുക്കുട്ടന്‍ ഒരു നിമിഷമാലോചിച്ചു.

ഛേ.. ലജ്ജാവഹം. നഗ്മ എന്തു വിചാരിക്കും തന്നെക്കുറിച്ച്!


സമയം കളയാനില്ല. അപ്പുക്കുട്ടന്റെ ബുദ്ധി പതിന്മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിച്ചു.
വന്നതിനേക്കാള്‍ വേഗതയില്‍ അവന്‍ തിരിച്ച് വീട്ടിലേയ്ക്കോടി. വഴിയില്‍ കേശുവമ്മാവനെ കാണാഞ്ഞത് ഭാഗ്യം.

അലക്കിതേച്ച് ബ്ലേഡ് പരുവത്തില്‍ വടിവുണ്ടാക്കി വെച്ചിരുന്ന ഒരു ഷര്‍ട്ടും കൂറയാണങ്കിലും വെളുപ്പ് നിറം മാറാത്തതുമായൊരു മുണ്ടുംകടലാസില്‍ പൊതിഞ്ഞെടുത്തു.

പെട്ടെന്നാണ് മിന്നായം പോലൊരു ഐഡിയ അപ്പുക്കട്ടന്റെ തലച്ചോറിന്റെ ഉള്ളറകളിലൂടെ പാഞ്ഞത്.

ഇത്രേം കഷ്ടപ്പെട്ട് നഗ്മയെ കണ്ടിട്ട് വന്നു എന്ന് പറഞ്ഞാല്‍ നാളെ ആരെങ്കിലും വിശ്വസിക്കുമോ?

അതിന് തെളിവ് വേണ്ടേ.

തെളിവില്ലങ്കില്‍ തന്നേയും ആളുകള്‍ കേശുവമ്മാവന്റെ ലിസ്റ്റില്‍ പെടുത്തും. ഏതും പോരാത്ത അഞ്ചുകണ്ണനും കൂട്ടരുമല്ലേ തന്റെ കൂട്ടുകാര്‍. ആടിനെ പുലിയാക്കുന്നവനാണ് അഞ്ചുകണ്ണന്‍.


അഞ്ചുകണ്ണന്റെ പേര് നാവിന്‍ തുമ്പിലെത്തിച്ചതിന് അപ്പുക്കുട്ടന്‍ ദൈവത്തിനെ സ്തുതിച്ചു. അല്ലെങ്കിലും കൈതത്തില്‍ ഭഗവാന്‍ തന്റെ കൂടെയാണ്. സഹായം ആവശ്യമുള്ളപ്പോള്‍ ഓടിയെത്തും. താന്‍ പോലുമറിയാതെ. പലരൂപത്തില്‍...പല ഭാവത്തില്‍...പലപല വിചാരങ്ങളായി...

കഴിഞ്ഞയാഴ്ചയാണ് അഞ്ചുകണ്ണന്റെ പേര്‍ഷ്യക്കാരന്‍ ചിറ്റപ്പന്‍ ലീവില്‍ നാട്ടിലെത്തിയത്. എന്തോന്നാ പത്രാസ്! മൈക്കാട് പണിയും കക്കൂസിന്റെ റിങ്ങ് വാര്‍ക്കലുമായി നടന്നയാളാണ്. ഇപ്പോ നോക്കിയേ!

കൈയില്‍ സ്വര്‍ണ്ണത്തിന്റെ ചെയിന്‍, കറുത്ത കൂളിങ്ങ് ഗ്ലാസ്,പളപളാ മിന്നണ ഷര്‍ട്ട്,എന്തോന്നാ ഒരു ചേല്! പച്ച പരിഷ്കാരിയായിട്ടല്ലേ വന്നിരിക്കണേ! കണ്ടിട്ട് ഒന്ന് ചിരിക്കുക കൂടി ചെയ്തില്ല ദുഷ്ടന്‍.

ഇപ്പോ എന്തിനാ ഇതൊക്കെ വിചാരിച്ച് സമയം കളയണത്.
പേര്‍ഷ്യന്‍ ചിറ്റപ്പന്‍ വന്നപ്പോള്‍ അഞ്ചുകണ്ണന് സമ്മാനമായി കൊടുത്തത് ഒരു കാമറായാ.
അന്ന് തുടങ്ങിയതാണവന്റെ തേരോട്ടം.
കണ്ട കാക്കേം പൂച്ചേം,കായും, പൂവുമെല്ലാം കാമറേലാക്കി വലിയ ഫോട്ടോഗ്രഫറാണണന്ന ഗമയിലാ അന്നുമുതല്‍ അവന്റെ നടപ്പ്.
പിന്നേ ഈ കാമറാ എന്നൊക്കെ പറയണത് മനുഷ്യേര് കാണാത്ത സാധനമാണോ.

അവന് ഗമയാണേ അപ്പുക്കുട്ടന് രണ്ടൊലക്കയാ.

ഇതൊക്കെ കുറച്ച് മുന്‍പ് വരെ ആലോചിച്ചിരുന്നത്. ഇനിയും അങ്ങനെയൊക്കെ ചിന്തിക്കുന്നത് ഉചിതമല്ല.
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കേണ്ടേ!

സമയം കളയാനില്ല.

അപ്പുക്കുട്ടന്‍ അഞ്ചുക്കണ്ണന്റെ വീട്ടിലെത്തി.

“ഷിബുവേ...എടാ ഷിബുവേ...” അപ്പുക്കുട്ടന്‍ വിളിച്ചു. ഈ സമയത്തെങ്ങാനും അഞ്ചുകണ്ണാ എന്ന് വിളിച്ചാല്‍ കാമറായുടെ കാര്യം കട്ടപ്പൊകയാ.

അഞ്ചുകണ്ണന്റെ അമ്മയാണിറങ്ങി വന്നത്. “അവനിവിടെയില്ലല്ലോ അപ്പുക്കുട്ടാ. എന്തെങ്കിലും ആവശ്യമുണ്ടോ?”

ആവശ്യമല്ലേ ഉള്ളു. അപ്പുക്കുട്ടന്‍ വിചാരിച്ചു. ഒരുകണക്കിന് ഇതുതന്നെ നല്ല അവസരം.അവനുണ്ടങ്കില്‍ ഒരുപക്ഷേ കിട്ടിയില്ലായെന്നും വരാം.

“അമ്മേ, ഷിബുവിന്റെ കാമറാ ഇവിടെയിരുപ്പുണ്ടോ? എനിക്കൊരു ഫോട്ടോ എടുക്കണമായിരുന്നു. ഇപ്പോ തന്നെ തിരിച്ച് കൊണ്ട് തരാം.”

“ഷിബു അറിഞ്ഞാല്‍ വഴക്കുണ്ടാക്കും. നീ വേഗം തന്നെ തിരിച്ച് കൊണ്ട് തന്നേക്കണേ...” അമ്മ കാമറ അപ്പുക്കുട്ടനെ ഏല്‍പ്പിച്ച് കൊണ്ട് പറഞ്ഞു.

“അത് ഞാനേറ്റമ്മേ...”

അപ്പുക്കുട്ടന്‍ കാമറായും തുണിക്കെട്ടുമായി പുത്തന്‍ തോട് ലക്ഷ്യമാക്കി പായുകയായിരുന്നു.

നസീറും ഷീലയുമൊക്കെ അനേകം സിനിമകള്‍ക്കായി വള്ളം തുഴഞ്ഞ് രസിച്ചഭിനയിച്ച തോട്!

അത് അന്തക്കാലം!

ഇന്ന് വെറും നാറ്റ വെള്ളം മാത്രം.

കാമറായും തുണിക്കെട്ടും വെള്ളം നനയ്ക്കാതെ അപ്പുക്കുട്ടന്‍ തോട് നീന്തി അക്കര എത്തി. കമ്മ്യൂണിസ്റ്റ് പച്ചക്കാടുകളുടെ മറവില്‍ നിന്ന് നനഞ്ഞ തുണിയൊക്കെ മാറി മിടുക്കനായി.

ഇനി ഒരെ ഒരു കടമ്പ കൂടി കടന്നാല്‍ നഗ്മയെ നേരില്‍കാണാം. ആ ചിന്ത തന്നെ അപ്പുക്കുട്ടന് ഉന്മേഷം നല്‍കി.
സ്റ്റുഡിയോയുടെ പുറകിലെ വേലി പൊളിക്കുക.

വേലിപൊളിക്കുകയെന്നത് അപ്പുക്കുട്ടന്‍ നിസ്സാരകാര്യം!
എങ്കിലും വേണ്ട ശ്രദ്ധ കൊടുക്കാതിരുന്നില്ല. ആരെങ്കിലും കണ്ടാല്‍ പദ്ധതിയെല്ലാം പൊളിയും.
എതിര്‍ സേനയുടെ ക്യാമ്പില്‍ നുഴഞ്ഞു കയറുന്ന ഭടന്റെ മെയ്വഴക്കത്തോടെ അപ്പുക്കുട്ടന്‍ കാമറായുമായി നഗ്മയെത്തേടി നടന്നു.

അപ്പുക്കുട്ടന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതാ കുറച്ചകലെ നഗ്മ ഒറ്റയ്ക്കിരിക്കുന്നു.
സിനിമായില്‍ കാണുന്നതിനേക്കാള്‍ ഭംഗിയുണ്ടോന്ന് ഒരു സംശയം.
പക്ഷേ സംശയിച്ച് നില്‍ക്കാന്‍ സമയമില്ല.
സമയം വിലപ്പെട്ടതാണ്.
ഇപ്പോള്‍ തന്നെ ഒരു പടമെടുത്തേക്കാം.ആദ്യമായാണ് കാമറ കൈകാര്യം ചെയ്യുന്നത്. ശരീരമാകമാനം ഒരു വിറവല്‍!

കാമറയിലൂടെ നഗ്മയെ നോക്കി. ഒന്നും അത്ര വ്യക്തമല്ല.
ഇത്രയും ദൂരെ നിന്ന് ഫോട്ടോയെടുത്താല്‍ ശരിയാകുമോന്നൊരു സംശയം.
കുറച്ച് കൂടി അടുത്തേയ്ക്ക് പോയാലോ...

മരങ്ങളുടെ മറവ് പറ്റി അപ്പുക്കുട്ടന്‍ മുന്നോട്ട് നടന്നു.
ഇതാ താന്‍ നഗ്മയുടെ തൊട്ടടുത്തെത്തിയിരിക്കുന്നു.
ആരുടേയും കണ്ണില്‍ പെടാതെ ഇവിടം വരെ വരാനെത്തിയതു തന്നെ ഭാഗ്യം.
അപ്പുക്കുട്ടന്‍ വീണ്ടും കാമറായിലൂടെ നോക്കി.
കുറച്ച് കൂടെ ഇടത് വശത്തെയ്ക്ക് മാറിയാല്‍ നഗ്മയുടെ മുഖം വ്യക്തമാകും.
കാമറായില്‍ നിന്നും കണ്ണെടുക്കാതെ അപ്പുക്കുട്ടന്‍ ഇടത്തോട്ട് മാറി.

ഒരു നിമിഷത്തെ അശ്രദ്ധ എല്ലാം നശിപ്പിച്ചു.

മരത്തിന്റെ വേരില്‍ തട്ടി അപ്പുക്കുട്ടന്‍ വീണു.
ഒച്ച കേട്ട് നഗ്മ താന്‍ വായിച്ച് കൊണ്ടിരുന്ന ബുക്ക് അടച്ച് വെച്ച് ചാടിയെണീറ്റു.

ആരൊക്കെയോ ഓടിയെത്തി.

“വാട്ട് ഹാപ്പന്റ് മാഡം?”

നഗ്മ അപ്പുക്കുട്ടനെ ചൂണ്ടിക്കാണിച്ചു.

പിടിക്കപ്പെട്ടിരിക്കുന്നു. ഇനിയിപ്പോള്‍ ഓടണോ അതോ നഗ്മേടെ കാലില്‍ വീഴണോ?
രണ്ടാമത്തതാണ് കുറച്ച് കൂടി നല്ലതെന്ന് അപ്പുക്കുട്ടന് തോന്നി. തടിയെങ്കിലും രക്ഷിക്കാമല്ലോ.

അപ്പുക്കുട്ടന്‍ കാമറയും കാണിച്ച് കൊണ്ട് വിക്കി വിക്കി എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു. ഇംഗ്ലീഷിലെന്തെങ്കിലും പറയണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടാണന്ന് അന്ന് ആദ്യമായി അപ്പുക്കുട്ടന് മനസ്സിലായി.

അവസാനം ഇത്രയും മാത്രം പുറത്തുവന്നു.

“മാഡം, ഫാനാ.”

നഗ്മ ചിരിച്ചു.“യു വാന്‍ഡ് മൈ ഫോട്ടോ. ഓകെ ഓകെ നോ പ്രോബ്ലം.”

ഹാവൂ ആശ്വാസമായി.

എന്തു നല്ല സ്ത്രീയാ നഗ്മ! .നിങ്ങക്കിനിയും ഒരായിരം പടങ്ങളുണ്ടാവട്ടെ. അപ്പുക്കുട്ടന്‍ മനസ്സാ നഗ്മയെ ആശീര്‍വദിച്ചു.
അപ്പുക്കുട്ടന്‍ ഫോട്ടോയെടുക്കാന്‍ തയ്യാറായപ്പോഴേക്കും നഗ്മ അപ്പുക്കുട്ടനെ വിളിച്ചു.
കാമറ കൈയില്‍ നിന്നും വാങ്ങി അടുത്തുണ്ടായിരുന്ന ഒരാളുടെ കൈയില്‍ കൊടുത്തു.

ഇവരിതെന്തിനുള്ള പുറപ്പാടാണാവോ! അപ്പുക്കുട്ടന് ഒന്നും പിടികിട്ടിയില്ല.
പെട്ടെന്ന് നഗ്മ അപ്പുക്കുട്ടനെ അരികിലോട്ട് ചേര്‍ത്ത് നിര്‍ത്തി തോളില്‍ കൈയിട്ടു.


ദൈവമേ...നഗ്മ തന്റെ തോളില്‍ കൈയിട്ട് നിന്നുകൊണ്ട് ഫോട്ടോയെടുക്കുന്നു.
നാളെ മുതല്‍ താനാരാ...
ആര്യാട് പഞ്ചായത്ത് മുതല്‍ ആലപ്പുഴപട്ടണം വരെ ഈ പടം വലിയ പോസ്റ്ററാക്കി ഞാനൊട്ടിച്ചു വെയ്ക്കും.അലവലാതിയെന്ന് വിളിച്ചിട്ടുള്ളവന്മാര്‍ക്കെല്ലാം ഒരു പാഠമാകും ഈ പടം.നാളെ മുതല്‍ അപ്പുക്കുട്ടനാരാ മോന്‍!
ഒരു നൂറ് സുന്ദരസ്വപ്നങ്ങള്‍ ഒന്നിച്ച് കണ്ടതുപോലെയായി അപ്പുക്കുട്ടന്.
നഗ്മയ്ക്ക് നന്ദി പറഞ്ഞ് സ്റ്റുഡിയോയുടെ മുന്‍വാതിലിലൂടെ തന്നെ പുറത്ത് കടക്കുമ്പോള്‍ അസൂയയും സംശയവും നിറഞ്ഞ പല കണ്ണുകളും അപ്പുക്കുട്ടനെ പിന്തുടരുന്നുണ്ടായിരുന്നു.

ഇനി ഈ പടമൊക്കെ ഒന്ന് കഴുകി പ്രിന്റെടുക്കുന്നത് വരെ അപ്പുക്കുട്ടന് ഉറക്കം വരില്ല.

അതിന് മുന്‍പ് അഞ്ചുകണ്ണനെ ഒന്നു കാണണം.അവന്റെ പൂവിന്റെ കായിന്റേം അലവലാതി പടങ്ങളുടെ കൂടെ നഗ്മ തന്നെ കെട്ടിപ്പിടിക്കുന്ന പടം കൂടി ഉണ്ടന്ന് പറയണം.
അസൂയാ നിറഞ്ഞ അവന്റെ മുഖം കണ്ടാഹ്ലാദിക്കണം.
ഇന്നത്തെ ദിവസം തന്റേതാണ്. ഇനി വരാനുള്ള ദിവസങ്ങളും തന്റേതാണ്!


പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ആര്‍ത്തട്ടഹസിക്കുന്ന ദുശ്ശാസനനെപ്പോലെ അപ്പുക്കുട്ടന്‍ അലറി ചിരിച്ചു.
“എടാ അഞ്ചുകണ്ണാ, പൊട്ടന്‍പുലി... നോക്കട നീ...ഈ അപ്പുക്കുട്ടനാരാന്നാ നിന്റെ വിചാരം? ഈ ഫിലിം കൊണ്ടൊന്ന് കഴുകിച്ച് നോക്കടാ. അപ്പോ അറിയാം അപ്പുക്കുട്ടന്റെ വെല.നഗ്മയല്ലേ സാക്ഷാല്‍ നഗ്മയല്ലേ എന്റെ തോളില്‍ കൈയിട്ട് നിക്കണത്.”

ഒച്ച കേട്ട് അഞ്ചുകണ്ണന്റെ അമ്മ പുറത്തേയ്ക്ക് വന്നു.
“ആഹാ, അപ്പുക്കുട്ടന്‍ വലിയ സന്തോഷത്തിലാണല്ലോ. നീ ഫോട്ടൊയെടുത്തോടാ മോനേ? ദേ ഷിബു എടുത്ത ഫോട്ടൊയൊക്കെ നീയൊന്ന് നോക്കിയേ. ഇപ്പോ കൊണ്ട് വന്നതേയുള്ളു അവന്‍.” അമ്മ ഫോട്ടോകള്‍ നിറഞ്ഞ കവര്‍ അപ്പുക്കുട്ടന്റെ നേര്‍ക്ക് നീട്ടി.


“അപ്പോ ഇതില് ഫിലിമില്ലാരുന്നോടാ?” അപ്പുക്കുട്ടന്‍ ദയനീയമായി അഞ്ചുകണ്ണനെ നോക്കി.


“അപ്പോ ഫിലിമില്ലാത്ത കാമറായും കൊണ്ടു പോയി പടമെടുത്തിട്ടാണോ ഈ പരാക്രമമൊക്കെ കാട്ടണത്?”
“ബു ഹ ഹ ഹ...” അഞ്ചുകണ്ണന്‍ നാട് കിടുങ്ങുമാറുച്ചത്തില്‍ ഗര്‍ജ്ജിച്ചു കൊണ്ട് വായനശാലയിലേക്കോടി.

ചൂടാറും മുന്‍പ് വാര്‍ത്ത ജനങ്ങളിലേയ്ക്കെത്തിച്ചില്ലെങ്കില്‍ പിന്നെ അഞ്ചുകണ്ണനെന്താ ഒരു വില!



[ഇന്ന് ഉദയാ സ്റ്റുഡിയോ ഇല്ല.വാതുക്കലെ ഭൂഗോളവും അതിന്മേല്‍ നിന്ന് കൂവുന്ന കോഴിയുമില്ല.പകരം പഴയകാല സിനിമയുടെ നല്ലചില മുഹൂര്‍ത്തങ്ങള്‍ നല്‍കിയ രസകരമായ ഓര്‍മ്മകളും പേറി ജീവിക്കുന്ന കുറച്ച് പരിസരവാസികള്‍ മാത്രം.]

Read more...

കളക്ടര്‍ പുരുഷന്റെ അമ്മ.

Sunday, May 6, 2007

ലീലച്ചേച്ചിയ്ക്ക് ആണും പെണ്ണുമായി ഒറ്റമോനേയുള്ളൂ.
എന്തിനാണ് പത്തെണ്ണം! ലീലച്ചേച്ചിയ്ക്ക് ഒരണ്ണം തന്നെ ധാരാളം.
ലീലച്ചേച്ചിയ്ക്ക് പുരുഷനെന്ന പുരുഷുമോനെ കൂടാതെ വേറെയും കുട്ടികള്‍ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു.

എന്തുചെയ്യാന്‍!

പുരുഷുമോനെ പെറ്റിട്ട അന്ന് കടന്നതാണവന്റെ തന്ത.പിന്നയീവഴിക്ക് കടന്നട്ടില്ല.വടക്കന്‍ നാട്ടിലെവിടെയോ പെണ്ണുകുട്ടി പരാധീനങ്ങളുമായി കഴിയുന്നു പോലും!

പുരുഷുമോന്റെ തന്ത നാട് കടക്കാനും സത്യത്തില്‍ കാരണക്കാരി ലീലച്ചേച്ചിതന്നെ.
അല്ലെങ്കിലും അവര്‍ക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു നേര്‍ച്ച നേരാന്‍.
അതും ഉഗ്രമൂര്‍ത്തിയായ കൈതത്തില്‍ ഭഗവാന്.

കുട്ടി ആണാവണമെന്ന് ലീലച്ചേച്ചി. പെണ്ണാവണമെന്ന് പുരുഷുവിന്റെ അച്ഛന്‍.
തര്‍ക്കം മൂത്ത് ആണ്‍കുട്ടിക്ക് വേണ്ടി ലീലചേച്ചി ഒരു നേര്‍ച്ചയങ്ങോട്ട് നേര്‍ന്നു.
"കുട്ടി ആണാണങ്കീ ഇങ്ങേരെ കൊണ്ട് നൂറ്റൊന്ന് ശയനപ്രദക്ഷിണമങ്ങ് നടത്തിയേക്കാമെന്റ ഭഗവാനേ..."
ലീലച്ചേച്ചി തിരുവയറൊഴിയുന്നതുവരെ പുരുഷുവിന്റെ അച്ഛന്‍ ശുഭാപ്തിവിശ്വാസിയായിരുന്നു.
പുരുഷു ഭൂജാതനായ അന്ന് മുങ്ങിയതാണ് പുരുഷുവിന്റെ അച്ഛന്‍.
ശയനപ്രദക്ഷിണം പേടിച്ച് മുങ്ങിയതാണന്നും അതല്ല നേരത്തെ ഉണ്ടായിരുന്ന ബന്ധം ഊട്ടി ഉറപ്പിക്കാന്‍ അവസരവും കാത്തിരുന്ന പുരുഷുവിന്റെ അച്ഛന്‍ സമയവും സന്ദര്‍ഭവും നോക്കി മുങ്ങിയതാണന്നും നാട്ടില്‍ ശ്രുതി.

പുരുഷു ജനിച്ചതില്‍ ലീലച്ചേച്ചി ഹാപ്പിയായി.

ആണ്‍കുട്ടിയല്ലേ വളര്‍ന്ന് വലുതായാല്‍ എന്തോരം സ്ത്രീധനം കിട്ടും! വട്ടിപലിശ ബിസിനസ് എന്തോരം വളരും!
ശയനപ്രദക്ഷിണത്തില്‍ തന്റെ നേര്‍ച്ച നിര്‍ത്തിക്കളഞ്ഞതില്‍ ലീലച്ചേച്ചി സന്തോഷവതിയാണ്.താന്‍ വല്ല ശൂലോം തറയ്ക്ക്ലും നേര്‍ന്നിരുന്നേ അങ്ങേര് എന്തോ ചെയ്തേനേ?
താനൊരു നേര്‍ച്ച നേര്‍ന്നു എന്നത് ഇത്ര വലിയ പാതകമാണോ. ഏതൊരമ്മയും തന്റെ ആരോമല്‍ കണ്മണിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നതല്ലേ? ഒരു നേര്‍ച്ചയുടെ പുറത്ത് നാട് കടക്കുന്ന മനുഷ്യനാണങ്കീ അങ്ങോട്ട് പൊയ്ക്കോട്ടെ. ലീലച്ചേച്ചി സ്വയം ആശ്വാസം കൊണ്ടിരുന്നു.

"ആണുങ്ങളായാ കൊറച്ച് ചൊണേം ഗുണോമൊക്കെ വേണം. അങ്ങേര് എന്നേം വിട്ട് പോകാന്‍ ഒരു കാര്യോം നോക്കി നടക്കുവാരുന്നു. മണുഗുണേപ്പന്‍. അങ്ങനെ തൊട്ടാ പൊട്ടണ സാധനമാണേ അങ്ങോട്ട് പോട്ടെ." ലീലച്ചേച്ചിയെ കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി ഇതായിരുന്നു.

പുരുഷുമോന്‍ വളര്‍ന്നു.

ലീലച്ചേച്ചിക്ക് മകനെ കളക്ടറാക്കാനായിരുന്നു ആഗ്രഹം.

തന്തയുടെ അല്ലേ മോന്‍. എങ്ങനെ ഗുണം പിടിക്കാന്‍!

ഇരുത്തി പഠിച്ചതുകൊണ്ട് പഠിച്ച ക്ലാസിലെല്ലാം രണ്ടുവര്‍ഷത്തില്‍ കുറയാതിരുന്നു പഠിച്ചു.പത്ത് വര്‍ഷം കൊണ്ട് പഠിക്കേണ്ടത് പതിനെട്ട് വര്‍ഷമായിട്ടും തീരാത്തതിനാല്‍ ലീലചേച്ചി മകനെ പവലിയനിലേയ്ക്ക് തിരികെ വിളിച്ചു.

ഇരുപത് വര്‍ഷം തികച്ച് പഠിക്കണമെന്ന പുരുഷുമോന്റെ ആഗ്രഹം അങ്ങനെ അവസാനിച്ചു. എങ്കിലും പുരുഷുമോന് അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
സ്കൂള്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ കാലമെടുത്ത് പഠനം മുഴുമിക്കാതെ പുറത്ത് വന്ന മിടുക്കനായി പുരുഷുമോന്‍.

പുരുഷുമോനെ കളക്ടറാക്കണമെന്ന ഒടുങ്ങാത്ത മോഹം അവസാനിപ്പിക്കാന്‍ ലീലച്ചേച്ചി തയ്യാറായില്ല.
ലീലച്ചേച്ചി പുരുഷുമോനെ കളക്ടറാക്കുകതന്നെ ചെയ്തു.പുരുഷുമോനെ എങ്ങനെ ലീലച്ചേച്ചി കളക്ടറാക്കി എന്ന് ചോദിച്ചാല്‍ അവര്‍ അതിനൊരു നിമിത്തം മാത്രമായെന്നേ പറയാന്‍ പറ്റുകയുള്ളു. സത്യത്തില്‍ പുരുഷനെ കളക്ടറാക്കിയത് നാട്ടുകാരാണ്.

പഠിത്തം നിര്‍ത്തിയെങ്കിലും പുരുഷുമോനെ അലഞ്ഞുതിരിയാന്‍ ലീലചേച്ചി സമ്മതിച്ചില്ല. ലീലചേച്ചി പുരുഷുമോനെ തന്റെ ബിസിനസ്സിലേയ്ക്ക് കൊണ്ടുവന്നു.കടം കൊടുത്ത പണത്തിന്റെ പലിശ പിരിവ് പുരുഷനില്‍ നിക്ഷിപ്തമായി. അങ്ങനെ പുരുഷന്‍ കളക്ടര്‍ പുരുഷനായി!

കഷ്ടപ്പെട്ടുണ്ടാക്കിയ പണം നേരാം വണ്ണം വിനിയോഗിക്കണമെങ്കില്‍ പുരുഷുമോനൊരു കടിഞ്ഞാണിടണമെന്ന് ലീലചേച്ചി തീരുമാനിച്ചു.

അങ്ങനെയാണ് ലീലചേച്ചി മകന് കല്യാണാലോചനയുമായി ഇറങ്ങിതിരിച്ചത്. തന്റെ മോന് വിദ്യയുടെ കുറവല്ലേ ഉള്ളു. ധനത്തിന് യാതൊരു കുറവുമില്ലല്ലോ.ഉള്ള ഒരു കുറവ് നല്ലോണം അറിയാവുന്നതിനാല്‍ ലീലചേച്ചി സ്ത്രീധനത്തില്‍ ചെറിയ നീക്കുപോക്കിന് തയ്യാറായി. പക്ഷേ മകന്റെ പോരായ്മ പരിഹരിക്കണവളാവണം തന്റെ മരുമകളെന്ന് ലീലചേച്ചിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പലിശ കണക്ക് പറഞ്ഞ് വാങ്ങിക്കണമല്ലോ.

കുറച്ച് കാലതാമസമുണ്ടായെങ്കിലും ലീലചേച്ചിയുടെ സങ്കല്‍പത്തിലെ മരുമോള്‍ തന്നെ അവസാനം എത്തിച്ചേര്‍ന്നു.

തങ്കമണി.

തങ്കം പോലത്തെ പെണ്ണ്.

മണിയുടെ കാര്യത്തിലും തങ്കമണിയുടെ കുടുംബം മറ്റാരെക്കാളും പുറകിലല്ലായിരുന്നു.

വിദ്യാഭ്യാസത്തില്‍ പുരുഷുവിനേക്കാള്‍ മുന്നിലും. മണിമണിയായി ഇംഗ്ലീഷ് പറയും. കണക്കില്‍ ഫസ്റ്റ്ക്ലാസ്. ഇതില്‍പരം ഇനിയെന്തു വേണം.

ഭര്‍ത്താവില്ലാതെ മോനെ വളര്‍ത്തിയ കഷ്ടപ്പാടിന്റെ കണക്ക് കൂടി പറഞ്ഞ് ലീലചേച്ചി സ്ത്രീധനം വാങ്ങിയെന്നാണ് നാട്ടില്‍ സംസാരം.

ലീലചേച്ചി ജീവിതത്തില്‍ ഒരിക്കല്‍കൂടി ഹാപ്പിയായി.

പുരുഷുമോനും ഹാപ്പിയായി.പക്ഷേ പുരുഷു മോനെ അലട്ടിയ ഒരു പ്രശ്നമുണ്ടായി. അത് തുടങ്ങിയത് തങ്കമണി തന്റെ കൂട്ടുകാരിയുമായി ഫോണില്‍ സംസാരിക്കുന്നത് കേട്ടത് മുതലാണ്.

ഇംഗ്ലീഷിലല്ലേ തങ്കമണി കൂട്ടുകാരിയോട് ഹൗവാര്‍യൂ എന്ന് ചോദിച്ചത്. തനിക്കാണങ്കില്‍ എബിസിഡി പോലും തെറ്റാതെ പറയാനറിയില്ല.

അവടെ ഇംഗ്ലീഷറിയാവുന്ന കൂട്ടുകാരികളെപ്പോഴെങ്കിലും തന്നോടും ഇംഗ്ലീഷിലെന്തെങ്കിലും ചോദിച്ചാല്‍ എന്തോ പറയും?
പല പല ചിന്തകള്‍ പുരുഷനെ വേട്ടയാടി.
ആയകാലത്ത് പഠിക്കാതെ നടന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായി തുടങ്ങി. പുരുഷു പിന്മാറിയില്ല. അവന്‍ അപ്പുക്കുട്ടന്റെ സഹായത്താല്‍ പലവാക്കുകളും പഠിച്ചു. അപ്പുക്കുട്ടന്‍ പുരുഷുവിന്റെ കാണപ്പെട്ട ദൈവമായി.

പഠിച്ചു വരുന്ന ഇംഗ്ലീഷ് ഭാര്യയെ കേള്‍പ്പിക്കാനുള്ള അവസരവും കാത്ത് പുരുഷനിരുന്നു.

കൈലിയുമുടുത്ത് ബനിയനുമിട്ട് വീട്ട് മുറ്റത്ത് കസര്‍ത്ത് നടത്തിക്കൊണ്ടിരുന്ന പുരുഷുവിന്റെ തലയിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയത് മീന്‍കാരന്‍ കുഞ്ഞാപ്പിയുടെ കൂകി വിളി കേട്ടപ്പോഴാണ്.

കസര്‍ത്തൊക്കെ നിര്‍ത്തി പുരുഷു വാതുക്കലെ റോഡിലോട്ടിറങ്ങിനിന്നു.
കുഞ്ഞാപ്പി സൈക്കിള്‍ നിര്‍ത്തി.
മീന്‍കുട്ടയിലേയ്ക്ക് പുരുഷു എത്തി നോക്കി. ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം.
എങ്കിലും നോക്കി. മത്തിയുണ്ട്. അയലയുണ്ട്.

പുരുഷു ഭാര്യയെ വിളിച്ചു.

"തങ്കൂ, ദാ ഇങ്ങോട്ട് വന്നേ. കുഞ്ഞാപ്പിടേ പക്കല്‍ മത്തി ഫിഷുണ്ട്. അയലഫിഷുണ്ട്. നിനക്കേതാ വേണ്ടതെന്ന് നോക്കിക്കേ. രണ്ടും നല്ല ഫ്രെഷാ."

തങ്കമണിയേക്കാള്‍ ആദ്യം ഓടിയെത്തിയത് ലീലചേച്ചിയായിരുന്നു.

ലീലചേച്ചി വിശ്വാസം വരാത്തവണ്ണം പുരുഷുവിനെ നോക്കി.

"എന്താടാ മോനേ നീ പറഞ്ഞേ? ഒന്നുകൂടി പറയടാ മോനേ ഈ അമ്മയൊന്ന് കേക്കട്ടടാ."

പുരുഷു അമ്മയെ ശ്രദ്ധിച്ചില്ല.

അവന്‍ തങ്കമണിയോട് വീണ്ടും ചോദിച്ചു.

"നിനക്കേത് ഫിഷാ വേണ്ടത്? വേഗം പറഞ്ഞോ."

തങ്കമണി ചിരിച്ചു.

ലീലചേച്ചി ചിരിച്ചില്ല. പകരം കൈകള്‍ രണ്ടും ചെണ്ട കുട്ടന്‍ തകിട തകിടയെന്ന് ചെണ്ടപ്പുറത്ത് കോലുകള്‍ വീഴിക്കുന്നമാതിരി സ്വന്തം നെഞ്ചത്ത് യാതൊരു ദാക്ഷണ്യവുമില്ലാതെ വീഴിച്ച് കൊണ്ടലറി.

"എന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിയല്ലോ എന്റെ ദൈവമേ..."

ഒച്ച കേട്ട് ആള്‍ക്കാരു കൂടി. എത്രനേരമെന്ന് കരുതിയാ നെഞ്ചത്തിട്ടടിക്കുന്നത് കണ്ട് നില്‍ക്കുന്നത്. അപ്പുക്കുട്ടന്‍ ലീലചേച്ചിയുടെ കൈകള്‍ പിടിച്ചുവെച്ചു.

"എന്താ ചേച്ചി ഇത്? വെറുതേ നെഞ്ചിടിച്ച് കലക്കുന്നത്."

"വെറുതേയോ? നിനക്കറിയുമോ മോനേ, ദാ. ദീ നിക്കണ എന്റെ മോനുണ്ടല്ലോ അവനെന്നോടീ ചതി ചെയ്യേണ്ട വല്ല കാര്യോണ്ടോ?" ലീലചേച്ചി അപ്പുക്കുട്ടന്റെ കൈകളില്‍ നിന്നും കുതറി മാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"എന്താ തള്ളേ, നിങ്ങളീ പറയണത്? ഞാനെന്തോന്ന് ചെയ്തെന്നാ?" പുരുഷുവിന് സഹിക്കാന്‍ പറ്റിയില്ല.

"നീ ഒന്നും ചെയ്തില്ല അല്ലേടാ. നീ ഇപ്പോ എന്തോന്നാ തങ്കമണിയോട് പറഞ്ഞത്? ടാ... നിനക്കിത്രേം ഇംഗ്ലീഷറിയാമെന്ന് എനിക്കറിയാമാരുന്നേ ഞാനതും കൂടെ കൂട്ടി നിനക്ക് സ്ത്രീധനം വാങ്ങിക്കുകേലാരുന്നോടാ മഹാപാപീ..."

അപ്പുക്കുട്ടന്‍ ലീലചേച്ചിയുടെ കൈകളിലെ പിടുത്തം വിട്ടു.

പാവം ലീലചേച്ചി. അവര്‍ തളര്‍ന്ന് താഴെയിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP