Followers

പച്ചവെള്ളം

Sunday, October 2, 2011

നല്ല പുതു പുത്തൻ പെടയ്ക്കണ നോട്ട്! ആദ്യമായിട്ടാണ് അപ്പുക്കുട്ടന്റെ കൈയിൽ ഇത്തരമൊരു നോട്ട് കിട്ടുന്നത്. അതും ഒരു രൂപ നോട്ട്!.
എന്നും വിഷുവായിരുന്നെങ്കിൽ...എന്നും കണികാണാൻ പറ്റുമായിരുന്നെങ്കിൽ...എന്നും കൈനീട്ടം കിട്ടുമായിരുന്നെങ്കിൽ...
കൈ നീട്ടം കിട്ടിയ ഒരു രൂപ നോട്ടിനെ അപ്പുക്കുട്ടൻ ഉള്ളം കൈയിൽ നിവർത്തി വെച്ച് മുഖത്തിനോടടുപ്പിച്ചു. പുത്തൻ നോട്ടിന്റെ മണം!
അപ്പുക്കുട്ടൻ ആ നോട്ടിനെ ഉമ്മവെച്ചു. അമ്മ സന്തോഷം കൊണ്ട് സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നതു പോലെ...
സേതുവിനും സന്തോഷിക്കാൻ വകയുണ്ട്. അവൾക്ക് കിട്ടിയത് അൻപത് പൈസ ആണ്. അവളെ ശരിക്കും പറ്റിച്ചതാണ്. ഒരു രൂപാ വേണോ അൻപത് പൈസ വേണോ എന്ന് അച്ഛൻ അവളോട് ചോദിച്ചു. അച്ഛൻ ‘അൻപത്’ എന്നത് ഒരു ആനയുടെ കനത്തിലാണ് പറഞ്ഞത്.
മണ്ടിപ്പെണ്ണ്!
അവളതിൽ വീണു.
എന്നിട്ടും അച്ഛൻ ചിരിച്ചു കൊണ്ട് ഒരു രൂപ നോട്ട് അവൾക്ക് നേരേ നീട്ടി.
അവൾ അപ്പുക്കുട്ടന്റെ കൈയിലെ ഒരു രൂപാ നോട്ടിലേക്കും അച്ഛൻ നീട്ടിയ നോട്ടിലേയ്ക്കും സംശയത്തോടെ നോക്കി.
പിന്നെയൊരു ബഹളമായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ....
“എനിക്ക് അൻപത് പൈസ മതിയേ...എനിക്ക് അൻപത് പൈസ മതിയേ...”
‘അൻപത്’ എന്നത് അച്ഛൻ പറഞ്ഞതിലും കനത്തിൽ പറയാനവൾ ആ അലറലിലും ശ്രമിച്ചുകൊണ്ടിരുന്നു.
അപ്പുക്കുട്ടൻ പൊട്ടിപ്പൊട്ടി ചിരിച്ചു. അച്ഛൻ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു.
അൻപത് പൈസ തുട്ട് ഉയർത്തിക്കാട്ടി അവൾ അപ്പുക്കുട്ടനെ കൊഞ്ഞനം കാട്ടി. ഗർവോടെ അവന്റെ മുന്നിലൂടെ സേതു നടന്നു.
“ഈ പെണ്ണുങ്ങളെല്ലാം മണ്ടികളാ അല്ലേ അച്ഛാ...?” അപ്പുക്കുട്ടൻ അച്ഛന്റെ ചെവിയിൽ ചോദിച്ചു.
“അതെന്താ?”
“അമ്മയ്ക്ക് സ്വർണ്ണമാല വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞതെന്താ?, എടീ, നെനക്ക് സ്വർണ്ണമാലേക്കാൾ എണക്കം മുത്തുമാലേന്നല്ലേ...പാവം അമ്മ...ചക്കിപ്പൂച്ചേടെ കഴുത്തിൽ മാലകെട്ടിയപോലെയാ അമ്മയിപ്പോൾ നടക്കുന്നേ...”
അച്ഛൻ അപ്പുക്കുട്ടന്റെ വാ പൊത്തി. “അമ്മ കേക്കണ്ട”

ഉച്ചകഴിഞ്ഞതോടെ സേതുവിന്റെ സ്വഭാവത്തിന് ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി. അച്ഛൻ ഊണുകഴിഞ്ഞുള്ള ഉറക്കത്തിലേയ്ക്ക് വീണിരുന്നു. അമ്മ പതിവുപോലെ മാഞ്ചുവട്ടിലെ പരദൂഷണ കമ്മറ്റിയിൽ വായിൽ നാവിടാതെ അദ്ധ്വാനിച്ചുകൊണ്ടിരുന്നു.
രണ്ടുപേരേയും ഇത്തരം സന്ദർഭത്തിൽ ശല്യപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലന്ന് സേതുവിനും അറിയാം.
അതുകൊണ്ട് അവൾ അപ്പുക്കുട്ടന്റെ പുറകേ കൂടി.
“എനിക്കാ ഒരു രൂപാ തരാമോ? ഞാനേ ‘അൻപത്‘ പൈസ തരാം.” ‘അൻപത്’ പൈസയ്ക്ക് അച്ഛൻ പറഞ്ഞിരുന്നതുപോലെ മുഴുപ്പ് കൊടുക്കാൻ അവൾ അപ്പോഴും ശ്രമിച്ചിരുന്നു!
‘നിന്റെ വലിയ പൈസ നിന്റെ കൈയിലിരുന്നോട്ടെ...എനിക്ക് ഒരു രൂപ മതി” അപ്പുക്കുട്ടൻ പറഞ്ഞു.
കുറച്ച് നേരം തലേം ചൊറിഞ്ഞ് അവൾ അപ്പുക്കുട്ടനെ ചുറ്റിപ്പറ്റി നിന്നു. പിന്നെ ഒരോട്ടമായിരുന്നു. വീടിന് ഒരു വലം വെച്ച് അവൾ വീണ്ടും അപ്പുക്കുട്ടന്റടുക്കലെത്തി.
“പിന്നെ... ഞാനൊരു കാര്യം പറയട്ടെ...”
അമ്മപ്പശുവിന്റെ അകിടിനെ ചുറ്റി പശുക്കിടാവ് നടക്കുന്നതുപോലുള്ള അവളുടെ നടപ്പ് കണ്ടപ്പോഴേ അപ്പുക്കുട്ടന് എന്തോ പന്തികേട് മണത്തിരുന്നു.
“എന്താ?”
“ബിന്ദു പറയാണേ...” കുറച്ചുനേരം അവൾ തലയും ചൊറിഞ്ഞ് നിന്നു. തല മുഴുവൻ പേനാണ്. കൊണ്ടുപോയി മുടി വടിച്ചു കളയാൻ അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞതിന് എന്തെല്ലാം പ്രശ്നങ്ങളാണവളുണ്ടാക്കിയത്.
“പെണ്ണുങ്ങളായാൽ അങ്ങനെയാ...മുടിയുമുണ്ടാവും. പേനുമുണ്ടാവും.” അച്ഛനന്നങ്ങനെ പറഞ്ഞതോടെ സേതു അടങ്ങി. അവൾ അപ്പുക്കുട്ടനെ നോക്കി ഗോഷ്ഠി കാണിച്ചു. പക്ഷേ അമ്മ ഏറ്റു പിടിച്ചു. പെണ്ണുങ്ങളെ അടച്ചാക്ഷേപിച്ചതിൽ അമ്മ പ്രതിക്ഷേധിച്ചു. പ്രശ്നം മാഞ്ചുവട്ടിലെ കമ്മറ്റിയിൽ അവതരിപ്പിക്കുമോന്ന് അച്ഛന് പേടിയുണ്ടായിരുന്നു. പക്ഷേ അങ്ങനൊന്നും സംഭവിച്ചില്ല.
“ബിന്ദു പറയാണേ...ഒരു രൂപയാണ് വല്ല്യതെന്ന്...”
“വേല മനസ്സിലിരിക്കട്ടെ കുഞ്ഞേ, നിനക്ക് കിട്ടിയത് നീയെടുത്തോ...എനിക്ക് കിട്ടിയത് ഞാനും...” അപ്പുക്കുട്ടൻ ഞാന്നു കിടന്നിരുന്ന മാവിൻ‌കൊമ്പിൽ കൈപിടിച്ച് തൂങ്ങിയാടിക്കൊണ്ടിരുന്നു.
“പിന്നെ ഒരു രൂപാക്കാരൻ മൊതലാളി നടക്കണു...”
“ ങ്ഹാ, മൊതലാളി തന്നെയാ.” അപ്പുക്കുട്ടന് അവളുടെ കളിയാക്കൽ ഒട്ടും ഇഷ്ടപ്പെട്ടില്ല. നല്ലൊരു ദിവസമായിട്ട് അച്ഛന്റെ കൈയിൽ നിന്നും കിഴുക്ക് വാങ്ങേണ്ടന്ന് കരുതി മാത്രം അവൻ കയ്യാങ്കളി ഒന്നും നടത്തിയില്ല.
“മൊതലാളിക്ക് ചൊണയൊണ്ടോ എന്നോട് പന്തയം വെയ്കാൻ...” ഇത്തിരിപ്പോന്നൊരു കാന്താരിപ്പെണ്ണ് അപ്പുക്കുട്ടനെ വെല്ലുവിളിക്കുന്നു!
“എന്ത് പന്തയം?” പന്തയത്തിലെന്നും അപ്പുക്കുട്ടനേ ജയിച്ചിട്ടുള്ളു. ഇത്തിരിപ്പോന്ന ഈ കാന്താരീടെ മുന്നിൽ തോറ്റുകൊടുക്കാനോ? അപ്പുക്കുട്ടൻ അതിനൊരിക്കലും തയ്യാറല്ല്ലായിരുന്നു. ആണിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം! അത് അനുവദിക്കാൻ പാടില്ല. മുളയിലേ നുള്ളണം.
“അതേ... ഏറ്റവും കൂടുതൽ വെള്ളം കുടിക്കണതാരണന്ന് പന്തയം!”
ഇത്ര നിസ്സാരമായൊരു കാര്യമാണോ പന്തയമായിട്ട് പറയുന്നത്. അപ്പുക്കുട്ടൻ മറിച്ചൊന്നും പറഞ്ഞില്ല. വിജയം സുനിശ്ചിതം!
രണ്ടുപേരും പഞ്ചായത്ത് കിണറ്റിനടുത്തേക്ക് നടന്നു.
“ആദ്യം ഞാൻ കുടിക്കാം.” സേതു പറഞ്ഞു. അപ്പുക്കുട്ടനും അതുതന്നെ നല്ലതെന്ന് തോന്നി.
കിണറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം കോരി അപ്പുക്കുട്ടൻ സേതുവിന്റെ കൈക്കുമ്പിളിലേയ്ക്ക് സാവധാനം ഒഴിച്ചു കൊടുത്തു. അവളത് കുടിച്ചുകൊണ്ടുമിരുന്നു.
ഏകദേശം ബക്കറ്റിന്റെ കാൽഭാഗം വെള്ളം അവൾ കുടിച്ചുകാണും. പെട്ടെന്ന് അപ്പുക്കുട്ടനെ അതിശയപ്പെടുത്തിക്കൊണ്ട് അവൾ താഴെ തറയിലേയ്ക്കിരുന്നു. രണ്ടുകൈകൊണ്ടും വയർ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു അവൾ!
“എന്താ? എന്തു പറ്റി?”
അപ്പുക്കുട്ടന്റെ ചോദ്യത്തിന് മറുപടി രാവിലെ അൻ‌പത് പൈസായ്ക്ക് വേണ്ടി ഉണ്ടാക്കിയതുപോലെ തന്നെയായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ!
കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് അവൾ പറയുന്നുണ്ടായിരുന്നു.”എന്നെക്കൊണ്ട് വെള്ളമെല്ലാം കുടിപ്പിച്ച് എന്റെ വയറെല്ലാം പൊട്ടുന്നേ...എന്റെ വയറെല്ലാം പൊട്ടുന്നേ...”
അപ്പുക്കുട്ടന് എന്തുചെയ്യണമെന്ന് ഒരുപിടിയും കിട്ടിയില്ല.
“ഞാനച്ഛനോട് പറയുമേ....ഞാനമ്മയോട് പറയുമേ...എന്റെ വയറ് പൊട്ടുന്നേ...” അലറലിന് ഒരു അറുതിയുമില്ലായിരുന്നു.
അപ്പുക്കുട്ടൻ ആകെ വെപ്രാളത്തിലായി. സംഗതി കാര്യമാകാനാണ് സാധ്യത. അച്ഛനറിഞ്ഞാൽ അടി ഉറപ്പ്.
‘ഒന്നുമറിയാത്ത പെണ്ണിനെ വെള്ളം കുടിപ്പിച്ച് വയറ് കേടാക്കിയെന്ന്‘ അമ്മയും പറയും.ഉറപ്പാണത്!
അപ്പുക്കുട്ടന്റെ കൈ അറിയാതെ പോക്കറ്റിലേയ്ക്ക് പോയി. തിരികെ വന്ന കൈയ്യിൽ ഒരു രൂപ നോട്ടുണ്ടായിരുന്നു. സേതുവിന്റെ കരച്ചിൽ പിടിച്ച് നിർത്തിയത് പോലെ നിന്നു.
അവൾ അപ്പുക്കുട്ടന്റെ കൈയ്യിൽ നിന്നും ഒരു രൂപ നോട്ട് തട്ടിപ്പറിച്ചുകൊണ്ട് വീട്ടിലേയ്ക്ക് ഓടി.
അപ്പുക്കുട്ടൻ പുറകേ ഓടിയില്ല...അവൻ കരഞ്ഞില്ല...
താടിക്ക് കൈ താങ്ങി അവനങ്ങനെ നിന്നു.
പെണ്ണിന്റെ ശക്തി അവളുടെ കണ്ണിരാണന്ന് അച്ഛൻ പറയുന്നത് ശരി തന്നെ. അവനോർത്തു.

Read more...

അച്ഛന്റെ പേടി

Wednesday, September 21, 2011

ഈ മൂത്തവരുടെ ഒരു പേടി!
ഇങ്ങനെയുമുണ്ടോ? അപ്പുക്കുട്ടന് ഒന്ന് അനങ്ങാൻ പോലും പറ്റില്ല. പിന്നെയാണോ മരത്തേൽ കേറുന്നതും സൈക്കിളേ കേറുന്നതും!
എന്തിനാ ഇവരൊക്കെ ഇങ്ങനെ പേടിക്കുന്നത്? അപ്പുക്കുട്ടന് അത് ഒരിക്കലും മനസ്സിലായിട്ടില്ല. കഴിഞ്ഞയാഴ്ച കിഴക്കേതിലെ മാവിൽ കശുമാങ്ങ പറിക്കാൻ കേറിയിട്ട് അപ്പുക്കുട്ടന് എന്താ സംഭവിച്ചത്?
മാവിൽ കയറി...കശുവണ്ടി പറിച്ചു...
അറിയാതെ ഉറുമ്പിൻ കൂട്ടിൽ തലയിട്ടു. അത്രതന്നെ! അതിനെന്തൊക്കെ പുകിലാ ഉണ്ടാക്കിയത്?
മുഖത്തൊക്കെ ഉറുമ്പ് കടിയേറ്റ് പൊങ്ങി വന്നു. തരക്കേടില്ലാത്ത വേദനയുമുണ്ടായിരുന്നു. അതിന് അമ്മയെന്തിനാ കരഞ്ഞത്? അച്ഛനെന്തിനാ വടിയുമെടുത്തോണ്ട് വന്നത്?
വേദനയെടുത്ത അപ്പുക്കുട്ടൻ കരഞ്ഞില്ല! എന്തു രസമായിരുന്നു ആ മാവിൻ കൊമ്പിൽ! ഒരു കമ്പിൽ നിന്നും മറ്റേ കമ്പിലേയ്ക്ക് ചാട്ടം! അതെങ്ങാനും അമ്മയോ അച്ഛനോ കണ്ടിരുന്നെങ്കിൽ...പിന്നെ അതുമതി അമ്മയ്ക്ക് ഒരാഴ്ചയ്ക്ക് കരയാൻ. അച്ഛന് ഭീഷണി മുഴക്കാൻ...അച്ഛന്റെ ഭീഷണിയൊക്കെ കണക്കാണ്! അത് അപ്പുക്കുട്ടന് മനസ്സിലായത് കുറച്ച് നാള് മുൻപാണ്. അന്ന് അച്ഛൻ അമ്മയോട് പറയുകയാണ്, “ എടീ എനിക്ക് സത്യത്തിൽ പേടിയാണ്, ഈ ചെറുക്കൻ എന്തൊക്കെ കുരുത്തക്കേടാ ഈ കാണിക്കുന്നേ? വല്ല മരത്തേന്ന് വീണ് കാലും കൈയുമൊക്കെ ഒടിഞ്ഞാൽ...അതോർത്തിട്ടാ എനിക്ക് പേടി. പിന്നെ ഒന്ന് പേടിപ്പിച്ച് നിർത്താനാ ഞാനീ കണ്ണുരുട്ടുന്നതും വടിയെടുക്കുന്നതുമൊക്കെ.”
അങ്ങനെയാണ് അപ്പുക്കുട്ടന് അച്ഛന്റെ പേടിയെ കുറിച്ച് ആദ്യമായ് മനസ്സിലാകുന്നത്.
അപ്പുക്കുട്ടന് പനി വന്നാൽ അച്ഛന് വയറ് വേദന വരും. ആധികൊണ്ടാണന്നാണ് അമ്മ പറയുന്നത്. പക്ഷേ അതെന്താണന്ന് അപ്പുക്കുട്ടന് മനസ്സിലായില്ല.
വളയംചിറയിലെ ഞാറ മരത്തിൽ കേറിയതിന് കല്യാണി അമ്മ വന്ന് പരാതി പറഞ്ഞപ്പോഴാണ് അച്ഛന്റെ പരിഭ്രാന്തി ഒന്നുകൂടി കൂടിയത്.
‘ചെറുക്കന്റെ കൂട്ടുകെട്ട് അത്ര ശരിയല്ല.ഒറ്റൊരെണ്ണത്തിനെ വീട്ടിലടുപ്പിക്കരുത്.” അച്ഛൻ തീരുമാനിച്ചുറപ്പിച്ചു. അച്ഛന്റെ കണ്ണുരുട്ടൽ പിന്നിട് അപ്പുക്കുട്ടന്റെ കൂട്ടുകാരോടായി.
അച്ഛന്റെ പേടിയും, പരിഭ്രമവും, ആധിയും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് അപ്പുക്കുട്ടന് ഒരാഗ്രഹം. ഒരു ചെറിയ ആഗ്രഹം...
ഹരീഷും,റജിയും,മധുവുമെല്ലാം ചെയ്യുന്നതുപോലെ...സൈക്കിൾ ചവിട്ടണം.
സൈക്കിൾ ചവിട്ടണമെങ്കിൽ അത് പഠിക്കണം. എങ്ങനെ?
ഹരീഷിനും റജിയ്ക്കുമൊന്നും ഒരു പ്രശ്നോമില്ല. അവരുടെ വീട്ടിൽ സൈക്കിളുണ്ട്. വലിയ സൈക്കിൾ. അവരത് ഇടയ്ക്കിട്ടാണ് ചവിട്ടുന്നത്. മുകളിൽ കേറിയാൽ കാലെത്തില്ല.
അച്ഛനൊരു സൈക്കിളുണ്ടാരുന്നെങ്കിൽ...
വെറുതേ ആശിക്കാമെന്നല്ലാതെ...അത് നടക്കുന്ന കാര്യമല്ല. മറ്റൊന്നുമല്ല. അച്ഛന് സൈക്കിൾ ചവിട്ട് അറിയില്ല. ‘നിന്റച്ഛൻ സൈക്കിള് സ്റ്റാന്റേ വെച്ച് ചവിട്ടുമെന്ന്‘ അമ്മയൊരിക്കൽ പറഞ്ഞത് അപ്പുക്കുട്ടൻ ഓർത്തു.
അച്ഛനോട് അനുവാദം വാങ്ങണമെന്ന് അപ്പുക്കുട്ടനുണ്ടായിരുന്നു. പക്ഷേ അത് വേണ്ടന്ന് പിന്നീട് തീരുമാനിച്ചു. അച്ഛന്റെ മറുപടി അപ്പുക്കുട്ടന് ഊഹിക്കാൻ പറ്റുമായിരുന്നു.
“സൈക്കിള് കമ്പി പോലിരിക്കണ നീയിനി അതിന്റെ പൊറത്ത് കേറാത്ത കൊഴപ്പേ ഒള്ളൂ രണ്ടായിട്ടൊടിയാൻ...” അല്ലെങ്കിൽ പറയും; “ഇനി സൈക്കിളേന്ന് വീ‍ണിട്ട് വേണം കാലും കൈയും പൊട്ടാൻ...പിന്നെ ആശുപത്രി...മരുന്ന്...ദേ, പൊയ്ക്കോണം. ഇനി ഇതും പറഞ്ഞ് എന്റടുത്ത് വന്നുപോകരുത്...”
വീട്ടിൽ കറണ്ടെടുക്കാൻ സേതുകെടന്ന് ബഹളമുണ്ടാക്കിയപ്പോഴാണ് അച്ഛന്റെ പേടി യാതൊരു മറയുമില്ലാതെ പുറത്തുവന്നത്.
“ഇനി അതിന്റേം കൂടെ കൊഴപ്പേ ഒള്ളൂ. എന്നിട്ട് വേണം പ്ലഗ്ഗിലൊക്കെ കൈയിട്ട് കറന്റടിക്കാൻ...”

അപ്പുക്കുട്ടന്റെ ഗുരുവാകാൻ ഹരീഷ് തയ്യാറായി. അവൻ തന്നെ ഒരു കൊച്ചുസൈക്കിൾ കൊണ്ടുവന്നു. പഠനം അമ്പലത്തിന് തെക്കേ റോഡിലാക്കാൻ അപ്പുക്കുട്ടനാണ് തീരുമാനിച്ചത്. അവിടെയാകുമ്പോൾ അടുത്തുള്ള ആരും വരാൻ സാധ്യതയില്ല. പോരാത്തതിന് റോഡിന് അധികം വളവുമില്ല. വണ്ടിയോട്ടവും കുറവ്!
സൈക്കിളേൽ കേറിയിരുന്നപ്പോൾ അപ്പുക്കുട്ടന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. മാവിനും ഞാറമരത്തിനുമൊക്കെ ഉയരം ഒത്തിരി കൂടുതലാണങ്കിലും അപ്പുക്കുട്ടന് ഇപ്പോൾ സൈക്കിളിലിരിക്കുന്നത് തന്നെയാണ് ഏറ്റവും ഉയരത്തിലുള്ള കാര്യമെന്ന് തോന്നി. അപ്പുക്കുട്ടനെയും സൈക്കിളിനേയും നേരേ കൊണ്ടുപോകാൻ ഹരീഷ് നന്നേ പ്രയത്നിക്കുന്നുണ്ടായിരുന്നു.
“എല്ലുപോലിരിക്കുന്നേലും നെനക്ക് നല്ല കനമാടാ.” ഹരീഷ് ഇടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു.
“നേരേ നോക്കി ചവിട്ടെടാ...”
“ചന്തി നേരേ വെയ്ക്കെടാ...”
“ഹാന്റില് വെട്ടിയ്ക്കാതെടാ...”
“പെഡലേന്ന് കാലെടുക്കാതെടാ...”
“നിന്റെ വെയിറ്റ് എന്റെ മേത്തോട്ടിടാതെടാ...”
ഒരു സൈക്കിള് ചവിട്ട് പഠിക്കുന്നതിന് ഇത്രയധികം ഗുലുമാലുണ്ടാകുമെന്ന് അപ്പുക്കുട്ടൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
കുറേ നേരം ഹരീഷ് പറയുന്നത് കേട്ടിരുന്നപ്പോൾ അപ്പുക്കുട്ടന് വല്ലാണ്ടായി.
ഒരു ഗുരു വന്നിരിക്കുന്നു. ഇവന്റെ ചന്തിയും ഹാന്റിലുമൊന്നും വെട്ടിയിട്ടില്ലാത്ത മാതിരിയാണ് ഒരു വർത്തമാനം! അഹങ്കാരം...അഹങ്കാരം...സൈക്കിൾ ചവിട്ടാൻ അറിയാമെന്ന് വെച്ച് ഇങ്ങനെയുമുണ്ടോ?
“നീ മാവേൽ കേറാൻ വാടാ...അല്ലെങ്കിൽ ഞാറേ കേറാൻ വാ...” അപ്പുക്കുട്ടന് പലതും പറയണമെന്നുണ്ടായിരുന്നു. പക്ഷേ കൂടുതലൊന്നും പറഞ്ഞില്ല. പറഞ്ഞതിത്രമാത്രം.
“പിന്നെ നീ കൂടുതലൊന്നും പറയേണ്ട...വടക്കേതിലെ കുഞ്ഞമ്മയുടെ കുണ്ടിയ്ക്ക് സൈക്കിളിടിപ്പിച്ചിട്ട് അവര് നിന്റെ സൈക്കിളിന്റെ കണ്ണാടി അടിച്ച് പൊട്ടിച്ചത് എനിക്കറിയാത്തത് പോലെയാണ്...”
പിന്നെ കുറേ നേരത്തേയ്ക്ക് അവന്റെ ശബ്ദം കേട്ടില്ല. അപ്പുക്കുട്ടൻ തിരിഞ്ഞുനോക്കി. ഞെട്ടിപ്പോയി. അവനില്ല. ഹരീഷില്ല. ദ്രോഹി...അവൻ കൈവിട്ടിരിക്കുന്നു... ഒരു തരിപ്പ് അപ്പുക്കുട്ടന്റെ കാലിൽ നിന്നും തലയിലോട്ട് കേറിപ്പോയി.
സൈക്കിൾ ഒരു വശത്തേയ്ക്ക് ചായുന്നുണ്ടോ? അതോ അപ്പുക്കുട്ടന്റെ ശരീരമാണോ ചരിയുന്നത്?
ഒന്ന് ആലോചിക്കുന്നതിന് മുന്നേ അത് സംഭവിച്ചിരുന്നു. എതിരേ ഒരു സൈക്കിൾ....
അപ്പുക്കുട്ടന്റെ സൈക്കിൾ റോഡിന്റെ വീതി അളക്കുന്നു!
കണ്ണടച്ച് ഒറ്റ പ്രാർത്ഥന...
“ഭഗവാനേ, രക്ഷിക്കണേ...കശുവണ്ടി പറിച്ചാണേലും ഒരു രൂപ ഞാൻ നേർച്ച തരാമേ...”
ഭഗവാനുപോലും ഒരു തീരുമാനമെടുക്കാൻ സമയം കൊടുക്കാതെ സൈക്കിൾ അടുത്ത വേലിയും പൊളിച്ച് കണ്ടത്തിലേയ്ക്ക് മറിഞ്ഞു.
അപ്പുക്കുട്ടൻ കണ്ണു തുറന്നപ്പോൾ ഹരീഷ് അടുത്തുണ്ടായിരുന്നു. ഒറ്റ ചവിട്ട് കൊടുക്കണമെന്ന് തോന്നി. കാലുവലിച്ച് പൊക്കാൻ ഒരു ശ്രമം...എവിടെയൊക്കെയോ എന്തൊക്കെയോ തുളച്ചുകേറുന്നൊരു വേദന.
“നീയനങ്ങാതെ കെടക്കെടാ...അല്ലെങ്കിൽ ആ പുഴുപ്പൻ മുള്ളെല്ലാം നിന്റെ മേത്തായിരിക്കും.”
അപ്പോഴാണ് അപ്പുക്കുട്ടൻ അതു ശ്രദ്ധിച്ചത്! വീണത് കള്ളിമുൾ ചെടികൾക്കിടയിൽ...
മുള്ളുകളൊക്കെ വലിച്ചൂരി, കാലിലെ പൊട്ടലിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരു പിഴിഞ്ഞൊഴിച്ച് വീട്ടിലേയ്ക്ക് ഒക്കി ഒക്കി നടക്കുമ്പോൾ അപ്പുക്കുട്ടൻ ആലോചിക്കുകയായിരുന്നു.
‘അച്ഛനിനിയെന്തോന്ന് ആധിയാണോ ഉണ്ടാവാൻ പോണത്!”

Read more...

അയ്യപ്പന്റെ ബൈക്ക്

Monday, September 19, 2011

അയ്യപ്പൻ ജയിലിലേയ്ക്ക് പോകാൻ മുൻ‌നിരയിലെ മൂന്നുപല്ലുകളുടെ പോക്ക് ഒരു കാരണമായി എന്നുള്ളത്‌ വാസ്തവമാണ്!
മൂന്നു പല്ലുകൾ പോയത് ഒരു കഥയാണ്.ഒരു ചെറിയകഥ!
എല്ലുകളുടെ എണ്ണം കൂടിയ ഒരു ബൈക്ക് യാത്രയുടെ കഥ!
അയ്യപ്പന് സ്വന്തമായ് ബൈക്കില്ല. ബൈക്കില്ലാത്തവന് അതോടിക്കാൻ പറ്റില്ലേ എന്നു ചോദിച്ചാൽ തീർച്ചയായും പറ്റും. മറ്റാരുടേതെങ്കിലും ആയാൽ മതി എന്നുമാത്രം. പക്ഷേ ഇവിടെ ഇതാരുടേതായിരുന്നുവെന്ന് അയ്യപ്പനുപോലും അറിയില്ല. അയ്യപ്പന് മാത്രമല്ല പോലീസുകാർക്കും അറിയില്ലായിരുന്നു. ബൈക്ക് മോഷണത്തിന് അയ്യപ്പനെ പോലീസ് പിടിച്ച് ജയിലിലിട്ട് ഇടിച്ച് കൂമ്പിളക്കി എന്നൊന്നും ആരും കരുതിയേക്കരുത്. മാനം മര്യാദയായിട്ട് മോഷ്ടിക്കാനും മോഷണ മൊതൽ സൂക്ഷിക്കാനും അയ്യപ്പനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.
പിന്നെ എന്തിന് അയ്യപ്പൻ ജയിലിൽ പോയി? ഭാഗ്യക്കേട്! അല്ലാണ്ട് എന്തു പറയാൻ....
ഒരു വല്ല്യപ്പൻ അയ്യപ്പന്റെ ബൈക്കിന് വട്ടം ചാടി. അതിന് ഒരിക്കലും അയ്യപ്പൻ കുറ്റക്കാരനല്ല. അയ്യപ്പൻ ബ്രേക്ക് പിടിച്ചു. അതിന്ന് തീർച്ചയായും അയ്യപ്പനാണ് ഉത്തരവാദി. വണ്ടി പാളി. വണ്ടി പാളാതിരിക്കാൻ അയ്യപ്പന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഭാഗ്യക്കേട്! അല്ലാണ്ടെന്ത്...
ബൈക്ക് റോഡ് സൈഡിലെ കരിങ്കൽ തിട്ടിലിടിച്ചു. അവസാനം വല്ല്യപ്പൻ ചെന്ന് അയ്യപ്പനെ പൊക്കിയെടുത്തു.
വല്ല്യപ്പൻ അയ്യപ്പനെ പൊക്കിയെടുത്തതു മുതലാണ് കഥ തിരിയുന്നത്!
അയ്യപ്പന്റെ കൈ തരിച്ചുകേറുന്നുണ്ടായിരുന്നു.
പ്രായം ചെന്ന ആളായിപ്പോയി....
എന്തെങ്കിലും സംഭവിച്ചാൽ...പിന്നെ അതിനും കൂടി സമാധാനം പറയണം.
എങ്കിലും വല്യപ്പനെ വെറുതേ വിടുന്നതെങ്ങനെ? രണ്ടു നല്ല വാക്കെങ്കിലും പറയേണ്ടേ...
അയ്യപ്പൻ വാ തുറന്നതും വല്ല്യപ്പൻ നിലത്തേയ്ക്ക് കുഴഞ്ഞ് വീണതും ഒരേ സമയത്തുതന്നെയായിരുന്നു.
എന്തു പറ്റി?
അയ്യപ്പനൊന്നും മനസ്സിലായില്ല.അപ്പോഴെയ്ക്കും ആ‍ളുകളൊക്കെ ഓടിക്കൂടിയിരുന്നു.
പാവം വല്ല്യപ്പൻ...ദുർബല ഹൃദയൻ...രണ്ട് തവണ അറ്റാക്ക് വന്നിട്ടുള്ള പാവം...
ചോര കണ്ട് വല്ല്യപ്പന്റെ ബോധം പോയെന്ന സത്യം അയ്യപ്പൻ മനസ്സിലാക്കിയത് ഓടിക്കൂടിയവർ പറഞ്ഞപ്പോഴാണ്. മുൻ‌നിരയിലെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടുവെന്ന് അയ്യപ്പൻ മനസ്സിലാക്കിയതും ഓടിക്കൂടിയവർ ചൂണ്ടിക്കാണിച്ചപ്പോഴാണ്! ചോര കുടുകുടെ ഒഴുകുന്നു വായിലൂടെ...
അയ്യപ്പനും വല്ല്യപ്പനും ഒരേ വണ്ടിയിൽ ആശുപത്രിയിൽ...അടുത്തടുത്തുള്ള കിടക്കയിൽ...
ഇനി പോലീസ്...കേസ്...ലൈസൻസ് ഇല്ല...കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോഴേയ്ക്കും അയ്യപ്പൻ ആശുപത്രിയിൽ നിന്നും ചാടി.
വല്ല്യപ്പന്റെ കാര്യം മാത്രമായിരുന്നേൽ എങ്ങനെയെങ്കിലും സഹിക്കാമായിരുന്നു. ഇനി ബൈക്കിന് കൂടി സമാധാനം പറയേണ്ടി വന്നാലോ? ലൈസൻസില്ലാത്തതിന് പൊക്കിയാലോ?
വല്ല്യപ്പൻ കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടകാര്യം അറിഞ്ഞ് അല്പമൊന്ന് ആശ്വസിച്ച് വരുമ്പോഴാണ് അയ്യപ്പനെ തിരക്കി പോലീസ് വരുന്നത്.

അയ്യപ്പൻ ബൈക്ക് മോഷണത്തിന് പിടിയിലായത് തന്നെ! കവലയിൽ പിന്നെ അതായി ചർച്ച.
പക്ഷേ അയ്യപ്പനാരാ മോൻ...അയ്യപ്പനെത്ര പോലീസിനെ കണ്ടിട്ടുള്ളതാണ്...
വേലിയും ചാടി ഓടി. കേരള പോലീസിന് വേലി ചാടാൻ ട്രയിനിംഗ് കിട്ടാത്തത് അയ്യപ്പന്റെ ഭാഗ്യം.
പലദിവസങ്ങളായി പലതവണ ഓട്ട മത്സരം നടന്നെങ്കിലും പോലീസ് തോൽ‌വി സമ്മതിക്കേണ്ടി വന്നതല്ലാതെ മറ്റൊന്നുമുണ്ടായില്ല.
ഓരോ ഓട്ട മത്സരത്തിന്നുശേഷവും അയ്യപ്പൻ ഒരു ജേതാവിന്റെ നെഞ്ച് വിരിവോടെ കുറുപ്പിന്റെ കടയിൽ എല്ലാവരും കേൾക്കെ പറയാറുണ്ട്; “അയ്യപ്പനോടാ കളി. ഒരു ബൈക്ക് പോണേ പോട്ടേ...അയ്യപ്പനത് പുല്ലാ...പുഷ്പം പോലെ വേറൊരണ്ണം സംഘടിപ്പിക്കാൻ അയ്യപ്പന് അധിക സമയമൊന്നും വേണ്ട.”
പക്ഷേ കടയിലുണ്ടായിരുന്ന ഭൂരിഭാഗം പേരും അയ്യപ്പൻ കാണിക്കുന്നത് മണ്ടത്തരമാണന്നുള്ള അഭിപ്രായക്കാരായിരുന്നു. വണ്ടി ഇടിച്ച് എന്നുള്ളത് നേര്! വല്യപ്പന് ഒന്നും പറ്റി ഇല്ല എന്നുള്ളത് അതിലും നേര്! പിന്നെ പറ്റിയത് മുഴുവനും അയ്യപ്പനുതന്നെ... പല്ല് മൂന്നെണ്ണം, കൂടെ അയ്യപ്പന്റെ ഗ്ലാമറും പോയി.
“എല്ലാം ശരിയാ...ലൈസൻസെങ്കിലും ഉണ്ടായിരുന്നേൽ അരക്കൈ നോക്കാമാരുന്നു.” അയ്യപ്പന്റെ തീരുമാനം തീർത്തും മോശമല്ലന്ന് അഭിപ്രായമുണ്ടായി.
നല്ല ചൂടുള്ള അനുഭവമാണ് അയ്യപ്പന് ഇതുവരെ പോലിസ് സ്റ്റേഷനീന്ന് ഉണ്ടായിട്ടുള്ളത്. അയ്യപ്പൻ എത്ര തവണ സ്റ്റേഷനിൽ കിടന്നിട്ടുണ്ടന്ന് അയ്യപ്പന് പോലും നിശ്ചയമില്ല! എപ്പോഴൊക്കെ സ്റ്റേഷനീന്ന് അയ്യപ്പൻ തിരികെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ മുതുകത്ത് മുഴയൻ പോലീസിന്റെ നെറ്റിയിലെ മുഴയുടെ ഒരു പതിപ്പ് ഉണ്ടായിട്ടുമുണ്ട്. അതാണ് ഇതുവരെയുള്ള അനുഭവം.
എങ്കിലും പോലീസ് സ്റ്റേഷനിലേയ്ക്ക് പോകേണ്ടന്ന തീരുമാനം അയ്യപ്പന് തിരുത്തേണ്ടി വന്നു. ഒരു കത്താണ് അയ്യപ്പനെ ആ തീരുമാനത്തിലേയ്ക്ക് എത്തിച്ചത്. പോലീസിൽ നിന്നുമുള്ള കത്ത്. S.I ൽ നിന്നുമുള്ള കത്ത്. അയ്യപ്പന് കത്തുവന്ന വിവരം നാടുമുഴുവൻ പരന്നു.
അയ്യപ്പൻ അതിസാഹസികവും ധീരവുമായ തീരുമാനം കൈക്കൊണ്ടത് കുറുപ്പിന്റെ കടയിൽ വെച്ച് കത്ത് വായിച്ചുകൊണ്ടായിരുന്നു.
അയ്യപ്പൻ കത്ത് ഉറക്കെ വായിച്ചു. വായന കേൾക്കാൻ അനവധിപേർ ചുറ്റും കൂടി.
‘ അയ്യപ്പാ, നിന്നെ ഞങ്ങൾ കുറേ ദിവസമായ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. നീ ഈ കേസിൽ നിരപരാധിയാണന്ന വിവരം ഞങ്ങൾക്കും അറിയാം.എതിർ കക്ഷിക്ക് യാതൊരുവിധ പരാധിയുമില്ലാത്തതിനാൽ നീ വന്ന് ബൈക്ക് എത്രയും പെട്ടെന്ന് നേരിൽ കൈപ്പറ്റണം.
എന്ന്,
SI
അയ്യപ്പനന്നാദ്യമായ് കേരളാ പോലീസിനോടാദരവ് തോന്നി. താൻ കാണിച്ചത് തികച്ചും തെറ്റ് തന്നെയാണ്.സദുദ്ദേശ്യത്തോടെ വന്ന നല്ലവരായ പോലീസുകാരെ തെറ്റിദ്ധരിച്ചു. എല്ലാത്തിനും മാപ്പ് പറയണം. കഷ്ടപ്പെട്ട് മോഷ്ടിച്ച ബൈക്ക് തിരികെ കൊണ്ടുവരണം.അയ്യപ്പൻ പോലീസ് സ്റ്റേഷനിലേയ്ക്ക് യാത്രയായി...
കൃത്യം ഒരാഴ്ച കഴിഞ്ഞാണ് അയ്യപ്പൻ തിരിച്ച് കവലയിൽ ബസ്സിറങ്ങിയത്. കുറുപ്പിന്റെ കടയിലുണ്ടായിരുന്നവർ അയ്യപ്പന്റെ ചുറ്റും കൂടി.
“എന്തു പറ്റി അയ്യപ്പാ?”, “ബൈക്ക് കിട്ടിയില്ലേ?” “അവര് നെന്നെ ഒപദ്രവിച്ചോ?” “എന്താ ഇത്ര താമസിച്ചേ?”... ചോദ്യങ്ങൾ പലതായിരുന്നു.
അയ്യപ്പൻ കുറേ നേരം മിണ്ടാതിരുന്നു. ചുറ്റും കൂടിയിരുന്നവരും മിണ്ടിയില്ല.
“അല്പം ചൂടുവെള്ളം.” അയ്യപ്പൻ കൈനീട്ടി. കുറുപ്പ് വെള്ളവുമായി എത്തിയപ്പോൾ അയ്യപ്പനൊന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു.
“ഒരു കണക്കിന് എന്റെ ബൈക്ക് മറിഞ്ഞത് നന്നായി.”
“എന്തേ?”എല്ലാരും അയ്യപ്പനെ തന്നെ നോക്കി.
“അല്ല. വണ്ടീന്ന് വീണ് മൂന്ന് പല്ല് നേരത്തേ പോയത് അവമ്മാർക്ക് നന്നായി. പണി അത്രേം കൊറഞ്ഞ് കിട്ടിയല്ലോ.”
അയ്യപ്പൻ വായ പൊളിച്ചുകാണിച്ചു.
അയ്യപ്പന്റെ വായിൽ ഇപ്പോൾ മൂന്ന് പല്ലുകൾ മാത്രമല്ല കാണാതിരുന്നത്!
“ഈ പോലീസ് എന്ന് പറയുന്ന വർഗ്ഗത്തിനേ വിശ്വസിക്കരുത്...വടി വെയ്ക്കുന്നെടത്ത് കൊട വെക്കില്ല.” അയ്യപ്പന്റെ വായിലൂടെ തെറിച്ച തുപ്പൽ അടുത്തിരുന്നയാളുടെ ചായയിൽ വീണു. അയ്യപ്പൻ അതു കൂട്ടാക്കാതെ തന്റെ വർത്തമാനം തുടർന്നു.
“ആ സാരമില്ല...പല്ല് കൊറച്ച് പോയെങ്കിലെന്താ...
അതിനും കൂടി എല്ല് കൂടീട്ടൊണ്ടല്ലാ...അതു തന്നെ ഒരാശ്വാസം.” അയ്യപ്പൻ പതുക്കെ എണീറ്റ് വീട്ടിലേയ്ക്ക് നടന്നു.
“അയ്യപ്പാ, ഇനി കൊറച്ച് നാളത്തേയ്ക്ക് പോലീസിനെ പേടിക്കാതെ കഴിയാം അല്ലേ?” ആരോ കടയിൽ നിന്നും ചോദിച്ചു.
“ങ്ഹാ..., അടുത്ത കേസ് ഒക്കുന്നതുവരെ...”അയ്യപ്പൻ പറഞ്ഞത് ആരും കേട്ടില്ല.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP