Followers

കമ്പിളിപ്പുതപ്പ്

Wednesday, January 14, 2015


 അശ്വതിയുടേയും രാജീവന്റേയും വാരാന്ത്യ ജീവിതം കുറച്ചുനാൾ മുൻപുവരെ ഉൽസവമയമാക്കിയിരുന്നത്‌ ലിജുവും, പ്രകാശനും, സുരേഷും, രെജിയുമൊക്കെയായിരുന്നു. കേരളത്തിലെ പലസ്ഥലങ്ങളിൽ നിന്നും എത്തി വല്ലഭൻ മൻസിൽ തമ്പടിച്ചിരുന്ന ബാച്ചിലേഴ്സ്‌!

 വല്ലഭൻ മൻസിലിൽ നിന്നും ബാച്ചിലേഴ്സ് ഓരോരുത്തരായ്‌ വിടപറയുമ്പോഴും അശ്വതിയിൽ ആശ്വാസത്തിന്റെ നേരിയ ഒരു തിരി കത്തിച്ചിരുന്നത് ലിജുവിന്റെ സാന്നിദ്ധ്യമായിരുന്നു. തിരക്കേറിയ ഈ നഗരത്തിൽ...യാന്ത്രിക ജീവിതത്തിന്റെ ഈ നഗരത്തിൽ...സൗഹൃദത്തിന്‌ വിലകല്പ്പിക്കാത്ത ഈ നഗരത്തിൽ... തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഈ നഗരത്തിൽ...

ഞായറാഴ്ചകളിൽ അശ്വതിയുടെ അടുക്കള കൈയേറുന്ന ബാച്ചിലേഴ്സ്‌ സംഘത്തിന്റെ അവസാനത്തെ കണ്ണി ലിജു മാത്രമായി. ഓരോ വേർപാടും ഹൃദയത്തിന്‌ മുറിവേല്പ്പിച്ചുകൊണ്ടിരുന്നപ്പോഴും അശ്വതി ആശ്വസിച്ചു. ഒരാളെങ്കിലുമുണ്ടല്ലോ... ഈ അന്യ നാട്ടിൽ കൂട്ടിനായി...
പക്ഷേ ഇപ്പോൾ ലിജുവും...
“നല്ല ജോലി കിട്ടിയാൽ നമ്മളായാലും പോവില്ലേ?” രാജീവന്റെ വ്യാഖ്യാനം ശരിയായിരിക്കാം. പക്ഷേ അശ്വതിക്ക്‌ അതുൾക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല.
 ലിജുവിന്‌ സിംഗപ്പൂര്‌ ജോലി കിട്ടി എന്നറിഞ്ഞപ്പോൾ അശ്വതിക്ക്‌ ആദ്യം ശരിക്കും സങ്കടമാണ്‌ തോന്നിയത്‌!
 അതൊരു വ്യക്തിപരമായൊരു ദു:ഖം മാത്രമാണന്ന രാജീവന്റെ അഭിപ്രായം അശ്വതിക്ക്‌ അംഗീകരിക്കേണ്ടി വന്നു. ലിജുവിന്റെ നല്ലൊരു ജീവിതം...നല്ലൊരു ഭാവി... അതൊക്കെ ഓർക്കുമ്പോൾ രാജീവന്റേയും അശ്വതിയുടേയും നഷ്ടങ്ങൾക്ക്‌ യാതൊരു പ്രസക്തിയുമില്ലായിരുന്നു.

വല്ലഭൻ മൻസിലിന്‌ ആ പേര്‌ നൽകിയത്‌ സുരേഷാണ്‌. ഫ്ലാറ്റ്‌ ഓണറിന്റെ കഴിവിനുള്ള അംഗീകാരം!
വല്ലഭൻ!
ജോലികൊണ്ട്‌ ഡ്രൈവറാണെങ്കിലും വല്ലഭൻ ആളൊരു സകലകലാ വല്ലഭൻ തന്നെയായിരുന്നു! അപ്പാർട്ട്മെന്റിലെ സകലമാന ജോലികൾക്കും അവസാനത്തെ പേരായിരുന്നു വല്ലഭൻ. വല്ലഭനണിയാത്ത കുപ്പായങ്ങളില്ല. പ്ലംബിങ്ങ്‌, ക്ലീനിങ്ങ്‌, പെയിന്റിങ്ങ്‌, തുടങ്ങി ഇലക്ട്രിക്‌ പണികൾ വരെ വല്ലഭന്‌ പുല്ല്‌! എന്തു ജോലിവന്നാലും ആദ്യം വല്ലഭൻ കൈ വെയ്ക്കും.!
ജോലി തീരുമ്പോൾ മഹാറാണി, അതായത്‌ വല്ലഭന്റെ ഭാര്യ റാണി വല്ലഭന്റെ മുതുകത്തും കൈ വെയ്ക്കും!
“എല്ലാം നശിപ്പിച്ചു...അറിയാവുന്ന പണി ചെയ്താൽ പോര മനുഷ്യന്‌...ഇനിയിപ്പോ ഞാനിതിന്‌ ഇരട്ടി പൈസ മുടക്കണം...” നാക്കും, കൈയും കൊണ്ടുള്ള ആ പ്രകടനം ബാച്ചിലേഴ്സിന്‌ ഇടയ്ക്കിടയ്ക്ക്‌ കിട്ടുന്ന ഫ്രീ ഷോ ആയിരുന്നു!
വല്ലഭൻ മൻസിലിന്റെ റിസർവ്‌ ബാങ്ക്‌ തന്നെയായിരുന്നു മഹാറാണി!
 മാസാമാസം ഡ്രൈവിങ്ങിൽ നിന്നും കിട്ടുന്ന ശമ്പളം വല്ലഭൻ മൊത്തമായി റിസർവ്‌ ബാങ്കിൽ നിക്ഷേപിക്കുകയും, പകരമായി  മഹാറാണിയിൽ നിന്നും  സിഗററ്റിന്റേയും നാരങ്ങാവെള്ളത്തിന്റേയും പണം  കണക്കുപറഞ്ഞ്‌ ഇരന്നു വാങ്ങുകയും ചെയ്തു പോന്നു.
ജന്മി- കുടിയാൻ വ്യവസ്ഥിതിയുടെ വർത്തമാനകാല ആവർത്തനമാണ്‌ വല്ലഭനും മഹാറാണിയുമെന്ന്‌ സുരേഷ്‌ ഒരിക്കൽ പറഞ്ഞപ്പോൾ അശ്വതിക്ക്‌ ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു.
‘ചിരിക്കേണ്ട, ചിരിക്കേണ്ട പാവം രാജീവേട്ടന്റെ അവസ്ഥ എന്താണന്ന്‌ ഞങ്ങള്‌ കാണുന്നില്ലല്ലോ.“ വായിച്ചുകൊണ്ടിരുന്ന  ബുക്കുമായ്‌ ലിജുവിന്റെ പുറകേ ഓടുന്ന അശ്വതിയെ ആയിരുന്നു  പിന്നെ കണ്ടത്‌!


വല്ലഭൻ മൻസിൽ വിട്ടുപോകുന്നതിന്‌ മുന്നായി ലിജു കുറേയേറെ സാധനങ്ങൾ, അടുക്കള സാമാനങ്ങളുൾപ്പെടെ അശ്വതിയുടെ വീട്ടിലെത്തിച്ചു.
”ചേച്ചീ, ബാച്ചിലേഴ്സ്‌ ഉപയോഗിച്ചതാണേലും ചിലതൊക്കെ നിങ്ങൾക്ക്‌ ഉപയോഗം വന്നേക്കാം.
രാജീവൻ ചിരിച്ചു. “ നിന്റെയൊക്കെ കൂറ ഡ്രസ്‌ വരെ ഇതിലുണ്ടന്ന്‌ തോന്നുന്നല്ലോ?’
ഒരു വലിയ കാർട്ടൺ ബോക്സ്‌ ചൂണ്ടി ലിജു പറഞ്ഞു. ”ഇല്ല ചേട്ടാ, ആ ബോക്സിൽ കുറച്ച്‌ കമ്പിളി പുതപ്പുണ്ട്‌. അല്ലാതെ വേറെ തുണി സാധനങ്ങളൊന്നുമില്ല.“
അശ്വതി ആ ബോക്സ്‌ നന്നായി പരിശോധിച്ചു. ”വല്ലാത്ത നാറ്റം. ഇതൊക്കെ വാങ്ങിയിട്ട്‌ വല്ലപ്പോഴും കഴുകിയിട്ടുണ്ടോ?“
 ”ചേച്ചീ, ഒന്നു കഴുകിയെടുത്താൽ അതൊക്കെ പുത്തനെ വെല്ലും.“
”അതേ, അതേ... വീട്‌ നാറാതിരിക്കണേല്‌ ഇപ്പോ തന്നെ കഴുകുന്നതാ നല്ലത്‌.“ അശ്വതി അതൊക്കെ അപ്പോൾ തന്നെ പൊക്കി വാഷിങ്ങ്‌ മെഷീനിലിട്ടു.
ഉപയോഗശൂന്യമായ ഒരു മുറിയിലേയ്ക്ക്‌ ബാച്ചിലേഴ്സ്‌ സാധനങ്ങൾ മാറ്റപ്പെട്ടു.

സൗഹൃദങ്ങൾ പലപ്പോഴും കാലത്തോടൊപ്പം നിങ്ങി പിന്നെ ഓർമ്മയുടെ പിന്നാമ്പുറങ്ങളിലെ നനുത്ത നിനവായ്‌ മാറാറുണ്ട്‌. കാലപ്രവാഹത്തിലെ പൊങ്ങു തടികളാവുന്ന ജീവിതങ്ങൾ!
നാളുകൾ കുറേ കഴിഞ്ഞു. ഒരു ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തിലാണ്‌ ദീർഘനാളായ്‌ ഉപയോഗശൂന്യമായി കിടന്ന മുറി എക്സർസൈസ്‌ ചെയ്യാനായ്‌ ഉപയോഗിക്കാമെന്ന്‌ രാജീവനൊരു തോന്നലുണ്ടായത്‌. ക്രിസ്തുമസ്‌ അവധിയായതിനാൽ രണ്ട്‌ ദിവസം ഓഫീസിൽ പോകേണ്ട എന്നുള്ളതും രാജീവന്‌  സൗകര്യമായി.
”എത്ര നാളായ്‌ കിടക്കുന്ന സാധനങ്ങളാ...നമ്മളൊട്ട്‌ ഉപയോഗിക്കുന്നുമില്ല. എല്ലാം പുറത്തെവിടെയെങ്കിലും കളയണം.“ മുറിയിൽ നിന്നും സാധനങ്ങൾ ഓരോന്നായ്‌ രാജീവൻ പുറത്തേക്കെടുത്തുവെച്ചു.
അശ്വതി കാർട്ടൺ ബോക്സ്‌ തുറന്ന്‌ കമ്പിളിപ്പുതപ്പുകൾ പുറത്തെടുത്തു. ”നമ്മളുപയോഗിക്കുന്നില്ലേലും, ഇതിനൊക്കെ ആർക്കെങ്കിലും ഉപയോഗം വരും. നല്ലതുപോലെ കഴുകി വെച്ചിരിക്കുന്നതല്ലേ?“
”പിന്നെ പിന്നെ ... ഈ കൂറ! നിനക്ക്‌ വേറേ പണിയില്ലേ?“ രാജീവൻ കളിയാക്കി.
അശ്വതി ചിരിച്ചുകൊണ്ട്‌ നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

 മഞ്ഞിന്റെ തണുപ്പിൽ പുതപ്പിനുള്ളിൽ സുഖമായി ചുരുണ്ടുകൂടികിടക്കുമ്പോഴാണ്‌ പിറ്റേന്ന്‌ രാജീവന്റെ ചുമലിൽ ഒരു തണുപ്പ്‌ അനുഭവപ്പെട്ടത്‌!
ഉറക്കം നഷ്ടപ്പെട്ടെങ്കിലും കണ്ണു തുറന്ന രാജീവൻ അതിശയിച്ചു!
കണ്മുന്നിൽ...
അശ്വതി. ഒരുങ്ങി സുന്ദരിയായ്‌ നില്ക്കുന്നു. എവിടെയോ പോകാൻ തയ്യാറായതുപോലെ...
പതിവില്ലാതെ എന്താ ഇങ്ങനെ? രാജീവന്റെ കണ്ണുകൾ ഭിത്തിയിലെ ക്ലോക്കിൽ തറച്ചു. നാലു മണി ആകുന്നതേ ഉള്ളൂ.
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന്‌ മനസ്സിലാക്കാൻ കുറച്ച്‌ സമയമെടുക്കേണ്ടി വന്നു രാജീവന്‌ . ഒരുങ്ങി സുന്ദരിയായ ഭാര്യ സുസ്മേരവദനയായി ചായക്കപ്പുമായ്‌ മുന്നിൽ വന്ന്‌ കണിയായ്‌ നിന്നാൽ ഏതു ഭർത്താവും വീഴും. തണുപ്പ്‌ മറക്കും...മഞ്ഞ്‌ മറക്കും...പാതിരാവെന്നോ പത്തുവെളുപ്പെന്നോ മറക്കും. രാജീവനും അതിനൊരപവാദമല്ലായിരുന്നു.
പുതച്ചിരുന്ന പുതപ്പ്‌ അന്തരീക്ഷത്തിൽ പറന്നു!
“എന്താ, ചക്കരേ? പതിവില്ലാതെ...”
അശ്വതി ചിരിക്കുന്നു. അവളുടെ ചിരി അവളെ കൂടുതൽ മനോഹരിയാക്കുന്നു. അയാളവളെ പുണർന്നു.
അശ്വതിയുടെ വിരലുകൾ രാജീവന്റെ മുടിയിലൂടെ ഓടി.

“ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ?” അശ്വതിയുടെ ചോദ്യം.
“പറഞ്ഞോളൂ ഭവതീ, ഈ നേരത്ത്‌...ഈ രൂപത്തിൽ...നീ വന്നിട്ട്‌ എന്തു ചോദിച്ചാലും അനുസരിക്കാൻ ഈയുള്ളവൻ റെഡി.“
”സത്യമായിട്ടും!“ അശ്വതിയുടെ കണ്ണുകളിൽ അവിശ്വസനീയതയുടെ ഒരു ലാഞ്ചനയുണ്ടായിരുന്നു.
”ഉം“ അയാൾ മൂളി
”എങ്കിൽ വണ്ടിയെടുക്ക്‌. എനിക്കൊരു സ്ഥലം വരെ പോണം.“ അശ്വതിയുടെ കൈയിൽ വണ്ടിയുടെ താക്കോൽ!
ഇപ്പോൾ രാജീവൻ ശരിക്കും ഞെട്ടി. മഞ്ഞുപെയ്യുന്ന പ്രഭാതത്തിൽ നഗരമുണരുന്നതിന്‌ മുന്നേ...വണ്ടിയുമെടുത്ത്‌ പുറത്തു പോകുക! അയാൾക്ക്‌ അതിനേക്കാൾ വെറുപ്പുള്ള ഒരു കാര്യവുമില്ലായിരുന്നു.
”വാക്കു മാറല്ലേ..“ അശ്വതി അയാളുടെ കവിളിൽ നുള്ളി. പൊയ്പ്പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലലോ. പെൺബുദ്ധി അപാരം! പക്ഷേ അയാളത്‌ പറഞ്ഞില്ല.
ഒരുകൂട്ടം സംശയങ്ങളും, ചോദ്യങ്ങളും രാജീവന്റെ മനസ്സിൽ നിന്നും തികട്ടി വന്നു. അയാൾക്കത്ഭുതമായിരുന്നു.
അന്യമായ ഒരു നഗരത്തിൽ...ഇന്റർനെറ്റും ഓൺലൈൻ സൗഹൃദവുമല്ലാതെ, പച്ചയായ മനുഷ്യരോട്‌ തനിക്കറിയാവുന്ന ഭാഷയിൽ, നാട്യങ്ങളൊന്നുമില്ലാതെ തുറന്നു സംസാരിക്കാൻ കഴിയാതെ വരുന്ന ഒരു സാധാരണ നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ വികലമായ മനസ്സിന്റെ വിഭ്രാന്തിയാണോ താനീ കാണുന്നത്‌!
രാജീവൻ ചോദിച്ചു, ”അശ്വതീ, നീ എന്തോർത്തിട്ടാ... ഈ നേരത്ത്‌ പുറത്തിറങ്ങിയാ ഒരു പൂച്ചക്കുഞ്ഞിനെപോലും നിനക്ക്‌ കാണാൻ കിട്ടില്ല. വെറുതെ തണുപ്പുകൊള്ളാതെ കിടന്നുറങ്ങിയാൽ പോരേ?“
അശ്വതിയുടെ ചിരി കൂടുതൽ ഭംഗിയുള്ളതായി. നിരപ്പുള്ള വെളുത്ത പല്ലുകൾ പുറത്തുകാട്ടിയുള്ള അശ്വതിയുടെ ചിരിക്ക്‌ അസാധാരാണമായ ഒരു ഭംഗിയും വശ്യതയുമുണ്ടന്ന്‌ രാജീവന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അയാൾ കൂടുതലൊന്നും പറയാതെ അശ്വതിയുടെ പുറകേ നടന്നു. കണ്ണും തിരുമ്മി.

പാതിരാത്രിയോളം തിരക്കൊഴിയാത്ത മാർക്കറ്റിന്റെ നിശബ്ദത അവരധികം കണ്ടിട്ടില്ലായിരുന്നു. വശങ്ങളിൽ പുറകോട്ട്‌ പാഞ്ഞുപോകുന്ന അടഞ്ഞ ഷട്ടറുകൾ നോക്കി അശ്വതി ഇരുന്നു. സ്കൂൾ സമുച്ചയം ചുറ്റി കാർ നഗരത്തിലെ പ്രധാന നിരത്തിൽ എത്തുന്നതു വരെ അവരൊന്നും സംസാരിച്ചില്ല.
അശ്വതിയാണ്‌ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്‌ സംസാരം തുടങ്ങിയത്‌.
”അച്ഛൻ നാട്ടിൽ നിന്ന്‌ വന്നപ്പോഴാണ്‌ ഞാനീ സമയത്ത്‌ ഇതിന്‌ മുന്നേ വന്നിട്ടുള്ളത്‌.  നാലു മണിക്കത്തെ ട്രയിൻ വന്നപ്പോ സമയം 7 മണി. ഓർക്കുന്നുണ്ടോ അത്‌? നാട്ടിലാരുന്നപ്പോ ഈ നേരത്ത്‌ എണീറ്റ്‌ വല്ലപ്പോഴുമാണേലും അമ്പലത്തിൽ പോവുമായിരുന്നു.“
അശ്വതി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എല്ലാത്തിനും രാജീവന്റെ മറുപടി ഒരു മൂളലിൽ മാത്രം ഒതുങ്ങി നിന്നു.
പ്രധാനനിരത്തിൽ നിന്നും കാർ റെയിൽവേ സ്റ്റേഷൻ റോഡിലേയ്ക്ക്‌ തിരിഞ്ഞതും അശ്വതി പറഞ്ഞു.
”രാജീവേട്ടാ, വണ്ടിയൊന്ന്‌ നിർത്തണേ...ദേ, ആ സ്ട്രീറ്റ്‌ ലൈറ്റിന്റെ താഴെ...“
”നിനക്കിതെന്തിന്റെ പ്രാന്താ? മഞ്ഞത്ത്‌ റോഡിന്റെ നടുവിൽ...“ അയാൾ ബ്രേക്കിൽ അമർത്തി ചവുട്ടി.
അശ്വതി കാറിൽ നിന്നും ചാടി ഇറങ്ങുകയായിരുന്നു.” ആ ഡിക്കി ഒന്ന്‌ തുറക്കാമോ?“
രാജീവൻ കാറിൽ തന്നെയിരുന്നു.ഒന്നും മനസ്സിലാകാതെ... നഷ്ടമായ ഉറക്കത്തിന്റെ ആലസ്യമായിരുന്നു അയാൾക്ക്‌ അപ്പോഴും.
”രാജീവേട്ടാ, ഒരു നിമിഷം. ഞാനിതാ വരുന്നേ...“ രാജീവൻ  അടഞ്ഞുപോകുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നു.
സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തിൽ അയാളതു കണ്ടു! അശ്വതിയുടെ കൈയിൽ കുറേ കമ്പിളിപ്പുതപ്പുകൾ! അവളതുമായ്‌ സ്ട്രീറ്റ്‌ ലൈറ്റിന്‌ താഴെ ചുരുണ്ട്കൂടി ഉറങ്ങുന്ന രൂപങ്ങളുടെ നേരേയ്ക്ക്‌ നടക്കുന്നു. രാജീവൻ കാറിൽ നിന്നും ഇറങ്ങി.
മരംകോച്ചുന്ന തണുപ്പ്! കമ്പിളി ഉടുപ്പില്ലാതിരുന്നിട്ടുകൂടി രാജീവൻ തണുപ്പറിഞ്ഞില്ല. അയാളുടെ ഉരുകുന്ന ഉള്ളത്തിന്റെ ചൂടിൽ ശരീരം വിയർത്തു.
ഉറങ്ങുന്ന രൂപങ്ങൾക്ക്‌ മുകളിൽ പുതപ്പ്‌ വിടർത്തി വിരിച്ചിട്ട്‌ മടങ്ങുന്ന അശ്വതിയുടെ കണ്ണുകളിലെ തിളക്കത്തിന്‌  എന്തെന്നില്ലാത്ത നിഷ്ക്കളങ്കത. ദൈന്യത നിഴലിക്കുന്ന മുഖവുമായ്‌ അശ്വതി അയാളെ നോക്കി.
”രാജീവേട്ടാ, കുറച്ച്‌ നാള്‌ മുന്നേ ഇതു ചെയ്യാൻ നമ്മുക്ക്‌ കഴിഞ്ഞിരുന്നേല്‌...ഈ പാവങ്ങൾ ഇത്രേം ദെവസം തണുപ്പ്‌ പിടിക്കാതെ കിടന്നേനേ. അല്ലേ?“
അയാളൊന്നും മിണ്ടിയില്ല. വണ്ടി സ്റ്റാർട്ട്‌ ചെയ്തു. നഗരം അപ്പോൾ തിരക്ക്‌ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Read more...

കിലുക്കിക്കുത്ത്

Wednesday, January 7, 2015


“എന്താ... എന്തു പറ്റി?”
അച്ഛൻ ആകെ വിയർത്തു കുളിക്കുകയായിരുന്നു. മഴവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുന്നതുപോലെ വിയർപ്പു കണങ്ങൾ മുടിയിലൂടെ കവിളിലൂടെ താഴേയ്ക്ക്‌ ഇറ്റിറ്റു വീണുകൊണ്ടിരുന്നു.
“എന്താ... എന്തു പറ്റി?” മേശവിളക്കിന്റെ തിരി അല്പമൊന്നുയർത്തി അമ്മ വീണ്ടും ചോദിച്ചു.
അപ്പുക്കുട്ടൻ അപ്പോൾ ഇതൊന്നുമറിയാതെ ശാന്തമായ്‌ ഉറങ്ങുകയായിരുന്നു.
“എന്തെങ്കിലും അസഹ്യതയുണ്ടോ?” ചോദ്യം വീണ്ടും.
അച്ഛൻ തലയണ അല്പമൊന്നുയർത്തി കട്ടിലിലിൽ ചാരിവെച്ച്‌  ഉയർന്നിരുന്നു. അമ്മകൊണ്ടുവന്ന തുവർത്ത്‌ കൊണ്ട്‌ തലയും മുഖവുമൊക്കെ തുടച്ചു. ആ മുഖത്തപ്പോൾ ഒരു ചിരി മൊട്ടിട്ടു. പിന്നെയത്‌ അമ്മയിലേയ്ക്ക്‌ പടർന്നു.
അപ്പുക്കുട്ടൻ ഒന്നു തിരിഞ്ഞു കിടന്നു. അച്ഛന്റെ കൈത്തലം അവന്റെ കവിളിലൂടെ ഓടി. അച്ഛൻ ചിരിച്ചുകൊണ്ട് തന്നെയിരുന്നു. അമ്മയുടെ ചിരിനിന്നിരുന്നു.
“മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു...!”
അച്ഛൻ ചോദിച്ചു, “നിനക്ക്‌ കിലുക്കി കുത്ത്‌ അറിയുമോ?”
“പിന്നെ... പണ്ടെനിക്കതല്ലാരുന്നോ പണി... നട്ടപ്പാതിരായ്ക്ക്‌ എണീറ്റ്‌ പ്‌ രാന്ത്‌ പറയാതെ കിടന്നുറങ്ങാൻ നോക്ക്‌...” അമ്മ മേശ വിളക്കിന്റെ തിരി താഴ്ത്തി.

‘ഒന്ന്‌ വെച്ചാൽ രണ്ട്‌... രണ്ട്‌ വെച്ചാൽ നാല്‌...നാല്‌ വെച്ചാൽ എട്ട്‌... ആർക്കും വെയ്ക്കാം...എപ്പോഴും വെയ്ക്കാം...ആ...വെയ്‌ രാജാ വെയ്‌...’
കല്ലുപാലത്തിനടുത്തെത്തിയപ്പോഴാണ്‌ അച്ഛനത്‌ ശ്രദ്ധിച്ചത്‌! സാമാന്യം തരക്കേടില്ലാത്ത ഒരാൾക്കൂട്ടം. ആൾക്കൂട്ടത്തിനിടയിലൂടെ അച്ഛനും തലയിട്ടു നോക്കി.
കിലുക്കിക്കുത്ത്‌!
‘ഒന്ന്‌ വെച്ചാൽ രണ്ട്‌... രണ്ട്‌ വെച്ചാൽ നാല്‌...നാല്‌ വെച്ചാൽ എട്ട്‌... ആർക്കും വെയ്ക്കാം...എപ്പോഴും വെയ്ക്കാം...ആ...വെയ്‌ രാജാ വെയ്‌...’ കിലുക്കിക്കുത്തുകാരന്റെ ശബ്ദം വീണ്ടും വീണ്ടും.
പലരും പണം വെയ്ക്കുന്നു. കളിക്കുന്നു. ചിലർക്കൊക്കെ കൈ നിറയെ കാശ്‌. നിമിഷനേരം കൊണ്ട്‌ പോക്കറ്റ്‌ നിറയുന്ന മായാജാലം കണ്ട്‌ അച്ഛനങ്ങനെ നിന്നു. കുറേനേരം.
ഒന്നു ശ്രമിച്ചാലെന്താ...!!!
മനസ്സ്‌ പറയുന്നു...വെയ്‌...വെയ്‌...കിട്ടിയാൽ നീ രക്ഷപ്പെട്ടു. പോണാൽ പോട്ടെ...
അഞ്ചുരൂപാ നോട്ട്‌ അച്ഛന്റെ പോക്കറ്റിൽ നിന്നും കളത്തിൽ വീണു.
കിലുക്കിക്കുത്തുകാരൻ പറഞ്ഞുകൊണ്ടിരുന്നു...വെയ്‌ രാജാ വെയ്‌....
കൂടിനിന്നവർ കൈയടിച്ചു.
ആദ്യശ്രമം വിജയിച്ചു. അച്ഛന്റെ പൈസ ഇരട്ടിച്ചു. വെയ്‌ രാജാ വെയ്‌...കാതുകളിലാശബ്ദം ഇരമ്പി...അച്ഛനാവേശമായി.
പിന്നെ...
പോക്കറ്റിൽ നിന്നും പണമിറങ്ങിക്കൊണ്ടിരുന്നു. കിട്ടുന്നതിനേലും വേഗം!
വെയ്‌ രാജാ വെയ്‌...
അച്ഛൻ കാതുകൾ പൊത്തി. കിലുക്കിക്കുത്തുകാരന്റെ ശബ്ദം കാതുകൾക്ക്‌ അസഹ്യതയുണ്ടാക്കി. പതറിയ മനസ്സും, ഇടറുന്ന പാദങ്ങളുമായി അച്ഛൻ തിരികെ നടന്നു. ആഴ്ചയുടെ അദ്ധ്വാനം പോക്കറ്റിൽ നിന്നും പോയിരിക്കുന്നു!
എന്തു ചെയ്യും?
അപ്പുക്കുട്ടന്റെ മരുന്ന്‌...
വാതിൽപടിയിലിരുന്ന്‌ മുട്ടുകാലിൽ തലവെച്ച്‌ ശ്വാസംകിട്ടാൻ ബുദ്ധിമുട്ടുന്ന അപ്പുക്കുട്ടന്റെ രൂപം അച്ഛന്റെ മനസ്സിന്റെ വിങ്ങലായി....ഒരു നിമിഷത്തെ ദുരാഗ്രഹം.
‘കുറുക്കുവഴി തേടുന്ന മനുഷ്യാ, നീ അനുഭവിക്കും’ ആരോ വിളിച്ചുപറയുന്നു. അച്ഛന്റെ നടപ്പിന്‌ വേഗം കൂടി.

രാവിലെ വീട്ടിൽ നിന്നും അച്ഛനിറങ്ങുമ്പോൾ അപ്പുക്കുട്ടന്‌ തീരെ വയ്യായിരുന്നു.
വലിവ്‌ ദീനം.
കൊഞ്ചുപോലെ വാതിൽപടിയിൽ കുത്തിയിരുന്ന്‌ വെയിലുകൊള്ളുന്ന  അപ്പുക്കുട്ടന്റെ മൂർദ്ധാവിൽ അച്ഛൻ ഉമ്മവെച്ചുകൊണ്ട്‌ പറഞ്ഞു. “വൈകുന്നേരം അച്ഛൻ വരുമ്പോൾ മരുന്നു വാങ്ങി വരാം. കേട്ടാ.”
അവനത്‌ കേട്ടില്ല. അവന്റെ ശ്രദ്ധ വാതിൽക്കലെ ചെമ്പരത്തിച്ചെടികളിലായിരുന്നു! പൂക്കളിൽ തേൻ കുടിക്കാൻ എത്തിയ കുരുവികളെ അപ്പുക്കുട്ടൻ കണ്ടു. അന്തരീക്ഷത്തിൽ ചിറക്‌ വീശി ചുണ്ടുകൾ പൂക്കൾക്കുള്ളിലാക്കുന്ന ആ അത്ഭുതത്തെ അപ്പുക്കുട്ടൻ ആവേശത്തോടെ നോക്കി.
വാതിൽപ്പടിയിൽ നിന്നും അപ്പുക്കുട്ടൻ ചാടി...മുറ്റത്തെ വെള്ളമണലിലേയ്ക്ക്‌...
അവൻ പറക്കുകയായിരുന്നു.കുരുവിയെപ്പോലെ...
നെഞ്ചിൻകൂടിന്നുള്ളിൽ നിന്നും തുടങ്ങി തൊണ്ടയിൽ കുടുങ്ങിയ ശക്തമായ ഒരു ചുമ അപ്പുക്കുട്ടന്റെ വയറ്റിലൊരു കൊളുത്തിപ്പിടുത്തമുണ്ടാക്കി.
 ചെമ്പരത്തിപ്പൂക്കളിലെ കുരുവികൾ നടുങ്ങി. കുരുവികളുടെ ചിറകടി ശബ്ദം ഒരു ഇരമ്പലായി കാറ്റിനൊപ്പം അലിഞ്ഞു.
“വയ്യാത്ത കൊച്ചനാ...ഒന്നടങ്ങിയിരുന്നുകൂടെ നെനക്ക്‌...അച്ഛൻ മരുന്ന്‌ വാങ്ങി വരണവരെയെങ്കിലും...” അമ്മയുടെ ശബ്ദം ഒരു നേർമ്മയായി അപ്പുക്കുട്ടന്റെ കാതുകളിൽ പതിച്ചു.

“നിനക്ക് കിലുക്കിക്കുത്തറിയുമോ?” അച്ഛന്റെ ചോദ്യം വീണ്ടും. അമ്മ മേശവിളക്കിന്റെ വീണ്ടുമുയർത്തി ചോദിച്ചു. “നിങ്ങൾക്കിതെന്താ പറ്റിയേ? നട്ടപ്പാതിരാക്ക് കിലുക്കിക്കുത്ത്!”
“എല്ലാം പറ്റീരാടി...എല്ല്ലാം അവര്‌ടെ ആൾക്കാരാ...ഞാൻ മണ്ടൻ! അതറിയാണ്ടെ കാശെല്ലാം കളഞ്ഞു...”
“ഓരോരോ പ് രാന്ത്! ഒറക്കപ്പിച്ച് പറയാതെ കെടന്നൊറങ്ങാൻ നോക്ക്.” അമ്മ തലകീഴേ പുതപ്പ് വലിച്ചിട്ട് അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ച് കിടന്നു.
അച്ഛന്റെ കൈകൾ അപ്പുക്കുട്ടന്റെ കവിളിലൂടെ ഓടി. നെറ്റിയിലേയ്ക്ക് വീണുകിടന്ന അവന്റെ നീണ്ട മുടി അച്ഛൻ വശങ്ങളിലേയ്ക്ക് ഒതുക്കി.
അപ്പുക്കുട്ടന്റെ ശ്വാസത്തിന്‌ ഇപ്പോൾ വലിവിന്റെ കൂകിവിളിയില്ല.
അച്ഛന്റെ മുഖം അപ്പുക്കുട്ടന്റെ കവിളിനോട് ചേർന്നു. “മുതലാളി കടം തന്നില്ലായിരുന്നേല്‌ ഞാനെന്തുചെയ്തേനേടാ മോനേ...?” അപ്പുക്കുട്ടനത് കേട്ടില്ല. അവൻ ശാന്തമായ് ഉറങ്ങുന്നു. അമ്മയത് കേട്ടില്ല.
ഇപ്പോൾ അപ്പുക്കുട്ടന്റെ വലിവിന്റെ ശബ്ദമില്ല. അമ്മയുടെ കൂർക്കം വലി മാത്രം!
തിരി താഴുന്ന മേശവിളക്കിന്റെ വെട്ടത്തിൽ അച്ഛന്റെ മുഖത്തൊരു ചിരികാണാം. സംതൃപ്തിയുടെ ഒരു ചിരി.
 ശുഭം!

Read more...

ഊഴവും കാത്തുനിൽക്കുന്നവർ

Friday, January 2, 2015


അമ്മയുടെ പാലിന്റെ മധുരം, ചൂട്...ആസ്വദിച്ച് മതിയാകുന്നതിന്‌ മുന്നേ എന്നെയവർ പിടിച്ച് മാറ്റുമായിരുന്നു. നഷ്ടമാകുന്ന ആ രുചി എന്റെ നാവിനെ വല്ലാതെ വഴറ്റി. ഊഷ്മളമായ ആ ഗന്ധം എന്റെ മൂക്കുകളെ വികസിപ്പിച്ചു. എനിക്കത് എന്നും നഷ്ടം തന്നെയായിരുന്നു.
എന്റെ നഷ്ടം എന്നിൽ ദു:ഖമുണ്ടാക്കിയെങ്കിലും അതു കുറച്ചുനാളത്തേയ്ക്കേ ഉണ്ടായിരുന്നുള്ളു. പിന്നെ ഞാൻ സന്തോഷിച്ചു. നിറഞ്ഞ ഗ്ലാസിൽ രാധുമോൾ പാൽ നുകരുമ്പോൾ ഞാൻ നോക്കി നിന്നു. കൊതികിട്ടുമെന്ന്‌ പറഞ്ഞ്‌ രാധുമോളുടെ അമ്മ ഗ്ലാസിൽ വിരലിട്ട്‌ ഒരു തുള്ളി പാൽ തട്ടിത്തെറിപ്പിക്കുമ്പോൾ എനിക്കവരോട്‌ സഹതാപമാണ്‌ തോന്നിയത്‌. പക്ഷേ ഞാനതവരോട്‌ എങ്ങനെ പറയും. എനിക്കറിയാവുന്നത്‌ സ്നേഹത്തിന്റെ നിശബ്ദതയാണ്‌. എന്റെ ശബ്ദം, ഒരു പക്ഷേ എന്റെ അമ്മയുടേതും; മറ്റുള്ളവർക്ക്‌ അസഹ്യതയുണ്ടാക്കുന്നതാണന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. കരച്ചിലടക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. എങ്കിലും...
എങ്കിലും, ചില നിമിഷങ്ങളിൽ അറിയാതെ എന്റെ ഹൃദയത്തിന്റെ നൊമ്പരം പുറത്തുവന്നിരുന്നു. ഞാനുമൊരു ജീവിയല്ലേ?
കാലങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. അത് എന്നിലും മാറ്റം വരുത്തി. ഞാൻ വളർന്നു.
രാധുമോളുടെ അമ്മ പറയുന്നതുകേട്ടു. “തീറ്റ കൊടുത്താലെന്താ, ഒത്തൊരു കാളക്കൂറ്റനായില്ലേ?”
എനിക്കാദ്യമായി അഭിമാനം തോന്നി. ഞാൻ അമ്മയെ നോക്കി. അമ്മ  എന്റെ കഴുത്തിൽ നക്കി.
പരുപരുത്ത നാവിന്റെ ചൂടിൽ എത്രനേരം ഞാൻ ലയിച്ചുനിന്നു എന്ന് എനിക്ക് തന്നെ അറിയില്ല.

പിറ്റേദിവസം കുറച്ചാളുകൾ എന്നെ കെട്ടിയിട്ടിരുന്നതിന്റെ അടുത്തു വന്നു. അവരെന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മ കരച്ചിൽ തുടങ്ങി. രാധുമോളുടെ അമ്മ എന്റെ അമ്മയെ തൊഴുത്തിൽ നിന്നും അഴിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി. പിന്നെ ഞാനവരെ കണ്ടിട്ടില്ല. പക്ഷേ ആ രോദനം ഞാൻ കേൾക്കുന്നുണ്ടായിരുന്നു.സങ്കടം തോന്നിയില്ല.എന്റെ ജീവിതം ഇങ്ങനെയൊക്കെയാണന്ന് ഞാനിതിനോടകം പഠിച്ചിരിക്കുന്നു.
പുതിയ കയർ എന്റെ കഴുത്തിൽ വീണു. ആരൊക്കെയൊ ബലമായി എന്റെ പുറകിൽ തള്ളുന്നുണ്ടായിരുന്നു. ഓടുന്ന വണ്ടിയിൽ വീഴാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. കഴുത്തിലേയും, ശരീരത്തിലേയും കയറുകൾ വല്ലാതെ വലിഞ്ഞുമുറുകി എവിടെയൊക്കെയോ നീറ്റലുണ്ടാക്കിക്കൊണ്ടിരുന്നു. ഞാൻ എന്നെത്തന്നെ മറന്നു. ജനിച്ചപ്പോൾ മുതൽ സ്വത്വത്തെ മറക്കേണ്ടിവന്നവന്‌ ഇനിയെന്ത്?
രക്തമണമുള്ള കുടുസായ ഒരു മുറിയിൽ എന്നെപ്പോലെ കുറേപ്പേരെ ഞാൻ കണ്ടു. അവരുടെ കണ്ണുകളിലെ ദൈന്യത ഞാൻ കണ്ടു. ഊഴവും കാത്തുനിൽക്കുന്നവർ...
രുചിയേറുന്ന എന്റെ മാംസം നിന്റെ തീൻ മേശയിലെത്തുമ്പോൾ മനുഷ്യാ, നീ ചിരിക്കും...നിന്റെ നാവിലൂടെ വെള്ളമൂറും...നീ ആഘോഷിക്കും...
പക്ഷേ, അതിൽ എന്റെ വേദനയുണ്ട്...കണ്ണീരുണ്ട്...
എങ്കിലും എനിക്ക്‌ ദു:ഖമില്ല. എന്റെ ശരീരം നിന്റേതുപോലെ കത്തിയെരിഞ്ഞ്‌ അന്തരീക്ഷത്തെ മലിനമാക്കുന്നില്ലല്ലോ...എന്റെ ശരീരം നിന്റേതുപോലെ ചീഞ്ഞഴുക്കി ഭൂമിയെ അശുദ്ധമാക്കുന്നില്ലല്ലോ. നാവിൽ നിന്നും വിട്ടുമാറാത്ത അതിന്റെ രുചിയെക്കുറിച്ച് നീയെന്നും പറഞ്ഞുകൊണ്ടിരിക്കും. എനിക്കതുമതി. ജീവിതം ധന്യം!

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP