Followers

DSB

Friday, June 27, 2014

ഇതൊരു ഉള്ളിക്കഥയാണ്‌! അരി,മുളക്‌,മല്ലി,മഞ്ഞൾ ഇത്യാദി അടുക്കള സാമാനങ്ങൾക്കും ഈ കഥയിൽ പങ്കുണ്ടങ്കിലും പ്രധാന ഇനം ഉള്ളി തന്നെ. ചെറിയ ഉള്ളി!
ഈ കഥ നടക്കുന്നത്‌ കുറേ കാലങ്ങൾക്ക്‌ മുന്നേയാണ്‌. കുറേ കാലം എന്ന്‌ പറഞ്ഞാൽ...തെക്കേക്കര രാജ്യത്ത്‌ വേലികളും,മതിലുകളും ഉണ്ടാകുന്നതിന്‌ മുൻപ്‌! റോഡുകളും,കറന്റുമൊക്കെ എത്തുന്നതിന്‌ വളരെ മുൻപ്‌!
കാറും,സ്കൂട്ടറുമൊക്കെ എത്തുന്നതിന്‌ വളരെ വളരെ മുൻപ്‌!

അന്ന്‌ തെക്കേക്കര രാജ്യത്ത്‌ സോഷ്യലിസമായിരുന്നു. നടവഴികളോ, പറമ്പുകൾക്ക്‌ അതിർകുറ്റികളോ ഇല്ലായിരുന്നു. അഥവാ ഉണ്ടായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.
കുറുപ്പിന്റെ ആകാശത്തോളം വളർന്ന മൂവാണ്ടൻ മാവിൽ നിന്നും ആർക്കും മാങ്ങ പറിക്കാമായിരുന്നു. അടുത്തവീട്ടിൽ അരിവെച്ചോ എന്നന്വേഷിച്ചതിന്‌ ശേഷം സ്വന്തം വീട്ടിൽ അടുപ്പുപുകയ്ക്കുന്ന കാലം.
കാടുകേറാതെ കാര്യം പറഞ്ഞ്‌ തീർക്കൂ എന്നായിരിക്കും മാന്യവായനക്കാർ വിചാരിക്കുന്നത്‌. നമ്മുക്ക്‌ കാര്യത്തിലേയ്ക്ക്‌.. അല്ല കഥയിലേയ്ക്ക്‌ വരാം.
ശ്രീ ഭാസിയാണ്‌ നമ്മുടെ കഥയിലെ നായകൻ.തെക്കേക്കര രാജ്യത്തെ മറ്റേതൊരു പൗരനെപ്പോലെ ഒരു സാധാരണ കയർഫാക്ടറി ജീവനക്കാരൻ. ‘വെടല ഭാസി’ എന്ന പേരിൽ പ്രശസ്തനായിരുന്ന അദ്ദേഹം കാലത്തിന്റെ കുത്തൊഴുക്കിൽ മാറുന്ന ജീവിത സാഹചര്യങ്ങളിൽ പിന്നീട്‌ പല പല പേരുകളിൽ അറിയപ്പെട്ടു.ആ പേരുകൾ നമ്മുക്ക്‌ കഥ തുടരുന്നതനുസരിച്ച്‌ ചർച്ച ചെയ്യാം.

കരിക്കുമല്ല തേങ്ങയുമല്ലാത്ത ഒരവസ്ഥ... അതാണ്‌ വെടല. അത്തരത്തിലുള്ള ഒരവസ്ഥയാണ്‌ ശ്രീ ഭാസിയെ ‘വെടല ഭാസി’ ആക്കിയത്‌. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായവർ എന്നും വെടലകൾ അല്ലെങ്കിൽ കിറുകന്മാരാണല്ലോ?  ചരിത്രതിൽ അതിനെത്രയോ ഉദാഹരണങ്ങൾ നമ്മുക്ക്‌ കണ്ടെത്താനാകും. എന്നാൽ ചരിത്രം നമ്മുടെ വിഷയമല്ലാത്തതിനാൽ നമ്മുക്ക്‌ ഭാസിയിലേയ്ക്ക്‌ തന്നെ തിരിച്ചു വരാം.
 അദ്ദേഹത്തിന്റെ ഭാര്യ രാജമ്മ അഥവാ പള്ളത്തി രാജമ്മ!. അവരും ഈ കഥയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്‌. കുട്ടിക്കാലത്ത്‌ തുണിയില്ലാതെ മടയാംതോട്ടിൽ കുളിക്കാനിറങ്ങിയ രാജമ്മയുടെ വേണ്ടാത്തിടത്ത്‌ പള്ളത്തി കയറി. പള്ളത്തി ഇറങ്ങിയപ്പോഴത്തേയ്ക്കും രാജമ്മ ‘പള്ളത്തി രാജമ്മ’ ആയി. എന്നാൽ രാജമ്മയുടെ പേരും ഈ കഥയുമായി വലിയ ബന്ധമില്ലാത്തതിനാൽ ആ വിഷയം നമ്മൾ ചർച്ച ചെയ്യുന്നില്ല.

തെക്കേക്കര രാജ്യത്തിന്റെ സാമ്പത്തിക വികസനം തുടങ്ങുന്നത്‌ ശ്രീ ഭാസിയിൽ നിന്നാണ്‌. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നമ്മുക്ക് തെക്കേക്കരയുടെ സാമ്പത്തിക പിതാവ് എന്ന് വിളിക്കാം.
അദ്ദേഹത്തിന്റെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ചെറുതായൊന്ന് വിവരിക്കാം.
വികസനത്തിന്റെ ആദ്യപടിയായ ചിലവ്‌ ചുരുക്കൽ,ആഹാരം മിച്ചം വെയ്ക്കാതിരിക്കുക എന്നിവയിൽ തുടങ്ങി ട്രാവൽ അലവൻസ് ബസ് ടിക്കറ്റിന്‌ മാത്രമാക്കുകയും, മെഡിക്കൽ അലവൻസ് പൂർണ്ണമായ് നിർത്തലാക്കി രാജമ്മയും മക്കളും ഗവണ്മെന്റ് ആശുപത്രിയെ വേണ്ടവണ്ണം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർഡറിക്കി.
ഇമ്മാതിരി സാമ്പത്തിക നടപടികൾക്ക് എക്കാലവും ഉണ്ടാകാറുള്ളതുപോലെ കടുത്ത എതിർപ്പ്(ലോക ചരിത്രം പരിശോധിക്കാവുന്നതാണ്‌) ഭാസിക്കും നേരിടേണ്ടതായ് വന്നു.
അതിൽ പ്രധാനം രാജമ്മയിൽ നിന്നും തന്നെയായിരുന്നു.
വെടല ഭാസിയുടെ വെടലത്തരം എന്ന് കവലയിൽ ചർച്ച നടന്നു.
രാജമ്മ ഭാസിയെ ‘പിശുക്കൻ’ എന്ന് ഭാസി കേൾക്കാതെയും എന്നാൽ മറ്റുള്ളവർ കേൾക്കേയും പറയാൻ തുടങ്ങി.വെടല ഭാസി ‘പിശുക്കൻ ഭാസി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
‘ലക്ഷ്യമുള്ളവനെ ഒരു പണ്ടാരവും പിടിച്ചുനിർത്തില്ല’ എന്ന ചൊല്ല് വന്നത് ഭാസിയിൽ നിന്നാണ്‌ .
ഭാസി എല്ലാ എതിർപ്പിനേയും അവഗണിച്ച് സാമ്പത്തിക അച്ചടക്ക നടപടികൾ കൂടുതൽ ശക്തമാക്കി.
അരി,മാങ്ങ, തേങ്ങ,ചമ്മന്തി തുടങ്ങി എല്ലാത്തിനും ആളെണ്ണം വെച്ച് കണക്കുണ്ടാക്കി! അതിൻപ്രകാരം ആഴ്ച്തോറുമുള്ള റേഷൻ നിജപ്പെടുത്തി. കണക്ക് തെറ്റിക്കുന്നോണ്ടോന്ന്
നോക്കാൻ ആഴ്ചതോറും അടുക്കള റെയ്ഡ് നടത്തി. എന്തെങ്കിലും തിരിമറികണ്ടാൽ രാജമ്മയുടെ കൊങ്ങായ്ക്ക് പിടുത്തവും വീണു.

സാമ്പത്തിക അച്ചടക്കം ഏതു കാലത്തും പുരോഗതിയ്ക്ക് നാന്ദ്യം കുറിച്ചിട്ടുണ്ട്‌.(ചരിത്രം പരിശോധിക്കാവുന്നതാണ്‌!) ഭാസിയുടെ പുരോഗതിയും തുടങ്ങി.നെയ്ത്തുകാരനായിരുന്ന
ഭാസിയുടെ വീട്ടിൽ കയർഫാക്ടറി തുടങ്ങി. നാൾക്കുനാൾ തറിയുടെ എണ്ണം കൂടി വന്നു.
പിശുക്കൻ ഭാസി ‘മൊതലാളി ഭാസിയായി’.
മൊതലാളി ആയെങ്കിലും റേഷനും റെയ്ഡിനുമൊന്നും മൊടക്കമുണ്ടായില്ല. അതുകൊണ്ട് രാജമ്മയ്ക്ക് പിശുക്കൻ ഭാസിയും മൊതലാളി ഭാസിയും ഒരുപോലെയായിരുന്നു.
മൊതലാളി ഭാസിയുടെ വളർച്ചയെക്കുറിച്ച് കവലയിൽ ചർച്ച നടക്കുന്ന മഴയുള്ള ഒരു കർക്കിടകമാസം ഒന്നാം തീയതി പുലർകാലത്ത് ഭാസിയുടെ വീട്ടിൽ നിന്നും അസാധാരണമായ ഒരു ശബ്ദം!
ഭാസിയുടെ അമറലും രാജമ്മയുടെ അലർച്ചയും അകമ്പടിയ്ക്കായ് കുട്ടിപരാധീനങ്ങളുടെ കാക്കിരി പീക്കിരി കരച്ചിലും മഴയുടെ ശബ്ദത്തെ ഭേദിച്ചുകൊണ്ട് തെക്കേക്കര രാജ്യത്തെ പ്രജകളെ അങ്ങോട്ട് അടുപ്പിച്ചു.
ഭാസിയുടെ ഇടതുകൈ രാജമ്മയുടെ മുടിയിൽ...
വലതു കൈ രാജമ്മയുടെ മുതുകിൽ പെരുമ്പറമുഴക്കുന്നു...
പ്രജകൾക്ക് കാര്യം മനസ്സിലായില്ല!
“നീ പണ്ട് പള്ളത്തിയെ പറ്റിച്ചിട്ടുണ്ടന്ന് കരുതി വേല എന്നോട് വേണ്ട.” ഭാസി പറയുന്നത് കേട്ട് കുരുത്തം കെട്ട പിള്ളാരാരോ കൂവി.
രാജമ്മ ഭാസിയെ തള്ളി മാറ്റി മഴവെള്ളത്തിൽ നനഞ്ഞ മുടി ഒരു വശത്തേയ്ക്ക് തട്ടി.
“ഇങ്ങനെ നിങ്ങടെ കൂടെ ജീവിക്കണതിലും ഭേദം ചാകണതാ...എങ്ങനെ മെഴുമെഴാന്നിരുന്ന ഞാനാ...ഇപ്പോ ദേ, എല്ലുപെറുക്കിയെടുക്കാം.” പിന്നെ രാജമ്മ പ്രജകളുടെ നേരേ തിരിഞ്ഞു.

“ഞങ്ങ ആഹാരം കഴിക്കാണ്ടെ ഇങ്ങേര്‌ വല്യ മൊതലാളിയായ്...അരീം തേങ്ങേം മാങ്ങേമെല്ലാം എണ്ണം വെച്ച് തന്ന്...ഞങ്ങ സഹിച്ച്... ഇന്ന് ദേ, ഉള്ളീടെ എണ്ണമെടുത്തിരിക്കണ്‌...ആളൊന്നുക്ക് ഉള്ളിക്ക് റേഷൻ പോലും റേഷൻ...” രാജമ്മ ആഞ്ഞ് തുപ്പി. പക്ഷേ അത് മഴവെള്ളത്തിൽ അലിഞ്ഞുപോയി.

ഏത് വിജയത്തിന്‌ പിന്നിലും കഷ്ടപ്പാടുകളുണ്ട്!(ചരിത്രം പരിശോധിക്കാവുന്നതാണ്‌!) പ്രബുദ്ധരായ തെക്കേക്കര പ്രജകൾക്ക് അതറിയാം.

മൊതലാളി ഭാസി പ്രബുദ്ധരായ തെക്കേക്കര രാജ്യത്തെ പ്രജകളെ സാക്ഷ്യം നിർത്തി പ്രഖ്യാപിച്ചു.
“ഞാനീ ചെയ്യണതൊക്കെ ദേശസ്നേഹമൊള്ളതുകൊണ്ടാ...നമ്മടെ രാജ്യത്തെ ഓരോ കുടുംബോം രക്ഷപ്പെട്ടാ  രാജ്യം രക്ഷപ്പെട്ട്...അല്ലാണ്ട് ഗവമ്മെന്റ് വന്ന് രാജ്യം നന്നാക്കണമെന്ന് പറഞ്ഞാല്‌ ഈ രാജ്യത്ത് ഒരു  പിണ്ണാക്കും നടക്കില്ല. രാജ്യസ്നേഹം വേണം...രാജ്യസ്നേഹം!!!”

പ്രബുദ്ധരായ തെക്കേക്കര രാജ്യത്തെ പ്രജകൾക്ക് എല്ലാം മനസ്സിലായി!
മൊതലാളി ഭാസി ‘ദേശസ്നേഹി ഭാസിയായി’ മാറി!
രാജ്യസ്നേഹം മൂത്ത പ്രജകൾ DSBയുടെ(ദേശസ്നേഹി ഭാസി പിന്നിടങ്ങനാണ്‌ തെക്കേക്കരയിൽ അറിയപ്പെട്ടത്) വാക്കുകൾ  മുഖവിലയ്ക്കെടുത്തു.
‘ശക്തമായ കുടുംബമാണ്‌ രാജ്യത്തിന്റെ  അടിത്തറ!’
അതുകൊണ്ട് അവർ വേലിയും മതിലുകളും കൊണ്ട് കുടുംബങ്ങളെ വേർതിരിച്ചു.
‘സ്വന്തം കാര്യം സിന്ദാബാദ്!’ എന്ന മന്ത്രം മുറതെറ്റാതെ ജപിക്കാൻ തെക്കേക്കരയിലെ പ്രജകൾ പഠിച്ചു.

കാലം കടന്നുപോയി. ഭാസിയെ കാലനും കൊണ്ടുപോയി.
 തെക്കേക്കരക്കാരുടെ മനസ്സിൽ ഇന്നും DSB ഉണ്ട്. രാജ്യത്തിന്റെ കവാടത്തിൽ DSBയുടെ ഒരു പ്രതിമയുണ്ട്. എല്ലാവർഷവും കർക്കിടകം ഒന്നിന്‌ അതിൽ ഉള്ളിമാലയിടുന്നത് കുടുംബത്തിന്‌ ഐശ്വര്യമുണ്ടാക്കുമെന്ന് ദേശസ്നേഹികളായ തെക്കേക്കരക്കാർ ഇന്നും വിശ്വസിക്കുന്നു.

4 comments:

ajith said...

ചരിത്രം പരിശോധിച്ചു
എല്ലാം ശരിയായിരുന്നു

(വേണ്ടാത്തിടംന്നൊരു ഇടമുണ്ടോ??)

Sathees Makkoth said...


ajith ചേട്ടാ, കഥയിൽ ചോദ്യമില്ല.:) നന്ദി

പട്ടേപ്പാടം റാംജി said...

പള്ളത്തിയെ പറ്റിച്ച രാജമ്മ.

Sathees Makkoth said...

പട്ടേപ്പാടം റാംജി
:)) thanks

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP