Followers

മുല്ലപ്പൂ മണമുള്ള ചേച്ചിയുടെ മോൾ

Saturday, June 28, 2014

ശാലുമോളെ ഞാൻ ആദ്യമായിട്ടല്ല കാണുന്നത്‌. പലപ്രാവശ്യം കണ്ടിട്ടുണ്ട്‌. പക്ഷേ അതെല്ലാം വർഷങ്ങൾക്ക്‌ മുൻപാണ്‌. അന്നവളൊരു കൊച്ചുശൃംഗാരി ആയിരുന്നു.നെറുകംതലയിൽ മുടിയൊക്കെ റബ്ബർ ബാൻഡ്‌ കൊണ്ട്‌ കെട്ടിവെച്ച്‌, കവിളത്ത്‌ കണ്മഷി കൊണ്ട്‌ ഒരു വലിയ പൊട്ടൊക്കെ തൊട്ട്‌...
കുഞ്ഞ്‌ പാവാടയുമൊക്കെ ഉടുത്ത്‌ വേച്ച്‌ വേച്ചുള്ള ആ നടത്തം...മുക്കിയും മൂളിയുമൊക്കെയുള്ള ആ സംസാരം...ഇന്നലെകളിലെയെന്നപോലെ തോന്നുന്നു. വർഷം ഇരുപത്‌ കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കാൻ മനസിനെന്തോ വിമുഖതയുള്ളതുപോലെ...
ഇന്നവൾ വളർന്ന്‌ ഒരു യുവതി ആയിരിക്കുന്നു. എനിക്കവളെ  മനസിലായതേയില്ല.
എങ്ങനെ മനസിലാകാനാണ്‌? ഞാൻ സ്വയം ചോദിച്ചു. നാടുമായിട്ട്‌ എന്തെങ്കിലും ബന്ധമുണ്ടായിട്ടുവേണ്ടേ? ഓണത്തിനും സംക്രാന്തിയ്ക്കും വന്ന്‌ പേരിനൊന്നു മുഖം കാണിച്ചിട്ട്‌ പോകുന്നതിൽ കൂടുതലായ്‌ എന്താണ്‌ എനിക്ക്‌ ഇവരുമായിട്ടൊക്കെ ബന്ധം!
ഇപ്രാവശ്യത്തെ ആന്വൽ അവധിയ്ക്ക്‌ വന്നപ്പോൾ എന്റെ കസിന്റെ അടുക്കൽ ചെന്നതായിരുന്നു ഞാൻ. ഒരു മാസത്തെ അവധി എന്ന്‌ പേരിന്‌ പറയാമെന്നേയുള്ളു. സമയം പോകുന്നതറിയുകേയില്ല. അവധിയുടെ അവസാനം പലരുടേയും പരിഭവവും പരാതികളും മിച്ചമുണ്ടാകും. ഒരു മാസം നാട്ടിലുണ്ടായിട്ടും ഞങ്ങളെയൊന്ന്‌ തിരിഞ്ഞ്‌ നോക്കാൻ തോന്നിയില്ലല്ലോടാ നിനക്ക്‌...ഒറ്റചോദ്യമായിരിക്കും. തൃപ്തികരമായ ഒരു മറുപടി ഇതുവരെ ആർക്കും കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
പതിവ്‌ കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ്‌ യാത്രപറയാൻ തുനിയുകയായിരുന്നു ഞാൻ. അപ്പോഴാണ്‌ അകത്തെ മുറിയിലെ ഡോർ കർട്ടനിടയിലൂടെ ഒരു മുഖം പുറത്തേയ്ക്ക്‌ നീണ്ടത്‌. ഞാനറിയാതെ നോക്കിപ്പോയി. നല്ല സുന്ദരിയായ ഒരു പെൺകുട്ടി!
അവളുടെ മുഖത്ത്‌ നിഴലടിക്കുന്ന വിഷാദഛായ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടൊന്നും പെടേണ്ടിവന്നില്ല. ഏതാനും സെക്കന്റുകൾക്കുള്ളിൽ സുന്ദരിയുടെ മുഖം മുറിയിലെ ഇരുട്ടിൽ മറഞ്ഞു.
ഞാൻ കസിനോട്‌ ചോദിച്ചു; “ആരാ അത്‌?”
“അല്ല നിനക്ക്‌ മനസ്സിലായില്ലേ? അതു നമ്മുടെ ശാലുമോൾ...”
“ശാലുമോളോ?” എനിക്ക്‌ അത്ഭുതം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ആ മൂക്കളേം ഒലിപ്പിച്ച്‌ നടന്ന പെണ്ണങ്ങ്‌ വലുതായല്ലോ!
കസിൻ വളരെ ബുദ്ധിമുട്ടി ഒരു ചിരി മുഖത്തുവരുത്താൻ ശ്രമിക്കുന്നു. എനിക്ക്‌ ആ യാന്ത്രികത്വം മനസിലാക്കാൻ അത്ര പ്രയാസമില്ലായിരുന്നു.

ഞാൻ മുറ്റത്തേക്കിറങ്ങി. മുറ്റത്ത്‌ നില്ക്കുന്ന വരിക്കപ്ളാവ്‌! അതിനിന്നുമൊരു മാറ്റമില്ല. ഈ പ്ളാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ എത്രയോ തവണ ശാലുമോളെ ഇരുത്തി ആട്ടിയിരിക്കുന്നു.പ്ലാവിലക്കുമ്പിളിൽ എത്രയോ തവണ ശാലുമോൾക്ക്‌ കഞ്ഞികോരിക്കൊടുത്തിരിക്കുന്നു.
എന്നിട്ടും...എന്നിട്ടും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ ‘മുല്ലപ്പൂ മണമുള്ള’ ചേച്ചിയുടെ മോളെ...
കസിൻ അടുത്ത്‌ വന്നത്‌ ഞാനറിഞ്ഞു.
“ശോഭനചേച്ചി എന്തെടുക്കുന്നു ഇപ്പോൾ?” ഞാൻ കസിനോട്‌ ചോദിച്ചു.
“പ്രായമായി...” കസിൻ ഒന്നു നിർത്തി. പിന്നെ പരിസരമൊക്കെ ഒന്നു വീക്ഷിച്ചിട്ട്‌ ഒച്ചകുറച്ച്‌ പറഞ്ഞു.
“അനുഭവിക്കാനായുണ്ടായ ജീവിതം...ഒരു മോളൊള്ളത്‌, ദേ ഇങ്ങനെ...ഡിപ്രഷൻ!” കസിന്റെ നോട്ടം വീടിനുള്ളിലേക്കായി.

മുല്ലപ്പൂമണമുള്ള ശോഭനചേച്ചിയുടെ ആകെയുള്ള ഒരു മോളാണ്‌ ശാലു. അവൾക്കെന്താ കൊഴപ്പം? . ഞാൻ ചോദ്യരൂപേണ കസിനെത്തന്നെ നോക്കിനിന്നു. വരിക്കപ്ലാവിൽ നിന്നും പഴുത്തിലകൾ കാറ്റിൽ ഉതിർന്ന്‌ വിഴുന്നുണ്ടായിരുന്നു.
മുട്ടൊപ്പം മുടിയുണ്ടായിരുന്ന ശോഭനചേച്ചി. മാഞ്ചുവടും, മീനാക്ഷി അമ്മായിയും എല്ലാം എന്റെ മനസിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി. ഇന്ന്‌ മാഞ്ചുവടുമില്ല അവിടുത്തെ കമ്മറ്റിയുമില്ല. കമ്മറ്റി അംഗങ്ങളിൽ ഭൂരിഭാഗവും മണ്മറഞ്ഞിരിക്കുന്നു.
ശാലുമോളെന്താ എന്നെക്കണ്ടിട്ടും മുറിക്കുള്ളിലേയ്ക്ക്‌ പൊയ്ക്കളഞ്ഞത്‌? അവളങ്ങനല്ലാരുന്നല്ലോ!ചിലപ്പോൾ അവൾക്കെന്നെ മനസ്സിലായിക്കാണില്ലായിരിക്കും. എത്രയോ വർഷങ്ങൾക്ക്‌ ശേഷമാണ്‌...
എന്റെ മനസിലുണ്ടായ സംശയങ്ങൾ ഒരുപക്ഷേ മുഖത്ത്‌ നിഴലിച്ചിട്ടുണ്ടായിരിക്കാം. കസിൻ പറഞ്ഞുതുടങ്ങി.
ശോഭനചേച്ചിയുടെ കഷ്ടപ്പാടുകളെക്കുറിച്ചും, ശാലുമോളുടെ ജീവിതത്തിനുവേണ്ടി അവർ ചെയ്ത ത്യാഗത്തെക്കുറിച്ചുമെല്ലാം. അതിൽ ഒട്ടുമിക്കവയും എനിക്കും അറിവുള്ളതായിരുന്നു.
കഷ്ടപ്പാടുകൾ സഹിച്ചും ശോഭനചേച്ചി മോളെ PG വരെ പഠിപ്പിച്ചു. പക്ഷേ അവർ സ്വന്തം ജീവിതം ശാലുമോളിൽ നിന്നും മറച്ചുവെച്ചു.
അതിൽ വലിയ അപാകതയൊന്നും എനിക്ക്‌ തോന്നിയില്ല.ഒറ്റരാത്രികൊണ്ട്‌ തീർന്ന വിവാഹജീവിതത്തെക്കുറിച്ച്‌ അമ്മ മോളോട്‌ വിശദീകരിക്കുക...ഒരമ്മയും അതൊന്നും മക്കളോട്‌ പറയുമെന്ന്‌ തോന്നുന്നില്ല.
ഇവിടെ സംഭവിച്ചത്‌...ശോഭനചേച്ചി മാത്രമല്ല...ആരും ശാലുമോളോട്‌ അതൊന്നും പറഞ്ഞിരുന്നില്ല.
പക്ഷേ ഇന്ന്‌ ശാലുമോൾക്ക്‌ എല്ലാം അറിയാം... അതറിഞ്ഞ വിധമാണ്‌ അവളെ ഈ വിധമാക്കിയത്‌! ഇരുട്ടിലേയ്ക്ക്‌ ഉൾവലിയാൻ മാത്രമാഗ്രഹിക്കുന്നവളാക്കിയത്‌...
ശാലുമോൾക്ക്‌ ഒരാളെ ഇഷ്ടമായിരുന്നു. കൂടെ പഠിച്ചൊരാൾ...
കോഴ്സെല്ലാം കഴിഞ്ഞ്‌ പയ്യന്റെ വീട്ടുകാർ തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹവുമായി എത്തി. ആർക്കും എതിർപ്പുണ്ടായില്ല. ശാലുമോൾ വളരെ സന്തോഷവതിയായി. അവൾ ഭാഗ്യവതിയാണ്‌! അവടമ്മയെപ്പോലല്ല...കുടുംബത്തിൽ തന്നെ പലരും പറഞ്ഞു തുടങ്ങി.
പക്ഷേ കാര്യങ്ങളൊക്കെ കലങ്ങിമറിഞ്ഞത്‌ പെട്ടെന്നായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞാണ്‌ സംഭവം.
ചെറുക്കന്റെ വീട്ടുകാർ വാക്കുമാറി!
കാരണം!
‘ആണുങ്ങൾ വാഴാത്ത വീട്ടിൽ നിന്നും അവരുടെ ചെറുക്കന്‌ പെണ്ണുവേണ്ട!’

“പാവം കുട്ടി. അവളെന്തുപിഴച്ചു? അമ്മയുടെ ജീവിതം അന്ധവിശ്വാസത്തിൽ എഴുതി തള്ളി നമ്മുടെ കാരണവന്മാർ...അവരൊക്കെ പഴഞ്ചന്മാരെന്ന്‌ നമ്മളൊക്കെ പറഞ്ഞു...ഇപ്പോഴത്തെക്കാലത്തും ഇങ്ങനെ ആളുകളൊണ്ടല്ലോന്ന്‌ വിചാരിക്കുമ്പോഴാ...”
 കസിന്റെ വാക്ക്‌ എന്റെ തലയ്ക്കുള്ളിലെ ഒരു വിങ്ങലായ്‌ മാറുന്നു.
എന്റെ മുന്നിൽ ഇപ്പോൾ ആ മാഞ്ചുവടുണ്ട്‌.മീനാക്ഷി അമ്മായിയുടെ വാക്കുകൾ കാതിൽ ഇരമ്പുന്നു.ശോഭന ചേച്ചിയുടെ കല്യാണത്തെക്കുറിച്ച്‌ പറഞ്ഞത്‌...“ആ മുട്ടൊപ്പം മുടിയൊണ്ടല്ലോ അതൊര്‌ അപശകുനമാണ്‌. ഭർത്താവ്‌ വാഴില്ല.”

“ശാലുമോൾക്ക്‌ അവളുടെ അമ്മയുടെ പോലെ മുട്ടൊപ്പമുള്ള മുടിയുണ്ടോ?” ഞാൻ ചോദിച്ചുപോയി.
“മുടിയും മണ്ണാങ്കട്ടയും...എങ്ങനെ നീയിതു ചോദിക്കുന്നു സതീശേ? പാടിപ്പതിഞ്ഞ ചില അന്ധവിശ്വാസങ്ങൾ ഒരു കറയായ് മനുഷ്യമനസ്സിലെപ്പോഴുമുണ്ടാവും.നമ്മുടെ ശാലുമോൾ അതിനൊരിരയും!”
ചുരുണ്ടുകൂടുന്ന ഒരു തേരട്ട... അതാണ്‌ ഞാനിപ്പോൾ...

6 comments:

Sathees Makkoth said...

ചിലപ്പോൾ ഇതു വായിക്കുമ്പോൾ ഒരു അവ്യക്തത തോന്നാം.ക്ഷമിക്കുക.http://satheeskm.blogspot.com/2008/11/blog-post.html അതിനൊരു പരിഹാരമാവാം.

ajith said...

രണ്ടു കഥയും വായിച്ചു. അന്ധവിശ്വാസങ്ങള്‍!

(നമുക്ക് മാത്രമല്ല അന്ധവിശ്വാസങ്ങള്‍ ഉള്ളതെന്ന് കണ്ടുപിടിച്ചു. പല രാജ്യക്കാരുമായുള്ള ഇടപഴകലില്‍ നിന്ന് അവര്‍ക്കോരോരുത്തര്‍ക്കും പലവിധ-കൌതുകകരമായ-അന്ധവിശ്വാസങ്ങളുണ്ടെന്ന് കണ്ടെത്തി.)

ഉദയപ്രഭന്‍ said...

ആണുങ്ങള്‍ വാഴാത്ത വീടിന്റെ കഥ ഇഷ്ടമായി.

Sathees Makkoth said...

ajith: thanks
ഉദയപ്രഭന്‍ : thanks

ശ്രീ said...

ഇതു വായിയ്ക്കാന്‍വിട്ടു പോയതായിരുന്നു :)

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP