Followers

ഒരു കുട്ടനാടന്‍ പെണ്ണുകാഴ്ച

Wednesday, December 27, 2006

നിത്യച്ചെലവിനുവേണ്ടിയുള്ള വരുമാനത്തിനു വേണ്ടി നെട്ടോട്ടമോടുന്നതിനിടയ്ക്ക് പറക്കമുറ്റാത്ത നാലു ള്ളാ കുഞ്ഞുങ്ങളെ കൂടി നോക്കുകയെന്നത് ഒരു ഭാരിച്ച ജോലിയായി മാറിയപ്പോഴാണ് അമ്മൂമ്മ മൂത്ത മകനെ പിടിച്ച് പെണ്ണുകെട്ടിക്കുവാന്‍ തീരുമാനിച്ചത്. ജോലികഴിഞ്ഞ് ബാക്കി സമയം വിശ്രമത്തിനും,സിനിമാകാഴ്ച്ചയ്ക്കും,പൊതുജനസേവനത്തിനുമായി മാറ്റിഅടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന അച്ഛന് പെട്ടെന്നൊന്നും അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മൂമ്മ സംഘടിപ്പിച്ചുകൊണ്ടുവരുന്ന ആലോചനകള്‍ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് അച്ഛന്‍ ഒഴിവാക്കുകയുമായിരുന്നു.

എങ്ങനേയും മകനെക്കൊണ്ടു പെണ്ണുകെട്ടിച്ച് തന്റെ ജോലിഭാരം കുറയ്ക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അമ്മൂമ്മ.

അച്ഛന്റെ കൂട്ടുകാരും സമപ്രായക്കാരുമായ തോമ്മാച്ചന്‍,ഗോവിന്ദന്‍ തുടങ്ങിയ യുവകോമളന്മാര്‍ പെണ്ണുംകെട്ടി വാലുംമടക്കി സ്വസ്ഥം ഗൃഹഭരണം നടത്തുമ്പോള്‍ തന്റെ മകന്‍ മാത്രം ബാച്ചിലറായി കഴിയുന്നതിന്റെ നിരര്‍ത്ഥകത അച്ഛനെ മനസ്സിലാക്കിക്കുവാന്‍ തന്നെക്കൊണ്ടാവില്ലന്ന് മനസ്സിലാക്കിയ അമ്മൂമ്മ, അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പെണ്ണുകെട്ടിച്ച് കഴിവു തെളിയിച്ച തന്തമാരുടെ സഹായം തേടുകയാണുണ്ടായത്.

പുരനിറഞ്ഞു നില്‍ക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ മാനസികാവസ്ഥ നല്ലോണമറിയാവുന്ന തോമ്മാച്ചന്റേയും ഗോവിന്ദേട്ടന്റേയും തന്തപ്പടിമാര്‍ അമ്മൂമ്മയെ സഹായിക്കാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തു.

എത്ര മെരുങ്ങാത്ത ബാച്ചിലേഴ്സിനേയും മെരുക്കിയെടുത്ത് ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ചിട്ടുള്ള പരിചയസമ്പന്നരായ മത്തായിച്ചനും, വാസു വല്യപ്പനും ( ടിയാന്മാര്‍ യഥാക്രമം തോമ്മാച്ചന്റേയും ഗോവിന്ദേട്ടന്റേയും തന്തപ്പടിമാരാകുന്നു.) അച്ഛനെ മെരുക്കി കൂട്ടിലടക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും അതിന്‍പ്രകാരം അച്ഛന്റെ മറ്റൊരു കൂട്ടുകാരനും ബാച്ചിലറുമായ കുന്നത്തുപാടത്ത് പൊന്നപ്പനെ കൈയിലെടുക്കുകയും ചെയ്തു.
കുന്നത്ത്പാടത്ത് പൊന്നപ്പനെ ടി കാര്യസാധ്യതയ്ക്കുവേണ്ടി എങ്ങനെയാണ് വീഴ്ത്തിയെതെന്ന കാര്യം ഇന്നും രഹസ്യമത്രേ !
ഇതിനുവേണ്ടി സാമ്പത്തികമായും അല്ലാതെയുമുള്ള പലവിധ വാഗ്ദാനങ്ങള്‍ നല്‍കുകയുണ്ടായി എന്ന കാര്യങ്ങള്‍ നാട്ടില്‍ പാട്ടാണ്. എങ്കിലും സത്യം എന്താണന്നറിയുന്നവര്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മൂമ്മയും, മത്തായിച്ചനും, വാസു വല്യപ്പനും, കൂടാതെ കുന്നത്ത്പാടത്ത് പൊന്നപ്പനും.

ഗൂഢാലോചന എന്തുമാവട്ടെ, പ്രലോഭനങ്ങള്‍ എന്തുമാവട്ടെ, കുന്നത്ത്പാടത്ത് പൊന്നപ്പന്‍ അച്ഛനെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയി എന്നുള്ളതും, അച്ഛന്‍ ആദ്യവും അവസാനവുമായി കണ്ട പെണ്ണിനെ തന്നെ കെട്ടിയെന്നുമുള്ളതുകൊണ്ടുമാണ് എനിക്കിന്നിതെഴുതുവാന്‍ കഴിയുന്നത്.

ശരിക്കും അച്ഛനെ കുന്നത്ത്പാടത്ത് പൊന്നപ്പന്‍ ചതിയില്‍പെടുത്തുകയായിരുന്നു എന്നാണ് അച്ഛന്‍ പിന്നീട് തന്റെ മറ്റ് കൂട്ടുകാരോട് പറഞ്ഞുപോന്നിരുന്നത്. പെണ്ണ്കെട്ടില്ലയെന്ന് വാശിപിടിച്ച് നടന്ന അച്ഛനെ മൂക്കുകയറിട്ടത്പോലെ കൊണ്ടുപോയത് ശരിക്കും പെണ്ണുകാണാന്‍ എന്നു പറഞ്ഞല്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അച്ഛനിപ്പോഴും ബാച്ചിലറായി തുടരുക തന്നെ ചെയ്യുമായിരുന്നു.

കര്‍ക്കിടക മാസത്തില്‍ കായലും, നദിയും, പാടവും, പുരയിടവുമെല്ലാം ഒന്നായിക്കിടക്കുന്ന കുട്ടനാട്ടിലേയ്ക്ക് ആരെങ്കിലും അതും അന്തക്കാലത്ത്, പ്രത്യേകിച്ച് പെണ്ണ്കാണാനായി പോകുമെന്ന് അച്ഛനല്ല സമാന്യബുദ്ധിയുള്ള ആരും ചിന്തിക്കുകകൂടി ചെയ്യുകയില്ലായിരുന്നു. അവിടെയായിരുന്നു മത്തായിച്ചന്റേയും, വാസു വല്യപ്പന്റേയും ബുദ്ധി വിജയിച്ചതും.

വാസു വല്യപ്പന്റെ മകനും അച്ഛന്റെ ആത്മമിത്രവുമായ ഗോവിന്ദേട്ടന്‍ കല്യാണം കഴിച്ചിരിക്കുന്നത് കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നുമായിരുന്നു. ടി ഗ്രാമമാണ് പിന്നീട് എന്റെ അമ്മയുടെ നാടായതും.

അച്ഛനേയും കുന്നത്ത്പാടത്ത് പൊന്നപ്പനേയും കുട്ടനാട്ടിലേയ്ക്ക് പറഞ്ഞു വിടുന്നതിനു മുന്നേ തന്നെ വാസുവല്യപ്പന്‍ അച്ഛനു പറ്റിയ ഒരു പെണ്ണിനെ ഗോവിന്ദേട്ടന്റെ അമ്മായിഅപ്പനായ കൊച്ചു ചെറുക്കന്‍ വല്യപ്പന്റെ സഹായത്താല്‍ കണ്ടെത്തുകയും, ഈ വിവരം പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. സ്വന്തം മകനും മരുമകളും പോലും അവസാന നിമിഷം മാത്രമേ ഇക്കാര്യമറിയാവൂ എന്ന് വാസുവല്യപ്പന്‍ നിഷ്കര്‍ഷിച്ചിരുന്നു.

ഇത്തരത്തിലുള്ള ചരടുവലികള്‍ക്കും, ഗൂഢാലോചനകള്‍ക്കുമൊടുവില്‍ വാസു വല്യപ്പന്‍ തന്റെ മകന്‍ ഗോവിന്ദനേയും, ഭാര്യയേയും പഞ്ഞകര്‍ക്കിടക മാസത്തില്‍ ക്ഷേമാന്വേഷണത്തിനായി അവരുടെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. ഒരാഴ്ചയെങ്കിലും കഴിഞ്ഞേ രണ്ടുപേരും തിരിച്ച് വരാവൂ എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.
( ഗോവിന്ദേട്ടന്‍ ഭാര്യവീട്ടിലെത്തിയതിനു ശേഷമാണ് കൊച്ചുചെറുക്കന്‍ വല്യപ്പനില്‍ നിന്നും തങ്ങളുടെ ആഗമനോദ്ദേശ്യത്തെകുറിച്ച് അറിഞ്ഞത് തന്നെ.അതിന്‍പ്രകാരം ഇരുവരും തങ്ങളുടെ റോളുകള്‍ക്കായി തയ്യാറെടുക്കുകയും ചെയ്തു.)

മൂന്നു നാലു ദിവസം കഴിഞ്ഞു മകനേയും ഭാര്യയേയും കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാല്‍ വേവലാതി പൂണ്ട പോലെ വാസു വല്യപ്പന്‍ ഓടി അച്ഛന്റെയടുക്കല്‍ വന്നു സഹായമഭ്യര്‍ത്ഥിക്കുകയാണുണ്ടായത്. പൊതുവേ സേവനസന്നദ്ധനായ അച്ഛന്‍ മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന യാതൊരവസരവും ഒഴിവാക്കാറില്ലായിരുന്നു. പ്രത്യേകിച്ച് തന്റെ ആത്മ മിത്രമായ ഗോവിന്ദന്റേയും ഭാര്യയുടേയും കാര്യമാകുമ്പോള്‍ പറയുകയും വേണ്ടല്ലോ ? ഈ സന്ദര്‍ഭത്തില്‍ മുന്‍നിശ്ചയപ്രകാരം കുന്നത്ത്പാടത്ത് പൊന്നപ്പന്‍ പ്രത്യക്ഷപ്പെടുകയും അച്ഛന്റെ കൂടെ പോകാന്‍ സന്നദ്ധത പ്രകടിപ്പികുകയും ചെയ്തു.
പിന്നില്‍ പതിയിരിക്കുന്ന ചതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന അച്ഛന്‍ കുന്നത്ത്പാടത്ത് പൊന്നപ്പന്റൊപ്പം വെള്ളപ്പൊക്കകാലത്തെ കുട്ടനാട് സന്ദര്‍ശനത്തിനായ് ഇറങ്ങി പുറപ്പെട്ടു.

ആലപ്പുഴയില്‍ നിന്നും ബസ്സില്‍ കടവില്‍ ചെന്നിറങ്ങിയ അച്ഛന്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയി. കരയോ വീടുകളോ എങ്ങും കാണാനില്ല. അങ്ങിങ്ങായി നിരനിരയായി കാണുന്ന തെങ്ങിന്‍തലപ്പുകള്‍ പാടത്തിന്റെ വരമ്പുകളും, ഇടയ്ക്കിടയ്ക്ക് കാണുന്ന പച്ചപ്പ് വീടുകളുടെ ചുറ്റുമുള്ള മരങ്ങളുമാണന്ന് വള്ളക്കാരന്‍ കുട്ടാപ്പിയില്‍ നിന്നുമാണ് അച്ഛന് മനസ്സിലായത്. കൊച്ചുചെറുക്കന്‍ വല്യപ്പന്റെ വീടും ഭാഗികമായി മുങ്ങിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ സകുടുംബം മറ്റൊരു വീട്ടിലേയ്ക്ക് മാറിയിട്ടുണ്ടെന്നും അറിഞ്ഞു. ( ഈ മറ്റൊരു വീടാണ് പിന്നീട് എന്റെ അമ്മ വീടായതെന്ന് കാലം തെളിയിച്ച ചരിത്രം. കൊച്ചുചെറുക്കന്‍ വല്യപ്പന്‍ കടവിലെ വള്ളക്കാരെയെല്ലാം തങ്ങളുടെ ഗൂഢപദ്ധതിയിലെ അംഗങ്ങളാക്കിയിരുന്ന വിവരവും കല്യാണത്തിന് ശേഷമാണ് അച്ഛന് അറിയുവാന്‍ കഴിഞ്ഞത്.)

വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടനാടിന്റെ പുതിയ മുഖവും കണ്ടുകൊണ്ട് കണ്ണും തള്ളി വള്ളത്തിലിരുന്ന അച്ഛനെ കൂടുതല്‍ അദ്ഭുതപ്പെടുത്തിയ രസകരമായ കാഴ്ചയാണ് വള്ളക്കാരന്‍ കുട്ടാപ്പി കാണിച്ചുകൊടുത്തത്.
പകുതിയോളം മുങ്ങിയ ഒരു വീടിന്റെ ഉള്ളിലേയ്ക്കാണ് കുട്ടാപ്പി വള്ളം തുഴഞ്ഞു കയറ്റിയത്. വീടാണതെന്ന് മനസ്സിലാക്കുവാന്‍ അച്ഛന് കുറച്ച് സമയമെടുത്തെങ്കിലും ആള്‍പ്പാര്‍പ്പുള്ള സ്ഥലമാണതെന്നു മനസ്സിലാക്കുവാന്‍ അധിക സമയമെടുത്തില്ല. കോണകമുടുത്തതും ഉടുക്കാത്തതുമായ നാലഞ്ച് പിള്ളേര്‍ പത്തായപ്പുറത്ത് ഓടിക്കളിക്കുന്നു. പത്തായവും വീടിന്റെ ഉത്തരവുമായി ചേര്‍ത്ത് പ്രത്യേക തട്ടു കെട്ടിയിരിക്കുന്നു. തട്ടിന്മേല്‍ ചെളികൊണ്ട് കെട്ടിയിരിക്കുന്ന സ്ഥലത്ത് അടുപ്പ് കൂട്ടിയിരിക്കുന്നു. അടുപ്പിന്മേല്‍ വെച്ചിരുന്ന കലത്തില്‍ തനിക്കും കൂട്ടുകാരനുമുള്ള ചായയായിരുന്നെന്ന് അച്ഛന് പിന്നീടാണ് മനസ്സിലായത്.
തട്ടിന്റെ മറു വശത്ത് സുന്ദരിയായ കറുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി ചൂണ്ടയിടുന്നു. വീടിന്നുള്ളില്‍ വള്ളം പ്രത്യക്ഷപ്പെട്ടതും കൈയിലിരുന്ന ചൂണ്ട താഴെയിട്ട് സുന്ദരി ചാടിയെണീറ്റു. അവള്‍ തന്റെ പാവാടമേല്‍ പിടിച്ചുകൊണ്ടും കാലിന്റെ തള്ളവിരലിനാല്‍ തട്ടിന്മേല്‍ കളം വരച്ചുകൊണ്ടും തന്റെ പ്രതിശ്രുത വരനെ ഒളികണ്ണിട്ട് നോക്കി.
കുട്ടനാട്ടുകാരിയുടെ ആദ്യ നോട്ടത്തില്‍ തന്നെ അച്ഛന്‍ വീണുപോയെന്നുള്ളതാണ് സത്യം.
അമ്മയ്ക്കും നിഷ്ക്കളങ്കനായ ആ കരപ്പുറത്തുകാരനെ ഇഷ്ടപ്പെടാതിരിക്കാനായില്ല.

ആദ്യ ദര്‍ശനത്തില്‍ തന്നെ അനുരാഗം മൊട്ടിട്ട അച്ഛന്‍ തന്റെ ആജീവനാന്ത ബാച്ചിലര്‍ സ്റ്റാറ്റസ് പറിച്ചെറിയാന്‍ തയ്യാറാവുകയും; പിന്നീടുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതുമാണ്.
കുന്നത്ത്പാടത്ത് പൊന്നപ്പനും, ഗോവിന്ദേട്ടനും, വാസുവല്യപ്പനും, അമ്മൂമ്മയുമെല്ലാം കൂടി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇതെന്ന് പിന്നീട് അച്ഛന് മനസ്സിലായെങ്കിലും; സുന്ദരിയും കാര്യപ്രാപ്തിയുള്ളവളുമായ ഒരു കുട്ടനാട്ടുകാരിയെ തന്നെയേല്‍പ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഈ നാടകം നടത്തിയതെന്ന് ബോദ്ധ്യം വന്നതിനാല്‍ അച്ഛന് അവരോടുള്ള സ്നേഹം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണുണ്ടായത്.

9 comments:

സു | Su said...

കുട്ടനാട്ടില്‍ പോയിട്ടാണ് അച്ഛന്‍ “വീണത്” അല്ലേ? കുട്ടനാടും അതിനൊരു കാരണം ആകും.

ബ്ലോഗിലുള്ള, വായിക്കുന്ന, ഫോട്ടോ എനിക്ക് വളരെ ഇഷ്ടമായി.

വേണു venu said...

ഇതു പറഞ്ഞുകേട്ടായിരിക്കുമല്ലോ സതീശനു മനസ്സിലായതു്. ഈ ഭാഷയ്ക്കു് ഒരു പഴമയുടെ പുതുമണം ഉണ്ടു്. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ടു എന്നും പറയട്ടെ.

Sathees Makkoth | Asha Revamma said...

സു,
അങ്ങനേയും ആകാം !
നന്ദി.
വേണു,
ശരിയാണ്. ഇതു പറഞ്ഞു കേട്ട കഥയാണ്.
നന്ദി.

ബിന്ദു said...

ഓരോന്നായി വായിച്ചു വരുന്നു. നല്ല രസമുണ്ട് ട്ടോ.:)

qw_er_ty

Sathees Makkoth | Asha Revamma said...

ബിന്ദു,
ഓരോന്നായി വായിച്ചു വരുന്നു എന്നറിയിച്ചതില്‍ സന്തോഷം :)

Anonymous said...

നന്നാകുന്നുണ്ട്.... വായിച്ചു വരുന്നു...

Mubarak Merchant said...

ഇതും നന്നായിട്ടുണ്ട് സതീഷേ, ആശംസകള്‍.

Sathees Makkoth | Asha Revamma said...

Vishnudutt.T.N.
&
ഇക്കാസ്
വളരെ നന്ദി.

സുധി അറയ്ക്കൽ said...

വീടിനകത്തേക്ക്‌ വള്ളം തുഴഞ്ഞു കയറ്റിയെന്നു വായിച്ചപ്പൊൾ ഞാനും അതിലുള്ളതു പോലെ തോന്നിപ്പോയി.
അതിസുന്ദരമായ എഴുത്തുശൈലി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP