Followers

ഒരു വിവാഹ വാര്‍ഷികദിനത്തിന്റെ ഓര്‍മ്മയ്ക്ക്

Monday, April 16, 2007

ശ്രീമതിയേയും കൊണ്ട് മിനര്‍വയില്‍ ഇന്നേ ദിവസം പോകാമെന്ന് നേരത്തേ വാക്കുകൊടുത്തിരുന്നതാണ്.
മിനര്‍വയില്‍ വെച്ചായിരുന്നു ഇത്തവണത്തെ ആനുവല്‍ സെയില്‍സ് കോണ്‍ഫറന്‍സ്. അവിടെ പോയിട്ട് വന്നതിന്ശേഷം പൊടിപ്പും തൊങ്ങലും വെച്ച് കഴിച്ചതും കഴിക്കാത്തതുമായ വിഭവങ്ങളുടെ പട്ടിക വിളമ്പിയപ്പോള്‍ തുടങ്ങിയതാണവളുടെ പൂതി. മിനര്‍വയില്‍ പോകണമെന്നത്.
അങ്ങനെയാണ് ഈ വിവാഹവാര്‍ഷികത്തിന് മിനര്‍വയില്‍ പോകാമെന്ന് വാക്കുകൊടുക്കുന്നത്.
വാക്കുകൊടുത്താല്‍ പാലിക്കണമല്ലോ?

നേരത്തേ പോരാനുള്ള അനുവാദവും വാങ്ങി ഓടിപ്പിടിച്ച് വീട്ടിലെത്തി. ബെല്ലടിച്ച് കുറേനേരമായിട്ടും കതകു തുറക്കുന്നില്ല.
ഇവള്‍ക്കിതെന്തു പറ്റി. ഒരുക്കമായിരിക്കും. ഞാന്‍ കരുതി. തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ഒന്നു രണ്ട് മണിക്കൂറെടുക്കുമല്ലോ.
ബെല്ലില്‍നിന്നും കൈയെടുക്കാതെ വെച്ചുകൊണ്ടിരുന്നു.
പ്‌ടേ... എന്ന ശബ്ദത്തില്‍ കതക് മലര്‍ക്കേ തുറക്കപ്പെട്ടു.
ഇതെന്താ പതിവില്ലാത്ത വിധത്തിലൊരു കതകു തുറപ്പ്... ഞാന്‍ വിചാരിച്ചു.
ചിലപ്പോള്‍ മിനര്‍വയില്‍ പോകാനുള്ള ധൃതികൊണ്ടായിരിക്കും.
മുല്ലപ്പൂവും ചൂടി പട്ട് സാരിയും ചുറ്റി നില്‍ക്കുന്ന ശ്രീമതിയേയും പ്രതീക്ഷിച്ച് കൊണ്ട് നിന്ന ഞാന്‍ അത്ഭുതപ്പെട്ടുപോയി.
അവള്‍ ഒരുങ്ങിയിട്ടില്ലന്ന് മാത്രമല്ല; കരഞ്ഞുകലങ്ങിയ കണ്ണുകളുമയി മുഖം മത്തങ്ങപോലെ വീര്‍പ്പിച്ച് നില്‍ക്കുന്നു.
ഇതെന്തൊരു കൂത്ത്!
“എന്തുപറ്റിയെടി മോളെ. കതക് തുറക്കാന്‍ താമസിച്ചപ്പോള്‍ ഞാന്‍ കരുതി നീ ഒരുങ്ങുകയായിരിക്കുമെന്ന്. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്കൊന്നൊരുങ്ങി ഇറങ്ങണമെങ്കില്‍ മണിക്കൂറുകള്‍ പലതുവേണമല്ലോ...” സ്ഥിതിഗതികള്‍ വഷളാണന്ന് മനസ്സിലാക്കിയതിനാല്‍ അല്‍പം പഞ്ചാര ചേര്‍ത്താണ് പറഞ്ഞത്.
പക്ഷേ എന്തുചെയ്യാം...
പെണ്ണിന്റെ വായില്‍നിന്നുവരുന്നത് മുന്‍കൂട്ടി പറയാന്‍ പറ്റുകേലല്ലോ.
“അതിന് നിങ്ങള്‍ക്ക് ഏതൊക്കെ പെണ്ണുങ്ങളെ അറിയാം?”
ശ്രീമതി എബൗട്ടേണ്‍ അടിച്ചു.മുടിത്തുമ്പ് അര്‍ദ്ധവൃത്താകൃതി വരച്ച്കൊണ്ട് എന്റെ മുഖത്തടിച്ചു.
അമ്പമ്പോ... ഇതു സംഗതി സീരിയസ്സാണ്.
ഞാന്‍ അകത്ത് കയറി തുണിയൊക്കെ മാറി വന്നു.
“എന്താ പോകേണ്ടേ?” ഒരനക്കവുമില്ല. അശോകവനത്തിലെ സീതയുടെ തേങ്ങല്‍ അടുക്കളയില്‍നിന്നും കേള്‍ക്കാം.
വന്നിട്ട് ഇത്ര നേരമായിട്ടും ഒരു ഗ്ലാസ് വെള്ളം പോലും തന്നിട്ടില്ല.
സാധാരണ വന്നുകയറിയാലുടനെ ചായവേണോ,ബിസ്കറ്റ് വേണോ,നാരങ്ങാവെള്ളം ഉപ്പിട്ട് വേണോ,പഞ്ചാരയിട്ട് വേണോ എന്നൊക്കെ ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി എത്തുന്നവളാണ്. ഇവള്‍ക്കിന്നിതെന്തുപറ്റി?

“അല്ല. എന്തു പറ്റി? മിനര്‍വയില്‍ പോകേണ്ടേ?” ഞാന്‍ ചോദിച്ചു.
“വേണ്ട. ഞാനെങ്ങോട്ടുമില്ല നിങ്ങളുടെ കൂടെ. വൃത്തികെട്ട മനുഷ്യന്‍.” അടുക്കളയില്‍ നിന്നും ശബ്ദമുയര്‍ന്നു.
വേണ്ടങ്കില്‍ വേണ്ട. അതും ലാഭം. ഞാന്‍ മനസില്‍ കരുതി. എങ്കിലും എന്നെ വൃത്തികെട്ടവനെന്ന് ഇവള്‍ വിളിച്ചതെന്തിനാണ്...
അറിയാതെ എന്റെ കൈ ശരീരം മുഴുവന്‍ ഓടി. ഇല്ല. ഞാന്‍ ഡീസന്റാ...
“പോകേണ്ടങ്കില്‍ പോകേണ്ട. ഒരു ചായയെങ്കിലും തന്നൂടെ.” ശബ്ദത്തില്‍ ദയനീയത വരുത്തി ഞാന്‍ ചോദിച്ചു.
അവളടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്നെന്ന് തോന്നുന്നു. ചോദിച്ച ഉടനെ കൊണ്ടുവരുന്നു. പക്ഷേ കൈയില്‍ തന്നില്ല. ഗ്ലാസ് കൊണ്ട് വന്ന് ഡൈനിംഗ് ടേബിളിന്റെ മുകളില്‍ ഒറ്റയിടി. ഭാഗ്യം. പൊട്ടിയില്ല.
ഏതായാലും നല്ലൊരു ദിവസം പൊയ്ക്കിട്ടി. എന്തെങ്കിലും വായിച്ചു കളയാം. ഷെല്‍ഫില്‍നിന്നും കൈയില്‍ കിട്ടിയ ഒരു പുസ്തകം വലിച്ചെടുത്തു.
'അനുരാഗത്തിന്റെ ദിനങ്ങള്‍'
ഇതെങ്കില്‍ ഇത്. പലവട്ടം വായിച്ചിട്ടുള്ളതാണ്. സാരമില്ല. ഒന്നുകൂടി വായിച്ചേക്കാം. ഞാന്‍ വിചാരിച്ചു.
പുസ്തകം തുറന്നില്ല. അതിന് മുന്നേ വരുന്നു അവള്‍ പാഞ്ഞുപിടിച്ച്.
“നിങ്ങക്കീ ഒറ്റ പുസ്തകമേ വായിക്കാനുള്ളോ? ഇത് പലപ്രാവശ്യം വായിക്കുന്നത് കണ്ടപ്പോഴേ തോന്നിയതാ നിങ്ങളാളു ശരിയല്ലന്ന്.”
“അതിപ്പോഴാണോ മനസ്സിലായത്?” ഞാന്‍ ചിരിച്ചു.
അത്താഴം വിളമ്പിയതും പുതിയ സ്റ്റൈലില്‍!
പത്രക്കാരന്‍ സൈക്കിളില്‍നിന്നിറങ്ങാതെ ന്യൂസ് പേപ്പര്‍ വീടിന്റെ വരാന്തയിലേക്കെറിയുന്ന പോലെ പ്ലേറ്റൊരണ്ണം.
പ്രളയകാലത്ത് ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതിവിതരണം നടത്തുന്നതുപോലെ കറികളും ചോറുമെല്ലാം പാത്രത്തില്‍ വന്നു വീണു.
ഇത്രടമായിട്ടും ഇവളെന്താണ് കാര്യം പറയാത്തത്? ഏതായാലും ചോദിച്ച് കളയാം.
“എന്താണെടീ പെണ്ണേ പ്രശ്നം? നല്ലൊരു ദിവസമായിട്ട് എന്തിനാ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്?”
“നിങ്ങക്കൊന്നുമറിയില്ല. അല്ലേ? എങ്കിലും എന്നോട് വേണ്ടായിരുന്നു ഈ ചതി. സുനിതയെ അറിയുമോ നിങ്ങക്ക്?”
“സുനിതയോ? അറിയാം.” ഞാന്‍ ഉത്തരം കൊടുത്തു.
“ത്രിശൂരിന്നുള്ള സുനിതയെ നിങ്ങക്കറിയുമോ?” അവള്‍ ഒന്നുകൂടി തറപ്പിച്ച് ചോദിച്ചു.
“അറിയാം.” ഞാന്‍ നിഷ്കളങ്കന്‍. മനസ്സിലൊന്നുമില്ല. സത്യം പറഞ്ഞു.
പിന്നെക്കേട്ടത് ഒരലര്‍ച്ചയായിരുന്നു,“എന്റെ ദൈവമേ, എന്നോട് വേണ്ടായിരുന്നിത്.” അവള്‍ കട്ടിലില്‍ കമഴ്ന്നടിച്ച് വീണു.
“ദൈവം നിന്നോട് എന്തു ചെയ്തന്നാ? എനിക്കൊന്നും മനസ്സിലാവണില്ല.” ഞാനവളുടെ മുതുകില്‍ തട്ടി.
“നിങ്ങക്കൊന്നും മനസ്സിലാവത്തില്ല. എനിക്കെല്ലാം മനസ്സിലായി. അവടെ ഫോണുണ്ടായിരുന്നു.” കരച്ചിലിനൊപ്പം അവളുടെ വാക്കുകളും പൊങ്ങിയും താണും പൊയ്ക്കൊണ്ടിരുന്നു.

അപ്പോള്‍ അതാണ് സംഗതി. സുനിത ഫോണ്‍ ചെയ്ത് എന്തോ ഇവളോട് പറഞ്ഞിട്ടുണ്ട്. ഡയറിയായ ഡയറി അരിച്ച് പെറുക്കി. നമ്പര്‍ കിട്ടിയില്ല. വീട്ടിലേയ്ക്ക് വിളിച്ച് ത്രിശൂരത്തെ സുനിതയുടെ നമ്പര്‍ വാങ്ങി.
സുനിതയെക്കുറിച്ച് പറഞ്ഞില്ലല്ലോ. എന്റെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണ്. ത്രിശൂരാണ് കെട്ടിച്ച് വിട്ടിരിക്കുന്നത്.
സുനിതയ്ക്ക് നമ്പര്‍ കുത്തി.
കുറേ അധിക നേരം സംസാരിച്ചു.അവസാനം ഞാന്‍ ചോദിച്ചു.“സുനിത ഇന്ന് ഹൈദ്രാബാദിലോട്ട് വിളിച്ചിരുന്നോ?”
ഇല്ലന്നായിരുന്നു അവളുടെ മറുപടി. ക്ഷേമാന്വേഷണം നടത്തി ഗുഡ്നൈറ്റ് പറഞ്ഞ് ഫോണ്‍ വെച്ചു.
അപ്പോഴും സുനിതയെന്ന ത്രിശൂരുകാരി പുതിയ അവതാരത്തെക്കുറിച്ചായിരുന്നു മനസ്സില്‍.
ദിവസങ്ങള്‍ പലതു കഴിഞ്ഞു.ത്രിശൂരുകാരിയുടെ ഫോണ്‍ പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു.ശ്രീമതിയുടെ പിണക്കം നാള്‍ക്കുനാള്‍ കൂടിക്കൂടി വന്നു.
ഉത്തരം കിട്ടാത്ത കടംകഥ പോലെ ഞാന്‍ കുഴങ്ങി.
അങ്ങനെയിരിക്കെ ഒരുനാള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് കാത്ത് കാത്തിരുന്ന ആ ഫോണ്‍ വന്നു.
“ദേ, നിങ്ങടെ മറ്റവളാ.” ഭാര്യ ഫോണ്‍ എനിക്ക് വെച്ച് നീട്ടി.
ഞാന്‍ ഫോണെടുത്തു.
“ഹലോ, സതിയണ്ണനല്ലേ?”
“അതേ.” ഞാന്‍ സമ്മതിച്ചു.
മറുതലക്കല്‍ നിന്നും ഒരു കരച്ചിലായിരുന്നു മറുപടി.
“എന്തായിത്? നിങ്ങളാരാ?” ഞാന്‍ ചോദിച്ചു.
കരച്ചില്‍ നിന്നു.
ഫോണിലൂടെ മറുപടി വന്നു.
“നിങ്ങളിപ്പോ വേറൊരുത്തിയേം കെട്ടി സുഖമായി അവിടെ കഴിയാണല്ലേ? ഞാനും ഒരു കുട്ടിയും ഇവിടെ ഒള്ള വല്ല വിവരോണ്ടോ മനുഷ്യാ നിങ്ങക്ക്. നിങ്ങളും അവളും കൂടെ അവിടെ അങ്ങനെ സുഖിച്ച് കഴിയാമെന്നൊന്നും വിചാരിക്കണ്ട. ഞാനും കൊച്ചും കൂടി നാളെത്തന്നെ തിരോന്തരത്തിന് വരണുണ്ട്.”

“എങ്ങോട്ട് വരുന്നെന്നാ പറഞ്ഞത്?” ഞാന്‍ ചോദിച്ചു.
“തിരുവനന്തപുരമെന്ന് മലയാളത്തീ പറഞ്ഞാ നിങ്ങക്ക് മനസിലാവത്തില്ലേ”

ഫ്രിഡ്ജില്‍നിന്ന് നല്ല തണുത്ത വെള്ളം കുടിച്ച ആശ്വാസം എനിക്ക്.

“സഹോദരീ, നിങ്ങളാരെയാ വിളിക്കുന്നത്? ഇതു തിരുവനന്തപുരമല്ല. ഹൈദ്രാബാദാണ്.എന്റെ പേര് സതീശ് മാക്കോത്ത് എന്നാണ്. നിങ്ങള്‍ക്ക് ആരുമായിട്ടാണ് സംസാരിക്കേണ്ടത്?” ഞാന്‍ ചോദിച്ചു.
''അയ്യോ, സോറീട്ടോ. ഞാന്‍ വിചാരിച്ചു ...സതീഷ്‌കുമാറാണന്ന്...റോങ്ങ് നമ്പരായിപ്പോയീട്ടോ... ക്ഷമിക്കണട്ടോ...”

''എന്തോന്ന് ക്ഷമിക്കാന്‍... നിങ്ങളു കാരണം ഒരാഴ്ച ഞാന്‍ തീതിന്നുകയായിരുന്നു. അറിയുമോ നിങ്ങള്‍ക്ക്? എന്റെ വിവാഹ വാര്‍ഷിക ദിനമാണ് കൊളമായതു? എന്റെ ഭാര്യേടെ മിനര്‍വയിലെ പാര്‍ട്ടിയാ പോയത്...'' ഞാന്‍ നിര്‍ത്താതെ ശകാരം തുടര്‍ന്നുകൊണ്ടിരുന്നു.
''ശ്ശോ... എന്തിനാ ചേട്ടാ ഇങ്ങനെ അവരെ ശകാരിക്കണേ...അവര്‍ക്ക് തെറ്റ് പറ്റിയതല്ലേ...ക്ഷമിക്കെന്നേ...''
ശ്രീമതി വന്ന് മൊബൈല്‍ കൈയില്‍നിന്ന് ‍ വാങ്ങി കാള്‍ ഡിസ്‌കണക്റ്റ് ചെയ്തു.

Read more...

സിനിമാ പ്രദര്‍ശനം

Monday, April 9, 2007

അപ്പുക്കുട്ടന്‍ അന്ന് പതിവില്ക്കവിഞ്ഞ ആഹ്ലാദത്തിലാണ് സ്കൂളിലേയ്ക്ക് പുറപ്പെട്ടത്. അതും വളരെ നേരത്തെ തന്നെ.
പതിവില്ലായ്മ കണ്ട് അത്ഭുദപ്പെട്ട സദാപ്പന്‍ ചിറ്റന്‍ അപ്പുക്കുട്ടനോട് ചോദിച്ചു.
“എന്താടാ അപ്പുക്കുട്ടാ ഇന്ന് സ്കൂളില്ലേ? നീ തുള്ളിച്ചാടി നേരത്തേ തന്നെ കെട്ടിയിറങ്ങിയല്ലോ...”
“ഇല്ല ചിറ്റാ, ഇന്ന് സ്കൂളില്ല. സ്കൂളിലിന്ന് സിനിമാ പ്രദര്‍ശനാ...”

അപ്പുക്കുട്ടന്‍ ഒരു കൈ വള്ളി നിക്കറിലും മറു കൈ സ്റ്റിയറിങ്ങിലും പിടിച്ചുകൊണ്ട് ബ്‌ര്‍‌ര്‍‌‌ര്‍... എന്ന് ശബ്ദമുണ്ടാക്കി വണ്ടിയോടിച്ച് പോയി.
വണ്ടി ചെന്ന് നിന്നത് അഞ്ചുകണ്ണന്റെ വീടിനുമുന്നില്‍.
അഞ്ചുകണ്ണനേയും വണ്ടിയില്‍ കയറ്റി അപ്പുക്കുട്ടന്‍ ഇരട്ടിവേഗതയില് വണ്ടിയോടിച്ചു.
വണ്ടിയില്‍ നിന്നും തെറിച്ച് പോകാതിരിക്കാനായി അഞ്ചുകണ്ണന്‍ അപ്പുക്കുട്ടന്റെ വള്ളിനിക്കറിന്റെ പുറകില് ചൂണ്ട് വിരല് കൊണ്ട് കോര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

അടുത്ത സ്റ്റോപ്പ് പാറുവമ്മയുടെ പുളിമരത്തിന്റെ ചുവട്ടിലായിരുന്നു.
ഇല കാണാനാവാത്ത വിധം പിടിച്ച് കിടക്കുന്ന പുളി.
അപ്പുക്കുട്ടന്റെ വായില്‍ വെള്ളമൂറി.അതു കിറിയിലൂടെ താഴേക്കൊലിച്ചു.

“കൊതിയന്‍.” അഞ്ചുകണ്ണന് കളിയാക്കി.

“എടാ അഞ്ചുകണ്ണാ നീ വേഗം എറിയാന്‍ തുടങ്ങിക്കോ. സിനിമാ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നേ സ്കൂളിലെത്തേണ്ടതാ. ഗേറ്റടച്ചു കഴിഞ്ഞാല് പിന്നെ സ്കൂളില് കേറാന്‍ പറ്റത്തില്ല.”അപ്പുക്കുട്ടന് കാര്യ ഗൗരവമുണ്ട്. അവന്‍ അഞ്ചുകണ്ണനെ ഓര്‍മ്മിപ്പിച്ചു.
അഞ്ചുകണ്ണന് സമയം പാഴാക്കിയില്ല. പുളി എറിഞ്ഞിടാന്‍ തുടങ്ങി.
അപ്പുക്കുട്ടന്‍ അതെല്ലാം പെറുക്കി നിക്കറിന്റെ കീശയിലുമാക്കാന്‍ തുടങ്ങി.
സമയം പോയതറിഞ്ഞതേയില്ല.തിരക്കിട്ട ജോലിയ്ക്കിടയിലും രണ്ടുപേരും പച്ചയും പഴുത്തതുമായ പുളി മാറിമാറി തിന്നാന്‍ മറന്നില്ല.

“പല്ല് പുളിക്കുകയാണങ്കില് പുളിങ്കുരു തിന്നാല്‍ മതിയെടാ. നല്ലവണ്ണം കടിച്ച് പൊട്ടിച്ചങ്ങ് തിന്നണം. പുളിയറിയത്തേയില്ല.” അഞ്ചുകണ്ണന് അപ്പുക്കുട്ടന് പറഞ്ഞുകൊടുത്തു.

പുളിരുചിയറിയാതെ പുളിതിന്ന് രസിച്ച് നിന്ന അപ്പുക്കുട്ടനറിയാത്തൊരു കാര്യമുണ്ടായിരുന്നു.

കല്യാണിയമ്മ പുറകില്‍ കൂടി പതുങ്ങി വരുന്ന കാര്യം.

ചിറയിലെ വലിയ വീട്ടില് താമസക്കാരായി രണ്ട് വൃദ്ധകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കല്യാണിയമ്മയും പാറുവമ്മയും.
മക്കളെല്ലാം ദൂരസ്ഥലങ്ങളിലാണ്. ജോലിക്കാര്യങ്ങള്‍ക്കായി. അതുകൊണ്ട് തന്നെ വയസ്സുകാലത്തും ജോലിഭാരം ഏറെയാണ്. പറമ്പിലെ മാവ്,പ്ലാവ്,കമുക്, ഞാവല്മരം, ചാമ്പമരം, പേര ഇത്യാദി മരങ്ങളെ അപ്പുക്കുട്ടനേയും അഞ്ചുകണ്ണനേയും പോലുള്ള കൊള്ളക്കാരില് നിന്നും സംരക്ഷിക്കുകയെന്നതു തന്നെ എടുത്താല്പൊങ്ങാത്ത ജോലിയായി തീര്‍ന്നു ഇരുവര്‍ക്കും.
കൊള്ളക്കാരെ നേരിടാന്‍ പാറുവമ്മയും കല്യാണിയമ്മയും രണ്ട് രീതികളാണ് അവലംബിച്ചിരുന്നത്.
പാറുവമ്മയുടെ രീതിയാണ് അപ്പുക്കുട്ടനിഷ്ടം.
പാറുവമ്മ എന്തൊരു മണ്ടിയാണ്!
പുളിയേലെറിയുന്ന കല്ല് താഴെ വീഴുന്ന ശബ്ദം കേട്ടാല്‍ മതി.
കാറ്റിലും കോളിലും ഉലകിയാടുന്ന വള്ളമ്പോലൊരു വരവുണ്ട്. നഗ്നമായ മാറിടവും തൂക്കി നടുവിന് കൈയും കൊടുത്ത്. ആര്‍ത്തലച്ച് പെയ്യുന്ന പേമാരിപോലെ പൂരപ്പാട്ടുംപാടിയുള്ള വരവ് തുടങ്ങുമ്പോഴത്തേയ്ക്ക് അപ്പുക്കട്ടനങ്ങ് ഗോകര്‍ണ്ണത്തെത്തുവാന്‍ കഴിയും.
അല്പം പൂരപ്പാട്ട് കേട്ടാലെന്താ? കല്യാണിയമ്മയെപ്പോലെ അപകടകാരിയല്ലല്ലോ പാറുവമ്മ.
കല്യാണിയമ്മ ഭയങ്കര സാധനമാണ്.
ഒച്ചയുണ്ടാക്കാതെയേ വരുകയുള്ളു.
നടക്കുന്നതിനും ഓടുന്നതിനുമൊന്നും പാറുവമ്മയെപ്പോലല്ല.
എണ്പതിലും പതിനെട്ടിന്റെ തിളപ്പാണ്.
പ്രതി പിടിക്കപ്പെട്ടു കഴിഞ്ഞാലോ...
അവന്റെ കാര്യം പോക്കാ...
പ്രതിയെ ആദ്യം എറിഞ്ഞമരത്തില് തന്നെ കെട്ടിയിടും. പുളിയെങ്കില്‍ പുളി, കമുകെങ്കില്‍ കമുക്.
പിന്നെയൊരു പ്രയോഗമുണ്ട്. അത് അനുഭവിച്ചറിയണം!
അഞ്ചുകണ്ണന് കിട്ടിയിട്ടുണ്ട് പണ്ട്. അന്ന് അപ്പുക്കുട്ടന്‍ രക്ഷപ്പെട്ടു.
വെള്ളുറുമ്പിന്റെ കൂട് തലകീഴ് കമഴ്ത്തിയാല് സ്വര്‍ഗ്ഗം കാണാന്‍ പറ്റുമെന്നാ അഞ്ചുകണ്ണന്‍ പറയുന്നത്.

പാറുവമ്മയുടെ എഴുന്നള്ളത്ത് പ്രതീക്ഷിച്ചു നിന്ന അപ്പുക്കുട്ടന് തെറ്റിപ്പോയി. അല്ലെങ്കിലും പുളിയിങ്ങനെ മരം നിറച്ച് കിടക്കുമ്പോള് എത്രനേരമെന്ന് കരുതിയാ മറ്റുകാര്യങ്ങള്‍ ആലോചിക്കുന്നത്.
കല്യാണിയമ്മ ഇങ്ങോട്ട് ഇത്രവേഗം കെട്ടിയെടുക്കുമെന്ന് ആരാ വിചാരിക്കുന്നത്.
നശിച്ച തള്ള വന്ന് പൂണ്ടടക്കം പിടിച്ചു കഴിഞ്ഞു.
ഇത്തവണ സ്വര്‍ഗ്ഗം കണ്ടതു തന്നെ. അപ്പുക്കുട്ടന്‍ മനസ്സ് കൊണ്ട് തയ്യാറെടുപ്പ് തുടങ്ങി.
അഞ്ചുകണ്ണന്‍പുലി പറപറന്നു.
പുളിമരത്തില്‍ കുരിശിലേറിയ ക്രിസ്തുവിനെപ്പോലെ അപ്പുക്കുട്ടന് കിടന്നു.
ഉറുമ്പുംകൂടും പ്രതീക്ഷിച്ച്...
ദ്രോഹി... അഞ്ചുകണ്ണന്‍. അവന്‍ കടന്നുകളഞ്ഞു.
കല്യാണിയമ്മ തിരിച്ചു വന്നു.
അപ്പുക്കുട്ടന്‍ അവരെ സൂക്ഷിച്ച് നോക്കി.ഉറുമ്പിന്‍‌കൂടുണ്ടോ കൈയില്?
ഇല്ല. ഒന്നുമില്ല അവരുടെ കൈയില്.അപ്പുക്കുട്ടന് വിശ്വസിക്കുവാനായില്ല. ഇവരെന്തിനുള്ള പുറപ്പാടാണാവോ...

കണ്ണുനീര്‍ ധാരധാരയായി ഒഴുകിയിറങ്ങി അപ്പുക്കുട്ടന്റെ കവിളിലൂടെ.
“കൊച്ചുപോക്കിരീ, പുളിയെറിഞ്ഞതും പോരാഞ്ഞിട്ട് നിന്ന് മോങ്ങുന്നോ...നിന്നെ ഞാന്‍...”കല്യാണിയമ്മ പല്ല് ഞെരിച്ചു.
“ഉറുമ്പിന്‍‌കൂട് കിട്ടാത്തത് നിന്റെ ഭാഗ്യം. എങ്കിലും നിന്നെയങ്ങനെ വെറുതേ വിടുമെന്ന് നീ കരുതേണ്ട.”
കല്യാണിയമ്മ രണ്ട് കുടം വെള്ളം കൊണ്ടുവന്ന് അപ്പുക്കുട്ടന്റെ തലയിലൊഴിച്ചു.
ഹൊ... എന്തൊരു നാറ്റം. മൂക്കുപൊത്താന്‍ പോലും പറ്റുന്നില്ല. കൈകള്‍ കെട്ടിവെച്ചിരിക്കുകയല്ലേ.ചകിരിക്കുളത്തിലെ വെള്ളമാണ്. അഴുകിയ തൊണ്ടിന്റെ നാറ്റം.ഇതിലും ഭേദം സ്വര്‍ഗ്ഗം കാണുന്നത് തന്നെയായിരുന്നു.
അഞ്ചുകണ്ണന്‍ ഇപ്പോള്‍ സിനിമ കാണുകയായിരിക്കും.
ദേഷ്യവും സങ്കടവുമെല്ലാം അപ്പുക്കുട്ടനില്‍ ഇരച്ചു കയറി.
നാശം കെളവി ഉടനെയെങ്ങും അഴിച്ചു വിടുന്ന ലക്ഷണമില്ല.
ഇനിയിപ്പോള്‍ പതിനെട്ടാമത്തെ അടവ് പ്രയോഗിക്കുക തന്നെ.
“അയ്യോ ഓടിവരണേ...നാട്ടുകാരേ...ഈ കെളവിയെന്നെ കൊല്ലുന്നേ...ശ്വാസം മുട്ടിച്ച് കൊല്ലുന്നേ...”അപ്പുക്കുട്ടന് ഉറക്കെ ഉറക്കെ കരഞ്ഞു.

കല്യാണിയമ്മ അന്തംവിട്ട് കുന്തം മിഴുങ്ങി നിന്നു.ഇന്നുവരെ ഒരക്രമിയും ഇതുപോലെ കരഞ്ഞിട്ടില്ല.
അപ്പുക്കുട്ടന്റെ കരച്ചിലിന്റെ ആക്കം കൂടിക്കൂടിവന്നു.
ആള്‍ക്കാര്‍ അവിടുന്നും ഇവിടുന്നും തലയെത്തി നോക്കാന്‍ തുടങ്ങി.
കല്യാണിയമ്മ പതറിപ്പോയി. അപ്പുക്കുട്ടന്‍ മോചിതനായി.
കെട്ടഴിച്ചതും അപ്പുക്കുട്ടന്‍ സ്കൂളിലേയ്ക്ക് പാഞ്ഞു.
മേലാകെ ചകിരിവെള്ളത്തിന്റെ നാറ്റം. അതൊരു പ്രശ്നമാണോ? സിനിമാ പ്രദര്‍ശനത്തിന്റെ മുന്നില്‍.
ഭാഗ്യം അപ്പുക്കുട്ടനെ കൈ വിട്ടിരുന്നു.സദാപ്പന്‍ ചിറ്റനെ കണ്ടോണ്ടിറങ്ങിയപ്പോഴേ വിചാരിച്ചതാണ്.ഇന്നത്തെ ദിവസം പോക്കാണന്ന്.

ഗേറ്റ് അടച്ചിരിക്കുന്നു. ഇനി സ്കൂളില്‍ കയറാന്‍ പറ്റില്ല. സിനിമ കാണാന്‍ പറ്റത്തില്ല.മീശ സാര്‍ ഇന്നലെ പ്രത്യേകം പറഞ്ഞതാണ് ഗേറ്റടച്ച് കഴിഞ്ഞ് വരുന്നവര്‍ തിരിച്ച് പൊയ്ക്കോളണമെന്ന്.

ഗേറ്റടച്ചാല്‍ അപ്പുക്കുട്ടന് പുല്ലാണ്.
സ്കൂളിന്റെ വടക്കേ അതിര്‍ത്തി മുള്ളുവേലിയാണ്.
വേലി പൊളിക്കുക തന്നെ.

അപ്പുക്കുട്ടന്‍ വേലി പൊളിച്ചു അകത്ത് കടന്ന് സിനിമാപ്രദര്‍ശനം നടക്കുന്ന ഷുവാല ഹാളിനെ ലക്ഷ്യമാക്കി നടന്നു.
പതുക്കെ ഷുവാല ഹാളിന്റെ കതക് തള്ളി തുറന്നു.ആരേയും വ്യക്തമായി കാണാന് പറ്റുന്നില്ല. മൊത്തം ഇരുട്ട് മാത്രം.
സ്ക്രീനില്‍ സിനിമ നടക്കുന്നു.
അപ്പുക്കുട്ടന്‍ അഞ്ചുകണ്ണനെ വിളിച്ചു, “എടാ പുലീ,അഞ്ചുകണ്ണന്‍പുലീ... നീയെന്നെയിട്ടിട്ട് പൊയ്ക്കളഞ്ഞല്ലേടാ...”
പുറകില്‍ നിന്നു ആരോ അപ്പുക്കുട്ടന്റെ കോളറില്‍ പിടുത്തമിട്ടു.
അപ്പുക്കുട്ടന് ശ്രദ്ധിക്കാന്‍ സമയമില്ല.
സിനിമ പൊടിപൊടിക്കുന്നു.
പക്ഷേ പിടുത്തത്തിന്റെ ശക്തി കൂടിക്കൂടി വന്നു.അപ്പുക്കുട്ടന്‍ പൂര്‍ണ്ണമായും വാതിലിന് പുറത്തായി.
മീശ സാര്‍ തന്റെ കൊമ്പന്‍ മീശ ചുരുട്ടിക്കൊണ്ട് നില്ക്കുന്നു.
“എന്താടാ ഇവിടെയൊരു ചുറ്റിക്കളി? എവിടെടാ നിന്റെ ടിക്കറ്റ്?”
അപ്പുക്കുട്ടന്‍ പോക്കറ്റില്‍ കൈയിട്ടു.അമ്മയുടെ പണക്കുടുക്കയില്‍ നിന്നും അടിച്ച് മാറ്റിയ ഒരു രൂപ നോട്ട് പുറത്തെടുത്തു.അത് നനഞ്ഞൊട്ടിയിരിക്കുന്നു.
“ടിക്കറ്റെടുക്കാതെ അകത്ത് കയറാനുള്ള പണിയായിരുന്നല്ലേടാ. നിന്നെ ഞാന്‍...” മീശ സാര്‍ ഉണ്ടക്കണ്ണുരുട്ടി.
“അല്ല സാറേ സത്യായിട്ടും അല്ല.ഗേറ്റടച്ച് കഴിഞ്ഞ് വരുന്നവരെ സിനിമ കാണിക്കുകേലന്ന് സാറല്ലേ ഇന്നലെ പറഞ്ഞത്.
ഗേറ്റടച്ചതുകൊണ്ട് എനിക്ക് സിനിമ കാണാന്‍ പറ്റത്തില്ലാന്ന് അഞ്ചുകണ്ണനോട് പറയാനാ ഞാന്‍ വന്നത്.അതോണ്ടാ ടിക്കറ്റെടുക്കാഞ്ഞത്.”
“ഗേറ്റടച്ച് കഴിഞ്ഞെങ്കില് പിന്നെ നീയെങ്ങനെ അകത്തെത്തി.” മീശ സാര്‍ ചോദിച്ചു.
“കാണിച്ച് തരാം സാര്‍.” അപ്പുക്കുട്ടന്‍ വന്നതിനേക്കാള്‍ വേഗതയില് വേലിനൂണ്ട് പുറത്തിറങ്ങി.
“ഇപ്പോ മനസ്സിലായോ സാര്‍?” അപ്പുക്കുട്ടന്‍ വേലിയ്ക്ക് പുറത്ത് നിന്നും ചോദിച്ചു.
മീശ സാര്‍ ചിരിച്ച് കൊണ്ട് നിന്നു.
സിനിമ കണ്ടില്ലെങ്കിലെന്താ? ഒരു രൂപയല്ലേ പോക്കറ്റില് കിടക്കുന്നത്. അപ്പുക്കുട്ടന്‍ മിഠായി മാമന്റെ കടയെ ലക്ഷ്യമാക്കി നടന്നു.



(സ്ക്കൂളിന്റെ ഗേറ്റടച്ച് പോയത്കൊണ്ട് വേലിനൂണ്ട് അകത്ത് കടന്ന് ഗേറ്റടച്ച് പോയതുകൊണ്ട് അകത്ത് കയറാന്‍ പറ്റില്ലായെന്ന് കൂട്ടുകാരനോട് പറഞ്ഞ് തിരിച്ച് പോന്ന മഹാന് സമര്‍പ്പണം.)

Read more...

തങ്കപ്പനാശാരി.

Sunday, April 1, 2007

ആറ്റുനോറ്റിരുന്ന ഉത്തരം വെയ്പ്ദിനം വന്നെത്തി.
എത്ര നാളായി കൊതിക്കുന്നതാണ് അപ്പുക്കുട്ടനും സേതുവും ഓടിട്ട മേല്‍ക്കൂരയുള്ള വീടിനുവേണ്ടി.
സംഭവത്തിന് ദൃക്സാക്ഷികളാകാനായി തെക്കത്തച്ഛനും തെക്കത്തമ്മയും മാമന്മാരും എല്ലാം കാലേകൂട്ടി എത്തിയിട്ടുണ്ട്. പോരാത്തതിന് അഭ്യുദയകാംക്ഷികളായ ഏതാനും അയല്‍ക്കാരും.
ആഹ്ലാദിക്കാന്‍ ഇതില്‍പ്പരം എന്തുവേണം!
തങ്കപ്പനാശാരിയാണ് വീട് പണിതിരിക്കുന്നത്. സാക്ഷാല്‍ പെരുന്തച്ചന്റെ കൈപുണ്യമുള്ളയാള്‍!
പൊക്കമല്‍പം കുറവാണങ്കിലും തടിക്കൊട്ടും കുറവില്ലാത്ത സുന്ദരന്‍.
നെടുനീളന്‍ ചന്ദനക്കുറിയും മുറുക്കിചുവപ്പിച്ച ചുണ്ടുകളും ലേശം കുടവയറും. ആഹാ...ഉരുണ്ടുരുണ്ടുള്ള ആ വരവ് കാണാന്‍ എന്തുരസമാണ്!

തങ്കപ്പനാശാരിയും സഹപണിക്കന്മാരും തെക്കേ ചായ്പില്‍ പണിതുടങ്ങിയിട്ട് മാസമൊന്നായി. ഇന്ന് പണിയുടെ ആട്ടക്കലാശം.
അപ്പോള്‍ അതൊന്നാഘോഷിക്കേണ്ടേ!

തെക്കത്തച്ഛന്‍ രാവിലെ തന്നെ റാക്ക് രവിയുടെ ഷാപ്പില്‍ പോകാന്‍ തയ്യാറായി.
തങ്കപ്പനാശാരിയെ സന്തോഷിപ്പിക്കേണ്ടേ? മേല്‍ക്കൂര അടിച്ച് കൂട്ടുമ്പോള്‍ എന്തെങ്കിലും ഗുലുമാല് ഒപ്പിച്ച് വെച്ചാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. നല്ല അസ്സല് തെങ്ങിന്‍ കള്ളങ്ങ് സേവിപ്പിക്കുക. പിന്നെ എല്ലാം അങ്ങട് ഭംഗിയായി നടന്ന് കൊള്ളും. തെക്കത്തച്ഛന്റെ തീരുമാനത്തിന് അച്ഛന്‍ എതിരൊന്നും പറഞ്ഞില്ല.
അപ്പുക്കുട്ടന്‍ അമ്മ പുതുതായി വാങ്ങിയ ചെമ്പുകുടവുമായി തെക്കത്തച്ഛനെ അനുഗമിച്ചു.മണ്‍കുടത്തില്‍ കള്ള് കൊണ്ട് വരുന്നതാണ് നല്ലതെന്ന് തെക്കത്തച്ഛന്‍ പറഞ്ഞെങ്കിലും അമ്മ ചെമ്പ് കുടമാണ് അപ്പുക്കുട്ടന്റെ കൈയില്‍ കൊടുത്തുവിട്ടത്.
അമ്മയുടെ ബുദ്ധി പ്രവര്‍ത്തിച്ചതിപ്രകാരം.
അഥവാ അപ്പൂപ്പനും മോനും കൂടി കലം താഴെയിട്ടാലും കള്ള് മാത്രമല്ലേ പോവുകയുള്ളു.കലം പൊട്ടുകേലല്ലോ.

റാക്ക് രവിയുടെ ഷാപ്പിന്റെ പുറകിലൂടെയാണ് തെക്കത്തച്ഛന്‍ അകത്ത് കയറിയത്.
മാന്യന്മാരൊന്നും മുന്നിലൂടെ അകത്തു കയറില്ലത്രേ!
തെക്കത്തച്ഛന്‍ മാന്യനായതുകൊണ്ട് പുറകിലൂടെ കയറി.

ചെന്നപാടെ തെക്കത്തച്ഛന്‍ പറഞ്ഞു.“ഈ ചെമ്പുകുടം നിറച്ച് കള്ളിങ്ങെടുത്തോ രവി. ഇന്നിവന്റെ വീടിന്റെ ഉത്തരം വെയ്പാ. ഒരുകുപ്പി പ്രത്യേകമായിട്ടും ഇങ്ങ് പോരട്ടെ.”
ചെമ്പുകുടത്തില്‍ വാങ്ങിയതെന്തിനാണന്ന് അപ്പുക്കുട്ടന് മനസ്സിലായി.
പക്ഷേ കുപ്പിയില്‍ വാങ്ങുന്നത്?
അധികം താമസിയാതെ അതും മനസ്സിലായി.
കുപ്പിയുടെ വായ നിന്ന നില്‍പ്പില്‍ തെക്കത്തച്ഛന്‍ വായിലോട്ട് കമഴ്ത്തി.

നല്ലരസം!

കള്ളിറങ്ങുന്നതനുസരിച്ച് തെക്കത്തച്ഛന്റെ തൊണ്ടയിലെ ഉണ്ട മുകളിലോട്ടും താഴോട്ടും നീങ്ങുന്നതുകാണാന്‍.
തോര്‍ത്തിന്റെ അറ്റം കൊണ്ട് കിറി തുടച്ചിട്ട് തെക്കത്തച്ഛന്‍ അപ്പുക്കുട്ടനോട് പറഞ്ഞു. “കള്ള് നല്ലതാണോന്ന് നോക്കണ്ടേടാ മോനേ.”

തങ്കപ്പനാശാരി ഉത്തരം വെയ്ക്കാന്‍ മുകളിലോട്ട് കയറി. കൂടെ ശിഷ്യഗണങ്ങളും.
രണ്ട് മുറിയും അടുക്കളയുമായിട്ടുള്ള ഒരു ചെറിയ വീടിന് ഇത്രയും ആള്‍ക്കാര് കയറേണ്ട ആവശ്യമുണ്ടോ? അപ്പുക്കുട്ടന് സംശയം തോന്നാതിരുന്നില്ല.
തെക്കത്തച്ഛന്റെ വക സല്‍ക്കാരം കഴിഞ്ഞിട്ടാണല്ലോ ഇതെല്ലാം. അപ്പോള്‍ ഇതും ഇതിന്റെ അപ്പുറവും നടക്കും.
തെക്കത്തച്ഛന്റെ ചെമ്പുകുടവും അമ്മയുടെ കപ്പക്കുഴയും ദഹിക്കേണ്ടേ!

ഉത്തരം വെയ്പ്പ് വാസു ജോല്‍സ്യന്‍ കുറിച്ച് കൊടുത്ത സമയത്ത് തന്നെ നടന്നു.
എല്ലാവരും മുകളിലോട്ട് നോക്കിനിന്നു.
അടുത്തത് മോന്തായം പിടിപ്പിക്കലാണ്.
മാമന്മാര്‍ താഴെ നിന്നും കഴുക്കോലുകള്‍ എടുത്ത് കൊടുക്കുന്നു.
ശിഷ്യന്മാര്‍ പിടിച്ച് കൊടുക്കുന്നു.
മോന്തായം നേരാം വണ്ണം പിടിപ്പിക്കുവാന്‍ തങ്കപ്പനാശാരി കൊട്ടുവടിയ്ക്ക് അടിതുടങ്ങി.

ഒന്ന്...രണ്ട്...മൂന്ന്. കഷ്ടകാലമെന്നല്ലാതെന്തുപറയാന്‍!

അടി തെറ്റിയാല്‍ ആശാരിയും വീഴും!

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ചൊരിമണലുമണിഞ്ഞയ്യോ ശിവ ശിവ.
തങ്കപ്പനാശാരി താഴെ മണല്‍ക്കൂനയില്‍ കമഴ്ന്നടിച്ച് വീണിരിക്കുന്നു.

അമ്മയും അപ്പച്ചിയും മറ്റ് പെണ്ണുങ്ങളും കണ്ണ് പൊത്തി.
ഇതെന്തൊരുകാലം!
ഉത്തരത്തില്‍ നിന്നും ആശാരി വീണിട്ട് ഒന്ന് കരയുകപോലും ചെയ്യാതെ ഈ പെണ്ണുങ്ങള്‍ കണ്ണുപൊത്തുന്നോ?
എന്താ പ്രശ്നം?
അപ്പുക്കുട്ടന്‍ നോക്കി.
ആഹഹ... തങ്കപ്പനാശാരിയുടെ ഉടുതുണി മുകളിലെ കഴുക്കോലില്‍ കിടന്ന് കാറ്റിലാടുന്ന നയനമനോഹരമായ കാഴ്ച.
താഴെ, മുഖം മണ്ണില്‍ പൂണ്ട തങ്കപ്പനാശാരി കൈകള്‍ കൊണ്ട് നഗ്നത മറയ്ക്കാന്‍ പാടുപെടുന്നു.

തെക്കത്തച്ഛന്‍ തന്റെ മേല്‍മുണ്ടെടുത്ത് ആശാരിയ്ക്ക് നല്‍കി.

ആശാരി മുണ്ട് വാങ്ങിയുടുത്തു. കൈകള്‍കൊണ്ട് മുഖത്തെ മണലെല്ലാം തുടച്ച് മാറ്റി.

“എന്തെങ്കിലും പറ്റിയോ തങ്കപ്പനാശാരി?” അച്ഛന്‍ ചോദിച്ചു.
ആശാരി കേട്ട ഭാവമില്ല.

തങ്കപ്പനാശാരി നടുവിന് കൈകൊടുത്ത് എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞ് നിന്നു.
പിന്നെ ഒറ്റക്കാലില്‍ നിവര്‍ന്ന് നിന്ന് ഇപ്രകാരം ഉച്ചരിച്ചു.

ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ
ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ

എല്ലാവരും ആശ്ചര്യത്തോടെ നോക്കിനിന്നു.
തങ്കപ്പനാശാരി മന്ത്രോച്ചാരണത്തിന് ശേഷം മൂന്നു വട്ടം ഭൂമിയെ തൊട്ട് വന്ദിച്ചു.
എന്നിട്ട് എല്ലാവരോടും കൂടി പറഞ്ഞു.
“തച്ച് ശാസ്ത്രപ്രകാരം ഞാനിപ്പോള്‍ ചെയ്തത് ഭൂമിവന്ദനമാണ്. ഇത് തമാശയായിട്ട് ആരും കാണരുത്.വീട്ടില്‍ താമസിക്കുന്നവരുടെ ഐശ്വര്യത്തിനായി മൂത്താശാരി ശാസ്ത്രപ്രകാരം ഭൂമി വന്ദനം ചെയ്തിരിക്കേണ്ടതാണ്. കൂടാതെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ഭൂമിവന്ദനം ചെയ്യേണ്ടതാണ്. അവര്‍ മുകളില്‍ കയറേണ്ട ആവശ്യമില്ല. ഞാന്‍ ചൊല്ലിത്തരുന്ന മന്ത്രത്തിനനുസരിച്ച് ഭൂമിയെ തൊട്ട് വന്ദിച്ചാല്‍ മതി.”
മൂത്താശാരി മന്ത്രം ചൊല്ലി.

ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ
ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ

തെക്കത്തച്ഛന്‍ മന്ത്രത്തിനനുസരിച്ച് ഭൂമീദേവിയെ വന്ദിച്ചു.

അച്ഛന്‍ അപ്പുക്കുട്ടനെ അരികില്‍ വിളിച്ചു. എന്നിട്ട് അവന്റെ ചെവിയില്‍ പറഞ്ഞു. “മോനേ ഇതിനാ പറേണ വീണിടത്ത് വിദ്യയെന്ന്.”

“എന്തോന്നാ അച്ഛാ, വീണിടത്ത് വിദ്യേന്നാ...” അപ്പുക്കുട്ടന്‍ സംശയനിവാരണത്തിനായി ചോദിച്ചത് ഉറക്കെയായിപ്പോയി.

കൂട്ടച്ചിരി മുഴങ്ങി.

തങ്കപ്പനാശാരി കൊട്ടുവടികൊണ്ട് കഴുക്കോലില്‍ ആഞ്ഞടിച്ചു.

“എന്തോന്ന് കണ്ടിട്ടാ ഇത്രയ്ക്കങ്ങട്ട് ചിരിക്കുന്നെ. ഇതേ ഷാസ്റ്റ്രമാ...തച്ച് ഷാസ്റ്റ്രം. ഷാസ്തരം തെറ്റിയാലേ വീട്ടി താമസിക്കുന്നവരാ അനുഭവിക്കേണ്ടത്. അറിയുമോ നിങ്ങക്ക്. മൂത്താശാരി കാണിച്ചതാ അതിന്റെ കരക്റ്റ്.” തെക്കത്തച്ഛന്‍ വഴങ്ങാത്ത നാവുകൊണ്ട് തങ്കപ്പനാശാരിയെ ന്യായീകരിക്കാന്‍ ശ്രമിച്ചു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP