Followers

കള്ളന്മാര്‍ പിടിയില്‍

Friday, December 8, 2006

സംഗതി അല്‍പം സീരിയസാണ്. വിഷയം മോഷണം. കശുവണ്ടി മോഷണം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുറഞ്ഞത് പത്തു ദിവസമെങ്കിലും ആയിട്ടുണ്ട്. മോഷ്ടാക്കള്‍ നാലോ അഞ്ചോ പേരുണ്ടന്നുള്ളത് ഉറപ്പ്. മാവിന്‍ ചുവട്ടിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലായതാണ്.
പക്ഷേ ആരാണ് മോഷ്ടാക്കള്‍?
എങ്ങനെയാണവരെ പിടിക്കുന്നത്? മോഷ്ടാക്കളെ പിടിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്.
കുഞ്ഞിക്കുട്ടനാണു ലീഡര്‍.
കൂടെ ഞാനുള്‍പ്പെടെ പത്തുപന്ത്രണ്ട് പേരുണ്ട്.ഇത്ര ഗഹനമായ വിധത്തില്‍ ആലോചിക്കാനുണ്ടായ വിഷയം നേരത്തേ പറഞ്ഞതു പോലെ കശുവണ്ടി മോഷണം തന്നെ.ഷുക്കൂറിന്റെ വീട്ടിലെ മാവുകളില്‍ നിന്നാണ് നിത്യേന കശുവണ്ടി മോഷണം പോകുന്നത്.ഷുക്കൂറിന്റെ ബാപ്പയും ഉമ്മയും പകല്‍ നേരത്ത് വീട്ടില്‍ ഉണ്ടാവുകയില്ല. അവര്‍ക്ക് കിഴക്ക് കായലില്‍ പുല്ല് ചെത്താണ് ജോലി.സൂര്യനുദിക്കുന്നതിന് മുന്‍പേ അവര്‍ വീടു വിട്ടിറങ്ങും.ഉച്ചയോടെ പുല്ല് കെട്ടുകളുമായി തോട്ടുകടവിലെത്തും.പിന്നെ അതു വിറ്റു തീരുന്നതു വരെ അവര്‍ കടവില്‍ തന്നെയായിരിക്കും.മിക്കപ്പോഴും രാത്രി ഒന്‍പത് പത്ത് മണിയോടെ തിരികെ എത്തുകയുള്ളു.ഷുക്കൂറും അനിയനും ബാപ്പയും ഉമ്മയും എത്തുന്നതുവരെ ഞങ്ങളുടെ കൂടെ ആയിരിക്കും. ഞായറാഴ്ച ദിവസം ബാപ്പയും ഉമ്മയും ജോലിയ്ക്കു പോകില്ല. അങ്ങനയൊരു ഞായറാഴ്ചയാണ് അവരാ ഞെട്ടിപ്പിക്കുന്ന സംഭവം അറിഞ്ഞത്.
മാവുകളില്‍ കശുവണ്ടിയുടെ എണ്ണത്തില്‍ കാര്യമായ കുറവു സംഭവിച്ചിരിക്കുന്നു.സംശയം സ്വാഭാവികമായും മക്കളിലോട്ടു തിരിഞ്ഞു.
നിരപരാധികളായ എന്റെ കൂട്ടുകാരില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു.സഹിക്കുമോ ഞങ്ങള്‍ കൂട്ടുകാര്‍ക്ക്!
എങ്ങനേയും കള്ളന്മാരെ പിടിച്ച് ഷുക്കൂറിന്റേയും സഹോദരന്റേയും നിരപരാധിത്തം തെളിയിക്കുകയെന്നത് ഞങ്ങള്‍ കൂട്ടുകാരുടെ കടമയല്ലേ?
അങ്ങനെ ആ ദൗത്യം ഞങ്ങള്‍ എറ്റെടുത്തു.
അന്നു പൊക്കത്തില്‍ വീടിന്റെ പരിസരം മുഴുവന്‍ കാടു പിടിച്ച് കിടക്കുകയാണ്.കൂടുതലും വള്ളിച്ചൊറിഞ്ഞനമാണ്. ഞങ്ങളോരോരുത്തരും വള്ളിച്ചൊറിഞ്ഞനം ശ്രദ്ധയോടെ പറിച്ചെടുത്തു.അല്‍പം ശ്രദ്ധ തെറ്റിയാല്‍ ശരീരത്തിലെവിടെയെങ്കിലും അതു മുട്ടും.പിന്നത്തെ കാര്യം പറയേണ്ട. അതനുഭവിച്ചറിഞ്ഞാലേ മനസ്സിലാവുകയുള്ളു.

അങ്ങനെ ആയുധങ്ങളുമായി ഞങ്ങള്‍ ഷുക്കൂറിന്റെ വീട്ടിന്നുള്ളിലെത്തി.വീടു പുറത്തു നിന്നും പൂട്ടുന്ന ചുമതല എന്നെ ഏല്‍പ്പിച്ചു.വീടു പൂട്ടിയിട്ട് ഞാന്‍ അടുക്കളയുടെ പുറകിലുള്ള തടികളുടെ ഇടയില്‍ ഒളിച്ചിരിക്കണം.അകത്തുള്ളവര്‍ ജന്നലിലൂടെ നോക്കിക്കൊണ്ട് കള്ളന്മാരെ പ്രതീക്ഷിച്ചിരിക്കും.കള്ളന്മാരെത്തിയാലുടനെ എല്ലാവരും അടുക്കള വാതിലിലൂടെ പുറത്തെത്തി അവരെ നേരിടും.ഒരു കാര്യം എല്ലാവരുടെയും പ്രത്യേക ശ്രദ്ധയില്‍ പെടുത്തിയിരുന്നു.കള്ളന്മാര്‍ മാവുകളില്‍ കയറിയതിനു ശേഷമേഎല്ലാവരും പുറത്തിറങ്ങാവൂ.അതല്ലെങ്കില്‍ അവര്‍ രക്ഷപ്പെറ്റുവാനുള്ള സാധ്യതയുണ്ട്.
കാത്തിരിപ്പ് മണിക്കൂറുകള്‍ കഴിഞ്ഞു.
അതാ വരുന്നു കള്ളന്മാര്‍. എല്ലാവരും ചൊറിഞ്ഞന വള്ളി ശരിയായ രീതിയിലാണന്നുറപ്പു വരുത്തി.കള്ളന്മാര്‍ ഞങ്ങള്‍ പ്രതീക്ഷിച്ചവര്‍ തന്നെ.
ഉമ്പ്രിയും സംഘവും.
ഞ്ഞങ്ങളുടെ ആജന്മ ശത്രുക്കള്‍.അവരെ വെറുതേ വിടുവാന്‍ പാടുണ്ടോ? വരട്ടെ അവര്‍, ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കും.ഇന്നു ഷുക്കൂറിന്റേയും ഷബീറിന്റേയും നിരപരാധിത്വം തെളിയിക്കപ്പെടും.
അതാ കള്ളന്മാര്‍ മാവുകളില്‍ കയറുവാന്‍ തുടങ്ങി.അവര്‍ കശുവണ്ടികള്‍ ഒന്നൊന്നായി പറിച്ചു തഴെയിടുകയാണ്.ഇതു തന്നെയാണ് പറ്റിയ സന്ദര്‍ഭം.കശുവണ്ടി രക്ഷാസമിതി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി മാവുകളുടെ ചുവട്ടിലായി നിലയുറപ്പിക്കുന്നു.
പാവം മോഷ്ടാക്കള്‍!! ഇറങ്ങിവരാതെ നിവര്‍ത്തിയില്ലാല്ലോ. അവര്‍ കഴിയാവുന്നത്രയും വേഗത്തില്‍ മാവില്‍ നിന്നിറങ്ങി ഓടുവാന്‍ ശ്രമിക്കുന്നു. വിടുമോ ഞങ്ങള്‍. സര്‍വ്വസജ്ജരായി മണിക്കൂറുകളോളം കാത്തിരുന്നതതിനായിരുന്നോ. കള്ളന്മാര്‍ കരഞ്ഞു വിളിച്ചു കൊണ്ട് ഓടുകയാണ് പടിഞ്ഞാറോട്ട്. അവരുടെ കാലുകളും മുതുകുമെല്ലാം ചൊറിഞ്ഞനവള്ളി കൊണ്ടുള്ള അടി കൊണ്ട് തടിച്ചിട്ടുണ്ട്. ഓട്ടത്തിനിടയില്‍ ചൊറിച്ചില്‍ മാറ്റാനായി അവര്‍ ശരീരമാസകലം മാന്തുന്നുണ്ട്.
ഹായ് ആ കാഴ്ച കാണാന്‍ എന്തു രസം.

പക്ഷേ ആ കാഴ്ച രസിക്കാത്ത ഒരാളുണ്ടായിരുന്നു. കാച്ചില്‍ കുറുപ്പിന്റെ പട്ടി. അടിയും ഓട്ടവുമെല്ലാം കണ്ടു രസിച്ചു നിന്ന ഞാന്‍ പട്ടി വരുന്നതു കണ്ടില്ല. നല്ല തകിലന്‍ പട്ടിയാണ്. ഒന്നാന്തരം കടിയന്‍. അവന്റെ കടി പേടിച്ച് ആളുകള്‍ അതു വഴി പോകാറേയില്ല. പട്ടിയുടെ വരവു കണ്ട് എന്റെ കൂട്ടുകാരെല്ലാം ഓടി വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു.
ഞ്ഞാന്‍ ഹതഭാഗ്യന്‍! വീടിനുള്ളില്‍ ഓടി കയറാനുള്ള സമയമില്ല. എന്തു ചെയ്യും? ആദ്യം ഒളിച്ചിരുന്ന തടികളുടെ ഇടയിലോട്ടു തന്നെ കയറാം. ഞാന്‍ തടികളുടെ ഇടയില്‍ കയറിയതും പട്ടി എന്റെ വള്ളി നിക്കറില്‍ കടിച്ചതും ഒരുമിച്ചായിരുന്നു, ഞാന്‍ കൊച്ചു കുട്ടിയായതു കൊണ്ടാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹതാപം കൊണ്ടാണോ എന്നറിയില്ല കൈസര്‍ കൂടുതല്‍ ആക്രമിച്ചില്ല. പക്ഷേ അവന്റെ പല്ലുകളുടെ പാടു മാത്രം എന്റെ ചന്തിയില്‍ അവശേഷിപ്പിച്ചു.
അതൊരു കടിയായിരുന്നില്ല, ''കമ്മല്‍'' ആയിരുന്നു എന്നു ഷുക്കൂര്‍ പിന്നീടു പറഞ്ഞു.

2 comments:

നിരക്ഷരൻ said...

ആരും കമന്റടിക്കാതെ ഒളിച്ചിരിക്കുന്ന ഒരു ‘കള്ളപ്പോസ്റ്റ് ’ ഞാന്‍ കണ്ടുപിടിച്ചു :)

എന്നിട്ട് ആ പാട് ഇപ്പോഴും അവിടെയുണ്ടോ ? :)

ഞാന്‍ ഓടി... :)

Sathees Makkoth said...

നിരക്ഷരൻ: ഈ പോസ്റ്റ് കണ്ടുപിടിച്ച് കമന്റിയതിന്‌ ഒരുപാട് നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP