Followers

പച്ചവെള്ളം

Sunday, October 2, 2011

നല്ല പുതു പുത്തൻ പെടയ്ക്കണ നോട്ട്! ആദ്യമായിട്ടാണ് അപ്പുക്കുട്ടന്റെ കൈയിൽ ഇത്തരമൊരു നോട്ട് കിട്ടുന്നത്. അതും ഒരു രൂപ നോട്ട്!.
എന്നും വിഷുവായിരുന്നെങ്കിൽ...എന്നും കണികാണാൻ പറ്റുമായിരുന്നെങ്കിൽ...എന്നും കൈനീട്ടം കിട്ടുമായിരുന്നെങ്കിൽ...
കൈ നീട്ടം കിട്ടിയ ഒരു രൂപ നോട്ടിനെ അപ്പുക്കുട്ടൻ ഉള്ളം കൈയിൽ നിവർത്തി വെച്ച് മുഖത്തിനോടടുപ്പിച്ചു. പുത്തൻ നോട്ടിന്റെ മണം!
അപ്പുക്കുട്ടൻ ആ നോട്ടിനെ ഉമ്മവെച്ചു. അമ്മ സന്തോഷം കൊണ്ട് സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നതു പോലെ...
സേതുവിനും സന്തോഷിക്കാൻ വകയുണ്ട്. അവൾക്ക് കിട്ടിയത് അൻപത് പൈസ ആണ്. അവളെ ശരിക്കും പറ്റിച്ചതാണ്. ഒരു രൂപാ വേണോ അൻപത് പൈസ വേണോ എന്ന് അച്ഛൻ അവളോട് ചോദിച്ചു. അച്ഛൻ ‘അൻപത്’ എന്നത് ഒരു ആനയുടെ കനത്തിലാണ് പറഞ്ഞത്.
മണ്ടിപ്പെണ്ണ്!
അവളതിൽ വീണു.
എന്നിട്ടും അച്ഛൻ ചിരിച്ചു കൊണ്ട് ഒരു രൂപ നോട്ട് അവൾക്ക് നേരേ നീട്ടി.
അവൾ അപ്പുക്കുട്ടന്റെ കൈയിലെ ഒരു രൂപാ നോട്ടിലേക്കും അച്ഛൻ നീട്ടിയ നോട്ടിലേയ്ക്കും സംശയത്തോടെ നോക്കി.
പിന്നെയൊരു ബഹളമായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ....
“എനിക്ക് അൻപത് പൈസ മതിയേ...എനിക്ക് അൻപത് പൈസ മതിയേ...”
‘അൻപത്’ എന്നത് അച്ഛൻ പറഞ്ഞതിലും കനത്തിൽ പറയാനവൾ ആ അലറലിലും ശ്രമിച്ചുകൊണ്ടിരുന്നു.
അപ്പുക്കുട്ടൻ പൊട്ടിപ്പൊട്ടി ചിരിച്ചു. അച്ഛൻ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു.
അൻപത് പൈസ തുട്ട് ഉയർത്തിക്കാട്ടി അവൾ അപ്പുക്കുട്ടനെ കൊഞ്ഞനം കാട്ടി. ഗർവോടെ അവന്റെ മുന്നിലൂടെ സേതു നടന്നു.
“ഈ പെണ്ണുങ്ങളെല്ലാം മണ്ടികളാ അല്ലേ അച്ഛാ...?” അപ്പുക്കുട്ടൻ അച്ഛന്റെ ചെവിയിൽ ചോദിച്ചു.
“അതെന്താ?”
“അമ്മയ്ക്ക് സ്വർണ്ണമാല വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞതെന്താ?, എടീ, നെനക്ക് സ്വർണ്ണമാലേക്കാൾ എണക്കം മുത്തുമാലേന്നല്ലേ...പാവം അമ്മ...ചക്കിപ്പൂച്ചേടെ കഴുത്തിൽ മാലകെട്ടിയപോലെയാ അമ്മയിപ്പോൾ നടക്കുന്നേ...”
അച്ഛൻ അപ്പുക്കുട്ടന്റെ വാ പൊത്തി. “അമ്മ കേക്കണ്ട”

ഉച്ചകഴിഞ്ഞതോടെ സേതുവിന്റെ സ്വഭാവത്തിന് ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി. അച്ഛൻ ഊണുകഴിഞ്ഞുള്ള ഉറക്കത്തിലേയ്ക്ക് വീണിരുന്നു. അമ്മ പതിവുപോലെ മാഞ്ചുവട്ടിലെ പരദൂഷണ കമ്മറ്റിയിൽ വായിൽ നാവിടാതെ അദ്ധ്വാനിച്ചുകൊണ്ടിരുന്നു.
രണ്ടുപേരേയും ഇത്തരം സന്ദർഭത്തിൽ ശല്യപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലന്ന് സേതുവിനും അറിയാം.
അതുകൊണ്ട് അവൾ അപ്പുക്കുട്ടന്റെ പുറകേ കൂടി.
“എനിക്കാ ഒരു രൂപാ തരാമോ? ഞാനേ ‘അൻപത്‘ പൈസ തരാം.” ‘അൻപത്’ പൈസയ്ക്ക് അച്ഛൻ പറഞ്ഞിരുന്നതുപോലെ മുഴുപ്പ് കൊടുക്കാൻ അവൾ അപ്പോഴും ശ്രമിച്ചിരുന്നു!
‘നിന്റെ വലിയ പൈസ നിന്റെ കൈയിലിരുന്നോട്ടെ...എനിക്ക് ഒരു രൂപ മതി” അപ്പുക്കുട്ടൻ പറഞ്ഞു.
കുറച്ച് നേരം തലേം ചൊറിഞ്ഞ് അവൾ അപ്പുക്കുട്ടനെ ചുറ്റിപ്പറ്റി നിന്നു. പിന്നെ ഒരോട്ടമായിരുന്നു. വീടിന് ഒരു വലം വെച്ച് അവൾ വീണ്ടും അപ്പുക്കുട്ടന്റടുക്കലെത്തി.
“പിന്നെ... ഞാനൊരു കാര്യം പറയട്ടെ...”
അമ്മപ്പശുവിന്റെ അകിടിനെ ചുറ്റി പശുക്കിടാവ് നടക്കുന്നതുപോലുള്ള അവളുടെ നടപ്പ് കണ്ടപ്പോഴേ അപ്പുക്കുട്ടന് എന്തോ പന്തികേട് മണത്തിരുന്നു.
“എന്താ?”
“ബിന്ദു പറയാണേ...” കുറച്ചുനേരം അവൾ തലയും ചൊറിഞ്ഞ് നിന്നു. തല മുഴുവൻ പേനാണ്. കൊണ്ടുപോയി മുടി വടിച്ചു കളയാൻ അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞതിന് എന്തെല്ലാം പ്രശ്നങ്ങളാണവളുണ്ടാക്കിയത്.
“പെണ്ണുങ്ങളായാൽ അങ്ങനെയാ...മുടിയുമുണ്ടാവും. പേനുമുണ്ടാവും.” അച്ഛനന്നങ്ങനെ പറഞ്ഞതോടെ സേതു അടങ്ങി. അവൾ അപ്പുക്കുട്ടനെ നോക്കി ഗോഷ്ഠി കാണിച്ചു. പക്ഷേ അമ്മ ഏറ്റു പിടിച്ചു. പെണ്ണുങ്ങളെ അടച്ചാക്ഷേപിച്ചതിൽ അമ്മ പ്രതിക്ഷേധിച്ചു. പ്രശ്നം മാഞ്ചുവട്ടിലെ കമ്മറ്റിയിൽ അവതരിപ്പിക്കുമോന്ന് അച്ഛന് പേടിയുണ്ടായിരുന്നു. പക്ഷേ അങ്ങനൊന്നും സംഭവിച്ചില്ല.
“ബിന്ദു പറയാണേ...ഒരു രൂപയാണ് വല്ല്യതെന്ന്...”
“വേല മനസ്സിലിരിക്കട്ടെ കുഞ്ഞേ, നിനക്ക് കിട്ടിയത് നീയെടുത്തോ...എനിക്ക് കിട്ടിയത് ഞാനും...” അപ്പുക്കുട്ടൻ ഞാന്നു കിടന്നിരുന്ന മാവിൻ‌കൊമ്പിൽ കൈപിടിച്ച് തൂങ്ങിയാടിക്കൊണ്ടിരുന്നു.
“പിന്നെ ഒരു രൂപാക്കാരൻ മൊതലാളി നടക്കണു...”
“ ങ്ഹാ, മൊതലാളി തന്നെയാ.” അപ്പുക്കുട്ടന് അവളുടെ കളിയാക്കൽ ഒട്ടും ഇഷ്ടപ്പെട്ടില്ല. നല്ലൊരു ദിവസമായിട്ട് അച്ഛന്റെ കൈയിൽ നിന്നും കിഴുക്ക് വാങ്ങേണ്ടന്ന് കരുതി മാത്രം അവൻ കയ്യാങ്കളി ഒന്നും നടത്തിയില്ല.
“മൊതലാളിക്ക് ചൊണയൊണ്ടോ എന്നോട് പന്തയം വെയ്കാൻ...” ഇത്തിരിപ്പോന്നൊരു കാന്താരിപ്പെണ്ണ് അപ്പുക്കുട്ടനെ വെല്ലുവിളിക്കുന്നു!
“എന്ത് പന്തയം?” പന്തയത്തിലെന്നും അപ്പുക്കുട്ടനേ ജയിച്ചിട്ടുള്ളു. ഇത്തിരിപ്പോന്ന ഈ കാന്താരീടെ മുന്നിൽ തോറ്റുകൊടുക്കാനോ? അപ്പുക്കുട്ടൻ അതിനൊരിക്കലും തയ്യാറല്ല്ലായിരുന്നു. ആണിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം! അത് അനുവദിക്കാൻ പാടില്ല. മുളയിലേ നുള്ളണം.
“അതേ... ഏറ്റവും കൂടുതൽ വെള്ളം കുടിക്കണതാരണന്ന് പന്തയം!”
ഇത്ര നിസ്സാരമായൊരു കാര്യമാണോ പന്തയമായിട്ട് പറയുന്നത്. അപ്പുക്കുട്ടൻ മറിച്ചൊന്നും പറഞ്ഞില്ല. വിജയം സുനിശ്ചിതം!
രണ്ടുപേരും പഞ്ചായത്ത് കിണറ്റിനടുത്തേക്ക് നടന്നു.
“ആദ്യം ഞാൻ കുടിക്കാം.” സേതു പറഞ്ഞു. അപ്പുക്കുട്ടനും അതുതന്നെ നല്ലതെന്ന് തോന്നി.
കിണറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം കോരി അപ്പുക്കുട്ടൻ സേതുവിന്റെ കൈക്കുമ്പിളിലേയ്ക്ക് സാവധാനം ഒഴിച്ചു കൊടുത്തു. അവളത് കുടിച്ചുകൊണ്ടുമിരുന്നു.
ഏകദേശം ബക്കറ്റിന്റെ കാൽഭാഗം വെള്ളം അവൾ കുടിച്ചുകാണും. പെട്ടെന്ന് അപ്പുക്കുട്ടനെ അതിശയപ്പെടുത്തിക്കൊണ്ട് അവൾ താഴെ തറയിലേയ്ക്കിരുന്നു. രണ്ടുകൈകൊണ്ടും വയർ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു അവൾ!
“എന്താ? എന്തു പറ്റി?”
അപ്പുക്കുട്ടന്റെ ചോദ്യത്തിന് മറുപടി രാവിലെ അൻ‌പത് പൈസായ്ക്ക് വേണ്ടി ഉണ്ടാക്കിയതുപോലെ തന്നെയായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ!
കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് അവൾ പറയുന്നുണ്ടായിരുന്നു.”എന്നെക്കൊണ്ട് വെള്ളമെല്ലാം കുടിപ്പിച്ച് എന്റെ വയറെല്ലാം പൊട്ടുന്നേ...എന്റെ വയറെല്ലാം പൊട്ടുന്നേ...”
അപ്പുക്കുട്ടന് എന്തുചെയ്യണമെന്ന് ഒരുപിടിയും കിട്ടിയില്ല.
“ഞാനച്ഛനോട് പറയുമേ....ഞാനമ്മയോട് പറയുമേ...എന്റെ വയറ് പൊട്ടുന്നേ...” അലറലിന് ഒരു അറുതിയുമില്ലായിരുന്നു.
അപ്പുക്കുട്ടൻ ആകെ വെപ്രാളത്തിലായി. സംഗതി കാര്യമാകാനാണ് സാധ്യത. അച്ഛനറിഞ്ഞാൽ അടി ഉറപ്പ്.
‘ഒന്നുമറിയാത്ത പെണ്ണിനെ വെള്ളം കുടിപ്പിച്ച് വയറ് കേടാക്കിയെന്ന്‘ അമ്മയും പറയും.ഉറപ്പാണത്!
അപ്പുക്കുട്ടന്റെ കൈ അറിയാതെ പോക്കറ്റിലേയ്ക്ക് പോയി. തിരികെ വന്ന കൈയ്യിൽ ഒരു രൂപ നോട്ടുണ്ടായിരുന്നു. സേതുവിന്റെ കരച്ചിൽ പിടിച്ച് നിർത്തിയത് പോലെ നിന്നു.
അവൾ അപ്പുക്കുട്ടന്റെ കൈയ്യിൽ നിന്നും ഒരു രൂപ നോട്ട് തട്ടിപ്പറിച്ചുകൊണ്ട് വീട്ടിലേയ്ക്ക് ഓടി.
അപ്പുക്കുട്ടൻ പുറകേ ഓടിയില്ല...അവൻ കരഞ്ഞില്ല...
താടിക്ക് കൈ താങ്ങി അവനങ്ങനെ നിന്നു.
പെണ്ണിന്റെ ശക്തി അവളുടെ കണ്ണിരാണന്ന് അച്ഛൻ പറയുന്നത് ശരി തന്നെ. അവനോർത്തു.

Read more...

അയ്യപ്പന്റെ ബൈക്ക്

Monday, September 19, 2011

അയ്യപ്പൻ ജയിലിലേയ്ക്ക് പോകാൻ മുൻ‌നിരയിലെ മൂന്നുപല്ലുകളുടെ പോക്ക് ഒരു കാരണമായി എന്നുള്ളത്‌ വാസ്തവമാണ്!
മൂന്നു പല്ലുകൾ പോയത് ഒരു കഥയാണ്.ഒരു ചെറിയകഥ!
എല്ലുകളുടെ എണ്ണം കൂടിയ ഒരു ബൈക്ക് യാത്രയുടെ കഥ!
അയ്യപ്പന് സ്വന്തമായ് ബൈക്കില്ല. ബൈക്കില്ലാത്തവന് അതോടിക്കാൻ പറ്റില്ലേ എന്നു ചോദിച്ചാൽ തീർച്ചയായും പറ്റും. മറ്റാരുടേതെങ്കിലും ആയാൽ മതി എന്നുമാത്രം. പക്ഷേ ഇവിടെ ഇതാരുടേതായിരുന്നുവെന്ന് അയ്യപ്പനുപോലും അറിയില്ല. അയ്യപ്പന് മാത്രമല്ല പോലീസുകാർക്കും അറിയില്ലായിരുന്നു. ബൈക്ക് മോഷണത്തിന് അയ്യപ്പനെ പോലീസ് പിടിച്ച് ജയിലിലിട്ട് ഇടിച്ച് കൂമ്പിളക്കി എന്നൊന്നും ആരും കരുതിയേക്കരുത്. മാനം മര്യാദയായിട്ട് മോഷ്ടിക്കാനും മോഷണ മൊതൽ സൂക്ഷിക്കാനും അയ്യപ്പനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.
പിന്നെ എന്തിന് അയ്യപ്പൻ ജയിലിൽ പോയി? ഭാഗ്യക്കേട്! അല്ലാണ്ട് എന്തു പറയാൻ....
ഒരു വല്ല്യപ്പൻ അയ്യപ്പന്റെ ബൈക്കിന് വട്ടം ചാടി. അതിന് ഒരിക്കലും അയ്യപ്പൻ കുറ്റക്കാരനല്ല. അയ്യപ്പൻ ബ്രേക്ക് പിടിച്ചു. അതിന്ന് തീർച്ചയായും അയ്യപ്പനാണ് ഉത്തരവാദി. വണ്ടി പാളി. വണ്ടി പാളാതിരിക്കാൻ അയ്യപ്പന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഭാഗ്യക്കേട്! അല്ലാണ്ടെന്ത്...
ബൈക്ക് റോഡ് സൈഡിലെ കരിങ്കൽ തിട്ടിലിടിച്ചു. അവസാനം വല്ല്യപ്പൻ ചെന്ന് അയ്യപ്പനെ പൊക്കിയെടുത്തു.
വല്ല്യപ്പൻ അയ്യപ്പനെ പൊക്കിയെടുത്തതു മുതലാണ് കഥ തിരിയുന്നത്!
അയ്യപ്പന്റെ കൈ തരിച്ചുകേറുന്നുണ്ടായിരുന്നു.
പ്രായം ചെന്ന ആളായിപ്പോയി....
എന്തെങ്കിലും സംഭവിച്ചാൽ...പിന്നെ അതിനും കൂടി സമാധാനം പറയണം.
എങ്കിലും വല്യപ്പനെ വെറുതേ വിടുന്നതെങ്ങനെ? രണ്ടു നല്ല വാക്കെങ്കിലും പറയേണ്ടേ...
അയ്യപ്പൻ വാ തുറന്നതും വല്ല്യപ്പൻ നിലത്തേയ്ക്ക് കുഴഞ്ഞ് വീണതും ഒരേ സമയത്തുതന്നെയായിരുന്നു.
എന്തു പറ്റി?
അയ്യപ്പനൊന്നും മനസ്സിലായില്ല.അപ്പോഴെയ്ക്കും ആ‍ളുകളൊക്കെ ഓടിക്കൂടിയിരുന്നു.
പാവം വല്ല്യപ്പൻ...ദുർബല ഹൃദയൻ...രണ്ട് തവണ അറ്റാക്ക് വന്നിട്ടുള്ള പാവം...
ചോര കണ്ട് വല്ല്യപ്പന്റെ ബോധം പോയെന്ന സത്യം അയ്യപ്പൻ മനസ്സിലാക്കിയത് ഓടിക്കൂടിയവർ പറഞ്ഞപ്പോഴാണ്. മുൻ‌നിരയിലെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടുവെന്ന് അയ്യപ്പൻ മനസ്സിലാക്കിയതും ഓടിക്കൂടിയവർ ചൂണ്ടിക്കാണിച്ചപ്പോഴാണ്! ചോര കുടുകുടെ ഒഴുകുന്നു വായിലൂടെ...
അയ്യപ്പനും വല്ല്യപ്പനും ഒരേ വണ്ടിയിൽ ആശുപത്രിയിൽ...അടുത്തടുത്തുള്ള കിടക്കയിൽ...
ഇനി പോലീസ്...കേസ്...ലൈസൻസ് ഇല്ല...കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോഴേയ്ക്കും അയ്യപ്പൻ ആശുപത്രിയിൽ നിന്നും ചാടി.
വല്ല്യപ്പന്റെ കാര്യം മാത്രമായിരുന്നേൽ എങ്ങനെയെങ്കിലും സഹിക്കാമായിരുന്നു. ഇനി ബൈക്കിന് കൂടി സമാധാനം പറയേണ്ടി വന്നാലോ? ലൈസൻസില്ലാത്തതിന് പൊക്കിയാലോ?
വല്ല്യപ്പൻ കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടകാര്യം അറിഞ്ഞ് അല്പമൊന്ന് ആശ്വസിച്ച് വരുമ്പോഴാണ് അയ്യപ്പനെ തിരക്കി പോലീസ് വരുന്നത്.

അയ്യപ്പൻ ബൈക്ക് മോഷണത്തിന് പിടിയിലായത് തന്നെ! കവലയിൽ പിന്നെ അതായി ചർച്ച.
പക്ഷേ അയ്യപ്പനാരാ മോൻ...അയ്യപ്പനെത്ര പോലീസിനെ കണ്ടിട്ടുള്ളതാണ്...
വേലിയും ചാടി ഓടി. കേരള പോലീസിന് വേലി ചാടാൻ ട്രയിനിംഗ് കിട്ടാത്തത് അയ്യപ്പന്റെ ഭാഗ്യം.
പലദിവസങ്ങളായി പലതവണ ഓട്ട മത്സരം നടന്നെങ്കിലും പോലീസ് തോൽ‌വി സമ്മതിക്കേണ്ടി വന്നതല്ലാതെ മറ്റൊന്നുമുണ്ടായില്ല.
ഓരോ ഓട്ട മത്സരത്തിന്നുശേഷവും അയ്യപ്പൻ ഒരു ജേതാവിന്റെ നെഞ്ച് വിരിവോടെ കുറുപ്പിന്റെ കടയിൽ എല്ലാവരും കേൾക്കെ പറയാറുണ്ട്; “അയ്യപ്പനോടാ കളി. ഒരു ബൈക്ക് പോണേ പോട്ടേ...അയ്യപ്പനത് പുല്ലാ...പുഷ്പം പോലെ വേറൊരണ്ണം സംഘടിപ്പിക്കാൻ അയ്യപ്പന് അധിക സമയമൊന്നും വേണ്ട.”
പക്ഷേ കടയിലുണ്ടായിരുന്ന ഭൂരിഭാഗം പേരും അയ്യപ്പൻ കാണിക്കുന്നത് മണ്ടത്തരമാണന്നുള്ള അഭിപ്രായക്കാരായിരുന്നു. വണ്ടി ഇടിച്ച് എന്നുള്ളത് നേര്! വല്യപ്പന് ഒന്നും പറ്റി ഇല്ല എന്നുള്ളത് അതിലും നേര്! പിന്നെ പറ്റിയത് മുഴുവനും അയ്യപ്പനുതന്നെ... പല്ല് മൂന്നെണ്ണം, കൂടെ അയ്യപ്പന്റെ ഗ്ലാമറും പോയി.
“എല്ലാം ശരിയാ...ലൈസൻസെങ്കിലും ഉണ്ടായിരുന്നേൽ അരക്കൈ നോക്കാമാരുന്നു.” അയ്യപ്പന്റെ തീരുമാനം തീർത്തും മോശമല്ലന്ന് അഭിപ്രായമുണ്ടായി.
നല്ല ചൂടുള്ള അനുഭവമാണ് അയ്യപ്പന് ഇതുവരെ പോലിസ് സ്റ്റേഷനീന്ന് ഉണ്ടായിട്ടുള്ളത്. അയ്യപ്പൻ എത്ര തവണ സ്റ്റേഷനിൽ കിടന്നിട്ടുണ്ടന്ന് അയ്യപ്പന് പോലും നിശ്ചയമില്ല! എപ്പോഴൊക്കെ സ്റ്റേഷനീന്ന് അയ്യപ്പൻ തിരികെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ മുതുകത്ത് മുഴയൻ പോലീസിന്റെ നെറ്റിയിലെ മുഴയുടെ ഒരു പതിപ്പ് ഉണ്ടായിട്ടുമുണ്ട്. അതാണ് ഇതുവരെയുള്ള അനുഭവം.
എങ്കിലും പോലീസ് സ്റ്റേഷനിലേയ്ക്ക് പോകേണ്ടന്ന തീരുമാനം അയ്യപ്പന് തിരുത്തേണ്ടി വന്നു. ഒരു കത്താണ് അയ്യപ്പനെ ആ തീരുമാനത്തിലേയ്ക്ക് എത്തിച്ചത്. പോലീസിൽ നിന്നുമുള്ള കത്ത്. S.I ൽ നിന്നുമുള്ള കത്ത്. അയ്യപ്പന് കത്തുവന്ന വിവരം നാടുമുഴുവൻ പരന്നു.
അയ്യപ്പൻ അതിസാഹസികവും ധീരവുമായ തീരുമാനം കൈക്കൊണ്ടത് കുറുപ്പിന്റെ കടയിൽ വെച്ച് കത്ത് വായിച്ചുകൊണ്ടായിരുന്നു.
അയ്യപ്പൻ കത്ത് ഉറക്കെ വായിച്ചു. വായന കേൾക്കാൻ അനവധിപേർ ചുറ്റും കൂടി.
‘ അയ്യപ്പാ, നിന്നെ ഞങ്ങൾ കുറേ ദിവസമായ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. നീ ഈ കേസിൽ നിരപരാധിയാണന്ന വിവരം ഞങ്ങൾക്കും അറിയാം.എതിർ കക്ഷിക്ക് യാതൊരുവിധ പരാധിയുമില്ലാത്തതിനാൽ നീ വന്ന് ബൈക്ക് എത്രയും പെട്ടെന്ന് നേരിൽ കൈപ്പറ്റണം.
എന്ന്,
SI
അയ്യപ്പനന്നാദ്യമായ് കേരളാ പോലീസിനോടാദരവ് തോന്നി. താൻ കാണിച്ചത് തികച്ചും തെറ്റ് തന്നെയാണ്.സദുദ്ദേശ്യത്തോടെ വന്ന നല്ലവരായ പോലീസുകാരെ തെറ്റിദ്ധരിച്ചു. എല്ലാത്തിനും മാപ്പ് പറയണം. കഷ്ടപ്പെട്ട് മോഷ്ടിച്ച ബൈക്ക് തിരികെ കൊണ്ടുവരണം.അയ്യപ്പൻ പോലീസ് സ്റ്റേഷനിലേയ്ക്ക് യാത്രയായി...
കൃത്യം ഒരാഴ്ച കഴിഞ്ഞാണ് അയ്യപ്പൻ തിരിച്ച് കവലയിൽ ബസ്സിറങ്ങിയത്. കുറുപ്പിന്റെ കടയിലുണ്ടായിരുന്നവർ അയ്യപ്പന്റെ ചുറ്റും കൂടി.
“എന്തു പറ്റി അയ്യപ്പാ?”, “ബൈക്ക് കിട്ടിയില്ലേ?” “അവര് നെന്നെ ഒപദ്രവിച്ചോ?” “എന്താ ഇത്ര താമസിച്ചേ?”... ചോദ്യങ്ങൾ പലതായിരുന്നു.
അയ്യപ്പൻ കുറേ നേരം മിണ്ടാതിരുന്നു. ചുറ്റും കൂടിയിരുന്നവരും മിണ്ടിയില്ല.
“അല്പം ചൂടുവെള്ളം.” അയ്യപ്പൻ കൈനീട്ടി. കുറുപ്പ് വെള്ളവുമായി എത്തിയപ്പോൾ അയ്യപ്പനൊന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു.
“ഒരു കണക്കിന് എന്റെ ബൈക്ക് മറിഞ്ഞത് നന്നായി.”
“എന്തേ?”എല്ലാരും അയ്യപ്പനെ തന്നെ നോക്കി.
“അല്ല. വണ്ടീന്ന് വീണ് മൂന്ന് പല്ല് നേരത്തേ പോയത് അവമ്മാർക്ക് നന്നായി. പണി അത്രേം കൊറഞ്ഞ് കിട്ടിയല്ലോ.”
അയ്യപ്പൻ വായ പൊളിച്ചുകാണിച്ചു.
അയ്യപ്പന്റെ വായിൽ ഇപ്പോൾ മൂന്ന് പല്ലുകൾ മാത്രമല്ല കാണാതിരുന്നത്!
“ഈ പോലീസ് എന്ന് പറയുന്ന വർഗ്ഗത്തിനേ വിശ്വസിക്കരുത്...വടി വെയ്ക്കുന്നെടത്ത് കൊട വെക്കില്ല.” അയ്യപ്പന്റെ വായിലൂടെ തെറിച്ച തുപ്പൽ അടുത്തിരുന്നയാളുടെ ചായയിൽ വീണു. അയ്യപ്പൻ അതു കൂട്ടാക്കാതെ തന്റെ വർത്തമാനം തുടർന്നു.
“ആ സാരമില്ല...പല്ല് കൊറച്ച് പോയെങ്കിലെന്താ...
അതിനും കൂടി എല്ല് കൂടീട്ടൊണ്ടല്ലാ...അതു തന്നെ ഒരാശ്വാസം.” അയ്യപ്പൻ പതുക്കെ എണീറ്റ് വീട്ടിലേയ്ക്ക് നടന്നു.
“അയ്യപ്പാ, ഇനി കൊറച്ച് നാളത്തേയ്ക്ക് പോലീസിനെ പേടിക്കാതെ കഴിയാം അല്ലേ?” ആരോ കടയിൽ നിന്നും ചോദിച്ചു.
“ങ്ഹാ..., അടുത്ത കേസ് ഒക്കുന്നതുവരെ...”അയ്യപ്പൻ പറഞ്ഞത് ആരും കേട്ടില്ല.

Read more...

എറണാകുളം മുതൽ പൊള്ളാച്ചി വരെ

Thursday, September 1, 2011

ഇതു രണ്ടാമത്തെ തവണയാണ് മാനേജർ എന്നെ ഓഫീസിലേയ്ക്ക് വിളിക്കുന്നത്. ഇതിന് മുൻപ് വിളിച്ചിരുന്നത് ഏകദേശം നാലോ അഞ്ചോ മാസങ്ങൾക്ക് മുൻപാണ്. അന്ന് ഞാൻ ജോയ്ൻ ചെയ്തിട്ട് അധികദിവസമായിട്ടില്ലായിരുന്നു. കമ്പനിയുടെ പുതിയൊരു പ്രോജക്റ്റിനെക്കുറിച്ചും അതിന് എനിക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചുമെല്ലാം അന്നദ്ദേഹം വളരെ വിശദമായിത്തന്നെ ധരിപ്പിച്ചിരുന്നു.
ആലോചിച്ചാലോചിച്ച് മാനേജരുടെ ഓഫീസിനുമുന്നിലെത്തിയതുപോലും ഞാനറിഞ്ഞില്ല. ചെറിയൊരു പരിഭ്രമത്തോടെ വാതിലിൽ മുട്ടി. എന്തായിരിക്കും വിഷയം എന്നതിനെക്കുറിച്ച് യാതൊരു രൂപവുമില്ലാ‍യിരുന്നു.
“ഇരിക്കൂ മിസ്റ്റർ രാജേഷ്.” പുഞ്ചിരിതൂകുന്ന മുഖത്തോടെ മാനേജർ പറഞ്ഞപ്പോൾ ഇതിനു മുന്നുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ഓർത്തുപോയി. അന്നദ്ദേഹം എനിക്ക് ഒരു ജോലിയുടെ ഉത്തരവാദിത്തം മുഴുവനായ് നൽകുകയായിരുന്നു.
“മിസ്റ്റർ രാജേഷ് നിങ്ങളെപോലെ താരതമ്യേന എക്സ്പീരിയൻസ് കുറഞ്ഞ ഒരാളെ സാധാരണ ഏൽപ്പിക്കാത്ത ഒരു ജോലിയാണ് ഞാൻ തനിക്ക് നൽകാൻ പോകുന്നത്. പ്ലീസ് ടേക്ക് ഇറ്റ് അസ് എ ചല്ലഞ്ച് ആന്റ് ഷോ ദിസ് കാൻ ബി ഡൺ ബൈ എ ട്രെയ്നി ലൈക്ക് യു.”
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കുറച്ച് വാച്ച് ടവറുകളുടെ വർക്കാണ് അന്നദ്ദേഹം എന്നെ ഏല്‍പ്പിച്ചത്.കൂടെ ആ വർക്ക് എന്നെ ഏല്പിച്ചതിന്റെ പിന്നിലെ ചേതോവികാരവും അദ്ദേഹം അറിയിച്ചിരുന്നു.
“ ഈ സർക്കാർ കമ്പനികളൊന്നും ഒരിക്കലും ഗുണം പിടിക്കില്ലടൊ. ‘രണ്ട് പഞ്ചും ഒരു ലഞ്ചും‘ അല്ലാതൊന്നുമില്ല ഇവറ്റകൾക്ക്.”
കുറച്ചധികം ജോലിചെയ്യേണ്ടി വന്നു എങ്കിലും വളരെപ്പെട്ടെന്ന് തന്നെ പ്രോജക്റ്റ് ചെയ്ത് തീർക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. വർക്കേഴ്സിന്റെ സഹകരണം നന്നായി കിട്ടുകയും ചെയ്തിരുന്നു.
മാനേജരുടെ വാക്കുകൾ എന്നെ വീണ്ടും ഓർമ്മയിൽ നിന്നും തിരികെ കൊണ്ടുവന്നു.
“മിസ്റ്റർ രാജേഷ്, ഞാൻ നിങ്ങളെ ഏല്‍പ്പിച്ച വർക്ക് എന്റെ പോലും പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് നിങ്ങൾ ചെയ്തു തീർത്തു. ഗുഡ് കീപ് ഇറ്റ് അപ്.”
ഒരു ചെറിയ ചിരിയോടെ അദ്ദേഹം പറഞ്ഞു. “സത്യത്തിൽ നിങ്ങളെപ്പോലുള്ളവർക്ക് അധികം നാൾ ഗവണ്മെന്റ് കമ്പനിയിൽ ജോലിചെയ്യാൻ പറ്റില്ലടൊ. ചെയ്യിക്കില്ലിവന്മാർ!”
ഞാൻ എന്റെ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു. മുകളിലെ ഭിത്തിയിലിരിക്കുന്ന മഹാത്മാഗാന്ധി എന്നെ നോക്കി ചിരിക്കുന്നുവോ?
“ഞാൻ തന്നെ ഇപ്പോളിങ്ങോട്ട് വിളിച്ചത് ആ ടവറിന്റെ വർക്കിനുവേണ്ടി തന്നെയാണ്. നമ്മുടെ ചിന്നാറിലെ സൈറ്റിൽ എന്തോ ചെറിയൊരു ടെക്നിക്കൽ പ്രശ്നം. താനൊന്നു പോണം. അയാം ഷുവർ,യു കാൻ ഡു ഇറ്റ്.”

ജൂലൈ മാസത്തിലെ ആ തണുത്ത പ്രഭാതത്തിൽ എറണാകുളം വഴി കോതമംഗലേത്തേക്കുള്ള ബസ് കയറുമ്പോൾ യാത്രയുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അല്പം പോലും ഓർത്തിരുന്നില്ല. ഏതൊരു യാത്രയേം പോലെ തന്നെയായിരുന്നു തുടക്കം. കുറേ അധികം നേരം വഴിയോര കാഴ്ചകൾ കണ്ടിരുന്നു. പിന്നോട്ട് പായുന്ന ചെടികളും, കടകളും,കെട്ടിടങ്ങളും, ആളുകളും! മടുത്തെന്നായപ്പോൾ കൂടെ കരുതിയിരുന്ന പുസ്തകമെടുത്ത് വായന തുടങ്ങി. എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ ബസ് നിർത്തിയിരിക്കുന്നു. സത്യത്തിൽ ബസ് നിർത്തിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നതുതന്നെ.
“കോതമംഗലമെത്തിയോ?”
സീറ്റിൽ എന്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരനോട് തന്നെ ചോദിച്ചു. കിലോമീറ്ററുകളും, മണിക്കൂറുകളും നീണ്ട ഒരു യാത്രയുടെ ഒടുവിൽ സഹയാത്രികനോട് സംസാരിക്കാൻ കണ്ട അവസരം ഈ അവസാന നിമിഷമാത്രമായിരുന്നോ എന്നൊന്നും അപ്പോൾ ആലോചിച്ചില്ല. സമയം കളയാതെ അടുത്ത വണ്ടി പിടിച്ച് മൂന്നാറിലേയ്ക്ക് പോണം.
സാമാന്യം തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു ബസിൽ. എങ്കിലും മുന്നിരയിൽ തന്നെ ഒരു സീറ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞു. അതൊരാഗ്രഹമായിരുന്നു. മൂന്നാറിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ മുൻ സീറ്റിൽ തന്നെ ഇരിക്കണം. ഉറങ്ങിപ്പോകാതിരുന്നാൽ മതിയായിരുന്നു. ആലപ്പുഴയുടെ കരനിരപ്പിൽ നിന്നും പഞ്ചാരമണലില്‍ നിന്നും മലകളും, മരങ്ങളും,തേയിലത്തോട്ടങ്ങളും നിറഞ്ഞ പ്രകൃതിയുടെ മറ്റൊരു വിസ്മയത്തിലേയ്ക്ക് ആദ്യമായി ഒരു യാത്ര! മൂന്നാർ മല നിരകളുടെ കുളിര് മനസ്സിലേയ്ക്ക് വ്യാപിച്ചു.
അപ്പോഴാണ് അടുത്തിരിക്കുന്ന ആളെ ശ്രദ്ധിച്ചത്. അതേ, അതേ ചെറുപ്പക്കാരൻ... തന്റെ കൂടെ എറണാകുളത്തുനിന്നും കോതമംഗലം വരെ യാത്ര ചെയ്ത അതേ ചെറുപ്പക്കാ‍രൻ!
മുഖത്തൊരു ചിരിയൊക്കെ വരുത്തി ഞാൻ ചോദിച്ചു. “ഇയാളും മൂന്നാറിനാ?”
“അറിയില്ല.” വേകാത്ത ഇറച്ചിക്കറി കഴിക്കുന്ന ഒരു ഭാവം മുഖത്തിന്. ഇവനേത് നാട്ടുകാരനെടാ? അങ്ങനെ ചോദിച്ചില്ല. വെടല പരുവത്തിലെ പ്രായമാണ്. എന്താണ് മറുപടി വരുന്നതെന്ന് അറിയില്ല.
“എങ്ങോട്ടെന്നറിയാതെ!”
“ഇത് നിർത്തുന്നടത്തേയ്ക്ക്...”
“അത് മൂന്നാറാ...”
“എങ്കിലങ്ങോട്ടേക്ക് തന്നെ.”
ഇവനോടൊക്കെ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല.ഞാൻ വെളിയിലേയ്ക്ക് നോക്കിയിരുന്നു.
എത്രനേരം അങ്ങനെ നോക്കിയിരിക്കാൻ പറ്റും. അറുബോറനാണ് സഹയാത്രികനെങ്കിലും കുറച്ചെങ്കിലും സമയം കളയണമെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിക്കണമെന്ന് തോന്നി. അല്ലെങ്കിൽ കോതമംഗലത്തെത്തിയതുപോലെ തന്നെ യായിരിക്കും മൂന്നാറെത്തുമ്പോഴും! ഉറങ്ങിപ്പോയാൽ പിന്നെ മൂന്നാറിന്റെ ഭംഗി കാണാൻ പറ്റില്ല.
“മാഷേ, പോകുന്നതെങ്ങോട്ടാണെന്നറിയില്ലേലും വരുന്നതെവിടേന്നാണന്ന് അറിയാന്‍ പറ്റുമല്ലോ?”
“പുന്നപ്ര.” പല്ലു കടിച്ചുപിടിച്ചുകൊണ്ടാണ് സംസാരം.
“ആഹാ, എന്നിട്ടാണോ ഇങ്ങനെ? മാഷേ നമ്മള് രണ്ടുപേരും അപ്പോള്‍ ആലപ്പുഴക്കാര് തന്നെ. ഒരു പത്ത് കിലോമീറ്റര്‍ ദൂരവ്യത്യാസം. അത്രേയുള്ളു. അതിനിങ്ങനെ മസില് പിടിച്ചിരിക്കേണ്ട വല്ല കാര്യോണ്ടോ?”
സഹയാത്രികന്റെ മുഖത്ത് പടര്‍ന്ന ഒരു ചെറു ചിരി ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു.
“എന്റെ അപ്പൂപ്പന്‍ ഒരു പുന്നപ്ര വയലാര്‍ സേനാനി ആയിരുന്നു. അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെന്ന് പറഞ്ഞ് വാരിക്കുന്തവുമേന്തി എന്റെ അപ്പുപ്പനും പോയിട്ടുണ്ട്. അപ്പുപ്പനെ തെരക്കി ഒരിക്കല്‍ പോലീസ് വന്നു. അമ്മൂമ്മ അപ്പോള്‍ തൊണ്ട് തല്ലിക്കൊണ്ടിരിക്കയായിരുന്നു. അച്ഛനന്ന് മൂക്കള ഒലിപ്പിച്ച് നടക്കുന്ന പ്രായം. കോണാനൊക്കെ ഉടുത്ത്...! അന്ന് വന്ന പോലീസുകാരനാരാണന്ന് തനിക്കൊന്നൂഹിക്കാമോ...?” ഞാന്‍ സഹയാത്രികനെ നോക്കി.
ഇല്ല എന്നര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.
അനന്തതയിലേയ്ക്ക് നീളുന്ന കണ്ണുകള്‍. അയാളുടെ മനസ്സിവിടെങ്ങുമല്ലന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാം. എങ്ങനെയെങ്കിലും മൂന്നാറെത്തുന്നവരെയെങ്കിലും ഉറങ്ങാതിരിക്കണം. എനിക്ക് അത്രമാത്രമേ ഉണ്ടായിരുന്നുള്ളു ചിന്ത. ഞാന്‍ തുടര്‍ന്ന് സംസാരിച്ചു കൊണ്ടേയിരുന്നു. പുന്നപ്രവയലാറിന്റെ ചരിത്രത്തെക്കുറിച്ചും അത് കേരളത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും, തീതുപ്പുന്ന തോക്കിനു മുന്നില്‍നെഞ്ചുവിരിച്ചു നിന്ന എന്റെ അപ്പൂപ്പനടങ്ങുന്ന ധീര യോദ്ധാക്കളെക്കുറിച്ചുമെല്ലാം. അന്ന് അമ്മൂമ്മ തൊണ്ടുതല്ലിക്കൊണ്ടിരുന്നപ്പോള്‍ അച്ഛന്റെ കവിളില്‍ നുള്ളിപ്പോയ സത്യനേശന്‍ എന്ന ‘നാടാര്‍ ഇന്‍സ്പെക്ടറെ‘ക്കുറിച്ചും പോലീസുദ്യോഗമൊക്കെ കളഞ്ഞ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സത്യന്‍ എന്ന മഹാനടനെക്കുറിച്ചുമെല്ലാം ഞാന്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നെയെപ്പോഴോ മൂന്നാറിന്റെ മനോഹാരിതയിലേക്ക് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു.
ബസ് മൂന്നാറിലെത്തിയപ്പോഴേക്കും ഏകദേശം നാലുമണി കഴിഞ്ഞിരുന്നു. ഒരു ചായ കുടിച്ചേക്കാമെന്ന് കരുതി അടുത്തുകണ്ട ഒരു കടയിലേയ്ക്ക് കയറി. അവിടെ നിന്നുമാണ് ആ വിവരമറിഞ്ഞത്. മൂന്നാറിനും ചിന്നാറിനുമിടയില്‍ എവിടെയോ ഉരുള്‍ പൊട്ടിയിരിക്കുന്നു. മൂന്നാറില്‍ നിന്നും ചിന്നാറിലേക്ക് ഇന്നത്തെ ദിവസം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. തല്‍ക്കാലം മറയൂരില്‍ എവിടെയെങ്കിലും തങ്ങുന്നതായിരിക്കും നന്നെന്ന് ഉപദേശവും കിട്ടി. മൂന്നാറില്‍ നിന്നും മറയൂരിലേയ്ക്കുള്ള ഒരു ജീ‍പ്പില്‍ ഞാന്‍ കയറിപ്പറ്റി.
എന്നെ അതിശയിപ്പിച്ച് കൊണ്ട് അതാ അടുത്തിരിക്കുന്നു. സാക്ഷാല്‍ പുന്നപ്രക്കാരന്‍.
“ആഹാ, താനിവിടേയും! മറയൂരേക്കാ?”
“അറിയില്ല.”
“കൊള്ളാം. മിടുക്കന്‍. ഇങ്ങനെ വണ്ടി മാറിക്കേറി ഉലകം ചുറ്റുവാ?”
എന്റെ ചോദ്യത്തിന് പുന്നപ്രക്കാരന്‍ മറുപടി ഒന്നും പറഞ്ഞില്ല.
ഏകദേശം എന്റെ പ്രായമേയുള്ളു ആ പുന്നപ്രക്കാരന്. ഞാന്‍ വായില്‍ നാക്കിടാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. അയാളാണെങ്കില്‍ ഒന്നു വാപൊളിക്കുന്നത് തന്നെ വളരെ ബുദ്ധി മുട്ടി തന്നെ. എങ്കിലും ഞാനതൊന്നും ശ്രദ്ധിച്ചില്ല. എനിക്ക് സമയം പോണം. അതിന് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം. മറുത്തൊന്നും പറയാതെ കേട്ടിരിക്കുന്ന ഒരു ശ്രോതാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവാന്‍ തന്നെ!
“ഞാന്‍ ആര്യാട്ട് നിന്നാ. അറിയുമോ അവിടൊക്കെ.”
ഇല്ല എന്നൊരു തലയാട്ടല്‍. ഞാന്‍ തൃപ്തനായി.
“ആര്യാട്ട് കാരൊക്കെ ഫേമസാ...കേട്ടിട്ടുണ്ടോ, ആര്യാട് രമണന്‍, ആര്യാട് ഗോപാലകൃഷ്ണന്‍... അങ്ങനെ ഒത്തിരിപേരുണ്ട്.” ഞാന്‍ പുന്നപ്രക്കാരന്റെ മുഖത്ത് നോക്കി. ഒരു ചിരി വരുന്നുണ്ടോ എന്നൊരു സംശയം.
“അല്ല നമ്മള്‍ പരിചയപ്പെട്ടില്ല ഇതുവരെ. ഞാന്‍ രാജേഷ്. പേരു പറയാന്‍ വല്ല വിരോധോണ്ടോ?”
“ബിജു.”
“ബിജു എങ്ങോട്ടേക്കാ?”
“അറിയില്ല”
“അപ്പോള്‍ പിന്നെ...”
“അറിയില്ല.”
ഇയാള്‍ക്കറിയാവുന്നത് ഈ ഒറ്റ വാക്കേയുള്ളോ. ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല.
ജീപ്പ് മറയൂരെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു. “ഇനിയങ്ങോട്ടേക്കുള്ള യാത്ര നടക്കില്ല. ഉരുള്‍ പൊട്ടിയതുകൊണ്ട് വഴിയെല്ലാം ബ്ലോക്കായിരിക്കയാണ്. ഞാനിവിടെയെവിടെയെങ്കിലും തങ്ങാന്‍ പോവുകയാണ്. വരുന്നോ കൂടെ.”
ഒന്നും പറയാതെ തന്നെ ബിജു എന്റെ കൂടെ കൂടി.

ബസ് സ്റ്റോപ്പിൽ നിന്നും വളരെ അകലെ അല്ലാതെ ഒരു ചെറിയ ലോഡ്ജ് കിട്ടി. വളരെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ ബിജു എന്റെ കൂടെ കൂടി.
“മുറി വാടക ഷെയർ ചെയ്യാം. എന്റെ കൂടെ കൂടുന്നോ?”
ഒരു മൂളൽ മാത്രമേ മറുപടി ആയുണ്ടായുള്ളു. എന്തെങ്കിലുമാകട്ടെ. ഒരു രാത്രി എങ്ങനെയെങ്കിലും കഴിഞ്ഞുകൂടണം. രാവിലെ എണീറ്റ് എങ്ങനെയെങ്കിലും ചിന്നാറെത്തി പണി തീർത്തു വീടെത്തണം. അത്രയുമേ ഉണ്ടായിരുന്നുള്ളു എനിക്ക് ചിന്ത.
ലോഡ്‌ജുടമയുടെ വീട് ലോഡ്‌ജിനോട് ചേർന്നു തന്നെയായിരുന്നു. അവിടെ തന്നെയാണ് വൈകിട്ടത്തെ ഭക്ഷണവും. നല്ല ചൂടാറുന്ന കഞ്ഞിയും കപ്പയും. യാത്രയുടെ ക്ഷീണവും, പോരാത്തതിന് തീർത്താൽ തീരാത്ത വിശപ്പും. തറയിൽ ഇരുന്ന് പ്ലാവിലയിൽ കഞ്ഞി കോരിക്കുടിക്കുമ്പോൾ എനിക്ക് പെട്ടെന്ന് വീടിനെക്കുറിച്ചോർമ്മ വന്നു. അമ്മ വെയ്ക്കുന്ന ഭക്ഷണത്തെക്കുറിച്ചോർമ്മ വന്നു.
“ബിജൂ, നല്ലൊന്നാന്തരം കഞ്ഞി. ശരിക്കും ഞാൻ അമ്മയെ ഓർത്തു പോകുന്നു.”
ബിജു ചാടി എണീററ്റത് വളരെ പെട്ടെന്നാണ്! എന്തെങ്കിലുമൊന്ന് ആലോചിക്കാനുള്ള സമയം കിട്ടുന്നതിന് മുന്നേ കഞ്ഞിയും പാത്രവുമെല്ലാം ചിതറി തെറിച്ചിരുന്നു. ഞാനെന്തൊക്കെയോ മൻസ്സിലാക്കി വന്നപ്പോഴത്തേയ്ക്കും അവൻ എണീറ്റ് പോയിരുന്നു.
“മര്യാദ ലവലേശമില്ലാത്തവനെയൊക്കെ താമസിക്കാൻ അനുവദിച്ച ഞാൻ തന്നെ കുറ്റക്കാരൻ.” സ്വയം കുറ്റമേറ്റുകൊണ്ട് മുറിയിലാകെ ചിതറിത്തെറിച്ച കഞ്ഞിയും പ്ലേറ്റുമൊക്കെ വൃത്തിയാക്കുന്ന ലോഡ്‌ജുടമയോട് എന്തുപറയണമെന്നറിയാതെ അല്പനേരം ഞാനവിടെ തന്നെ നിന്നു. പിന്നെ റൂമിലേയ്ക്ക് നടന്നു.
വേലിയേലിരുന്ന പാമ്പിനെയെടുത്ത് തോളിലിട്ടവനെപ്പോലെയായ് ഞാൻ. എന്തു ചെയ്യാൻ. ഒരു രാത്രി കഴിച്ചുകൂട്ടണം. ആലപ്പുഴക്കാരനാണന്ന ഒറ്റ അനുകമ്പയിൽ തോന്നിയ ചില പ്രേരണകൾ...എന്താണിതൊക്കെ...വായിലിട്ട് കുത്തിയാൽ പോലും ഒരക്ഷരം മിണ്ടാത്തവൻ... ഏതോ ഒരു നിമിഷത്തിൽ....അക്ഷരാർത്ഥത്തിൽ വയലന്റാവുകയായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ വിരുദ്ധമായ രണ്ടുതലങ്ങൾ! മനുഷ്യമനസ്... അത് ആർക്കും ഒരിക്കലും പിടികൊടുക്കാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമസ്യ തന്നെ!
ബിജൂ റൂമിൽ തന്നെയുണ്ടായിരുന്നു.അവൻ ജനലിൽ നിന്നും പുറത്തേയ്ക്ക് ഇരുട്ടിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു.ജനലിനപ്പുറത്ത് നിൽക്കുന്ന വാഴകളുടെ ഇല കാറ്റിൽ ഇളകുന്ന ശബ്ദമല്ലാതെ വേറെയൊന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല ആ ഇരുട്ടിൽ. ഞാൻ ബിജുവിന്റെ തൊട്ടു പുറകിൽ ചെന്നു നിന്നു. പക്ഷേ അവനെന്നെ നോക്കിയില്ല. തൊട്ടടുത്ത് ഒരു മനുഷ്യ ജീവി വന്നു നിൽക്കുന്ന വിചാരം പോലും അവനുണ്ടായതായ് എനിക്ക് തോന്നിയില്ല. എന്തു ചെയ്യാൻ...ഒരു രാത്രി കഴിച്ചുകൂട്ടണം. രാവിലെ എണീറ്റ് ചിന്നാറിന് പോകണം. മറയൂരിനും ചിന്നാറിനുമിടയിലാണ് ഉരുൾ പൊട്ടിയിരിക്കുന്നത്. ഇടയ്ക്കെവിടെയോ റോഡ് ഒലിച്ചു പോയിരിക്കുന്നു. അവിടെ വരെ ചിലപ്പോൾ ജീപ്പിൽ പോകാൻ പറ്റുമായിരിക്കും. പക്ഷേ അതും ഉറപ്പില്ല. അതു കഴിഞ്ഞാൽ... നടക്കുക. ചിന്നാർ വരെ നടക്കുക. മറ്റു മാർഗമൊന്നുമില്ല. ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. നീണ്ട യാത്ര... പകുതി വഴിയാക്കിയ ഭക്ഷണം...വിശപ്പ്...മനസ്സിലാകാത്ത ചില കാ‍ര്യങ്ങൾ...എപ്പോഴുറങ്ങിയെന്ന് ഞാനറിഞ്ഞില്ല.
രാത്രിയിലെപ്പോഴോ എന്തോ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ലൈറ്റിട്ട് നോക്കിയപ്പോൾ ബിജുവിനെ കാണാനില്ല.ജനലിനപ്പുറം പുറത്ത് ഇരുട്ടിൽ എന്തൊക്കെയോ ഇളകി മറിയുന്നതുപോലെ...ജനലിലൂടെ പുറത്തേക്ക് നോക്കി. ഒന്നും വ്യക്തമല്ല. നല്ല ഇരുട്ട്. വെറുതേ വിളിച്ചു. “ബിജൂ...”
വാഴക്കൂട്ടത്തിൽ നിന്നും ശബ്ദം നിലച്ചു. ഞാൻ വേഗത്തിൽ ഇറങ്ങി റൂമിന്റെ പുറകിലൂടെ നടന്ന് വാഴത്തോപ്പിൽ എത്തി. വാഴയിലകളുടെ ഇളക്കത്തിനൊപ്പം എനിക്ക് നേരിയ തോതിൽ അവനെ കാണാ‍മെന്നായി.
“നീയെന്തെടുക്കുവാ ഇവിടെ?” അവൻ പതിവ് പോലെ ഒന്നും മിണ്ടിയില്ല. ഞാൻ അവന്റെ അടുക്കലേയ്ക്ക് ചെന്നു. അവൻ അണയ്ക്കുകയാണ്. ഏതോ വലിയ ജോലിചെയ്ത് ക്ഷീണിതനായവനെപ്പോലെ...
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. രണ്ട് മൂന്ന് വാഴകൾ വെട്ടി മുറിച്ചിട്ടിരിക്കുന്നു.
“നീ...നീയിതെന്താണ് കാണിച്ചിരിക്കുന്നത്?” ഞാനവന്റെ കൈയ്ക്ക് കയറി പിടിച്ചു. അവന്റെ കൈയിൽ നിന്നും എന്തോ ഒന്നു നിലത്ത് പതിച്ചു. ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലായി അത് ലോഹ നിർമ്മിതമായ എന്തോ ഒന്നാണന്ന്. ഒന്നുകിൽ കത്തി...അല്ലെങ്കിൽ ഒര് അരിവാൾ...
ഞാൻ കുനിഞ്ഞ് താഴെ വീണ ഉപകരണം കൈയിലെടുത്തു. എന്റെ ഊഹം തെറ്റിയിരുന്നില്ല. ഒരു വെട്ടുകത്തി.
ഞാൻ ബിജുവിന്റെ കൈയ്ക്ക് പിടിച്ച് വലിച്ച് അവനെ റൂമിലേയ്ക്ക് കൊണ്ടുവന്നു.
“എന്താ ഇത്? എന്താ ഇതിന്റെയൊക്കെ അർത്ഥം? ആരെങ്കിലും കണ്ടാൽ...നീ എന്നേയും കൂടി കുഴപ്പത്തിലാക്കാനുള്ള പുറപ്പാടിലാണോ?”
അവൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കരയുകയായിരുന്നു. കൈകൾ രണ്ടും കൊണ്ട് മുഖം മറച്ചുകൊണ്ട് അവൻ കരയുകയായിരുന്നു. ഞാനവന്റെ തോളിൽ കൈയിട്ടു. അവൻ എന്നിലേയ്ക്ക് ചാഞ്ഞു.

രാവിലെ അലാറം അടിക്കുന്നത് കേട്ട് ഞാനുണർന്നു. ബിജുവപ്പോൾ എന്റെ അടുക്കൽ തന്നെ കിടക്കുന്നുണ്ടായിരുന്നു. ഞാനവനെ തട്ടി വിളിച്ചു. “നീ വരുന്നുണ്ടോ? എനിക്ക് നേരത്തേ പോകണം.” ഞാൻ പോയി ലോഡ്‌ജുടമയ്ക്ക് വാടകയും കൊടുത്ത് തിരിച്ചു വന്നു. അപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ തയ്യാറായ് നിൽക്കുന്നുണ്ടായിരുന്നു.
“എന്താ എന്നെ വിടാൻ പരിപാടിയൊന്നുമില്ലന്ന് തോന്നുന്നു.” അവൻ ചിരിക്കുകയായിരുന്നു.
ചിന്നാറിലേയ്ക്ക് വണ്ടി ഒന്നുമില്ലായിരുന്നു. ഇടയ്ക്ക് ഏതോ ഒരു സ്ഥലം വരെ ജീപ്പ് പോകും. അവിടുന്ന് രണ്ട് കിലോമീറ്ററോളം നടന്ന് പോണം. ഞങ്ങൾ രണ്ടുപേരും യാത്രയിലുടനീളം സംസാരിച്ചിരുന്നില്ല. എനിക്കതിൽ വലിയ അത്ഭുതം തോന്നി. ഇത്രയും ദൂരം സംസാരിക്കാതെയിരിക്കുകയെന്നാൽ സാധാരണ നിലയിൽ എന്നെക്കൊണ്ട് നടക്കാത്ത ഒരു കാര്യം തന്നെയായിരുന്നു.
ചിന്നാറിൽ എത്തിയപ്പോഴാണ് ഏറ്റവും രസം! സൈറ്റിൽ ആരുമില്ല. മഴയും ഉരുൾപൊട്ടലുമൊക്കെ കാരണം വർക്ക് നിർത്തിവെച്ചിരിക്കുകയാണ്. കമ്പനിയിൽ വിളിച്ച് അവർ അക്കാര്യം അറിയിച്ചിരുന്നെങ്കിലും അപ്പോഴത്തേക്കും ഞാൻ യാത്ര തിരിച്ചിരുന്നു. ഞാൻ ബിജുവിനെ നോക്കി. അവൻ ചന്ദനമരങ്ങളുടെ സുഗന്ധവും ആസ്വദിച്ച് നിൽക്കുകയാണന്ന് എനിക്ക് തോന്നി. ഇന്നലെ രാത്രിയിലെ കാര്യമെല്ലാം അവൻ മറന്നു കാണുമോ? ഏതോ സ്വപ്നത്തിൽ എണീറ്റ് ചെയ്തുപോയതാണോ അവൻ? അതോ ഞാൻ തന്നെ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടതാണോ? ഞാനാകെ ആശയക്കുഴപ്പത്തിലായി.
ഞങ്ങൾ കടന്നുവന്ന വഴി എത്രമാത്രം അപകട സാധ്യത ഉള്ളതായിരുന്നുവെന്ന് അതുവഴി കടന്നു പോന്നു കഴിഞ്ഞാണ് മനസ്സിലായത്. റോഡ് കുറേ അധികം ഭാഗത്ത് ഒലിച്ചു പോയിരുന്നു.എവിടുന്നൊക്കെയോ വലിയ വലിയ പാറകൾ ആരോ എടുത്ത് വെച്ചത്‌ പോലെ റോഡിന്റെ പല ഭാഗങ്ങളിൽ കിടക്കുന്നു. റോഡിന്റെ നടുവിലൂടെ വെള്ളം കുത്തിയൊഴുകുന്നു. ഇനിയും ഏതു നിമിഷവും ഉരുൾ പൊട്ടാൻ സാധ്യത ഉണ്ടന്നാണറിഞ്ഞത്‌. തിരിച്ച് അതു വഴിയുള്ള യാത്ര ഒഴിവാക്കുകയെന്നു തന്നെ തീരുമാനിച്ചു. നാട്ടിലേയ്ക്ക് ഇനി ഉദുമ്മല്പേട്ടയിൽ ചെന്ന് പൊള്ളാച്ചി വഴി പോരാനേ നിവൃത്തിയുള്ളു. അത് തന്നെയാണ് ഏറ്റവും പ്രായോഗികവും എളുപ്പമുള്ളതു മായ വഴിയെന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു.

ഉദുമ്മല്പേട്ടയിലേയ്ക്കുള്ള ബസിലും ബിജു എന്റെ കൂടെ തന്നെയുണ്ടായിരുന്നു. പതിവുപോലെ സീറ്റിൽ എന്റെ അടുത്തുതന്നെ.
“നീ നാട്ടിലേയ്ക്ക് വരുന്നുണ്ടോ?” ഞാൻ ചോദിച്ചു.
“ഇല്ല.”
“പിന്നെ?”
“അറിയില്ല.”
“നിനക്ക് വെട്ടുകത്തി എവിടുന്ന് കിട്ടി?” എന്റെ ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാതിരുന്നവനെപ്പോലെ ബിജു എന്നെ നോക്കി.
“ഇന്നലെ രാ‍ത്രി എന്തിനായിരുന്നു ആ വാഴയെല്ലാം വെട്ടി നുറുക്കിയത്? നേരത്തേ എണീറ്റ് പോന്നത് നന്നായി. അല്ലെങ്കിൽ ആ ലോഡ്‌ജുടമയുടെ കൈപ്പുണ്യം കൂടി അറിയേണ്ടി വന്നേനേ...”
“നീയെന്താ ആരെയെങ്കിലും കൊന്നിട്ട് നാടുവിട്ട് വന്നിരിക്കയാണോ?” എന്തോ, അവന്റെ മൗനവും ഭാവവുമെല്ലാം കണ്ടിട്ട് എനിക്ക് അപ്പോഴങ്ങനെ ചോദിക്കാനാണ് തോന്നിയത്.
അങ്ങകലെ മലനിരകൾക്കപ്പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന ബിജു എന്നെ നോക്കി. ആ കണ്ണുകൾ നനഞ്ഞിരുന്നു. അവ ചുവന്നുമിരുന്നു.
“എങ്കിൽ ഞാൻ സന്തോഷിച്ചേനേ...പക്ഷേ എനിക്കപ്പോളങ്ങനെ തോന്നിയില്ല.” ബിജുവിന്റെ മറുപടിയിൽ നിന്നും എനിക്കൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവനാരെയോ കൊല്ലാതെ വിട്ടിട്ട് പോന്നിരിക്കയാണോ. ആ വെട്ടുകത്തി അതിന് വേണ്ടി കരുതി വെച്ചിരുന്നതാണോ?
വണ്ടിയപ്പോൾ ഉദുമ്മല്പേട്ടയിലെത്തിയിരുന്നു. ഒരു ചായ കുടിച്ചിട്ട് അടുത്ത വണ്ടിയിൽ കയറി. പൊള്ളാച്ചിയിലേയ്ക്ക്. ബിജു ഉണ്ടായിരുന്നു കൂടെ. എന്റെ അടുത്തുതന്നെ അവനിരുന്നു.പതിവുപോലെ...
എന്റെ മനസ്സിൽ ഒരു നൂറുകൂട്ടം ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നിനും ഒരു വ്യക്തമായ മറുപടി കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മറുപടി നൽകേണ്ട ആൾ ഒന്നും വ്യക്തമാക്കുന്നുമില്ല. ഞാൻ എന്റേതായ പല വ്യാ‍ഖ്യാനങ്ങളും കണ്ടുപിടിക്കാൻ ഈ യാത്രയിലുടനീളം ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ അവയൊന്നും യാഥാർഥ്യവുമായ് യോജിക്കുന്നതാണോ എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ബസ് പൊള്ളാച്ചിയ്ക്ക് ഏകദേശം അടുക്കാറായെന്ന് ഞാൻ ഊഹിച്ചു.
‘പൊള്ളാച്ചിയിൽ നിന്നും ഞാൻ നാട്ടിലേക്കാണ്. നീ എപ്പോഴെങ്കിലും നാട്ടിൽ വരുകയാണങ്കിൽ എന്നെ വിളിക്കണം.” എന്റെ വീട്ടിലെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതി ഞാൻ ബിജുവിനെ കൈയിൽ കൊടുത്തു. അവൻ ബാഗ് തുറന്ന് ആ പേപ്പർ അതിന്റകത്ത് വെച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവന്റെ ബാഗിന്നുള്ളിൽ ആ വെട്ടുകത്തി!!!
“എന്തിനാണ് നീയി വെട്ടുകത്തി കൂടെ കൊണ്ടുനടക്കുന്നത്?” മറുപടി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. പക്ഷേ എന്റെ പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് ബിജു പറഞ്ഞു തുടങ്ങി. ഇടയ്ക്കിടയ്ക്ക് മൗനത്തിന്റെ നീണ്ട ഇടവേള നൽകിക്കൊണ്ട് അവൻ പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം കഥ! ഒരു ഗ്രാമത്തിൽ നിന്നും എല്ലാമെന്ന് വിശ്വസിച്ചിരുന്ന എല്ലാവരേയും വിട്ടെറിഞ്ഞ് ഓർമ്മയുടെ ഏതോ ഒരു കോണിൽ പോലും ഒന്നുമവശേഷിക്കരുതെന്ന പ്രാർത്ഥനയോടെ ഇറങ്ങിത്തിരിച്ച കഥ!
ബസ് പൊള്ളാച്ചിയിൽ എത്തിയപ്പോൾ ഞങ്ങളിറങ്ങി. ഇനിയുള്ള യാത്ര രണ്ടു ദിശയിലേയ്ക്ക്. വീട്ടിലെത്താൻ വിമ്പുന്ന മനസ്സുമായ് ഞാൻ... ആ ഒരോർമ്മ പോലും ഇനിയുള്ള കാലം ഉണ്ടാവരുതെന്ന മനസ്സുമായ് അവനും. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. ഏതൊരു യാത്രയിലും കണ്ടുമുട്ടി കുറച്ചുനേരത്തേയ്ക്ക് പരിചയപ്പെട്ട് പിന്നെ പിരിയേണ്ടി വരുന്ന ഒരു സഹയാത്രികൻ... അതിന്നപ്പുറം എന്താണവൻ എനിക്ക്...
പക്ഷേ പിന്നിടുള്ള യാത്രയിലുടനീളം എന്റെ മനസ്സിൽ അവന്റെ മുഖമായിരുന്നു. സ്വന്തം അമ്മയെന്ന് പറയുന്ന സ്ത്രീയുടെ കാമുകനെ നാട്ടുകാർക്ക് പിടിച്ചുകൊടുത്ത് നേരം വെളുക്കും മുൻപേ നാടുവിടേണ്ടി വന്ന ഒരു യുവാവിന്റെ മുഖം!

Read more...

ചിത്രകൂടം

Sunday, August 21, 2011

പറമ്പിന്റെ കിഴക്കേ മൂലയ്ക്കുള്ള കൈതപ്പൊന്തയ്ക്കുള്ളിലായ് ഒരു ചിത്രകൂടം ഉണ്ടന്നുള്ള ആദ്യമായി ബഹുജനസമക്ഷം അവതരിപ്പിച്ചത് പ്രകാശനാണ്.അതും കുറുപ്പിന്റെ ചായക്കടയിലുണ്ടായിരുന്ന സകലമാന ഹിന്ദു,മുസ്ലീം,കൃസ്ത്യൻ മതസ്ഥരേയും സാക്ഷി നിർത്തി!
വളരെ യാദൃശ്ചികമായിട്ടാണത്രേ പ്രകാശന് ചിത്രകൂടത്തിനെ കുറിച്ച് വെളിപാടുണ്ടായത്!
ഇപ്പോൾ പ്രകാശൻ താമസിക്കുന്ന സ്ഥലം വാങ്ങിയിട്ട് നാൾ കുറേ ആയെങ്കിലും; ഇതുവരെ അതിന്റെ ഭൂമിശാസ്ത്രം ശരിക്കുമൊന്ന് പഠിക്കുവാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. എന്തെല്ലാം ജോലിയാണ്! അതിന്നിടയിൽ പറമ്പൊക്കെ നോക്കാൻ ആർക്കാ സമയം. ആരെയെങ്കിലും കൂലിയ്ക്ക് വെയ്ക്കാമെന്ന് വെച്ചാൽ ചില്ലറ കൂലിയെങ്ങാനമാണോ? കുടുംബം കുളം തോണ്ടാൻ വേറെ മാർഗ്ഗമൊന്നും വേണ്ട.
ചിത്രകൂടത്തിനെക്കുറിച്ച് പ്രകാശന് അരുളിപ്പാടുണ്ടായത് സ്വപ്നത്തിലാണ്. അതും കറുത്തവാവ് നാളിലെ സ്വപ്നത്തിൽ!
സ്വപ്നത്തിൽ ഒരു ദിവ്യ രൂപം പ്രകാശൻ കണ്ടു. അത് പ്രകാശനോട് പറഞ്ഞു. “പ്രകാശാ, നീ പറമ്പിനെ നോക്കേണ്ട, വീട് നോക്കേണ്ട, വീട്ടുകാരെ നോക്കേണ്ട. പക്ഷേ എന്നെ നോക്കാതെ വന്നാൽ നീ അനുഭവിക്കും. നീ മാത്രമല്ല, സകലമാനപേരും അനുഭവിക്കും. നിന്റെ നാട്ടുകാർ മുഴുവനും അനുഭവിക്കും. അതുകൊണ്ട് നിന്റെ മടിയും പേടിയുമൊക്കെ മാറ്റി വെച്ച് നീ പോ...പറമ്പിന്റെ കിഴക്കേ മൂലയ്ക്ക് പോ..” അതൊരു ആജ്ഞയായിരുന്നു.
ഉറക്കം പോയിട്ടില്ലായിരുന്നു. രാത്രി തീർന്നിട്ടുമില്ലായിരുന്നു. പക്ഷേ പ്രകാശൻ നടന്നു. പറമ്പിന്റെ കിഴക്കേ മൂലയിലേയ്ക്ക് നടന്നു.
“എന്നിട്ട്...” ചായക്കട ബെഞ്ചുകളിൽ നിന്നു പല കാതുകളും കണ്ണുകളും പ്രകാശന്റെ നേർക്കായ്.
“ഒരു ഗ്ലാസ് ചൂട് വെള്ളം കൊട്.” പ്രകാശൻ കുറുപ്പിന്റെ നേരെ കൈ നീട്ടി.
“ഞാൻ പോയി. ഒറ്റയ്ക്ക്...” അതു പറയുമ്പോൾ പ്രകാശന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. ശരീരം വിറയ്ക്കുന്നുമുണ്ടായിരുന്നു!
“എന്നിട്ട്...” ശ്രോതാക്കൾക്ക് കേൾക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു.
“കൈത വകഞ്ഞ് മാറ്റി നീ അകത്തേയ്ക്ക് കടക്കൂ...” ഒരശരീരി.
“ദേ നോക്കിക്കേ...” കൈതമുള്ള് കൊണ്ട് പോറൽ വീണ കൈത്തലം പ്രകാശൻ ഓരോരുത്തരെയായ് കാണിച്ചു.
“എന്നിട്ട്...”
“ഒരു കടും ചായ കൊട് കുറുപ്പേ.” പ്രകാശൻ ചായക്കായ് കൈനീട്ടി.
“ഒരു ചിത്രകൂടം ഉള്ളിൽ!”
അത്ഭുതംകൂറുന്ന കണ്ണുകൾ പ്രകാശനെ വലഞ്ഞു.
“എന്നിട്ട്...”
“ഞാൻ ടോർച്ചടിച്ച് നോക്കിയപ്പോൾ കണ്ടതെന്താ?” പ്രകാശൻ ഓരോരുത്തരെയായ് മാറി മാറി നോക്കി.
“ഒരു സർപ്പം! വെള്ള നിറത്തിൽ...സ്വർണ്ണ വരകളുള്ളൊരു സർപ്പം! പത്തി വിടർത്തി നിൽക്കുന്നു.” പ്രകാശൻ ചായഗ്ലാസുമായ് ബെഞ്ചിലോട്ടിരുന്നു.
“ഇനി നിങ്ങള് പറ. ഞാനെന്താചെയ്യേണ്ടത്?”

റോഡിന്നിറങ്ങി തോട്ടിറമ്പിലൂടെ കുറേയധികം നടക്കണം പ്രകാശന്റെ പറമ്പിലേയ്ക്ക്. മനുഷ്യവാസമില്ലാതെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം. ഏതോ പാലക്കാടൻ ബ്രാഹ്മണന്റേതായിരുന്നു.നാട്ടുകാർ പകൽ സമയങ്ങളിൽ പോലും അങ്ങോട്ടൊന്നും പോയിരുന്നുമില്ല. പ്രകാശന്റെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഏക്കറ് കണക്കിനുള്ള സ്ഥലത്തും ആൾ താമസമില്ല. കമ്പി വേലികെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാരാണന്നുകൂടി നാട്ടുകാർക്ക് ശരിക്കും അറിഞ്ഞുകൂട. ഇടയ്ക്കിടയ്ക്ക് അവിടെ ഒരാൾ വരും. വെള്ള ജുബ്ബായൊക്കെയിട്ട്, കറുത്ത കൂളിംഗ്ലാസൊക്കെ വെച്ച്, പൊക്കമുള്ള തടിയനായൊരു മനുഷ്യൻ. വെള്ള അംബാസിഡർ കാറിലാണ് അയാൾ വരുന്നത്. അയാളൊരിക്കലും നാട്ടുകാരോട് സംസാരിച്ചിരുന്നില്ല. കാറിന്റെ നമ്പർ നോക്കി ചിലരൊക്കെ പറഞ്ഞിട്ടുണ്ട് ‘ഇത് കോട്ടയത്തെ വണ്ടിയാണന്ന്.’ അത്രമാത്രം അതിന്റെപ്പുറം ആർക്കും ഒന്നും അറിയില്ല. പ്രകാശനും ഒന്നുമറിയില്ല.
പ്രകാശനെ കുറിച്ച് അറിയാവുന്ന നാട്ടുകാർക്ക് ആദ്യമൊക്കെ അത്ഭുതമായിരുന്നു പ്രകാശൻ ആ സ്ഥലം വാങ്ങി എന്നുള്ളത്! ഗൾഫിലൊക്കെ പോയി പണമുണ്ടാക്കുന്നതിന് മുന്നേയുള്ള പ്രകാശനെ കുറിച്ച് നാട്ടുകാർക്ക് നന്നായറിയാം.
സന്ധ്യ കഴിഞ്ഞാൽ വീട്ടിന്ന് പുറത്തിറങ്ങാതിരുന്ന പ്രകാശൻ! ഇരുട്ടിനെ പേടിച്ചിരുന്ന പ്രകാശൻ! ഇരുട്ടിൽ കാറ്റിൽ ഇളകുന്ന കരിയിലയുടെ ശബ്ദത്തെ ഭയപ്പെട്ടിരുന്ന പ്രകാശൻ. ഇരുട്ടിൽ തിളങ്ങി നിന്ന കരിമ്പൂച്ചയുടെ കണ്ണുകൾ കണ്ട് ബോധം കെട്ട് വീണ പ്രകാശൻ! യക്ഷി...പ്രേതം...ഭൂതം...പിശാച്...അറുകൊല...മറുത...
അമ്പലമുറ്റത്തെ വലിയ പനയിൽ അറുകൊലയുണ്ടന്നാണ് വെയ്പ്...പനയുടെ ഏറ്റവും മുകളിൽ...പനയോലകൾക്കിടയിൽ....അറുകൊലയിരിക്കും. പാതിരാത്രി പനമരത്തിൽ നിന്നും അറുകൊലയിറങ്ങും. ചോരയാണ് അറുകൊലയ്കിഷ്ടം. മനുഷ്യച്ചോരയാണ് കൂടുതൽ ഇഷ്ടം. അതുകിട്ടാതെ വരുമ്പോഴാണ് അയല്പക്കത്തെ കോഴി, ആട് മുതലായവയുടെ ചോരകുടിക്കുന്നത്.
സന്ധ്യകഴിഞ്ഞാൽ പ്രകാ‍ശൻ പുറത്തിറങ്ങാറായതിന്റെ കാരണവും അറുകൊലയായിരുന്നു.
ഗൾഫിലൊക്കെ പോകുന്നതിന് മുന്നേയാണ്! സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോഴാണ്! പനയുടെ ചുവട്ടിൽ എത്തിയപ്പോൾ എന്തോ ഒരു ശബ്ദം. പനയോലകൾ ഇളകിയാടുന്നു. അറുകൊല... അറുകൊല പനയിൽ നിന്നും ഇറങ്ങുന്നു. രക്തദാഹിയായ അറുകൊല...പ്രകാശന്റെ ചോരയ്ക്കായി ദാഹിക്കുന്ന അറുകൊല. പിന്നെ ഒരലറലായിരുന്നു. എണീറ്റപ്പോൾ വീട്ടിലെ കട്ടിലിലായിരുന്നു. അലറല് കേട്ട് ഓടിയെത്തിയ ആരൊക്കെയോ കൂടി പ്രകാശനെ വീട്ടിലെത്തിക്കുകയായിരുന്നു. പനയിൽ നിന്നും വാവല് പറന്നതാണന്ന് ആൾക്കാര് പറഞ്ഞെങ്കിലും പ്രകാശൻ അത് സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. “ഞാനായതുകൊണ്ട് ബോധം കെട്ടതേ ഒള്ളൂ...വേറെ ആരെങ്കിലും ആയിരുന്നേ കാണായിരുന്നു... ചത്തുപോയേനേ...” കുറുപ്പിന്റെ കടയിലിരുന്ന് പ്രകാശനത് പറയുമ്പോൾ ഗൾഫിലേയ്ക്കുള്ള അവസരവും ഏറെക്കുറേ ഒത്തിരുന്നു.
“പ്രകാശോ, നീയിവിടെ ഇങ്ങനെയാണങ്കിൽ ഗൾഫിലെന്തായിരിക്കുമെടാ?”
കുറുപ്പിന്റെ ചോദ്യത്തിനുത്തരം പറഞ്ഞത് ഭദ്രൻ മാഷാണ്. “അവിടെ പേടിക്കേണ്ട കാര്യോന്നുമില്ല.പാലേം, കാവും,കവുങ്ങുമൊന്നുമില്ലല്ലോ ഇവറ്റകൾക്ക് വസിക്കാൻ...പോരാത്തതിന് നിസ്സാര ചൂടെങ്ങാനുമാണോ? കത്തിക്കരിഞ്ഞുപോകും ഭൂതവു പ്രേതവുമൊക്കെ.”
ശരിയാണ്. പ്രകാശൻ ഗൾഫിൽ പ്രേതങ്ങളെ യൊന്നും കണ്ടിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. അതിനൊന്നും സമയം പോലുമില്ലായിരുന്നു.

കൈതപ്പൊന്തയൊക്കെ വെട്ടിത്തെളിച്ച് ചിത്രകൂടത്തിൽ പ്രകാശൻ ആദ്യമായ് വിളക്ക് തെളിച്ചു. അതിന് സാക്ഷ്യം വഹിക്കാൻ ഭക്തന്മാർ പലരുമുണ്ടായിരുന്നു. ഭക്തകളും ഉണ്ടായിരുന്നു. അതിപുരാതനമായ ചിത്രകൂടമാണതെന്ന് പ്രകാശൻ അവകാശപ്പെട്ടു. ചിത്രകൂടത്തിന്റെ ചൈതന്യമാണ് തന്റേയും കുടുംബത്തിന്റേയും ഐശ്വര്യം! അതു പറയുമ്പോൾ പ്രകാശന്റെ കണ്ണുകളിലെ തിളക്കം ചിത്രകൂടത്തിലെ കൽ‌വിളക്കിന്റെ തെളിച്ചത്തിൽ കൂടുതൽ വ്യക്തതയോടെ ഭക്തർ കണ്ടു!
ചിത്രകൂടത്തിൽ വിളക്ക് കത്തിക്കുന്നവർക്ക് വന്ന് ചേരുന്ന ഭാഗ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായി. പ്രകാശൻ തന്റെ സ്വന്തം ചെലവിൽ അതെല്ലാം അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ഭക്തരുടെ പ്രവാഹവും വിശ്വാസവും കൂടാൻ തുടങ്ങിയപ്പോൾ നാട്ടുകാരെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് പ്രകാശൻ തന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തി. അതിപ്രകാരമായിരുന്നു. ഭക്തിയേയും ഭക്തരേയും സർവ്വോപരി നാടിന്റെ നന്മയും മാത്രം ആഗ്രഹിക്കുന്നതുകൊണ്ട് ചിത്രകൂടവും അതിരിക്കുന്ന സ്ഥലവും നാട്ടുകാർക്കായ് നൽകാൻ പ്രകാശൻ തയ്യാറാണന്നെതായിരുന്നു അത്.
ചിത്രകൂടം നാട്ടുകാരേറ്റെടുത്തു. സ്ഥലത്തിനുള്ള ഒരു ചെറിയ തുക നാട്ടുകാർ പിരിവിട്ട് പ്രകാശന് കൊടുത്തു.

ഇതെല്ലാം നടക്കുമ്പോഴും എല്ലാവരും അനുകൂലിക്കുമ്പോഴും പ്രകാശന് നേരിടേണ്ടി വന്ന ഒരു കൂട്ടരുണ്ടായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നുള്ളവർ! സ്വന്തം ഭാര്യ!
കുടുംബക്കാർക്കൊന്നും മനസ്സിലായില്ല.മണലാരണ്യത്തിൽ ചോരനീരാക്കി ഉണ്ടാക്കിയ സ്ഥലമാണിപ്പോൾ നാട്ടുകാർക്ക് സൗജന്യമായ് നൽകാൻ പോകുന്നത്. എന്തിനാണിതൊക്കെ? ഭാര്യ ചോദിച്ചു. വീട്ടുകാരെല്ലാരും ചോദിച്ചു. “സമയമൊണ്ട്. പറയാം” എന്ന് മാത്രമേ പ്രകാശൻ എല്ലാവരോടും പറഞ്ഞുള്ളു.
പ്രകാശന്റെ ഭാര്യയ്ക്ക് ഉറപ്പുണ്ടായിരുന്നു പ്രകാശൻ കള്ളമാണ് പറയുന്നതെന്ന്. നല്ല നിലാവുള്ള എത്രയോ രാത്രികളിൽ താൻ പ്രകാശനെ വിളിച്ചിട്ടുള്ളതാണ്! മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിലിരുന്ന് നിലാവാസ്വദിക്കാൻ. തങ്ങളുടെ സ്വന്തമായ ലോകത്തിൽ, പ്രകൃതിയുടെ അവർണനീയമായ സൗന്ദര്യത്തിൽ ലയിച്ച് പ്രകാശന്റെ മടിയിൽ തല ചായ്ച് ആകാശത്തിന്നപ്പുറമുള്ള ലോകത്തെക്കുറിച്ച് സംസാരിക്കാൻ എത്രയോ കൊതിച്ചിട്ടുള്ളതാണ്! ഒന്നും നടന്നിട്ടില്ല. നശിച്ച പേടി! ഇങ്ങനെയുമുണ്ടോ പേടി. ആ ആളാണ് കറുത്തവാവ് രാത്രിയിൽ കൈതക്കാട്ടിൽ കേറി നോക്കിയിരിക്കുന്നത്. വിശ്വസിക്കാൻ കുറേ ആൾക്കാരും! എല്ലാർക്കും ഭ്രാന്താണ്.
പ്രകാശൻ വീട്ടിലില്ലാതിരുന്ന ഒരു ദിവസമാണ് അത് സംഭവിച്ചത്. രണ്ടു മൂന്നുപേർ പ്രകാശന്റെ വീട്ടിലേയ്ക്ക് കയറി വന്നു. ദീപ മാത്രമേ ഉണ്ടായിരുന്നുള്ളു അപ്പോൾ വീട്ടിൽ. കറുത്ത് തടിച്ച് ചുവന്ന ഉണ്ടക്കണ്ണുള്ള മൂന്നുപേർ. കണ്ടിട്ട് തന്നെ ഒരു അവലക്ഷണം.
“പ്രകാശനില്ലേ?” പരുക്കൻ ശബ്ദത്തിൽ ഒരുത്തൻ ചോദിച്ചു. ദീപയ്ക്ക് ശരിയ്ക്കും പേടി തോന്നിത്തുടങ്ങിയിരുന്നു.
“ഇല്ല.പിരിവിന് പോയിരിക്കുകയാണ്.”
“വിളക്കു കത്തിച്ച് കൊട്ടും പാട്ടും നടത്തിയാൽ മാത്രം പോരാ. ഞങ്ങടെ പൈസ കൂടെ ഇങ്ങ് തന്നേക്കാൻ പറഞ്ഞേക്കണം ഭർത്താവിനോട്. അല്ലങ്കിൽ കളി കാര്യമാകും കേട്ടോ പെങ്ങളേ...” മടക്കി കുത്തഴിച്ച് ഒന്നുകൂടി ഉയർത്തി ഉടുത്തുകൊണ്ട് മൂവരും തിരിച്ചു പോയി കഴിഞ്ഞപ്പോഴാണ് ദീപയ്ക്ക് ശ്വാസം നേരെ വീണത്. എന്തൊക്കെയാണാവോ സംഭവിക്കുന്നത്.
അന്ന് രാത്രി അക്ഷരാർത്ഥത്തിൽ ദീപ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. “ഞങ്ങളിവിടെ ജീവിക്കേണ്ടന്നാണോ?എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങൾക്ക് വല്ല ബോധവുമുണ്ടോ?ജീവനിൽ പേടിക്കാതെ ഇപ്പോൾ വീട്ടിലിരിക്കാൻ പറ്റാത്ത അവസ്ഥയായി. കണ്ട കള്ളനും കൊള്ളക്കാരനുമൊക്കെ വീട്ടിൽ കേറി ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്തൊക്കയാണ് നടക്കുന്നത്? എന്നോടെങ്കിലും ഒന്നു പറയരുതോ ഇതിന്റെയൊക്കെ ഉള്ളുകള്ളി.” ദീപയുടെ ദേഷ്യം പതുക്കെപതുക്കെ പരിഭവവും സങ്കടവുമായ് മാറുകയായിരുന്നു.
നിർത്താതെ ചിലച്ചുകൊണ്ടിരുന്ന ഫോണുമെടുത്തുകൊണ്ട് പ്രകാശൻ അടുത്ത മുറിയിലേയ്ക്ക് പോയി. ദീപ പ്രകാശന്റെ സംസാരത്തിന് കാതോർത്തുകൊണ്ട് ഭിത്തിയോട് ചേർന്ന് നിന്നു. ഈയിടെയായ് ദീപ അങ്ങനെയാണ്. പ്രകാശന്റെ ഓരോ നീക്കവും ഓരോ വാക്കും സസൂക്ഷ്മം നിരീക്ഷിക്കും.പിന്നെ അതിനെക്കുറിച്ച് ചിന്തിക്കും. ചിന്തിച്ച് ചിന്തിച്ച് ചില ദിവസങ്ങളിൽ സമയം പോകുന്നത് പോലും അറിഞ്ഞിട്ടില്ല. ഭക്ഷണമുണ്ടാക്കാൻ പോലും മറന്നുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ പ്രകാശൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആഹാരക്കാര്യത്തിൽ പോലും ശ്രദ്ധിക്കാറില്ല. എപ്പോഴും വേറെ ഏതോ ലോകത്തിലാണ്! എന്താണ് മറ്റുള്ളവർ പറയുന്നത് പോലും കേൾക്കാറില്ല. കേട്ടാലും ശ്രദ്ധിക്കാറില്ല.
“ഞാൻ പറഞ്ഞില്ലേ പണം മുഴുവൻ ഞാൻ തരും. അതിന് മുന്നേ നിങ്ങൾ അയാളോട് സംസാരിച്ച് ഇതിൽ നിന്നും പിന്തിരിപ്പിക്കണം. ഒരു ചിത്രകൂടം നിൽക്കുന്ന സ്ഥലമാണിതെന്ന് അയാളെ മനസ്സിലാക്കിക്കണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രകൂടത്തെ തൊട്ടാൽ കളി കാര്യമാകുമെന്നും അറിയിക്കണം.” പ്രകാശൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ ദീപ തൊട്ടു പുറകിൽ നിൽക്കുന്നു. മുഖത്ത് പ്രകടമായ പരിഭ്രമത്തെ മാറ്റി നിർത്തി ഒരു ചിരി വരുത്താൻ പ്രകാശൻ വിഫലമായ ഒരു ശ്രമം നടത്തി. ദീപ ഒന്നും മിണ്ടിയില്ല.
“അല്ല. ഞാനേ, ആ കോട്ടയത്തുകാരനോട് സംസാരിക്കാനായിട്ട് അവരോട് പറയുകയായിരുന്നു. കുറേ പാടുപെട്ട് ആളെക്കുറിച്ച് മനസ്സിലാക്കാൻ. വണ്ടീടെ രജിസ്ട്രേഷൻ നമ്പർ അവസാനം തുണച്ചു.” പ്രകാശൻ ചാരുകസേരയിലോട്ട് കിടന്ന് കണ്ണുകളടച്ച് ദീർഘമായ് നിശ്വസിച്ചു.
ദീപ പ്രകാശന്റെ അടുക്കലേയ്ക്ക് വന്നു. അവളുടെ കൈവിരലുകൾ പ്രകാശന്റെ മുടിയിലൂടെയോടി. ദീപയുടെ ശ്വാസത്തിന്റെ ചൂട് കവിളിൽ തട്ടിയപ്പോഴാണ് ശരിക്കും പ്രകാശൻ ചിന്തയിൽ നിന്നും തിരിച്ച് വന്നത്. അവൾ പ്രകാശന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി. “പറയില്ലേ...എന്നോട് പറയില്ലേ..എന്താണ് പ്രശ്നമെന്ന്...”
പ്രകാശൻ ദീപയെ നോക്കി.
“കുറച്ചു നാളുകൾക്ക് മുന്നെ...അന്നു നീ ഇവിടെ ഇല്ലായിരുന്നു. ഒരു രണ്ട് മൂന്ന് മാസമായിക്കാണും.” ദീപ ചാരുകസാരയുടെ അടുത്തുതന്നെ ഇരുന്നു.
പ്രകാശൻ എണീറ്റു.”വേണ്ട. നമ്മുക്ക് അകത്ത് പോയിരുന്ന് സംസാരിക്കാം.”
പ്രകാശൻ ദീപയെ ചേർത്തുപിടിച്ചു. “നീയിതാരോടും പറയരുത്. ഇത് നമ്മുടെ പ്രശ്നമാണ്. നമ്മുടേത് മാത്രം.”
“അന്ന് ആ കോട്ടയത്തുകാരന്റെ കാർ വന്നു. അയാളുടെ കൂടെ വേറെ മൂന്ന് നാലുപേരുകൂടിയുണ്ടായിരുന്നു. നമ്മുടെ വീടിനെ കടന്നുപോകുമ്പോൾ ഞാനവരുടെ സംസാരം കേൾക്കാനിടയായ്.അയാൾ സ്ഥലം വിൽക്കാനായ് പോകുന്നു.”
പ്രകാശന്റെ ഫോൺ വീണ്ടും ചിലച്ചു.
“എന്ത് എല്ലാം ശരിയായെന്നോ? അയാൾ പിന്മാറിയെന്നോ?... ആ നാളെ രാവിലെ തന്നെ പോരൂ...പണം മൊത്തം തരാം ഞാൻ. എങ്ങനെ സാധിച്ചു?”
“ഗുണ്ടകൾ വിചാരിച്ചാൽ നടക്കാത്ത കാര്യമെന്താണെന്നാണ് അവന്മാര് ചോദിക്കുന്നത്. സന്തോഷാധിരേകത്താൽ പ്രകാശൻ ദീപയെ കെട്ടിപ്പിടിച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞു.
“ഇതെന്താണീ കാണിക്കുന്നേ? സംഭവിച്ചെതെന്താണെന്ന് പറയെന്നേ...”
പ്രകാശൻ പൊട്ടിച്ചിരിച്ചു. കുറേ നാളായ് പ്രകാശനെ ഇങ്ങനെ കണ്ടിട്ട്. ദീപയ്ക്ക് സന്തോഷമായി.അവൾ അവന്റെ തോളിൽ പിടിച്ച് കുലുക്കി.
“പറയന്നേ...എന്താ ഉണ്ടായേ?”
“അയാൾ സ്ഥലം വിൽക്കാൻ പോണത്രേ!”
“അയാൾ സ്ഥലം വിൽക്കുന്നതിന് നിങ്ങൾക്കെന്നാ?”
“എടീ മണ്ടീ, അയാളുടെ കൂടെയുണ്ടായിരുന്നത് പള്ളിക്കാരായിരുന്നെടി. പള്ളിക്കാര് സ്ഥലമെടുത്താൽ ചിലപ്പോളവര് സെമിത്തേരി വരെ പണിതു കളയും. ഇത്രയും അധിക സ്ഥലത്ത് സെമിത്തേരി അല്ലാതെ വേറെന്താ അവര് പണിയാൻ പോണത്? പിന്നെ നമ്മളിവിടെ കഴിഞ്ഞിട്ട് വല്ല കാര്യോണ്ടോ?”
“അപ്പോൾ ചിത്രകൂടം?...” ദീപയ്ക്ക് പിന്നെയും സംശയങ്ങളായിരുന്നു.
“അതൊരു മുൻകരുതൽ...ഒറ്റരാത്രികൊണ്ട് വൈക്കത്തെ ഒരു കാവിൽ നിന്നും അവന്മാരത് പൊക്കി.”
ദീപ പ്രകാശന്റെ കവിളിൽ നുള്ളി. “ഭയങ്കര ബുദ്ധി തന്നെ!”
“എടി പെണ്ണേ, പൈസയും, ഗുണ്ടകളും മേമ്പൊടിക്കായ് കുറച്ച് മതഭ്രാന്തുമുണ്ടെങ്കിൽ ഇവിടെ നടക്കാത്തതായ് എന്താണടീ...”
ദീപ പ്രകാശനെ കെട്ടിപ്പിടിച്ചു.

Read more...

കുട്ടനാട്ടിലേയ്ക്ക് ഒരു യാത്ര

Monday, August 15, 2011


കുട്ടനാട്ടിലെ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തിന്റെ ക്രൂരവും, ഭീകരവും, പൈശാചികവുമായ അനന്തരഫലത്തെക്കുറിച്ച് ഞാൻ ബോധവാനായത് ഈയിടയ്ക്കാണ്. കീടനാശിനിപ്രയോഗം നദികളേയും, കായലുകളേയും, ഭക്ഷ്യധാന്യങ്ങളേയും വിഷലിപ്തമാക്കി മനുഷ്യകുലത്തിനാകെ ദോഷകരമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെക്കുറിച്ചൊക്കെ നാം പലതവണ വായിട്ടുള്ളതുമാണല്ലോ.
എൻഡോസൾഫാൻ... എൻഡോസൾഫാൻ...എൻഡോസൾഫാൻ... എന്തൊക്കെ പുകിലാണ് ഈയിടയായ് നടന്നുകൊണ്ടിരിക്കുന്നത്!
കണ്ണും, വായും, മൂക്കുമൊന്നും ഒരു തൂവാലകൊണ്ടുപോലും മൂടാതെ തലങ്ങും വിലങ്ങും നെല്ലിന് മരുന്നടിക്കുന്ന കുട്ടനാടൻ കർഷകരെ കണ്ട് ഞാൻ മൂക്കും പൊത്തി നിന്നിട്ടുണ്ട്! സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ സങ്കടം കേവലം ‘അയ്യോ കഷ്ടം’ എന്ന് പറയുന്നതിന്റെ അപ്പുറത്തേയ്ക്ക് കടന്നിട്ടില്ല. എങ്കിലും എന്റെ അമ്മാവന്മാരുൾപ്പെടുന്ന കർഷകശ്രേഷ്ഠന്മാർ സ്വന്തം ആരോഗ്യത്തിന് വൈക്കോലിന്റെ വിലപോലും നൽകാതെ ഈ ലോകമാകമാനുമുള്ള പെരുവയറന്മാരെ തീറ്റിപ്പോറ്റുന്നതിലെ നന്മയെക്കുറിച്ചോർത്ത് ഞാൻ ആനന്ദപുളകിതനായിട്ടുണ്ട്. അതിന് പ്രത്യേകചിലവൊന്നുമില്ലല്ലോ! ഞാനിപ്പോൾ പറയുന്ന കഥയ്ക്ക് ഈ വക കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. കഥവായിച്ച് കഴിഞ്ഞ് നിങ്ങൾക്കും തീരുമാനിക്കാം എന്തെങ്കിലും ബന്ധമുണ്ടോയെന്ന്! കഥ പറയുമ്പോൾ തുടക്കം മുതൽ പറയണമല്ലോ. അതുകൊണ്ട് ഈ കഥയ്ക്ക് ആസ്പദമായ സംഭവത്തിന്റെ തുടക്കം മുതൽ പറയാം.
ഈ കഥയിലെ നായകൻ എന്റെ അമ്മാവന്മാരിൽ ഒരാളാണ്. ഈ അമ്മാവൻ ചില്ലറക്കാരനൊന്നുമല്ല! അമ്മാവനെക്കുറിച്ച് അമ്മൂമ്മ കുറച്ചൊന്നുമല്ല പറയാറുണ്ടായിരുന്നത്. കുട്ടനാട്ടീന്ന് ആദ്യമായി നാടുവിട്ടുപോയ ആളാണ് തന്റെ മോനെന്ന് അമ്മൂമ്മ ഊറ്റം കൊള്ളാറുണ്ടായിരുന്നു. അത് അമ്മൂമ്മ ‘പുളു’ അടിക്കുകയാണന്ന് സേതുപറഞ്ഞപ്പോൾ അമ്മൂമ്മ പ്രതികരിച്ചതിങ്ങനെയാണ്.
“ പെണ്ണിന് ഈയിടയായ് അരുത്തി ഇത്തിരി കൂടുന്നുണ്ട്. ഒരുകാര്യം ഒറപ്പാ...പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യത്തെ കുട്ടനാട്ടുകാരനാ എന്റെ മോൻ!”
നാടുവിട്ടുപോയ മകനെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന അമ്മൂമ്മയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാതെ നമ്മുക്ക് അമ്മാവൻ നാടുവിടാൻ ഇടയാക്കിയ സംഭവത്തിലേയ്ക്ക് പോകാം. ഏകദേശം പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് മുൻപ്...അന്നെനിക്ക് നല്ല ഓർമ്മയൊന്നും വെച്ചിട്ടില്ലന്നാണ് അമ്മ പറയുന്നത്. പക്ഷേ ഞാനതൊന്നും സമ്മതിച്ച് കൊടുത്തിട്ടില്ല. ഈ കഥയിൽ എന്റെ ഓർമ്മയ്ക്ക് യാതൊരുവിധ പ്രസക്തിയുമില്ലാത്തതിനാൽ ഞാനാവിധം കാര്യങ്ങളൊന്നും പറയുന്നില്ല. നമ്മുക്ക് കഥയിലേയ്ക്ക് തിരിച്ച് വരാം.
അമ്മാവൻ മഹാ തന്തോന്നി ആയിരുന്നെന്നാണ് അമ്മ പറയുന്നത്. ‘അവൻ മഹാ അഭിമാനി‘ ആയിരുന്നെന്നാണ് അമ്മൂമ്മ പറയുന്നത്. ഏതമ്മയാണ് മകനെക്കുറിച്ച് മോശം പറയുന്നത്!
നമ്മുടെ നായകനായ അമ്മാവൻ തന്റെ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കൃഷ്ണന്റെ ലീലാവിലാസങ്ങളുമായ് കുട്ടനാടൻ പെൺകിടാങ്ങളുടെ മുന്നിൽ അവതരിക്കാൻ തുടങ്ങിയ കാലം! അപ്പോഴാണ് മൂത്ത മാമൻ കഥയിലെ വില്ലനായി അവതരിച്ചത്!
“നിന്നെക്കാളും അഞ്ചാറ് ഓണം കൂടുതൽ ഉണ്ടവനാടാ ഞാൻ.” എന്ന ഡയലോഗും കാച്ചിക്കൊണ്ട് മൂത്തമാമൻ ഇലക്ട്രിക് കേബിൾ കൊണ്ട് കൗമാരക്കാരൻ അമ്മാവന്റെ മുതുകത്ത് ഒരു കളരിപ്പയറ്റ് നടത്തി. കളരിപ്പയറ്റ് നടത്താൻ കാരണം ഒന്നല്ല! രണ്ട്.
ഒന്നാമത്തേത്, അഞ്ചിലെ കുട്ടപ്പായിയുടെ അരുമ പെങ്ങൾ ത്രേസ്യാമ്മയെ അതിക്രൂരമായി സൈറ്റടിച്ച് കാണിച്ചു. അതും കടവിൽ കടത്തുകയറാൻ വന്ന കുട്ടനാടൻ പ്രജകളുടെ മുന്നിൽ വെച്ച്! ത്രേസ്യാമ്മ കമ്പ്ലൈന്റ് ചെയ്തില്ല. സൈറ്റടി കണ്ട് നിന്ന മുപ്പതിലെ കുഞ്ഞന്നാമ്മ ത്രേസ്യാമ്മയുടെ ആങ്ങള കുട്ടപ്പായിയെ അറിയിക്കാതിരിക്കുന്നതെങ്ങനെ! ചില്ലറ സംഭവമെങ്ങാനമാണോ നടന്നത്! ഞൊടിയിലേ നുള്ളിയില്ലെങ്കിൽ വർഗീയ കലാപം പോലും ഉണ്ടാകാനിടയുള്ള കാര്യമാണ്! ഒരു ഹിന്ദു ചൊക്ലി പയ്യൻ ഒന്നാന്തരം കൃസ്ത്യൻ കൊച്ചിനെ സൈറ്റടിച്ച് കാണിച്ചിരിക്കുന്നു. നെല്ലും പതിരും തിരിച്ചറിയാത്ത പെൺ‌കൊച്ചെങ്ങാനും വീണുപോയാ‍ൽ...അതുകൊണ്ട് മുപ്പതിലെ കുഞ്ഞന്നാമ്മ ചെയ്തത് സമൂഹ നന്മയ്ക്ക്! കുട്ടപ്പാ‍യി ചെയ്തതും സമൂഹനന്മയ്ക്ക്!
വിശപ്പ് പിടിച്ച കാള കലപ്പ വലിച്ചോണ്ട് ഓടുന്നതുപോലെ കേബിൾ വയർ പ്രയോഗിക്കാൻ മൂത്തമാമനെ പ്രകോപിപ്പിച്ച രണ്ടാമത്തെ സംഭവം മൂത്തമാമൻ നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. ചീട്ടുകളി! സ്കൂളിൽ പോകാതെ ചിറയിലെ പുളിഞ്ചോട്ടിലിരുന്ന് ചീട്ടുകളിച്ചതാണ് രണ്ടാമത്തെ കുറ്റം. മീശമുളയ്ക്കാത്ത പ്രായത്തിൽ ചീട്ടുകളിച്ചാൽ പയ്യന്റെ ഭാവിയെന്താണ്?

ഉഴുതു മറിച്ച് കണ്ടം പോലെയായ മുതുകിലെ പാടുകളിൽ നിന്ന് ചോരനിലയ്ക്കുന്നതിന് മുന്നേ അമ്മാവൻ വീടുവിട്ടിറങ്ങി. അങ്ങനെ പതിനഞ്ച് വയസാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ നാടുവിട്ട ആദ്യ കുട്ടനാട്ടുകാരനായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു എന്റെ അമ്മാവൻ! അറിയപ്പെടുന്ന അമ്പലങ്ങളിലൊക്കെ നേർച്ചകൾ...കാഴ്ചകൾ...എല്ലാം നടന്നു.
“കുട്ടി വടക്കോട്ട് പോയിട്ടുണ്ടന്ന് വാസു ജോത്സ്യർ കവടി നിരത്തി പറഞ്ഞു.”
“കടവിൽ നിന്ന് ബസ് കേറിയാൽ വടക്കോട്ടേ പോകാൻ പറ്റൂ. അത് പറയാൻ ജോത്സ്യന്റെ ആവശ്യമില്ലായെന്ന്” അച്ഛനും പറഞ്ഞു. എന്തായാലും
ജോത്സ്യപ്രമുഖൻ പത്തിൽ വാ‍സു ജോത്സ്യർ അമ്മാവന്റെ പേരിൽ കുറച്ച് പണമുണ്ടാക്കി അതല്ലാതെ വേറേ ഫലമൊന്നുമുണ്ടായില്ല.
അമ്മാവൻ എവിടെ പോയി എന്താ‍യി എന്ന് ആർക്കും ഒരു വിവരവുമില്ല. കാലം കടന്നുപോയി. ഓണവും,വിഷുവും, കൊയ്ത്തും,മെതിയുമൊക്കെ അതിന്റെ മുറയ്ക്ക് നടന്നു. പക്ഷേ അമ്മാവനെക്കുറിച്ച് മാത്രം ഒരു വിവരവുമുണ്ടായില്ല.

അമ്മാവനെക്കുറിച്ചുള്ള ഓർമ്മ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോയിൽ മാത്രമായി മാറി.വെള്ളക്കാ വണ്ടിയും ഉരുട്ടി, പ്ലാവിലതൊപ്പിയും വെച്ച് നടന്നിരുന്ന ഞങ്ങളൊക്കെ പലപല സ്ഥലങ്ങളിലേയ്ക്ക് ചേക്കേറി. കുടുംബത്തിലെ പുത്തൻ കുഞ്ഞുകുരുന്നുകൾക്കൊക്കെ ഭിത്തിയിലെ ഫോട്ടോ ‘നാടുവിട്ട മാമനായി.’

പക്ഷേ കഥ ഇവിടെ തീരുന്നില്ല. പത്ത് മുപ്പത്താറ് വർഷങ്ങൾക്ക് ശേഷം അമ്മാവൻ എവിടെയുണ്ടന്ന് അറിഞ്ഞിരിക്കുന്നു. ലക്നോവിൽ... അങ്ങ് വടക്കേന്ത്യയിൽ...ഹിന്ദിക്കാരുടെ ഇടയിൽ...
“അവൻ പെണ്ണും കെട്ടി,പിള്ളേരൊക്കെ കാണും ഇപ്പോൾ” അമ്മ പ്രഖ്യാപിച്ചു. ജഗദ ചിറ്റ ശരിവെച്ചു. അഭിപ്രായം പറയാനും സന്തോഷം പങ്കുവെയ്ക്കാനും അമ്മൂമ്മ ഇല്ലാതായിപ്പോയി.
അമ്മാവൻ തന്നെ നാട്ടിലേയ്ക്ക് കത്തെഴുതുകയായിരുന്നു.ഏതോ ആക്സിഡന്റായി റിക്കവറായി വരുകയാണന്നും, പരിചയക്കാരനും സഹായിയുമായിരുന്ന മലയാളി പറ്റിച്ചെന്നുമായിരുന്നു കത്തിലെ ചുരുക്കം.
അധികം താമസിയാതെ തന്നെ അമ്മാവനെ നാട്ടിലെത്തിച്ചു.
“കഷ്ടം. എന്റെ കൊച്ചന്റെ പരുവം തിരിഞ്ഞു. അവനെ പറ്റിച്ചതാ...ഒരു മലയാളി...ബാങ്കിലെ പണം മുഴുവൻ ചെക്കെഴുതിച്ച് അടിച്ചുമാറ്റി. വല്ല നാട്ടിലും കഴിയുന്നോനാ, നീ സൂക്ഷിക്കണം.”അമ്മ കരയുന്നത് എനിക്ക് ഫോണിലൂടെ കേൾക്കാൻ കഴിഞ്ഞു.

നാട്ടിൽ ചെന്നപ്പോൾ അമ്മാവനെ കാണാൻ ഞാൻ പോയി. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ കുട്ടനാട്ടിലേയ്ക്ക്... ആകെ മാറിപ്പോയിരിക്കുന്നു. പതിനാറ് പാലം കേറി വീട്ടിലെത്തിയിരുന്ന സ്ഥാനത്ത് ഇന്നൊറ്റപാലമില്ല! വണ്ടി വീടിന്റെ വാതുക്കലെത്തും! പുരാവസ്തുവെന്നപോലെ ഒരു കൊതുമ്പുവള്ളം പായലുകേറിയ തോടിന്റെ അരികിൽ കിടക്കുന്നു. അഞ്ചുമിനിറ്റ് മതി കടവിൽ നിന്നും വീട്ടിലെത്താൻ! പണ്ട് അരമണിക്കൂറിൽ കൂടുതൽ വേണമായിരുന്നു വള്ളത്തിൽ വരാൻ! പുരോഗതി! പുരോഗതി! നാടുവികസിക്കുന്നു! കുട്ടനാട് വികസിക്കുന്നു! പക്ഷേ എനിക്ക് സങ്കടമാണ് തോന്നിയത്. കുട്ടനാട് പുരോഗതിക്കുന്നതുകൊണ്ടല്ല എന്റെ സങ്കടം. നമ്മുടേതായ വയലേലകളും, തോടും, ആറുമൊക്കെ നമ്മളല്ലാതെ ആരാണ് സംരക്ഷിക്കേണ്ടത്? തോടു നികത്തലും വെട്ടി നിരത്തലുമല്ലാതെ വേറെ മാർഗമൊന്നുമില്ലേ?
പറഞ്ഞ് പറഞ്ഞ് ഞാൻ വിഷയത്തിൽ നിന്നും മാറി പോയിരിക്കുന്നു. ഞാൻ അമ്മാവനെ കണ്ടു. ഒത്തിരി വർഷങ്ങൾക്ക് ശേഷം. ഒരു മനുഷ്യ രൂപം മാത്രം. ഇളയമ്മായി എന്നെ വിളിച്ച് സ്വകാര്യമായി പറഞ്ഞു. “ എടാ, മാമൻ വന്നിട്ട് പത്ത് നാല്‍പ്പത് ദിവസമായി. ഇതുവരെ ഒന്നു കുളിച്ചിട്ടുമില്ല. മുടിവെട്ടിയിട്ടുമില്ല. ഞങ്ങള് പറഞ്ഞ് പറഞ്ഞ് മടുത്തു. ഈ വടക്കേന്ത്യയിലൊക്കെ ഇങ്ങനെയാണോ? നീയൊന്ന് പറഞ്ഞു നോക്ക്.”
നാല്‍പ്പത് ദിവസം പറഞ്ഞിട്ട് നടക്കാത്ത കാര്യം ഞാനായിട്ടെങ്ങനെയാണ്. ഒരു സംശയമായിരുന്നു.
അപ്പോഴാണ് അമ്മാവന്റെ വക ക്ഷണം. “എടാ നീ വാ, നമ്മുക്ക് തെക്കേ പാടത്തിന്റെ ചിറയിൽ നിന്നും കരിക്കിട്ട് കുടിക്കാം.” വലിയ തോടിന്റെ കുറുകേ ഒരു ചെറിയ പാലം വന്നിരിക്കുന്നു. പണ്ടിവിടെ തോണിയായിരുന്നു. പാലം കേറുമ്പോൾ തന്നെ ഓർത്തു. അമ്മാവനെ പാലത്തിൽ നിന്നും തള്ളിയിട്ടാലോ! കുട്ടനാട്ടുകാരനല്ലേ ഏതാ‍യാലും! ഏതു വെള്ളത്തിൽ വീണാലും നീന്തിക്കയറിക്കോളും! പക്ഷേ അപ്പോളതു ചെയ്തില്ല. കരിക്ക് കുടിക്കേണ്ടതല്ലേ!
തിരിച്ചുവന്നപ്പോൾ അമ്മാവൻ എന്തായാലും വെള്ളത്തിൽ വീണു. പത്തു മുപ്പത്താറുവർഷം കഴിഞ്ഞിട്ടും നീന്തൽ മറന്നിട്ടില്ല അമ്മാവൻ! പൂച്ച വെള്ളത്തിൽ നിന്നും കയറുന്നതുപോലെ അമ്മാവൻ കരയ്ക്ക് കയറി ശരീരമാസകലമൊന്നു കുടഞ്ഞു.
“നീയെന്തോന്ന് പണിയാടാ കാണിച്ചേ?” ദേഷ്യപ്പെടുമെന്ന് വിചാരിച്ചതാണ്. പക്ഷേ പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അമ്മാവൻ ഷർട്ടുരിഞ്ഞ് പിഴിയാൻ തുടങ്ങി.
“വന്നിട്ട് ഒന്ന് ഒന്നര മാസമായില്ലേ? എന്താ ഒന്ന് വെള്ളത്തിലോട്ടിറങ്ങാത്തേ?”
ഉറക്കെയുള്ള ഒരു ചിരിയായിരുന്നു ആദ്യം. ചിരിയൊന്നടങ്ങിയപ്പോൾ അമ്മാവൻ പറയുകയാണ്;“ഈ വെള്ളത്തിൽ കുളിക്കുന്നതിലും ഭേദം പാടത്തടിക്കുന്ന വെഷമെടുത്ത് ഒഴിക്കുന്നതാണ്! വെഷമല്ലേ മൊത്തം! കീടനാശിനിയെല്ലാം വെള്ളത്തിലോട്ടൊഴുകി...നോക്ക് വെള്ളത്തിന്റെ നിറം...”
അപ്പോൾ കുട്ടനാട്ടിൽ തോട്ടിലെ വെള്ളമല്ലാതെ വേറെ കുളിക്കാൻ വെള്ളം കിട്ടില്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല.ഇനിയിപ്പോൾ മുടി വെട്ടിക്കുന്നതിനെകുറിച്ച് അമ്മാവൻ എന്തായിരിക്കാം പറയാൻ പോകുന്നത്!
അമ്മാവൻ കുളിക്കാത്തതിന്റേയും മുടിവെട്ടിക്കാത്തതിനേയും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെങ്കിലും തിരികെയുള്ള യാത്രയിൽ എന്റെ ചിന്ത അമ്മാവൻ പറഞ്ഞതിനെക്കുറിച്ചായിരുന്നു. എന്തോ ചിലതൊക്കെ അതിലില്ലേ?
----------

Read more...

ഫ്ലാറ്റിലെ എലി

പലപല കുറ്റകൃത്യങ്ങൾ കണ്ടിട്ടും കേട്ടിട്ടും വായിച്ചറിഞ്ഞിട്ടുമുണ്ടങ്കിലും ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവം ഞാൻ നേരിൽ കണുന്നത് ആദ്യമായാണ്. ക്രൂരവും,കഠിനവും,ക്ഷന്തവ്യവുമല്ലാത്തതുമായ ഈ കുറ്റം നടത്തിയിരിക്കുന്നത് ഒരു എലിയാണ്! വെറും ഒരു എലി.
എലി ചെയ്തിരിക്കുന്ന കുറ്റകൃത്യമെന്നത് എന്റെ വീടിന്റെ വാതില്‍പ്പടി കരണ്ടു തിന്നിരിക്കുന്നു എന്നതാണ്. കരണ്ട് തിന്നു തീർത്തു എന്ന് പറയുന്നത് ശരിയല്ല പക്ഷേ തിന്നാനുള്ള സകലമാന ശ്രമവും നടത്തി എന്നുള്ളതാണ്. അതിന് ഞാൻ ദൃക്‌സാക്ഷിയുമാണ്.
രാവിലെ പാൽക്കവറെടുക്കാൻ വാതിൽ തുറന്ന ഞാൻ കണ്ടത് ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വാതിലിന്റെ മുൻവശമാണ്. പൊടിപോലെ എന്തൊക്കെയോ കിടക്കുന്നു. കൂടുതൽ ആലോചിക്കാനൊന്നും പോയില്ല. വല്ല പിള്ളാരും എന്തെങ്കിലും കൊണ്ടിട്ട് വൃത്തികേടാക്കിയതായിരിക്കുമെന്നേ വിചാരിച്ചുള്ളു. പിറ്റേ ദിവസവും ഞാൻ കണ്ടത് അതു തന്നെ! കൂടുതൽ പൊടി പോലെ എന്തൊക്കെയോ കിടക്കുന്നു. പണീം കഴിഞ്ഞ് തങ്കപ്പനാശാരി എണീക്കുമ്പോഴത്തെ മുറ്റത്തിന്റെ അവസ്ഥയാണ് എനിക്കോർമ്മവന്നത്!
ഇവിടെയാരാണപ്പാ ഈ തടിപ്പണി ചെയ്യാൻ? ആകെ തടിച്ചീളുകൾ!
നല്ലതുപോലെ വൃത്തിയായ് കിടന്നിരുന്ന സ്ഥലമാണ്! ഇത്തവണ ആലോചിക്കണമെന്ന് തോന്നി. പതുക്കെ വാതില്‍പ്പടിയിൽ ഇരുന്നു. പൊടി ഒരു കുറ്റാന്വേഷകന്റെ ഗൗരവത്തോടെ ഞാൻ നിരീക്ഷിച്ചു. മണത്തു നോക്കി. തൊട്ടുനോക്കി. തടിയുടെ പൊടി തന്നെ! ഇതെങ്ങനെ ഇവിടെയെത്തി?
ഇരുന്ന ഇരുപ്പിൽ തന്നെ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഞാൻ തിരിഞ്ഞു നോക്കി.
കട്ടിളപ്പടിയുടെ ഒരു വശം ആകെ തുരന്ന് വെച്ചിരിക്കുന്നു. ആരിത്? എന്റെ വീടിന്റെ കട്ടിളപ്പടി കരളാൻ മാത്രം കരളുറപ്പുള്ളവൻ ആര്? ഞാൻ പരിസരം മൊത്തം നോക്കി. ഫലം വിഫലം.
ഞാനൊന്ന് ആലോചിക്കാമെന്ന് വെച്ചപ്പോൾ പുറകിൽ വിളി വന്നു. “എന്തെടുക്കുവാ അവിടെ? മണിക്കൂറൊന്നായല്ലൊ വാതില്‍പ്പടിയിൽ കുത്തിയിരിക്കാൻ തുടങ്ങിയിട്ട്. ചായ വേണേൽ പാലിങ്ങ് കൊണ്ടുവാ.”
ഞാൻ വീട്ടിൽ ആകെക്കൂടി ചെയ്യുന്ന ജോലിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് പാൽക്കവറിടാനുള്ള സഞ്ചി വാതുക്കലെ ഭിത്തിയിൽ അടിച്ചിരിക്കുന്ന ആണിയിൽ രാത്രി കിടക്കുന്നതിന് മുന്നേ തൂക്കുകയെന്നതാണ്. രണ്ടാമത്തേത് ആണിയിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയും അകത്തുള്ള പാൽക്കവറും യാതൊരു വിധ കേടുപാടുകളുമില്ലാതെ രാവിലേ തന്നെ അടുക്കളയിൽ എത്തിക്കുകയെന്നതുമാണ്.
സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതുപോലെ തന്നെ എന്റെ ഈ ജോലിയ്ക്ക് ഇന്നേവരെ മുടക്കവും വന്നട്ടില്ല. ഇക്കാര്യത്തിൽ ഭാര്യയ്ക്ക് എന്നെ ഭയങ്കര വിശ്വാസവുമാണ്. വില്ലനായി വിലസി നടന്നിരുന്ന തടിയൻ പൂച്ചയിൽ നിന്ന് എന്റെ ബുദ്ധിപരവും സമയോചിതവുമായ നീക്കങ്ങളിലൂടെ പലതവണ പാൽക്കവർ ഒരു കുഴപ്പമില്ലാതെ കൊണ്ടുവരുവാൻ എനിക്ക് കഴിഞ്ഞിട്ടുള്ളതാണ്.

കതകടച്ച് വന്ന് ടിവിയുടെ മുന്നിലിരുന്നു.വാതിലിന് പുറത്തേക്കായിരുന്നു കാതുകൾ. എന്തോ ഒരു ശബ്ദം കേൾക്കുന്നതുപോലെ... സംശയനിവൃത്തിക്കായ് ടീവി ഓഫ് ചെയ്തു. ഇപ്പോൾ പകൽ പോലെ വ്യക്തം. വാതുക്കൽ നിന്നും ശബ്ദം വരുന്നുണ്ട്. എന്റെ വീടിന്റെ കട്ടിളപ്പടി കരണ്ട് തിന്നുന്ന ഭീകരൻ വാതിലിന്നപ്പുറത്ത്! ഇനി അമാന്തിക്കരുത്. മൊത്തം അസൂയാലുക്കളുടെ ലോകമാണ്. സമയം കിട്ടിയാൽ കട്ടിളപ്പടിവരെ അടിച്ചുമാറ്റുന്നവരുടെ ലോകം. ഇന്നവന്റെ കഷ്ടകാലം തുടങ്ങും. അല്ലെങ്കിൽ ഞാൻ തുടങ്ങിക്കും. സകലമാന ധൈര്യവും സംഭരിച്ചുകൊണ്ട് വാതിൽ തുറന്നു.
അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന അസൂയമൂത്ത ആരെങ്കിലുമൊക്കെയായിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയ ഞാൻ ഞെട്ടി. അവിടെങ്ങും ഒരു മനുഷ്യനുമില്ല പൂച്ചക്കാളിയുമില്ല. പകരം ഒരെലി!
വെറും ഒരു എലിയൊ? എന്ന് ചോദിക്കാൻ വരട്ടെ. അവൻ... (അതോ അവളോ.) വെറും ഒരു എലിയല്ല. ഒരു മനുഷ്യ ജീവിയായ എന്നെ വെല്ലുവിളിച്ചവനാണ്. എന്റെ സകലമാന ഇമേജും കളഞ്ഞ് കുളിച്ചവനാണ്!
വെറുമൊര് എലി! ഞാനാകുന്ന മനുഷ്യജീവി വന്ന് നിൽക്കുന്നു എന്നൊരു ഭാവം പോലുമില്ലവന്! വന്ന് വന്ന് എലി പോലും എന്നെ പേടിക്കാതായോ? ഇല്ല. ഇതങ്ങനെ വിട്ടുകൊടുക്കുവാൻ പാടില്ല. തൊണ്ടയടപ്പ് മാറ്റാൻ മുക്രയിടുന്നത് പോലെ ഒന്ന് രണ്ട് ശബ്ദങ്ങളൊക്കെ ഉണ്ടാക്കി നോക്കി. എവിടെ? അവൻ നോക്കുന്നത് പോലുമില്ല. കബ്ബഡികളിക്കാരനെപ്പോലെ കാലൊക്കെ കവച്ച് വെച്ച് തുടയ്ക്കിട്ടൊക്കെ രണ്ട് കൊട്ടൊക്കെ കൊട്ടി നോക്കി. രക്ഷയില്ല. ഇവൻ നിസ്സാരനെലിയല്ല. ജഗജില്ലനാണ്. ഒരുപക്ഷേ തെലുങ്കനെലിയായതിനാൽ ഞാൻ മലയാളത്തിൽ പറയുന്നത് മനസ്സിലാകാ‍ത്തതാണോ?
തെലുങ്കിലും ഹിന്ദിയിലുമൊക്കെ പറഞ്ഞുനോക്കി. നോ രക്ഷ!
ഞാൻ ഒരുകാൽ വാതിലിന്നകത്തും മറ്റേക്കാൽ വാതിലിന്ന് പുറത്തുമായി നിന്ന് അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു. “എടിയേ,ഒരു വടിയിങ്ങെടുത്തേ... ഇവനെയിന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം.”
വടിയുടെ കാര്യം പറഞ്ഞത് അവന് മനസ്സിലായെന്ന് തോന്നുന്നു. ആളൊന്ന് തലപൊക്കി നോക്കി എന്നെ സൈറ്റടിച്ച് കാണിച്ചു. ജീവിതത്തിലിന്നേവരെ ഒരു പെണ്ണുപോലും എന്നെനോക്കി സൈറ്റടിച്ച് കാണിച്ചിട്ടില്ല. ഇവിടെ ഇപ്പോ ദേ ഒരു പീറ എലി!
“വേഗം വടി എടുത്തോണ്ട് വാ... അല്ലെങ്കീ എലിയതിന്റെ പാട്ടിന്ന് പോകും.”
“പിന്നേ, വടിയെടുത്തോണ്ട് വന്നിട്ടെന്തിനാ... അതതിന്റെ പാട്ടിന് പൊയ്ക്കോളും.”
ഇതിവളെന്നെയൊന്ന് ആക്കിയതല്ലേ. ഇനി പണ്ട് നാട്ടിലെ വീട്ടില്‍ പാമ്പ് വന്ന കഥ ഞാനിവളോട് അബദ്ധത്തിലെങ്ങാനും പറഞ്ഞിട്ടുണ്ടോ? ശ്ശെ. എന്റെയൊരു കാര്യം ആവശ്യമില്ലാത്ത കാര്യമൊക്കെ പറഞ്ഞ് ഒള്ള വിലകളയും. പണ്ട് ഞാന്‍ നൈറ്റ് ഷിഫ്റ്റൊക്കെ കഴിഞ്ഞ് വന്ന് സുഖായിട്ട് ഉറങ്ങുകയായിരുന്നു. അച്ഛനും അടുത്ത വീട്ടിലെ ചേട്ടനും വാതുക്കലുണ്ടായിരുന്നു. അപ്പോഴാണ് വാതുക്കല്‍ കൂട്ടിയിട്ടിരുന്ന തേങ്ങയുടെ ഇടയിലേയ്ക്ക് ഒരു മൂര്‍ഖന്‍ പാമ്പ് വന്ന് കയറിയത്. ചേട്ടന്‍ ‘അയ്യോ പാമ്പ്’ എന്നൊരലറല്‍! എനിക്ക് പണ്ടേ ഉറക്കത്തില്‍ വല്ല്യ ശ്രദ്ധയാണ്. അടുക്കളയില്‍ എന്താണ് ഉണ്ടാക്കുന്നതെന്ന് ഉറക്കത്തില്‍ പോലും മണം പിടിച്ച് ഞാന്‍ പറഞ്ഞ് കളയും.അതിന് അമ്മയുടെ വക ഒത്തിരി നല്ല വാക്കുകളും കേട്ടിട്ടുണ്ട്. “ചന്തയില്‍ നിന്ന് കുറച്ച് മീന്‍ വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞാല്‍ അവന് ഭയങ്കര ഉറക്കമാണ്. കുംഭകര്‍ണ്ണനല്ലേ...കുംഭകര്‍ണ്ണന്‍. ആരെങ്കിലും മീന്‍ വാങ്ങി വറുത്ത് തീരേണ്ട; അവന്റെ ഉറക്കം തീരും. ഇങ്ങനേമുണ്ടോ പിള്ളേര്!”
നിസ്സാര പാമ്പൊന്നുമല്ലല്ലോ. മൂര്‍ഖനല്ലേ. കടിച്ചാ‍ല്‍ തീര്‍ന്നു. എങ്ങോട്ടാണ് പാമ്പ് കയറിയതെന്നും അറിയില്ല. ഞാന്‍ എണിറ്റ് അറ്റന്‍ഷന്‍...സ്റ്റാന്റിറ്റീസൊക്കെ പറഞ്ഞ് കട്ടിലില്‍ കണ്ണുമടച്ച് ഒരു നില്‍പ്പങ്ങ് നിന്നു. പിന്നെ പാമ്പിനെ കൊന്ന് തീയില്‍ കരിയുന്ന മണം വന്നു എന്നുറപ്പ് വന്നതിന് ശേഷമേ ഞാന്‍ പുറത്തിറങ്ങിയുള്ളു. അത് പേടി കൊണ്ടൊന്നുമല്ലായിരുന്നു. ഒരു മുന്‍‌കരുതല്‍ നടപടി മാത്രമായിരുന്നു എന്ന് പറഞ്ഞിട്ട് ആരെങ്കിലും കേട്ടോ? അവര്‍ക്കൊക്കെ കളിയാക്കാ‍ന്‍ എന്തെങ്കിലും കിട്ടിയാല്‍ പോരേ?
“ എളുപ്പം വടികൊണ്ട് വന്നില്ലേല്‍ എലി അതിന്റെ പാട്ടിന് പോകും.“ വടികൊണ്ട് വരാന്‍ പറയുന്നതോടൊപ്പം ഞാന്‍ നിലത്തിട്ട് ആഞ്ഞ് ചവിട്ടുന്നുമുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാഞ്ഞിട്ടായിരിക്കും എലി വീണ്ടും തലപൊക്കി. എബൌട്ടേണ്‍ അടിച്ചു. വാലൊന്ന് പൊക്കി ആകാശത്ത് കറക്കി കാണിച്ചു. മുദ്രാവാക്യം വിളിച്ചതായിരിക്കും. മലയാളിയോട് എങ്ങനെ പെരുമാറണമെന്ന് എലിക്ക് പോലും അറിയാം.
എന്തായാലും ‘പോടാ പുല്ലേ’ എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞ് എലി പതുക്കെ സ്റ്റെയര്‍ കേസ് കയറി മുകളിലെ നിലയിലേയ്ക്ക് പോയി. അവിടെം ഫ്ലാറ്റുകളും കട്ടിളകളും ഉണ്ടല്ലോ എന്നായിരിക്കും ഭാവം.
അപ്പോഴത്തേയ്ക്കും പെമ്പ്രന്നോത്തി വടിയുമായി എത്തി. പിന്നെ എന്റെ വക ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. വടി സമയത്തിന് കിട്ടിയിരുന്നെങ്കില്‍...
“പിന്നേ... നിങ്ങള് എലിയുമായി കോലുകളി നടത്തുമായിരുന്നു.”
ഭാര്യ അടുക്കളയിലേയ്ക്ക് നടന്നു. അവളുടെ നടത്തത്തിന് തീർച്ചയായും എലിയുടേതിനേക്കാളും വേഗത ഉണ്ടായിരുന്നു.
ഇനിയിപ്പോൾ കൂടുതൽ വാചകമടിച്ചിട്ട് കാര്യമില്ല.വീണ്ടും വന്ന് ടീവിയുടെ മുന്നിലിരുന്നു.
“അവിടെ കുത്തിയിരിക്കാതെ കുറച്ച് വൈറ്റ് സിമന്റെടുത്ത് ആ ദ്വാരമൊന്നടയ്ക്കരുതോ?”
അകത്ത് ചെന്ന് കുറച്ച് വൈറ്റ് സിമന്റെടുത്തോണ്ട് വന്ന് എലി കുഴിച്ച ഭാഗം അടച്ചു.
എന്റെയൊരു കഴിവേ... ഞാന്‍ ഭാര്യയെ നോക്കി. അവൾ മൈന്റ് ചെയ്യുന്നില്ല! തീർച്ചയായിട്ടും ആ എലിയും ഒരു പെണ്ണുതന്നെയായിരിക്കും. ഞാൻ ഉറപ്പിച്ചു.
എലി നടത്തിയ കഷ്ടപ്പാടിന്റെ പൊരുൾ മനസ്സിലായത് രണ്ട് ദിവസം കഴിഞ്ഞാണ്. വൈകുന്നേരം ടെറസിൽ ഉലാസുമ്പോൾ ചെടിച്ചെട്ടികൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ! എലി പ്രസവിച്ചിരിക്കുന്നു.
പാവം എലി! അല്ല എലികൾ!!!
പട്ടണത്തിലെ എലികൾ. ഫ്ലാറ്റിൽ താമസിക്കുന്ന എലികൾ! അവയ്ക്ക് മനസമാധാനത്തോടെ പ്രസവിക്കാൻ പോലും സ്ഥലമില്ലാതായിരിക്കുന്നു.

Read more...

ഡാനിയൽ

Sunday, June 12, 2011

ഹീത്രൂ എയർപോർട്ടിൽ സെക്യുരിറ്റി ചെക്കൊക്കെക്കഴിഞ്ഞ് വിമാനത്തിലേയ്ക്ക് കയറാൻ ഞാൻ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു എയർലൈൻസ് ജീവനക്കാരി എന്നെ ഓവർടേക്ക് ചെയ്ത് എന്റെ തൊട്ടുമുന്നിൽ സഡൻ ബ്രേക്കിട്ടു. ഒരു നിമിഷം ഞാനൊന്നതിശയിച്ചു. എന്റെ അതിശയം വെപ്രാളത്തിലോട്ട് മാറുന്നതിനു മുന്നായി ചോദ്യം വന്നു. “നിങ്ങൾക്ക് ഇംഗ്ലീഷല്ലാതെ വേറെ ഏതൊക്കെ ഭാഷ അറിയാം?”
എന്തു പറയണമെന്ന് ഞാനൊന്ന് ആലോചിച്ചു.
“മുറി ഹിന്ദി, അല്പസ്വല്പം തെലുങ്ക്, കൊറച്ച് തമിഴ്, പിന്നെ മലയാളം.” ഇതിലേത് പറയണം. സ്വതവേ വേഗത കുറഞ്ഞ എന്റെ മസ്തിഷ്കത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ഹൃദയം കൂടുതൽ പണിചെയ്യുന്നവിവരം എനിക്കറിയാൻ കഴിഞ്ഞു. എങ്കിലും എയർലൈൻസുകാരിയുടെ തുടർന്നുള്ള സംസാരം എനിക്കൊരാശ്വാസമായി.
“ദാ, ഈ കുട്ടി കൊച്ചിയ്ക്ക് പോകാനുള്ളവനാണ്. പക്ഷേ ഇവന് ഇംഗ്ലീഷറിയില്ല. ഞങ്ങളെന്തുപറഞ്ഞിട്ടും കരച്ചിൽ നിർത്തുന്നില്ല. ഇവന്റെ ഭാഷ സംസാരിക്കുന്ന ആരെങ്കിലുമുണ്ടോയെന്നറിയാൻ ചോദിച്ചതാണ്.”
അപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കുന്നത്. തോളിൽ ഒരു കുഞ്ഞ് ബാഗും തൂക്കി കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു കൊച്ചു മിടുക്കൻ.ഏകദേശം അഞ്ചോ ആറോ വയസ് കാണും.
എന്റെ ശ്വാസമൊന്ന് നേരയായി. നിമിഷനേരങ്ങൾക്കുള്ളിൽ എന്തെല്ലാം ചിന്തകളായിരുന്നു മനസ്സിലൂടെ കടന്നുപോയത്. ടെററിസം...ബിൻലാദൻ,ബോംബ്...പോലീസ്...ജയിൽ...ഹൊ, എന്തൊക്കെയാണന്ന് എനിക്ക് തന്നെ ഓർമ്മയില്ല.

“ഇതാണോ കാര്യം. ഇവന്റെ കാര്യം ഞാനേറ്റു. ഞാനും ഇവന്റെ നാട്ടുകാരനാ.”
“എത്ര ചോക്ലേറ്റ് കൊടുത്തിട്ടും കരച്ചിൽ നിർത്തുന്നില്ല.എന്തു ചെയ്യാനാണ്...” എയർലൈൻസുകാരിയ്ക്ക് പരിഭവം(അതോ പരിഭ്രമമോ?)
“മോന്റെ പേരെന്താ?” ഞാൻ ചോദിച്ചു.
“ഡാനിയേൽ” കരച്ചിലിനിടയിൽ പേര് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു.
“എവിടെയാ വീട്?”
“കൊച്ചീല്”
“കൊച്ചീല് ആരാ ഉള്ളത്?”
“മുത്തശ്ശി.”
“ഇവിടെ ലണ്ടനിലാരാ ഉള്ളത്?”
“അമ്മ.”
“അച്ഛൻ?”
“അച്ഛനില്ല.”
"നീയെന്തിനാ കരയുന്നത്. നിന്റെ കൂടെ അതേ വിമാനത്തിൽ ഞാനുമുണ്ട്. എന്തിനാ പേടിക്കുന്നേ...”
ഡാനിയലിന്റെ കരച്ചിലിന്റെ ആക്കം കുറഞ്ഞു. എയർലൈൻസ് കാരിയ്ക്ക് വളരെ സന്തോഷം.
അവർ ഡാനിയലിനെ മറ്റ് എയർലൈൻസ് ജീവനക്കാർക്ക് കൈമാറി.എന്നേയും അവർക്ക് പരിചയപ്പെടുത്തി. ഞാൻ ബോർഡിങ്ങിനായ് കാത്തിരുന്നു.
കുറച്ച് കഴിഞ്ഞ് വേറൊരു ജീവനക്കാരി എന്റെടുക്കൽ എത്തി. ഡാനിയൽ വീണ്ടും കരച്ചിൽ തുടങ്ങി. വിമാനത്തിൽ കയറാം, പൈലറ്റിനെക്കാണിക്കാം, ചോക്ലേറ്റ് കൊടുക്കാം എന്നൊക്കെ പറഞ്ഞിട്ട് ഡാനിയൽ കേട്ട ഭാവം നടിക്കുന്നില്ല.
എന്നെക്കണ്ടയുടൻ പയ്യൻസ് കരച്ചിൽ നിർത്തി.
“നീ ഈ ആന്റിയുടെ കൂടെ വിമാനത്തിലേയ്ക്ക് പൊയ്ക്കോ. ഞാൻ പുറകേ വരാം.കേട്ടോ.” ഡാനിയൽ അനുസരിച്ചു.
എന്റെ കുറേ മുന്നിലായുള്ള ഒരു സീറ്റിലായിരുന്നു ഡാനിയലിരുന്നത്. ഇടയ്ക്കിടക്ക് എയർഹോസ്റ്റസുമാരുടെ കൂടെ ടോയ്‌ലറ്റിലേയ്ക്ക് പോകുമ്പോൾ ഡാനിയൽ എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ആൾ വളരെ ഹാപ്പിയായ് കണ്ടു.
ദുബായിയിൽ എത്തിയപ്പോൾ ഞാൻ വളരെ പുറകിലായാണ് പുറത്തേക്ക് ഇറങ്ങിയത്. ഡാനിയൽ സീറ്റിൽ തന്നെ ഇരുപ്പുണ്ട്.
“ഹായ് ഡാനിയൽ, എന്താ ഇറങ്ങുന്നില്ലേ?”
എന്റെ ചോദ്യത്തിന് ഉത്തരം ഒരു കരച്ചിലായിരുന്നു.”അവര് വരാമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല. എല്ലാരും ഇറങ്ങി...”
ഞാൻ ഡാനിയലിന്റെ സീറ്റിന്റെ അടുത്ത് തന്നെ നിന്നു. ഒരു എയർ ഹോസ്റ്റസ് ഓടി വന്നു.
ഞാൻ ഡാനിയലിന്റെ തോളിൽ തട്ടിയിട്ട് പുറത്തേയ്ക്ക് നടന്നു.
ഇനി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക്...
ഞാൻ ഹൈദ്രാബാദിനും,ഡാനിയൽ കൊച്ചിയ്ക്കും.
സെക്യൂരിറ്റി ചെക്കൊക്കെ കഴിഞ്ഞ് ഞാൻ ഒന്നു കറങ്ങി ‘അൺ അക്കമ്പനീഡ് മൈനേഴ്സ്’ എന്നെഴുതിയിരിക്കുന്ന മുറിക്ക് മുന്നിൽ എത്തി. ഡാനിയൽ അവിടെ ഉണ്ടായിരുന്നു. കൂടെ അവനേക്കാൾ അല്പം കൂടി മുതിർന്ന ഒരു പെൺകുട്ടിയും. അവർ അല്പസമയത്തിനുള്ളിൽ തന്നെ നല്ല കൂട്ടുകാരായെന്ന് തോന്നുന്നു.രണ്ടുപേരും ഭയങ്കര ചിരിയും കളിയും.
ഞാൻ വാതിലിൽ തട്ടി. ഡാനിയൽ ഓടി വന്നു. അവനേക്കാൾ വേഗത്തിൽ ഒരു ജീവനക്കാരിയും. ഏതോ പിള്ളാരെപ്പിടുത്തക്കാരെകണ്ട മട്ടിൽ അവരെന്നെയൊരുനോട്ടം! കൂട്ടത്തിൽ കുറേ ചോദ്യങ്ങളും. ആരാണ്? എവിടുന്നാണ്? എങ്ങനെ പരിചയം.?
ഒരു കാര്യം ഉറപ്പായി.കുട്ടി സുരക്ഷിതനായി നാട്ടിലെത്തും. ഞാൻ എന്റെ ഗേറ്റിലേയ്ക്ക് നടന്നു.

പക്ഷേ എന്റെ ചിന്തയിലപ്പോഴുണ്ടായ കാര്യങ്ങളിങ്ങനെയാണ്. ജീവിതത്തിൽ ആദ്യമായ് കാണുന്ന ഒരു കുട്ടി..ആരാണ്...എന്താണ്...എവിടുന്നാണ്...ഒന്നുമറിയില്ല. ഏതാനും മണിക്കൂറെങ്കിലും എന്റെ ചിന്ത അവനെക്കുറിച്ചായിരുന്നെങ്കിൽ; അവനെ സ്നേഹിക്കുന്ന...അവനുവേണ്ടികാത്തിരിക്കുന്ന...അവൻ നാട്ടിൽ എത്തിച്ചേർന്നു എന്ന ഫോൺ കാളിന് വേണ്ടി കാത്തിരിക്കുന്ന കുറച്ചു പേരുണ്ടാവുമല്ലോ? എന്തായിരുന്നിരിക്കാം അവരുടെ മാനസികാവസ്ഥ!

ഏതോ ഒരു സാഹചര്യത്തിൽ നാട്ടിൽ മുത്തശ്ശിയുടെ കൂടെ നിർത്തി സ്വന്തം മകനെ പഠിപ്പിക്കേണ്ടി വരുന്ന ഒരമ്മ.വർഷത്തിൽ ഒന്നോ രണ്ടോ മാസത്തേയ്ക്ക് മാത്രം സ്കൂളവധിക്കാലത്ത് മകനെ കൂടെ കൊണ്ടു നിർത്തി അമ്മയുടെ സ്നേഹവും വാത്സല്യവും നൽകുന്ന ഒരമ്മ...
മകൻ തന്നിൽ നിന്നകന്നുപോകുമ്പോൾ അവർക്കുണ്ടാകുന്ന ഹൃദയം പറിഞ്ഞ് പോകുന്ന വേദന...
ഇതൊക്കെ എനിക്ക് തോന്നിയത്. സത്യം ചിലപ്പോൾ വേറെ പലതുമാകാം.

Read more...

പൂച്ചക്കുട്ടി

Monday, January 24, 2011

അന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ കുറച്ചധികം വൈകിയിരുന്നു . കുറച്ച് നേരം വെറുതേ ഇരുന്നാൽ കൊള്ളാമെന്ന് തോന്നി എനിക്ക്. ടി.വി ഓഫ് ചെയ്ത് കണ്ണടച്ച് ഞാൻ സോഫയിലോട്ട് ചാരിയിരുന്നു. ആ ഇരിപ്പിന് നല്ലൊരു സുഖമുണ്ടായിരുന്നു. കണ്ണടച്ച് മനസ്സിൽ മറ്റ് ചിന്തകളൊന്നുമില്ലാതെയിരിക്കുമ്പോൾ കണ്ണിന് മുന്നിൽ പല പല നിറങ്ങൾ പ്രത്യക്ഷപ്പെടുന്നതായ് എനിക്ക് തോന്നാറുണ്ട്. പല നിറത്തിലെ പുകച്ചുരുളുകൾക്കിടയിലൂടെ ഞാനങ്ങനെ സ്വസ്ഥ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്!
സുഖം. സ്വസ്ഥം. ആർക്കുമൊരു ശല്യവുമില്ലാതെയിരുന്ന എന്നെയിതാ തോളിൽ പിടിച്ച് കുലുക്കി വിളിക്കുന്നു. മറ്റാരുമല്ല! സഹധർമ്മിണി!
“എന്തൊരിരിപ്പാ ഇത്? ഇതെന്താ ശ്രീബുദ്ധനാകാൻ പോകുന്നോ? ധ്യാനിച്ച് ധ്യാനിച്ച് അവസാനം എന്നെയിട്ടേച്ച് പൊയ്ക്കളയരുത്.”
ശ്രീബുദ്ധനല്ല. മിക്കവാറും ഹിറ്റ്ലറായി മാറും. എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ടെന്തിനാ! പണ്ടൊക്കെ ഒന്ന് കണ്ണുരുട്ടിക്കാണിച്ചാൽ ഉരുൾപൊട്ടലുണ്ടാക്കുന്നവളായിരുന്നു. ഈയിടയായിട്ട് കണ്ണുരുട്ടിക്കാണിച്ചാൽ അവള് തിരിച്ച് സൈറ്റടിച്ച് കാണിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഇതൊരു ആഗോള പ്രതിഭാസമാണ്!
മനുഷ്യൻ പുതിയ പുതിയ മരുന്നുകൾ കണ്ടുപിടിക്കുമ്പോൾ വൈറസുകൾ രൂപം മാറി ‘എന്നോട് കളിക്കല്ലേ’ എന്ന് പറയുന്നകാലമാണ്! കൊതുകുകൾ പോലും കൊതുക് തിരിക്ക് മുകളിൽ കുത്തിയിരുന്ന് റെസ്റ്റെടുക്കുന്ന കാലമാണ്!
“അതുകേൾക്കുന്നുണ്ടോ?” ചോദ്യമെന്നോടാണ്. ഞാനൊന്നും മിണ്ടിയില്ല.
“അതുകേൾക്കുന്നുണ്ടോന്ന്?” വെറുതേ വിടാനുള്ള ഭാവമില്ല.
“എന്തോന്ന്”
“പൂച്ച കരയുന്നത്...”
ഓ...അതാണോ ഇപ്പോ ഇത്ര വലിയ കാര്യം. ഈ ഭൂലോകത്ത് ആരെല്ലാം കരയുന്നു. പൂച്ച,പട്ടി,സകലമാന മനുഷ്യരും മൃഗങ്ങളുമെല്ലാം കരയുന്നു. അതിലെന്താ ഇത്ര അതിശയപ്പെടാൻ! മനസ്സിലങ്ങനെയൊക്കെ വിചാരിച്ചെങ്കിലും ഞാൻ ‘കമാ’ എന്നൊരക്ഷരം മിണ്ടിയില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
“മതിലിന്നടുത്തുന്നാ...ആരോ കൊണ്ടിട്ടിട്ട് പോയതാണന്ന് തോന്നുന്നു...അതിന് വിശക്കുന്നുണ്ടായിരിക്കും.”
“ഉണ്ടെങ്കിൽ...” എന്റെ അസ്വാരസ്യം സംസാരത്തിലുണ്ടായിരുന്നു.
“നമ്മുക്ക് പോയി അതിന് കുറച്ച് പാലുകൊടുത്തിട്ട് വരാം.”
“എടീ, സ്നേഹം വേണമെടീ...സ്നേഹം. ഞാൻ വന്നിട്ട് ഇത്രേം നേരമായ്...ഒരു കട്ടൻ കാപ്പിയെങ്കിലും വേണമെന്ന് ചോദിച്ചോ നീ? പൂച്ചയ്ക്ക് പാല് കൊടുക്കാൻ നടക്കുന്നു.” ഞാനെണീറ്റ് കുളിമുറിയിലേയ്ക്ക് പോയി.
കുളിയും കഴിഞ്ഞ് ഞാൻ വന്നപ്പോൾ ഭാര്യയുടെ കൈയിലൊരു പൂച്ചക്കുഞ്ഞുണ്ടായിരുന്നു.
“നല്ല പൂച്ചക്കുഞ്ഞ്! അതവിടെക്കിടന്നാൽ ചത്തു പോകും. ഞാനിങ്ങ് കൊണ്ടുപോന്നു.” ഞാനൊന്നും പറഞ്ഞില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
പിന്നെയങ്ങോട്ടുള്ള ദിനങ്ങളിൽ പൂച്ചക്കുട്ടിയുടെ ലീലാവിലാസങ്ങളായിരുന്നു. കട്ടിലിൽ...മേശയിൽ...ടീപ്പോയിൽ...സോഫയിൽ...എവിടെ നോക്കിയാലും പൂച്ച. നേരാം വണ്ണം വീടിന്നകത്ത് ഒന്ന് നടക്കാൻ പോലും പറ്റാതായ്. നടക്കുമ്പോൾ കാലിന്നിടയിലൂടെ...നിൽക്കുമ്പോൾ വാലും മുഖവുമൊക്കെ കൊണ്ട് ഉരസൽ...
“നല്ല മിടുക്കൻ പൂച്ചക്കുട്ടി...അവന്റെ കളി കണ്ടില്ലേ?” ഭാര്യയ്ക്ക് പൂച്ചക്കുട്ടിയെക്കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളു!
പൂച്ചക്കുട്ടിയുടെ വീരശൂരപരാക്രമങ്ങളുമായ് ദിവസങ്ങളങ്ങനെ നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ആ സംഭവമുണ്ടായത്!
സംഭവം മറ്റൊന്നുമല്ല. ഭാര്യയ്ക്ക് അത്യാവശ്യമായ് നാട്ടിൽ പോകണം!
പൂച്ചക്കുട്ടിയെ ആര് നോക്കും?
“ഒരു പണി ചെയ്യാം. ഇവിടെ വേലയ്ക്ക് വരുന്ന സ്ത്രീയോട് പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്ന കാര്യം ഞാൻ പറയാം.” ഭാര്യ പരിഹാരമാർഗ്ഗമെന്നോണം പറഞ്ഞു.
എങ്കിലും അവളങ്ങനെ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലായിരുന്നു. പൂച്ചക്കുട്ടിയുടെ കാര്യത്തിൽ അവൾക്കെന്നെ അത്രയ്ക്ക് വിശ്വാസമായിരുന്നു!
ഇതു ശരിയല്ല. ഒരു ചിന്ന പൂച്ചക്കുട്ടിയെ നോക്കാൻ പോലും എന്നെക്കൊണ്ടാവില്ലന്നല്ലേ ഇവള് പറഞ്ഞുവരുന്നത്! അനുവദിക്കരുത്...
നീ വരുമ്പോഴത്തേയ്ക്കും ഞാനിവനെ ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്നതുപോലത്തെ നല്ല തടിയൻ പൂച്ചയാക്കും. മനസ്സിൽ തോന്നിയതങ്ങനെയാണങ്കിലും പറഞ്ഞതിങ്ങനെയാണ്.”ഛെ.ഛെ. നീയെന്താ ഈ പറയുന്നത്? നമ്മുടെ പൂച്ചക്കുട്ടിയ്ക്ക് കണ്ട തെലുങ്കത്തികൾ തീറ്റി കൊടുക്കുകയോ?നമ്മുക്കിതിനെ നല്ല മലയാളി പൂച്ചയാക്കി വളർത്തണം.നീ പൊയ്ക്കോ...ഞാനേറ്റു.”
ഭാര്യ പൊയ്ക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായി തുടങ്ങിയത്!
എന്റെ സാമ്പാറും,തൈരും,അച്ചാറും ചോറുമൊന്നും പൂച്ച തിന്നുന്നില്ല.
ഇവനെ മലയാളിയാക്കി കൺ‌വേർട്ട് ചെയ്യാമെന്ന് വിചാരിച്ച ഞാൻ തന്നെ മണ്ടൻ! തെലുങ്ക് പൂച്ചയെ തെലുങ്കനായ് തന്നെ വളർത്തണം! ഇനിയിപ്പോ എന്താ ചെയ്ക! ഫ്രിഡ്ജ് തുറന്ന് നോക്കി.ഭാഗ്യം! ഒന്ന് രണ്ട് മുട്ട ഇരിപ്പുണ്ട്. ഒരെണ്ണം പൊട്ടിച്ച് ഒരു പാത്രത്തിലാക്കി കൊടുത്തു. അതിശയിച്ച് പോയി! ഇത്രയ്ക്കാർത്തിയുണ്ടോ! നിമിഷനേരം കൊണ്ടല്ലേ ഒരു മുട്ട തീർത്തത്. ഇവനെ ഞാൻ മുട്ടേം പാലും കൊടുത്ത് വളർത്തും. അവള് വരുമ്പോഴത്തേയ്ക്ക് പൂച്ചക്കുട്ടിയെ ഞാനൊരുപരുവത്തിലാക്കിയെടുക്കും. അവൾക്ക് പൂച്ചക്കുട്ടിയുടെ കാര്യത്തിൽ എന്നിലുള്ള അവിശ്വാസ്യത ഞാൻ മാറ്റിയെഴുതിക്കും!
ദിവസവും മുട്ട കഴിക്കുന്നതുകൊണ്ടായിരിക്കാം ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൂച്ചക്കുട്ടിയ്ക്കും ഒരു മടുപ്പ്. അത് സ്വാഭാവികം! നമ്മുക്കും അങ്ങനെയൊക്കെയല്ലേ! നിത്യേന ഒരേ ഭക്ഷണം കഴിച്ചാൽ മടുപ്പുണ്ടാകില്ലേ? ഇനിയെന്താ ചെയ്യുക! ഞാൻ ഫ്രിഡ്ജ് തുറന്നു.
ഫ്രീസർ തുറന്ന് നോക്കിയപ്പോൾ അതാ ഇരിക്കുന്നു... ഒരു പൊതി നിറയെ ചീസ്. എന്റെ മേൽ പരീക്ഷിക്കാൻ വാങ്ങിവെച്ചിരിക്കുന്നതാണ്! ചീസെങ്കിൽ ചീസ്! ഒന്ന് പരീക്ഷിച്ചാലോ! സാ‍യിപ്പന്മാരുടെ പൂച്ചകളൊക്കെ തീർച്ചയായിട്ടും ചീസായിരിക്കും കഴിക്കുന്നത്. ഒരു കഷണം മുറിച്ച് പാത്രത്തിലാക്കി വെച്ചു കൊടുത്തു.
പൂച്ചക്കുട്ടി പാത്രത്തിലേയ്ക്ക് ഒരു മറിച്ചിലായിരുന്നു! ഹൊ. ഇവനിവിടെയെങ്ങും വളരേണ്ടവനല്ല. വല്ല യൂറോപ്പിലും വളരേണ്ടവനായിരുന്നു.
അടുത്ത രണ്ട് ദിവസം പൂച്ചക്കുട്ടിയ്ക്ക് മൃഷ്ടാന്നഭോജനമായിരുന്നു. ഞാനും സന്തോഷിച്ചു. വലിയ പണിയൊന്നുമില്ലല്ലോ. ചീസ് മുറിക്കുക കൊടുക്കുക! ചീസ് മുറിക്കുക കൊടുക്കുക!
മൂന്നാം ദിവസം പൂച്ചക്കുട്ടിയ്ക്ക് ഒരു മടുപ്പ്! സ്വാഭാവികം! ഒരേ ഭക്ഷണം തുടർച്ചയായ് കഴിച്ചാൽ മനുഷ്യർക്കും ഉണ്ടാകും ഇങ്ങനെയൊക്കെ തന്നെ!
ഇനിയെന്ത്?
പല പല സാധനങ്ങളും മാറിമാറിക്കൊടുത്തു. പാല്,വെണ്ണ,മീന്റെ തല... നോ രക്ഷ! പൂച്ചക്കുട്ടി അടുക്കുന്നില്ല. ഇതെന്താ നിരാഹാരം തുടങ്ങിയോ?
ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ് സിനിമയിലെ തടിയൻ പൂച്ചയെ സ്വപ്നം കണ്ട എന്റെ മുന്നിൽ പൂച്ചക്കുട്ടി ഒരോന്തിനെപ്പോലെയായി.
ഞാനെന്തു ചെയ്യും? അവള് വരുമ്പോൾ എന്ത് പറയും?
മെലിഞ്ഞുണങ്ങിയിട്ടും നല്ലവണ്ണം നടക്കാൻ പറ്റാതായിട്ടും ഞാൻ ഓഫീസിൽ നിന്നുവരുമ്പോൾ അതിഴഞ്ഞിഴഞ്ഞ് എന്റെ കാൽക്കൽ വരും. തല എന്റെ പാദങ്ങളിൽ ഉരസും.
“അല്പം വെള്ളമെങ്കിലും കുടിക്കെടാ നീ. എന്റെയൊരാശ്വാസത്തിന്...” ഞാനറിയാതെ പറഞ്ഞുപോയി. പൂച്ചക്കുട്ടി തറയിൽ മലർന്ന് കിടന്ന് കാലുകൾ മേലോട്ടാക്കി എന്നെ നോക്കി. ഞാനതിനെയെടുത്ത് തറയിൽ നിവർത്തിയിരുത്തി. ഞാൻ ആഹാരം കഴിക്കുമ്പോഴും അവനവിടെയുണ്ടായിരുന്നു. ഞാനുറങ്ങുമ്പോഴും അവനവിടെത്തന്നെയുണ്ടായിരുന്നിരിക്കാം. രാവിലെ എണീറ്റയുടൻ ഞാൻ പൂച്ചക്കുട്ടിയെ നോക്കി. പൂക്കളില്ലാത്ത ഫ്ലവർവേസിന്റെ വക്കിലൂടെ ഒരു തല പുറത്തേയ്ക്ക് കാണുന്നുണ്ടായിരുന്നു. ചെവിയിൽ പിടിച്ച് ഞാൻ പൂച്ചക്കുട്ടിയെ മുകളിലോട്ട് പൊക്കി. വെയിലത്ത് കിടന്നുണങ്ങിയ ഇറച്ചിക്കഷണം പോലിരുന്നു അതിന്റെ ശരീരം. രാവിലെ ഒന്നും കഴിക്കാൻ തോന്നിയില്ല. ഞാൻ പൂച്ചക്കുട്ടിയെക്കൊണ്ടുവന്ന് ബാൽക്കണിയിൽ കിടത്തി.
വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ മേശപ്പുറത്ത് ഒരു കടലാസിരിപ്പുണ്ടായിരുന്നു. വേലക്കാരി അതിൽ ഹിന്ദിയിൽ ഇങ്ങനെയെഴുതിയിട്ടുണ്ടായിരുന്നു. ‘പൂച്ചക്കുട്ടി ചത്തു. ഞാനതിനെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിലിട്ടു.’

ഞാ‍ൻ ഫോണെടുത്ത് ഭാര്യയെ വിളിച്ചു. “എടീ, നമ്മുടെ പൂച്ചക്കുട്ടി ചത്തു പോയി.” മറുപടി ഒരു നിശബ്ദത മാത്രമായിരുന്നു.ഞാനും പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നതായി ഇപ്പോൾ ഞാനറിയുന്നു.

Read more...

ചമ്പാ അയ്യങ്കാർ

Wednesday, January 19, 2011

ശബരിമല സീസൺ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഹൈദ്രാബാദിൽ നിന്നും നാട്ടിലേയ്ക്കുള്ള യാത്ര അല്പം കഷ്ടമാണ്.അതുകൊണ്ടുതന്നെ ഇത്തവണത്തെ യാത്ര ബാംഗ്ലൂർ വഴിയാക്കി. ബാംഗ്ലൂരിലേയ്ക്കുള്ള യാത്ര ശരിക്കും ദുരിതം തന്നെയായിരുന്നു.
യു പി ക്കാര് ഭൈയ്യാമാരെ ബെർത്തീന്നൊന്ന് മാറ്റാൻ ചില്ലറപാടൊന്നുമല്ല പെട്ടത്. ഒരുത്തനെ കാൽക്കൽ നിന്നും മാറ്റുമ്പോൾ അടുത്തവൻ തലക്കൽ വരും. അവസാനം മടുത്ത് ഒരുത്തനെ തലക്കലും അടുത്തവനെ കാൽക്കലും ബോഡി ഗാർഡാക്കി ഞാൻ നടുക്ക് കിടന്നുകൊടുത്തു. പറഞ്ഞാൽ കേൾക്കുകേലന്ന വെച്ചാൽ പിന്നെന്തു ചെയ്യാൻ!
ഒരുവിധം ബാഗ്ലൂർ സിറ്റി ജംഗ്ഷനിൽ എത്തി എന്ന് പറഞ്ഞാൽ മതി. ജെ.പി എക്സ്പ്രസ്സിൽ ഇനിയൊരിക്കലും ബാംഗ്ലൂരിലേയ്ക്കില്ലായെന്ന് ഉറപ്പിച്ച് സിറ്റി ജംഗ്ഷനിലെ ഒരു ബെഞ്ചിൽ ഞാനിരുന്നു. ഉറക്കം കൊണ്ട് വിജാഗിരി വിട്ടുപോയ കതക് പോലെ തല ഒരുവശത്തേക്ക് പ്‌ട്ക്കേന്ന് വീഴുമ്പോഴാണ് ഒരു സ്തീ ശബ്ദം. അതും നല്ല ഇംഗ്ലീഷിൽ...
“കണ്ടിട്ട് ഒരു മാന്യനാണന്ന് തോന്നുന്നു. ഒരു കാര്യം ചോദിച്ചോട്ടെ?”
മാന്യനായ ഞാൻ തലയൊക്കെ ഒന്ന് പിടിച്ച് നേരെയാക്കി നിവർന്നിരുന്നു.
“എന്റെ പേര് ചമ്പാ അയ്യങ്കാർ, മൈസൂരിലാണ് വീട്. ഞാനൊരു കോറിയോ ഗ്രാഫറാണ്. ഇവിടെ ബാംഗ്ലൂരിൽ കുറെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്...” സംസാരത്തിന് ഭയങ്കര ദൈന്യത!
കേട്ടപ്പോൾ തന്നെ എനിക്ക് സംഗതിയുടെ ഒരു ഇത് മനസ്സിലായി.
‘അതേ..അതേ... ബാഗ്ലൂര് വന്നു. കൈയിലെ പണം എങ്ങനെയോ നഷ്ടപ്പെട്ടു. തിരികെ പോകാൻ സഹായിക്കണം...‘ ആള് മാറിപോയി വല്ല്യമ്മേ! മനസ്സിൽ വന്നതൊന്നും പുറത്ത് പറയാതെ കൈ തലയ്ക്ക് പുറകിൽ കെട്ടി ഒന്ന് വിസ്തരിച്ച് കോട്ടുവായിട്ട് ശരീരമൊന്ന് നിവർത്തി ഞാനിരുന്നു.
“എനിക്ക് മൈസൂരിൽ രണ്ട് വീട് സ്വന്തമായുണ്ട്. ഞാൻ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളുമില്ല.” ചമ്പ അയ്യങ്കാർ തുടർന്നു.
ഞാനവരുടെ മുഖത്ത് നോക്കാതെ തന്നെ എല്ലാം മൂളിക്കേട്ടു.
“മൈസൂരിലേയ്ക്കുള്ള ട്രയിനും കാത്ത് ഞാൻ ദാ അവിടെ ആ ബെഞ്ചിലിരിക്കുകയായിരുന്നു.” ചമ്പ അയ്യങ്കാർ എന്നെ ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചു.ഞാനങ്ങോട്ട് നോക്കി. നോക്കുന്നതിന് പൈസയൊന്നും കൊടുക്കേണ്ടല്ലോ!

ചമ്പ അയ്യങ്കാർക്ക് ഏകദേശം എഴുപതോളം വയസ്സ് പ്രായം കാണും. എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടാകാത്തതുകൊണ്ടായിരിക്കാം അവർ ഭാഷകളൊന്നൊന്നായ് മാറ്റി സംസാരിക്കാൻ തുടങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമെല്ലാം അവർ ഭംഗിയായ് സംസാരിക്കുന്നു.
“നിങ്ങടെ പ്രായം കാണും ഒരാൾ വന്ന് എന്റെ കൈയ്ക്കിട്ട് തട്ടി പേഴ്സ് കൊണ്ടുപോയി. മൈസൂരിലേയ്ക്ക് പോകാൻ എന്റെ കൈയിൽ പണമൊന്നുമില്ല.” ചമ്പ അയ്യങ്കാരുടെ കണ്ണുകളിലെ നനവ് എനിക്ക് കാണാൻ കഴിഞ്ഞു. ശബ്ദത്തിലെ ഇടർച്ച എനിക്ക് കേൾക്കാൻ കഴിഞ്ഞു.
കാര്യം ഞാൻ വിചാരിച്ചതുപോലെ തന്നെയാണ് നീങ്ങുന്നത്. എങ്കിലും ചുമ്മാതെ ചോദിച്ചു.
“എത്രരൂപ വേണം?”
“40”
കേവലം നാല്‍പ്പത് രൂപയ്ക്ക് ഇവർ കള്ളം പറയേണ്ട ആവശ്യമുണ്ടോ. കാഴ്ചയ്ക്കും സംസാരത്തിലും നല്ലൊരു കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണന്ന് തോന്നുന്നു. വിലകൂടിയ പട്ടുസാരിയും,സ്വർണ്ണ കമ്മലും വളയും എല്ലാം കൂടി കണ്ടിട്ട് സംശയം വെറുതെയാണന്ന് എനിക്ക് തോന്നി. നൂറ് രൂപയെടുത്ത് ഞാൻ ചമ്പ അയ്യങ്കാർക്ക് കൊടുത്തു.
ചമ്പ അയ്യങ്കാരുടെ മുഖമാകെ ചുവന്ന് തുടുത്ത്. അവരുടെ വെളുത്ത കവിളുകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒഴുകി. ഞാൻ വല്ലാണ്ടായി.
“മോനേ, നല്ലതു വരും. ഒത്തിരി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ആദ്യായിട്ടാണ് ഇങ്ങനെയൊരനുഭവം. പൈസ ചോദിക്കാൻ എനിക്കറിയാവുന്ന ഒത്തിരിപ്പേരുണ്ട് ബാംഗ്ലൂരിൽ...പക്ഷേ...” ഒന്ന് നിർത്തിയിട്ട് ചമ്പ അയ്യങ്കാർ തുടർന്നു.
“എന്റെ അഭിമാനം അനുവദിക്കുന്നില്ല മോനേ അവരോടൊക്കെ ചോദിക്കാൻ.”
അപ്പോഴത്തേയ്ക്കും ബുക്ക്സ്റ്റാളും നോക്കിപ്പോയ ഭാര്യയുമെത്തി. ഞാൻ ആഷയെ അവർക്ക് പരിചയപ്പെടുത്തി.
നൃത്തവും,ശാസ്ത്രീയ സംഗീതവും, അല്പസ്വല്പം ആയൂർവേദവും കൈനോട്ടവുമൊക്കെ അറിയാമെന്ന് ചമ്പ അയ്യങ്കാർ പറഞ്ഞു. നൂറ് രൂപയ്ക്ക് പകരമായ് നൽകാൻ അവരുടെ കൈയിൽ ഇപ്പോൾ ഒന്നുമില്ലന്നും അതിനാൻ വിരോധമില്ലങ്കിൽ ഞങ്ങളുടെ കൈ നോക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു. ഞാൻ ഇതുവരെ കൈനോട്ടം, ജോത്സ്യം തുടങ്ങിയ കാര്യങ്ങൾക്കൊന്നും പോയിട്ടില്ല. വിശ്വാസം ഉണ്ടോ ഇല്ലയോ എന്നതല്ല. എന്തോ...അങ്ങനെ തോന്നിയിട്ടില്ല.
ഞങ്ങൾ ചമ്പ അയ്യങ്കാർക്ക് മുന്നിൽ കൈനീട്ടി. വിശ്വസിക്കാൻ കഴിയുന്നില്ല!!!
അവർ പറഞ്ഞ ചില കാര്യങ്ങൾ അക്ഷരം‌പ്രതി ശരിയാണ് ഞങ്ങളുടെ ജീവിതത്തിൽ!
കൈനോട്ടത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ ഇങ്ങനെയൊരു സന്ദർഭത്തിൽ...അതും യാതൊരു പരിചയവുമില്ലാത്ത...ജീവിതത്തിലാദ്യമായ് കാണുന്ന ഒരു വ്യക്തി ഞങ്ങളുടെ തികച്ചും സ്വകാര്യമായ കാര്യങ്ങൾ സംശയത്തിനിട നൽകാത്ത വിധത്തിൽ പറയുമ്പോൾ...എന്റെ ധാരണകളൊക്കെ തെറ്റാണോ!
ചമ്പ അയ്യങ്കാരോട് വിട പറഞ്ഞ് നാട്ടിലേയ്ക്കുള്ള ട്രയിൻ കയറുമ്പോൾ എന്റെ മനസ്സിലതായിരുന്നു ചിന്ത.
----- ----- -----

ഏകദേശം ഇരുപത് വർഷങ്ങളായിക്കാണും. ജോലിതിരക്കി ബോബെയാകെ കറങ്ങി നാട്ടിലേയ്ക്കുള്ള ട്രയിനിലായിരുന്നു ഞാൻ. ഞാനിരുന്നതിന്നടുത്ത് മൂന്നു നാല് മലയാളികൾ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്. സംസാരിച്ച് വന്നപ്പോൾ മനസ്സിലായി ഒന്നുരണ്ടുപേർ എന്റെ നാടിന്നടുത്തുള്ളവരാണ്. ആദ്യമായിട്ട് കേരളം വിട്ട് യാത്ര ചെയ്യുന്നവരാണ്. ഏതോ ഗൾഫ് ജോലിയുമായി ബന്ധപ്പെട്ട് ബോംബയിൽ വന്നിട്ട് തിരികെ വരികയാണ്.തിരുവനന്തപുരത്തുകാരനായ ഒരു പയ്യനുമുണ്ട് ഞങ്ങളുടെ കൂടെ.എന്നെപ്പോലെ തന്നെ ഏതൊ ഇന്റർവ്യൂവിന് വന്നിട്ട് മടങ്ങുകയാണ്. ട്രയിൻ ജോലാർപേട്ടയ്ക്ക് ഒന്നു രണ്ട് സ്റ്റേഷന് മുന്നിലുള്ള ഒരു സ്റ്റേഷനിലെത്തിയപ്പോൾ കറുത്ത് മെലിഞ്ഞ് പൊക്കമുള്ള കാണാൻ മിടുക്കനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നല്ലവണ്ണം വസ്ത്രധാരണം ചെയ്ത ഒരു മാന്യൻ. ഒറ്റനോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷകത്വം തോന്നുന്ന പ്രകൃതി. സംസാരം പതിയെ ആഹാരത്തെറിച്ചായി. നാടുവിട്ട് കഴിഞ്ഞാൽ ഏതൊരു മലയാളിക്കുമുണ്ടാകുന്നതുപോലെ ഞങ്ങൾക്കും നാവിൻ തുമ്പത്ത് നാടൻ ആഹാരത്തിന്റെ രുചി അനുഭവപ്പെടാൻ തുടങ്ങി. മൂക്ക് മുട്ടെ ചോറും നല്ല എരിവുള്ള മീൻ‌കറിയും...
“ജോലാർപേട്ട റയിൽ‌വേസ്റ്റേഷനിൽ മലയാളിയുടെ ഒരു കടയുണ്ട്. അവിടെ നല്ലൊന്നാന്തരം മീൻ‌കറിയും ചോറും കിട്ടും.” നമ്മുടെ ചെറുപ്പക്കാരൻ ഇതുപറയുന്നതും കേട്ടുകൊണ്ട് ഞാൻ അപ്പർ ബെർത്തിലേയ്ക്ക് പോയി. ആഹാരത്തിനെ കുറിച്ചുള്ള ചർച്ച നടന്നതുകൊണ്ടായിരിക്കാം വിഭവസമൃദ്ധമായ ആഹാരം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന ഒരു ആലസ്യം എന്നെ ബാധിച്ചു. ഉറക്കമെണീറ്റപ്പോൾ ട്രയിൻ ജോലാർപേട്ടയിൽ എത്തിയിട്ടുണ്ടായിരുന്നു. ധൃതിയിൽ ബെർത്തിൽ നിന്നും ചാടിയിറങ്ങി ഞാൻ മറ്റുള്ളവരോട് ഊണുവാങ്ങാൻ വരുന്നില്ലേ എന്ന് ചോദിച്ചു.
ഞാനൊഴികെ മറ്റ് അഞ്ചുപേരും ചെറുപ്പക്കാരന്റെ കൈയിൽ പൈസ കൊടുത്തുവിട്ടിരിക്കുകയാണ്! നല്ലവനായ ആ ചെറുപ്പക്കാരന്റെ സന്മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഊണ് വാങ്ങാനായി കട തിരക്കി ഇറങ്ങി.
പറഞ്ഞതുപോലെ ഒരു കട കണ്ടുകിട്ടി. സാമാന്യം തിരക്കുമുണ്ടായിരുന്നു. ചെറുപ്പക്കാരനെ അവിടെങ്ങും കണ്ടില്ല. ഞാൻ ഊണുമായി തിരികെ വണ്ടിയിലെത്തി.
“മീൻ കറിയും ഊണുമല്ലേ. വെച്ചു താമസിപ്പിക്കേണ്ട. നമ്മുക്ക് തുടങ്ങിക്കളയാം.” ഞാൻ ഊണ് പൊതി പതിയെ തുറന്നു. ചെറുപ്പക്കാരൻ നേരത്തേ എത്തിക്കാണുമെന്ന വിചാരത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അയാൾഎത്തിയിരുന്നില്ല.വണ്ടി സ്റ്റേഷൻ വിട്ടു. പാവം എന്റെ സഹയാത്രികർ! എന്റെ മീൻ‌കറിയുടെ മണവുമാസ്വദിച്ച് അവർ തമ്മിൽ തമ്മിൽ നോക്കിയിരുന്നു. അപ്പോൾ ഞാനാലോചിച്ചത് കേവലം ഒന്നോ രണ്ടോ ഊണിന്റെ പൈസായ്ക്ക് വേണ്ടി തട്ടിപ്പ് നടത്തി ജീവിക്കുന്ന മറുനാടൻ മലയാളിയുടെ ദുർവിധിയെക്കുറിച്ചായിരുന്നു!
----- ----- ------

ഈ സംഭവം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞ് മദ്രാസ് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ആലപ്പുഴയ്ക്ക് വരാനായി ട്രയിൻ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. കാഴ്ചയ്ക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്റടുക്കൽ വന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്താണ് വീട്. ‘ആലപ്പുഴ ബ്ലൂഡയമണ്ട്സ്’ ഗാനമേള ട്രൂപ്പിലെ ഒരു പ്രസിദ്ധനായ ഗായകന്റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞു. മദ്രാസിൽ എന്തോ കാര്യത്തിനായ് വന്നതാണന്നും പോക്കറ്റടിക്കപ്പെടുകയും കൈയിലുണ്ടായിരുന്ന പണവും ട്രയിൻ ടിക്കറ്റുമെല്ലാം നഷ്ടമായതായും പറഞ്ഞു. എങ്ങിനെയെങ്കിലും കുറച്ച് പണം കൊടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.
എന്റെ മനസ്സിലേയ്ക്ക് അപ്പോൾ ജോലാർപേട്ട സംഭവമാണ് കടന്നുവന്നത്. കഷ്ടിച്ച് ട്രയിൻ ചെലവിനുള്ള പണവുമായി നിന്ന ഞാൻ ആ കാര്യം ചെറുപ്പക്കാരനോട് പറയുകയും ചെയ്തു. ഒരുപക്ഷേ എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ തന്നെ അന്നത്തെ സ്ഥിതിയിൽ ഞാൻ സഹായിക്കാൻ സാധ്യതയുമില്ലായിരുന്നു. ട്രയിൻ സ്റ്റേഷനിൽ നിന്നും തിരിക്കുമ്പോൾ ചെറുപ്പക്കാരൻ പ്ലാറ്റ്ഫോമിൽ തന്നെ നില്‍പ്പുണ്ടായിരുന്നു.
കൈയിൽ ഒറ്റപൈസായില്ലാതെ പരിചയമില്ലാത്ത ആൾക്കാരുടെ ഇടയിൽ അറിയപ്പെടാത്ത സ്ഥലത്ത് നിൽക്കുന്ന ഒരാൾ...അങ്ങനെ അല്ലാതാകണേ എന്ന് ഞാൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
---- ------- -----

ബാഗ്ലൂർ വഴി നാട്ടിൽ ചെന്ന് കഴിഞ്ഞ് ഒരു ദിവസം ആലപ്പുഴ ബസ് സ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ്, സ്റ്റേഷനടുത്തുള്ള ഒരു കടയുടെ മുന്നിൽ ഒരാൾക്കൂട്ടം. ഞാനെത്തിനോക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു;“ഇവനൊക്കെ വെള്ളമടിച്ചാൽ മാത്രം പോരാ, മറ്റുള്ളവരുടെ സമയവും കൂടെ മെനക്കെടുത്തണം!”
ഞാനപ്പോൾ മനസ്സിലോർക്കുകയായിരുന്നു. ‘ആർക്കറിയാം വെള്ളമടിച്ചതാണോ അതോ വല്ല അസുഖവും വന്ന് വീണതാണോയെന്ന്!’
സമൂഹത്തിലെ ചില്ലറ ചില്ലറ തട്ടിപ്പുകൾ!!! അതിന് പലപ്പോഴും വില നൽകേണ്ടിവരുന്നത് അല്ലെങ്കിൽ ബലിയാടാകുന്നത് സഹായം അർഹിക്കുന്ന ചില നല്ല മനസ്സുള്ള മനുഷ്യരല്ലേ?

Read more...

ഭൂമീദേവിയുടെ ദാഹം

Sunday, January 16, 2011

“കാലം പോകണ പോക്ക് കണ്ടില്ലേ! വിനാശകാലേ വിപരീത ബുദ്ധി അല്ലാണ്ടെന്താപറയേണ്ടേ?”
രണ്ട് കാലും നീട്ടി നിവർത്തി ചാണകം മെഴുകിയ തിണ്ണയിൽ പനമ്പ് ചെറ്റയിൽ ചാരി ചക്കിയമ്മ വാതുക്കലോട്ടും നോക്കി ഇരുന്നു. ഞാന്നു തൂങ്ങിയ ചെവികളുടെ വലിയ ദ്വാരങ്ങളിലൂടെ വിരൽ കടത്തി അപ്പുക്കുട്ടൻ ചോദിച്ചു.
“ വേദനേണ്ടോ?”
“ഇല്ലന്റെ കുട്ടീ. അമ്മച്ചിക്ക് വേദന അവിടേല്ല. ദേ ഇവിടെയാ.” ചക്കിയമ്മ നെഞ്ചത്ത് കൈവെച്ചു. ഇടയ്ക്കിടയ്ക്ക് പുറം ലോകം കാണാനായ് എത്തിനോക്കിക്കൊണ്ടിരുന്ന നീണ്ടുതൂങ്ങിയ വലിയ മുലകളെ ചക്കിയമ്മ കഴുത്തിലൂടെ ചുറ്റിയിട്ടിരുന്ന വെള്ളത്തുണിയ്ക്കുള്ളിലാക്കി.
“ഹാർട്ടറ്റാക്കാ?” അപ്പുക്കുട്ടന്റെ ചോദ്യം ചക്കിയമ്മ കേട്ടില്ല.
“ഈ മനുഷേരെടെ പോക്കോർത്തിട്ട് അമ്മച്ചീടെ നെഞ്ച് കലങ്ങണു!”
അപ്പുക്കുട്ടൻ ചക്കിയമ്മയുടെ മടിയിൽ കയറിയിരുന്ന് പല്ലില്ലാത്ത കീഴ്ത്താടിയിൽ പിടിച്ചമർത്തി.
“ഒന്ന് വിടെന്റെ കുട്ടീ. അമ്മച്ചി പറയട്ടെ.”
"റോക്കറ്റും കൊണ്ട് ചന്ദ്രനീ പോണൂ. ഭഗവാൻ ശിവന്റെ കൈലാസത്തീ പോണൂ. നെറികേടെന്നല്ലാണ്ടെ എന്താ പറയ്‌ക! വന്ന് വന്ന് ദൈവങ്ങളെ കൂടെ സൊര്യമായ് ഇരുത്താണ്ടായ് ഇവറ്റകള്! വിനാശകാലേ വിപരീത ബുദ്ധി അല്ലെണ്ടെന്തു പറയാൻ!”
മുറുക്കാൻ ചെല്ലത്തിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ചുരുട്ടി അപ്പുക്കുട്ടൻ ചക്കിയമ്മയുടെ വായിൽ വെച്ചുകൊടുത്തു.
“എന്റെ കുട്ടീ അങ്ങനല്ല. അതൊന്ന് ഇടിച്ചിങ്ങോട്ട് താ. അമ്മച്ചിക്ക് ഇതൊന്നും ചവക്കാൻ പല്ലൊന്നുമില്ല.”
അപ്പുക്കുട്ടൻ വെറ്റില ഇടിക്കാൻ തുടങ്ങി.
“തെക്കേ പറമ്പിലെ കെണറ് തന്നെ ഒന്ന് നോക്കിക്കേ. കണ്ണീര് പോലത്തെ വെള്ളാരുന്നു. അതിലെ വെള്ളം കുടിച്ചാല് തന്നെ സൂക്കേടെല്ലാം പോകുമാരുന്നു. ഇപ്പോ നോക്കിക്കേ മനുഷേര് പോകില്ലതുവഴി. കലികാലം! അല്ലാണ്ടെന്താ പറയ്‌ക!”
തെക്കേപറമ്പിലെ കിണറിനെക്കുറിച്ച് എത്ര പറഞ്ഞാലും ചക്കിയമ്മയ്ക്ക് മതിയാവില്ല. അപ്പുപ്പന്മാരുടെ കാലത്തെ കിണറാണ്. അങ്ങ് ദൂരെ വൈക്കത്ത് നിന്ന് വന്ന പ്രത്യേക പണിക്കാരാണ് വെട്ടുകല്ലിൽ തീർത്ത ആ കിണറുണ്ടാക്കിയത്. പത്താൾ പൊക്കത്തിലെ കിണർ! അതിശയമായിരുന്നു എല്ലാർക്കും! തെളിഞ്ഞ് നീര്! ഒരിക്കലും വറ്റാത്ത ഉറവ!
“അറിയ്‌വോ നെനെക്ക്! മൂന്ന് കണ്ണാ ആ കെണറിന്. കൊടം കൊടം പോലാ വെള്ളം ചാടണതതീന്ന്!
ചക്കിയമ്മ കിണറിന്റെ കണ്ണ് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒന്നല്ല. പലതവണ. കിണറ് തേകുമ്പോഴാണത് കണ്ടിട്ടുള്ളത്. ചേർത്തലേന്നുള്ള പ്രത്യേക പണിക്കാരെ കൊണ്ട് വന്നാണ് കിണറ് തേകിക്കാറുണ്ടായിരുന്നത്. വർഷാവർഷം കാലവർഷം തുടങ്ങുന്നതിന് മുൻപേ തന്നെ കിണറ് വെള്ളമെല്ലാം തേകി ശുദ്ധീകരിച്ചിരുന്നു. അന്നതൊക്കെ ഉത്സവം പോലാരുന്നു.
“എന്റെ കുട്ട്യേ, ചേർത്തല കറുമ്പന്മാര് നിരീച്ചിട്ട് പറ്റിയിട്ടില്ല തെക്കേപറമ്പിലെ കെണറ്റിലെ വെള്ളമൊന്ന് കോരി പറ്റിക്കാൻ! അറിയ്യോ നെനക്ക്. ദൈവാനുഗ്രഹോള്ള കെണറാ അത്! എത്ര പേരുടെ കൈയും കാലുമൊക്കെ ഒടിഞ്ഞ്ട്ടൊണ്ടന്ന് നെനക്കറിയ്യോ. വെട്ടുകല്ലെറങ്ങ്മ്പോ ഒന്ന് തെറ്റിയാ മതി. തീർന്നു. കൈയ്യോ കാലോ, ഒറപ്പ്... ഒടിഞ്ഞിരുക്കും.”
ചക്കിയമ്മയുടെ കണ്ണുകൾ അപ്പോൾ ഭൂതകാലത്തിലെ ഏതോ ദിനങ്ങളിലെ മങ്ങാത്ത കാഴ്ചകൾ കാണുകയായിരുന്നു.
“എവ്ടെന്നെക്കാ ആൾക്കാര് വരണത് വെള്ളം കോരാൻ! എനക്ക് തന്നെ നിച്ചയമില്ല. നല്ല പനി നീരുപോലത്തെ വെള്ളമല്ലേ! അമ്മച്ചീടെ ആരോഗ്യം നോക്കിക്കേ. എന്താ രഹസ്യം?”
“കെണറ്റിലെ വെള്ളാ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് ചക്കിയമ്മയെ അതേയെന്ന് തലയാട്ടി.
“എന്നിട്ടെന്താ ഇപ്പോ ആ വെള്ളമാരുമെടുക്കാത്തെ?”
ചക്കിയമ്മയുടെ നോട്ടം തെക്കേ പറമ്പിലേയ്ക്കായി. കാടും പടലും പിടിച്ച് ഇപ്പോൾ അവിടെ അങ്ങനെയൊരു കിണറുണ്ടായിരുന്നെന്ന് പോലും തോന്നുന്നില്ല. ഒരടി പൊക്കമുണ്ടായിരുന്ന കല്ലുകെട്ട് ഇടിഞ്ഞ് വീണിരിക്കുന്നു. പകൽ സമയത്ത് പോലും ആരുമങ്ങോട്ടൊന്ന് എത്തിനോക്കാറുപോലുമില്ല.
പ്രേതമൊള്ള സ്ഥലമാ, അങ്ങോട്ടൊന്നും പോകരുതെന്നാണ് അമ്മ പറയുന്നത്.

പുതിയ വീട് പണിയെക്കുറിച്ച് ആലോചന വന്നപ്പോഴാണ് കിണറിനെ കുറിച്ച് വീണ്ടും ചർച്ച വന്നത്. ഇപ്പോഴുള്ള വീട് പൊളിച്ച് മാറ്റി വേറെ വീട് വെയ്ക്കുന്നതിനെ ചക്കിയമ്മ നഖശിഖാന്തം എതിർത്തു. കാരണവന്മാരുടെ ആത്മാവ് കുടികൊള്ളുന്ന സ്ഥലമാണ്. അതങ്ങനെ നശിപ്പിക്കരുതെന്നാണ് ചക്കിയമ്മ അഭിപ്രായപ്പെട്ടത്.
“പ്രായായി, ഉപയോഗോല്ല എന്നൊക്കെ പറഞ്ഞ് ഓരോന്ന് നശിപ്പിക്കാൻ തൊടങ്ങിയാൽ ആദ്യം നീയൊക്കെ എന്നെയല്ലെ കുഴിച്ച് മൂടേണ്ടത്!” ചക്കിയമ്മയുടെ ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല.
തെക്കേപ്പറമ്പിൽ വീട് വെയ്ക്കുന്നതിനോടായിരുന്നു ചക്കിയമ്മയ്ക്ക് താല്പര്യം. അപ്പോൾ ഒരു വിഷയമുണ്ടായ്. കിണറ് മൂടണം. വാസ്തുവനുസരിച്ച് കിണറിന്റെ സ്ഥാനം ശരിയല്ല. അപശകുനമാണ്. ചക്കിയമ്മ സമ്മതിക്കുമോ? നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറിന്റെ പഴമയിൽ അഭിമാനിക്കുന്ന ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ്. ചക്കിയമ്മ എതിർത്താൽ പിന്നെയെന്ത്? ഉത്തരം കിട്ടാത്ത ചോദ്യം അന്തരീക്ഷത്തിൽ ഗതികിട്ടാ പ്രേതത്തെ പോലെ അലഞ്ഞ് തിരിഞ്ഞുകൊണ്ടിരുന്നു.
അവസാനം ചക്കിയമ്മ തന്നെ അതിനൊരു പരിഹാരമായ് വന്നു.
“പരിഷ്ക്കാരികളാണന്നും പറഞ്ഞ് എന്തിനാടാ നീയൊക്കെ നടക്കണത്. മൂടണമെങ്കീ മൂടണം. കൊതുകിനെ വളർത്താൻ എന്തിനാ ഒരു കെണറ്? മോട്ടറ് വെച്ച് ഒരു കൊഴല് കെണറങ്ങട്ട് കുത്തണം! അല്ലെങ്കിൽ ഗമമ്മെന്റിന്റെ വെള്ളക്കൊഴല് വാങ്ങണം. അല്ലാണ്ട് പിന്നെ...”
ചക്കിയമ്മ വാതുക്കലോട്ട് കാലും നീട്ടിയിരുന്ന് വെറ്റില ചവച്ച് കൊണ്ടിരുന്നു.
ഭൂമീ ദേവിയ്ക്ക് വെള്ളം കുടിക്കാനായ് ആകാശത്തിലേയ്ക്ക് തുറന്നിട്ടിരിക്കുന്ന വഴികളാണ് കിണറുകളും കൊളങ്ങളുമെന്ന് ചക്കിയമ്മ പണ്ട് പറഞ്ഞത് അപ്പുക്കുട്ടനപ്പോളോർത്തു. കിണറുകളും കൊളങ്ങളും നികത്തിയാൽ ഭൂമീദേവിക്ക് ദാഹിക്കില്ലേ...

Read more...

വർഷാന്ത്യ തട്ടിപ്പ്

Saturday, January 1, 2011

പ്രീയമുള്ളോരെ ഇതൊരു തട്ടിപ്പിന്റെ കഥയാകുന്നു. 2010 അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴുള്ള തട്ടിപ്പിന്റെ കഥ! 21ആം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിന്റെ അവസാന നാളിന്റെ അന്ത്യത്തിന് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ സംഭവിച്ച അതിക്രൂരവും പൈശാചികവും ആരുടേയും ഹൃദയം തകർത്തുകളയുന്നതുമായ തട്ടിപ്പിന്റെ കഥ!(ഏറ്റവും കുറഞ്ഞത് എന്റെ ഹൃദയം തകർത്തുകളഞ്ഞത്)
തട്ടിപ്പിന്നിരയായത് മറ്റാരുമല്ല. ഞാൻ! ഈ ഞാൻ തന്നെ! പാവം ഞാൻ!!
തട്ടിപ്പിന്നാസ്പദമായ സംഭവം നടന്നതിങ്ങനെയാണ്. ഇന്ന് വൈകുന്നേരം. അതായത് 2010 ഡിസംബർ 31 വൈകുന്നേരം സമയം ഏകദേശം 8 മണി. എനിക്കൊരു 500 രൂപയുടെ ആവശ്യം. വർഷാവസാനം 500രൂപയ്ക്ക് പെട്ടെന്ന് ആവശ്യം വന്നതെന്താണന്ന് ചോദ്യമൊന്നും വേണ്ട.2011 നെ നാലുകാലിൽ നിന്ന് വരവേൽക്കാനൊന്നുമല്ല. വെറുമൊരു സഹായത്തിന് വേണ്ടി. ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി അത്രമാത്രം. അതെന്റെ ശ്രീമതിയ്ക്കും അറിയാവുന്നതാണ്. ഭാഗ്യം അതും പറഞ്ഞ് ഇനി വിഷയം കൂടുതൽ വലിച്ച് നീട്ടണ്ടല്ലോ!
എന്റെ കൈയിൽ പൈസ എന്തെങ്കിലും ഉള്ളതായ് ഒരോർമ്മ വരുന്നില്ല. ഒരു വർഷത്തെ ഓർമ്മകളെല്ലാം കൂടി ഈ തിരുമണ്ടയിൽ തിങ്ങി നിറഞ്ഞിരിക്കുകയല്ലേ! ഇതെല്ലാം ഒന്നിറക്കി വെച്ച് അടുത്ത വർഷത്തെ ഓർമ്മകൾക്കായ് തലച്ചോറിന്റെ ഒരു ഭാഗം ഒഴിച്ചിടാനുള്ള ശ്രമത്തിലായിരുന്നു എന്നുവേണമെങ്കിലും പറയാം. അത്തരം ഒരു സന്ദർഭത്തിൽ സാധാരണയായ് പൈസ ഒളിപ്പിച്ച് വെയ്ക്കുന്ന ബാഗ്, കുപ്പി,മേശവിരിപ്പിന്നടി ഭാഗം, ബെഡ്ഡിന്ന് കീഴേ, തടിച്ച പുസ്തകത്തിന്റെ പേപ്പറുകൾക്കിടെയിൽ,പഴയ ഒന്ന് രണ്ട് കീറ പേഴ്സുകൾ, സ്യൂട്ട്കേസ് ഇത്യാദി സാധന സാമഗ്രികൾക്കിടയിൽ ഒന്നുകൂടി തെരഞ്ഞുകളയാം എന്ന് തോന്നിയതുമില്ല. ഈ സന്ദർഭത്തിൽ പിന്നെയെന്താണ് മാർഗം? ഒറ്റ മാർഗമേയുള്ളു. ശ്രീമതിയോട് ചോദിക്കുക തന്നെ! എന്റെ കൈയ്യീന്ന് പലപ്പോഴായ് അടിച്ച് മാറ്റി സ്വന്തമെന്ന് അവകാശപ്പെട്ട് ഇതിന് മുൻപും ശ്രീമതി എനിക്ക് പലതവണ പണം കടം തന്നിട്ടുള്ളതാണ്. പലിശകണക്ക് പറഞ്ഞ് വാങ്ങിക്കുമെന്നുമാത്രം!
സ്വന്തം വീടല്ലേ, സ്വന്തം ഭാര്യയല്ലേ എന്നൊക്കെ വിചാരിച്ച് കൃത്യമായ് എണ്ണിയൊന്നും വെയ്ക്കാത്തതിനാൽ ഇടയ്ക്കിടയ്ക്ക് പേഴ്സിൽ നിന്നോ, അല്ലെങ്കിൽ മേൽ സൂചിപ്പിച്ച രഹസ്യ സങ്കേതങ്ങളിൽ നിന്നോ ചൂണ്ടുന്ന പണം പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടുമില്ല. ഒരു തവണ കൈവിട്ട് പോയ പണവും പറഞ്ഞുപോയ വാക്കും ഒരുപോലെ തന്നെയാണന്ന് അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പൈസ ഒളിപ്പിച്ച് വെയ്ക്കാനുള്ള ഇടങ്ങൾ കൂടെക്കൂടെ ഞാൻ മാറുകയും എന്നാൽ അതിനേക്കാൾ വേഗത്തിൽ അവിടങ്ങളിൽ നിന്നും കൊള്ളയടിക്കപ്പെടാറുള്ളതുമാണ്. പക്ഷേ ഇപ്പോൾ അതൊന്നും ഓർത്തിട്ട് കാര്യമില്ല. 500 രൂപ ആവശ്യമുണ്ട്! ചോദിക്കുക തന്നെ.
“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?”
കേട്ടഭാവമില്ല.
“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?”
ചാനലിന്റെ ശബ്ദം അല്പം കുറഞ്ഞു. ഭാഗ്യം നടക്കുമെന്ന് തോന്നുന്നു!
“എന്താ പറഞ്ഞത്?” സാധാരണഗതിൽ ഒരുകാര്യം ഒന്നിലധികം തവണ പറയേണ്ടിവന്നാൽ ദേഷ്യം വരുന്നതാണെനിക്ക്. ദേഷ്യമേ തൽക്കാലമൊന്നടങ്ങ്! കാര്യം നമ്മളുടേതാണല്ലോ.
പല്ല് കൂട്ടിക്കടിച്ച് തൽക്കാലത്തേയ്ക്ക് ദേഷ്യത്തെ മാറ്റി നിർത്തി.
“ഒരു അഞ്ഞൂറ് രൂപ തരാനുണ്ടോന്ന്?” സംഭാഷണത്തിൽ വിനയം,എളിമ, ഇത്യാദി സൽഗുണങ്ങളെല്ലാം മേമ്പൊടിയ്ക്ക് ചേർത്തു.
“ങും.”
ഓ..വീണെന്ന് തോന്നുന്നു.
“ഉണ്ടോ?” ഡബിൾ വിനയം!!
“നോക്കട്ടെ!” ശ്രീമതി അകത്തേയ്ക്ക് പോയി.
ഇതെല്ലാം എവിടെയാണാവോ ഒളിപ്പിച്ച് വെയ്ക്കുന്നത്! തല അറിയാതെ ശ്രീമതിയുടെ പുറകേ നീണ്ടു.
“നില്ല്. നില്ല്.” ഞാൻ നിന്നു. അനുസരിക്കണമല്ലോ... കാര്യം എന്റേതാണല്ലോ! കൈ താടിക്ക് കൊടുത്ത് നിന്നു.
“അപ്പുറത്തെ മുറിയിൽ പോയിരി.”
ആജ്ഞയാണ്. അനുസരിക്കാതെ മാർഗമില്ലല്ലോ. ഞാൻ അടുത്ത മുറിയിലേയ്ക്ക് പോയി.
സെക്കന്റുകൾക്കുള്ളിൽ ആൾ തിരിച്ചെത്തി.”എത്രയാ വേണ്ടത്? അഞ്ഞൂറല്ലേ?”
“ഉവ്വേ.”
“എപ്പോ തിരിച്ച് തരും?”
“ശമ്പളം കിട്ടിയിട്ട്.”
“അപ്പോൾ പലിശയോ?”
“അതും തരാം.” എന്തു ചെയ്യാം! ഗതികെട്ടാൽ പുലി പലതും തിന്നും.
പൈസ വാങ്ങി പോക്കറ്റിൽ വെച്ചിട്ട് ചുമ്മാതൊന്ന് പറഞ്ഞ് നോക്കി.
“പലിശയൊക്കെ തരാം. പക്ഷേ എന്റെയൊരു ഗതികേട് നോക്കണേ...സ്വന്തം പൈസായ്ക്ക് പലിശകൊടുക്കേണ്ടി വരുകയെന്ന് വെച്ചാൽ...”
പറഞ്ഞ് തീർന്നതും ശ്രീമതി ചിരിയോട് ചിരി. ചിരിച്ച് ചിരിച്ച് ചുമ തുടങ്ങി. ചുമച്ച് ചുമച്ച് വലിവ് തുടങ്ങി.
എന്റമ്മോ...ഈ അഞ്ഞൂറ് രൂപ ഇനി മരുന്ന് വാങ്ങിക്കാൻ പോകുമോ!
“എന്താ? എന്താ പ്രശ്നം?”എന്തോ കള്ളക്കളി മണക്കുന്നു. ചുമയൊന്ന് നിർത്തിയിട്ട് വേണ്ടേ ഒന്ന് ചോദിക്കാൻ. ഞാൻ ശ്രീമതിയുടെ മുതുക് തിരുമ്മാൻ തുടങ്ങി.
“അപ്പോ കണ്ടായിരുന്നു അല്ലേ?” ചുമയ്ക്കിടയിൽ വീണുകിട്ടിയ അല്പസമയത്തിൽ ശ്രീമതി ചോദിച്ചു.
“എന്ത്?”
“അല്ല. പൈസ ഞാൻ നിങ്ങളുടെ പേഴ്സിൽ നിന്നെടുക്കുന്നത്...
അമ്പടി കള്ളീ... തിരുമ്മൽ നിർത്തി ഇടി തുടങ്ങണമെന്നുണ്ടായിരുന്നു. എന്തുചെയ്യാം!! ചുമയല്ലേ ചുമ!! കൂടെ വലിവും!!!
അതിക്രമത്തിന് മുതിരാ‍തിരിക്കുന്നതാ നല്ലത്. മരുന്നിനെങ്കിലും പൈസ പോകാതിരിക്കുമല്ലോ!

(കബളിപ്പോടെ ഒരു വർഷം അവസാനിക്കുന്നു. കബളിപ്പിക്കപ്പെടാത്ത ഒരു വർഷം മുന്നിൽ കണ്ടുകൊണ്ട് നിർത്തട്ടെ!
എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!!!)

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP