Followers

ഓമനാമ്പുലീസം

Friday, January 26, 2007

ഭദ്രന്‍ചേട്ടനെക്കുറിച്ച് പറയാനൊത്തിരിയാണ്. അദ്ദേഹത്തെക്കുറിച്ച് നാവു വായിലിടാതെ പറയാനുള്ള വിഷയങ്ങളുണ്ട് ജനങ്ങള്‍ക്ക്.
പൊതുക്കാര്യപ്രസക്തനും ജനസേവകനും മാത്രമല്ല ഭദ്രന്‍ ചേട്ടന്‍.അദ്ദേഹത്തിന്റെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കാത്ത മേഖലകളില്ല. സാമൂഹ്യ സാമ്പത്തിക സാംസ്കാരിക കായിക രംഗങ്ങളില്‍ ഭദ്രന്‍ ചേട്ടനെ ഒഴിവാക്കി മറ്റൊരാളെ സങ്കല്‍പ്പിക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
മലയാള ഭാഷയില്‍ മാത്രമല്ല,ഇംഗ്ളീഷ് ഭാഷയെപ്പോലും പച്ചവെള്ളം പോലെ തന്റെ നാവിന്‍ തുമ്പത്തിട്ടമ്മാനമാടിക്കാനുള്ള പാണ്ഡിത്യം അദ്ദേഹത്തിനുണ്ടന്നാണ് പൊട്ടന്‍ കവലയിലെ കുറുപ്പിന്റെ ചായക്കടയില്‍ കൂടുന്ന ബഹുഭൂരിപക്ഷം വരുന്ന ആള്‍ക്കാരുടെയും പക്ഷം.
മണി മണി പോലെ ഭദ്രന്‍ ചേട്ടന്‍ ഇംഗ്ളീഷ് സംസാരിച്ചത് അവരവരുടെ കാതുകള്‍ കൊണ്ട് കേട്ടതും കണ്ണുകള്‍ കൊണ്ട് കണ്ടതുമാണ്.

ആലപ്പുഴയുടെ സൗന്ദര്യത്തില്‍ ലയിച്ച്, സമീപ ഗ്രാമങ്ങള്‍ കൂടി കാണാനുള്ള ആഗ്രഹത്താല്‍ ഇറങ്ങിത്തിരിച്ച സായിപ്പ് ദമ്പതികള്‍ക്ക് വഴിതെറ്റിപ്പോയി.
പത്രവായനയും, അല്‍പസ്വല്‍പ പരദൂഷണവും, വാര്‍ത്തകളെക്കുറിച്ച് ചൂടേറിയ ചര്‍ച്ചയും, കൂട്ടത്തില്‍ കട്ടന്‍ചായയും നൂലുപാകിയ ബോണ്ടയും കഴിച്ച് കുറുപ്പിന്റെ ചായക്കടയില്‍ സമയം പാഴാക്കിയിരുന്ന ബുദ്ധിരാക്ഷസന്മാരുടെ ഇടയില്‍ വന്നുപെട്ട സായിപ്പു ദമ്പതികള്‍ക്ക് വഴിചോദിക്കാന്‍ ആള്‍ക്കാരെ കിട്ടിയെന്ന തല്‍കാലാശ്വാസമുണ്ടായെങ്കിലും,ഭാഷ ദഹിക്കാത്ത മൂപ്പിലാന്മാര്‍ക്ക് ലേശം അസഹ്യത ഉണ്ടാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഭദ്രന്‍ ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്.

സായിപ്പിന്റെ സംസാരം കേട്ടപ്പോഴേ അവര്‍ സംസാരിക്കുന്നത് ഇംഗ്ളീഷല്ല പകരം സ്പാനീഷാണന്ന് ഭദ്രന്‍ ചേട്ടന് മനസ്സിലാവുകയും, സ്പാനീഷ് തനിക്കത്രയ്ക്കങ്ങട്ട് വശമില്ലാത്തതിനാല്‍ ആകാംക്ഷാഭരിതരായി നിന്നിരുന്ന വയസ്സിന്‍സിനോട് തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു.
പിന്നീട് സായിപ്പ് ദമ്പതികളോട് ഇപ്രകാരം മൊഴിഞ്ഞു.
"യു പ്ലീസ് സ്പീക് ഇന്‍ ഇംഗ്ളീഷ്. ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് യുവര്‍ സ്പാനീഷ്."

ചടപടായെന്നുള്ള ഇംഗ്ളീഷുകേട്ട് പ്രേക്ഷകരായ ചായകുടിയന്മാര്‍ എണീറ്റ് നിന്ന് കൈയടിക്കുകയും, സംഗതി പന്തികേടാണന്ന് മനസ്സിലായ സായിപ്പ് ദമ്പതിമാര്‍ കുട്ടന്‍ ചേട്ടന്റെ ആട്ടോറിക്ഷായില്‍ കയറിപറപറക്കുകയും ചെയ്തു.
സായിപ്പ് പോയ വഴിയില്‍ പുല്ലു പോലും കിളുത്തിട്ടില്ലായെന്നാണ് കുമാരന്‍ കണിയാന്‍ പറഞ്ഞു പരത്തിയത്.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ഭദ്രന്‍ ചേട്ടന് വീട്ടിലിരിക്കാന്‍ സമയം കിട്ടാറില്ല. ബാക്കിയുള്ള ദിവസങ്ങളിലും ഏറക്കുറെ അങ്ങനെ തന്നെ. എങ്കിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ മറ്റു ദിവസങ്ങളേക്കാള്‍ തിരക്കല്‍പം കൂടുതലാണന്ന് മാത്രം.
അന്നാണ് രശ്മി കൊട്ടകേലും, വിദ്യാ തീയേറ്ററിലും പടം മാറുന്നത്.പുതിയ പടത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തുന്നതിനായി തിയേറ്ററുകാര്‍ ഭദ്രന്‍ ചേട്ടനെ തെക്കോട്ടും വടക്കോട്ടും വലിയാണ്. ഭദ്രന്‍ ചേട്ടന്റെ സ്വരസൗകുമാര്യം തന്നെയാണ് ഇത്തരമൊരു മല്‍സരത്തിന് പ്രധാന കാരണമായിത്തീര്‍ന്നിട്ടുള്ളത്.

ഭദ്രന്‍ ചേട്ടന്റെ സ്വരത്തിന് റവുക്കയിട്ട് നടക്കുന്ന വല്യമ്മമാരേയും,പൊട്ടിവിടരാന്‍ തയ്യാറായി നില്‍ക്കുന്ന തരുണീമണികളേയും മാത്രമല്ല മുലകുടി മാറാത്ത കുഞ്ഞുങ്ങളെ വരെ കൊട്ടകേലെത്തിക്കാനുള്ള എന്തൊ ഒരു ഇത് ഉണ്ടന്നാണ് കൊട്ടക മൊതലാളിമാരുടെ പക്ഷം.

വെള്ളിയാഴ്ചകളില്‍ ഭദ്രന്‍ ചേട്ടന്റെ മൈക്ക് കെട്ടിയ കറുത്ത അംബാസഡറിന്റെ പുറകെ കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും സിനിമ നോട്ടീസിനായി ഓടിയാണ് അപ്പുക്കുട്ടന്‍ തന്റെ കായിക പരിശീലനം തുടങ്ങിയതു തന്നെ.
തന്നെ തികഞ്ഞൊരു കായിക താരമാക്കുന്നതിനപ്പുറം സിനിമായെകുറിച്ചുള്ള തന്റെ വിജ് ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തുപോന്നിരുന്ന ഭദ്രന്‍ ചേട്ടനെ കീഴേടത്ത് ഓമനേടെ വീട്ടുവാതുക്കലെ തെങ്ങേല്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിവെച്ചിരിക്കുന്നു എന്ന വാര്‍ത്ത നടുക്കത്തോടെയേ അപ്പുക്കുട്ടന് ശ്രവിക്കുവാന്‍ കഴിഞ്ഞുള്ളു.

വര്‍ത്തമാന പത്രങ്ങള്‍ വായനശാലയില്‍ എത്തുന്നതിന് മുന്നേ തന്നെ വാര്‍ത്തകളുടെ തലക്കെട്ടുകളും തലേന്നത്തെ നാട്ടിലെ പ്രധാന വിശേഷങ്ങളും വെളുപ്പാന്‍കാലത്തുതന്നെ വീടുകള്‍ തോറും കയറിയിറങ്ങി അറിയിച്ച് വന്നിരുന്ന സഞ്ചരിക്കുന്ന പത്രമായ ന്യൂസ് വര്‍ക്കി അടുക്കള വാതുക്കല്‍ വന്ന് അമ്മയോട് പറയുമ്പോഴാണ് അപ്പുക്കുട്ടന്‍ വിവരം അറിയുന്നത്.
സംഭവം നടന്നിട്ട് മൂന്ന് നാലു മണിക്കൂറായിരിക്കുന്നു പോലും!

പൊതുജനസേവകനും,നാട്ടുകാരുടെ ബഹുമാന്യനുമായ ഭദ്രന്‍ ചേട്ടനെ തെങ്ങില്‍ കെട്ടിവെയ്ക്കുകയെന്നുപറഞ്ഞാല്‍...

അപ്പുക്കുട്ടനൊന്നും മനസ്സിലായില്ല.

അവന്‍ ഓടി.

കീഴേടത്ത് ഓമനേടെ വീട്ടിലേയ്ക്ക്.


കീഴേടത്ത് ഓമന താമസിക്കുന്നത് ലക്ഷംവീട് കോളനിയിലാണ്. ഭര്‍ത്താവ് രാമന്‍ ചെത്തുകാരനാണ്.
രാമന് ഉദ്യോഗം അങ്ങ് പാലക്കാടാണ്.മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ രാമന്‍ വീട്ടിലുണ്ടാവാറുള്ളു.
ബാക്കിയുള്ള ദിവസങ്ങളില്‍ രാമന്‍ പാലക്കാട്ടെ തെങ്ങുകളിലായിരിക്കും.
അരുമ ഭാര്യ ഓമനയ്ക്കും,മക്കള്‍ സീതയ്ക്കും സെല്‍വനും വേണ്ടി പാലക്കാടായ പാലക്കാട്ടെ തെങ്ങുകളായ തെങ്ങുകളൊക്കെ ചെത്തി കള്ളെടുത്ത്; ആ കള്ള് അളന്ന് വിറ്റ് കിട്ടുന്ന കാശുമായി രാമന്‍ തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നയവിടെ ഉത്സവമാണ്.
ഉത്സവവും കഴിഞ്ഞ് ആറാട്ടും നടത്തി രാമന്‍ മക്കളേയും പ്രീയ പത്നിയേയും ടാറ്റാ കാണിച്ച് മടങ്ങി പോകുന്ന രംഗം ഏതു കഠിനഹൃദയന്റേയും കരളലിയിപ്പിക്കാന്‍ പോന്നതാണ്.

എല്ലാ ഗുണഗണങ്ങളും ദൈവം മനുഷ്യന് നല്‍കുകയില്ലല്ലോ?
സര്‍വ്വ ഗുണ സമ്പന്നനെന്ന് പറയാമെങ്കിലും,ഒരു ചെറിയ കുഴപ്പം ഭദ്രന്‍ ചേട്ടനുണ്ടായിരുന്നു.
അതിപ്പോ ലോകചരിത്രമോ,ഭാരതചരിത്രമോ പോട്ടെ ഈ കൊച്ചു ട്ടാ വട്ടത്തിലെ ഗ്രാമചരിത്രമെടുത്ത് നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നതും, പലപല മഹാന്മാരുടെ ജീവിതത്തെ പിടിച്ച് കുലുക്കിയിട്ടുള്ളതുമായ അതേ വിഷയം തന്നെയായിരുന്നു.
സ്ത്രീ വിഷയം!
കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരെ കണ്ടാല്‍ ഭദ്രന്‍ സംസാരത്തില്‍ പഞ്ചാര ചേര്‍ക്കുമെന്നാണ് മാഞ്ചുവട്ടിലെ സ്ത്രീകളുടെ സംസാരം.

ഓമനചേച്ചി ആളൊരു കൊച്ചു സുന്ദരിയായിരുന്നു. ഭര്‍ത്താവും വീട്ടിലുണ്ടാവുമായിരുന്നില്ല. ഭദ്രന്‍ ചേട്ടന്റെ കൊച്ചുവര്‍ത്തമാനം ഓമനചേച്ചി ഇഷ്ടപ്പെട്ടുതുടങ്ങി.
കൊച്ചുവര്‍ത്തമാനം വലിയവര്‍ത്തമാനമാവുകയും,വലിയവര്‍ത്തമാനം പഞ്ചാരവര്‍ത്തമാനമാവുകയും,പഞ്ചാരവര്‍ത്തമാനം പിന്നീട് രാത്രി വര്‍ത്തമാനമാവുകയും ചെയ്തു.

പക്ഷേ അതിങ്ങനെയൊക്കെ ആകുമെന്ന് ഭദ്രന്‍ ചേട്ടനോ ഓമന ചേച്ചിയോ സ്വപ്നേപി വിചാരിച്ചിരുന്നില്ല.
അല്ലങ്കിലും രാമന്‍ ചേട്ടന്‍ സാധാരണ വരാറുള്ളതിനും നാലഞ്ച് ദിവസം മുന്നേ ഇങ്ങ് പോന്നതെന്തിനാണ്?
ഭാര്യയേയും മക്കളേയും കാണാതെ ഇരിക്കപ്പൊറുതി ഇല്ലാതായിട്ടോ?
അതോ ഏതെങ്കിലും ചാരന്മാര്‍ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവൊ?

സത്യം രാമന്‍ ചേട്ടന് മാത്രമറിയാം!

അന്നും പതിവുപോലെ ഭദ്രന്‍ ചേട്ടന്‍ പാതിരാകഴിഞ്ഞ നേരത്ത് ഓമനചേച്ചിയുടെ വീട്ടിലെത്തുകയും കുറ്റിയിടാതിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തു കയറുകയും ചെയ്തു.വാതിലിന് കുറ്റിയിടാതിരിക്കുന്നത് ഓമന തനിക്കു വേണ്ടി ചെയ്തു പോരുന്ന ഗ്രീന്‍ സിഗ്നലാണന്നറിയാവുന്നതുകൊണ്ട് ഭദ്രന്‍ ചേട്ടന് സംശയിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.
മൂടി പുതച്ചു കിടക്കുന്നത് തന്റെ രോമാഞ്ചമാണന്ന് കരുതി ഭദ്രന്‍ ചേട്ടന്‍ കുലുക്കി വിളിച്ചത് രാമനെയായിരുന്നു.

എന്തു ചെയ്യാം. വരാനുള്ളത് വഴിയില്‍ തങ്ങുകേലല്ലോ?

ചെത്തുകത്തി പിടിച്ച് തഴമ്പിച്ച കൈ കൊങ്ങായില്‍ അമരുമ്പോള്‍ ഒന്നു ഞരങ്ങുവാന്‍ പോലുമാവാതെ ഭദ്രന്‍ ചേട്ടന്‍ കൈകാലിട്ടടിക്കുകയായിരുന്നു.
പിന്നയവിടെ നടന്ന റഫറിയും ഗോളിയുമൊന്നുമില്ലാത്ത ഫുട്ബോള്‍ കളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ ചില സന്മാര്‍ഗ്ഗികളാണ് ഭദ്രന്‍ ചേട്ടനെ വാതില്‍ക്കലെ തെങ്ങേല്‍ കെട്ടിയിട്ടത്.

അപ്പുക്കുട്ടനെത്തുമ്പോള്‍ നാടു മുഴുവന്‍ ഓമനയുടെ വീടിന്റെ മുന്നില്‍ കൂടിയിട്ടുണ്ട്. ഭദ്രന്‍ ചേട്ടന്റെ ഭാര്യ ഒഴികെ.

ന്യൂസ് വര്‍ക്കി തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു.
ഭദ്രന്‍ ചേട്ടന്റെ ദയനീയാവസ്ഥ നാടായ നാടൊക്കെ ചൂടാറാതെ എത്തിച്ചതിനു ശേഷം മാത്രമാണ് കളത്രത്തെ വിവരം അറിയിക്കുന്നതുതന്നെ!

വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി ഇടവപ്പാതിമഴയെപ്പോലെ ആര്‍ത്തലച്ച് നെഞ്ചത്തിട്ടടിച്ച് പാഞ്ഞു വന്ന ശ്രീമതി ചേച്ചിയുടെ ചിത്രം മനസ്സില്‍ നിന്നും മായ്ക്കാന്‍ പറ്റാത്തതായിരുന്നു.

അവരെ തടുക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ശ്രീമതി ചേച്ചി ഭദ്രന്‍ ചേട്ടനെ ബന്ധനവിമുക്തനാക്കി.

പിന്നെ ഭദ്രന്‍ ചേട്ടന്‍ തലമൂടുവാനുപയോഗിച്ചിരുന്നതും, ഇപ്പോള്‍ പാമ്പു വേലുവിന്റെ കഴുത്തിലെ പെരുമ്പാമ്പിനെ പോലിട്ടിരിക്കുന്നതുമായ തോര്‍ത്തിന്റെ രണ്ടറ്റവും കൂട്ടിപ്പിടിച്ചുകൊണ്ടു ഇപ്രകാരം മൊഴിഞ്ഞു.

"എനിക്കിതുതന്നെ വേണം മനുഷ്യാ. ഇതു തന്നെ വേണം.നിങ്ങക്കെന്തിന്റെ കുറവുണ്ടായിട്ടാ. കെട്ടുപ്രായം തികഞ്ഞു നിക്കണ പെമ്മക്കളുണ്ടന്നുള്ള വിചാരമെങ്കിലും നിങ്ങക്കുണ്ടായിരുന്നോ? നടക്ക് വീട്ടിലോട്ട്. ഈ ശ്രീമതി ആരാന്ന് നിങ്ങക്ക് ഞാന്‍ മനസ്സിലാക്കിത്തരാം."

ലജ്ജാഭാരം കൊണ്ട് തലകുനിച്ച് പിടിച്ചിരുന്ന ഭദ്രന്‍ ചേട്ടന്‍ മുഖമൊരല്‍പം ഉയര്‍ത്തി പറഞ്ഞു.

"എന്റെ ശ്രീമതി, നീയെങ്കിലുമൊന്നെന്നെ വിശ്വസിക്കൂ. സത്യമായിട്ടും ഞാന്‍ കുറുപ്പിന്റെ ചായക്കടയാണന്ന് വിചാരിച്ച് വന്ന് കേറീതാ. ഇരുട്ടായതുകൊണ്ട് ഒന്നും മനസ്സിലായില്ലായിരുന്നു."

പിന്നെ തള്ളപ്പശുവിന്റെ പാലു കുടിക്കാന്‍  പിറകേ കൂടുന്ന കിടാവിനെപ്പോലെ മിസ്സിസ്സ് ഭദ്രന്റെ പുറകേ നടന്നു പാവം ഭദ്രൻ ചേട്ടൻ!

അപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ നിന്നും വിജ് ഞാനികളാരോ വിളിച്ച് പറയുന്നുണ്ടായിരുന്നു.

"നമ്മടെ ഭദ്രന്‍ ചേട്ടന് ഒറക്കത്തീ എണീറ്റ് നടക്കണ സൂക്കേടാ...ഓമനാമ്പുലീസം"

Read more...

ചീട്ടുകളി വരുത്തിയ വിന

Sunday, January 14, 2007

വിനോദങ്ങള്‍ പലര്‍ക്കും പലവിധമാണ്.
ചിലരുടെ വിനോദം ഉറക്കമാണ്.ചിലര്‍ക്ക് വായനയാണ്. ചിലര്‍ക്ക് രചനയാണ്. ചില സ്ത്രീകള്‍ക്കും (പുരുഷന്മാര്‍ക്കും) വിനോദം പാചകമാണ്. കഴിക്കാന്‍ കൊള്ളാവുന്നതും,കൊള്ളരുതാത്തതുമായ എന്തുമുണ്ടാക്കി മറ്റുള്ളവരെ നിര്‍ബന്ധിച്ചും അല്ലാതെയും കഴിപ്പിക്കും. അങ്ങനെ വിനോദങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവ !
ആളും തരവും അനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നു മാത്രം.

സദാപ്പന്‍ ചിറ്റനും,രവിച്ചേട്ടനും,അന്തപ്പനും,ലാസറളിയനുമെല്ലാം വിനോദമെന്നത് ചീട്ടുകളിയാണ്. പൈസ വച്ചും അല്ലാതെയും അവര്‍ ചീട്ടു കളിക്കും.
കീശ കാലിയാവുന്നത് വരെ കാശിന് കളിക്കും. അതുകഴിഞ്ഞാല്‍ കുണുക്കനിട്ട് കളിക്കും. വെള്ളക്കായില്‍ ഈര്‍ക്കില്‍ വളച്ച് കുത്തിയാണ് കാതിലിടാനുള്ള കുണുക്കനുണ്ടാക്കുന്നത്. തോല്‍ക്കുന്നയാള്‍ കുണുക്കനിട്ടിരിക്കണം. ചിലപ്പോഴൊക്കെ പ്ലാവില കൊണ്ട് തൊപ്പിയുമുണ്ടാക്കും. കുണുക്കനുമിട്ട് പ്ലാവില തൊപ്പിയും വെച്ചിരിക്കുന്ന സദാപ്പന്‍ ചിറ്റനെ കാണാന്‍ നല്ല രസമാണ്.
അതുകൊണ്ട് തന്നെ കുണുക്കനിട്ടുള്ള കളിയാണ് അപ്പുക്കുട്ടനും കൂട്ടര്‍ക്കും ഇഷ്ടം. പലപ്പോഴും കുണുക്കും കിരീടവും ഉണ്ടാക്കാനുള്ള കരാറും അപ്പുക്കുട്ടനായിരിക്കും ഏറ്റെടുക്കുന്നത്. വെറുതെയല്ല. കളികഴിഞ്ഞാലുടനെ കമ്മത്തിന്റെ കടയില്‍ നിന്നും പാലുമിഠായി കിട്ടുമെന്നുള്ളതുകൊണ്ടു മാത്രമാണത് ചെയ്തിരുന്നത്.

വായനശാലയുടെ പുറകിലുള്ള കൊടമ്പുളി മരത്തിന്റെ ചുവട്ടിലാണ് ചീട്ടുകളി നടന്നുവന്നിരുന്നത്.
ചൂടുകാലത്ത് കൊടമ്പുളി മരത്തിന്റെ ചുവട്ടിലിരിക്കുന്നത് നല്ല സുഖമുള്ള കാര്യമാണ്.
എന്തൊരു തണുപ്പാണ് മരത്തിന്റെ കീഴില്‍ !
കൊടമ്പുളി മരത്തിന്റെ കീഴിലിരിക്കുന്നത് കണ്ടാല്‍ അമ്മ വഴക്കു പറയും. നീരെളക്കമുണ്ടാവുമെന്നാ അമ്മ പറയുന്നത്.
കീഴിലിരുന്നാലല്ലേ പ്രശ്നമുള്ളൂ.
അതുകൊണ്ട് അപ്പുക്കുട്ടന്‍ മരത്തിന്റെ മുകളില്‍ കയറിയിരിക്കും. കളിയും കാണാം. കുണുക്കും കിരീടവും വിതരണവും നടത്താം. അമ്മ അറിയുകയുമില്ല.

അങ്ങനെ ഒരു ദിവസം ചീട്ടുകളിക്കാര്‍ക്ക് സകല സഹകരണവും വാഗ്ദാനം ചെയ്ത് പുളിമരത്തിന്റെ മുകളില്‍ പ്രകൃതി ഭംഗിയുമാസ്വദിച്ച് അപ്പുക്കുട്ടനിരിക്കുകയായിരുന്നു.
താഴെ കളിയില്‍ ലയിച്ച് സദാപ്പന്‍ ചിറ്റനും സംഘവും.
ആകാശമിടിഞ്ഞു വീണാല്‍ പോലും അവര്‍ക്കൊരു പ്രശ്നമാകില്ല. അത്രയ്ക്ക് ലയിച്ചിരിക്കുകയാണ് കളിക്കാര്‍.

പെട്ടെന്നൊരു ജീപ്പു വന്നു നിന്നത് അപ്പുക്കുട്ടന്‍ കണ്ടു.
മരത്തിന്റെ മുകളിലിരുന്നത് കൊണ്ട് വായനശാലയുടെ മറുവശത്ത് റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പുക്കുട്ടന് നല്ല വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
'' ദൈവമേ, പോലീസ്. ''
അപ്പുക്കുട്ടന്‍ താഴെ വീഴാതിരിക്കാന്‍ മരത്തിന്റെ കൊമ്പില്‍ കുറച്ച് കൂടെ ഉറപ്പിച്ചു പിടിച്ചു.
ചിറ്റനേയും സംഘത്തേയും രക്ഷിക്കുകയെന്നത് അപ്പുക്കുട്ടന്റെ കടമയാണ്. അവന്‍ കഴിയാവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
'' ചിറ്റാ, ദേ... പോലീസ്...''
പറഞ്ഞു തീര്‍ന്നു കഴിഞ്ഞതും അപ്പുക്കുട്ടന്‍ താഴേയ്ക്ക് നോക്കി.
വിശ്വസിക്കാനാവുന്നില്ല. കണ്ണു തിരുമ്മി വീണ്ടും നോക്കി.
ഇല്ല. ആരുമില്ല താഴെ.
പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

അപ്പുക്കുട്ടന്‍ മരത്തില്‍ തന്നെയിരുന്നു. ഇപ്പോള്‍ താഴെയിറങ്ങിയാല്‍ കടുവാ ദാമുവിന്റെ പിടുത്തം തന്റെ കഴുത്തിലായിരിക്കുമെന്ന് അപ്പുക്കുട്ടനറിയാം. എന്തെന്നാല്‍ താനാണല്ലോ ഒറ്റുകാരന്‍.

ഹെഡ്കോണ്‍സ്റ്റബിള്‍ ദാമോദരനെ കടുവാ ദാമുവെന്നാണ് നാട്ടിലറിയപ്പെടുന്നത്.
വെട്ടൊന്ന് കണ്ടം രണ്ട് എന്ന പക്ഷക്കാരനാണ് കടുവാ ദാമു.
ചീട്ടു കളിക്കാരെ കടുവാ ദാമു വെച്ച് പൊറുപ്പിക്കില്ല.
കടുവാ ദാമുവിന്റെ ഉദ്ദേശ്യം വേറെയാണന്നാണ് സദാപ്പന്‍ ചിറ്റന്‍ പറയുന്നത്.
'' ചീട്ടുകളിക്കാരുടെ പൈസാ ലക്ഷ്യമാക്കിയാ കടുവാ വരണത്. നാട്ടില്‍ വേറെയെന്തെല്ലാം പ്രശ്നങ്ങളു നടക്കണു. ഒരു കള്ളനെയെങ്കിലും ഈ കടുവ ഇതുവരെ പിടിച്ചിട്ടുണ്ടോ ?''
ചിറ്റന്‍ തന്നെ മറുപടി പറയും.
'' ഇല്ല. കാരണമെന്തോന്നാ ? അതേ തടികേടാവുന്ന വകുപ്പാ. കള്ളന്മാരേ പിച്ചാത്തി കേറ്റും. പതിര നോക്കി പിച്ചാത്തി കേറ്റും. നമ്മളു പാവം ചീട്ടുകളിക്കാരാവുമ്പൊ ആ പ്രശ്നമൊന്നുമില്ലല്ലോ കടുവായ്ക്ക്. ''

അപ്പുക്കുട്ടനും തോന്നിയിട്ടുണ്ട് സദാപ്പന്‍ ചിറ്റന്‍ പറയുന്നത് ശരിയാണന്ന്.
എന്തുമാത്രം കള്ളന്മാരാ നാട്ടിലുള്ളത്.അവരെ പിടിക്കാന്‍ ഒരു പോലീസുമില്ല. പട്ടാളവുമില്ല. കഴിഞ്ഞ ആഴ്ചയാണ് വീട്ടില്‍ വാതുക്കല്‍ വെച്ചിരുന്ന കിണ്ടിയുമടിച്ചോണ്ട് കള്ളന്മാരു പോയത്. എത്ര ദിവസം കയറു പിരിച്ചാലാണ് അമ്മയ്ക്കതുപോലൊരെണ്ണം ഇനി വാങ്ങാന്‍ പറ്റുക !

സദാപ്പന്‍ ചിറ്റന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണന്ന് അപ്പുക്കുട്ടന് ബോധ്യമാവുകയായിരുന്നു.

മരത്തിന്റെ താഴെ അതാ കടുവാ ദാമുവും രണ്ടു മൂന്ന് നിക്കറു പോലീസും നില്‍ക്കുന്നു.
കടുവ ദേഷ്യത്താല്‍ ചീട്ട് നിരത്തിയിരുന്ന കടലാസുകളെല്ലാം തട്ടിയെറിഞ്ഞു.

'' പന്ന റാസ്കലുകള്‍. ഒറ്റ പൈസ ഇട്ടിട്ടില്ല. ഒരുത്തനേയും വെറുതേ വിടരുത്. കമ്മോണ്‍.'' കടുവ മറ്റ് പോലീസുകാരെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അപ്പുക്കുട്ടന്‍ വാപൊത്തി ചിരിച്ചു.

പിടിയരി അമ്മാവന്റെ റേഷന്‍ കടയുടെ അടുത്തുകൂടെയാണ് ചിറ്റനും രവിച്ചേട്ടനും ഓടിയത്.കടുവ അവരെ കണ്ടിരുന്നു എന്ന് അപ്പുക്കുട്ടന് തോന്നി. കാരണം കടുവ ഓടിയതും റേഷന്‍ കടയെ ലക്ഷ്യമാക്കിയായിരുന്നു.

പിടിയരി അമ്മാവന്‍ അപ്പുക്കുട്ടന്റെ അച്ഛന്റെ വകയിലെ ഒരമ്മാവനാണ്.കച്ചവടത്തിന്റെ സകലമാന അടവുകളും പഠിച്ചിരുന്ന അമ്മാവന് നാട്ടുകാര്‍ നല്‍കിയിരുന്ന പേരാണ് പിടിയരിയെന്നത്.
വെറുതെ നല്‍കിയ പേരല്ല. അമ്മാവന്റെ സല്‍പ്രവര്‍ത്തിയാല്‍ വലഞ്ഞ നാട്ടുകാര്‍ അങ്ങനെയൊരു പേരു നല്‍കാന്‍ നിര്‍ബന്ധിതരായി എന്നുള്ളതാണ് സത്യം.
റേഷന്‍ കടയില്‍ വരുന്ന ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്നെ ആരോടും അമ്മാവന്‍ സാധനം തൂക്കുന്നതിനിടെ കുശലം ചോദിക്കും. അതിനിപ്പോള്‍ പ്രത്യേക വിഷയം വേണമെന്നൊന്നുമില്ല. അകാശത്തിനു കീഴിലുള്ള എന്തുമാവാം. ആദ്യകാലങ്ങളിലൊക്കെ ആളുകള്‍ വിചാരിച്ചിരുന്നത് കടയിലേയ്ക്ക് കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമാണതെന്നാണ്.
പിന്നിടല്ലേ കള്ളി വെളിച്ചത്തായത്.
തൂക്കം ശരിയാവുമ്പോള്‍ അമ്മാവന്‍ പറയും.
'' ദേ നൊക്കിക്കേ. സൂചിനോക്കിക്കേ. കണ്ടോ ഞാന്‍ തൂക്കിയാല്‍ അരി കൂടുതലേ കാണൂ. അല്‍പം അരി പോയാലും കുഴപ്പമില്ല. ഇവിടെ വരുന്നവരുടെ സന്തോഷമാണ് എനിക്ക് പ്രധാനം.''
സന്തോഷധിരേകത്താല്‍ പാവം കസ്റ്റമേഴ്സ് സൂചീലോട്ട് നോക്കുമ്പോഴേയ്ക്കും അമ്മാവന്‍ ഒരു പിടി അരി തൂക്കുപാട്ടയില്‍ നിന്ന് തിരിച്ചെടുത്ത് തന്റെ ചാക്കിലാക്കിയിരിക്കും.
പലനാള്‍ കള്ളം ഒരു നാള്‍ പിടിക്കപ്പെടുമെല്ലോ ?
അമ്മാവനും പിടിക്കപ്പെട്ടു.
തന്നേയും തന്റെ കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ചില കുബുദ്ധികള്‍ നടത്തുന്ന കുല്‍സിത ശ്രമമാണതെന്ന് പറഞ്ഞ് തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അമ്മാവന്‍ അവഗണിക്കുകയും തന്റെ സല്‍പ്രവര്‍ത്തി സധൈര്യം തുടര്‍ന്നുപോരുകയും ചെയ്തു.

മാളുവേടത്തിയ്ക്ക് അരി തൂക്കി തന്റെ വിഹിതമായ ഒരുപിടിയ്ക്കായി അമ്മാവന്‍ അരിപ്പാത്രത്തില്‍ കൈയിട്ട് കൊണ്ടിരുന്ന ശുഭമുഹൂര്‍ത്തത്തിലാണ് കടുവായുടെ നടുക്കുന്ന ചോദ്യം അമ്മാവന്റെ നേരെ ഉയര്‍ന്നത്.
'' ടാ സത്യം പറഞ്ഞോളണം. അല്ലെങ്കില്‍ നിന്റെ കൂമ്പിടിച്ച് ഞാന്‍ വാട്ടും. ആരാടാ ഇതു വഴി ഓടിയത്. അവന്റെ യൊക്കെ പേരും നാളുമെല്ലാം വേഗം പറയടാ.''
തന്റെ വെട്ടിപ്പ് പിടിക്കാന്‍ വന്നതല്ല കടുവ എന്ന് മനസ്സിലായപ്പോഴെയ്ക്കും അമ്മാവന് പകുതി ജീവന്‍ തിരിച്ച് കിട്ടി.
അല്ലെങ്കിലും രവിയാണ് തനിക്കെതിരെ ഈ അപഖ്യാതികളുണ്ടാക്കിയവരില്‍ പ്രധാനി. കിട്ടിയ അവസരം പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ തന്നെ അമ്മാവന്‍ തീരുമാനിച്ചു.
ഏമാനേ, എന്നെയൊന്നും ചെയ്യരുതേ... ഓടിയ ഒരാളെ ഞാന്‍ കണ്ടതാ. അപ്പുറത്തെ രവിയാണത്.''
പിടിയരി അമ്മാവന്‍ ഉള്ളുകൊണ്ട് ഊറിച്ചിരിച്ച് കൊണ്ട് രവിച്ചേട്ടന്റെ വീടുകാണിച്ചു കൊടുത്തു.
കടുവാ ദാമു രവിച്ചേട്ടന്റെ വീട്ടിലേക്കോടി.
വീട്ട് മുറ്റത്തെത്തി കടുവ ഗര്‍ജ്ജിച്ചു.
'' ആരുമില്ലേടാ ഇവിടെ ? ഇങ്ങോട്ടിറങ്ങിവാടാ. ''
ങ്ങ്. ഹേ. ഒരനക്കവുമില്ല.
കടുവ ഓടി അടുക്കളമുറ്റത്തെത്തി.

കടുവയെക്കണ്ട് പേടിച്ചോടി വീട്ടിലെത്തിയ രവിച്ചേട്ടന്‍ കണ്ടത് കറിയ്ക്കരച്ച് കൊണ്ട് നില്‍ക്കുന്ന സുമതിച്ചേച്ചിയെയാണ്.
കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല രവിച്ചേട്ടന്.
ഭാര്യാസ്നേഹം തുളുമ്പി ഒഴുകി.
പാലും തേനും ഒലിപ്പിച്ച് രവിച്ചേട്ടന്‍ ശ്രീമതി സുമതിയോട് തന്റെ സഹായമനസ്കത ഉണര്‍ത്തിച്ചു.
'' ന്റെ സുമതീ, നീയിങ്ങനെ എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്താല്‍ ശരിയാവൂല്ല. ഇങ്ങോട്ട് താ ഞാനരയ്ക്കാം. അപ്പോഴത്തേയ്ക്ക് നീ മീനൊക്കെ അങ്ങട്ട് വെട്ടി ശരിയാക്ക്.''
പതിവില്ലാത്ത സംസാരം കേട്ട് കണ്ണും തള്ളി നിന്ന സുമതിച്ചേച്ചിയെ തള്ളിമാറ്റിയിട്ട് രവിച്ചേട്ടന്‍ കറിയ്ക്കരയ്ക്കാന്‍ തുടങ്ങി.
കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സുമതിച്ചേച്ചി ഉള്ളുകൊണ്ടാഹ്ളാദിച്ചു. ഇരുപത് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ആദ്യമായിട്ടാണ് തന്റെ കണവന്‍ അടുക്കള പണിയില്‍ തന്നെ സഹായിക്കുന്നത്.
സുമതിച്ചേച്ചി മീനുമെടുത്ത് വാഴച്ചോട്ടിലോട്ട് മാറിയിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് സാക്ഷാല്‍ കടുവ പ്രത്യക്ഷപ്പെടുന്നത്.
തനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നഭാവത്തില്‍ ജോലി തുടര്‍ന്നുകൊണ്ടിരുന്ന രവിച്ചേട്ടനെ കണ്ട് ചെറിയൊരാശങ്ക ഉണ്ടായിട്ടുകൂടി കടുവ അലറി.
'' കള്ള റാസ്കല്‍,അവന്റെ ഒടുക്കത്തെ ഒരുചീട്ടുകളി. നീ ഇവിടെ വന്ന് വേഷം കെട്ടിയാല്‍ ഞാന്‍ പിടിക്കുകേലാന്ന് കരുതിയോ നീ. നടക്കടാ ജീപ്പിലോട്ട്. ''
കടുവാ രവിച്ചേട്ടന്റെ കൈയ്ക്ക് കേറിപ്പിടിച്ചതും സുമതിച്ചേച്ചി മീന്‍ വെട്ടിക്കൊണ്ടിരുന്ന പിച്ചാത്തിയുമായി ചാടിയെണീറ്റു.
'' തൊട്ടു പോകരുതതിയാനെ.
എന്റെ പൊന്നേമാനേ, നിങ്ങക്കിങ്ങേരെ കൊണ്ടുപോണേ കൊണ്ടുപൊയ്ക്കോ പക്ഷേ കറിയ്ക്കുള്ളത് അരച്ചു തീര്‍ത്തിട്ടുമതി. ഇരുപത് വര്‍ഷത്തിനിടേലാദ്യായിട്ടാ ഇങ്ങേരെനിക്കൊരു കൈസഹായം ചെയ്യണത്. അറിയുമോ നിങ്ങക്ക്. ''
ഓര്‍ക്കാപ്പുറത്തുള്ള ഡയലോഗ് കേട്ട് കടുവ ദാമു രവിച്ചേട്ടന്റെ കൈയിലെ പിടുത്തം വിട്ടു.
പിന്നെ ചിരിച്ചു. പൊട്ടി പൊട്ടി ചിരിച്ചു.
കണ്ടു നിന്ന ജനം അന്ധാളിച്ചു.
സുമതിച്ചേച്ചിയ്ക്ക് രവിച്ചേട്ടന്റെ സഹായം ആദ്യമായിട്ട് കിട്ടുന്നത് പോലെതന്നെയായിരുന്നു ജനത്തിനും.
അവരും ആദ്യമായിട്ട് കാണുകയായിരുന്നു കടുവ ദാമു ചിരിക്കുന്നത് !

Read more...

വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍

Monday, January 1, 2007

ഒന്നാം വര്‍ഷക്ലാസ്സില്‍ തെര്‍മോ ഡൈനാമിക്സ് ക്ലാസ്സ് തകര്‍ത്തു നടക്കുകയാണ്. വാര്യര്‍ സാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഐ. സി. എന്‍ജിന്‍സും ലോസ് ഓഫ് തെര്‍മോഡൈനാമിക്സും കാര്‍നോട്ട് സൈക്കിളുമെല്ലാം പറഞ്ഞു കൊടുക്കയാണ്.
കഷണ്ടി കടന്നാക്രമിച്ച തലയും ചൈതന്യം വിട്ടു മാറാത്ത മുഖത്തിന്റെ ഭംഗി കൂടുതല്‍ എടുത്തു കാണിക്കുന്ന വീതിയേറിയ നെറ്റിയില്‍ നീളന്‍ ചന്ദനക്കുറിയുമായ് കടന്നു വരുന്ന കുറുകിയ മനുഷ്യന്‍. മുഖത്തിന്റെ ഭംഗിയെ കുറയ്ക്കുന്ന രീതിയില്‍ നാലിഞ്ച് ബെല്‍റ്റും ബെല്‍ബോട്ടം പാന്‍സും വീതി കൂടിയ പോക്കറ്റോടു കൂടിയ ഇറുകിയ ഷര്‍ട്ടും ആകെ കൂടി ഒരു ഒന്നൊന്നര ഭംഗിയാണ് വാര്യര്‍ സാറിനെ കാണുവാന്‍.

'' അടുത്ത ക്ലാസ്സില്‍ പ്രോബ്ളംസാണ്. സോ പ്രോബ്ലംസ് സോള്‍വ് ചെയ്യണമെന്നുണ്ടങ്കില്‍ യു ഷുഡ് ഹാവ് എ സയന്റിഫിക് കാല്‍ക്കുലേറ്റര്‍. ആള്‍ ഓഫ് യൂ മസ്റ്റ് ഹാവ് എ സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ബൈ നെക്സ്റ്റ് ക്ലാസ്. ഒ.കെ.''
വാര്യര്‍ സാര്‍ ക്ലാസു വിട്ടിറങ്ങി.
അപ്പുക്കുട്ടന്‍ സഹപാഠിയായ പ്രകാശിനോട് ചോദിച്ചു. ''എത്ര രൂപയാകും പ്രകാശേ ഒരു സയന്റിഫിക് കാല്‍ക്കുലേറ്ററിന് ?''
''കെന്നടി വാങ്ങിയതിനു 500 രൂപയോളമായി. എങ്കിലും 300 രൂപയ്ക്ക് കുറഞ്ഞ ഒരെണ്ണം കിട്ടുമായിരിക്കും.''

300 രൂപയോ ? അപ്പുക്കുട്ടന്‍ ഒരു നിമിഷം തരിച്ചിരുന്നു പോയി.

ഇന്നു കോളേജിലേക്ക് വന്ന ബസ്സ്കൂലി കൊടുത്തത് സന്തോഷാണ്. ഇനി ആരെയെങ്കിലും ചാക്കിട്ടു പിടിച്ചാലേ തിരിച്ചു പോകാനുള്ള വണ്ടിക്കൂലി ഉണ്ടാക്കാന്‍ പറ്റുകയുള്ളു അപ്പോള്‍ പിന്നെ താന്‍ എവിടെയാണ് മുന്നൂറ് രൂപയ്ക്ക് പോവുന്നത്.

വീട് ജപ്തി ചെയ്യുമെന്നറിയിച്ചു കൊണ്ട് കഴിഞ്ഞയാഴ്ചയാണ് വില്ലേജാഫീസില്‍ നിന്നും നോട്ടീസ് വന്നത്. പണ്ടെങ്ങോ എടുത്ത ലോണ്‍ ക്യതമായി തിരിച്ചടയ്ക്കാത്തതിനുള്ള അറിയിപ്പ്. അത്യാവശ്യമായി 250 രൂപ വില്ലേജാഫീസില്‍ അടച്ചില്ലെങ്കില്‍ ജപ്തി നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് വില്ലേജാഫീസര്‍ അറിയിച്ചിരിക്കുന്നത്. നോട്ടീസ് കിട്ടിയ അന്ന് തുടങ്ങിയതാണ് അച്ഛനു വയറുവേദന. അച്ഛന്‍ അങ്ങനെയാണ്. മനസ്സു വേദനിപ്പിക്കുന്ന എന്തെങ്കിലുമുണ്ടായാല്‍ അപ്പോള്‍ തുടങ്ങും വയറുവേദന. ഇപ്പോള്‍ സയന്റിഫിക് കാല്‍ക്കുലേറ്ററിനെ കുറിച്ച് പറഞ്ഞാല്‍ ചിലപ്പോള്‍ വയറുവേദന മുകളിലേക്കു വ്യാപിച്ച് നെഞ്ചുവേദന കൂടിയാകാന്‍ സാധ്യതയുണ്ട് അത് കൊണ്ട് അത്തരമൊരു സാഹസത്തിനു മുതിരേണ്ടാ എന്നു തന്നെ അപ്പുക്കുട്ടന്‍ തീരുമാനിച്ചു.

താന്‍ പണ്ടു പഠിച്ചിരുന്ന ആര്‍ട്സ് കോളേജും ഈ പ്രോഫഷണല്‍ കോളേജും തമ്മില്‍ അജഗജാന്തരമുണ്ട്. ഇവിടെ അച്ചടക്കമെന്ന് പറയുന്നത് വളരെ കര്‍ശനമാണ്.
കലാലയ രാഷ്ട്രീയത്തിന്റെ കഠാര മുനയില്‍ നിന്നു രക്ഷപ്പെട്ട് ഇവിടെയെത്തിയപ്പോള്‍ നല്ലൊരു ഭാവി കരുപ്പിടിപ്പിക്കുവാന്‍ കഴിയുമെന്ന് തന്നെ അപ്പുക്കുട്ടന്‍ കരുതി. അദ്ധ്യാപനം തങ്ങളുടെ ജന്മനിയോഗമെന്ന് കരുതി ജോലി ചെയ്തിരുന്ന ഒരു കൂട്ടം അദ്ധ്യാപകരും അവര്‍ക്ക് പരിപൂര്‍ണ്ണസഹകരണം നല്‍കിയിരുന്ന ഒരു മാനേജ്മെന്ററ്റും ഉള്ള ഒരു സ്ഥാപനത്തില്‍ നിന്നും അങ്ങനെയല്ലാതൊന്നും പ്രതീക്ഷിക്കാനും ഇടയില്ലല്ലോ.

ആര്‍ട്സ് കോളേജില്‍ ഒറ്റമുണ്ടും മടക്കികുത്തി പോയിരുന്ന തനിക്ക് ഇവിടെയങ്ങനെ പ്രവേശിക്കാന്‍ പറ്റില്ലായെന്ന തിരിച്ചറിവ് തന്നെ അപ്പുക്കുട്ടന്റെ പ്രോഫഷണല്‍ വിദ്യാഭ്യാസത്തിന്റെ തുടക്കത്തിലേറ്റ തിരിച്ചടിയാണ്. ഒറ്റമുണ്ടനായി പോകാനുള്ള ആഗ്രഹമല്ല മറിച്ച് പാന്‍സ് സ്വന്തമായിട്ടില്ലായെന്ന യാഥാര്‍ത്ഥ്യമാണ് അപ്പുക്കുട്ടനെ ബുദ്ധിമുട്ടിച്ചത്.
' where there is a will there is a way'' എന്നാണല്ലോ.
അപ്പുക്കുട്ടന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. തനിക്ക് സ്വന്തമായി പാന്റ്സ് ഇല്ലെങ്കിലും അതുള്ളവര്‍ വേറെയും ബന്ധുക്കാരും സ്വന്തക്കാരുമായിട്ടുണ്ടാവുമല്ലോ. ദിവസങ്ങള്‍ നീണ്ട് നിന്ന പ്രയത്നത്തിനൊടുവില്‍ രണ്ടു പാന്റ്സുകള്‍ സംഘടിപ്പിക്കുവാന്‍ അപ്പുക്കുട്ടന് കഴിഞ്ഞു.

ഇന്ത്യയായ ഇന്ത്യയൊക്കെ ചുറ്റിയടിച്ച് കഴിയാവുന്ന ജോലികളൊക്കെ ചെയ്ത്, എല്ലാത്തിനേക്കാളും നല്ലത് തന്റെ നാടായ കുട്ടനാട്ടിലെ നെല്‍കൃഷിയാണെന്ന് ബോദ്ധ്യപ്പെട്ട് നാട്ടില്‍ തിരിച്ച് വന്ന് നെല്‍കൃഷിയാരംഭിച്ച ലക്നോ മാമന്‍ അലക്കിതേച്ച് വടി പോലെയാക്കി അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന വെള്ളപാന്റ്സായിരുന്നു ഒരെണ്ണം.
അകന്നബന്ധത്തില്‍പ്പെട്ട ഒരാള്‍ തന്റെ നിസഹായവസ്ഥ കണ്ട് നല്‍കിയതായിരുന്നു മറ്റൊരെണ്ണം, ഒരു കറുത്തപാന്റ്സ്. കറുപ്പെന്ന് പറയുന്നത് കുറച്ചാര്‍ഭാടമാകും. ഉപയോഗിച്ച് പഴകുമ്പോളുണ്ടാകുന്ന നിറം മാറ്റത്തോട് കൂടിയ കറുപ്പ്. നരച്ചകറുപ്പെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ഭംഗി.

പ്രശ്നങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുള്ളൂ.
പാന്റ്സ് അപ്പുക്കുട്ടന് ചേരുന്ന അളവിലാക്കേണ്ടേ.
തയ്യല്‍ക്കാര്‍ക്കൊക്കെ എന്താ ഗമ !
ആരും പഴയ തുണി വെട്ടി തയ്ച്ചു കൊടുക്കില്ലത്രേ !
ജൂബാ പരമു പോലും തന്റെ അഭിമാനം വെടിയാന്‍ തയ്യാറല്ലായിരുന്നു. ആയ കാലത്ത് ജൂബാ പരമു നാട്ടിലെ ഒന്നാംതരം തയ്യല്‍ക്കാരനായിരുന്നു.
ശരിക്കും പറഞ്ഞാല്‍ ജൂബാ സ്പെഷ്യലിസ്റ്റ്.
അന്നത്തെ യുവാക്കള്‍ക്ക് ( ഇന്നത്തെ അപ്പൂപ്പന്മാര്‍ക്ക് ) ജൂബാ പരമുവിന്റെ കൈകൊണ്ടു തയ്ച ജൂബാ ഒരു ഹരമായിരുന്നു.
കേവലം സെക്കന്റ് ഹാന്‍ഡ് പാന്റ്സ് വെട്ടി തയ്ച് തന്റെ നഷ്ട പ്രതാപത്തിന് ഭംഗം വരുത്തുവാന്‍ മാത്രം ബുദ്ധിശൂന്യത ശ്രീമാന്‍ ജൂബാ പരമുവിനില്ലായിരുന്നു.
അതിനേക്കാളും നല്ലത് താനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും,തോരണവും വെട്ടിതയ്ക്കുന്നതു തന്നെയാണന്ന് ആ മാന്യദേഹം കരുതിയിരിക്കാം !

എങ്കിലും പാന്റ്സ് തയ്ക്കുകയെന്നത് തന്റെ ജീവിതാഭിലാഷമായിക്കൊണ്ടുനടന്നിരുന്ന ഒരാളുണ്ടായിരുന്നു. അപ്പുക്കുട്ടന്‍ അയാളെ കണ്ടു പിടിക്കുക തന്നെ ചെയ്തു.
അങ്ങു ദൂരെ കുട്ടനാട്ടില്‍. അമ്മയുടെ നാട്ടില്‍.
തയ്യല്‍ പാച്ചന്‍.
കുട്ടനാട്ടിലെ ആ കുഗ്രാമത്തില്‍ അന്ന് പാന്റ്സിട്ട് നടക്കുന്ന ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തയ്യല്‍ പാച്ചന് തന്റെ സ്വപ്നത്തെ നെഞ്ചിലേറ്റി നടക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
നിനച്ചിരിക്കാതെ ഒരു സുപ്രഭാതത്തില്‍ അപ്പൂപ്പനേയും കൂട്ടി തന്നെത്തേടി വന്ന ചെറുപ്പക്കാരനെ കണ്ട് തയ്യല്‍ പാച്ചന്‍ ഞെട്ടി. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി എത്തിയ ദൈവ ദൂതനെപ്പോലെ അപ്പുക്കുട്ടനെ തയ്യല്‍ പാച്ചന്‍ സ്വീകരിച്ചിരുത്തി.
'' പാന്റ്സിപ്പോ സെക്കനാന്റായ അല്ലാലെന്താ ഈ പാച്ചന്‍ ചെയ്യും. '' തയ്യല്‍ പാച്ചന്‍ അഭിമാനംകൊണ്ടു. അപ്പുക്കുട്ടന് സമാധാനവുമായി.
തയ്യല്‍ പാച്ചന്‍ താന്‍ പറഞ്ഞതിനേക്കാള്‍ രണ്ടു ദിവസം മുന്നേ പാന്റ്സ് വെട്ടി തയ്ച്ച് കൊടുക്കുകയും ചെയ്തു.
കാലുകള്‍ തമ്മില്‍ അല്‍പം നീള വ്യത്യാസം, അരവണ്ണം ലേശം കൂടുതല്‍, നടക്കുമ്പോള്‍ ഇടത്തേ കാലിന്റെ തുടയില്‍ ചെറിയൊരു പിടുത്തം തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, സാഹചര്യത്തിന്റെ നിര്‍ബന്ധത്താലും ചാപ്ലിന്‍ സ്റ്റൈലിന്റെ പുതിയ പരിവേഷമെന്ന് വീമ്പിളക്കാമെന്നതിനാലും അപ്പുക്കുട്ടന്‍ ഒന്നും കാര്യമാക്കിയെടുത്തില്ല.

പാന്റ്സിനു വേണ്ടി ഓടിയതിനുള്ള കിതപ്പ് മാറുന്നതിന് മുന്നേ ഇതാ വാര്യര്‍ സാര്‍ കൂടംകൊണ്ടൊരടിതന്നിരിക്കുകയാണിപ്പോള്‍. നെറുക നോക്കിത്തന്നെ.
അപ്പുക്കുട്ടന് എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഇനി രണ്ടേ രണ്ട് ദിവസമേയുള്ളു വാര്യര്‍ സാറിന്റെ ക്ലാസ്സിന്.

വാര്യര്‍ സാര്‍ ക്ലാസ് തുടങ്ങി.ആദ്യ പ്രോബ്ളം പറഞ്ഞുകൊടുത്തു.
വിറയാര്‍ന്ന മനസ്സും തകിലുകൊട്ടുന്ന ഹൃദയവുമായി അപ്പുക്കുട്ടനിരുന്നു. വാര്യര്‍ സാറിന്റെ പിടി ഇപ്പോള്‍ വീഴുമെന്ന പ്രതീക്ഷയില്‍.
സംഭവിക്കാനുള്ളത് സംഭവിച്ചല്ലേ തീരൂ.
വാര്യര്‍ സാറിന്റെ ചോദ്യം വന്നു. '' സയന്റിഫിക് കാല്‍ക്കുലേറ്റര്‍ കൊണ്ടുവന്നിട്ടില്ലാത്തവര്‍ പ്ലീസ് സ്റ്റാന്‍ഡ് അപ്. ''
1...2...3...4...5
വാര്യര്‍ സാര്‍ തലയെണ്ണി.
അഞ്ചുപേര്‍ എണീറ്റ് നില്‍ക്കുന്നു. അപ്പുക്കുട്ടന്‍ ആശ്വസിച്ചു.താന്‍ മാത്രമല്ല തന്നെപ്പോലെ വേറെയുമുണ്ട് മാന്യന്മാര്‍. ചെറിയ വ്യത്യാസം ഉണ്ടായിരുന്നെന്നു മാത്രം.അപ്പുക്കുട്ടനൊഴികെ ബാക്കിയുള്ളവര്‍ വാര്യര്‍ സാര്‍ തങ്ങളെ ക്ളാസ്സില്‍ നിന്നും ഇറക്കിവിടുമെന്നുള്ള പ്രതീക്ഷയിലാണ് കാല്‍ക്കുലേറ്റര്‍ കൊണ്ടുവരാതിരുന്നത്.
താനിതെത്ര കണ്ടിരിക്കുന്നെന്ന ഭാവത്തില്‍ വാര്യര്‍ സാര്‍ പറഞ്ഞു.
'' ഞാന്‍ നിങ്ങളെ ക്ലാസില്‍ നിന്നും ഇറക്കി വിടുമെന്ന് ആരും കരുതേണ്ട. അഞ്ച് സാറന്മാരും അങ്ങു മാറി ക്ലാസിന്റെ പുറകിലാട്ട് നിന്നാട്ടെ. അടുത്ത ക്ലാസിലും ഇതാവര്‍ത്തിച്ചാല്‍ ശിക്ഷ വേറെയാണ്. മനസ്സിലായോ ?''

അടുത്ത ക്ലാസ്സിലെ ശിക്ഷയ്ക്ക് തയ്യാറവുകയല്ലാതെ അപ്പുക്കുട്ടന് വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു.
വാര്യര്‍ സാര്‍ ചോദ്യം ആവര്‍ത്തിച്ചു.
'' സ്വന്തമായി സയന്റിഫിക് കാല്‍ക്കുലേറ്റര്‍ കൊണ്ടുവരാത്തവര്‍ എണീറ്റ് നില്‍ക്കുക.''
അപ്പുക്കുട്ടനെണീറ്റു. ചുറ്റും നോക്കി. ഇല്ല. ആരുമില്ല. തനിക്ക് കൂട്ടായി. താനേകനാണ്. എന്താ പറയേണ്ടത് വാര്യര്‍ സാറിനോട്. ഒരു പിടിയുമില്ല.
വാര്യര്‍ സാര്‍ അപ്പുക്കുട്ടന്റെ അടുത്തു വന്നു.
'' അപ്പുക്കുട്ടന്‍. ടെല്‍ മീ, വാട്ട് ഈസ് യുവര്‍ പ്രോബ്ലം ?''
'' സാര്‍... അത്...'' അപ്പുക്കുട്ടന് വാക്കുകളില്ലായിരുന്നു. അണകെട്ടിനിര്‍ത്തിയിരുന്ന കണ്ണുനീര്‍ എല്ലാ തടസ്സങ്ങളേയും തുടച്ച് മാറ്റിക്കൊണ്ട് പുറത്തേയ്ക്ക് പ്രവഹിച്ചു.
'' ഛേ, എന്താ ഇത് കൊച്ചു കുട്ടികളെപ്പോലെ. എന്താ തന്റെ പ്രശ്നമെന്ന് എന്നോട് പറയൂ. നമ്മുക്ക് പരിഹാരമുണ്ടാക്കാം.'' വാര്യര്‍ സാര്‍ അപ്പുക്കുട്ടനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
'' ഡോണ്ട് വറി അപ്പുക്കുട്ടന്‍. പ്ലീസ് സിറ്റ് ഡൗണ്‍. അടുത്ത ക്ലാസില്‍ നീ കാല്‍ക്കുലേറ്റര്‍ കൊണ്ടു വന്നാല്‍ മതി. ഒരു ക്ലാസ്സ് കൂടി നിനക്ക് ഞാന്‍ സമയം തരാം.''
എത്രയോ അപ്പുക്കുട്ടന്മാരെ കണ്ടും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുമുള്ള, നിറയെ ജീവിതാനുഭവമുള്ള ഒരു മഹാനെ അപ്പുക്കുട്ടന്‍ തന്റെ മുന്നില്‍ കണ്ടു.
പക്ഷേ ! എങ്ങനെ താന്‍ അടുത്ത ക്ലാസില്‍ കാല്‍ക്കുലേറ്റര്‍ കൊണ്ടുവരും ഉത്തരം കിട്ടാത്ത ചോദ്യമായി അപ്പുക്കുട്ടന്റെ മനസ്സിലത് നിലകൊണ്ടു.
അവസാന അവധി പറഞ്ഞ ക്ലാസ്സും വന്നെത്തി. ഇത്തവണ വാര്യര്‍ സാര്‍ ചോദിച്ചില്ല. പകരം അപ്പുക്കുട്ടനെ നോക്കി ഒരു നേര്‍ത്ത ചിരി ചിരിച്ചു. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.ഒരു നിര്‍ദ്ധനനായ ബാലനെ പിടിച്ചുലയ്ക്കാന്‍ വേണ്ട എല്ലാമതിലുണ്ടായിരുന്നു. ഇത്തവണ കരയാന്‍ പോലും അപ്പുക്കുട്ടന് കഴിഞ്ഞില്ല. ജീവഛവം പോലവനിരുന്നു.
ക്ലാസ് കഴിഞ്ഞു.കൂട്ടുകാരെല്ലാം എണീറ്റ് പോയി.അപ്പുക്കുട്ടനൊന്നും അറിഞ്ഞില്ല. വാര്യര്‍ സാര്‍ വന്ന് തട്ടിവിളിക്കുന്നത് വരെ.
'' അപ്പുക്കുട്ടന്‍ വാട്ട് ഹാപ്പന്റ് റ്റു യു ? പ്ലീസ് ഗോ അന്റ് മീറ്റ് ദ പ്രിന്‍സിപ്പാള്‍. ''

അപ്പുക്കുട്ടനൊന്നു ഞെട്ടി. ഇതിനായിരുന്നോ ഈ ചിരി. എന്തെല്ലാം സ്വപ്നങ്ങളോട് കൂടിയാണ് ഈ സ്ഥാപനത്തിന്റെ പടിചവുട്ടികയറിയത്. ഇപ്പോളിതാ കേവലം ഒരു കാല്‍ക്കുലേറ്റര്‍ ഇല്ലാത്ത കുറ്റത്തിന് താന്‍ പുറത്താക്കപെടുമോ ?
പ്രിന്‍സിപ്പാള്‍ വളരെ കര്‍ക്കശക്കാരനാണ്. അനുസരണയില്ലാത്തവരെ വെച്ച് പൊറുപ്പിക്കില്ല.താനും അവരുടെ പട്ടികയിലാവുകയാണോ ?
വിറയാര്‍ന്ന പാദങ്ങളോടെ അപ്പുക്കുട്ടന്‍ പ്രിന്‍സിപ്പാളിന്റെ അടുക്കല്‍ ചെന്നു.
'' അപ്പുക്കുട്ടന്‍, കാല്‍ക്കുലേറ്റര്‍ എന്താ കൊണ്ടുവരാത്തത് ? പ്രിന്‍സിപ്പാള്‍ ചോദിച്ചു.
'' സാര്‍... അത്...'' അപ്പുക്കുട്ടന്റെ മുട്ടുകളേക്കാള്‍ വേഗതയില്‍ പല്ലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരുന്നു.

പ്രിന്‍സിപ്പാള്‍ മേശ വലിപ്പ് തുറന്ന് ഒരു പൊതിയെടുത്ത് അപ്പുക്കുട്ടന്റെ കൈയില്‍ കൊടുത്തു.
'' ലുക്ക് അപ്പുക്കുട്ടന്‍. വാര്യര്‍ സാര്‍ എല്ലാം എന്നോട് പറഞ്ഞു. പരീക്ഷ കഴിയുന്നത് വരെ ഇതു നിന്റെ സ്വന്തമാണ്. ആവശ്യം കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കണം.''

താന്‍ നിന്നിടം കുഴിഞ്ഞ് ഭൂമിക്കടിയിലേയ്ക്ക് പോകുന്നതായി അപ്പുക്കുട്ടന് തോന്നി.
ഈ കലികാലത്തിലും ഇങ്ങനേയും അദ്ധ്യാപകരോ ?

ഒരു നോട്ടത്തിലോ ഭാവത്തിലോ കൂടി അപ്പുക്കുട്ടന്മാരെ തിരിച്ചറിയാന്‍ കഴിയുന്ന മഹാന്മാരായ ഗുരുക്കന്മാരെ നിങ്ങള്‍ക്ക് ഒരു കോടി പ്രണാമം...അപ്പുക്കുട്ടന്റെ മനസ്സ് മന്ത്രിച്ചു.


( എന്നെ ഞാനാക്കിയ മഹാന്മാരായ ഗുരുക്കന്മാരുടെ കാല്‍ക്കല്‍ ഈ കുറിപ്പ് വിനയപുരസ്സരം അര്‍പ്പിച്ച് കൊള്ളുന്നു. )

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP