Followers

വെടിയൂതി

Monday, November 17, 2008

സന്ധ്യാസമയത്ത് ആശാന്റെ ചായക്കടയിൽ പതിവ് പോലെ തന്നെ ചർച്ച നടക്കുകയാണ്. വിഷയം ഇന്നതെന്നൊന്നുമില്ല. ആകാശത്തിന് കീഴിലുള്ളതെന്തുമെന്ന് പണ്ടൊക്കെ വേണമെങ്കിൽ പറയാമായിരുന്നു. ഇന്ത്യയുടെ ബഹിരാകാശപ്രവേശന ശേഷം ചർച്ചാവിഷയങ്ങളിലും കാര്യമായ മാറ്റമുണ്ടായി.”നമ്മടെ ഇന്ത്യ ഇനി ചന്ദ്രനിലും, ചൊവ്വേലുമെല്ലാം പോവും. അമേരീക്കേനേം,റഷ്യേനേമെല്ലാം തരിപ്പണമാക്കാനുള്ള സംഗതിയെല്ലാം നമ്മളുണ്ടാക്കും.ഓട്ടവും,ചാട്ടവും, ഫുട്ബോളും,ഹോക്കിയെല്ലാം ആരേലുമെടുത്തോട്ടേന്ന്! പക്ഷേങ്കില് ആകാശത്തിന്റെ കാര്യത്തീ നമ്മളിനി വിടില്ല.” പണിക്കര് ചേട്ടൻ ദേശ സ്നേഹം മൂത്ത് ഇത്രയും പറഞ്ഞത് കുഞ്ഞൻ സഖാവിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. “ദേ, കാര്യോക്കെ പറഞ്ഞേക്കാം, അമേരിക്കേനെ എന്ത് വേണേ പറഞ്ഞോ...പക്ഷേ റഷ്യേനേ തൊട്ടാലുണ്ടല്ലോ...” സഖാവിന് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. ആൾ നിന്ന് വിറയ്ക്കുകയായിരുന്നു. ചർച്ചക്കാർ രണ്ട് ചേരിയായി തിരിഞ്ഞ് എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് നിന്നപ്പോഴാണ് അതുണ്ടായത്! റഷ്യ-അമേരിക്ക സംഘട്ടനം കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് കട്ടൻ ചായ മോന്തിക്കൊണ്ടിരുന്ന വിജയപ്പൻ ഡെസ്കിന്മുകളിലൂടെ ഒരു ചാട്ടം. ചാട്ടം ചെന്ന് നിന്നത് അടുക്കളയിൽ. പിന്നെ കണ്ടത് കത്തുന്ന വിറകു കൊള്ളിയുമായൊള്ളൊരു ഓട്ടം!
“അവൻ തൊടങ്ങി കലാപരിപാടി” ആശാന്റെ മുഖത്ത് വാഗ്വാദം നിന്നുപോയതിന്റെ നിരാശയുണ്ടാ‍യിരുന്നു.

വിജയപ്പൻ സ്കൂളിൽ പോകുന്നത് ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രമാണന്ന് കണ്ടുപിടിച്ചത് യാദൃശ്ചികമായിട്ടൊന്നുമല്ലായിരുന്നു. ഭക്തിപുരസരം ‘ഉപ്പുമാവ് ശരണം’ മന്ത്രവുമുരുവിട്ട് കൊണ്ട് വിജപ്പൻ ഉപ്പുമാവ് പുരയ്ക്ക് വലം വെയ്ക്കാൻ തുടങ്ങിയപ്പോൾ ‘ഉപ്പുമാവ് സാർ’ എന്ന് വിളിക്കുന്ന രാമൻ ചേട്ടൻ വിജയപ്പനെ അടുപ്പിലെ തീയൂതാൻ വിളിച്ചു. അങ്ങനെ വിജയപ്പൻ ‘തീയൂതി‘യായ് അറിയപ്പെടാൻ തുടങ്ങി! വിജയപ്പന് അതൊന്നും പ്രശ്നമല്ലായിരുന്നു. തീയൂതിയായാലും വയറ്റിലെ ആന്തൽ നിൽക്കുമെന്നുള്ളതുകൊണ്ട് ഉപ്പുമാവ് പുരയിലെ ജോലി വിജയപ്പൻ സ്ഥിരമാക്കി. ഉപ്പുമാവ് സാർ സന്തുഷ്ടനായി!
പക്ഷേ വില്ലനായി അവതരിച്ചത് സുഗതൻ സാറാണ്. വിജയപ്പന്റെ തീയൂതൽ അറിഞ്ഞ സുഗതൻ സാർ ഒരുനാൾ മുയലിനെ ചെവിയിൽ പിടിച്ച് തൂക്കിയെടുക്കുന്നത് പോലെ തൂക്കിയെടുത്ത് വിജയപ്പനെ അസംബ്ലിയിൽ കൊണ്ടുവന്നു. ഉപ്പുമാവ് തിന്നാൻ വേണ്ടി മാത്രം സ്കൂളിലെത്തുന്നവനെന്ന കുറ്റം വിജയപ്പനിൽ ആരോപിക്കപ്പെട്ടു! ചെവിയിൽ തൂക്കിയെടുത്ത് കൊണ്ടുവന്ന് തുടയ്ക്കിട്ടടിച്ചതിൽ വിജയപ്പന് സങ്കടമുണ്ടായില്ല. പക്ഷേ ഇനിമുതൽ ഉപ്പുമാവ് പുരയുടെ പരിസരത്ത് പോലും കാണരുതെന്ന അന്ത്യശാസന വിജയപ്പനിൽ സങ്കടമുണ്ടാക്കി. പാവം വിജയപ്പൻ! ഇനി മുതൽ ഒറ്റയ്ക്ക് തീയൂതണമല്ലോയെന്നോർത്തിട്ട് ഉപ്പുമാവ് സാറിനും സങ്കടമുണ്ടായി. ഉപ്പുമാവില്ലാത്ത ഒരു സ്കൂൾ ജീവിതത്തെക്കുറിച്ച് വിജയപ്പന് സ്വപ്നം കാണുവാൻ പോലുമായിരുന്നില്ല്ല. അതോടെ നിർത്തി വിജയപ്പൻ സ്കൂൾ ജീവിതം. മഴപെയ്താൽ പോലും സ്കൂളിന്റെ വരാന്തയിൽ കയറില്ലായെന്ന് കൈതത്തിൽ അമ്പലനടയിൽ ചെന്ന് വിജയപ്പൻ ഏത്തമിട്ട് പറഞ്ഞു.
അതുകണ്ടുനിന്ന ശാന്തിക്കാരൻ വിജയപ്പനെ അമ്പലത്തിലേയ്ക്ക് ക്ഷണിച്ചു. പ്രസാദവും, പായസവും, അവലും, മലരും, ശർക്കരയും, പഴവുമെല്ലാം ഉപ്പുമാവിനേക്കാൾ രുചികരമാണന്ന് വിജയപ്പൻ തിരിച്ചറിഞ്ഞു. ചെവിയ്ക്ക് പിടിച്ച് പുറത്ത് തള്ളാൻ അവിടെയൊരു സുഗതൻ സാർ ഇല്ലാതിരുന്നതിനാൽ കിണ്ടികഴുകലും, വിളക്ക് തുടയ്ക്കലുമായി ഒരു സന്തുഷ്ടജീവിതം നയിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിജയപ്പനൊരു ഉദ്യോഗകയറ്റം കിട്ടുന്നത്.

കതിനവാസു മുന്നറിയിപ്പില്ലാതെ അമ്പലത്തിൽ വരാതിരുന്ന ഒരു ദിവസമാണ് സെക്രട്ടറി പരീക്ഷണാർത്ഥം വിജയപ്പനെ ഉപയോഗിച്ചത്. വിജയപ്പൻ വിജയിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. വിജയപ്പന്റെ വിജയം ഉത്തരവാദിത്തബോധമില്ലാതെ സെക്രട്ടറിയെ വലച്ചിരുന്ന കതിനവാസുവിന്റെ പുറത്താക്കലിൽ അവസാനിച്ചു. കതിനപൊട്ടിക്കുന്നതും നിറയ്ക്കുന്നതുമെല്ലാം വിജയപ്പന്റെ ചുമതലയായി. പുതിയ ജോലി വിജയപ്പനും ഇഷ്ടമായി. വിളക്ക് തുടക്കുന്നതും, പാത്രം കഴുകുന്നതും കണ്ട് ഊറിച്ചിരിയുമായി പൊയ്ക്കൊണ്ടിരുന്ന ഭക്തകൾ ഒന്നടങ്കം ഇപ്പോൾ വെടിരസീതുമായി വിജയപ്പന്റെ അടുക്കൽ വരുവാൻ തുടങ്ങി. വിജയപ്പന് തിരക്കോട് തിരക്ക് തന്നെ! വിശേഷ ദിവസങ്ങളിൽ പറയുകയും വേണ്ട. അവലും, മലരും, പഴവും, പായസവും നേരാംവണ്ണം രുചിയറിഞ്ഞ് കഴിക്കുവാൻ വിജയപ്പന് സമയം കിട്ടാതായി. അവലും മലരും കഴിക്കാൻ പറ്റിയില്ലെങ്കിലും വിജയപ്പൻ സന്തുഷ്ടനായിരുന്നു. കൈയിൽ കുറച്ച് ചില്ലറ കിട്ടുമെന്നുള്ളതുകൊണ്ട് വിജയപ്പൻ കൂടുതൽ സന്തോഷവാനായി. ‘ആദ്യം ദക്ഷിണ പിന്നെ വെടി’ എന്ന നിലപാടാണ് വിജയപ്പൻ തുടക്കം മുതൽ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ വെടിപൊട്ടിയില്ലെങ്കിലും കാശ് വിജയപ്പന് കിട്ടിക്കൊണ്ടുമിരുന്നു.
സുന്ദരസുരഭിലമായി ജീവിതമിങ്ങനെ നീങ്ങിക്കൊണ്ടിരുന്ന ഒരു ദിനത്തിലാണ് വിജയപ്പന്റെ കതിന പണി മുടക്കിയത്. എത്ര ശ്രമിച്ചിട്ടും കതിന പൊട്ടുന്നില്ല. വെടിമരുന്ന് പുറത്തെടുത്ത് വീണ്ടും നിറച്ച് നോക്കി. രക്ഷയില്ല. കതിന പൊട്ടുന്നില്ല. ഭക്തജനങ്ങൾ അക്ഷമരായി. ചിലർ കതിന വാസുവിനെ അനുകൂലിച്ച് സംസാരിക്കാൻ തുടങ്ങി. ചിലർ സെക്രട്ടറിയെ കുറ്റം പറഞ്ഞു. ചിലർക്ക് വിജയപ്പനോട് അനുകമ്പ തോന്നി. ഏതു ജോലിയായാലും പരിചയസമ്പന്നത എന്നൊന്ന് വേണമെന്ന് ആളുകൾ അഭിപ്രായം പറഞ്ഞു. വിജയപ്പൻ നിന്ന് വിയർത്തു. കരിമരുന്ന് കത്തി കത്തി കുറ്റിയുടെ അടുത്ത് ചെന്ന് അയ്യോ പറ്റിച്ചേ എന്ന മട്ടിൽ അണഞ്ഞു പോകുന്നു. എത്ര ശ്രമിച്ചിട്ടും കുറ്റിയുടെ അകത്തോട്ട് തീ പിടിക്കുന്നില്ല. തീ കുറ്റിയ്ക്കകത്ത് കയറിയില്ലെങ്കിലും വിജയപ്പന്റെ തലയ്ക്കകത്ത് ഒരു നിമിഷത്തേക്കെങ്കിലും ബുദ്ധി കയറി. കയറിയ ബുദ്ധി പുറത്തേക്ക് പോകുന്നതിന് മുന്നേ വിജയപ്പൻ ഊതി. കത്താതിരുന്ന കതിനയിൽ ശക്തമായി ഊതി. അത്ഭുതം! അതുവരെ പണിമുടക്കിയിരുന്ന കതിന പതിവിനേക്കാൾ ശക്തിയിൽ പൊട്ടി. പൊട്ടല് കേട്ട് ഭക്തജനങ്ങൾ ഞെട്ടി. കൂടെ കതിനയെ വെല്ലുന്നൊരു കരച്ചിലുമുണ്ടായി. വെടിയുടെ പുകയും ശബ്ദവും മാറിയപ്പോൾ ആളുകൾ വിജയപ്പന്റെ മുഖം കണ്ടു! പാവം വിജയപ്പൻ മാത്രം ആരേയും കണ്ടില്ല.

ദൈവകോപം കൊണ്ടാണ് വിജയപ്പന്റെ മുഖം കത്തിയതെന്ന് വിശ്വാസികൾ വാദിച്ചു. ബാലവേല ശിക്ഷാർഹമാണന്നും അതുകൊണ്ട് സെക്രട്ടറി ശിക്ഷാർഹനാണന്നും അവിശ്വാസികൾ പറഞ്ഞുപരത്തി.സെക്രട്ടറിയെ ജനം പ്രതിസ്ഥാനത്താക്കി. ദൈവത്തിന് ബാലനെന്നോ വൃദ്ധനെന്നോ ഉള്ള വേർതിരിവൊന്നുമില്ലന്ന് സെക്രട്ടറി വാദിച്ച് നോക്കി. ജനം കേട്ടില്ല. അമ്പലപ്പറമ്പിൽ പലവട്ടം യോഗങ്ങൾ നടന്നു.

കതിനവാസുവിനെ തിരിച്ച് കൊണ്ടുവരികയല്ലാതെ സെക്രട്ടറിക്ക് വേറെ വഴിയില്ലായിരുന്നു. കതിനപൊട്ടാൻ തുടങ്ങിയതോടെ ജനങ്ങൾ ദൈവകോപവും നിയമവശങ്ങളും മറന്നു. കാലങ്ങൾക്ക് ശേഷവും കരിമരുന്നേല്‍പ്പിച്ച പാടുകൾ വിജയപ്പന്റെ മുഖത്ത് നിന്നും, അതിന്നിടയാക്കിയ കൃത്യം ജനങ്ങളുടെ മനസ്സിൽ നിന്നും മാറാതെ നിന്നു.
ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി വെടിമരുന്ന് ഊതിക്കത്തിച്ചവൻ എന്ന നിലയിൽ വിജയപ്പൻ വിഖ്യാതനായി!


“ആശാനെ, നല്ല കടുപ്പത്തിലൊരു കട്ടൻ‌ചായ പോരട്ടെ.” ഓടിക്കേറി വരുന്ന വഴിക്ക് തന്നെ ചായയ്ക്ക് ഓഡർ കൊടുത്തിട്ട് വിജയപ്പൻ നിന്നണയ്ക്കുകയായിരുന്നു. അപ്പോഴും വിറക് കൊള്ളി കൈയിലുണ്ടായിരുന്നു. തീ അണഞ്ഞ് പോയിരുന്നു എന്ന് മാത്രം.
“ഇത്തവണയും കിട്ടിയില്ല അല്ലേ?” ചായക്കടയിലിരുന്നവർ ചോദിച്ചു.
“കിട്ടും... ഒരു നാൾ കിട്ടും...അന്നു ഞാനവനെയൊക്കെ....”ഒരു പരിപ്പുവട വിജയപ്പന്റെ പല്ലുകൾക്കിടയിലിരുന്ന് ഞെരിഞ്ഞു.

“വെടിയൂതീ...” ഇരുട്ടത്ത് നിന്നും വീണ്ടും വിളികേട്ടു.

“നീയിവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരിയടാ. വിളിച്ച് മടുക്കുമ്പോൾ അവന്മാര് പൊയ്ക്കോളും.” ആശാനത് പറയുന്നത് കേൾക്കാൻ വിജയപ്പനവിടുണ്ടായിരുന്നില്ല. പുറത്തെ ഇരുട്ടിൽ അവൻ അപ്രത്യക്ഷനായിരുന്നു.

Read more...

മുല്ലപ്പൂമണമുള്ള ചേച്ചി

Monday, November 10, 2008

ശോഭനച്ചേച്ചിയെ കാണാൻ എന്തു രസമായിരുന്നു. പഴുത്ത ചാമ്പങ്ങയുടെ നിറമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. മുട്ടൊപ്പം മുടിയുണ്ടായിരുന്നു ശോഭനച്ചേച്ചിയ്ക്ക്. നല്ല രസമായിരുന്നു ശോഭനച്ചേച്ചിയുടെ സംസാരം കേൾക്കാൻ. കുപ്പിവള കിലുങ്ങുന്നത് പോലെ.

മാഞ്ചുവട്ടിലെ പെണ്ണുങ്ങളുടെ സംസാരവിഷയം ശോഭനച്ചേച്ചി ആയപ്പോഴാണ് അപ്പുക്കുട്ടന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത്. മീനാക്ഷി അമ്മായി പറയുകയാണ്. “ നല്ല തങ്കം പോലത്തെ പെണ്ണ്. തങ്കത്തിനേക്കാൾ നല്ല സ്വഭാവം. പക്ഷേ ആ മുട്ടൊപ്പം മുടിയൊണ്ടല്ലോ അതൊര് അപശകുനമാണ്. ഭർത്താവ് വാഴില്ല.”
വിലാസിനിച്ചിറ്റയ്ക്ക് അമ്മായി പറഞ്ഞതിഷ്ടപ്പെട്ടില്ല. “ അല്ലേലും ഈ അമ്മായിക്ക് മൊത്തം അന്ധവിശ്വാസമാണ്. എന്ത് കണ്ടാലും അതിനൊരു കുറ്റം കണ്ടുപിടിക്കും”
രണ്ട് വിരലുകൾ ചുണ്ടത്ത് വെച്ച്, അതിന്റെ വിടവിലൂടെ അമ്മായി വായിലെ മുറുക്കാൻ മുഴുവൻ ‘ഫൂ’ എന്ന് നീട്ടിത്തുപ്പി.
“നീ നോക്കിക്കോടീ, വരാൻ പോണ പൂരം കണ്ടാൽ പോരേ.”

ശോഭനച്ചേച്ചിയുടെ കല്ല്യാണക്കാര്യമാണ് സംസാരവിഷയം. ഒരു സർക്കാരുദ്യോഗസ്ഥൻ ശോഭനച്ചേച്ചിയെ കാണാൻ വന്നുവത്രേ! എല്ലാവർക്കും ചെറുക്കനെ ശരിക്കുമങ്ങ് ബോധിച്ചു. സുന്ദരൻ! നല്ല ചൊക ചൊകാന്നിരിക്കുന്ന ചെറുക്കനാണന്നാണ് വിലാസിനിചിറ്റ പറഞ്ഞത്. ശോഭനച്ചേച്ചിയ്ക്കും ചെറുക്കനെ നന്നേ ഇഷ്ടപ്പെട്ടത്രേ!
ഇനിയിപ്പം കല്ല്യാണം നടക്കും! നാലുകൂട്ടം പായസവും പരിപ്പും പപ്പടവുമൊക്കെയായി നല്ലൊരു സദ്യ ഒക്കും. അപ്പുക്കുട്ടന്റെ വായിൽ വെള്ളമൂറി.
സ്ത്രീധനമൊന്നും അവരാവശ്യപ്പെട്ടില്ലന്നാണ് പെണ്ണുങ്ങൾ പറയുന്നത്. “ഇക്കാലത്തും ഇങ്ങനേം ആമ്പിള്ളാരുണ്ടോ?” എന്നാണ് അമ്മായിക്ക് സംശയം.
അമ്മായി ശബ്ദം താഴ്ത്തി പറയുന്നത് കേൾക്കാനായി അപ്പുക്കുട്ടൻ കാതുകൂർപ്പിച്ചു.
“ടീയേ, പെമ്പിള്ളാരേ, ന്റെ ബലമായ സംശയം അവനെന്തോ കൊഴപ്പമുണ്ടന്നാ. അല്ലങ്കീ ഇക്കാലത്ത് ഏതെങ്കിലും സർക്കാര് ജോലിക്കാരൻ ശ്രീധനം വേണ്ടന്ന് പറയുമോ?”
“കരിനാക്ക് കൊണ്ടൊന്നും പറയാതെന്റമ്മായി. ഒരു പെണ്ണ് രക്ഷപ്പെടുന്നെങ്കിൽ പെടട്ടേന്ന്...” വിലാസിനി ചിറ്റപറഞ്ഞതിഷ്ടപ്പെടാഞ്ഞിട്ടായിരിക്കാം അമ്മായി ചകിരി പിരിക്കുന്നത് നിർത്തി, ഇരുന്നിരുന്ന ചാക്ക് മടക്കി കക്ഷത്തിൽ വെച്ച് വടക്കോട്ട് നടന്നു.


കല്ല്യാണാലോചന മുറപോലെ നടന്നു. ഉടനുണ്ടാകും കല്ല്യാണമെന്ന് എല്ലാരേം പോലെ അപ്പുക്കുട്ടനും വിചാരിച്ചു. പക്ഷേ സംഭവങ്ങൾ പെട്ടെന്ന് തകിടം മറിയുകയായിരുന്നു. ചെറുക്കന് എന്തോ തീരാവ്യാധിയുണ്ടന്ന വാർത്ത പരന്നു. ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ. ഹാർട്ടിന് കേടൊള്ള ചെറുക്കനാണത്രേ!.
ഈ കല്ല്യാണം നടന്നാൽ ശോഭനേടെ ഭാവി വെള്ളത്തിലാവുമെന്ന് മാഞ്ചുവട് കമ്മറ്റി വിധിയെഴുതി.
കല്ല്യാണം കഴിച്ചാൽ ചെറുക്കൻ ചത്തുപോവുമെന്ന് ‘ഡാട്ടറ് സർട്ടിക്കേറ്റു‘ണ്ടന്നാണ് അമ്മായി പറഞ്ഞത്.

എല്ലാരും കല്ല്യാണത്തെ എതിർത്തു. വീട്ടുകാരും നാട്ടുകാരും. കല്ല്യാണത്തെ അനുകൂലിക്കുന്ന രണ്ടേ രണ്ട് പേരേ ഉണ്ടായിരുന്നുള്ളു. ഒന്ന് ശോഭനച്ചേച്ചി. രണ്ടാമത്തേത് അപ്പുക്കുട്ടനും! പക്ഷേ അപ്പുക്കുട്ടനതാരോടും പറഞ്ഞില്ല. ആരെങ്കിലും കേട്ടാൽ സദ്യ തിന്നാനുള്ള കൊതികൊണ്ടാണന്ന് പറഞ്ഞ് കളയും. എന്തിനാ വെറുതേ നാണക്കേട്!

ശോഭനച്ചേച്ചി കരച്ചിലോട് കരച്ചിൽ തന്നെ. ഊണുമില്ല ഉറക്കവുമില്ല. കുളിയുമില്ല ഒരുങ്ങലുമില്ല. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ കലങ്ങി. ദേഹത്തിന്റെ മുല്ലപ്പൂമണമൊക്കെ വിയർപ്പ് മണമായി. കുളിക്കാതിരുന്നാൽ അപ്പുക്കുട്ടനെ മാത്രമല്ല വിയർപ്പ് നാറുന്നതെന്ന് പറയണമെന്നുണ്ടായിരുന്നു അവന്. പക്ഷേ പറഞ്ഞില്ല.മറ്റുള്ളോരെന്ത് വിചാരിക്കും!

നൂറ് പേരുടെ മുന്നിൽ ഒരുങ്ങി ചമഞ്ഞ് നിൽക്കാൻ തന്നെക്കൊണ്ടാവില്ലന്നാണ് ശോഭനച്ചേച്ചി പറഞ്ഞത്. ഒരുമിച്ച് ജീവിക്കുന്നത്രയും കാലം സന്തോഷകരമായി കഴിയുന്നതാണ് ഇഷ്ടപ്പെടാത്ത ആളിനോടൊപ്പം ജീവിതകാലം മുഴുവൻ കഴിയുന്നതിനേക്കാൾ താനിഷ്ടപ്പെടുന്നതെന്ന് ശോഭനച്ചേച്ചി തീർത്ത് പറഞ്ഞു.

“പെണ്ണിന്റെ ഒരു വിധിയേ...” അമ്മായി തലയിൽ കൈ വെച്ചു.

പെണ്ണിന്റെ ആഗ്രഹമതാണങ്കിൽ അങ്ങനെ തന്നെ നടക്കട്ടേയെന്ന് കാരണവന്മാർ തീരുമാനിച്ചു. ശോഭനച്ചേച്ചി കരച്ചിൽ നിർത്തി. മഴക്കാറ് മാറിയ മാനത്ത് നിന്നും വെട്ടം വീഴണമാതിരി തോന്നി അപ്പുക്കുട്ടന് ശോഭനച്ചേച്ചിയുടെ മുഖം. ശോഭനച്ചേച്ചിയുടെ കല്യാണത്തിനായി പുതിയ ഉടുപ്പും നിക്കറും വാങ്ങിപ്പിക്കേണം. അച്ഛൻ ഇടങ്ങേറുണ്ടാക്കിയില്ലെങ്കിൽ ഒരു ചെരുപ്പ് കൂടി വാങ്ങിപ്പിക്കേണം. വടക്കേക്കരേലെ ഹരിദാസിന്റെ ആയിരിക്കും പാചകം. ഹരിദാസിന്റെ അവിയലിന്റെ സ്വാദ് അപ്പുക്കുട്ടനിഷ്ടമാണ്. പായസമാണങ്കിൽ ബഹുകേമം!

കല്യാണം കഴിഞ്ഞ് ശോഭനച്ചേച്ചി ഭർത്താവിന്റെ വീട്ടിൽ പോയി. ശോഭനച്ചേച്ചിയെപ്പോലെ തന്നെ അപ്പുക്കുട്ടനും സന്തോഷമായി. സദ്യയുണ്ട് വീർത്ത വയറ് കൊണ്ട് വന്ന അമ്മയെ കാണിച്ച വകയിൽ തുടയിൽ അടിയും കിട്ടി.
“പിള്ളാര് വേണ്ടാതീനമേ പറയൂ..അവൻ പറയുവാണേ, ഇനിയിപ്പോ ശോഭനേടേ വയറും ഇത് പോലേ വീർത്ത് വരുമെന്ന്.”

“ഇപ്പഴത്തെ പിള്ളാര് പണ്ടത്തെപ്പോലല്ല. വെളഞ്ഞ വിത്തുകളാ...നല്ല അടികിട്ടാത്ത സൂക്കേടാ...” അമ്മായി പറയുന്നത് കേട്ടപ്പോ അമ്മയ്ക്ക് ഒന്നുകൂടി ദേഷ്യം കൂടി. അപ്പുക്കുട്ടൻ ഓടി.

പിറ്റേന്ന് മാഞ്ചുവട് കമ്മറ്റി കൂടിയപ്പോഴാണ് അപ്പുക്കുട്ടൻ ആ വിവരം അറിഞ്ഞത്. ശോഭനച്ചേച്ചിയുടെ ഭർത്താ‍വ് ആശുപത്രീലാണത്രേ! രാത്രീൽ നെഞ്ചുവേദന ഉണ്ടായിയെന്ന്!

“അന്നേ ഞാൻ പറഞ്ഞതാ ഈ ബന്ധം നമ്മുക്ക് വേണ്ടന്ന്...ആര് കേക്കാൻ...ഇനീപ്പോ അനുപവിച്ചോ...പെമ്പിള്ളാരായാൽ കൊറച്ചൊക്കെ അനുസരണ വേണ്ടേ...അവന്റെ തൊലിവെളുപ്പ് കണ്ടവളങ്ങ് മയങ്ങിപ്പോയി...ഇപ്പോ ആരാ അനുഭവിക്കുന്നേ...ഒറ്റ ദെവസം കൊണ്ട് തീർന്നില്ലേ എല്ലാം.” അമ്മായിയ്ക്ക് ശകാരം നിർത്തണമെന്നില്ലായിരുന്നു. പക്ഷേ അമ്മയും വിലാസിനിചിറ്റയും ഇടയ്ക്ക് കയറിയത് കൊണ്ട് തൽക്കാലം നിർത്തി.

“അമ്മായിടേ വർത്താനം കേട്ടാ ശോഭനേടെ ഭർത്താവ് ചത്ത് പോയത് പോലാണല്ലോ...ഒന്ന് നിർത്തെന്ന്..ആരെങ്കിലും കേട്ടാലെന്തോ വിചാരിക്കും? നമ്മള് സ്വന്തക്കാര് തന്നെ ഇങ്ങനെ തുടങ്ങിയാലോ...”

“ഞാനൊന്നും പറയുന്നില്ലേ...” അമ്മായി പിണങ്ങി പോയി.

ശോഭനച്ചേച്ചീടെ ഭർത്താവ് കുറെ അധികനാള് ആശുപത്രീലാരുന്നു. രക്ഷപ്പെടാൻ സാധ്യത ഇല്ലന്നാണ് അപ്പുക്കുട്ടന് പെണ്ണുങ്ങളുടെ വർത്തമാനത്തിൽ നിന്നും മനസ്സിലായത്. ശോഭനച്ചേച്ചി ഗർഭിണിയാണന്ന വിവരവും അപ്പുക്കുട്ടനങ്ങനാണറിഞ്ഞത്.

‘ഒറ്റ ദിവസം കൊണ്ട് അവള് കാര്യം സാധിച്ചെടുത്തെന്നാണ്’ അമ്മായി പറഞ്ഞത്.

ഒരു കുഞ്ഞിനേം കൊണ്ട് ഇനിയുള്ള കാലം ഒറ്റയ്ക്ക് താമസിക്കുകയെന്ന് വെച്ചാൽ.... അവള് നന്നേ ചെറുപ്പമല്ലേ...ഒരു ജീവിതമല്ലേ പാഴാവുന്നത്... മാഞ്ചുവട്ടിലെ മറ്റ് പെണ്ണുങ്ങളുടെ സംശയമതായിരുന്നു. ശോഭനച്ചേച്ചിയുടെ ഭർത്താവ് മരിച്ച് പോയി എന്ന രീതിയിലായിരുന്നു പെണ്ണുങ്ങളുടെ സംസാരം. അപ്പുക്കുട്ടനതങ്ങ് രസിച്ചില്ല. വലിയവരായിട്ട് പോലും വകതിരിവില്ല. പിള്ളാര് വല്ലതുമാണിങ്ങനെ പറയുന്നതെങ്കിൽ തൊടയ്ക്കിട്ട് കിഴുക്കാൻ നൂറാളുണ്ടാവും! ഇവരുടെയൊക്കെ ചെവിക്ക് പിടിക്കാൻ പോലും ആളില്ലാണ്ടായല്ലോ!

പെണ്ണുങ്ങളുടെ പറച്ചില് പോലെ തന്നെ സംഭവിച്ചു. അമ്മായിയുടെ കരിനാക്ക് ഫലിച്ചു. ശോഭനച്ചേച്ചി ഒറ്റയ്ക്കായി. സഹതാപമൂറുന്ന കണ്ണുകൾ ശോഭനച്ചേച്ചിയെ സ്വന്തം വീട്ടിലേക്കാനയിച്ചു. ശോഭനച്ചേച്ചിയെ നിരീക്ഷിക്കാൻ പെണ്ണുങ്ങൾ മാറി മാറി നിന്നു. ‘പെണ്ണ് കടും കൈ വല്ലതും ചെയ്ത് കളയുമോന്നായിരുന്നു‘ എല്ലാരുടേം സംശയം. അങ്ങനൊന്നുമുണ്ടായില്ല. ശോഭനച്ചേച്ചി പ്രസവിച്ചു. ഓമനത്തുമുള്ളൊരു പെൺകുഞ്ഞ്! അപ്പുക്കുട്ടന് കൊച്ചിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനായില്ല. ഇങ്ങനെ നോക്കിയാൽ കുഞ്ഞിന് കൊതികിട്ടുമെന്ന് അമ്മ പറഞ്ഞു.
ശോഭനച്ചേച്ചീടെ കുഞ്ഞ് നല്ല കളിയും ചിരിയുമൊക്കെയായി. അത് ശോഭനച്ചേച്ചീയിലോട്ടും പകർന്നു. പണ്ടത്തെ ശോഭന ചേച്ചി തിരിച്ച് വന്നത് പോലെ തോന്നി അപ്പുക്കുട്ടന്.

“രണ്ടാം കെട്ടിന് ഒരു നല്ല ആലോചനവന്നിട്ടും പെണ്ണായാൽ അവള് സമ്മതിക്കുന്നില്ല.എന്തൊരു ജന്മമാ അവടെ...ഇനിയുള്ള ജീവിതം മൊഴോനും ആ കൊച്ചിന് വേണ്ടീള്ളതാന്നാ അവള് പറേണത്.” മാഞ്ചുവട്ടിലിരുന്ന് അമ്മായി അത് പറയുമ്പോൾ അപ്പുക്കുട്ടനൊരു സംശയം തോന്നി.

മുട്ടൊപ്പം മുടിയൊള്ള ശോഭനച്ചേച്ചിയ്ക്ക് ഭർത്താവ് വാഴില്ലന്ന് അമ്മായിയല്ലേ പണ്ട് പറഞ്ഞത്...എന്നിട്ടിപ്പോ...ആ... ആർക്കറിയാം...ഈ വലിയവരുടെ വാക്കിനൊന്നും ഒരു സ്ഥിരതയില്ലന്നേ...

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP