സുന്ദരമായൊരു പാസ് കഥയില്ലിത് കാര്യം
Monday, June 15, 2020
പ്രായം ഏകദേശം 18 അല്ലെങ്കിൽ 19 ഒക്കെ ആയിരിക്കുന്ന കാലത്താണ് ഡ്രൈവിങ്ങ് ലൈസൻസിനായ് ഒരു ഫോട്ടോ എടുക്കാനായ് വീടിന്നടുത്തുള്ള സ്റ്റുഡിയോവിൽ പോയത്. ചേട്ടൻ ഫോട്ടോയൊക്കെ എടുത്ത് രണ്ട് ദിവസം കഴിഞ്ഞ് കോപ്പിയ്ക്കായ് വരാൻ പറഞ്ഞതിൻപ്രകാരം കൃത്യദിവസം തന്നെ വന്ന് ഫോട്ടോ വാങ്ങി. സത്യം പറയണോല്ലോ ഫോട്ടൊ കണ്ട് ഞാൻ കരഞ്ഞുപോയി. പോക്കാച്ചിത്തവളേടെ പോലെ കൺപോളേന്ന് വിട്ട് നിൽക്കുന്ന വലിയകണ്ണും വരച്ച് വെച്ചപോലത്തെ മീശേം....
സങ്കടം സഹിക്കവയ്യാതെ ‘ചേട്ടാ‘ എന്നു വിളിച്ചതും മഴവെള്ളം പോലെ കണ്ണിൽ നിന്നും വെള്ളം ചാടിയതും അതുകണ്ട് സാന്ത്വനിപ്പിക്കാനായ് ചേട്ടൻ പയ്യെ ചെവിയിൽ പറഞ്ഞ നല്ലവാക്കുകളും ഓർമ്മയിൽ...
“സാരമില്ലട, ഫോട്ടോയാണേലും ഒള്ള മുഖമല്ലേ വരത്തൊള്ളൂന്ന് ആശ്വസിക്കൂ.”
ആശ്വസിച്ച് വീട്ടിൽ വന്നപ്പോഴാണ് സംഗതി മാറിയത്. ഫോട്ടോ നോക്കി അമ്മ വക കമന്റ്, “നിന്നെ നേരില് കാണുന്നതാടാ ഇതിലും ഭംഗി.”
കൊറോണക്കാലത്ത് ഹൈദ്രാബാദിലെ റോഡിലൂടെ വണ്ടി ഓടിക്കുന്ന സുഖം ഒന്നു വേറേ തന്നെയാണ്! ഒരു പക്ഷേ ഇത്തരമൊരവസരം പിന്നീടുണ്ടായെന്നും വരില്ല.നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന റോഡൊക്കെ വെല്ലുവിളിച്ചുകൊണ്ട് നീണ്ടു നിവർന്ന് കിടക്കുന്നു.
ലോക്ഡൌൺ അവഗണിച്ച് വെളിയിലിറങ്ങണമെന്ന് മനസ്സുകൊണ്ട് ആഗ്രഹമില്ലാതിരിന്നിട്ടുകൂടി നിത്യേന ഹൈദ്രാബാദിലെ റോഡുകളിലൂടെ 80 കി.മീ ഡ്രൈവ് ചെയ്യേണ്ടി വരുന്നു. ഡ്രൈവിങ്ങ് ആയാസം. തിരക്കില്ല. വണ്ടിയില്ല.ആളില്ല. അഞ്ച് ചെക്ക് പോസ്റ്റ് മാത്രം.
എല്ലായിടത്തും പോലീസ് വണ്ടിക്ക് കൈകാണിക്കും. ഐഡി കാണിക്കുമ്പോൾ ലാത്തികൊണ്ട് പോകാൻ അനുവാദം.
ആദ്യഘട്ട ലോക്ഡൌൺ തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഒരു പോലീസുകാരന്റെ സ്നേഹപൂർവമായ ഉപദേശം. “ഓൺലൈൻ പാസ്സിന് അപേക്ഷിച്ചുകൂടെ?” ശരിയാണ് രണ്ടുകൂട്ടർക്കും പണി എളുപ്പമാവും.
പാസിന് അപേക്ഷിച്ച് പിറ്റേന്ന് തന്നെ കിട്ടി. നല്ല കളർ പ്രിന്റൊക്കെ എടുത്ത് വണ്ടീടെ മുന്നിൽ തന്നെ ഒട്ടിച്ചു.
പാസ് വെച്ചതിൽ പിന്നെ ചെക്കിങ്ങ് ആന്റ് ക്വൊസ്റ്റ്യനിങ്ങ് പണ്ടത്തേതിലും കൂടുതലായി തോന്നി. കാരണം മാത്രം പിടി കിട്ടിയില്ല. എല്ലാവരും അവസാനം ഐഡി കാർഡ് നോക്കും. പിന്നെ ലാത്തി ആട്ടി അനുവാദം.
ഇന്ന് തിരികെ വരുമ്പോൾ രണ്ട് പോലീസുകാർ ചെക്ക്പോസ്റ്റിൽ ലാത്തി ചൂണ്ടി വണ്ടി നിർത്തിച്ചു. പാവം പോലീസുകാർ...എന്തു കഷ്ടമാണ് അവരുടെ ജോലി. വെയിലത്ത്... വകതിരിവില്ലാതെ വണ്ടിയുമായിറങ്ങുന്ന എത്രയോ ആൾക്കാർ. എല്ലാവരോടും സംയമനത്തോടെ കാര്യങ്ങൾ ചോദിച്ച്, ഡൊക്കുമെന്റ്സ് പരിശോധിച്ച് യാത്രാനുമതി നൽകുന്നവർ. ഇന്നലെ ഒരു ചെക്ക് പോസ്റ്റിൽ കുറേ ആൾക്കാർ പെട്ടിവണ്ടിയിൽ കരിക്കുമായ് വന്ന് പോലീസുകാർക്ക് നൽകുന്നതുകണ്ടു. അല്പം വെള്ളം കുടിക്കണമെങ്കിൽ പോലും ഒരു കടപോലുമില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക ചെക്ക് പോസ്റ്റുകളും. വാട്ട്സാപ്പിൽ പല വീഡിയോകളും കണ്ടിരുന്നു. പോലീസ് അടിക്കുന്നു. ഏത്തമിടീക്കുന്നു തുടങ്ങി പലതും. പക്ഷേ തെലങ്കാന പോലീസിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് എനിക്ക് അത്തരമൊരനുഭവം ഉണ്ടായിട്ടില്ല. അതല്ല ചിലർക്കെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടങ്കിൽ അതിന് വ്യക്തമായ കാരണവുമുണ്ടാവാമെന്നാണ് എന്റെ ഒരിത്.
അപ്പോൾ പറഞ്ഞ് വന്നത് അതൊന്നുമല്ല. ഇന്ന് തിരികേ വരുമ്പോൾ എന്നെ പോലീസുകാർ പിടിച്ച് നിർത്തി. ഒരാൺ പോലീസും ഒരു പെൺ പോലീസും. വണ്ടിയിൽ ഒട്ടിച്ചിരിക്കുന്ന പാസ് കണ്ടിട്ട് പെൺ പോലീസിന് കാര്യം പിടികിട്ടുന്നില്ല. ആൺപോലീസ് വിശദീകരിച്ചുകൊടുത്തു. ഇത് ഓൺലൈനിൽ എടുക്കുന്ന പോലീസ് പാസാണ്.(പാവം പെൺപോലീസ്..ഡിപ്പാർട്ട്മെന്റിലെ തീരുമാനങ്ങൾപോലും അവരിലോട്ടെത്തിയിട്ടില്ല.)
ആൺ പോലീസ് വണ്ടിക്കൊരു വലം വെച്ച് ലാത്തികൊണ്ട് ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. എന്നിട്ടൊരു ചോദ്യം. “ഈ ഫോട്ടൊയിലുള്ളത് നിങ്ങള് തന്നെയാണോ?” ഞാൻ മാസ്ക് മാറ്റി മുഖം മുഴുവൻ കാണിച്ചു. പോലീസുകാരന് എന്നിട്ടും പുളിചവച്ച മുഖം മാത്രം. കുറച്ച് നേരം നിന്നിട്ട് ലാത്തികാട്ടി. പൊയ്ക്കോളാൻ...
കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകുന്നതിന് മുന്നേ ചുമ്മാതെ വണ്ടീടെ മുന്നിൽ ചെന്ന് പാസൊന്ന് നോക്കി. ശരിയാണ്. ഏറ്റവും പുതിയ ഫോട്ടോ തന്നെയാണ്. വണ്ടീടെ വശത്ത് വന്ന് മിററിലേക്കും പിന്നെ പാസിലേക്കും മാറി മാറി നോക്കി.
ശരിയാണ്. ഫോട്ടോയിലെ ഞാൻ എന്നെക്കാളും വളരെ സുന്ദരനാണ്. ഫോട്ടോഷോപ്പിലിട്ട് മുഖമൊക്കെ സുന്ദരമാക്കിത്തന്നപ്പോ സ്റ്റുഡിയോക്കാരനോട് വലിയ സ്നേഹമാരുന്നു.
0 comments:
Post a Comment