Followers

ഏഴാം കടൽ

Wednesday, December 9, 2020



സെബാസ്റ്റ്യൻ ഡോക്ടർ ചോദ്യങ്ങൾ പലതും ചോദിച്ചുകൊണ്ടിരുന്നെങ്കിലും കൊച്ചൗസേപ്പ് കൈകൾ തോളിൽ കൊളുത്തി മുകളിൽ കറങ്ങുന്ന ഫാനും നോക്കി ഗുണന ചിഹ്നമായി കസേരയിൽ കുത്തിയിരുന്നതല്ലാതെ മറുപടി ഒന്നും നൽകിയിരുന്നില്ല. 

“അപ്പച്ചന്റെ പേരെന്താണന്ന് ഓർമ്മയുണ്ടോ? വേണ്ട. പ്രായേത്രയായന്നെങ്കിലും പറയാമോ?” അറ്റകൈയെന്നോണമാണ് ഡോക്ടറത് ചോദിച്ചത്.


തോളുകൾ മുകളിലോട്ടാക്കി, ചേർത്ത് പിടിച്ച ചുണ്ടുകളിലൂടെ കാറ്റ് ഉള്ളിലോട്ട് വലിച്ച് കേറ്റി, കണ്ണുകളിറുക്കി അടച്ച കൊച്ചൗസേപ്പിനെ നോക്കി ഡോക്ടർ ചിരിച്ചു. പിന്നെ ചെവിയിൽ പതിയെ ചോദിച്ചു, “അമ്മച്ചി എന്നും അപ്പച്ചന് ഹരമാരുന്നു. അല്ലിയോ?” 

നാണം മൊട്ടിട്ട കൊച്ചൗസേപ്പിന്റെ  മുഖം നിശാഗന്ധി പോലെ വിരിഞ്ഞു. പല്ലുകളടർന്ന് മോണ തെളിഞ്ഞ വായയിൽ ചിരി നിറച്ചുകൊണ്ട് കൊച്ചൗസേപ്പ് തിരികെ ചോദിച്ചു,“അന്നമ്മ ആറെണ്ണത്തിനെ പെറ്റത്ചുമ്മാതാണോ ഡാക്ടറേ?” 

 

“ഡോക്ടറേ എഴുപത്തഞ്ച് ക ഴിഞ്ഞെന്നാ റേഷൻ കാർഡില്. പക്ഷേ കൈയ്യിലിരിപ്പ് മാത്രം ...” 

അവജ്ഞ മുറ്റി നിൽക്കുന്ന പത്രോസിന്റെ ശബ്ദം വാതിലിന് വെളിയിൽ നിന്ന് കേട്ടതും  കൊച്ചൗസേപ്പ് കസേരയിൽ നിന്നും ചാടി. “പന്ന നായിന്റെ മക്കൾ. ... അപ്പനെ നന്നാക്കാനിറങ്ങിയിരിക്കുന്നു.  ഞാനെന്റെ കെട്ടിയോളെ എന്തും ചെയ്യും. അതൊക്കെ ചോദിക്കാൻ നീയൊക്കെ ആരടാ?”  

സെബാസ്റ്റ്യൻ ഡോക്ടർ ശാന്തനായി എണീറ്റ് വന്ന് കൊച്ചൗസേപ്പിനെ പിടിച്ച് കസേരയിൽ വീണ്ടും ഇരുത്തിയിട്ട് തുറന്നിട്ടിരുന്ന വാതിൽ ചേർത്തടച്ചു. “അപ്പച്ചൻ അവിടിരി, എന്താ സംഭവിച്ചതെന്ന് ഓർത്ത് പറയാൻ പറ്റുമോന്ന് നോക്ക്.”


കൊച്ചൗസേപ്പ് വിരലുകൾ മടക്കി. ഒന്നാമൻ പത്രോസ്, അവന്ന് താഴെ ജോസ്, പിന്നെ ഏലി, മേഴ്സി, ജോർജൂട്ടി. പത്രോസും ജോസും കുടുംബത്തിനടുത്ത് തന്നാ താമസം. ഏലീടേം മേഴ്സീടേം കെട്ടിയോന്മാരുടെ വീടും അടുത്ത് തന്നാ. ഇനി നിങ്ങള് പറ ഡാക്ടറേ, അന്നമ്മ എന്റെ മുന്നില് എടക്കെടക്ക് വരണത് അവക്കടെ സ്നേഹം കൊണ്ടല്ല്യേ ...  അതിന് ഞാനെന്നാ പെഴച്ചെന്നാ . ...”


“മക്കൾ ആറു പേരുണ്ടന്നല്ലേ പറഞ്ഞത് ? ഒരാളുടെ പേരു കൂടി ബാക്കിയുണ്ടല്ലോ അപ്പച്ചാ?” 

ഡോക്ടറെ അതിശയിപ്പിച്ചുകൊണ്ടുള്ള അതി ശക്തമായൊര് ആട്ടായിരുന്ന് അപ്പോൾ കൊച്ചൗസേപ്പിൽ നിന്നുമുണ്ടായത്!


“ഫ്ഫ. ...“ പല്ലുകൾക്കിടയിലൂടെ തുപ്പൽ തെറിച്ചു. “സ്റ്റുഡിയോക്കാരൻ. ... തുണിയഴിപ്പിച്ച് പടമെടുത്ത് വിറ്റ നാറ്റക്കേസാ ... പുത്തൻ കുരിശ് തറവാടിന്റെ പടിക്കകത്ത് കേറ്റില്ല എരണംകെട്ടവനെ. ...” 


കൺസൾട്ടേഷൻ റൂമിന്റെ പുറത്ത് അപ്പോൾ പത്രോസിന്റെ ശബ്ദമുണ്ടായി. “തങ്കച്ചനെ കുറിച്ച് എന്തേലും പറഞ്ഞാലോ ഓർത്താലോ മതി. ഇതാ കളി. ... ”


ഡോക്ടർ കൊച്ചൗസേപ്പിനെ ഇമ വെട്ടാതെ നോക്കി, “അപ്പച്ചാ, യൂ ആർ പെർഫക്റ്റലി ആൾ റൈറ്റ്. ഇവരൊക്കെ പറയുന്നത് പോലെ ഒന്നുമില്ല.“


ഒരു വിജയിയുടെ ഔത്സുക്യത്തോടെ കൊച്ചൗസേപ്പ് കസേരയിലോട്ട് അമർന്നിരുന്നു.


-----


മേഴ്സി വെച്ച മുളകിട്ട് സ്രാവ് കറി ചൂട് ചോറിലേക്ക് വീണപ്പോഴായിരുന്നു കൊച്ചൌസേപ്പിന്റെ  കുസൃതി നിറഞ്ഞ കണ്ണുകൾ ഭിത്തിയിലിരുന്ന അന്നമ്മയെ അടിമുടി അളന്നത്. കുണുക്കനിൽ തട്ടിയെത്തിയ വെളിച്ചത്തിൽ  അന്നമ്മ എരിവായിമാറി. കൊച്ചൗസേപ്പിന്റെ  കുസൃതിക്കണ്ണുകൾ അന്നമ്മയെ വിളിച്ചു, 

“ഒരു തവണ...ഒറ്റത്തവണ കൂടി...ആരുമില്ലാത്ത സമയമല്ലേയെന്റന്നമ്മോ. ...“ അന്നമ്മ മിണ്ടിയില്ല. അനങ്ങിയില്ല.  “ആറ് പെറ്റപ്പോളും കാട്ടാത്തൊരു എടങ്ങേറ്. ...” 

കൊച്ചൌസേപ്പിന് സഹിച്ചില്ല. ഒറ്റ ചാട്ടമായിരുന്നു. സ്രാവ് കറി ചിതറി. യുവത്വം നഷ്ടപ്പെടാത്ത മനസ്സിന് മുന്നിൽ ചുളുങ്ങിയ ശരീരം ഉടഞ്ഞുവീണു. ചുവന്ന കറ പുള്ളിക്കുത്ത് വീഴ്ത്തിയ വെള്ള മുണ്ടിലേക്ക് മുഖമാഴ്ത്തിയിരുന്ന് അന്നമ്മ കരയുന്നത് കൊച്ചൗസേപ്പിന് സഹിച്ചില്ല. 

“നീ കേക്കാഞ്ഞോണ്ടല്ലേ അന്നമ്മേ ...”  അനന്തതയിലേയ്ക്ക് ചുഴിഞ്ഞിറങ്ങുന്ന കണ്ണുകളുമായ് അനങ്ങാതിരുന്ന അന്നമ്മയെ കൈയിലെടുത്ത് കൊച്ചൌസേപ്പ് തുരുതുരെ ചുംബിച്ചു. ഊർന്നിറങ്ങിയ മിഴിനീർ ചാലുകളായി ചില്ലിലൂടെ താഴേക്ക് പതിച്ച് ചിതറി.



“പ്രായായീന്ന് വെച്ച് ഇങ്ങനേമൊണ്ടോ? അപ്പനിതെന്തോന്നിന്റെ സൂക്കേടാ?” പൂണ്ടടക്കം പിടിച്ച്, അഴിഞ്ഞുപോയ മുണ്ട് അരയ്ക്ക് ചുറ്റിക്കുമ്പോൾ എഴുപത് കഴിഞ്ഞ എല്ലിന്റെ മൂപ്പിൽ പത്രോസ് പതറി.”


“ വയസ്സായെന്നൊരു ബോധോമില്ല. കെട്ടുപ്രായോള്ള കൊച്ചുമക്കളുള്ള വീടാ. നാണക്കേട്. ...”  മേഴ്സിയുടെ സങ്കടത്തിന് പരിഹാരമെന്നോണം ഏലി കൂട്ടിച്ചേർത്തു, “സന്ധ്യയാകുമ്പോഴേ വല്ല ഒറക്ക ഗുളികേം കൊടുത്താൽ മാനക്കേടില്ലാതെ കഴിയാൻ പറ്റുമാരുന്നു.” 


ഡോക്ടറെ കാണിക്കുന്നതാണ് ബുദ്ധിയെന്ന് ജോസാണ് പറഞ്ഞത്. കഴിഞ്ഞാഴ്ച ഗൾഫീന്ന് ഫോൺ ചെയ്തപ്പോൾ ജോർജൂട്ടിയും അതുതന്നെയാണ് പറഞ്ഞതെന്ന് മേഴ്സി ഓർമ്മിപ്പിച്ചു.


കാറിലേക്ക് തള്ളിക്കേറ്റാൻ പത്രോസും ജോസും ശ്രമിച്ച് കൊണ്ടിരുന്നപ്പോൾ വർഷങ്ങൾക്ക് മുന്നേ നസ്രാണിയ്ക്കെതിരായി തിരിഞ്ഞ ചോകാമ്മാരേം നായമ്മാരേം കൊച്ചൗസേപ്പ് മനസ്സിൽ കണ്ടു. അമ്മച്ചിക്ക് പസവാരമായ്*നൽകിയ അമ്പത് സെന്റിലെ കുരിശ് വളരാൻ തുടങ്ങിയപ്പോളായിരുന്നു കൊച്ചൗസേപ്പിനെതിരായുള്ള പോരിന്റെ തുടക്കം. സകലമാന ചോകാന്മാരും നായന്മാരും കൊച്ചൗസേപ്പിന് എതിരായി അന്ന്. ഒറ്റയാനായ നസ്രാണിയെ തകർക്കാൻ എല്ലാരും ഒറ്റക്കെട്ടായിരുന്നു.  


താങ്ങായി ഗബ്രിയേലച്ചൻ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കൊച്ചൗസേപ്പപ്പോളോർത്തു.

തളർന്നില്ല. ഒറ്റയ്ക്ക് പൊരുതി. പറങ്കി രക്തമോടുന്ന സിരകളുള്ളവനാടാ കൊച്ചൗസേപ്പെന്ന് നാലുപേർ കേൾക്കേ വിളിച്ച് പറഞ്ഞു. ഒറ്റയാനായ നസ്രാണി പള്ളിയോടൊപ്പം വളർന്നു.

കാറിൽ നിന്നും തലപുറത്തേക്കിട്ട്, പള്ളീടെ മോളിൽ മാനം തൊട്ട് നിൽക്കുന്ന കുരിശിനെ നോക്കി കൊച്ചൗസേപ്പ് ചോദിച്ചു, 

“കർത്താവേ, നീ പറ. ഞാൻ കർത്താവിന്ന് നെരക്കാത്ത എന്തേലും ചെയ്തോ?” കർത്താവ് ഒന്നും മിണ്ടിയില്ല.

 “കർത്താവിന്നും പ്രശ്നോല്ല. അന്നമ്മക്കും പ്രശ്നോല്ല. പിന്നെ നെനെക്കൊക്കെ എന്തിന്റെ കേടാ. ...” 

ആരും ഒന്നും മിണ്ടിയില്ല. വൈക്കം കായലിലെ ഓളത്തിൽ ഉയർന്ന് വീഴുന്ന വഞ്ചിയിൽ കരയണയാൻ പ്രാർത്ഥനയോടിരുന്ന മേരിയുടെ മുഖം കൊച്ചൗസേപ്പിന് മുന്നിലപ്പോൾ കായലിൽ വീണ പൂർണ്ണ ചന്ദ്രനെപ്പോലെ തെളിഞ്ഞു വന്നു.



തുഴയോടൊപ്പം വലിഞ്ഞമരുന്ന പേശികളിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികളെ കാറ്റെടുത്തുകൊണ്ടു പോകുന്നതും നോക്കി ഇരിക്കുകയായിരുന്നു മേരി. മാറിൽ ചവിട്ടി വള്ളപ്പടിയിലോട്ട് ചരിഞ്ഞ്, കായലോളങ്ങളോടൊപ്പം ആടിയുലയുന്ന തിളക്കത്തെ കൈയാട്ടിവിളിച്ച്, ചാടിത്തുള്ളുന്ന കൊച്ചൗസേപ്പിനെ അടക്കി നിർത്തുവാൻ നന്നേ പാ‍ടുപെട്ടെങ്കിലും, പല്ലില്ലാത്ത മോണ കാട്ടിയുള്ള നിഷ്ക്കളങ്ക ചിരിയിലെ കുസൃതി ആ രാത്രിയിലും മേരിയുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ വീണ്ടും പ്രകാശമാനമാക്കി.


“അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുള്ളവനുമാകുന്നു. മേരീ, നീ ജീവിക്കാനുള്ളവളാണ്. കൊച്ചൗസേപ്പിനെവളർത്തണം.” ഒഴുക്കിനെതിരെ വള്ളം തുഴഞ്ഞുകൊണ്ടാണ് കോയയത് പറഞ്ഞത്.

തെക്കേ ചാർപ്പിൽ നിന്നും പുറത്തേക്ക് വീണ തേങ്ങയുടെ എണ്ണമെടുത്തതും, മൂപ്പെത്താത്തത് തിരിഞ്ഞ് മാറ്റിയതും, ആഢ്യത്തമൊള്ള പൊടിമീശക്കാരന്റെ ആഗ്രഹം അപ്പനെ അറിയിച്ചതും, കിഴക്കേ കായലിലെത്തിയ കെട്ടുവള്ളത്തിൽ വന്നിറങ്ങിയ ചെറുക്കന്റെ സംഘത്തിന്ന് മുന്നിൽ വഴികാട്ടിയായ് നടന്നതും കോയ തന്നെയായിരുന്നുവെന്ന് മേരിയപ്പോളോർത്തു.  മാപ്പിളേടേം മേത്തന്റേം ഒറ്റപ്പായേലൊറക്കം നിന്നതുപോലും തന്റെ വരവോടെയായിരുന്നുവെന്ന് ഓർത്തപ്പോൾ എന്നോ വഴിമാറിപ്പോയ ചിരി മേരിയുടെ ചുണ്ടുകളെത്തേടി വീണ്ടുമെത്തി.

“ഇപ്പോ എന്ത് തോന്നുന്നു മേരി?” നിലാവിൽ കുളിച്ച കായലിന് മാറ്റുകൂട്ടുന്ന മേരിയുടെ ചിരിയിൽ ആശ്വസിച്ചുകൊണ്ടാണ്  കോയയത് ചോദിച്ചത്.

“കോയേ, എന്തിനവിടെ വന്നു നിങ്ങളപ്പോൾ. ...?  വിധിക്ക് വിട്ടുകൂടാരുന്നോ ഞങ്ങളെ. ...?”

ആഞ്ഞ് വീശിയ കാറ്റിൽ വള്ളം ഉലഞ്ഞു. കൊച്ചൗസേപ്പ് കാറ്റിനൊപ്പം കരഞ്ഞു. തെറുത്തുകേറ്റപ്പെട്ട ചട്ടയ്ക്കുള്ളിലെ മുലയിൽ മുഖമമർന്നപ്പോൾ കരച്ചിലടങ്ങിയ കൊച്ചൗസേപ്പിന്റെ ഇളം ചൂടുള്ള പിഞ്ചുവിരലുകളിലെ നഖങ്ങൾ തടവി മേരി മെല്ലെ പറഞ്ഞു, “അപ്പന്റെ മോൻ തന്നെ ...”


കടവടുത്തപ്പോഴേക്കും കൊച്ചൗസേപ്പിനൊപ്പം മേരിയും ഉറങ്ങിയിരുന്നു. പൂവരശിൽ വള്ളം കെട്ടിയിട്ടുകൊണ്ട് കോയ മേരിയെ വിളിച്ചു, “ഈ കൊച്ചിനേം കൊണ്ട് പന്ത്രണ്ട് മൈല് നടക്കാനാണോ ഇനി?”  കണ്ണുകൾ തിരുമ്മി മേരിയെണീറ്റു.വള്ളം തണ്ണീർമുക്കത്തടുത്തിരുന്നു. കോയയുടെ കൈയിൽ കൊച്ചൗസേപ്പിനെ ഏൽപ്പിച്ച്, കൈക്കുടന്നയിൽ തണുത്ത വെള്ളം കോരിയെടുത്ത് മുഖത്തൊഴിച്ച്, അങ്ങേക്കരയിൽ ഉദിച്ചുയരുന്ന സൂര്യനെ നോക്കി മേരി പറഞ്ഞു, “വേഗം നടന്നാൽ ഉച്ചയ്ക്ക് മുൻപ് വീടെത്താം.” കോയയുടെ നീണ്ട കറുത്ത താടിരോമത്തിൽ പിടിച്ച് വലിച്ചുകൊണ്ടിരുന്ന കൊച്ചൗസേപ്പിനെ കൈയിലെടുത്ത് മേരി കരയിലേക്ക് കാലുവെച്ചു. ഉലഞ്ഞ് പുറകോട്ട് നീങ്ങിയ വള്ളത്തെ കരയിലോട്ട് അടുപ്പിച്ച് നിർത്താൻ ശ്രമിച്ചുകൊണ്ട് കോയ ചോദിച്ചു, “എന്തിനായിരുന്നു മേരിക്കൊച്ചേ ആ കടുംകൈക്ക് ശ്രമിച്ചേ. ...?”

പുറം തിരിഞ്ഞ് നിന്ന മേരിയുടെ വലതു കൈത്തലം കണ്ണുകളെ തഴുകി മടങ്ങി. “എല്ലാം അവസാനിപ്പിക്കണമെന്ന് നിരീച്ച് തന്നാരുന്നു.“

തുടയിലമർന്നിരുന്ന തുഴയിൽ വിരൽ തട്ടിക്കൊണ്ടിരുന്നു കോയ. “വൈക്കത്തേക്ക് ഒരു തിരിച്ചുപോക്കിന് ഇനീം സമയമുണ്ട്. ഒന്നുകൂടി അലോചിച്ചൂടെ. ...” 

കാറ്റടങ്ങിയ കായൽപ്പരപ്പിലേക്ക് കണ്ണയച്ച് മേരി ചോദിച്ചു, “കൂട്ടാൻ വെയ്ക്കാനും കൂട്ടുകെടക്കാനും മാത്രോള്ളതാണോ കോയേ പെണ്ണ്. ...? “തള്ള മനസ്സിന്നും മോൻ ശരീരത്തിന്നും. ... വയ്യ കോയ ... വയ്യ ...  സഹിക്കാവുന്നതിലും അധികമാ എല്ലാം.“ അപ്പന്റെ ഓർമ്മകളുമായി വക്കച്ചന്റെ മോള് കരപ്പുറത്തൂടെ നടന്നു. കൊച്ചൗസേപ്പിന്റെ കുഞ്ഞ് കൈകൾ മേരിയുടെ ചട്ടക്കുള്ളിൽ പരതിക്കൊണ്ടിരുന്നു.



അറ്റം കാണാത്ത പറമ്പും, പെരുമയുള്ള തറവാടും. എണ്ണമറ്റ പശുക്കളും പശുക്കളെ ചവിട്ടാൻ കൂറ്റൻ കാളകളും. തീറ്റാൻ തുറു പലതും, മേയ്ക്കാൻ വേലക്കാർ പലരും. നാട്ടുപ്രമാണി ആയിരുന്നു വക്കച്ചൻ. തോട്ടിറമ്പിലെ കമുകിൻ തോപ്പിൽ നിന്നും അടക്ക വെട്ടി കുട്ടയിലാക്കി മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് പിന്നിൽ നിന്നും കുത്തുവീണത്. നെഞ്ച് തുളച്ച് ചെമ്പരത്തിപ്പൂ ചാടിച്ചെത്തിയ കത്തി കണ്ട് അടക്ക ചുമക്കാനെത്തിയ പെണ്ണുങ്ങൾ അലറിക്കരഞ്ഞു. ചെഞ്ചായം കലക്കിയെറിഞ്ഞ മാനത്തപ്പോൾ ഇരുട്ടുവീണിരുന്നു. ജോനച്ചനപ്പോൾ ഊരിയെടുത്ത കത്തി തോട്ടിലെ വെള്ളത്തിൽ ഉലർത്തിക്കഴുകി ആരേയും നോക്കാതെ കിഴക്കോട്ട് നടന്നു.

ജോനച്ചൻ കൊച്ചാപ്പൻ അപ്പന്റെ കരളായിരുന്നു. തറവാട് സ്വത്തിൽ വിത്തിറക്കാതെ തെക്കേക്കരയിൽ പാട്ടത്തിനെടുത്ത നിലത്ത് സ്വർണ്ണം വിളയിക്കുമെന്ന് കൊച്ചാപ്പൻ പറഞ്ഞപ്പോൾ കരളലിഞ്ഞ അപ്പൻ അമ്മച്ചീടെ പണ്ടപ്പെട്ടി മൊത്തത്തോടെ എടുത്ത് കൊടുത്തു. പണ്ടങ്ങൾ എടുത്തുകൊടുക്കുമ്പോൾ അപ്പൻ ആരോടും ചോദിച്ചിരുന്നില്ല. തറവാടിയായ നിഷേധിയായിരുന്നല്ലോ അപ്പൻ എന്നും. സ്ത്രീധനവും പള്ളിക്ക് പസവാരവും നിശ്ചയിച്ച് കഴിഞ്ഞാണ് കൊച്ചാപ്പനോട് പണ്ടം തിരികെ ചോദിച്ചത്. പക്ഷേ പണ്ടത്തോടൊപ്പം കെട്ടിന്റെ പത്തിന്റന്ന് അപ്പനും പോകേണ്ടി വന്നു.



പുതുക്കത്തിന്റന്ന്* കൊച്ചൊറോതയുടെ മുഖത്ത് കണ്ട ശാന്തത അടിയൊഴുക്കുള്ള കായലിന്റെതായിരുന്നെന്ന് മേരി മനസ്സിലാക്കിയിരുന്നില്ല. വിവാഹത്തിന്റെ നാലിന്റന്നാണത് സംഭവിച്ചത്. തർപ്പണ ജലത്തെ അന്തരീക്ഷത്തിൽ പിടിച്ച് നിർത്തി ബ്രാഹ്മണനെ വെല്ലുവിളിച്ച തോമാശ്ലീഹ ചരിതം കൊച്ചൊറോത ആദ്യമായ് വിളിച്ചോതാൻ തുടങ്ങിയത് അന്നായിരുന്നു. എളങ്കുന്നപ്പുഴ ക്ഷേത്രത്തില് പ്രാണനും കൊണ്ട് കേറിയ കൊച്ചീ രാജാവിനെ സാമൂതിരീന്ന് രക്ഷിച്ച എഴുന്നൂറ്റിക്കാരുടെ ശുദ്ധരക്തത്തിന് മുന്നിൽ മേരി കടലിന്റെ മണമുള്ള അഞ്ഞൂറ്റിക്കാരി മാത്രമായി മാറുകയായിരുന്നു.

തുലാമാസത്തിലെ മഴപോലെ കൊച്ചൊറോതയുടെ നസ്രാണി ചരിതം തുടർന്നു കൊണ്ടിരുന്നു. മേരി അതൊന്നും കാര്യമാക്കിയില്ല. ഉദയം‌പേരൂർ* സുന്നഹദോസിനെക്കുറിച്ചും, നൂറ്റാണ്ടുകളായി ആചാരങ്ങൾ പൌരസ്ത്യമാക്കിയൊതുങ്ങിയ നസ്രാണി ജീവിതത്തെ കൃസ്തീയതയിലേക്ക് പിടിച്ച് കേറ്റാനെത്തിയ മെനസിസ് മെത്രാനെക്കുറിച്ചുമൊക്കെ മേരിക്ക് പറഞ്ഞുകൊടുത്തിരുന്നത് അപ്പനായിരുന്നു. കൊച്ചൊറോതയുടെ വാക്കുകൾ അവഗണിക്കുന്നതിന് തേങ്ങാക്കച്ചവടത്തിന് വന്ന വറീതെന്ന് സുമുഖന്റെ ഉറപ്പിന്റെ പിൻബലവുണ്ടായിരുന്നു മേരിക്ക്. ‘ചരിത്രം മനസ്സിലിട്ട് ജീവിതം പാഴാക്കുന്നൊരു പോഴനാവില്ല താനെന്ന‘ വാക്കിൽ മേരി മാത്രമല്ല വക്കച്ചനും വീണുപോയിരുന്നു.


കായലോളങ്ങൾ പോലെ ഉയർന്ന് താഴുന്ന മേരിയുടെ ശരീരവടിവിലൂടെ യാത്രചെയ്യുമ്പോൾ വറീതിന് വന്യമായ ആശ്വാസവും ആവേശവുമായിരുന്നു എപ്പോഴും. അഴിഞ്ഞ് മാറിയ ചട്ടയ്ക്കുള്ളിലെ മാംസഭാഗങ്ങളിലേൽപ്പിക്കുന്ന നഖക്ഷതങ്ങളിൽ നിന്നും ചോര പൊടിയുമ്പോൾ വറീത് പറയും, “കായലിന്റെ കൊതിപ്പിക്കുന്ന മണമാണ് നിനക്ക്.“ കാറ്റിനൊപ്പം ഉലഞ്ഞ് വീഴുന്നൊരു കൊതുമ്പ് വള്ളമായ് മാറുകയായിരുന്നു മേരി. കായൽ മദ്ധ്യത്തിൽ ഒഴുകി നീങ്ങുന്ന  കൊതുമ്പുവള്ളത്തിന്റെ വേഗത മെല്ലെ മെല്ലെ കൂടുകയും; മൃദുവായി ഓളങ്ങളെ തഴുകി നീക്കിയിരുന്ന തുഴ കഴുക്കോലിന് വഴിമാറിയതും മേരിയറിഞ്ഞു. താറാക്കൂട്ടങ്ങൾ ഗ്വ ഗ്വ ശബ്ദമുണ്ടാക്കി വരമ്പിലേക്ക് കയറിയപ്പോൾ കൊയ്ത്ത് കഴിഞ്ഞ പാടത്ത് ചൂണ്ടയിൽ കുരുങ്ങിയൊരു കൊക്ക് ചിറകിട്ടടിക്കുന്നുണ്ടായിരുന്നു. കാറ്റിലുയർന്ന് തിട്ടയിൽ തട്ടിയ ഓളം കൊടുങ്കാറ്റിലുയർന്ന് തിരയായി തീരത്തെ കവർന്നു. കൊതിപ്പിക്കുന്ന കായൽമണം മീനുളുമ്പുള്ള ഉപ്പുമണമായി സാവധാനം മാറി.


നസ്രാണി ചരിതം വിളമ്പുന്ന ഒരു സായാഹ്നത്തിൽ മേരിയുടെ മേക്കാമോതിരം തിരിച്ച് നോക്കുകയായിരുന്നു കൊച്ചൊറോത. 

“അഞ്ചുകൂട്ടവും കോപ്പും*, പിന്നെ ആമാടപ്പെട്ടിയിലാക്കിയ സ്വത്തിന്റെ രേഖേം സ്വർണ്ണോക്കെ കൊണ്ടാ ഞാൻ പാലമറ്റം തറവാട് കേറിയേന്ന് അറിയാമോ കൊച്ചേ നിനക്ക്. ...?” കൊച്ചൊറോതയുടെ ചോദ്യത്തിന് മേരി മറുപടി പറഞ്ഞില്ല.

“അരക്കില്ലാത്ത മേക്കാമോതിരോം, കൊത്തുപണിചെയ്ത കാപ്പുവളേക്കെമിട്ട് വലതുകാൽ വെച്ച് കേറിയ എന്റെ മുഖത്ത് നോക്കി ഇവിടത്തെ അമ്മച്ചി പറഞ്ഞത് എന്താണന്നറിയ്വോ നിനക്ക്?“ മേരി മിണ്ടാതെ തന്നെയിരുന്നു.

“നിനക്കിതൊക്കെ രസിക്കേലാന്ന് അറിയാം. എങ്കിലും  ഓരോന്നൊക്കെ കാണുമ്പോള് പറയാതിരിക്കാൻ വയ്യെന്റെ കർത്താവേ ...“ മേരിയുടെ മുഖം കൈകൊണ്ടൊന്ന് തള്ളിക്കൊണ്ടാണ് കൊച്ചൊറോത അത് പറഞ്ഞത്. “ഇവിടുത്തെ അമ്മച്ചി പറഞ്ഞത് നീ കേക്കണം.“ കൊച്ചൊറോത തന്റെ മുഖം മേരിയുടെ മുഖത്തോടടുപ്പിച്ചു. “നോക്ക്, കുലീനമായ എന്റെ മുഖത്തേക്ക് നോക്ക് ... അത് തന്നെയാണ് അമ്മച്ചി പറഞ്ഞതും.“  

“അമ്മച്ചീ, എന്റെ മേക്കാമോതിരവും അരക്കില്ലാത്തത് തന്നെയാണ് കേട്ടോ ...“ ചിരിയടക്കാനാവാത്ത മുഖവുമായാണ് മേരി കൊച്ചൊറോതയെ നേരിട്ടത്.

കായൽപ്പരപ്പിലപ്പോൾ ശക്തമായൊരു ചുഴി രൂപപ്പെട്ടിരുന്നു.

“ങ്ഹ്, കാലം പോയ പോക്കേ ... ഇനി വല്ലോം പറഞ്ഞിട്ട് കാര്യോണ്ടോ? തീണ്ടാപ്പാടകലത്ത് കെടന്ന അഞ്ഞൂറ്റിക്കാരെ സഹിക്കാനാ എന്റേം മോന്റേം വിധി ...“  ആഞ്ഞ് ചുറ്റി ആഴങ്ങളിലേയ്ക്ക് പതിക്കുന്ന ചുഴിയുടെ അടിത്തട്ടിലേക്ക് വീണിരുന്നു മേരിയപ്പോഴത്തേക്കും.


---


ഓർമ്മകൾ മങ്ങാത്ത ഊടുവഴികളിലൂടെ നിലാവിൽ കായൽക്കരയിലേയ്ക്ക് നടക്കുകയായിരുന്നു കൊച്ചൗസേപ്പ് .ശാന്തമായിരുന്നു കായലപ്പോൾ. കാലങ്ങൾ കടന്ന പരിഭവവും പേറി കിടന്ന കായലിനോട് കൊച്ചൗസേപ്പ് പറഞ്ഞു, ”ഞാനൊറ്റയ്ക്കാണ്. അമ്മച്ചിയെപ്പോലെ നിന്നെ ഞാൻ കബളിപ്പിക്കില്ല. ഒരവസരം കൂടി തരൂ... ഞാനിതാ വരുന്നു” 

നിലാവിൽ മലർന്ന് കിടന്ന ത്രസിപ്പിക്കുന്ന സൌന്ദര്യം കൊച്ചൗസേപ്പിനെ സ്വീകരിക്കാനായ് കൈകകൾ വിടർത്തി. സുഖകരമായ തണുപ്പുള്ള ആലിംഗനത്തിൽ ലയിച്ച് കൊച്ചൗസേപ്പ് കണ്ണടച്ച് കിടന്നു. ഇടയ്ക്കെപ്പോഴോ ശ്വാസം കിട്ടാതെ വന്നപ്പോഴാണ് കണ്ണുതുറന്നത്. ഇരുട്ട് മാത്രം ചുറ്റും. പിന്നെയൊരു കുതിപ്പായിരുന്നു. ... സർവ്വശക്തിയുമെടുത്തുള്ള കുതിപ്പ് ...  ശ്വാസത്തിന് വേണ്ടിയുള്ള കുതിപ്പ്... ജലപ്പരപ്പിലെത്തി ശ്വാസമെടുത്ത് കൊച്ചൌസേപ്പ് അലറി, “എനിക്ക് തെറ്റി. ഞാൻ കൊച്ചൗസേപ്പല്ല.“


ഡോക്ടർ ചോദിച്ചു, “പിന്നെ അപ്പച്ചൻ ആരാണ്?“

“ഞാൻ വറീതാണ്. പാലമറ്റത്തെ വറീത് ... എനിക്ക് ജീവിക്കണം. വെള്ളത്തിൽ മുങ്ങിച്ചാവാൻ എന്നെക്കിട്ടില്ല.“ മുന്നിലേക്കൊഴുകിയെത്തിയൊരു വള്ളത്തിൽ കയറി കൊച്ചൗസേപ്പ് അതിവേഗം തുഴഞ്ഞു. “ഇല്ല ഇനി ഞാൻ മുങ്ങില്ല .... ഞാനിപ്പോൾ വള്ളത്തിലാണ്.“

പത്രോസും ജോസും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. 

ഡോക്ടർ പറഞ്ഞു, “ആരേലുമൊരാൾ പുറകേ പൊയ്ക്കോളൂ.“ ജോസ് കൊച്ചൗസേപ്പിന്റെ പുറകേ ഓടി.


“ഡോക്ടർ, അപ്പനെന്തോന്നാ പ്രായത്തിന്റെ പ്രശ്നാണോ അതോ വല്ല അസുഖോം?” പത്രോസിന്റെ ചോദ്യത്തിന് മുന്നിൽ ഡോക്ടർ ചിരിച്ചു.

“വാർദ്ധക്യത്തിന്റെ  ജൽപ്പനങ്ങളല്ലിത്!”

“പിന്നെ?”

“അസുഖമാണ്. പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്. വിഭ്രാന്തി പൂണ്ട ആസക്തി. അടുക്കിവെച്ചിരിക്കുന്ന ഓർമ്മകളിൽ നിന്നും മുകളിലുള്ളവ ആദ്യം മാറ്റപ്പെടും. പിന്നെ മുഴുവനും.”

“ചികിത്സയില്ലേ ഡോക്ടർ?”

അക്ഷരങ്ങൾ വരകളായി കോറിയൊരു ചീട്ട് പത്രോസിന് നേരേ നീണ്ടു.

“ശ്രമിക്കുക. സ്നേഹവും സാന്ത്വനവുമാണ് പ്രധാനം.” വാതിൽ തുറന്നടഞ്ഞു.


ഫാനിന്റെ തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞ മുഖവുമായി  സെബാസ്റ്റ്യൻ ഡോക്ടർ മേശപ്പുറമെല്ലാം പരതാൻ തുടങ്ങിയപ്പോൾ ചില്ലിട്ട അലമാരയിൽ നിന്ന് ഒരു തടിച്ച പുസ്തകവുമായി സിസ്റ്റർ മുന്നിലെത്തി.

ഡോക്ടറുടെ വിരലുകൾ താളുകളിലൂടെ വേഗം വേഗം മറിഞ്ഞു നിന്നു.

സിസ്റ്റർ പറഞ്ഞു, ”ഡോക്ടർക്ക് ഈയിടയായ് മറവി അല്പം കൂടുതലാണ്!”

ഡോക്ടർ കണ്ണട ഊരി കസേരയിലേക്ക് ചാഞ്ഞു.

“ശരിയാണ് സിസ്റ്റർ, പക്ഷേ അംനേഷ്യ പോലല്ല ഡെമൻഷ്യ. അത് കടലാണ്. ഏഴ് കടലുകൾ താണ്ടിയുള്ള യാത്ര. ഏഴാം കടലിൽ അവസാനിക്കും എല്ലാം ...”

 

                                                                        -------




അഞ്ചുകൂട്ടവും കോപ്പും-സ്വർണ്ണം കൊണ്ടുള്ള കൊന്ത,ഒറ്റിഴ,കാതില,കൈമോതിരം,ഒക്കഴുത്ത്,വെള്ളിത്തള എന്നിവ

ആമാടപ്പെട്ടി- ആഭരണപ്പെട്ടി

പുതുക്കം- ചെറുക്കന്റെ വീട്ടിൽ നടത്തുന്ന സൽക്കാര ചടങ്ങ്

1599 ൽ മെത്രാൻ മെനസിസിന്റെ നേതൃത്വത്തിൽ നടത്തിയ ഉദയം പേരൂർ സുനഹദോസിലൂടെയാണ് ഒരു വിഭാഗം നസ്രാണി ക്രിസ്ത്യാനികൾ കത്തോലിക്കരായത്.

എഴുന്നൂറ്റിക്കാർ- കത്തോലിക്കരായ എഴുന്നൂറ് തോമാക്രിസ്താനികളുടെ പിൻ‌ഗാമികൾ

അഞ്ഞൂറ്റിക്കാർ- കത്തോലിക്കരായ അഞ്ഞൂറ് മുക്കുവ സമുദായക്കാരുടെ പിൻ‌ഗാമികൾ


പസവാരം- സ്ത്രീധനത്തിന്റെ ഒരു പങ്ക് പള്ളിക്ക് കൊടുത്തിരുന്നത്.

കൊച്ചാപ്പൻ- അപ്പന്റെ അനുജൻ

ഡെമൻഷ്യയ്ക്ക് ഏഴ് സ്റ്റേജുകളുണ്ട്.


Read more...

തൻ‌ഹ

Monday, June 15, 2020



മൂത്തജ്യേഷ്‌ഠൻ ആനന്ദന്റെ നേർക്ക് വെള്ളത്തുണികൊണ്ടുള്ള കിഴി നീട്ടി കുനിഞ്ഞ മുഖവുമായി ഗൌതമൻ നിന്നപ്പോൾ ഗംഗയുടെ തീരത്ത് എരിഞ്ഞടങ്ങിയൊരാത്മാവിനെയോർത്ത് വിതുമ്പുന്ന ജന്മങ്ങളെ കാലങ്ങൾക്ക് മുന്നേതന്നെ മനസ്സിലാക്കിയെന്നോണമാണ് അമ്മാമ്മ തന്റെ രണ്ടാമത്തെ പുസ്തകത്തിൽ  ‘തൻ‌ഹ‘ യെക്കുറിച്ച് സൂചിപ്പിച്ചതെന്ന് ചിന്നു ഉറപ്പിച്ചു. സങ്കടമാണോ സന്തോഷമാണോയെന്ന് വേർതിരിച്ചറിയാനാവാത്ത മുഖത്തോടെ ഗൌതമന്റെ മുന്നിൽ അവർ നിന്നു. "നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്യുക" ശിഷ്യന്മാരോടുള്ള ബുദ്ധന്റെ ഒടുവിലത്തെ വാക്കുകളായിരുന്നു ചിന്നുവിന്റെ മനസിലപ്പോൾ.

ട്രങ്ക് പെട്ടിയുടെ പിച്ചളകെട്ടിയ അടപ്പ് തുറന്ന് മാറ്റിയപ്പോൾ പ്രകാശത്തിലേയ്ക്ക് ചാടിയ ക്ഷുദ്രജീവികൾ ഉണ്ടാക്കിയ നടുക്കം ചിരിയാക്കി മാറ്റി ശ്രദ്ധാപൂർവം  പഴയൊരു തുണികൊണ്ട് പൊടി തട്ടിക്കളഞ്ഞ് വിശിഷ്ടമായ നിധി പൊക്കിയെടുക്കുന്നതുപോലെ രണ്ട് കൈയിൽ മൂന്ന് പുസ്തകങ്ങളുമായ്  ചിന്നു കിഴുത്ത വീണ ഓടിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്കെത്തിയപ്പോഴാണ് ആനന്ദൻ, സുബ്ബലക്ഷ്മി അമ്മയുടെ മൂത്തമോൻ ആ രഹസ്യം പുറത്തുവിട്ടത്. “ആദ്യ രണ്ടെണ്ണം, അതായത് തുറന്ന പുസ്തകങ്ങൾ ആർക്കും എപ്പോഴും വായിക്കാം. എന്നാൽ മൂന്നാമത്തേത്, വെള്ളി നുലിനാൽ കെട്ടിവരിഞ്ഞത്...അതിന് കാത്തിരിക്കണം.”

അഞ്ച് വർഷങ്ങൾക്ക് മുന്നേയുള്ള സപ്തതി അഘോഷവേളയിലാണ് സുബ്ബുലക്ഷ്മി അമ്മ  തന്റെ ആഗ്രഹം ആദ്യമായിട്ട് പുറത്തുവിട്ടത്. പിന്നീടുള്ള വർഷങ്ങളിൽ ആവശ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.
“വയസ്സ് കാലത്ത് ഇതിന്റെ ആവശ്യമുണ്ടൊയെന്ന്“ അഞ്ച് മക്കളും ഏക സ്വരത്തിൽ ചോദിച്ചു. മക്കളെ നല്ലോണം മനസ്സിലാക്കിയിരുന്ന സുബ്ബലക്ഷ്മിയമ്മ പറഞ്ഞതിപ്രകാരമാണ്, ”സാരമില്ലെന്റെ മക്കളേ, എന്തൊക്കെ പറഞ്ഞാലും ഞാൻ പോയി തിരിച്ച് വരാതെ സ്വത്ത് വീതം വെയ്ക്കുന്നതിനെക്കുറിച്ച് ഒറ്റൊരണ്ണം മിണ്ടിപ്പോവരുത്.”
പടിയിറങ്ങി കാത്തുകിടന്നിരുന്ന കാറിലേക്ക് കയറുമ്പോഴാണ് സുബ്ബലക്ഷ്മി അമ്മ മൂത്ത മകനെ വിളിച്ച് പ്രത്യേകം പറഞ്ഞത്, “കാത്തുകൊള്ളണം നീ ആ തുറക്കാത്ത പുസ്തകം ഞാൻ വരണവരെ”

രണ്ടാമത്തെ പുസ്തകത്തിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ആശ്വാസത്തിന്റെ കതിർ മുളയ്ക്കുന്ന മനസായിരുന്നു ചിന്നുവിന്. പത്ത് നൂറ്റാണ്ടിലേറെ നിലനിന്നിരുന്ന, ശൈവ കടന്നു കയറ്റത്തിൽ വേരെറിയപ്പെട്ടൊരു സംസ്കാരം!
ആലുകളും പുഴകളും നിറഞ്ഞ നഗരത്തിലെ ബുദ്ധസംസ്കാരത്തിന്റെ ഓർമ്മകളും പേറി  പുറപ്പെടുമ്പോൾ മാക്കോത വല്യപ്പൻ പറഞ്ഞിരുന്നു,”ഇനിയൊരു തിരിച്ചുവരവില്ല.”സർവ്വ ജന്മപാപങ്ങളിൽ നിന്നും മുക്തി നേടാനായി ബോധഗയയിലേക്കൊരു യാത്ര. ശേഷം ഗംഗാതീരത്ത് വിശ്രമം.
ഒരിക്കലുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാതെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഉറ്റവർ ഒരു സുപ്രഭാതത്തിൽ പടിക്കൽ ഒരിക്കൽകൂടി കണ്ടു, അവശനായി നിൽക്കുന്ന നീലകണ്ഠൻ മാക്കോതയെ. “കാത്തിരുന്നു മടുത്തൂ, എത്രനാളന്ന് വെച്ചാ...എനിക്കുള്ള ആറടി ഇവിടെത്തന്നെ ആദിചേരന്മാരായ കുട്ടവന്മാരുടെ നാട്ടിൽ.“ തിരിച്ച് വരവിന്റെ രണ്ടാം നാളിൽ തെക്കേപ്പുരയിടത്തിന്റെ കിഴക്കേമൂലയിൽ പ്ലാവിൻ വിറകിൽ എരിഞ്ഞടങ്ങിയ നീലകണ്ഠൻ മാക്കോതയെന്ന മുതുമുത്തച്‌ഛൻ.
കാലത്തെ നിയന്ത്രിക്കുന്ന അദൃശ കരങ്ങളുടെ വികൃതിയെന്ന് അമ്മൂമ്മയെഴുതി.
തിസീസിന്റെ വിഷയം ചരിത്രം നിറഞ്ഞ രണ്ടാമത്തെ പുസ്തകത്തിൽ നിന്നു തന്നെ മതിയെന്ന് തീരുമാനിക്കുമ്പോൾ ചിന്നുവിന്റെ ആശ്വാസം നാമ്പ് നീട്ടി പുറത്തേയ്ക്ക് വന്നിരുന്നു കൂടാതെ പൌരാണികത അവകാശപ്പെടുന്ന അമ്മയുടെ തറവാട്ടിലേക്കുള്ള യാത്ര വൃഥാവിലായില്ലല്ലോയെന്ന ചിന്തയും.

ആദ്യപുസ്തകത്തിലെ കവിതകൾ ചിന്നു ഈണത്തിൽ ചൊല്ലാൻ തുടങ്ങിയപ്പോൾ അതിശയം പൂണ്ട ഗൌതമി, യശോധരയുടെ നേരെ ഇളയവൾ ചോദിച്ചത്, “എടീ യശോധേ   നെനക്കറിയാരുന്നോടീ നമ്മടമ്മ കവിതയെഴുതുമാരുന്നെന്ന്!”
“നാടൻ പാട്ടുപോലൊണ്ട്.’ മൈത്രേയൻ,  ആണിൽ രണ്ടാമൻ കവിതയിൽ രസിച്ച് തലയാട്ടി മുട്ടിൽ താളമടിച്ചു.
“ഗൌതമൻ മാമന്റെ ചെണ്ടയെവിടെയമ്മേ?”  മാമന്റെ ചെണ്ട നോക്കി ഇരുട്ട് മൂടിയ മുറികളുടെ ഉൾത്തടങ്ങളിലേക്ക് കാലുവെച്ചു രാഹുൽ.
“നല്ല കളിയായ്” മാമൻ ദൂരെയാത്രയിലെപ്പോഴെങ്കിലും ചെണ്ടയൊഴിവാക്കീട്ടൊണ്ടാടാ മോനേ. അവന്റെ ചങ്കാ...ചങ്ക്  വീട്ടീവെച്ചാരെങ്കിലും പോവ്വോ?”ഗൌതമി മോനെ കളിയാക്കി.
 “അമ്മൂമ്മേടെ കവിത കേട്ടാല് സമയം പോകുന്നതറിയില്ല.”
“എങ്കിലും എന്റെ ഗൌതമീ, അമ്മ ഇതൊക്കെ എപ്പോ എഴുതിയെടീ വിശ്വസിക്കാൻ പറ്റണില്ല. ഒരുവട്ടം കൂടി ഒന്ന് മിണ്ടിയിട്ടില്ല. അച്‌ഛൻ പോയേപിന്നെ ഇക്കണ്ട സ്വത്തും നോക്കി നമ്മള് പിള്ളേരേം വളർത്തി...എപ്പം സമയം കിട്ടീന്ന് എനിക്ക് ഓർക്കാൻ കൂടി പറ്റണില്ല്.”
“അതേടീ.. ഒരോന്നൊള്ളതിനെ വളർത്താൻ എന്തോരം പാടാ നമ്മള് പെടണത്. ഇപ്പോഴത്തെ പിള്ളേരൊക്കെ നമ്മളെപ്പോലാണോ. മൊബേലും കമ്പൂട്ടറൂം...തോനെ പഠിപ്പിച്ചാലും പിന്നേം പറേം തീർന്നില്ല തീർന്നില്ലാന്ന്. ദേ ഇവളൊണ്ടല്ലോ ചിന്നൂ, കെട്ടിക്കാൻ പ്രായായി..സമ്മതിക്കുവ്വോ. എത്ര ചെക്കന്മാരാ, നല്ല ഒന്നാന്തരം ആസ്ട്രെലിയാന്നും അമേരിക്കാന്നുമൊക്കെ...അവക്ക് പിടിക്കൂല ഒന്നിനേം...പഠിക്കണം പഠിക്കണം.തിസീസെന്നോ ഡോക്ടറെന്നൊക്കെയാ വായ തുറന്നാൽ.”
“രാഹുലും മോശമാണോ, എല്ലാം ഒരേ രക്തോല്ലേ. അമ്മേടെ ആഗ്രഹം കേട്ടപ്പഴേ ഗൌതമനെ ചട്ടം കെട്ടിയതാരാ? ഇവൻ രാഹുൽ” പൊറുക്കാൻ പറ്റാത്ത ഏതോ അപരാധം ചെയതവനെപ്പോലെ ഗൌതമിയുടെ ചൂണ്ടുവിരലും തള്ളവിരലും കൂടി രാഹുലിന്റെ കവിളിൽ തിരുകി മറിഞ്ഞപ്പോൾ മുറ്റത്തെ തുളസിത്തറയിൽ വിളക്ക് തെളിഞ്ഞിരുന്നു. രാഹുലിന്റെ കൈപിടിച്ച് ചിന്നു പുറത്തേക്ക് നടന്നു.

നീട്ടിയ കാൽ ചെണ്ടയിൽ വെച്ച് ഓടുന്ന തീവണ്ടിയിൽ ഗൌതമനിരുന്നു. സുബ്ബലക്ഷ്മി അമ്മ ഇളയമോന്റെ മടിയിൽ തലവെച്ചുറങ്ങുകയായിരുന്നു അപ്പോൾ. കാടും മലയും പുഴയും കടന്ന് വിജനതയിലൂടെ കുതിക്കുന്ന തീവണ്ടിയുടെ താളം പോകപ്പോകെ അവർക്ക് സുഖദമായതും അനിവാര്യമായതുമായിത്തീർന്നു.
ഇനീം ഒത്തിരി പോണോടാ?ഇരുന്നും കെടന്നും നടന്നും മടുത്ത് സുബ്ബലക്ഷ്മി അമ്മ ചോദിച്ചു.
“ഇത്രം വിചാരിച്ചില്ലല്ലേ? മൂത്തമോടെ വീട്ടീപ്പോണപോലെ  ഒരു ബസ് കേറിയെറങ്ങണ ദൂരമേ ഒള്ളുവെന്ന് കരുതിയാ.“
“അതല്ലട ഒന്ന് ബാത്‌റൂമീ പോണേലും കൂടി എന്ത് കഷ്ടപ്പാടാ. അതിന്റെ മുന്നിലെല്ലാം ആളല്ലിയോ? എനിക്കാണേല് മൂത്രോം പിടിച്ചിരിക്കണപോലൊരു പാട് വേറെയില്ല“.
“മുപ്പത്താറ് മണിക്കൂറ് യാത്ര. വേറേ മാർഗമില്ല.” ചെണ്ടയിൽ ചെറുതായൊന്ന് താളമിട്ട് കണ്ണനത് പറഞ്ഞപ്പോൾ കമ്പാർട്ട്‌മെന്റിലുള്ള പല തലകളും അങ്ങോട്ട് തിരിഞ്ഞു.
കാലിലും കൈകളിലും കെട്ടുകളുമൊക്കെയായ് നിലത്തുകൂടെ ഇഴഞ്ഞ് നീങ്ങി ഭിക്ഷചോദിച്ച് വന്നൊരാൾക്ക് ചില്ലറത്തുട്ട് നൽകി സുബ്ബലക്ഷ്മി അമ്മ പറഞ്ഞു, കഷ്ടം എന്തോരം ജീവിതങ്ങൾ...
സ്റ്റേഷനടുത്തപ്പോൾ അവർ പ്ലാറ്റ്ഫോമിലേക്ക് മിഴിനട്ടിരുന്നു. കരഞ്ഞുകൊണ്ട് ട്രയിൻ നിന്നു. അതുവരെ നിരങ്ങി നടന്നയാൾ അടുത്ത ട്രയിനായ് എഴുന്നേറ്റ് ഓടുന്നതു കണ്ടപ്പോൾ സുബ്ബലക്ഷ്മി അമ്മ തലയിൽ കൈവെച്ചു . ശിവ ശിവ എന്തെല്ലാം കാണണം! ഗൌതമൻ ചിരിച്ചു

“രാഹുൽ, എന്ത് ഭംഗിയുള്ള സ്ഥലമാ ഇത് അല്ലേ?” അറബിക്കടലിലേയ്ക്ക് വീഴുന്ന ചുവന്ന സൂര്യനെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ.”അതേ പടിഞ്ഞാറ് കടലും കിഴക്ക് കായലും! കായലിൽ പൊങ്ങി കടലിൽ താഴുന്ന സൂര്യനെക്കാണാൻ പറ്റുന്ന ഇവിടത്തേക്കാൾ എന്ത് കേമമാണ് അമ്മാമയുടെ സ്വപ്നലോകത്തുള്ളതെന്ന് നീ ആലോചിച്ചിട്ടുണ്ടോ?പഞ്ചാര മണലിന്റെ നനുത്ത തണുപ്പിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ കാണുന്ന സുഖംകിട്ടുമോ ആളൊഴിയാത്ത ഗംഗയിലെ ആരതിക്ക്?
ചിന്നു പതിയെ രാഹുലിന്റെ കൈയിൽ പിടിച്ചു.“നിനക്കറിയ്‌വോ രാഹുൽ, അമ്മൂമ്മയുടെ രണ്ടാമത്തെ ബുക്കിലെന്താണന്ന്...”നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തേക്ക് നോക്കി അവൻ പറഞ്ഞു, ചിന്നൂ, അനന്തമായ ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങൾ...ഇവയൊക്കെ നക്ഷത്രങ്ങൾ തന്നെയെന്ന് എങ്ങനറിയാം പറ്റും നമ്മൾക്ക്..”
നക്ഷത്രങ്ങൾ ചിമ്മും. സ്വയം പ്രകാശത്താൽ...ബാക്കിയുള്ളവ ...ആരുടേയോ പ്രകാശത്താൽ തിളങ്ങാൻ വിധിക്കപ്പെട്ടവ.
“അമ്മാമ്മയുടെ സ്വപ്നലോകം! അതറിയണമെങ്കിൽ രണ്ടാമത്തെ പുസ്തകം വായിക്കണം. ചരിത്രമുറങ്ങുന്ന അമ്മാമ്മയുടെ മനസ് വേരുകൾ തേടിയിറങ്ങിയതിൽ അത്ഭുതപ്പെടാനില്ല.“ മുഖത്തടിച്ച മൊബൈൽ വെട്ടത്തിൽ താൽപ്പര്യമില്ലായ്‌മ മനസിലാക്കിയിട്ടെന്നോണം ചിന്നു ചോദിച്ചു,”നിനക്കറിയ്‌വോ നിന്നെ എല്ലാരും ‘കുട്ടൻ‘ എന്ന് വിളിക്കുന്നതിന്റെ ചരിത്രം?” ഹൈന്ദവ തേരോട്ടത്തിൽ കശക്കിയെറിയപ്പെട്ട കുട്ടവന്മാരുടെ സംസ്കാരം..തെളിവിനായ് അവശേഷിപ്പിക്കുന്നത് തോട്ടിലെറിയപ്പെട്ട കരുമാടിക്കുട്ടന്മാർ മാത്രം. ഒരു വിദേശി വേണ്ടി വന്നു  കുട്ടനെ പൊക്കി പമ്പാനദിക്കരയിൽ   പുനസ്ഥാപിക്കാൻ. ആധുനിക കൊച്ചിയുടെ സ്ഥാപകനായ സാക്ഷാൽ റോബർട്ട് ബ്രിസ്റ്റോ..

ദൂരങ്ങൾ താണ്ടി, ഇല്ലാത്ത അവധി ഉണ്ടാക്കി വീടിന്റെ കോലായിലിരുന്നപ്പോൾ മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് എന്നോ വലിച്ചെറിയപ്പെട്ട കാര്യങ്ങൾ ആധുനികതയ്ക്ക് നിരക്കാത്തതായി തോന്നിയെങ്കിലും  അമ്മയുടെ തിരിച്ച് വരവിനും വേണ്ടി കാത്തിരുന്ന അവർക്ക് ആശയുടെ ലോകത്തിലേയ്ക്കുള്ള വാതായനമായിരുന്നു ട്രങ്ക് പെട്ടിയിലെ മൂന്നാമത്തെ പുസ്തകം. നിത്യേനയുള്ള ഫോൺ വിളിയുടെ സമയം തെറ്റിയപ്പോൾ ആശങ്കയുടെ മിന്നായം കണ്ട പെണ്മക്കൾ ഒറ്റസ്വരത്തിൽ പറഞ്ഞു, “ആനന്ദേട്ടാ, വിളിച്ചൂടെ ഗൌതമനെ”
തണുപ്പുള്ളതും വിറങ്ങലിക്കുന്നതുമായ ശബ്ദമായിരുന്നു മറുതലക്കൽ.
“വാരാണാസി, സാരാനാഥ്. അവിടേന്ന് ബോധഗയ.പിന്നെ മടക്കത്തിനുള്ള തയ്യാറെടുപ്പായിരുന്നു. പക്ഷേ...ഹോട്ടൽ മുറിയിൽ തന്നെ...” ഗൌതമന്റെ ശബ്ദം മുറിഞ്ഞു. “കുഴഞ്ഞുവീഴുകയായിരുന്നു.എന്താ ചെയ്കയെന്നറിയില്ല.“
“കഴിഞ്ഞോ?”
ധ്യാനത്തിലമർന്ന നിമിഷങ്ങൾ...
‘ആനന്ദാ... ആരും കരയരുത്. നാശം അനിവാര്യമാണ്. സഹജമാണ്. ശ്രദ്ധയോടെ മോക്ഷത്തിനായ് പ്രയത്നം ചെയ്യുക.’
കരയാൻ തയ്യാറായി നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കി അരുതെന്ന് വിലക്കുമ്പോൾ മറുതലക്കൽ വീണ്ടും ചോദ്യം,.
:“എന്താ ചെയ്യേണ്ടേ?”
“ത്രിവേണീലൊഴുക്കുക.ബാക്കി പാപനാശത്തും.”

വെള്ളിനൂലഴിഞ്ഞു. അക്ഷരങ്ങളില്ലാത്ത താളുകൾ വേഗം മറിഞ്ഞുകൊണ്ടിരുന്നു. അവസാന താളിൽ കണ്ണുടക്കി ആശയോടെ അവർ വായിച്ചു.”മാക്കോത വല്യപ്പന് നഷ്ടമായതെനിക്ക് വേണം. തിരിച്ച് വരവില്ലാത്തൊരു ലോകത്തേക്ക് പോണം. ആരും സങ്കടപ്പെടേണ്ട നിങ്ങൾക്കുള്ളത് എന്റെ തോൾ സഞ്ചിയിലുണ്ട്. ”
“അമ്മ ഭാഗ്യവതിയാ...സ്നേഹവതിയാ...നമ്മളെ മറന്നില്ല.”  ഗൌതമി ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു.
ഗൌതമൻ ഗംഗയുടെ തീരത്തായിരുന്നു.എരിഞ്ഞടങ്ങുന്ന ചിതയുടെ വെട്ടം ഗംഗാതീരത്തെ ഇരുട്ടിനെ കവർന്നെടുത്തിരുന്നു അപ്പോൾ.
മൈത്രേയൻ ഊഴവും കാത്തിരുന്നു.


(തൻ‌ഹ- ദുഃഖങ്ങൾക്ക് കാരണമായ മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹം)

Read more...

വിലിസ്കയിലെ കൊലപാതകം




‘മിസ്റ്റർ ശ്യാം‘ ദൃഢവും കനപ്പിച്ചതുമായ ശബ്ദത്തിൽ വിളിച്ചിട്ട് ലാപ്ടോപ്പ് തുറന്ന് മുന്നിൽ വെച്ച് വിവേകാനന്ദ ലോക്രേ ചോദിച്ചു, “എന്തു പറയുന്നു ഇപ്പോൾ?” ടാറ്റാ മഗാഡിയുടെ പർച്ചേസ് ഹെഡ്  അരുൺ ബെഹലിന്റെ  മെയിൽ! “എന്നാണ് നിങ്ങളുടെ റെപ്രസന്ററ്റേറ്റീവ് വരുന്നതെന്നന്വേഷിച്ച്. “മിസ്റ്റർ ശ്യാം ഇനിപറയൂ നിങ്ങളെവിടേയ്ക്കാണ് പോയത്? സുന്ദർ  നയ്‌റൊബിയിലേക്ക് ടിക്കറ്റെടുത്തതും ഹോട്ടൽ ബുക്ക് ചെയ്ത് തന്നതുമെല്ലാം എന്റെ അപ്രൂവൽ എടുത്തതിന് ശേഷമാണന്നറിയാം. നിങ്ങൾ യാത്രചെയ്തതും തിരിച്ചെത്തിയതുമെല്ലാം പാസ്പോർട്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നുമുണ്ട്. പക്ഷേ...” വിവേകാനന്ദ ലോക്രേ ഒരു നിമിഷം താടിക്ക് പേനകുത്തി ചിന്താകുലനായിരുന്നു.”അൺബിലീവബ്‌ൾ. നിങ്ങൾ പറയുന്നു നിങ്ങളവിടെ ചെന്നിരുന്നെന്ന്. അവർ പറയുന്നു ശ്യാം എന്നൊരാൾ അവിടെ എത്തിയിട്ടില്ലന്ന്. മിസ്റ്റർ ശ്യാം, നിങ്ങളെ പിക് അപ്പ് ചെയ്യാനായെത്തിയ ഡ്രൈവർ കാത്തിരുന്ന് മടുത്ത് തിരിച്ച് പോയതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?
“ഡ്രൈവറെ  ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ തന്നെ ഏർപ്പാടാക്കിയതല്ലേ പിന്നെന്തിന് ഞാൻ മഗാഡി സോഡയുടെ  വണ്ടിയ്ക്ക് വേണ്ടി കാത്തുനിൽക്കണം?” തിരിച്ച് ചോദ്യം ചോദിക്കാനല്ല ചോദിക്കുന്നതിനുത്തരം പറയാനാണ് താൻ പഠിക്കേണ്ടത്.” വിവേകാനന്ദ ലോക്രയ്ക്ക് ദേഷ്യം അടക്കാനാവുന്നുണ്ടായിരുന്നില്ല. മൾട്ടി മില്യൻ ഡോളറിന്റെ ബിസിനസാണ്, നഷ്ടമുണ്ടായാൽ  ആരാ അതിനൊക്കെ സമാധാനം പറയുക!

പതിവില്ലാത്ത വിധം കാളിങ്ങ് ബെല്ല് തുരുതുരെ അടിച്ചപ്പോൾ തന്നെ ഓഫീസിൽ സാധാരണയല്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ടന്ന് മനസ്സിലാക്കിയ ടീന വാതിൽ തുറന്നത് സുരക്ഷയുടെ അതിർ തീർത്തുകൊണ്ടായിരുന്നു.
ബ്ലഡി ഫൂൾ...ബോസ്സായാൽ എന്തും പറയാമെന്ന് വെച്ചാൽ... ടൈ അല്പമൊന്നയച്ച്  ഹാഫ് ഷൂ ഊരി ദൂരേയ്ക്കെറിഞ്ഞ് ശ്യാം സോഫായിലേക്ക് മറിഞ്ഞു..
“എടീ നീ പറയടീ ഞാനെവെടാരുന്നെടീ കഴിഞ്ഞാഴ്ച?”
“കൊള്ളാം. പോയാൾക്കറിയില്ലേ?“
അല്ല നീ പറ.
ഇയാള് നെയ്‌റോബീലല്ലാരുന്നോ?
ആന്നോ? അവിടുന്ന് എവിടെപ്പോയി?
ഇയാക്കെന്നാത്തിന്റസുഖമാ എന്നോടിതൊക്കെ ചോദിക്കാൻ. ഞാൻ പറഞ്ഞിട്ട് വേണോ അതൊക്കെ അറിയാൻ. പോയതും  സുഖിച്ചതും ഇയാള്.”
“അങ്ങനെ വഴിക്ക് വാ. ഇതു തന്നെയാ അങ്ങേരും പറഞ്ഞത്. നെയ്‌റോബീന്ന് ഞാനെവിടേക്കാ പോയത്. നീ പറ.
“മഗാഡി സോഡ” കെനിയായുടെ ഭൂപടം കണ്മുന്നിൽ കാണുന്ന മാതിരി വ്യക്തവും ശക്തവുമായിരുന്നു ടീനയുടെ ഉത്തരം.
“ആന്നേ.ഇനി പറ. അവിടന്ന് ഞാനെങ്ങോട്ടേക്കാ പോയത്?” ഒരുമാതിരി മനുഷേനെ ആക്കണ ചോദ്യം അങ്ങ് നിർത്തിയേക്കന്നാണ് ടീന ഉദ്ദേശിച്ചതെങ്കിലും നാവിൽ നിന്നും വീണത് ‘മൊമ്പാസ’ എന്നായിരുന്നു.
“ആന്നേ, മൊമ്പാസ ആന്നേ. ഇതാണ് അങ്ങേർക്ക് അറിയാത്തത്. അല്ലല്ല അറിയേണ്ടത്. ഞാൻ അവിടെ പോയിട്ടില്ലാന്ന് ഒറ്റപിടുത്തമാ അങ്ങേര്!
 ഹോട്ടൽ ബില്ലും ഫ്ലൈറ്റ് ടിക്കറ്റുമൊക്കെ ഉള്ളതല്ലേ പിന്നെന്താ പ്രശ്നം?സംശയക്കുഴിയിലേക്ക് വീഴാൻ തയ്യാറായി നിൽക്കുന്ന ടീനയോടെന്ത് പറയണമെന്നറിയാതെ ശ്യാം കണ്ണടച്ചുകിടന്നു.

വെള്ളത്തൊപ്പി വെച്ച യുവാവ് ശ്യാം സക്കറിയ എന്നെഴുതിയ കടലാസുമായി അറൈവൽ ഏരിയയിലുണ്ടായിരുന്നു.  മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾക്ക് നേരേ കൈ നീട്ടി ‘ശ്യാം സക്കറിയ’ എന്ന് പരിചയപ്പെടുത്തുമ്പോൾ യുവാവ് പ്രസന്നമായ ചിരിയോടെ പറഞ്ഞു “മിസ്റ്റർ ശ്യാം സമയം കളയേണ്ട, മഗാഡിയിലേക്ക് മൂന്ന് മണിക്കൂറും അവിടുന്ന് മൊമ്പാസയിലേക്ക് ആറു മണിക്കൂറും.
നരകത്തിലേക്കുള്ള വഴിയാണോ ഇതെന്ന് യാത്ര തുടങ്ങി ഏറെ ആകുന്നതിന് മുന്നേ ചോദിക്കേണ്ടി വന്നു.കുഴിയിലേക്ക് വീണ വണ്ടിയെ ഇരപ്പിച്ച് മുകളിലേക്കെടുത്ത യുവാവ് വശം തിരിഞ്ഞ് പറഞ്ഞു, “മിസ്റ്റർ ശ്യാം സക്കറിയ, യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. “ഇനിയെന്തെല്ലാം കാണാനിരിക്കുന്നു.”വിശാലമായ് തുറന്നടഞ്ഞ വായ അയാളുടെ നിരയുള്ളതും വൃത്തിയുള്ളതുമായ  വെള്ളപ്പല്ലുകളുടെ ഭംഗി വ്യക്തമാക്കുന്നുണ്ടായിരുന്നു. മുൻ നിരയിലെ മുകളിലത്തെ പല്ലുകളിലൊരെണ്ണം നഷ്ടമായിട്ടുണ്ടുന്നള്ളത് സൂക്ഷ്‌മ നോട്ടത്തിൽ മാത്രമേ മനസ്സിലാക്കാൻ പറ്റുമായിരുന്നുള്ളു.
“മിസ്റ്റർ ശ്യാം, നിങ്ങൾ ശരിക്കും ഒരു ധീരനാണന്ന് തോന്നുന്നു. അതോ യുക്തിവാദി നിരീശ്വര വാദി അങ്ങനെന്തെങ്കിലും.” 
ഒട്ടകപ്പക്ഷികളോ സീബ്രായോ കടന്നുപോകാൻ സാദ്ധ്യതയുള്ള പ്രദേശത്ത് ലാവ അലങ്കാരപ്പണിചെയ്ത  പാതയോരങ്ങൾ നോക്കിയിരിക്കുകയായിരുന്നു ശ്യാം. “എന്തേ ഇപ്പോ ഇങ്ങനെ ചോദിക്കാൻ?
അല്ല വിലിസ്ക തന്നെ താമസത്തിന്ന് തിരഞ്ഞെടുത്തതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ.
“ഒരു ഹോട്ടൽ മുറി വേണം. ഒരു രാത്രി കഴിഞ്ഞുകൂടണം.പിന്നെ ഇത്തരം കേസുകളോട് അല്പം ഹരം കൂടി ഉണ്ടന്ന് കരുതിക്കോളൂ.”
“പേടിയില്ലാത്ത മനുഷ്യൻ അല്ലേ?” അയാളുടെ മുഖം ശ്രദ്ധിക്കാതെ തകരവീടുകൾ കാഴ്ച്ചയൊരുക്കുന്ന വീഥിയുടെ ഉണങ്ങിയ ഭൂമിശാസ്ത്രം നോക്കി ശ്യാമിരിന്നു.

വിലിസ്കാ ആക്സ് മർഡർ ഹോട്ടൽ
ലിമിറ്റഡ് റൂമുകളേ ഉള്ളൂ എന്ന് ലാപ്ടോപ് സ്ക്രീനിൽ മിന്നി തിളങ്ങിക്കൊണ്ടിരുന്നു.പുതുമയുള്ള പേരായതുകൊണ്ടാകാം കൂടുതലൊന്നും ആലോചിക്കാതെ  ബുക്ക് ചെയ്യാൻ സുന്ദറെ ഏൽപ്പിച്ച് അടുത്ത പരിപാടികളെന്തൊക്കെയാണ് ചെയ്യാനുള്ളതെന്ന് തീരുമാനിക്കാനുള്ള വ്യഗ്രതയിലായിരുന്നു. ബിസിനസ് ട്രിപ്പുകളെന്നും ധൃതിയിലാണ് നടന്നിട്ടുള്ളത്. അങ്ങനല്ലാത്ത സന്ദർഭങ്ങളെക്കുറിച്ച് ഓർത്തെടുക്കാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും ഒന്നും ഓർമ്മയിൽ വന്നില്ല.
“മിസ്റ്റർ ശ്യാം, കം ആന്റ് മീറ്റ് മീ അർജന്റ്ലി” എന്ന് ഇൻബോക്സിൽ മെസ്സേജ് വന്നപ്പോൾ എങ്ങോട്ടേക്കാണ് പുതിയ ട്രിപ്പ് എന്ന ആലോചന മാത്രമായിരുന്നു.
എലിസബത് കാതറീൻ എന്ന പേര് സെലക്റ്റ് ചെയ്യാൻ സുന്ദറിനോട് പറയുമ്പോഴും സംശയമായിരുന്നു ഹോട്ടൽ മുറിക്കും പേരോ?

“മിസ്റ്റർ ശ്യാം, ഇപ്പോൾ രണ്ടു മണികഴിഞ്ഞു സമയം. എത്ര വേഗം പോയാലും മൊമ്പാസയിലെത്തുമ്പോൾ രാത്രി ഒൻപത് കഴിഞ്ഞിരിക്കും. എട്ട് മണി കഴിഞ്ഞാൽ റിസ്പ്ഷനിൽ ആരുമുണ്ടാവില്ല. കൂടാതെ രാത്രിയിലുള്ള  കെനിയൻ യാത്ര അത്ര സുഖകരമല്ലന്ന്  ഓർക്കുന്നത് നന്ന്“ പിങ്ക് നിറം ചാലിച്ച മഗാഡി തടാകത്തിന്ന് ആ നിറം നൽകുന്നത് ഫ്ലമിംഗോ കൂട്ടങ്ങളാണൊയെന്ന സംശയം മനസിൽ വെച്ച് ചൂട് നീരുറവയുടെ സുഖത്തിൽ ലയിച്ച് നിൽക്കുമ്പോഴാണ് ഓർമ്മപ്പെടുത്തൽ, എന്നോ നഷ്ടമായ ലാവകളെ ഓർത്ത് ഉറങ്ങിക്കിടക്കുന്ന ഷൊമ്പോലെ അഗ്നിപർവതത്തെ പിന്നിലാക്കി ഇരുട്ട് വീഴുന്ന ആകാശത്തേയ്ക്ക് കയറുന്ന സോഡ ആഷ് നിറച്ച കുഞ്ഞ് വാഗണുകളെ നോക്കി അയാൾ ചോദിച്ചു. 
“മിസ്റ്റർ ഷബാൻ ഒമൻഡി, ഒരു പക്ഷേ ഈ പാളങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചില്ലായിരുന്നെങ്കിൽ നിങ്ങളെങ്ങനെ ഇതെല്ലാം മൊമ്പാസയിലെത്തിക്കുമായിരുന്നെന്ന് ആലോചിച്ചിട്ടുണ്ടോ?”
“മിസ്റ്റർ ശ്യാം സക്കറിയാ, നിങ്ങൾക്കെന്നെ ഒമൻഡി എന്ന് വിളിക്കാം. പിന്നെ സോഡ ആഷ്... അത് നിങ്ങൾ ഇന്ത്യാക്കാരല്ലേ കൊണ്ടുപോകുന്നത്. ടാറ്റാ ഒരു ഇന്ത്യൻ കമ്പനിയല്ലേ?” കെനിയാക്കാരന്റെ പൊതുവിജ്ഞാനത്തെ മനസാപ്രകീർത്തിച്ച് ശ്യാം ഇരുട്ടിലേക്ക് നോക്കിയിരുന്നു.മഗാഡി തടാകത്തിന്റെ താഴ്വാരങ്ങളിലെവിടെനിന്നോ ഒഴുകി വരുന്ന മാസായി സംഗീതം മലമുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

"മിസ്റ്റർ ശ്യാം.”ഒമൻഡി വിളിച്ചപ്പോൾ ഇരുട്ടിൽ തിളങ്ങുന്ന അയാളുടെപല്ലുകൾ മാത്രമേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ . ഇരുട്ടിനും നിനക്കും ഒരേനിറമെന്ന് മനസിൽ പറഞ്ഞുകൊണ്ട് ഉം എന്ന് മൂളി. “മിസ്റ്റർ ശ്യാം, വിലിസ്കയെക്കുറിച്ച് നിങ്ങൾക്കെന്തെറിയാം.”
“ഒന്നുമറിയില്ലന്ന് പറഞ്ഞാൽ ശരിയാവില്ല ഒമൻഡി.കുറച്ചൊക്കെ സെർച്ച് ചെയ്ത് മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ അവരുടെ റും വാടക സാധാരണ ഹോട്ടലുകളേക്കാൾ കൂടുതലാണ്.ഒരു നല്ല എക്സ്പീരിയൻസ് ആയിരിക്കുമെന്നുകൂടി കരുതുന്നു.”
“നിങ്ങളേത് റൂമാണ് ബുക്ക് ചെയ്തിരിക്കുന്നത്?”
“എലിസബത് കാതറീൻ. ഇറ്റ് ലുക്ക്സ് അൺ‌യൂഷ്വൽ ഒമൻഡി. ആദ്യായിട്ടാണ് ഹോട്ടൽ റൂമിനൊരു പേര് കേൾക്കുന്നത്.”
“യേസ് അൺ‌യൂഷ്വൽ...മിസ്റ്റർ ശ്യാം സക്കറിയ. ബട്ട് യൂ ആർ കറക്റ്റ് റ്റൂ. ആ മുറിയിലാണ് മിസ്സിസ്സ് എലിസബത് കാതറിൻ കൊല്ലപ്പെട്ടത്. എലിസബത് കാതറീനും അവരുടെ ഹസ്ബന്റ് ജോസായും മൂർ ഫാമിലിയെ സൽക്കാരത്തിന് വിളിച്ചപ്പോൾ അതവരുടെ അവസാനത്തെ ദിനമാണന്ന് അറിഞ്ഞ് കാണില്ല. എട്ടുപേർ ഒറ്റ രാത്രിയിൽ മഴുവിന്റെ മൂർച്ചയിൽ...” ഒമൻഡി പറഞ്ഞുകൊണ്ടിരുന്നു. ശ്യാമിന് പുതുമയൊന്നും തോന്നിയില്ല. ഒമൻഡി പറയുന്ന കാര്യങ്ങൾ പലതും നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതാണ്. എങ്കിലും നീണ്ട ആറുമണിക്കൂർ യാത്രയിൽ ഒമൻഡിയുടെ വക കൂടുതൽ കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ശ്യാമിന്.
“എട്ട് മുറികളിലായ് എട്ടുപേർ...മഴുവിന്റെ മൂർച്ചയുള്ള വശംകൊണ്ട് മരിച്ചത് ജോസാ മാത്രം. ബാക്കിയുള്ളവർ മറുവശം കൊണ്ട്. മിസ്സിസ്സ് മൂറിന്റെ സ്കേർറ്റ് ഉയർന്ന് വയറൊപ്പം കിടന്നിരുന്നു. അവരുടെ അടിവസ്ത്രം ഊരിയ നിലയിലായിരുന്നു. ബലാൽക്കാരം നടന്നെന്ന് തോന്നും വിധം!“
ഇടറിയ കടലിന്റെ തിരയിൽ ഉയർന്ന് താഴുന്ന തോണിപോലെ ആഫ്രിക്കൻ റോഡിലൂടെയുള്ള യാത്ര നടുവിനേൽപ്പിച്ച ആഘാതമാണോ, വിശപ്പിന്റെ വിളിയാണോ അതോ ഒമൻഡിയുടെ നിർത്താതുള്ള വിവരണത്തിന്റെ വിരസതയാണോ എന്ന്
വേർതിരിച്ച് മനസ്സിലാക്കാനായില്ലെങ്കിലും, “ഒമൻഡി, നന്നായി വിശക്കുന്നു. വഴിയിലെവിടെയെങ്കിലും നിർത്തി എന്തേലും കഴിച്ചിട്ടാകാം നമ്മുക്ക് തുടർ യാത്ര.” എന്ന് പറയുകയായിരുന്നു ശ്യാം.വഴിയരികിൽ വണ്ടി നിർത്തി കെനിയൻ ഉഗാലി ബീഫ് സ്റ്റൂവ് ചേർത്ത് കഴിച്ചതിന്റെ രുചി നാവിൽ നിൽക്കുമ്പോൾ തന്നേ ഒമൻഡി തുടങ്ങിക്കഴിഞ്ഞിരുന്നു. “നൂറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചുരുളഴിയാത്ത കേസുകളിലൊന്നായി ഇന്നും ആക്സ് മർഡർ കേസ്. മിസ്റ്റർ ശ്യാം നിങ്ങൾക്കൂഹിക്കാമോ മൂർ ദമ്പതികളെ എന്തിനായിരിക്കാം ജോസായും എലിസബത് കാതറീനും കൂടെ വിരുന്നിന് വിളിച്ചത്.“
ചുരുളഴിയാത്ത കേസിന്റെ എഴുതാപ്പുറങ്ങൾ വായിച്ചെടുക്കാനുള്ള ആവശ്യമില്ലാത്തതിനാൽ ബാഗ് തുറന്ന് പിറ്റേന്നത്തെ മീറ്റിങ്ങിനായ പേപ്പറുകൾ ഒരാവർത്തി കൂടി വായിച്ചുകൊണ്ടിരുന്നു ശ്യാം.
“അറിയില്ല അല്ലേ?” പുറകിലോട്ട് നോക്കിയ ഷബാൻ ഒമൻഡിയുടെ നഷ്ടമായ പല്ലിന്റെ വിടവ് ഇരുട്ടിനോട് ചേർന്ന് നിന്നു.“എങ്കിൽ കേട്ടോളൂ, കൊല്ലാൻ...കുട്ടികളില്ലാത്ത മൂർ ദമ്പതികളുടെ വിലമതിക്കാനാവാത്ത സ്വത്തിനായ്”
“ഒമൻഡി, ഒരു തുമ്പുമവശേഷിക്കാതെ പോയൊരു കൊല നൂറ്റാണ്ടുകൾക്കിപ്പുറമിരുന്ന് നാമെന്തിന് സംസാരിക്കണം.നമ്മുക്ക് തൽക്കാലം മാസായി സംഗീതമോ, ആഫ്രിക്കൻ ഡ്രം ബീറ്റിനെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചൊ അതുമല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൊലചെയ്യാൻ പോലും മടിയില്ലാത്തവരെക്കുറിച്ചൊക്കെ സംസാരിച്ചൂടേ” നിശബ്ദതയുടെ ഇടവേള അകലെയെവിടെ നിന്നോ ഒഴുകിയെത്തിയ താരബ് സംഗീതത്തിന്റെ അലയൊലിയിലേക്ക് കുറച്ച് നേരത്തേക്ക് ശ്രദ്ധ തിരിച്ചെങ്കിലും വിലിസ്കയല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കില്ലന്ന് ദൃഢനിശ്ചയമെടുത്തതുപോലായിരുന്നു ഒമൻഡി. .
“മിസ്റ്റർ ശ്യാം, ആക്സ് മർഡർ കേസിൽ ആകെ കിട്ടിയ ഒരേ ഒരു തെളിവ് എന്താണന്ന് നിങ്ങൾക്കറിയുമോ?”
"ഒമൻഡി, നിങ്ങൾക്ക് വിലിസ്കയെക്കുറിച്ച് വളരെ അറിവുണ്ടന്ന് ഞാൻ മനസ്സിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ; ഈ പരസ്യത്തിന് നിങ്ങൾക്ക് പ്രത്യേക പ്രതിഫലം വല്ലതുമൂണ്ടോ?”
ഹോണ്ടട് ഹോട്ടലിൽ രാത്രികഴിച്ചുകൂട്ടാൻ പോകുന്ന ഒരുത്തനെ മനഃപൂർവം പേടിപ്പെടുത്താനുള്ള ഒരു കെനിയൻ ബുദ്ധി ആണോയെന്ന ഒരു സംശയം ഇതിനോടകം ബലപ്പെട്ടിരുന്നതുകൊണ്ടുകൂടിയാണ് അങ്ങനെ ശ്യാം ചോദിച്ചത്. പിന്നിട് ഹോട്ടലിൽ എത്തുന്നതുവരെ ഒമൻഡി ഒന്നും സംസാരിച്ചില്ല.

വിലിസ്കയുടെ മുന്നിൽ കാർ നിർത്തി ലഗേജ് എടുത്ത് താഴെ വെച്ച് നല്ലൊരു രാത്രി ആശംസിച്ച് യാത്രപറയുമ്പോൾ ഒമൻഡി പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമത്തേത് വിലിസ്കയുടെ ഇപ്പോഴത്തെ അവകാ‍ശി ഷബാൻ ഒമൻഡി എന്ന താൻ തന്നെ ആണന്നുള്ളതായിരുന്നു.രണ്ടാമത്തേത് വിലിസ്കയെ കേവലം ഒരു മൂന്നാം കിട ഹോണ്ടട് ഹോട്ടലായി കാണരുതെന്നുള്ള അഭ്യർഥന.   മൂന്നാമതായി പറഞ്ഞത്  .കൃത്യസഥലത്ത് നിന്ന് കണ്ടുകിട്ടിയ അടർന്ന് വീണിട്ട് അധികനേരമായിട്ടില്ലന്ന് വ്യക്തമാക്കിയിരുന്ന ചോരപുരണ്ട ഒരു പല്ലിനെക്കുറിച്ചായിരുന്നു. ജന്നിഫർ അപ്പോഴത്തേയ്ക്കും കാത്തിരുന്ന മടുത്ത മുഖവുമായി കാറിന്നടുത്തെത്തിയിരുന്നു. ഒരു പൊട്ടിത്തെറിക്ക് ഒമൻഡിയുടെ അഭാവം കാത്തുനിന്നതുപോലായിരുന്നു ജന്നിഫർ.  “മിസ്റ്റർ ശ്യാം സക്കറിയ ഇപ്പോൾ സമയമെന്തായെന്നറിയുമോ നിങ്ങൾക്ക്. എട്ടുമണിക്ക് വരുമെന്നറിയിച്ചിട്ട് കെനിയയാണന്നോ ഹോണ്ടട് ഹോട്ടലാണന്നോ നിങ്ങൾ മറെന്നെന്ന് തോന്നുന്നു.ഇപ്പോൾ ഒൻപത് കഴിഞ്ഞിരിക്കുന്നു.” നിരാശയും ദേഷ്യവും പരിഭവും കലർന്ന  സുന്ദരിയുടെ വാക്കുകൾ ചെറിയൊരു ചിരിയിലൊതുക്കി റൂമിന്റെ താക്കോൽ വാങ്ങി നീങ്ങുവാൻ തുടങ്ങുമ്പോഴായിരുന്നു മുന്നറിയിപ്പ്.”മിസ്റ്റർ ശ്യാം രാത്രിയിൽ ഇവിടെ സ്റ്റാഫ് ആരും കാണുകില്ലന്നുള്ളത് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു.പുറത്തേക്കിറങ്ങരുത്.”
 “പ്രേതങ്ങളെ വെച്ചുള്ള പണം പിടുത്തം അല്ലേ ജന്നിഫർ?.”
“സൂക്ഷിക്കുക.വിലിസ്കയാണ്” അവരുടെ മനോഹരമായ എഡ്വേർഡിയൻ ഹെയർ സ്റ്റൈലിന്റെ ഭംഗി നോക്കി നിന്ന ശ്യാമിന് പരിസരബോധമുണ്ടായത്  കാർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടപ്പോഴാണ്.
--

“എട്ടുമണി കഴിഞ്ഞാൽ റിസപ്ഷനിൽ ആരുമുണ്ടാവില്ലന്നല്ലേ ഒമൻഡി പറഞ്ഞത്. പിന്നെങ്ങനെ ഒൻപത് മണിക്ക് നിങ്ങൾ ജന്നിഫറെ കണ്ടു?” ടീനയുടെ അന്തമില്ലാത്ത ചോദ്യങ്ങളും ആകാംക്ഷയും അലോസരപ്പെടുത്തുന്നതായ് ശ്യാമിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
“ഒരുപക്ഷേ അവൾ വൈകിയെത്തുന്ന അതിഥിയെ കണ്ട് താക്കോൽ നേരിട്ട് നൽകി മടങ്ങാമെന്ന് വിചാരിച്ചുകാണും.“
കാത്തിരുന്ന് മടുത്തതിന്റെ പരിഭവവും രാത്രിയേറെയായതിന്റെ പേടിയും ജന്നിഫറിന്റെ മുഖത്തിലും ശബ്ദത്തിലും കാണാമായിരുന്നെന്നയാൾ പറഞ്ഞപ്പോൾ ടീന ചോദിച്ചു,“ശ്യാം സത്യം പറയൂ, നിങ്ങൾക്ക് ആ രാത്രി പേടി തോന്നിയില്ലേ?
മൂർ ദമ്പതികളെ കൊല്ലാനായ് വിളിച്ചെന്നാണല്ലോ ഒമൻഡി പറഞ്ഞത്. അതുശരിയാണേങ്കിൽ എങ്ങനെ ജോസായും എലിസബത് കാതറീനും അതേ ദിവസം തന്നെ കൊല്ലപ്പെട്ടു.” ടീനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏതോ വികാരങ്ങൾ ശരീരത്തെ കൊളുത്തിവലിക്കുന്നതുപോലെ തോന്നിയപ്പോൾ അവർ ശ്യാമിനോട് ചേർന്നിരുന്നു.
“വിവേകാനന്ദലോക്രെയെ എന്തു പറഞ്ഞ് മനസ്സിലാക്കുമെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. എന്തൊക്കെ തെളിവുകൾ നൽകിയിട്ടും ഞാൻ ക്ലയന്റ്സിനെ കണ്ടന്ന് അങ്ങേര് വിശ്വസിക്കുന്ന മട്ടില്ല.”
“അതെങ്ങനെ സാധ്യമാവും. മിസ്സിസ്സ് ആന്റ് മിസ്റ്റർ റിച്ചാർഡ്സിന്റെ കൂടെ ഡിന്നർ കഴിച്ചതും, ട്രൈബൽ ഡാൻസ് കാണാൻ പോയതും പിന്നെ വെറുതേ ആയിരുന്നോ. പോട്ടെ അവരുടെ കൂടെ നിന്ന് എടുത്തെന്ന് പറയുന്ന ആ ഫോട്ടോകാണിച്ചുകൂടെ.“
അത് ശരിയാണല്ലോ എന്നും പറഞ്ഞ് അയാൾ സ്യൂട്ട്കേസ് പരതാൻ തുടങ്ങി.വിവേകാനന്ദ ലോക്രേയെ വിശ്വസിപ്പിക്കാനുള്ള അവസാനത്തേതെങ്കിലുമായുള്ള ഒരു തുരുമ്പായ് അതുമാറുമെന്ന് പറയുമ്പോൾ ശരിക്കും ആശ്വസിച്ചത് ടീനയാണ്.

“ശ്യാം, നിനക്കെങ്ങനെ ധൈര്യം വന്നു ഇങ്ങനൊരു സ്ഥലത്ത്, അതും അന്യനാട്ടിൽ...ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടാൻ?”
ഷൊമ്പോലെ അഗ്നിപർവ്വതത്തെപ്പോലെ ശാന്തതയുള്ള മുഖമായിരുന്നു ശ്യാമിനപ്പോൾ. അയാളുടെ കൈകൾ മഗാഡി തടാകത്തിലെ നീരുറവപോലെ പൊള്ളി.അയാളുടെ നെറ്റിയിലൂടെ പൊടിഞ്ഞ് വീഴാൻ തുടങ്ങിയ വിയർപ്പുകണങ്ങൾ ടീന മെല്ലെ കൈകൾ കൊണ്ട് തുടച്ചു.
“ 1912 ജൂൺ പത്ത് രാത്രി 11.45 നും ജൂൺ 11 രാവിലെ 5.45 നുമിടയിലാണ് എട്ട് മരണങ്ങളെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടുമുറികളിലായി എട്ടുപ്രേതങ്ങൾ...ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാവുന്ന കാര്യങ്ങൾ മാത്രം. ഒമൻഡി പറഞ്ഞ പല്ലിന്റെ കഥ എങ്ങും വായിച്ചതായ് ഓർക്കുന്നില്ല ഒരു തുമ്പുമവശേഷിപ്പിക്കാതെ നടന്ന കൊല എന്നാണെല്ലായിടത്തും.” അയാൾ പറഞ്ഞുതുടങ്ങി.
എലിസബത് കാതറീന്റെ ജനാലയ്ക്കൽ നിന്നപ്പോൾ അകലെ ശാന്തമായ കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ ചെരാതുകൾപോലെ തിളങ്ങുന്നുണ്ടായിരുന്നു. കരയിലേയ്ക്ക് വീശിയ ഉപ്പുകാറ്റിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ ക്ലോക്ക് ചിലച്ചു.സമയം 11.45
ടീന, വിലിസ്കയിലെ ക്ലോക്ക് ദിവസത്തിൽ രണ്ട് തവണമാത്രം ചിലയ്ക്കും. രാത്രി 11.45ന് ഒരു തവണ. വെളുപ്പിന് 5.45ന് എട്ട് തവണ.
നിലാവെളിച്ചത്തിൽ തല കടലിലേക്ക് നീട്ടികിടന്നിരുന്ന ജീസസ് ഫോർട്ട്... പോർച്ചുഗീസ് വാസ്തുവിദ്യയുടെ ആഫ്രിക്കൻ അവശേഷിപ്പ്...
ഇന്ത്യ തേടിയെത്തിയ വാസ്കോഡ ഗാമ മൊംബാസ കടൽത്തീരത്തിറങ്ങുമ്പോൾ കെനിയൻ ജീവിതത്തിന് അധിനിവേശത്തിന്റെ മുന്നൂറ് വർഷങ്ങളാണ് സമ്മാനിച്ചത്.
വിലിസ്കയുടെ പുറകിലൂടെ ജീസസ് ഫോർട്ട് ലക്ഷ്യമാക്കി നടക്കുന്നത് ഒരു കൽക്കെട്ടിനെ കടന്ന് വേണം.  ഒരാവേശമായിരുന്നു. ആഫ്രിക്കൻ മണ്ണിലേക്കുള്ള അനേകമനേകം യാത്രകൾ നൽകിയൊരു ധൈര്യം കരുത്തായുണ്ടായിരുന്നു.പരിചിതമായിത്തീർന്നിരുന്ന ഹോണ്ടട് ഹോട്ടലുകളുടെ ബിസിനസ് തന്ത്രങ്ങൾ മനസിനെ ശാന്തമാകാൻ സഹായിച്ചിരുന്നു.
ചരിത്രമുറങ്ങുന്ന ജീസസ് ഫോർട്ടിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പുറകിലെ കൽക്കെട്ടിൽ നിന്നും ആ വിളി ഉണ്ടായത്. “പേടിയില്ല അല്ലേ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ?”
ടീനയുടെ കൈകൾ അയാളെ ചുറ്റിപ്പിടിച്ചു.“ആരായിരുന്നു അത്?”
“അയാളെ പിന്തുടരാൻ ഞാൻ ശ്രമിക്കുമ്പോഴാണ്  കൽക്കെട്ട് ശരിക്കും ശ്രദ്ധിച്ചത്! ...”  ശ്യാം ഒന്നു നിർത്തി. ചരക്ക് നിറച്ച് യാത്രപുറപ്പെടാൻ തയ്യാറായി കിടക്കുന്ന കപ്പലിന്റെ കനം തോന്നി അയാളുടെ നെഞ്ചിന്.
ഫോൺ അൺലോക്ക് ചെയ്ത് ഗാലറിയിലെ ചിത്രങ്ങളിലൂടെ അയാളുടെ വിരലുകളോടി.“ദാ, ഇതു നോക്കിക്കേ...”
ഫോൺ ടീനയ്ക്ക് കൈമാറി. ഒരു കല്ലറയുടെ ചിത്രം.സ്വാഹിലി ഭാഷയിൽ അതിൽ എഴുതിയിരിക്കുന്നത്  ശ്യാം വിശദീകരിച്ചു.
അറിയപ്പെടാത്ത വഴികളിലൂടെ നടക്കാൻ വിധിക്കപ്പെട്ടതുപോലെ ടീന കുഴങ്ങിയെന്ന് ആ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു.
ഷബാൻ ഒമൻഡിയുടെ കല്ലറ!
ജനനം 1860 മരണം 1920.

“ഞാൻ മിസ്റ്റർ റിച്ചാർഡ്സിനെ കാണാൻ നിന്നില്ല.രാവിലെ തന്നെ റൂം ചെക്ക് ഔട്ട് ചെയ്യുമ്പോൾ  റിസപ്ഷനിൽ ജന്നിഫറുണ്ടായിരുന്നില്ല. പകരം ഒരു കറുത്തസുന്ദരി ആയിരുന്നു. ഞാനവരോട് ജന്നിഫറെക്കുറിച്ച് ചോദിച്ചു.അവർക്ക് അറിയാവുന്ന എഡ്വേർഡിയൻ ഹെയർ സ്റ്റൈലുള്ള ജന്നിഫർ മൂർ ഭിത്തിയിലിരുന്ന് എന്നെ നോക്കി   ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ.”‘
ലഗേജ് കാറിലേക്ക് എടുത്തുവെച്ച് ഡോർ തുറന്നുകൊണ്ട് റിസപ്ഷനിസ്റ്റ് പറഞ്ഞു.“മിസ്റ്റർ ശ്യാം സക്കറിയ. ദയവായ് അല്പം വെയ്റ്റ് ചെയ്യൂ. ഡ്രൈവർ ഉടൻ വരും.”
ഉറക്കക്ഷീണം കൊണ്ടായിരിക്കാം.ഒന്നുമറിഞ്ഞില്ല. ഉണരുമ്പോൾ കാർ നെയ്‌റോബിയിലെത്തിയിരുന്നു.”മിസ്റ്റർ ശ്യാം സക്കറിയ. താങ്കൾ ട്രിപ്പ് എൻ‌ജോയ് ചെയ്തെന്ന് തന്നെ കരുതട്ടെ. ഹാവ് എ നൈസ് റിട്ടേൺ ജേർണി.”  ചിരിച്ചുകൊണ്ട് മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾ എനിക്ക് നേരേ നീണ്ടു.വെള്ളത്തൊപ്പിക്കാരൻ ഡ്രൈവർ...ഷബാൻ ഒമൻഡി! എന്റെ ശ്രദ്ധ അയാളുടെ മുകൾ നിരയിലെ പല്ലുകളിലായിരുന്നു.അവ ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല!

ദീർഘശ്വാസമെടുത്ത് ടീന പുറകിലോട്ട് കൈകുത്തി  ഇരുന്നു.ഒരു നിമിഷം എന്ന് പറഞ്ഞ് ശ്യാം ലാപ്ടോപ് തുറന്ന് ഏറ്റവും അവസാനം വന്ന മെയിൽ ടീനയ്ക്ക് മുന്നിലേയ്ക്ക് വെച്ചു.ഷബാൻ ഒമൻഡിയിൽ നിന്നുള്ള നന്ദിപ്രകടനം.മൂടൽമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന വെയിലിൽ കുളിക്കുന്ന സുഖം ടീനയിൽ കാണാറായി..ശ്യാം ചിരിച്ചു.
ഗ്രാൻഡ്പായുടെ പേര് കൈമാറി വന്ന അഞ്ചാം തലമുറക്കാരന്റെ ബിസിനസ്. അല്ലേ? ടീന അയാളുടെ കൈയിൽ അമർത്തി പിടിച്ചു, “എനിക്ക് ഒരു സംശയം കൂടി ഉണ്ട്”
“എന്ത്?”
“വിലിസ്ക എങ്ങനെ ഒമൻഡിയ്ക്ക് അവകാശപ്പെട്ടതായ്?” ഒരു നിമിഷം ശ്യാം ചിന്താമഗ്നനായിരുന്നിട്ട് പറഞ്ഞു, “നിന്റെ ചോദ്യം ശരിയാണ്. പക്ഷേ ഉത്തരം കണ്ടുപിടിക്കണമെങ്കിൽ...” ടീന അയാളുടെ കള്ളനോട്ടം മണക്കുന്ന കണ്ണുകളിലേയ്ക്ക് നോക്കി. അയാൾ പറഞ്ഞു,”അതിന്ന് ഞാൻ ഒരുവട്ടം കൂടി കെനിയാക്ക് പോണം. വിവേകാനന്ദ ലോക്രെ അനുവദിച്ചാൽ...”
അവളുടെ കൈകൾ അയാളുടെ കവിളിൽ നുള്ളി. അതിന് നനുത്ത വേദനയുള്ള സുഖമുണ്ടായിരുന്നു.

-----

(സോഡ് ആഷ്- സോപ്പ്, പേപ്പർ,ഗ്ലാസ് വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്ന സോഡിയം കാർബണേറ്റ് എന്ന അസംസ്കൃത വസ്തു.
മഗാഡി സോഡ- ടാറ്റാ കെമിക്കത്സിന്റെ അധീനതയിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സോഡ ആഷ് നിക്ഷേപം.
ജീസസ് ഫോർട്ട്- മൊംബാസ കടപ്പുറത്ത് പോർച്ചുഗീസുകാരാൽ നിർമ്മിക്കപ്പെട്ട ഫോർട്ട്.)

Read more...

സുന്ദരമായൊരു പാസ് കഥയില്ലിത് കാര്യം


പ്രായം ഏകദേശം 18 അല്ലെങ്കിൽ 19 ഒക്കെ ആയിരിക്കുന്ന കാലത്താണ് ഡ്രൈവിങ്ങ് ലൈസൻസിനായ് ഒരു ഫോട്ടോ എടുക്കാനായ് വീടിന്നടുത്തുള്ള സ്റ്റുഡിയോവിൽ പോയത്. ചേട്ടൻ ഫോട്ടോയൊക്കെ എടുത്ത് രണ്ട് ദിവസം കഴിഞ്ഞ് കോപ്പിയ്ക്കായ് വരാൻ പറഞ്ഞതിൻപ്രകാരം കൃത്യദിവസം തന്നെ വന്ന് ഫോട്ടോ വാങ്ങി. സത്യം പറയണോല്ലോ ഫോട്ടൊ കണ്ട് ഞാൻ കരഞ്ഞുപോയി. പോക്കാച്ചിത്തവളേടെ പോലെ കൺപോളേന്ന് വിട്ട് നിൽക്കുന്ന വലിയകണ്ണും വരച്ച് വെച്ചപോലത്തെ മീശേം....
സങ്കടം സഹിക്കവയ്യാതെ ‘ചേട്ടാ‘ എന്നു വിളിച്ചതും മഴവെള്ളം പോലെ കണ്ണിൽ നിന്നും വെള്ളം ചാടിയതും  അതുകണ്ട് സാന്ത്വനിപ്പിക്കാനായ് ചേട്ടൻ പയ്യെ ചെവിയിൽ പറഞ്ഞ നല്ലവാക്കുകളും ഓർമ്മയിൽ...
“സാരമില്ലട, ഫോട്ടോയാണേലും ഒള്ള മുഖമല്ലേ വരത്തൊള്ളൂന്ന് ആശ്വസിക്കൂ.”
ആശ്വസിച്ച് വീട്ടിൽ വന്നപ്പോഴാണ് സംഗതി മാറിയത്. ഫോട്ടോ നോക്കി അമ്മ വക കമന്റ്, “നിന്നെ നേരില് കാണുന്നതാടാ ഇതിലും ഭംഗി.”

കൊറോണക്കാലത്ത് ഹൈദ്രാബാദിലെ റോഡിലൂടെ വണ്ടി ഓടിക്കുന്ന സുഖം ഒന്നു വേറേ തന്നെയാണ്! ഒരു പക്ഷേ ഇത്തരമൊരവസരം പിന്നീടുണ്ടായെന്നും വരില്ല.നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന റോഡൊക്കെ വെല്ലുവിളിച്ചുകൊണ്ട് നീണ്ടു നിവർന്ന് കിടക്കുന്നു.
ലോക്ഡൌൺ അവഗണിച്ച് വെളിയിലിറങ്ങണമെന്ന് മനസ്സുകൊണ്ട് ആഗ്രഹമില്ലാതിരിന്നിട്ടുകൂടി നിത്യേന ഹൈദ്രാബാദിലെ റോഡുകളിലൂടെ 80 കി.മീ ഡ്രൈവ് ചെയ്യേണ്ടി വരുന്നു. ഡ്രൈവിങ്ങ് ആയാസം. തിരക്കില്ല. വണ്ടിയില്ല.ആളില്ല. അഞ്ച് ചെക്ക് പോസ്റ്റ് മാത്രം.
എല്ലായിടത്തും പോലീസ് വണ്ടിക്ക് കൈകാണിക്കും. ഐഡി കാണിക്കുമ്പോൾ ലാത്തികൊണ്ട് പോകാൻ അനുവാദം.

ആദ്യഘട്ട ലോക്ഡൌൺ  തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഒരു പോലീസുകാരന്റെ സ്നേഹപൂർവമായ ഉപദേശം. “ഓൺലൈൻ പാസ്സിന് അപേക്ഷിച്ചുകൂടെ?” ശരിയാണ് രണ്ടുകൂട്ടർക്കും പണി എളുപ്പമാവും.
പാസിന് അപേക്ഷിച്ച് പിറ്റേന്ന് തന്നെ കിട്ടി. നല്ല കളർ പ്രിന്റൊക്കെ എടുത്ത് വണ്ടീടെ മുന്നിൽ തന്നെ ഒട്ടിച്ചു.

പാസ് വെച്ചതിൽ പിന്നെ ചെക്കിങ്ങ് ആന്റ് ക്വൊസ്റ്റ്യനിങ്ങ് പണ്ടത്തേതിലും കൂടുതലായി തോന്നി. കാരണം മാത്രം പിടി കിട്ടിയില്ല. എല്ലാവരും അവസാനം ഐഡി കാർഡ് നോക്കും. പിന്നെ ലാത്തി ആട്ടി അനുവാദം.
ഇന്ന് തിരികെ വരുമ്പോൾ രണ്ട് പോലീസുകാർ ചെക്ക്പോസ്റ്റിൽ ലാത്തി ചൂണ്ടി വണ്ടി നിർത്തിച്ചു. പാവം പോലീസുകാർ...എന്തു കഷ്ടമാണ് അവരുടെ ജോലി. വെയിലത്ത്... വകതിരിവില്ലാതെ വണ്ടിയുമായിറങ്ങുന്ന എത്രയോ ആൾക്കാർ. എല്ലാവരോടും സംയമനത്തോടെ കാര്യങ്ങൾ ചോദിച്ച്, ഡൊക്കുമെന്റ്സ് പരിശോധിച്ച് യാത്രാനുമതി നൽകുന്നവർ. ഇന്നലെ ഒരു ചെക്ക് പോസ്റ്റിൽ കുറേ ആൾക്കാർ പെട്ടിവണ്ടിയിൽ കരിക്കുമായ് വന്ന് പോലീസുകാർക്ക് നൽകുന്നതുകണ്ടു. അല്പം വെള്ളം കുടിക്കണമെങ്കിൽ പോലും ഒരു കടപോലുമില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക ചെക്ക് പോസ്റ്റുകളും. വാട്ട്സാപ്പിൽ പല വീഡിയോകളും കണ്ടിരുന്നു. പോലീസ് അടിക്കുന്നു. ഏത്തമിടീക്കുന്നു തുടങ്ങി പലതും. പക്ഷേ തെലങ്കാന പോലീസിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് എനിക്ക് അത്തരമൊരനുഭവം ഉണ്ടായിട്ടില്ല. അതല്ല ചിലർക്കെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടങ്കിൽ അതിന് വ്യക്തമായ കാരണവുമുണ്ടാവാമെന്നാണ് എന്റെ ഒരിത്.

 അപ്പോൾ പറഞ്ഞ് വന്നത് അതൊന്നുമല്ല. ഇന്ന് തിരികേ വരുമ്പോൾ എന്നെ പോലീസുകാർ പിടിച്ച് നിർത്തി. ഒരാൺ പോലീസും ഒരു പെൺ പോലീസും. വണ്ടിയിൽ ഒട്ടിച്ചിരിക്കുന്ന പാസ് കണ്ടിട്ട് പെൺ പോലീസിന് കാര്യം പിടികിട്ടുന്നില്ല. ആൺപോലീസ് വിശദീകരിച്ചുകൊടുത്തു. ഇത് ഓൺലൈനിൽ എടുക്കുന്ന പോലീസ് പാസാണ്.(പാവം പെൺപോലീസ്..ഡിപ്പാർട്ട്മെന്റിലെ തീരുമാനങ്ങൾപോലും അവരിലോട്ടെത്തിയിട്ടില്ല.)
ആൺ പോലീസ് വണ്ടിക്കൊരു വലം വെച്ച് ലാത്തികൊണ്ട് ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. എന്നിട്ടൊരു ചോദ്യം. “ഈ ഫോട്ടൊയിലുള്ളത് നിങ്ങള് തന്നെയാണോ?” ഞാൻ മാസ്ക് മാറ്റി മുഖം മുഴുവൻ കാണിച്ചു. പോലീസുകാരന് എന്നിട്ടും പുളിചവച്ച മുഖം മാത്രം. കുറച്ച് നേരം നിന്നിട്ട് ലാത്തികാട്ടി. പൊയ്ക്കോളാൻ...

കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകുന്നതിന് മുന്നേ ചുമ്മാതെ വണ്ടീടെ മുന്നിൽ ചെന്ന് പാസൊന്ന് നോക്കി. ശരിയാണ്. ഏറ്റവും പുതിയ ഫോട്ടോ തന്നെയാണ്. വണ്ടീടെ വശത്ത് വന്ന് മിററിലേക്കും പിന്നെ പാസിലേക്കും മാറി മാറി നോക്കി.
ശരിയാണ്. ഫോട്ടോയിലെ ഞാൻ എന്നെക്കാളും വളരെ സുന്ദരനാണ്. ഫോട്ടോഷോപ്പിലിട്ട് മുഖമൊക്കെ സുന്ദരമാക്കിത്തന്നപ്പോ സ്റ്റുഡിയോക്കാരനോട് വലിയ സ്നേഹമാരുന്നു.

Read more...

വാഗ്യ- ശിവാജി കരയുന്നു

Sunday, May 10, 2020






ഇരുട്ടിലേക്ക് തുറന്ന ബാൽക്കണിയിൽ നിന്ന് കൈകൾ പുറത്തേക്ക് വിടർത്തി കാറ്റിൽ ചരിഞ്ഞ് വീഴുന്ന വലിയ വെള്ളത്തുള്ളികളെ ശരീരത്തിലേക്ക് തട്ടിവീഴ്ത്തുമ്പോൾ ഹരിയുടെ മനസ് കുളിരുകയായിരുന്നു.
“മഴ നനയാതെ അകത്ത് കയറി ഇരുന്നൂടെ നിങ്ങക്ക്, ദാ ഞാൻ ഇപ്പോ എത്തി.” കാറ്റിന്റെ വേഗതയിൽ വാതിൽ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് കുതിച്ച സജീനയെ നോക്കി ഹരി  നനഞ്ഞ തലമുടി പെട്ടെന്ന് ചുറ്റി തിരിച്ചപ്പോൾ ഉതിർന്ന് വീണ തുള്ളികൾ വലിയ ഗ്ലാസിൽ തട്ടി ചിത്രം വരച്ച് താഴോട്ട് ഒഴുകി.
നനഞ്ഞ ശരീരത്തിലൂടൊഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളെ  അകത്ത് തറയിൽ വീഴിക്കാതിരിക്കാൻ പെരുവിരലുകളിലൂന്നി നടക്കാനുള്ള  വിഫല ശ്രമം ഹരി നടത്തിക്കൊണ്ടിരുന്നപ്പോഴത്തേക്കും സജീന തിരിച്ചെത്തിയിരുന്നു.
മാറോടമർത്ത് പിടിച്ച കൊച്ചുകളിപ്പാട്ടം പോലത്തെ ഒരു നായക്കുട്ടിയുമായാരുന്നു സജീന എത്തിയത്.
“നിങ്ങള് മഴനനഞ്ഞുകൊണ്ടിരുന്നപ്പോ ഞാനിവന്റെ കരച്ചിലാ ശ്രദ്ധിച്ചോണ്ടിരുന്നത്. കാർ പോർച്ചിലെ തൂണിനോട് ചേർന്നിരിക്കുകയായിരുന്നു പാവം. ശരിക്കും മഴച്ചാറ്റലടിച്ചിട്ടുണ്ട്.” തുവർത്തെടുത്ത് നായക്കുട്ടിയുടെ ശരീരത്തിലെ വെള്ളമെല്ലാം നല്ലവണ്ണം കളഞ്ഞ് സജീന അതിനെ സോഫയുടെ ഒരരുകിലിരുത്തി.
“കൊള്ളാല്ലോ. നാടനാ ഇനം എന്താ നീ ഇവനെ വിളിക്കേ?”
“ഫിഡോ” മുൻ‌കൂർ തീരുമാനിച്ചുറപ്പിച്ച് വെച്ചിരുന്നതുപോലെയായിരുന്നു സജീന അത് പറഞ്ഞത്.
നായക്കുട്ടിയുടെ പേര് നന്നായി ഇഷ്ടപ്പെട്ടതുപോലായിരുന്നു ഹരിയുടെ പ്രതികരണവും.” എബ്രഹാം ലിങ്കന്റെ വളർത്തുനായയുടെ പേര് തന്നെ.”
"അയ്യേ...ഇത് എബ്രഹാം ലിങ്കന്റെയല്ല...ഇത് കാർലോ സോറിയാനോയുടേതാ...” സജീന നായക്കുട്ടിയെ ചേർത്ത് പിടിച്ച് വട്ടം ചുറ്റി.പുറത്തപ്പോൾ മഴനിലച്ചിരുന്നു.

രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയാണ്. മക്ഡോണാൾഡ്സ് കഴിഞ്ഞ് MJR മാളിന്റെ അല്പം മുന്നിലേക്ക് മാറി റോഡിൽ സാമാന്യം നല്ലരീതിയിൽ വെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. ഡ്രെയ്നേജ് സംവിധാനമില്ലാത്ത ആ ഭാഗം എല്ലാ മഴക്കാലത്തും അങ്ങിനെയാണ്. ഇടതുവശത്ത് തലയെടുപ്പോടെ നിൽക്കുന്ന അസംഖ്യം അപ്പാർട്ട്‌മെന്റുകളുടെ ചുവട്ടിൽ തളം കെട്ടുന്ന വെള്ളം ചാലുവെട്ടി റോഡിലേക്ക് തിരിച്ചുവിടും. ടയർ മുങ്ങുന്ന വെള്ളത്തിലൂടെ വണ്ടിയോടിക്കുന്നത് ശ്രമകരമായിരുന്നു.. ഇടയ്ക്കെങ്ങാനും നിന്നുപോയാൽ...സൈലൻസറിൽ വെള്ളം കേറിയാൽ... പുതിയ വോൾവോ എസ് 60  ആണ് ഓടിക്കുന്നതെന്നത് മനസ്സിൽ ചെറിയൊരു പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഒരു വിധം വെള്ളക്കെട്ടിന് പുറത്തെത്തിയപ്പോഴാണ് അത് സംഭവിച്ചത്!
ഒരു നായ! വണ്ടിക്ക് വട്ടം നിൽക്കുന്നു!
സാമാന്യം വലിയൊരു നായ. പൂഴിവെള്ളത്തിൽ നനഞ്ഞതിനാ‍ലാവാം അതിന്റെ രോമമെല്ലാം ചെമ്മണ്ണ് നിറമായിരുന്നു.  മഴയിൽ നനഞ്ഞ് ശരീരത്തിനോടൊട്ടിയിരുന്ന രോമം കാരണമാകാം  അതിന്ന് മെലിഞ്ഞതും ഉയർന്നതുമായ ശരീരമുള്ളതായിട്ടാണ് തോന്നിയത്. വളരെ പെട്ടെന്നായിരുന്നു ആ നായ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. പതുക്കെ വണ്ടി വെട്ടിച്ച് ഓടിച്ചുപോന്നെങ്കിലും, അടുത്ത രണ്ട് ദിവസങ്ങളിലും നായ അതേ സ്ഥലത്ത് വെച്ച് വണ്ടിക്ക് വീണ്ടും വട്ടം നിന്നപ്പോൾ ഒരു അസാധാരണത്വം  തോന്നുകയായിരുന്നു.
വൈകിട്ട് അത്താഴത്തിന്നിരുന്നപ്പോഴാണ് നായക്കഥ സജീനയോട് പറഞ്ഞത്.
അവൾ പറഞ്ഞു,“അതു ചിലപ്പോൾ മറ്റൊരു ഫിഡോ ആയിരിക്കും“ എബ്രഹാം ലിങ്കന്റെ ഫിഡൊ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചപ്പോൾ നെറുകയിൽ കയറിയ എരിവുള്ള ചോറ് താഴയാക്കാൻ അവൾ ഹരിയുടെ തലയിലടിച്ചുകൊണ്ട് പറഞ്ഞു,”അല്ല. കാർലോ സോറിയാനോയിടാതായിരിക്കും.”

കാർലോ സോറിയാനയുടെ കഥ തലയ്ക്ക് മുകളിലൂടെ ബോംബർ വിമാനങ്ങൾ പോലെ,ഏതോ അപസർപ്പക കഥയുടെ ഓർമ്മപോലെ,  എപ്പോഴും കറങ്ങിക്കൊണ്ടിരുന്നതിനാൽ സജീനയ്ക്കും മനഃപാഠമായിരിക്കുന്നു എന്നോർത്ത് ഹരി ഉള്ളാലെ ചിരിച്ചു.
1941 നവമ്പർ 
ഫ്ലോറൻസിലെ ഒരു തണുത്ത രാത്രി. റോഡരുകിലെ കുഴിയിൽ മുറിവേറ്റ് കിടന്ന ഒരു കുഞ്ഞുനായ! സോറിയാന ജോലികഴിഞ്ഞ് മടങ്ങിയപ്പോൾ കൂട്ടത്തിൽ അന്ന് ആ നായക്കുട്ടിയുമുണ്ടായിരുന്നു.സജീനയുടെ കൈയിലെ ഫിഡോയെപ്പോലെ! മുറിവ് ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന ആ നായക്കുട്ടിയെ കാർലോ സോറിയാന ‘ഫിഡോ’ എന്ന് വിളിച്ചു.
പിന്നീടുള്ള രണ്ടു വർഷങ്ങൾ...
ജോലിക്കുപോകുന്ന കാർലോയെ അനുഗമിച്ച് ബസ് സ്റ്റോപ്പ് വരെ നിത്യവും ഫിഡോ കൂടെപ്പോകുമായിരുന്നു. കാർലോയെ യാത്രയാക്കിയതിന് ശേഷം വൈകുവോളം അവൻ യജമാനന്റെ തിരിച്ചുവരവ് കാത്തിരുന്നു. സത്യത്തിന്റേയ്മും, സ്നേഹത്തിന്റേയും, വിധേയത്തത്വത്തിന്റേയും മാതൃകയായി ഫിഡോ മാറുകയായിരുന്നു.അടുത്ത രണ്ടുവർഷം ഫ്ലോറൻസ് നിവാസികൾക്ക് ഇതൊരു പതിവ് കാഴ്ച തന്നെയായി. ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന കാർലോ സോറിയാനയെ സ്വീകരിച്ച് തുള്ളിച്ചാടി വീട്ടിലേക്ക് പോകുന്ന ഫിഡോ!  
1943 ഡിസംബർ.
സഖ്യകക്ഷികളുടെ വിമാനമുതിർത്ത ബോംബുകൾ ഫ്ലോറൻസിലെ കൽച്ചൂളകളൊന്നൊഴിയാതെ നശിപ്പിച്ചപ്പോൾ തിരികേ വരാനാവാത്ത ലോകത്തിലേക്ക് കാർലോ സോറിയാനി പോയി. യജമാനെ കാത്ത് കാത്തിരുന്ന് മരവിച്ച മനസ്സുമായി ഫിഡോ അന്നു രാത്രി വീട്ടിലേക്ക് തനിച്ച് മടങ്ങി. അടുത്ത ദിവസവും അതിന്നടുത്തദിവസവും ഫിഡോ ബസ് സ്റ്റോപ്പിൽ കാത്തിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു. മറക്കാത്ത ഓർമ്മക്കളുമായ് ഫിഡോ നിത്യവും ബസ് സ്റ്റോപ്പിലെത്തി കാത്തിരുന്നു. നീണ്ട പതിനാലുവർഷം അതു തുടർന്നു.ഫിഡോയെ മരണം കീഴടക്കുന്നതുവരെ.
കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിന്ന് വെളിയിലേക്കിറങ്ങുമ്പോൾ ബാൽക്കണിയിൽ നിന്ന് കൈവീശി കാണിക്കുന്ന സജീനയുടെ കൈയിൽ കുഞ്ഞു ഫിഡോ ഉണ്ടായിരുന്നു.“പിന്നേ...ഇന്ന് മറ്റവനവിടൊണ്ടെ ഒന്നെറങ്ങി നോക്കണേ...”
മക്ഡൊണാൾഡ്സിന്റെ മുന്നിൽ റോഡിലെ വെള്ളം അൽപ്പം കുറഞ്ഞിട്ടുണ്ടായിരുന്നു. ഏതോ ഓർമ്മപ്പെടുത്തലുകളെന്നപോലെ കണ്ണുകൾ അവനെ പരതുമ്പോൾ അകലെ അവ്യക്തമായ് ഒരു വെള്ളരൂപം പ്രത്യക്ഷമാകുന്നു. വണ്ടി അടുക്കുന്തോറും അതിന്ന് വലിപ്പം കൂടിക്കൂടി വന്നു. മഴമാറിയതിനാൽ രോമം ദേഹത്തോടൊട്ടിയിട്ടില്ലെങ്കിലും ഒട്ടിയ വയർ അതിന്റെ കഴിഞ്ഞ ദിവസങ്ങളെ മനസ്സിലാക്കാൻ പ്രാപ്‌തമായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അത് വണ്ടിക്ക് വട്ടം ചാടി.പിൻ കാലുകൾ പുറകിലോട്ടേക്കും മുൻ കാലുകൾ മുന്നോട്ടേക്കും ആക്കി തല ആകാശത്തേക്കാക്കി കണ്ണുകൾ കാറിലേക്കാണോ ഹരിയിലേക്കാണോയെന്ന് വ്യക്തമാക്കാതെ അവൻ നിന്നു. മഴതുടങ്ങിയിരുന്നു അപ്പോൾ.
കാർ വശത്തിലേക്കൊതുക്കി കുടയുമെടുത്ത് പുറത്തോട്ടിറങ്ങാൻ തുടങ്ങുമ്പോഴത്തേക്കും ഇടത്തേ സൈഡ് ഗ്ലാസിൽ മുൻ കാലുകളുടെ വിരലുകൾ വെള്ളത്തുള്ളികൾക്കിടയിലൂടെ കണ്ടു.
“ഞാനും വരട്ടെ.” അവന്റെ ദയനീയമായ കണ്ണുകൾ ചോദിച്ചു. ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും പരിചയസമ്പന്നനായ ചാട്ടക്കാരനെപ്പോലെ അവൻ ഉള്ളിലെത്തിയിരുന്നു.അവന്റെ കണ്ണുകൾ ചിരിച്ചു,
പൂഴിവെള്ളത്തിൽ നനഞ്ഞ് നിറം മാറിയ രോമത്തിന്റെ നിറം വെള്ളതന്നെയായിരിക്കുമെന്ന് ഹരിക്ക് തോന്നി. നായ മുൻസീറ്റിൽ നിവർന്നിരുന്ന് തലകുടഞ്ഞ് വെള്ളം തെറിപ്പിച്ചപ്പോൾ അയാൾ വശത്തോട്ട് ഒഴിഞ്ഞ് നീങ്ങാൻ ശ്രമിച്ചു.
നായ അപ്പോൾ കണ്ണുകൾ മുന്നിലേക്കുറപ്പിച്ച് നാക്ക് നീട്ടി പറഞ്ഞത്, മുന്നോട്ട് പോകട്ടെ ദൂരം ഇനിയുമുണ്ട് എന്നു തന്നെയായിരുന്നു.
“നിന്റെ പേരെന്താടാ?”
അവൻ നാക്ക് നീട്ടി വാലൊന്നിളക്കി ഇരുന്നു.
“ഫിഡോ എന്നാണോ?”
തല ഡാഷ്ബോർഡിലേക്കിട്ട് കൈകൾ മെല്ലെ മുന്നിലേക്കും പിറകിലേക്കും അവൻ ചലിപ്പിച്ചു. “വേഗം, വേഗം” 
“നിനക്ക് വിശക്കുന്നുണ്ടോ?” ഹരി ഒരു പാക്കറ്റ് ബിസ്ക്കറ്റ് പൊട്ടിച്ച് അതിന്റെ നേരെ നീട്ടി.കൈകൾക്കിടയിൽ ബിസ്കറ്റ് പാക്കറ്റ് പിടിച്ച് നായ ബിസ്കറ്റ് തിന്നുന്നത് കൌതുകത്തോടെ നോക്കി. ഫോണെടുത്ത് സജീനയെ വിളിച്ചു.”ഫിഡോ സീനിയർ കൂടി വരും ഇന്ന്.”

‘ജയ്ൻ ഇറിഗേഷൻ കമ്പനി’ കടന്ന് വണ്ടി റഗാല റിസോർട്ടിന്നോടടുത്തപ്പോൾ ഫിഡോ സീനിയർ ഒന്നിളകി. തല ഇടത്തോട്ട് തിരിഞ്ഞു. കുരച്ചുകൊണ്ട് സൈഡ് ഗ്ലാസിൽ കൈകളൂന്നി അവൻ പറഞ്ഞു ഇനി നമ്മുക്ക് പോകണ്ടത് ഇടത്തേക്കാണ്.
അറ്റം കാണിക്കാതെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചെമ്മൺ റോഡ്. കാടുപിടിച്ച് കിടക്കുന്ന വശങ്ങൾ. നായ നാക്കു നീട്ടി മുന്നിലേക്ക് തന്നെ നോക്കിയിരുന്നു.
കാർ ഒരു വലിയ മതിലിന്നടുത്തെത്തിയപ്പോൾ അവൻ സീറ്റിൽ നിന്നും ചാടി. വാല് കാലുകൾക്കിടയിലേക്കൊതുക്കി നാക്ക് വശങ്ങളിലേക്കോടിച്ച് അവൻ പറഞ്ഞു, “ഇതാണ്...ഈ വലിയ മതിൽക്കെട്ട്...”
നീല യൂണിഫോമിട്ട ഒരു കുറിയ സെക്യൂരിറ്റി വലിയ ഗേറ്റ് പരക്കെ തുറന്നു. സെക്യൂരിറ്റിക്കാരൻ അവനെ നോക്കി കൈകാണിച്ചു. 
ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും നായ ചാടി ഇറങ്ങി കാറിന്ന് മുന്നേ ഓടാൻ തുടങ്ങി.

പോർച്ചിലുണ്ടായിരുന്ന ഒനിക്സ് ബ്ലാക് മെറ്റാലിക്ക് നിറത്തിലെ വോൾവോ എസ് -60 യുടെ മറവിലൂടെ ഫിഡോ സീനിയർ അപ്രത്യക്ഷനായപ്പോൾ ഹരി തന്റെ കാറിൽ നിന്നുമിറങ്ങി. ആളനക്കമില്ലാത്ത ആ കൂറ്റൻ ബംഗ്ലാവ് ഒരു അതിശയമായി ഹരിയുടെ മുന്നിൽ!
ഇരുട്ട് വീണ ഫ്ലോറൻസ് നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ നിന്നും ഒറ്റയ്ക്ക് വീട്ടിലേക്കോടുന്ന ഫിഡോ. പതുക്കെപ്പതുക്കെ അത് നിശ്ചലനാവുന്നു. പിന്നെ ഒരു വെങ്കല പ്രതിമയായി.  മുനിസിപ്പൽ പാലസിനടുത്തുള്ള ചത്വരത്തിലേക്ക് പറിച്ചുമാറ്റപ്പെടുമ്പോൾ സ്നേഹവായ്പിന്റെ ഉദാത്ത ഉദാഹരണമായ ഫിഡോ എന്ന നായ അയാളുടെ മനസ്സിൽ ഒരിക്കലും തുടച്ചുമാറ്റാനാവാത്ത ഒരു ചിത്രമായി മാറി.
മലർക്കെ തുറന്നുകിടന്നിരുന്ന ആ വലിയ വാതിൽ അപ്പോഴാണ് ഹരിയുടെ ശ്രദ്ധയിൽ പെട്ടത്! അങ്ങോട്ടേക്ക് നടന്നപ്പോൾ 
ആ വലിയ വീടിന്റെ അകത്തുനിന്ന് പ്രായമായൊരാളുടേതെന്ന് തോന്നിക്കുന്ന ശബ്ദം കേട്ടു.“ഓ, വാഗ്യാ...എന്റെ പൊന്നേ നീ എവിടെയാരുന്നെടാ ഇത്രനാൾ...”
സഹ്യാദ്രിയുടെ മുകളിൽ റായ്ഗഡിലെ  ചിതയിലെരിഞ്ഞടങ്ങിയ പോരാളിയായ യജമാനൻ..
ചിതക്ക് തീ കൊടുത്തപ്പോൾ , യജമാനനെ അഗ്നിയിൽ നിന്ന് രക്ഷിക്കാനോ , അതോ അയാൾക്കൊപ്പം ഇല്ലാതെ ആവനോ ചിതയിലേക്ക്  ചാടിയ വാഗ്യ...
വാഗ്യ...ഇനിയൊരു ജന്മമുണ്ടെങ്കിൽ ഛത്രപതി നിനക്കുവേണ്ടി കരയും തീർച്ച...ഹരി വണ്ടി തിരിച്ചു.

Read more...

വഴിയരികിലെ കച്ചവടക്കാരൻ

Sunday, April 19, 2020



രൂപം കൊണ്ട് അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നത് ആ പ്രത്യേക കൊമ്പൻ മീശ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ മീശയുടെ അറ്റം രണ്ടായി പിളർന്നതായിരുന്നു. ഒരറ്റം മുകളിലേയ്ക്ക് വളച്ച് ചുരുളൻ വള്ളൻ പോലെ വെച്ചിരുന്നു. മറ്റേ അറ്റം  താഴേയ്ക്ക് ഒരു നൂലുപോലെ തുടങ്ങി  ക്രമേണ വീതി കൂടി കീഴ്ത്താടിയുടെ വശങ്ങളിലൂടെ ചെവിയുടെ തൊട്ടു താഴെ വരെ നാലുവിരൽ വീതിയിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു.
അദ്ദേഹം ഒരു ധനികനായിരുന്നെങ്കിലും ആളുകൾ അദ്ദേഹത്തെ ഒരു പിശുക്കനായിട്ടാണ് പറഞ്ഞുപോന്നിരുന്നത്.
എനിക്ക് അദ്ദേഹത്തെ പരിചയമായിട്ട് അധിക നാളായിട്ടില്ല. പുതിയ വാടകവീടിലേയ്ക്ക് ഞങ്ങൾ മാറി കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നത്. സായാഹ്ന നടത്തമൊക്കെ കഴിഞ്ഞുള്ള  വിശ്രമ വേളയിലാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്.
നടത്തമൊക്കെ കഴിഞ്ഞ് പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോഴാണന്ന് തോന്നുന്നു ഞാനാദ്യമായ് അദ്ദേഹത്തെ കാണുന്നത്. ശരീരപ്രകൃതിയിൽ ഞങ്ങൾ ആടും ആനയും പോലായിരുന്നു. എന്റെ നൂലുപോലുള്ള ശരീരത്തിന്റെ ഭംഗി അത്രയ്ക്കങ്ങ് ദഹിക്കാത്ത രീതിയിൽ... ചിലപ്പോൾ അസൂയയും ആകാം....ഒരു നോട്ടത്തിലൂടെയായിരുന്നു തുടക്കം.
ഇത്തരത്തിലുള്ള നോട്ടം കണ്ട് തഴമ്പിച്ച ഞാൻ കിറി ഒരുവശത്തേയ്ക്ക് ഒരു ചെറിയ ശബ്ദത്തോടെ അനക്കി അസഹ്യയതയുടെ ഒരു മറു സിഗ്നൽ നൽകി.
“പുതിയ ആളാ?”
ഞാൻ ഗൌരവം ഭാവിച്ചു. എന്റെ ശരീരം അത് പ്രതിഫലിപ്പിച്ചില്ലന്ന് തോന്നുന്നു. അങ്ങേർക്ക് എന്റെ ഗൌരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദ്യം.
“ഏതു ബ്ലോക്കിലാ?”
വലിച്ച് പിടിച്ച് വെച്ചിരുന്ന ശരീരം ഞാനൊന്നയച്ചു. ഗൌരവവും അസഹ്യതയുമൊക്കെ കാണിക്കാനായ് കാണിക്കുന്ന മസ്സിലു പിടുത്തം എത്രയേറേ ബുദ്ധിമുട്ടാണന്നും ഞാനറിഞ്ഞു.
“പേര് സതീശൻ, നാട് കേരളം. ഫ്ലാറ്റ് 519.” എന്തിനാ കൂടുതൽ ചോദ്യം ചോദിക്കാൻ അവസരം നൽകുന്നതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.
“ഓ...കേരളയാണോ? ഐ ലൌവ് ദെം! നൈസ് പീപ്പിൾ...”
കൊമ്പൻ മീശ മുകളിലേയ്ക്കും താഴേയ്ക്കും അതിവേഗം ചലിക്കുന്നു. അങ്ങേരു ചിരിച്ച് കൊണ്ട് കൈ നീട്ടി. എന്റെ നട്ടെല്ലിലുടെ ചെറിയൊരു കറന്റ് കടന്നുപോയതുപോലെ.
‘അതേ...അതേ...അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ...’  ഞാനും കൈനീട്ടി.
പിന്നെ പുരാണമായി....
ഞങ്ങൾ സ്ഥിരം കണ്ടുമുട്ടാൻ തുടങ്ങി. കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും.പ്രത്യേകിച്ച് വിഷയമൊന്നുമുണ്ടാവണമെന്നില്ല. എന്തുമാവാം. വിലക്കയറ്റം....പട്ടിണി...കൃഷി...വ്യവസായം....മുഖ്യമന്ത്രിയുടെ പുതിയ ഫാം ഹൌസ്...നല്ലൊരു സെക്രട്ടേറിയേറ്റ് ബിൽഡിങ്ങ് നിലവിൽ ഉണ്ടായിട്ടും, ‘എരാ മൻസിൽ‘ ഇടിച്ച് നിരത്തി 900 കോടിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട ധൂർത്ത്....തുടങ്ങി അനേകമനേകം വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ മണിക്കുറുകളോളം സംസാരിച്ചു.
എന്തൊക്കെ സംസാരിച്ചാലും അവസാനം അദ്ദേഹം സംഭാഷണം നിർത്തുന്നത് പണത്തെക്കുറിച്ചായിരിക്കും. പണത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ച്....പുതിയ തലമുറ, അദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെ....പണത്തിന്റെ വിലയറിയാതെ അമിതമായ ചിലവ് ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്...ഓരോ ചില്ലിക്കാശിന്റേയും കണക്ക് മറ്റെന്തിനേക്കാളും പ്രാധന്യത്തോട് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരുനാളാണ്...വേണമെങ്കിൽ ‘കുരു’ പൊട്ടി എന്നു പറയാം. ഞാൻ പറഞ്ഞു. “ഈ സമ്പാദ്യമൊക്കെ എന്തിനാ? ജീവിക്കാനുള്ള കാശു പോരേ? കുറേയൊക്കെ ചിലവാക്കണം...സമൂഹത്തിനും ഉപയോഗപ്പെടുമല്ലോ... ആരും ചാകുമ്പോളിതൊന്നും കൊണ്ടുപോകാൻ പോണില്ലല്ലോ!”
അന്ന് ഞങ്ങൾ പിരിഞ്ഞതിൽ പിന്നെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.
കുറേ നാളുകൾക്ക് ശേഷം കവലയിലെ പഴക്കച്ചവടക്കാരന്റടുക്കൽ നിൽക്കുകയായിരുന്നു ഞാൻ.
ആ കച്ചവടക്കാരനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പാവം മനുഷ്യൻ. ജീവിതത്തിന്റെ ബുദ്ധിമുട്ടായിരിക്കാം...അദ്ദേഹത്തിന്റെ ശരീരത്തിൽ നോക്കിയാലറിയാം... മെലിഞ്ഞുണങ്ങി തോളെല്ലാം പൊങ്ങി കവിളെല്ലാം ഒട്ടി...എങ്കിലും ആ പച്ചക്കറിക്കാരന്റെ ചിരിയുണ്ടല്ലോ...അതൊന്ന് വേറേ തന്നെയായിരുന്നു. നിഷ്ക്കളങ്കത ആ ചിരിയിലുണ്ടായിരുന്നു. ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ ഒരു ചിരിയുടെ ഉടമയായിരുന്നു ആ കച്ചവടക്കാരൻ. മനസ്സിന്റെ നന്മ ആ കച്ചവടക്കാരന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
എപ്പോഴും പഴങ്ങൾ തരുമ്പോൾ അത് തൂക്കത്തിൽ മറ്റ് കടക്കാരെക്കാൾ കൂടുതലുണ്ടായിരുന്നു. ഒരിക്കൽ ഞനതയാളോട് ചോദിക്കുകയും ചെയ്തു. “നിങ്ങളിങ്ങനെ തൂക്കം കൂടുതൽ നൽകിയാൽ എങ്ങനെ മുതലാകാനാണ്?”
കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സാറേ, കൊറേ പണമുണ്ടായാല് ജീവിതത്തിൽ സന്തോഷമുണ്ടാവുമോ....ഇല്ലല്ലോ...ഹാപ്പിയായിരിക്കണം സാറേ ഹാപ്പിയായിരിക്കണം. അത്രേ ഒള്ളു. ഞാൻ തുക്കത്തിൽ കുടുതൽ കൊടുക്കുമ്പോൾ വാങ്ങുന്ന ആളുടെ മുഖത്ത് കാണുന്ന ഒരു വികാസമുണ്ടല്ലോ...അതു മതി എനിക്ക്...”

പഴം വാങ്ങി തിരികെ പോരാൻ തുടങ്ങുമ്പോൾ ദാ വരുന്നു... കൊമ്പൻ മീശക്കാരൻ....എന്നെ കാണാത്തതുപോലെ വന്നപാടേ അദ്ദേഹം പഴത്തിന്റെ വില ചോദിച്ചു. വിലകേട്ടിട്ട് അത്രയ്ക്കങ്ങ് സുഖിക്കാത്തപോലെ ഒരു ഭാവം മുഖത്ത്.
“കുറയില്ലേ?”
പഴക്കാരൻ രണ്ട് രൂപ കുറച്ച് നൽകാമെന്ന് പറഞ്ഞു. ഇപ്പോഴും കൊമ്പൻ മീശക്കാരന്റെ മുഖത്തൊരു സന്തോഷമില്ല.എങ്കിലും രണ്ട് കിലോ പഴം തൂക്കാൻ പറഞ്ഞു. കച്ചവടക്കാരൻ പഴം തൂക്കിക്കൊണ്ട് നിൽക്കുമ്പോൾ കൊമ്പ്ൻ മീശക്കാരൻ അഞ്ഞുറിന്റെ ഒരു നോട്ടെടുത്ത് നീട്ടി. “നിങ്ങളുടെ വെല കൂടുതാലാ കേട്ടോ...ഇങ്ങനാണേ കച്ചവടം അധിക നാള് നിൽക്കില്ല.”
കച്ചവടക്കാരൻ മറുപടി ഒന്നും പറയാതെ പണം വാങ്ങി ബാക്കി കൊടുക്കുവാനായ് പെട്ടിയിലേയ്ക്ക് തിരിഞ്ഞു.
അപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ സംഭവം നടന്നത്!
കൊമ്പൻ മീശക്കാരൻ നൊടിയിടയിൽ ഒരു പഴമുരിഞ്ഞ് സഞ്ചിയിലാക്കുന്നു!
 ചിരിച്ചുകൊണ്ട് തന്നെ കച്ചവടക്കാരൻ ബാക്കി പണം നീട്ടി. കൊമ്പൻ മീശക്കാരന്റെ മുഖത്ത് അപ്പോഴും ഒരു സന്തോഷമില്ല. പഴക്കിറ്റുമായ് നടന്ന് നീങ്ങുന്ന കൊമ്പൻ മീശക്കാരനെ തന്നെ നോക്കി ഞാൻ നിന്നു.
 “ ഇവർക്കൊക്കെ വെലപേശാനും കയ്യൂറ്റം കാണിക്കാനുമൊക്കെ നമ്മളോടല്ലേ പറ്റൂ‘. എന്ന് കച്ചവടക്കാരൻ പറഞ്ഞെങ്കിലും കോഴികളുടെ പ്രാണഭയത്താലുള്ള കരച്ചിലിൽ ഞാനൊഴിച്ച് ആരുമത് കേട്ടില്ല.

Read more...

കിണറ്റിൽ വീണ ഹെർക്കുലീസ്

Friday, March 6, 2020

 


മഞ്ഞുപൊഴിയുന്ന ആ പ്രഭാതത്തിലും ഒരിക്കലും പിഴച്ചിട്ടില്ലാത്ത ചുവടുകളോടെ ചുവന്ന മുഖവുമായ് അംശുമാൻ മടയാംതോടിന്റെ കരയിലെ മണൽകൂനകൾക്ക് മുകളിൽ എത്തിനോക്കിയപ്പോഴാണ് നാട് ആ വാർത്ത അറിയുന്നത്.
രായൻ കിണറ്റിൽ ചാടി!
“നല്ലോരു ചെത്തുകാരനാരുന്നു. പോയില്ലേ എല്ലാം! ഇനീപ്പോ ശ്യാമള എന്തോ ചെയ്യും?” ഇടത്തുകാലിന്മേൽ വലത്തുകാൽ ചവിട്ടി ഉമിക്കരി പിടിച്ച വിരൽ വായിൽ തിരുകി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനെപ്പോലെ മീനാക്ഷി അമ്മായി നിന്നു.
“രായനെ രാവിലെ തന്നെ അമ്മായി കൊന്നു...കിണറ്റിൽ ചാടീന്നല്ലേ പറഞ്ഞുള്ളൂ...ചത്തെന്ന് ആരേലും പറഞ്ഞോ?” അടുപ്പിലെ തീ ഊതുന്നതിനിടെ അമ്മ പറയുന്നത് ആരു കേൾക്കാൻ!

“എന്തിനാ രായൻ കിണറ്റിൽ ചാടിയത്?” കിണറ്റിൻ കരയിൽ കൂടിയ ആൾക്കൂട്ടം പരസ്പരം ചോദിച്ചു.
“കിണറ്റിന് എന്ത് ആഴം വരും?”
“ഭൂമിയോളം.”  കുട്ടൻ പറഞ്ഞ അളവിനോട് ആർക്കും എതിരില്ലാരുന്നു.“കിണറെത്ര തേകിയ കുട്ടനാ...കിറുകൃത്യാരിക്കും”

നാൽപ്പത് വർഷങ്ങൾക്ക് മുന്നേ തെക്കൻ ദേശത്തൂന്ന വന്ന പൊടിമീശക്കാരൻ രാജൻ.
ശ്യാമളയുടെ വീടിന്റെ ചാർപ്പിൽ വാടകയ്ക്ക് രാജൻ താമസം തുടങ്ങിയപ്പോൾ അമ്മായി പറഞ്ഞു, “തെക്കനെ സൂക്ഷിക്കണം പെണ്ണേ.നാടുവിട്ട് ഓടി വന്നവനാണ്. തക്കം പോലെ നിക്കും തെക്കൻ” 
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ലന്ന് ശ്യാമളയും പറഞ്ഞു.അമ്മായിക്ക് രായനിൽ ഒരു നോട്ടമുണ്ടായിരുന്നെന്ന് നാട്ടിലൊരു പറച്ചിലുണ്ടായിരുന്നു.
അന്ന് അമ്മായിക്ക് പ്രായം ഇരുപത്. ശ്യാമളയ്ക്ക് പതിനെട്ട്.

രായൻ കരപ്പുറത്തെ ചെത്തുകാരനായി. കള്ളടിക്കാത്ത ചെത്തുകാരനായി.
പതിവിൽക്കവിഞ്ഞ പൊക്കമുള്ളകൊന്നത്തെങ്ങിന് കൊതകൊത്താനായ് കയറിക്കൊണ്ടിരുന്നപ്പോഴാണ് രായന്റെ ശ്രദ്ധ തെറ്റിയത്. ശ്രദ്ധയോടൊപ്പം കാലും തെറ്റി.നടുവിന്റെ ഡിസ്കും തെറ്റി. ശ്യാമളയെ അമ്മായി വഴക്ക് പറഞ്ഞു.
“കാണാങ്കൊള്ളാവുന്ന ആമ്പിള്ളാരെക്കണ്ടാലവക്കൊള്ളതാ ഇളക്കം. അവക്ക് മറപ്പുരേ കേറാൻ കണ്ട സമയം! ഇപ്പോ എന്തായി...തന്തേം തള്ളേല്ലാത്തോനാ...ഭാവി പോയില്ലേ?”  കുളക്കരയിലെ ഒതളമരത്തിന്റെ ചാഞ്ഞ കൊമ്പിൽ നിന്നും ഒതളങ്ങ പറിച്ചെടുത്ത് തെങ്ങിൻ മൂട്ടിൽ എറിഞ്ഞുടച്ചു അമ്മായി.
“തെങ്ങേന്ന് വീണാല് നോക്കാനുമറിയാം” ശ്യാമള വിട്ടുകൊടുത്തില്ല.
“നടുവൊടിഞ്ഞവനാ...പെണ്ണേ...സ്നേഹോള്ളകൊണ്ട് പറയുകയാ... ഭാവി കളയരുത്.”
“ഒള്ള സ്നേഹോക്കെ തന്നെ അധികമാ എന്റെ മിന്നാക്ഷി...” ശ്യാമള കൈകൊകൊണ്ട് എന്തോ ആംഗ്യം കാണിച്ചെന്നും പിന്നിടിന്നുവരെ അമ്മായി ശ്യാമളെയോട് മിണ്ടീട്ടില്ലന്നതും കാലം സാക്ഷി.

“കുട്ടാ, നീ കീണറ് തേകി പരിചയോള്ളനല്ലേ...ഒന്നിറങ്ങി രക്ഷിച്ചൂടേ?”
പലമുഖങ്ങൾ ഒരേസമയം കുട്ടനിലേക്ക് തിരിഞ്ഞു.
‘നുരപൊങ്ങുന്നുണ്ടിപ്പോഴും. എളുപ്പം ചാടിയാൽ രക്ഷപ്പെടുത്താം.‘
നീണ്ട കയറെടുത്ത് കിണറ്റിങ്കരയിലെ മാവിൽകെട്ടി, ഉടുത്തിരുന്ന മുണ്ട് താറുപാച്ചിയുടുത്ത് കുട്ടൻ കിണറ്റിലേക്കിറങ്ങി. കിണറ്റിലെ വെള്ളത്തിൽ പ്രതിഫലിച്ച മുഖങ്ങൾ പ്രാർത്ഥനയോടെ നിശബ്ദമായി.
ശ്യാമളെയെവിടെ?
നാടുമുഴുവൻ വീട്ടിങ്കലെത്തിയിട്ടും ശ്യാമളയെ കാണാനില്ല. തുറന്നുകിടന്ന അടുക്കളവാതിലിലൂടെ അകത്തുകയറി പലരും. ശ്യാമളയില്ല.
രായൻ കിണറ്റിൽ ചാടിയതാരാണ് കണ്ടത്?അറിയില്ല.അംശുമാനപ്പോൾ തെളിയുന്ന മുഖവുമായ് മണൽകൂനകൾക്ക്  മുകളിലെത്തിയിരുന്നു.

ആകാംക്ഷയുറ്റ് നിൽക്കുന്ന മുഖങ്ങൾക്ക് ആശ്വാസമേകി കുട്ടന്റെ തല വെള്ളത്തിന്ന് മുകളിൽ പൊങ്ങി. കുട്ടന്റെ മാത്രം തലവെള്ളത്തിന്ന് മുകളിൽ...
രായൻ...??
ഞൊടിയിടയിൽ കുട്ടൻ കയറിൽ പിടിച്ച് മുകളിൽ എത്തി. നനഞ്ഞ മുണ്ട് കൈകൊണ്ട് പിഴിഞ്ഞ് വിരിഞ്ഞ നെഞ്ചിൻ‌കാടിൽ വിരലോടിച്ച് തല ലെഫ്റ്റ് റൈറ്റ് രണ്ടു തവണ വെട്ടിച്ചു.മുടിയിഴയിലെ വെള്ളത്തുള്ളികൾ ഇളവെയിലിൽ തിളങ്ങിത്തെറിച്ചു.
കിട്ടിയോ? ഉണ്ടോ കുട്ടാ രായൻ കിണറ്റിൽ...?
“ ആ കയറൊന്ന് വലിച്ചേ എല്ലാരും കൂടേ...”
ജീവന്റെ വില നിർണ്ണയിക്കുന്ന അനർഘ നിമിഷങ്ങൾ...വെള്ളത്തിൽ വീണവനെ കയറിൽ കെട്ടിയിട്ട് കേറിപ്പോന്ന ദുഷ്ടനെന്ന രീതിയിൽ ജനക്കൂട്ടം കുട്ടനെ നോക്കി.
സമയം പാഴാക്കാനില്ല.  കയറ് പൊങ്ങി...കൂടെ നുരയും...
കിണറിന്നുള്ളിലേക്ക് ഇമവെട്ടാതെ നിന്ന ആകാംക്ഷാഭരിതമായ കണ്ണുകൾ അത്ഭുതം കൂറി! വരണ്ട തൊണ്ടകൾ കൂകി വിളിച്ചു.
‘ഹെർക്കുലീസ്...’ രായന്റെ ഹെർക്കുലീസ്...
“അപ്പോൾ രായനില്ലേ കുട്ടാ കിണറ്റിൽ...”
“പുല്ല്...രണ്ട് മൂന്ന് ഒണക്ക ചട്ടീം പാത്രോം കൂടീണ്ട്...”

തലേന്ന് രായനെ കണ്ടവരുണ്ട്. ചെത്തുകുടുക്കയും തൂക്കി ഹെർക്കുലീസിൽ വളവിലെ കലുങ്കിൽ കാലുകുത്തി സിഗററ്റ് വലിച്ച് നിന്ന രായനെ കണ്ടവരുണ്ട്. സമയമപ്പോൾ നന്നേ ഇരുട്ടിയിട്ടുണ്ടായിരുന്നു. വൈകിട്ട് ചന്തയിൽ നിന്ന് കപ്പയും കക്ക ഇറച്ചിയും വാങ്ങിമടങ്ങിയ ശ്യാമളയേയും കണ്ടവരുണ്ട്.വർഷം നാൽപ്പത് കഴിഞ്ഞിട്ടും രായന് കപ്പയും കക്ക ഇറച്ചിയും ശ്യാമളയോടെന്നപോലെ തന്നെ ഇഷ്ടമായിരുന്നു.
കിണറ്റിങ്കരയിൽ ആളൊഴിഞ്ഞു.വീടിന്റെ തുറന്ന വാതിലുകളിലൂടെ കാറ്റ് അപ്പോഴും കയറി ഇറങ്ങിക്കൊണ്ടിരുന്നു.

“ചത്തില്ലേല് ഒറപ്പാ, രായൻ അവളെ ഇട്ടിട്ട് പോയതാ.” മീനാക്ഷി അമ്മായിക്ക് ഉറപ്പിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. കണക്കിന് ഉപ്പിടാതെ കറിയുണ്ടാക്കാനോ, വേവ് നിർത്തി ചോറുണ്ടാക്കാനോ ശ്യാമളയ്ക്കറിയ്‌വോ എന്ന ചോദ്യത്തിന്ന് മറുപടി നൽകാൻ ആരുമില്ലായിരുന്നു. എല്ലാം പോട്ട്... വർഷം പത്ത് നാല്പതായിട്ട് ഒരു കുഞ്ഞിക്കാലുണ്ടാക്കിയെടുക്കാനവൾക്കായോ...
രായന് ഭക്ഷണം മറ്റെന്തിനെപ്പോലെയും പ്രീയകരമായിരുന്നു. കണക്കിന് ഉപ്പ്, പാകത്തിന്ന് എരിവ്, അല്പം വേവ് കൂട്ടിയെടുത്ത കുത്തരിച്ചോറ്... കട്ടായം... ഏതെങ്കിലും ഒന്ന് തെറ്റിയാൽ കറിപാത്രം അന്ന് കിണറ്റിലാണ്.
ചട്ടീം പാത്രോം കിണറ്റിലായത് മനസ്സിലാക്കാം. പക്ഷേ സൈക്കിൾ... ഒരുപക്ഷേ ശ്യാമളേയാക്കാൾ രായനിഷ്ടം ഹെർക്കുലീസായിരിക്കാം.

കാഞ്ചന, ശ്യാമളയുടെ ഇളയ സഹോദരി, മരുന്നു കമ്പനി ജോലിക്കാരി, ബാഗും തൂക്കി ജോലിക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന എതിരേ കാറ്റിന്റെ വേഗതയിൽ ‘ഇച്ചേയി‘ വന്നത്.
കുടിയാനാണെങ്കിൽ കൂടി ജോലി ജന്മം ചെയ്താൽ ചെയ്യില്ലന്നുറപ്പിച്ച കെട്ടിയോന്റെ പരിചരണം, മൂന്ന് പെണ്മക്കളുടെ പഠനം, പഠനേതര കാര്യങ്ങൾ,മുതലായ മുതലുകൾ തന്റെ കുഞ്ഞിത്തലയിലൂടെ കശകശക്കി വട്ടുപിടിച്ചിട്ടും ആർക്കും ഒരു ശല്യവുമില്ലാതെ സ്വസ്ഥം ഗൃഹഭരണം നടത്തിവരുമ്പോഴാണ് ഓർക്കാപ്പുറത്ത് വെളുപ്പാങ്കാലത്ത് ഇച്ചേയി പ്രത്യക്ഷപ്പെട്ടത്.
“ഇല്ലടീ കാഞ്ചനേ,അതിയാന്റെ കൂടെയൊള്ള പൊറുപ്പ് ഞാൻ മതിയാക്കി. ഇങ്ങനേമൊണ്ടോ? തൊട്ടതിനും പിടിച്ചതിനും വഴക്കും കിണറ്റിലേറും.എത്ര നാളെന്ന് കരുതിയാ...”
അരി വെന്തുപോയാൽ പ്രശ്നം വെന്തില്ലേല് പ്രശ്നം...എരിവു പുളി ഉപ്പ് എന്തിനുപറയാൻ അങ്ങേർക്ക് കുറ്റമൊന്നുമില്ലാത്ത ഒരു സംഗതിയുമില്ലന്ന് മാത്രമല്ല കുടുംബ മൊതല് നശിപ്പിക്കൽ എന്ന പുരാതന നാടകങ്ങൾക്ക് പുറകേ ഇപ്പോ ദേഹോപദ്രവം കൂടി തുടങ്ങിയെന്ന് ഒറ്റശ്വാസത്തിൽ ശ്യാമളപറഞ്ഞ് നിർത്തിയപ്പോൾ വിശ്വാസം വരാത്ത വിധം കാഞ്ചന എല്ലാം കേട്ടുകൊണ്ടിരുന്നു.
നാൽപ്പത് വർഷങ്ങളിൽ കേൾക്കാത്തകാര്യങ്ങൾ...
“അങ്ങേരുടെ ജീവനായ ഹെർക്കുലീസിനെ കിണറ്റിലെറിഞ്ഞപ്പോഴേ  നിരീച്ചു, എന്നേം കിണറ്റീ തള്ളൂന്ന്..”
"എന്നിട്ട്?”
“എന്നിട്ടെന്താ എന്നെത്തള്ളുന്നതിന് മുന്നേ ഞാനങ്ങേരെ തള്ളി.” 
“ഇച്ചേയീ അപ്പോ രായണ്ണൻ!” തള്ളിവന്ന കണ്ണുകളെ അകത്തേക്ക് വലിക്കാനാവാതെ തുറന്നവായിൽ കാഞ്ചന നിന്നു.
“അങ്ങേർക്കൊന്നും പറ്റില്ലെടി പെണ്ണേ...നാലുകാലേ നിക്കണ ജാതിയാ...
നാൽപ്പത് വർഷത്തെ ജീവിതത്തിന്റെ കരുത്തും വിശ്വാസവും ആ വാക്കുകളിലുണ്ടായിരുന്നു.

പറക്കമുറ്റാത്ത മൂന്നും പണിക്കുപോകാത്ത ഒരെണ്ണവും താങ്ങാവുന്നതിലുമധികമാണ്.ബാഗ് ഇറയത്തേക്കെറിഞ്ഞ് അകത്ത് കയറി കട്ടിലിൽ കമിഴ്ന്ന് കിടന്നു കാഞ്ചന. .തൊണ്ട് തല്ലി ഞണ്ടിൻ പുറം പോലായ കൈകളാൽ ശ്യാമള ബാക്ക് ഓപ്പൺ ബ്ലൌസിട്ട കാഞ്ചനയുടെ പുറം മെല്ലെ തഴുകി.
“ ഞാൻ ന്യൂസ് വർക്കിയേ ഞാൻ വഴീല് കണ്ടാരുന്നു. അങ്ങേര് കിണറ്റില് വീണന്ന് സൂചിപ്പിച്ചിട്ടാ ഇങ്ങോട്ട് ഓടിയത്. ഒറപ്പാ അവൻ നാട്ടാരെ വിളിച്ചോളും“ അംശുമാൻ ചിരിച്ചു.തൂവെള്ള പല്ലുകൾ തിളക്കം വ്യക്തമാക്കുന്നുണ്ടായിരുന്നു.

കാലം മാറ്റം വരുത്താത്ത കുടുംബ വീടിന്റെ മുറ്റത്ത് സുഖദമായ നനവുള്ള മണ്ണിൽ പാദസ്പർശമേൽപ്പിച്ച് കണ്ണടച്ച് ധ്യാനനിരതനായ് അയാൾ നിന്നു. ആരുടേയും അനുവാദത്തിന്ന് കാത്തുനിൽക്കാതെ കോലായിലെ ഞാത്തുകട്ടിൽ കൈകൊണ്ട് തള്ളി അകത്തേക്ക് കയറിയപ്പോൾ പരിചിതമായ മുഖമൊരണ്ണം ഭിത്തിയിലിരുന്ന് ചിരിക്കുന്നു.
പത്തായപ്പുരകടന്ന് ഇടനാഴിയിലൂടെ തെക്കേ മുറിയിലെ കോണിൽ അയാൾക്കെന്നപോലെ കിടന്നിരുന്ന ചാരുകസേരയിലേക്കമർന്ന് ഒരു നിമിഷം കണ്ണടച്ചു.
ഭവാനിയുടെ ആങ്ങള വന്നിരിക്കുന്നു. ഉറ്റവരേം ഉടയവരേം വിട്ട് നാടുതെണ്ടിയ അമ്മാവൻ ഇനി എങ്ങോട്ടും പോണില്ലാത്രേ!
കേട്ടുകഥയോ കെട്ടുകഥയോ ആയ അമ്മാവൻ!
ഭവാനിയുടെ ഓർമ്മ തങ്ങി നിൽക്കുന്നയിടം. അച്‌ഛനും അമ്മയുമില്ലാതെ വളർത്തിയ കുട്ടി...പറക്കമുറ്റാറായപ്പോൾ കേശവൻ നായരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നവൾ...സഹിച്ചില്ല.
ഇരുകവിളിലൂടെ ഒഴുകിയ കണ്ണീർ തൂവാലകൊണ്ട് തുടച്ച് രായൻ കണ്ണുതുറന്നു.
ചെറുതും വലുതുമായ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം മുഖങ്ങൾ ചുറ്റിലും!
“എന്റെ ഭവാനീടെ ഓർമ്മ നിൽക്കുന്നിടം വിട്ട് അമ്മാവനിനി എങ്ങോട്ടുമില്ല മക്കളേ...”
ഉൾക്കൊള്ളാനാവത്ത മനസ്സിന്റെ പ്രതിഫലനം നോട്ടങ്ങളിലുണ്ടായെങ്കിലും പുറത്തേക്ക് നേരിട്ട് വന്നില്ലന്നത് രായനെ വിഷമിപ്പിച്ചു.
“ഞാൻ വന്നത് ബുദ്ധിമുട്ടായ് അല്ലേ? സാരമില്ല മക്കളേ...ഇതെന്റേയും വീടാണ്. ഭാവാനീടെ മാത്രല്ല.” ഉറച്ചവാക്കുകൾക്ക് പിന്തുണയേകുന്ന മനസ്സുമായെഴുന്നേറ്റ് തെക്കേപ്പുറത്തെ വയലിറമ്പിലെ കൊടമ്പുളിയുടെ സുഖദമായ തണുപ്പിൽ രായൻ നിന്നു. ഉൾത്തടം തുടിച്ചു, രായൻ കൊണ്ടേ പോകൂ...അംശുമാനപ്പോൾ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“ഇച്ചേയി എന്തായീപ്പറയണത്” കാഞ്ചനയുടെ പുറകിൽ അരയ്ക്ക് കൈ താങ്ങി കെട്ടിയോനും അങ്ങേർക്ക് പിന്നിലായി മൂന്ന് സുന്ദരികളും നിന്നു.
”കാഞ്ചനേ, ഇനിയെങ്കിലും ഞാനെന്റെ കാര്യം നോക്കീല്ലേല് വയസാൻ കാലത്ത് ഒന്നാശൂത്രീപോണേലും പോലും നാലുപൈസ കൈയിലുണ്ടാവില്ല. അതാ പറഞ്ഞേ. നീ കൂടി വിചാരിച്ചാലേ അത് നടക്കൂ.” തുണയില്ലാതുള്ള തുടർജീവിതത്തിന്റെ അസന്നിഗ്ധാവസ്ഥ നിഴലിക്കുന്ന വാക്കുകൾ...
“നെയമപ്രകാരം എളയവള് കാഞ്ചനക്കുള്ളതാ വീട്.ഒന്നുമറിയാത്തപോലെ ഇച്ചേയി ഒരുമാതിരി മണകുണ വർത്താനം പറയരുത്.” കാഞ്ചനയുടെ ഭർത്താവ് ശ്യാമളയെ നിയമം പഠിപ്പിക്കാൻ ശ്രമിച്ചതവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“ഞങ്ങള് സഹോദരങ്ങള് പറയണതിനെടെക്കേറി പറയണ്ടകേട്ട നീ. രായണ്ണനൊണ്ടാരുന്നേ നീ ഇങ്ങനൊക്കെ പറയ്‌വാരുന്നോ.“ കവിളിലൂടൊഴുകിയ കണ്ണീർ കൈത്തലം കൊണ്ട് തുടച്ച് ശ്യാമള വരാന്തയിലോട്ടിരുന്നു.
കുറച്ച് കഴിഞ്ഞ് കാഞ്ചന ഇച്ചേയീടെ അടുക്കൽ വന്നിരുന്നു.
“ഞാനിപ്പോ എന്താചെയ്യേണ്ടത്? എന്റെ അച്‌ഛനും അമ്മയും എല്ലാം നിങ്ങളാരുന്നു.അറിയാം പാടില്ലാഞ്ഞിട്ടല്ല. പക്ഷേല് ഈ മൂന്നെണ്ണത്തിനെ ഓർക്കുമ്പോ...”
“എനിക്കും അറിയാമ്മേലാഞ്ഞിട്ടല്ലെന്റ കുട്ടി, ഈ വയസാം കാലത്ത് എനിക്കെന്തെങ്കിലും വരുമാനോണ്ടോ. അങ്ങേരും പോയി...വീടായാൽ വാടകയ്ക്ക് കൊടുത്താലും നിങ്ങളേക്കെ ബുദ്ധിമുട്ടിക്കാതെ കഴിയാല്ലോന്ന് വിചാരിച്ചിട്ടാ.” മൌനത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കാഞ്ചനയുടെ തലയാടി,”ശരി ഇച്ചേയീ.”അംശുമാനപ്പോൾ യുഗയുഗങ്ങളായുള്ള കർമ്മങ്ങൾക്ക്മാറ്റമുണ്ടാക്കാതെ ഗാഢനിദ്രയിലായിരുന്നു.

ഇടവഴിയിലും കടത്തിണ്ണയിലും കവലയിലും മാത്രമല്ല നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം ഭവാനിയുടെ ആങ്ങള വന്ന വാർത്തയായിരുന്നു.
ഭവാനീടെ കുട്ട്യോൾക്കൊന്നും അയാളെ ഇഷ്ടമല്ലത്രേ! വയസാൻ കാലത്ത് പണിയൊണ്ടാക്കാൻ വന്ന മാരണം. നല്ലപ്രായത്തിൽ വീടും കൂടും വിട്ട് വല്ല രാജ്യത്തും പോയോൻ!
ഇപ്പോ വയ്യാണ്ടായപ്പോ എത്തീരിക്കുണു.
കുടുംബയോഗംകൂടി ഒരുനാൾ എല്ലാരുംകൂടി അമ്മാവന് മുന്നിലെത്തി.
പോയിത്തരുന്നതിനെന്താവേണ്ടതെന്ന്?
ഭവാനി ഒരുത്തനെ അനുവാദമില്ലാതെ വിളിച്ചോണ്ട് വന്നപ്പോ ഇറങ്ങിപ്പോയവനാണ്. അന്ന് രണ്ടിനേം അടിച്ച് പുറത്താക്കാരുന്നു.  സുഖായിട്ട് ഇക്കണ്ട സ്വത്തും ആസ്വദിച്ച് ജീവിക്കായിരുന്നു. ഇപ്പോ...പോയിത്തരാമോന്ന്...
രാജൻ ചിരിക്കുകയായിരുന്നു.
“പോകാം. പക്ഷേ...ഇത്തവണ ചുമ്മാതല്ല.” അർത്ഥഗർഭമായ ഒരുമൂളലോടെ രാജൻ എണീറ്റു. തെക്കേ വയലിറമ്പിലേക്ക് നടന്നു. ഭവാനിയുണ്ടവിടെ. കൊടമ്പുളിച്ചുവട്ടിൽ...

“രായൻ തിരിച്ചുവന്നു.” ന്യൂസ് വർക്കി പതിവിന്നേക്കാൾ ആവേശത്താൽ വീടുതോറുംകയറി ഇറങ്ങി. വന്നപാടെ ഹെർക്കുലീസേ പിടിച്ചിട്ടുണ്ട്. പൊടിതുടച്ച് ടയറിന് കാറ്റടിച്ചോണ്ടിരിക്കുന്ന രായനെ ന്യൂസ് വർക്കി പകൽ പോലെ വ്യക്തമായിക്കണ്ടതാണ്!
“എങ്കിലും ശ്യാമള...നാണോല്ലാത്തോള്...ഇത്രേക്കെ അനുഭവിച്ചിട്ടും കേറ്റിപ്പൊറുപ്പിച്ചിരിക്കുന്നു...“പ്‌ഫൂ.. മീനാക്ഷി അമ്മായി നീട്ടിത്തുപ്പി.
ശ്യാമള അപ്പോൾ രായന്റെ ചെവിയിൽ പറയുകയായിരുന്നു. അല്പം കഷ്ടപ്പെട്ടാലെന്താ...എല്ലാം നമ്മ വിചാരിച്ചപോലെ തന്നെനടന്നല്ലോ...” എല്ലാതിന്നും സാക്ഷിയായ് അംശുമാൻ ജ്വലിച്ചുനിന്നു.

Read more...

ഫേസ്ബുക്കിന്റെ എഴുതാപ്പുറങ്ങൾ

Friday, February 21, 2020



“നമ്മുടെ മോള് മിടുക്കിയാണല്ലോ, ഒറ്റ ദിവസം കൊണ്ടവള് ഇരുപത്തൊന്ന് വർഷം പഴക്കമുള്ള നിങ്ങടെ പേര് ഹാജർ ബുക്കിൽ നിന്നും വെട്ടിക്കളഞ്ഞല്ലോ!” മോളുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ പതിവ് ചായകുടിയോടൊപ്പം  സുരേന്ദ്രൻ മാഷ് കോച്ചിയിലേക്ക് ചാഞ്ഞ് പത്രവാർത്തകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ഭാര്യ മൊബൈലുമായ് എത്തിയത്.
സുഗന്ധി സുരേന്ദ്രൻ ഫേസ് ബുക്കിലെ പേര് തിരുത്തിയിരിക്കുന്നു!
“അങ്ങനാ ഇപ്പോഴത്തെ പെൺപിള്ളാര്! നിന്നെപ്പോലെയല്ല... നാൽപ്പത്തഞ്ച് വർഷം കഴിഞ്ഞിട്ടും നീ ‘സുശാന്തി.പി എസ്“തന്നെയല്ലേ!. സിഗററ്റ് കുറ്റി കോച്ചിയുടെ കൈയിൽ കുത്തി സുരേന്ദ്രൻ മാഷ് മോളുടെ കല്യാണ ഫോട്ടോകളിലൂടെ കടന്നു.സുരേഷേ നീ ഭാഗ്യമുള്ളവനാടാ....എന്റെ മോള് തനി സുഗന്ധിയാണടോ...

സുഗന്ധി ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്നും മാറിനിൽക്കുന്നത്. ഭർത്താവിന്റെ ജോലി സൌകര്യാർത്ഥം വാടകയ്ക്ക് വീടെടുത്ത് പുതുജീവിതം തുടങ്ങിയപ്പോൾ സുഗന്ധി സന്തോഷിച്ചു. സുരേഷും സന്തോഷിച്ചു. സന്തോഷപൂർവമായ അവരുടെ ജീവിതം കണ്ട് രണ്ടാളുടേയും മാതാപിതാക്കളും സന്തോഷിച്ചു.
സാധാരണ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയാകണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ആദ്യപടിയായി അവൾ കണവനെ കൺ‌വൻഷണൽ പേരുകളായ ചേട്ടാ, അണ്ണാ, ഇതിയാൻ, അങ്ങേര്, ശൂ എന്നൊക്കെ വിട്ട് സ്നേഹിച്ചിരിക്കുമ്പോൾ എടാ ചെറുക്കാ എന്നും അല്ലാത്തപ്പോൾ പോടാ ചെറുക്കാ എന്നും വിളിച്ചുതുടങ്ങി.
സുഗന്ധിയുടെ മൂഡ് കണ്ടുപിടിക്കാനുള്ള ഇൻഡിക്കേറ്ററായ് ഈ വിളി സുരേഷിന്!
കല്യാണാനന്തരം വലിയ പ്രശ്ങ്ങളൊന്നുമില്ലാതെ ഇടക്കിടക്കുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങളിലൂടെ ജീവിതം സുന്ദരസുരഭിലമായ് നീങ്ങുകയായിരുന്നു.
വിവാഹ ജീവിതം, ദാമ്പത്യ ജീവിതം എന്നതൊക്കെ എന്നും അങ്ങനെ തന്നെയാണല്ലോ. ആയിരുന്നല്ലോ?
ഹായ്  ഡാർലിങ്ങ് എന്നും പറഞ്ഞ് ഭാര്യയ്ക്ക് എപ്പോഴും ഭർത്താവിന്റെ തലയിലെ വെള്ളി നൂൽ പറിച്ച് കളയാനോ, ഷൂസിട്ട് മരവിച്ച കാല് പിടിച്ച് മടിയിൽ വെച്ച് തായ് മസാജ് ചെയ്യാനോ പറ്റില്ല.
ഹായ് ഹണി നീ എത്ര സുന്ദരിയായിരിക്കുന്നു, നിന്റെ ഗന്ധം എന്റെ മനം മയക്കിക്കളയും, നിന്റെ കാർകൂന്തലിൽ (തിരുപ്പൻ വെച്ചതാണങ്കിൽ കൂടിയും!) മുഖം പൂഴ്ത്തുമ്പോൾ സ്വർ ലോകമെനിക്കെന്തിന് എന്നൊക്കെ ഭർത്താവിനും എപ്പോഴും പറയാൻ പറ്റില്ല.(പ്രാക്റ്റിക്കത്സിന്റെ ഡിഫിക്കൽറ്റി അങ്ങനയാണ്!)

“രാജീവും ഭാര്യയും നമ്മുടെ വീട്ടിൽ വിരുന്ന് വരുന്നു.“ ഓർമ്മക്കയത്തിൽ മുങ്ങിത്തപ്പിയിട്ടും അടുത്തകാലത്തൊന്നും അങ്ങനൊരാളെ കണ്ടതായോ എവിടെയെങ്കിലും കേട്ടതായോ സുരേഷിന് തോന്നിയില്ല.
‘ആ‍രാ രാജീവ്?”
“ഓഹ്, ഈ ചെറുക്കന് അല്ലേലും ഉള്ളതാ ഓർമ്മക്കുറവ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.  FB ലെ രാജീവ് ഇടശ്ശേരി. ആള് പുലിയാ...നാലായിരത്തഞ്ഞൂറാ ഫോളോവേഴ്സ്! ഇവിടെ സിറ്റീല് അങ്ങേർക്കൊത്തിരി ഫ്രൻഡ്സ് ഉള്ളതാ. എന്നിട്ടും അങ്ങേരെന്താ നമ്മുടടുത്ത് വരുന്നത്?”
“ഹോട്ടലിൽ റൂമുകിട്ടാത്തതുകൊണ്ടാ?”
‘ഒന്നു പോകുന്നുണ്ടോ? അങ്ങര് വരുന്നത് നമ്മുടെ ഭാഗ്യമെന്ന് കരുതിയാമതി. അത്രതന്നെ. ഒരുപണിചെയ്യ് ഒരാഴ്ച ചെറുക്കൻ കാർ കൊണ്ട് പോവേണ്ട. ഒന്നഡ്ജസ്റ്റ് ചെയ്ത് ബസിൽ പോവൂന്നേ...”
“ഒരാഴ്ച അവരിവിടെയുണ്ടോ?”
സുഗന്ധി പിന്നിലൂടെ വന്ന് അവന്റെ കഴുത്തിനെ വരിഞ്ഞു. മൈലാഞ്ചിയിട്ട കരങ്ങൾ മാറിൽ ചിത്രങ്ങളെഴുതി.സുഗന്ധമുള്ളതും ക്രമമായി മുറിച്ചതുമായ മുടി അവന്റെ മുഖം മറച്ചു.മൃദുലമായ ശരീരഭാരം കോരിത്തരിപ്പായി. . കുതിച്ചൊഴുകുന്ന സമയത്തിന്റെ ഏതോ ഒരു കടവിൽ പിന്നിടെപ്പോഴോ അവർ നിൽക്കുമ്പോൾ വിരിഞ്ഞ മാറിൽ സുഖസുഷിപ്‌തിയിലായിരുന്നു സുഗന്ധി.അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് അനങ്ങാതെ കിടന്നു അവനും.

എന്നും  അതിരാവിലെ തന്നെ എണീറ്റ് മൊബൈലെടുത്ത് ഒരു നിമിഷം കണ്ണടച്ച് പിടിച്ച് FB യിലെ ധന്യമായൊരു ദിവസത്തിന്ന് വേണ്ടി പ്രാർത്ഥിച്ചിട്ടേ മറ്റെന്തു പരിപാടികളും സുഗന്ധി തുടങ്ങാറുണ്ടായിരുന്നുള്ളു.
ജോലിക്ക് പോകാനായ് ഒരുങ്ങി ബാഗ് കൈയിലെടുത്തിട്ടും സുഗന്ധിയെ കാണാതായപ്പോഴാണ് സുരേഷ് ബെഡ് റൂമിലേക്ക് ചെല്ലുന്നത്. കട്ടിലിൽ വശം ചെരിഞ്ഞ് കിടക്കുന്നു സുഗന്ധി.
“എനിക്ക് തീരെ സുഖം തോന്നുന്നില്ല ചെറുക്കനിന്ന് ഡ്യൂട്ടിക്ക് പോകേണ്ട” ആജ്ഞയാണോ അഭ്യർത്ഥനയാണൊയെന്ന്  മനസ്സിലാക്കാൻ പറ്റിയില്ല. കല്യാണ ശേഷം ആദ്യാനുഭവമാണ്.
“പോകാതിരിക്കാൻ പറ്റില്ല ചക്കരേ. ബോസ് ലീവിലാണ്.“
“അങ്ങേര് പെണ്ണുമ്പിള്ളേമായിട്ട് ബാങ്കോക്കീന്ന് വന്നില്ലേ ഇതുവരെ?”
“അതല്ല ചക്കരേ...അങ്ങേര് ബോർഡ് മീറ്റിങ്ങിലാണ്.”
“എന്റെ നടൂനും കാലിനുമൊക്കെ ഭയങ്കര വേദന...ഇന്നു പോവണ്ടന്നേ...?
“ഞാനിവിടിരുന്നാല് നിന്റെ വേദന മാറുമോ? കാപ്പിയുണ്ടാക്കാനുള്ള മടിയാണേൽ സാരമില്ല. ഞാൻ പോണ വഴീന്നെന്തെങ്കിലും കഴിച്ചോളാം. 
“പോടാ ചെറുക്കാ, ഇവിടൊരുത്തി ചത്താലും സാരമില്ല. ഒരു ഓഫീസ്... ഓഫീസാണല്ലോ  ഒന്നാം ഭാര്യ. വയ്യാത്ത ഞാൻ രാവിലെ എന്ത് കഴിക്കുമെന്ന വല്ല വിചാരോണ്ടോ?സ്വന്തം കാര്യം സിന്താബാദ്.” സുഗന്ധി ബെഡിൽ മുഖമമർത്തി.
മനുഷ്യരായാൽ ചെറിയ തുമ്മലും ചീറ്റലും പല്ലുവേദനയുമൊക്കെ വരും. അതിന് ലീവെടുത്ത് വീട്ടിലിരിക്കാൻ പറ്റുമോ?
“ഒരുപണി ചെയ്യ്, നീ സുരേന്ദ്രൻ മാഷിന് ഫോൺ ചെയ്യ്...അങ്ങേര് റിട്ടയറായ് പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുവല്ലേ”

അവശയായ ഭാര്യയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ മനസ്സ് കൊണ്ട് തയ്യാറായാണ് സുരേഷ് വൈകിട്ട് വീട്ടിലേക്കെത്തിയത്. ഇടയ്ക്ക് എത്ര തവണ വിളിച്ചതാണ്. ഒരു തവണപോലും ഫോണെടുക്കാതായപ്പോൾ തന്നെ ഉറപ്പിച്ചു, ഒന്നുകിൽ കഠിനമായ അവശത അല്ലെങ്കിൽ ഒടുക്കത്തെ പരിഭവവും പിണക്കവും.
 കാളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോഴും സുനാമിയാണ് പ്രതീക്ഷിച്ചതെങ്കിലും കതക് തുറന്നെത്തിയത് സുഗന്ധപൂരിതമായൊരു ഇളംകാറ്റായിരുന്നു.
“എടാ ചെറുക്കാ, ദേ നോക്കിയേ...ഈ കമ്മലെനിക്ക് മാച്ചിങ്ങാണോന്ന് നോക്കിയേ. ..” ഒരു ചാൺ നീളമുള്ള ഒരു ഞാത്ത് കാതിൽ പിടിച്ച് സുഗന്ധം വമിപ്പിക്കുന്ന പനിനീർപ്പൂവായി നിൽക്കുന്നു സുഗന്ധി!
വഴിയിൽ അവിടവിടെ വീണ് ചിതറിക്കിടക്കുന്ന സ്ലൈഡും റബ്ബർ ബാൻഡുമൊക്കെ കാലുകൊണ്ട് തട്ടി സുരേഷ് അകത്തേക്ക് കയറി.
എന്തോന്നാടീ ഇത്...കേറി വരുന്ന വഴീ തന്നെ അവടൊരു സ്ലൈഡും, റബ്ബർ ബാൻഡും...ഇതെന്താ ബ്യൂട്ടി പാർലർ വാതുക്കലേട്ടാക്കിയോ?
നേരേ അടുക്കളേൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. “കോപ്പ് കുടിക്കാനൊന്നുമില്ലേ?”
“ഞാൻ വാട്ട്സാപ്പിൽ രേണൂന് കമ്മലിട്ട പടമയച്ചുകൊടുത്തു. അവള് പറഞ്ഞു സൂപ്പർ...” ഇടുപ്പ് വശങ്ങളിലേക്ക് ഇളക്കി സുഗന്ധി നിന്നു.
നിന്നെ പടമാക്കാൻ എനിക്ക് തോന്നുന്നു എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെ സുരേഷ് ഡ്രസ് മാറാനായി പോ
യി.
“എടിയേ, ഇവിടിട്ടിരുന്ന എന്റെ ബനിയനെവിടെ? ഒരു സാധനവും വെച്ചിടത്ത് കാണില്ല.” അലങ്കോലമായി കിടക്കുന്ന അലമാരിയുടെ മുന്നിൽ വിഷണ്ണനായ് സുരേഷ് നിന്നു. വാതുക്കൽ സുഗന്ധി. “ഓ അതോ...ലിപ്‌സ്റ്റിക്ക് തുടക്കാൻ പഞ്ഞി തീർന്നപ്പോൾ ഞാനതങ്ങെടുത്തു. വിടർത്തിക്കാണിച്ച വെള്ള ബനിയൻ ഏതോ മോഡേൺ ആർട്ട് വർക്കുപോലെ സുരേഷിന് മുന്നിൽ...
“നാശം. ഇവളെ കെട്ടാൻ തോന്നിയ നേരം രണ്ട് അടയ്ക്കാ വെച്ചിരുന്നേൽ പാക്കും കൂട്ടി മുറുക്കാനെങ്കിലും പറ്റുമായിരുന്നു.” കൈയിൽ കിട്ടിയ കൈലിമുണ്ടെടുത്ത് നെഞ്ചിൽ കേറ്റി ഉടുത്തു.
സുഗന്ധിക്ക് ചിരി അടക്കാനായില്ല.”കൊള്ളാം കൊള്ളാം. മുടികൂടി വശത്തോട്ട് ഉരുട്ടിക്കെട്ടിയാൽ ഉണ്ണിയാർച്ചയെന്നേ പറയൂ.”
‘അതേ അതേ, ഒരു ഉറുമികിട്ടിയിരുന്നെങ്കിൽ ഉലച്ചുകെട്ടിയേനെ നിന്നെ ഞാൻ” പത്രവുമെടുത്ത് സുരേഷ് സോഫായിലോട്ട് ചാഞ്ഞു.
“എടാ ചെറുക്കാ, ഞാൻ അച്‌ഛനെ വിളിച്ചിരുന്നു. അച്‌ഛന് വരാൻ പറ്റൂല്ല. തിരക്കാ. അമ്മ സ്കൂളിൽ പൊയ്ക്കഴിഞ്ഞാല്  അച്‌‌ഛന് നിന്ന് തിരിയാൻ സമയമില്ല. സൊസൈറ്റിടെ പ്രസിഡന്റാ അതാ.“
“അതേ അതേ...അമ്മയുണ്ടേല് നിന്റച്‌ഛന് അടുക്കള. ഇല്ലേല് നടുക്കളം.” സുരേഷ് പറഞ്ഞതൊന്നും സുഗന്ധി കേൾക്കുന്നുണ്ടായിരുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഇതുവരെ എത്താത്ത ഏതോ സാധനത്തെക്കുറിച്ചുള്ള ആശങ്കയൊടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു അവൾ.
മുറി ആകെ അലങ്കോമായിക്കിടക്കുന്നു. ആരോട് പറയാൻ? ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ ആര് കേൾക്കാൻ? ഈയിടെയായി പുതിയ ഡിമാന്റ്‌ ആണ്. വേലക്കാരിക്കായ് എന്തിനാ പൈസ വെറുതെ കളയണത് ചെറുക്കാ, അത് എനിക്ക് തന്നാല് പോരേ? സുഗന്ധിയുടെ ചോദ്യം ശരിയായിരുന്നെങ്കിലും ഒരുദിവസമെങ്കിലുമൊരു സാമ്പിൾ ‘സ്വഛ് വീട്’ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ട് ആര് കേൾക്കാൻ.
പണം ആദ്യം പണി പിന്നെ എന്ന് കട്ടായം.
ഒരുപാത്രമെങ്കിലും നേരാംവണ്ണം കഴുക്. എന്നിട്ട് കൂലി എന്ന് പറഞ്ഞതും, ‘പിന്നേ,പണ്ട് പാഞ്ചാലിപോലും പാത്രം കഴുകാതിരുന്നതുകൊണ്ടല്ലേ ദുർവാസാവിന്റെ ശാപത്തീന്ന് പാണ്ഡവർ` രക്ഷപ്പെട്ടതെന്ന മറുചോദ്യം!
ഇവിടെ ഏത് ദുർവാസാവിന്റെ ശാപത്തീന്നാ രക്ഷപ്പെടേണ്ടതെന്നാലോചിച്ച് സുരേഷിരുന്നു.

---

പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുരേഷ് ഒരു വേള ശങ്കിച്ച് നിന്നു. പോകുമ്പോൾ ഇങ്ങനെ ആയിരുന്നില്ല. എന്തൊക്കെയോ മാറ്റം. KSRTC ബസ് സ്റ്റാന്റ് പ്രതീക്ഷിച്ച് വന്നവന്റെ മുന്നിൽ ഹൈദ്രാബാദ് എയർപോർട്ട്!
കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കിന്റെ ചുവട്ടിൽ വിതറിയിട്ടിരിക്കുന്ന മുല്ലപ്പൂക്കളുടെ സൌരഭ്യം മുറിയാകെ!
“ഈ സെറ്റ് സാരിയെങ്ങനെ? അമ്മേടെയാ...കഴിഞ്ഞതവണ പോയപ്പോ അലമാരീന്ന് ഞാനങ്ങ് ചൂണ്ടി. നല്ല ഭംഗിയില്ലേ?”
നിലവിളക്കിനേക്കാൾ ശോഭയിൽ സുഗന്ധി.
‘വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്ത പെണ്ണേ നിന്റെ പൂമേനി
കവിതയോ കവിയും ഇന്ദ്രജാലമോ’
ഓഫീസ് ബാഗ് സോഫയിലേക്ക് പറന്നു. സോക്സ് ഊരി ടീടേബിളിന്ന് മുകളിലോട്ടിട്ടു.
മന്ദഹാസത്തോടെ സുഗന്ധി സുരേഷിനോടടുത്തു. “എടാ ചെറുക്കാ, എന്ത് കഷ്ട്ടപ്പെട്ടാതാന്നറിയാമോ? ചുമ്മാ വലിച്ചെറിയുന്നു. പരിഭവവും സ്നേഹവും ഒരുമിക്കുന്ന വാക്കുകളുടെ സത്യസന്ധത സുരേഷിനെയൊന്നുലച്ചു.

മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ
എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ
പുളകമായ് നീ കൽപ്പനയിൽ പൊട്ടി വിടർന്നാൽ
ആകെ പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ...

പുതിയൊരു ലോകം! പുതിയൊരനുഭവം! തലചുറ്റുന്നുവോ...ഇരുന്നുപോയി.
ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൌരവരെ നോക്കി ചിരിക്കുന്ന പാഞ്ചാലിയുടെ രൂപം കണ്മുന്നിലുടെ...
“ദാ, കട്ടൻ” സുഗന്ധി കട്ടൻ ചായയുമായ് മുന്നിൽ...
‘എന്തേ ഇങ്ങനൊക്കെ?’ വാക്കുകൾ മുഴുവനായി പുറത്തുവരുന്നില്ലായിരുന്നു.
“ഓഹ് ..ഞാൻ പറഞ്ഞില്ലാരുന്നോ?നമ്മടെ  രാജീവ് ഇടശേരി നാളെയാ വരുന്നെ.ഇത്രയെങ്കിലും ചെയ്തില്ലേല് അവരെന്തോ വിചാരിക്കും!”
സുഗന്ധിയുടെ ഫേസ്ബുക്ക് ഫ്രൻഡ്സ് ലിസ്റ്റ് ആയിരം കഴിഞ്ഞിരിക്കുന്നു.ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അറിയാവുന്ന ഒരാളെങ്കിലുമുണ്ട്. പേടിക്കാതെ എവിടെയും പോകാം. സഹായത്തിന് ആരെങ്കിലും കാണും. ഫേസ് ബുക്കിന്റെ ഗുണങ്ങളെക്കുറിച്ച് സുഗന്ധി നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
“അതേ അതേ...വളരെ ശരിയാ നീ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അവരെ വീട്ടിലേക്ക് വിളിച്ചാൽ വളരെ വളരെ ഗുണമുണ്ടാവും.”
ചിരിയും സങ്കടവും വ്യക്തമാക്കുന്ന അവ്യക്തമായൊരു ശബ്ദം സുഗന്ധിയിൽ നിന്നുമുണ്ടായി. സാരിത്തുമ്പ് മുകളിലോട്ട് വലിഞ്ഞു. നഗ്നമായ തുടയിലേക്കായ് സുരേഷിന്റെ നോട്ടം.
“എടാ ചെറുക്കാ നിന്നെ ഞാൻ...” നീളത്തിൽ ചുരുട്ടിയ ന്യൂസ് പേപ്പറുമായ് സുഗന്ധി. സുരേഷിന് ഓടാതിരിക്കാനായില്ല.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP