Followers

ഫേസ്ബുക്കിന്റെ എഴുതാപ്പുറങ്ങൾ

Friday, February 21, 2020



“നമ്മുടെ മോള് മിടുക്കിയാണല്ലോ, ഒറ്റ ദിവസം കൊണ്ടവള് ഇരുപത്തൊന്ന് വർഷം പഴക്കമുള്ള നിങ്ങടെ പേര് ഹാജർ ബുക്കിൽ നിന്നും വെട്ടിക്കളഞ്ഞല്ലോ!” മോളുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ പതിവ് ചായകുടിയോടൊപ്പം  സുരേന്ദ്രൻ മാഷ് കോച്ചിയിലേക്ക് ചാഞ്ഞ് പത്രവാർത്തകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ഭാര്യ മൊബൈലുമായ് എത്തിയത്.
സുഗന്ധി സുരേന്ദ്രൻ ഫേസ് ബുക്കിലെ പേര് തിരുത്തിയിരിക്കുന്നു!
“അങ്ങനാ ഇപ്പോഴത്തെ പെൺപിള്ളാര്! നിന്നെപ്പോലെയല്ല... നാൽപ്പത്തഞ്ച് വർഷം കഴിഞ്ഞിട്ടും നീ ‘സുശാന്തി.പി എസ്“തന്നെയല്ലേ!. സിഗററ്റ് കുറ്റി കോച്ചിയുടെ കൈയിൽ കുത്തി സുരേന്ദ്രൻ മാഷ് മോളുടെ കല്യാണ ഫോട്ടോകളിലൂടെ കടന്നു.സുരേഷേ നീ ഭാഗ്യമുള്ളവനാടാ....എന്റെ മോള് തനി സുഗന്ധിയാണടോ...

സുഗന്ധി ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്നും മാറിനിൽക്കുന്നത്. ഭർത്താവിന്റെ ജോലി സൌകര്യാർത്ഥം വാടകയ്ക്ക് വീടെടുത്ത് പുതുജീവിതം തുടങ്ങിയപ്പോൾ സുഗന്ധി സന്തോഷിച്ചു. സുരേഷും സന്തോഷിച്ചു. സന്തോഷപൂർവമായ അവരുടെ ജീവിതം കണ്ട് രണ്ടാളുടേയും മാതാപിതാക്കളും സന്തോഷിച്ചു.
സാധാരണ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയാകണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ആദ്യപടിയായി അവൾ കണവനെ കൺ‌വൻഷണൽ പേരുകളായ ചേട്ടാ, അണ്ണാ, ഇതിയാൻ, അങ്ങേര്, ശൂ എന്നൊക്കെ വിട്ട് സ്നേഹിച്ചിരിക്കുമ്പോൾ എടാ ചെറുക്കാ എന്നും അല്ലാത്തപ്പോൾ പോടാ ചെറുക്കാ എന്നും വിളിച്ചുതുടങ്ങി.
സുഗന്ധിയുടെ മൂഡ് കണ്ടുപിടിക്കാനുള്ള ഇൻഡിക്കേറ്ററായ് ഈ വിളി സുരേഷിന്!
കല്യാണാനന്തരം വലിയ പ്രശ്ങ്ങളൊന്നുമില്ലാതെ ഇടക്കിടക്കുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങളിലൂടെ ജീവിതം സുന്ദരസുരഭിലമായ് നീങ്ങുകയായിരുന്നു.
വിവാഹ ജീവിതം, ദാമ്പത്യ ജീവിതം എന്നതൊക്കെ എന്നും അങ്ങനെ തന്നെയാണല്ലോ. ആയിരുന്നല്ലോ?
ഹായ്  ഡാർലിങ്ങ് എന്നും പറഞ്ഞ് ഭാര്യയ്ക്ക് എപ്പോഴും ഭർത്താവിന്റെ തലയിലെ വെള്ളി നൂൽ പറിച്ച് കളയാനോ, ഷൂസിട്ട് മരവിച്ച കാല് പിടിച്ച് മടിയിൽ വെച്ച് തായ് മസാജ് ചെയ്യാനോ പറ്റില്ല.
ഹായ് ഹണി നീ എത്ര സുന്ദരിയായിരിക്കുന്നു, നിന്റെ ഗന്ധം എന്റെ മനം മയക്കിക്കളയും, നിന്റെ കാർകൂന്തലിൽ (തിരുപ്പൻ വെച്ചതാണങ്കിൽ കൂടിയും!) മുഖം പൂഴ്ത്തുമ്പോൾ സ്വർ ലോകമെനിക്കെന്തിന് എന്നൊക്കെ ഭർത്താവിനും എപ്പോഴും പറയാൻ പറ്റില്ല.(പ്രാക്റ്റിക്കത്സിന്റെ ഡിഫിക്കൽറ്റി അങ്ങനയാണ്!)

“രാജീവും ഭാര്യയും നമ്മുടെ വീട്ടിൽ വിരുന്ന് വരുന്നു.“ ഓർമ്മക്കയത്തിൽ മുങ്ങിത്തപ്പിയിട്ടും അടുത്തകാലത്തൊന്നും അങ്ങനൊരാളെ കണ്ടതായോ എവിടെയെങ്കിലും കേട്ടതായോ സുരേഷിന് തോന്നിയില്ല.
‘ആ‍രാ രാജീവ്?”
“ഓഹ്, ഈ ചെറുക്കന് അല്ലേലും ഉള്ളതാ ഓർമ്മക്കുറവ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.  FB ലെ രാജീവ് ഇടശ്ശേരി. ആള് പുലിയാ...നാലായിരത്തഞ്ഞൂറാ ഫോളോവേഴ്സ്! ഇവിടെ സിറ്റീല് അങ്ങേർക്കൊത്തിരി ഫ്രൻഡ്സ് ഉള്ളതാ. എന്നിട്ടും അങ്ങേരെന്താ നമ്മുടടുത്ത് വരുന്നത്?”
“ഹോട്ടലിൽ റൂമുകിട്ടാത്തതുകൊണ്ടാ?”
‘ഒന്നു പോകുന്നുണ്ടോ? അങ്ങര് വരുന്നത് നമ്മുടെ ഭാഗ്യമെന്ന് കരുതിയാമതി. അത്രതന്നെ. ഒരുപണിചെയ്യ് ഒരാഴ്ച ചെറുക്കൻ കാർ കൊണ്ട് പോവേണ്ട. ഒന്നഡ്ജസ്റ്റ് ചെയ്ത് ബസിൽ പോവൂന്നേ...”
“ഒരാഴ്ച അവരിവിടെയുണ്ടോ?”
സുഗന്ധി പിന്നിലൂടെ വന്ന് അവന്റെ കഴുത്തിനെ വരിഞ്ഞു. മൈലാഞ്ചിയിട്ട കരങ്ങൾ മാറിൽ ചിത്രങ്ങളെഴുതി.സുഗന്ധമുള്ളതും ക്രമമായി മുറിച്ചതുമായ മുടി അവന്റെ മുഖം മറച്ചു.മൃദുലമായ ശരീരഭാരം കോരിത്തരിപ്പായി. . കുതിച്ചൊഴുകുന്ന സമയത്തിന്റെ ഏതോ ഒരു കടവിൽ പിന്നിടെപ്പോഴോ അവർ നിൽക്കുമ്പോൾ വിരിഞ്ഞ മാറിൽ സുഖസുഷിപ്‌തിയിലായിരുന്നു സുഗന്ധി.അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് അനങ്ങാതെ കിടന്നു അവനും.

എന്നും  അതിരാവിലെ തന്നെ എണീറ്റ് മൊബൈലെടുത്ത് ഒരു നിമിഷം കണ്ണടച്ച് പിടിച്ച് FB യിലെ ധന്യമായൊരു ദിവസത്തിന്ന് വേണ്ടി പ്രാർത്ഥിച്ചിട്ടേ മറ്റെന്തു പരിപാടികളും സുഗന്ധി തുടങ്ങാറുണ്ടായിരുന്നുള്ളു.
ജോലിക്ക് പോകാനായ് ഒരുങ്ങി ബാഗ് കൈയിലെടുത്തിട്ടും സുഗന്ധിയെ കാണാതായപ്പോഴാണ് സുരേഷ് ബെഡ് റൂമിലേക്ക് ചെല്ലുന്നത്. കട്ടിലിൽ വശം ചെരിഞ്ഞ് കിടക്കുന്നു സുഗന്ധി.
“എനിക്ക് തീരെ സുഖം തോന്നുന്നില്ല ചെറുക്കനിന്ന് ഡ്യൂട്ടിക്ക് പോകേണ്ട” ആജ്ഞയാണോ അഭ്യർത്ഥനയാണൊയെന്ന്  മനസ്സിലാക്കാൻ പറ്റിയില്ല. കല്യാണ ശേഷം ആദ്യാനുഭവമാണ്.
“പോകാതിരിക്കാൻ പറ്റില്ല ചക്കരേ. ബോസ് ലീവിലാണ്.“
“അങ്ങേര് പെണ്ണുമ്പിള്ളേമായിട്ട് ബാങ്കോക്കീന്ന് വന്നില്ലേ ഇതുവരെ?”
“അതല്ല ചക്കരേ...അങ്ങേര് ബോർഡ് മീറ്റിങ്ങിലാണ്.”
“എന്റെ നടൂനും കാലിനുമൊക്കെ ഭയങ്കര വേദന...ഇന്നു പോവണ്ടന്നേ...?
“ഞാനിവിടിരുന്നാല് നിന്റെ വേദന മാറുമോ? കാപ്പിയുണ്ടാക്കാനുള്ള മടിയാണേൽ സാരമില്ല. ഞാൻ പോണ വഴീന്നെന്തെങ്കിലും കഴിച്ചോളാം. 
“പോടാ ചെറുക്കാ, ഇവിടൊരുത്തി ചത്താലും സാരമില്ല. ഒരു ഓഫീസ്... ഓഫീസാണല്ലോ  ഒന്നാം ഭാര്യ. വയ്യാത്ത ഞാൻ രാവിലെ എന്ത് കഴിക്കുമെന്ന വല്ല വിചാരോണ്ടോ?സ്വന്തം കാര്യം സിന്താബാദ്.” സുഗന്ധി ബെഡിൽ മുഖമമർത്തി.
മനുഷ്യരായാൽ ചെറിയ തുമ്മലും ചീറ്റലും പല്ലുവേദനയുമൊക്കെ വരും. അതിന് ലീവെടുത്ത് വീട്ടിലിരിക്കാൻ പറ്റുമോ?
“ഒരുപണി ചെയ്യ്, നീ സുരേന്ദ്രൻ മാഷിന് ഫോൺ ചെയ്യ്...അങ്ങേര് റിട്ടയറായ് പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുവല്ലേ”

അവശയായ ഭാര്യയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ മനസ്സ് കൊണ്ട് തയ്യാറായാണ് സുരേഷ് വൈകിട്ട് വീട്ടിലേക്കെത്തിയത്. ഇടയ്ക്ക് എത്ര തവണ വിളിച്ചതാണ്. ഒരു തവണപോലും ഫോണെടുക്കാതായപ്പോൾ തന്നെ ഉറപ്പിച്ചു, ഒന്നുകിൽ കഠിനമായ അവശത അല്ലെങ്കിൽ ഒടുക്കത്തെ പരിഭവവും പിണക്കവും.
 കാളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോഴും സുനാമിയാണ് പ്രതീക്ഷിച്ചതെങ്കിലും കതക് തുറന്നെത്തിയത് സുഗന്ധപൂരിതമായൊരു ഇളംകാറ്റായിരുന്നു.
“എടാ ചെറുക്കാ, ദേ നോക്കിയേ...ഈ കമ്മലെനിക്ക് മാച്ചിങ്ങാണോന്ന് നോക്കിയേ. ..” ഒരു ചാൺ നീളമുള്ള ഒരു ഞാത്ത് കാതിൽ പിടിച്ച് സുഗന്ധം വമിപ്പിക്കുന്ന പനിനീർപ്പൂവായി നിൽക്കുന്നു സുഗന്ധി!
വഴിയിൽ അവിടവിടെ വീണ് ചിതറിക്കിടക്കുന്ന സ്ലൈഡും റബ്ബർ ബാൻഡുമൊക്കെ കാലുകൊണ്ട് തട്ടി സുരേഷ് അകത്തേക്ക് കയറി.
എന്തോന്നാടീ ഇത്...കേറി വരുന്ന വഴീ തന്നെ അവടൊരു സ്ലൈഡും, റബ്ബർ ബാൻഡും...ഇതെന്താ ബ്യൂട്ടി പാർലർ വാതുക്കലേട്ടാക്കിയോ?
നേരേ അടുക്കളേൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. “കോപ്പ് കുടിക്കാനൊന്നുമില്ലേ?”
“ഞാൻ വാട്ട്സാപ്പിൽ രേണൂന് കമ്മലിട്ട പടമയച്ചുകൊടുത്തു. അവള് പറഞ്ഞു സൂപ്പർ...” ഇടുപ്പ് വശങ്ങളിലേക്ക് ഇളക്കി സുഗന്ധി നിന്നു.
നിന്നെ പടമാക്കാൻ എനിക്ക് തോന്നുന്നു എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെ സുരേഷ് ഡ്രസ് മാറാനായി പോ
യി.
“എടിയേ, ഇവിടിട്ടിരുന്ന എന്റെ ബനിയനെവിടെ? ഒരു സാധനവും വെച്ചിടത്ത് കാണില്ല.” അലങ്കോലമായി കിടക്കുന്ന അലമാരിയുടെ മുന്നിൽ വിഷണ്ണനായ് സുരേഷ് നിന്നു. വാതുക്കൽ സുഗന്ധി. “ഓ അതോ...ലിപ്‌സ്റ്റിക്ക് തുടക്കാൻ പഞ്ഞി തീർന്നപ്പോൾ ഞാനതങ്ങെടുത്തു. വിടർത്തിക്കാണിച്ച വെള്ള ബനിയൻ ഏതോ മോഡേൺ ആർട്ട് വർക്കുപോലെ സുരേഷിന് മുന്നിൽ...
“നാശം. ഇവളെ കെട്ടാൻ തോന്നിയ നേരം രണ്ട് അടയ്ക്കാ വെച്ചിരുന്നേൽ പാക്കും കൂട്ടി മുറുക്കാനെങ്കിലും പറ്റുമായിരുന്നു.” കൈയിൽ കിട്ടിയ കൈലിമുണ്ടെടുത്ത് നെഞ്ചിൽ കേറ്റി ഉടുത്തു.
സുഗന്ധിക്ക് ചിരി അടക്കാനായില്ല.”കൊള്ളാം കൊള്ളാം. മുടികൂടി വശത്തോട്ട് ഉരുട്ടിക്കെട്ടിയാൽ ഉണ്ണിയാർച്ചയെന്നേ പറയൂ.”
‘അതേ അതേ, ഒരു ഉറുമികിട്ടിയിരുന്നെങ്കിൽ ഉലച്ചുകെട്ടിയേനെ നിന്നെ ഞാൻ” പത്രവുമെടുത്ത് സുരേഷ് സോഫായിലോട്ട് ചാഞ്ഞു.
“എടാ ചെറുക്കാ, ഞാൻ അച്‌ഛനെ വിളിച്ചിരുന്നു. അച്‌ഛന് വരാൻ പറ്റൂല്ല. തിരക്കാ. അമ്മ സ്കൂളിൽ പൊയ്ക്കഴിഞ്ഞാല്  അച്‌‌ഛന് നിന്ന് തിരിയാൻ സമയമില്ല. സൊസൈറ്റിടെ പ്രസിഡന്റാ അതാ.“
“അതേ അതേ...അമ്മയുണ്ടേല് നിന്റച്‌ഛന് അടുക്കള. ഇല്ലേല് നടുക്കളം.” സുരേഷ് പറഞ്ഞതൊന്നും സുഗന്ധി കേൾക്കുന്നുണ്ടായിരുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഇതുവരെ എത്താത്ത ഏതോ സാധനത്തെക്കുറിച്ചുള്ള ആശങ്കയൊടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു അവൾ.
മുറി ആകെ അലങ്കോമായിക്കിടക്കുന്നു. ആരോട് പറയാൻ? ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ ആര് കേൾക്കാൻ? ഈയിടെയായി പുതിയ ഡിമാന്റ്‌ ആണ്. വേലക്കാരിക്കായ് എന്തിനാ പൈസ വെറുതെ കളയണത് ചെറുക്കാ, അത് എനിക്ക് തന്നാല് പോരേ? സുഗന്ധിയുടെ ചോദ്യം ശരിയായിരുന്നെങ്കിലും ഒരുദിവസമെങ്കിലുമൊരു സാമ്പിൾ ‘സ്വഛ് വീട്’ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ട് ആര് കേൾക്കാൻ.
പണം ആദ്യം പണി പിന്നെ എന്ന് കട്ടായം.
ഒരുപാത്രമെങ്കിലും നേരാംവണ്ണം കഴുക്. എന്നിട്ട് കൂലി എന്ന് പറഞ്ഞതും, ‘പിന്നേ,പണ്ട് പാഞ്ചാലിപോലും പാത്രം കഴുകാതിരുന്നതുകൊണ്ടല്ലേ ദുർവാസാവിന്റെ ശാപത്തീന്ന് പാണ്ഡവർ` രക്ഷപ്പെട്ടതെന്ന മറുചോദ്യം!
ഇവിടെ ഏത് ദുർവാസാവിന്റെ ശാപത്തീന്നാ രക്ഷപ്പെടേണ്ടതെന്നാലോചിച്ച് സുരേഷിരുന്നു.

---

പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുരേഷ് ഒരു വേള ശങ്കിച്ച് നിന്നു. പോകുമ്പോൾ ഇങ്ങനെ ആയിരുന്നില്ല. എന്തൊക്കെയോ മാറ്റം. KSRTC ബസ് സ്റ്റാന്റ് പ്രതീക്ഷിച്ച് വന്നവന്റെ മുന്നിൽ ഹൈദ്രാബാദ് എയർപോർട്ട്!
കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കിന്റെ ചുവട്ടിൽ വിതറിയിട്ടിരിക്കുന്ന മുല്ലപ്പൂക്കളുടെ സൌരഭ്യം മുറിയാകെ!
“ഈ സെറ്റ് സാരിയെങ്ങനെ? അമ്മേടെയാ...കഴിഞ്ഞതവണ പോയപ്പോ അലമാരീന്ന് ഞാനങ്ങ് ചൂണ്ടി. നല്ല ഭംഗിയില്ലേ?”
നിലവിളക്കിനേക്കാൾ ശോഭയിൽ സുഗന്ധി.
‘വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്ത പെണ്ണേ നിന്റെ പൂമേനി
കവിതയോ കവിയും ഇന്ദ്രജാലമോ’
ഓഫീസ് ബാഗ് സോഫയിലേക്ക് പറന്നു. സോക്സ് ഊരി ടീടേബിളിന്ന് മുകളിലോട്ടിട്ടു.
മന്ദഹാസത്തോടെ സുഗന്ധി സുരേഷിനോടടുത്തു. “എടാ ചെറുക്കാ, എന്ത് കഷ്ട്ടപ്പെട്ടാതാന്നറിയാമോ? ചുമ്മാ വലിച്ചെറിയുന്നു. പരിഭവവും സ്നേഹവും ഒരുമിക്കുന്ന വാക്കുകളുടെ സത്യസന്ധത സുരേഷിനെയൊന്നുലച്ചു.

മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ
എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ
പുളകമായ് നീ കൽപ്പനയിൽ പൊട്ടി വിടർന്നാൽ
ആകെ പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ...

പുതിയൊരു ലോകം! പുതിയൊരനുഭവം! തലചുറ്റുന്നുവോ...ഇരുന്നുപോയി.
ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൌരവരെ നോക്കി ചിരിക്കുന്ന പാഞ്ചാലിയുടെ രൂപം കണ്മുന്നിലുടെ...
“ദാ, കട്ടൻ” സുഗന്ധി കട്ടൻ ചായയുമായ് മുന്നിൽ...
‘എന്തേ ഇങ്ങനൊക്കെ?’ വാക്കുകൾ മുഴുവനായി പുറത്തുവരുന്നില്ലായിരുന്നു.
“ഓഹ് ..ഞാൻ പറഞ്ഞില്ലാരുന്നോ?നമ്മടെ  രാജീവ് ഇടശേരി നാളെയാ വരുന്നെ.ഇത്രയെങ്കിലും ചെയ്തില്ലേല് അവരെന്തോ വിചാരിക്കും!”
സുഗന്ധിയുടെ ഫേസ്ബുക്ക് ഫ്രൻഡ്സ് ലിസ്റ്റ് ആയിരം കഴിഞ്ഞിരിക്കുന്നു.ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അറിയാവുന്ന ഒരാളെങ്കിലുമുണ്ട്. പേടിക്കാതെ എവിടെയും പോകാം. സഹായത്തിന് ആരെങ്കിലും കാണും. ഫേസ് ബുക്കിന്റെ ഗുണങ്ങളെക്കുറിച്ച് സുഗന്ധി നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
“അതേ അതേ...വളരെ ശരിയാ നീ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അവരെ വീട്ടിലേക്ക് വിളിച്ചാൽ വളരെ വളരെ ഗുണമുണ്ടാവും.”
ചിരിയും സങ്കടവും വ്യക്തമാക്കുന്ന അവ്യക്തമായൊരു ശബ്ദം സുഗന്ധിയിൽ നിന്നുമുണ്ടായി. സാരിത്തുമ്പ് മുകളിലോട്ട് വലിഞ്ഞു. നഗ്നമായ തുടയിലേക്കായ് സുരേഷിന്റെ നോട്ടം.
“എടാ ചെറുക്കാ നിന്നെ ഞാൻ...” നീളത്തിൽ ചുരുട്ടിയ ന്യൂസ് പേപ്പറുമായ് സുഗന്ധി. സുരേഷിന് ഓടാതിരിക്കാനായില്ല.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP