പരിണാമം
Friday, August 8, 2014
അപ്പുക്കുട്ടൻ ഉറക്കമെണീറ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളു.അപ്പോഴത്തേക്കും മാഞ്ചുവട് കമ്മറ്റി തുടങ്ങിയിരുന്നു.പതിവ് അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ട്. അമ്മ, വിലാസിനിചിറ്റ,മീനാക്ഷി അമ്മായി തുടങ്ങി കുറച്ചധികം പേരുണ്ട്.
ഇന്നത്തെ ചർച്ച എന്താണാവോ? അപ്പുക്കുട്ടൻ ശ്രദ്ധിച്ചു.
“ഇനി എന്തൊക്കെയാകുമോ പുകില്! നെഴലു കണ്ട് പേടിക്കണവനാ...കെട്ടുകൂടി കഴിഞ്ഞാൽ രസായിരിക്കും...” മീനാക്ഷി അമ്മായി ആണ് ചർച്ച നയിക്കുന്നത്.
കഴിഞ്ഞാഴ്ചത്ത സംഭവമറിഞ്ഞാരുന്നോ? അമ്മ കമ്മറ്റിക്കാരെ നോക്കി ചോദിക്കുന്നു. ഇതെന്തോ പുതിയ വിഷയം തന്നെ. എല്ലാരും പണിയൊക്കെ നിർത്തി അമ്മയുടെ അടുത്തേയ്ക്ക് കൂടി.
“എന്താടീ?...”മീനാക്ഷി അമ്മായി തുണിയേൽ പിടിച്ചിരിക്കുന്ന ചകിരിച്ചോറെല്ലാം കൈകൊണ്ട് തട്ടി മാറ്റി എഴുന്നേറ്റു.
അമ്മയ്ക്ക് ഉൽസാഹമായി.
“കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏകദേശം എട്ടുമണിയായ്ക്കാണും. തെക്കേലെ കുട്ടന്റെ കറുത്ത അംബാസഡറിന്റെ ഒച്ച റോഡില്‍... കാറ് വന്നതും... ദേ വരുന്നു...”
“എന്തോന്ന്?” മീനാക്ഷി അമ്മായിയ്ക്ക് വാർത്ത കേൾക്കാനായ് എന്തോന്നില്ലാത്ത താല്പര്യം.
“എന്റെ അമ്മായി, ഞാനതാ പറഞ്ഞു വരുന്നേ.”
“നീയീ സിനിമാക്കഥ പറയണപോലെ പറയാതെ...മനുഷേനിവിടെ മുള്ളിന്മേലാ നിക്കണത്.”
അപ്പുക്കുട്ടന് ചിരി വന്നു. അവൻ കൈകൊണ്ട് വാ പൊത്തി.
അമ്മ തുടർന്നു.“നമ്മടെ മധൂനേം പൊക്കിക്കൊണ്ട് വരണു വീട്ടുകാർ! രണ്ട്പേര് കാലേല്. രണ്ട് പേര് കൈയേല്...എന്നെക്കണ്ടതും അവർക്കൊക്കെ ഒരു ഇത്...”
“ഏത്?” മീനാക്ഷി അമ്മായി പിന്നേയും ഇടേക്കേറി.
“അതു തന്നെയാണ് ഞാൻ പറയണതെന്റമ്മായീ...” 'അമ്മായീ' എന്ന വിളിക്ക് വല്ലാത്ത ഒരു കനം!
എല്ലാം നശിപ്പിക്കും. അപ്പുക്കുട്ടൻ വിചാരിച്ചു. അമ്മയ്ക്ക് ദേഷ്യം വന്നാൽ പിന്നെ കഥയുടെ ബാക്കി ഇന്നുകേൾക്കാൻ പറ്റില്ല.
“ഓ...ഞാനറിയാതെ ചോദിച്ചുപോയതാണേ...നീ ബാക്കി പറ.”മീനാക്ഷി അമ്മായി ചകിരി എല്ലാം പെറുക്കി ചാക്കിലാക്കുന്നു. ഇന്നത്തെ പണി നിർത്താനുള്ള പോക്കാണന്ന് തോന്നുന്നു.
അമ്മ തുടർന്നു.“മധൂന് വീണ്ടും ബോധക്കേട്...മൂത്രമൊഴിക്കാൻ പൊറത്തെറങ്ങിയതാ..എലിയോ പാറ്റയോ ഓലേടെടേക്കൂടി ഓടി...പോരേ...ആള് ദേ കെടക്കണ് വെട്ടിയിട്ട വാഴപോലെ... ആശൂത്രീപ്പോയി സൂസിനേഴ്സിന്റെ കുത്ത് കിട്ടിയപ്പോ ബോധം വന്നു.”
“എന്റെ ബലമായ സംശയം ഇത് സൂസിനേഴ്സിന്റടുത്ത് പോകാനുള്ള വേലയാണോന്നാ...” വിലാസിനി ചിറ്റ വെറും സംശയം പ്രകടിപ്പിച്ചു.
“ആ ആർക്കറിയാം.എന്തായാലും സംഗതി പരമരഹസ്യാ...ഞാൻ മാത്രേ കണ്ടുള്ളു...ആരോടും പറഞ്ഞേക്കല്ലേ...അടുത്താഴ്ച പെണ്ണു വന്നുകേറേണ്ട വീടാ...നമ്മളായിട്ട് ഒരു കൊഴപ്പോം വരുത്തരുത്.” അമ്മയുടെ അഭ്യർത്ഥന കമ്മറ്റി അംഗങ്ങൾ തലകുലുക്കി സമ്മതിച്ചു! പെണ്ണുങ്ങൾ അവരുടെ വഴിക്ക് പിരിഞ്ഞു.
അപ്പുക്കുട്ടൻ എണീറ്റ് കുളിക്കടവിലേയ്ക്ക് നടന്നു.ഇനീം കെടന്നുറങ്ങിയാൽ അമ്മയുടെ കസർത്ത് അപ്പുക്കുട്ടന്റെ മേത്താവും!
നാട്ടിൽ പശുമോഷണം കൂടിയിരിക്കുന്നു. അതാണ് കുളിക്കടവിലെ ചർച്ച. ഇന്നലെ കണാരൻ മൂപ്പന്റെ ജേഴ്സി പശു കള്ളന്റെ കൂടെ പോയി.
“ഇക്കാലത്തെ പശുക്കള്‍ പോലും ചെല പെമ്പിള്ളാരെപ്പോലെയാ...വിളിക്കണവന്റെ കൂടെപോകും.”ന്യൂസ് വർക്കി പറഞ്ഞത് വേലാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല!
‘അത് താനാർക്കിട്ടോ താങ്ങിയതല്ലേ?“ കഴിഞ്ഞാഴ്ച കുറുപ്പിന്റെ മോളൊരുത്തന്റെ കൂടെ എറങ്ങിപ്പോയതിനെയാണ് ന്യൂസ് വർക്കി സൂചിപ്പിച്ചത്.
”പെണ്ണൊരുത്തി ഇഷ്ടപ്പെട്ടോന്റെ കൂടെപ്പോക്കുന്നതിനെന്താ തെറ്റ്?“അച്ഛന്റെ ചോദ്യം അപ്പുക്കുട്ടനിഷ്ടപ്പെട്ടു.
രാജേശ്വരീടെ കഴുത്തേക്കെടക്കണ പുത്തൻ പളുങ്ക് മാലയും ചുരുണ്ട മുടി ഒതുക്കി വെച്ചിരിക്കുന്ന കറുത്ത സ്ളൈഡും അവന്റെ ഓർമ്മയിൽ വന്നു.സ്ളിഡിനിടയിൽ ചൂടി വെച്ചിരിക്കുന്ന വാടാമലർ പൂവിന് അവളുടത്രയും മണമില്ല!
”ഈ പുരോഗമനവാദമൊക്കെ ഇപ്പോക്കാണും. തന്റെ പിള്ളേരെല്ലാം ഊപ്പകളല്ലേ ഇപ്പോ. കല്യാണപ്രായാവട്ടെ അപ്പോക്കാണാം.“
ന്യൂസ് വർക്കി അപ്പുക്കുട്ടനെം സേതൂനേം ’ഊപ്പ‘ എന്ന് വിളിച്ചിരിക്കുന്നു! അവനതിഷ്ടപ്പെട്ടില്ല.പരസ്യമായ ആക്ഷേപം! അഞ്ചുകണ്ണനോട് പറഞ്ഞ് അയാളുടെ സൈക്കിളിന്റെ കാറ്റ് ഊരിവിടണം. കട്ടായം!
“ഈ പശുക്കൾക്കൊക്കെ ഒന്ന് കാറിയാലെന്താ? ആരെങ്കിലുമൊക്കെ എണീറ്റാൽ കള്ളനെ പിടിക്കാൻ പറ്റുമല്ലോ.” ഏതിനും കുറ്റം കണ്ടുപിടിക്കുന്ന പണിക്കര്‍ പശുവിനേയും വെറുതേ വിടുന്നില്ല..
“അതിന് പശൂന് ബോധോണ്ടായിട്ട് വേണ്ടേ! പുല്ലിൽ മയക്ക് മരുന്ന് പെരട്ടിക്കൊടുത്താ എങ്ങനെ കാറാനാ അവറ്റകള്...” വേലാണ്ടി വിശദീകരിച്ചു.
“നമ്മടെ മധൂനും പശുവൊള്ളതാ...അവനാണേ, ഇരുട്ടിയാ പൊറത്തെറങ്ങില്ല. അതിനെയെങ്ങാനും കള്ളൻ കൊണ്ടുപോയാൽ പിള്ളാരുടേ പാലുകുടി മുട്ടും.” അച്ഛൻ ആ പറഞ്ഞത് ശരിയാണന്ന് അപ്പുക്കുട്ടനും തോന്നി.കണാരൻ മൂപ്പൻ പാലിൽ വെള്ളം ചേർക്കും. മധൂന്റെ വീട്ടിലെ പാലിൽ വെള്ളം കൊറവാണ്.മാഞ്ചുവട് കമ്മറ്റിയും അതംഗീകരിച്ചിട്ടുള്ളതാണ്!
------ -------
വെളുത്ത് തടിച്ച് പൊക്കം കുറവാണെങ്കിലും കാണാൻ ചേലുള്ള പെങ്കൊച്ച്...ലക്ഷ്മി തന്നാ അവള്! മീനാക്ഷി അമ്മായി അങ്ങനാണ് കല്യാണപെണ്ണിനെ കുറിച്ച് പറഞ്ഞത്.
മധൂന്റെ പേടിക്കൊരു കൊറവുമില്ല!മാഞ്ചുവട്ടിൽ ചർച്ചകൾ നടന്നുകൊണ്ടേയിരുന്നു.
ആ പെണ്ണിന്റെ ഒരു ഗതികേട്! രാത്രീല് വെളക്ക് കെടുത്താൻ പോലും അവൻ സമ്മതിക്കണില്ലാന്നാ കേട്ടേ...മീനാക്ഷി അമ്മായി അത് പറഞ്ഞപ്പോൾ മാഞ്ചുവട്ടിൽ ഭയങ്കര ചിരി. അപ്പുക്കുട്ടനതെന്തിനാന്ന് മനസ്സിലായില്ല.
----
കള്ളൻ ‘കൈമൾ’ ചാണകക്കുഴിയിൽ!!!
അതിരാവിലെ തന്നെ വാർത്തയെത്തിച്ചത് ന്യൂസ് വർക്കി.ന്യൂസ് വർക്കീടെ കൈയിൽ നിന്നും പത്രം വാങ്ങിയാൽ അങ്ങനേം ഗുണമുണ്ട്. പത്രത്തിന്റെ കൂടെ കാശുമുടക്കില്ലാതെ നാട്ടുവർത്തമാനം ചൂടാറാതെ കിട്ടും!
“പശൂനെ കക്കാൻ വന്നതാണന്നാ പറച്ചിൽ...മധൂന്റെ തൊഴുത്തിന് പൊറകിലെ ചാണകക്കുഴിയിലാ കൈമള്‍...ഒരാള്‍ താഴ്ചയൊള്ള കുഴിയാണേ...തലേം കൈയും പൊറത്ത് കാണാം.നല്ല രസമൊണ്ട്...ചെല സിനിമേലൊക്കെ കാണണപോലെ...”
അപൂർവ്വങ്ങളിലപൂർവ്വമായ കാഴ്ച! കളയാൻ പറ്റുമോ? അപ്പുക്കുട്ടൻ ഓടി.
മധൂന്റെ തൊഴുത്തിൽ കിടന്ന പശുവിനെ കെട്ടുന്ന കയർ ആരോ ചാണകക്കുഴീടെ കുറുകേ വീശി.കൈമളതെത്തിപ്പിടിച്ചു.ചാണകത്തിൽ മുങ്ങി വരുന്ന കൈമളെക്കണ്ട് അപ്പുക്കുട്ടൻ മൂക്കുപൊത്തി.മീനാക്ഷി അമ്മായി മൂക്കത്ത് വിരൽ വെച്ചു!
ഭദ്രൻ ചേട്ടന്റെ ചുരുട്ടിയ കൈ കൈമളിന്റെ അടിവയറ്റിലേയ്ക്ക് താണു.“എത്ര പശൂനെ കട്ടടാ ഇതുവരെ?”
കൈമൾ കരഞ്ഞില്ല!മുട്ടുകുത്തി നിലത്തേക്കിരുന്നു.കൈ രണ്ടും തലയ്ക്ക് മുകളിൽ വെച്ചു.
“ഇടിക്കണേ ഇടിക്ക്...കൊല്ലണേ കൊല്ല്...കൈമള്ക്കത് ദേ...ദിതാണ്!”വലത്തേ ചെറുവിരലിന്റെ നഖത്തിൽ നിന്നും ചാണകം തട്ടിത്തെറിപ്പിച്ചിട്ട് കൈമള്‍ തുടർന്നു...“ദ്രോഹികളേ...അല്പം വെള്ളമൊഴിച്ച് ഇതൊക്കെ ഒന്നു കഴുകി കളഞ്ഞിട്ട് ഇടിച്ചൂടെ നെനക്കൊക്കെ...വെറുതേ കൈ നാറ്റിക്കാനായ് എറങ്ങിക്കോളും ഓരോ നാറികള്...എന്തായാലും പെണ്ണുകേസിനേലും ഭേദമാ പശുക്കേസ്...”
ഭദ്രൻ ചേട്ടൻ ആൾക്കൂട്ടത്തിൽ നിന്നും പുറകോട്ട് മാറി.
മീനാക്ഷി അമ്മായിയ്ക്ക് അപ്പോളൊരു സംശയം! ഇത്രേം ആള് കൂടി...ഇത്രേം ബഹളമൊണ്ടായി...എന്നിട്ടും...
എന്നിട്ടും ഈ മധൂം ഭാര്യേം എവിടെ?
ശരിയാണ്.എല്ലാർക്കും അതേ സംശയം തന്നെ.
ചോദ്യം കൈമളിനോടായി...
”പറയടാ, നീയവരെ എന്തു ചെയ്തു?“ കോങ്കണ്ണൻ സൈനുവിന് കൈമളെ കഴുത്തിന് പിടിച്ച് പൊക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചെയ്തില്ല. നറയെ ചാണകത്തിൽ പെരണ്ട് നില്ക്കയല്ലേ എരണം കെട്ട കള്ളൻ!
ചോദ്യം കേട്ട് കൈമള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.
ജനം കൈമളിന്റെ വായിൽ നോക്കി നിന്നു.
”ചിരിക്കാതെ കാര്യം പറയടാ...“കോങ്കണ്ണൻ സൈനു ഒരു കവിളൻ മടലെടുത്ത് കൈമളെ കുത്തി.
കൈമളുടെ കണ്ഠത്തിൽ നിന്നും ഒരു പ്രത്യേക ശബ്ദം വന്നു!
“പശൂന് കൊടുക്കണേന് മുന്നേ പുല്ലേ മരുന്നടിക്കാന്ന് കരുതി ചെന്നപ്പോ ദേ കെടക്കണ് പുല്ലുമ്മേലൊരുത്തൻ!!! എന്നെക്കോണ്ടുപോകല്ലേന്ന് പറഞ്ഞ് ഒറ്റക്കാറ്!!!പിന്നെ പൊറകോട്ട് മറിച്ചിലും. എന്റെ ഭാഗ്യക്കേട്...അല്ലാണ്ടെന്തുപറയാനാ...ആളുകൂടണതിന് മുന്നേ സ്ഥലം കാലിയാക്കാന്ന് കരുതി ഓടിയതാ...എന്തോ ചെയ്യാൻ...ചാണകക്കുഴീല് വീണുപോയി....”
”എന്നിട്ട്?“ മീനാക്ഷി അമ്മായി ഇടയ്ക്കോട്ട് ചാടി വീണു.
“എന്നിട്ടൊലക്ക...ചാണകക്കുഴീന്ന് എങ്ങനെ പൊറത്ത് വരുമെന്ന് ആലോചിച്ച് തലപൊകയ്ക്കുമ്പോഴാ....”കൈമൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. പിന്നെ സേതു കരയണതുപോലെ ഒരു കരച്ചിൽ തൊടങ്ങി...ഏങ്ങലടിച്ച്...അമ്മയ്ക്കത് കണ്ട് സങ്കടം വന്നു.
കൈമളെ പോലീസിലേല്പ്പിക്കണോ അതോ വെള്ളയ്ക്കാമാലയിട്ട് ചെണ്ടകൊട്ടി നാടുചുറ്റിക്കണോ എന്ന ആലോചന തുടങ്ങിയത് ഭദ്രൻ ചേട്ടൻ തന്നെ.
‘എന്നെവേണേ രണ്ടിടിച്ചോ...പക്ഷേ പോലീസീകൊടുക്കേണ്ട. അവന്മാർക്ക് കൊടുക്കണ പൈസ മൊതലാക്കണേ ഞാനിനീം കക്കേണ്ടി വരും...“ കൈമളെ വീണ്ടും കള്ളനാക്കുന്നതിൽ ഭദ്രൻ ചേട്ടൻ വിയോജിപ്പ് പ്രകടിപ്പിച്ചു.നാട്ടുകാർക്കും അതു ശരിയായ് തോന്നി.
വെള്ളയ്ക്കാമാലയിട്ട്,ചെണ്ടകൊട്ടി കൈമളെ നാടു ചുറ്റിക്കുമ്പോൾ തത്തമ്പള്ളി ആശുപത്രിയിൽ വേറൊരു സംഭവം നടക്കുകയായിരുന്നു!
സൂസിനേഴ്സിന്റെ കുത്ത് കിട്ടി പൂർവ്വാധികം ഭംഗിയായ് ബോധം തെളിഞ്ഞ മധൂനെക്കണ്ട് ലക്ഷ്മി മന്ദസ്മിതം തൂകി.അവളുടെ കൺകോണുകളിലൂടെ കുടുകുടെ വെള്ളച്ചാട്ടമുണ്ടായി. കണ്ണലിഞ്ഞ മധു ലക്ഷ്മിയുടെ കൈത്തലം തലോടി.
സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ചുകൊണ്ട് മധുരസ്വരത്തിൽ ലക്ഷ്മി ചോദിച്ചു. ”എല്ലാം... ഞാൻ കാരാണാല്ലേ...ഒരു രാത്രിയെങ്കിലും ഒറ്റയ്ക്ക് പൊറത്ത് കെടന്നാ പേടി പോകുമെന്ന് കരുതിയാ ഞാൻ ചേട്ടനെ പൊറത്തിട്ട് കതകടച്ചത്...“
സങ്കടം സഹിക്കാതെ രണ്ടാംവട്ട കരച്ചിലിന് തയ്യാറായ ലക്ഷ്മിയെ മധു ചേർത്തുപിടിച്ചു.
”എന്റെ പൊന്നേ, എന്റെ പേടിയെല്ലാം ഇന്നലത്തെ രാത്രികൊണ്ട് തീർന്നു.“ അവിശ്വസനീയമായ കണ്ണുകളോടെ ലക്ഷ്മി തന്റെ പ്രീയപ്പെട്ടവനെ നോക്കി.
”നിനക്കറിയ്വോ ഇന്നലെ രാത്രി എന്താ ഉണ്ടായതെന്ന്?“ ഇല്ല എന്നർത്ഥത്തിൽ ലക്ഷ്മി തലകുലുക്കി.
”എന്നാക്കേട്ടോ... ഇന്നലെ രാത്രി ഞാൻ കാലനെ കണ്ടു!!!"
”കാലനോ?“
”അതേന്നേ...ഞാനങ്ങ് പേടിച്ച് പോയി.... കറുത്തതുണികൊണ്ട് മറച്ചതുപോലത്തെ മുഖം. തെളങ്ങണ കണ്ണുകൾ...ഏതാണ്ട് കള്ളൻ കൈമളിന്റെ പൊക്കവും വണ്ണവുമൊണ്ടാവും...കൈയിൽ വലിയ കയറും!!! പക്ഷേ അങ്ങേരെന്തോ എന്നെ വേണ്ടാന്നു വെച്ചു. ഭാഗ്യം!
കാലന് വേണ്ടാത്ത ഞാനിനി ആരെ പേടിക്കാനാ എന്റെ മോളേ...“ അവനവളെ കെട്ടിപ്പിടിച്ചു.
“അപ്പോ ഇനി രാത്രി വെളക്ക് കെടുത്താല്ലോ അല്ലേ...” ലക്ഷ്മിയുടെ ചോദ്യം കേട്ട് മധു ചിരിച്ചു.
പെട്ടെന്നൊരു ശബ്ദം! കാലേൽ സൂചികേറിയ മാതിരി സൂസിനേഴ്സ് വാതുക്കൽ!
”ആശൂത്രിയാണന്ന് മറക്കേണ്ട കേട്ടോ...“ നാണത്തിൽമുങ്ങിയ ചിരിയുമായി സൂസിനേഴ്സ് പോയി.
മാഞ്ചുവട്ടിൽ പലപല പുതിയ കഥകളും സംഭവങ്ങളും വന്നുകൊണ്ടേയിരുന്നു. ലക്ഷ്മിയെ മീനാക്ഷി അമ്മായിക്ക് വലിയ കാര്യമായിരുന്നു. ഇടയ്ക്കിടയ്ക്ക് കമ്മറ്റിയിൽ അമ്മായി പറയുമായിരുന്നു.“അവള് വന്നേപ്പിന്നാ അവന്റ പേടി മാറിയത്!!!”
അമ്മയും മറ്റുപെണ്ണുങ്ങളും അത് ശരിവെച്ചു.നല്ല ചൊണയൊള്ള പെണ്ണ്!
അപ്പോൾ വിലാസിനി ചിറ്റ പറയുകയാണ്!“കാര്യോക്കെ ശരിയാ, പക്ഷേ ഇപ്പോ മധൂന് പേടി പ്രേതോം പിശാചുമൊന്നുമല്ല.... അവളൊന്ന് ഒറക്കെ ‘ക്ഷ’ന്ന് പറഞ്ഞാ അവൻ മൂത്രമൊഴിക്കും!” പെണ്ണുങ്ങളതുകേട്ട് ചിരിച്ചു.
കള്ളൻ കൈമൾ ‘കാലൻ കൈമൾ’ ആയ കഥ ഇടക്കിടയ്ക്ക് കുളിക്കടവിലും ഉണ്ടാവാറുണ്ടായിരുന്നു.
------------
5 comments:
കാളന് കൈമള്‍ക്ക് ഒരാളുടെയെങ്കിലും പേടി മാറ്റാന്‍ കഴിഞ്ഞല്ലോ.
പട്ടേപ്പാടം റാംജി:നന്ദി
മധുവിന്റെ പേടി മാറിയല്ലോ. അത് മതി. ഇനി “വിളക്ക് കെടുത്താം”
അപ്പുക്കുട്ടന് കഥകള്‍ രസകരമാണ് കേട്ടോ സതീശ്.
മാഞ്ചുവട്ടിലെ കഥകള്‍ അപ്പുകുട്ടനിലൂടെ ഒഴുകിവരട്ടെ!
ആശംസകള്‍
ajith: :)) നന്ദി
Cv Thankappan:തങ്കപ്പേട്ടാ ശ്രമിക്കാം.നന്ദി.
Post a Comment