ഡാനിയൽ
Sunday, June 12, 2011
ഹീത്രൂ എയർപോർട്ടിൽ സെക്യുരിറ്റി ചെക്കൊക്കെക്കഴിഞ്ഞ് വിമാനത്തിലേയ്ക്ക് കയറാൻ ഞാൻ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു എയർലൈൻസ് ജീവനക്കാരി എന്നെ ഓവർടേക്ക് ചെയ്ത് എന്റെ തൊട്ടുമുന്നിൽ സഡൻ ബ്രേക്കിട്ടു. ഒരു നിമിഷം ഞാനൊന്നതിശയിച്ചു. എന്റെ അതിശയം വെപ്രാളത്തിലോട്ട് മാറുന്നതിനു മുന്നായി ചോദ്യം വന്നു. “നിങ്ങൾക്ക് ഇംഗ്ലീഷല്ലാതെ വേറെ ഏതൊക്കെ ഭാഷ അറിയാം?”
എന്തു പറയണമെന്ന് ഞാനൊന്ന് ആലോചിച്ചു.
“മുറി ഹിന്ദി, അല്പസ്വല്പം തെലുങ്ക്, കൊറച്ച് തമിഴ്, പിന്നെ മലയാളം.” ഇതിലേത് പറയണം. സ്വതവേ വേഗത കുറഞ്ഞ എന്റെ മസ്തിഷ്കത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ഹൃദയം കൂടുതൽ പണിചെയ്യുന്നവിവരം എനിക്കറിയാൻ കഴിഞ്ഞു. എങ്കിലും എയർലൈൻസുകാരിയുടെ തുടർന്നുള്ള സംസാരം എനിക്കൊരാശ്വാസമായി.
“ദാ, ഈ കുട്ടി കൊച്ചിയ്ക്ക് പോകാനുള്ളവനാണ്. പക്ഷേ ഇവന് ഇംഗ്ലീഷറിയില്ല. ഞങ്ങളെന്തുപറഞ്ഞിട്ടും കരച്ചിൽ നിർത്തുന്നില്ല. ഇവന്റെ ഭാഷ സംസാരിക്കുന്ന ആരെങ്കിലുമുണ്ടോയെന്നറിയാൻ ചോദിച്ചതാണ്.”
അപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കുന്നത്. തോളിൽ ഒരു കുഞ്ഞ് ബാഗും തൂക്കി കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു കൊച്ചു മിടുക്കൻ.ഏകദേശം അഞ്ചോ ആറോ വയസ് കാണും.
എന്റെ ശ്വാസമൊന്ന് നേരയായി. നിമിഷനേരങ്ങൾക്കുള്ളിൽ എന്തെല്ലാം ചിന്തകളായിരുന്നു മനസ്സിലൂടെ കടന്നുപോയത്. ടെററിസം...ബിൻലാദൻ,ബോംബ്...പോലീസ്...ജയിൽ...ഹൊ, എന്തൊക്കെയാണന്ന് എനിക്ക് തന്നെ ഓർമ്മയില്ല.
“ഇതാണോ കാര്യം. ഇവന്റെ കാര്യം ഞാനേറ്റു. ഞാനും ഇവന്റെ നാട്ടുകാരനാ.”
“എത്ര ചോക്ലേറ്റ് കൊടുത്തിട്ടും കരച്ചിൽ നിർത്തുന്നില്ല.എന്തു ചെയ്യാനാണ്...” എയർലൈൻസുകാരിയ്ക്ക് പരിഭവം(അതോ പരിഭ്രമമോ?)
“മോന്റെ പേരെന്താ?” ഞാൻ ചോദിച്ചു.
“ഡാനിയേൽ” കരച്ചിലിനിടയിൽ പേര് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു.
“എവിടെയാ വീട്?”
“കൊച്ചീല്”
“കൊച്ചീല് ആരാ ഉള്ളത്?”
“മുത്തശ്ശി.”
“ഇവിടെ ലണ്ടനിലാരാ ഉള്ളത്?”
“അമ്മ.”
“അച്ഛൻ?”
“അച്ഛനില്ല.”
"നീയെന്തിനാ കരയുന്നത്. നിന്റെ കൂടെ അതേ വിമാനത്തിൽ ഞാനുമുണ്ട്. എന്തിനാ പേടിക്കുന്നേ...”
ഡാനിയലിന്റെ കരച്ചിലിന്റെ ആക്കം കുറഞ്ഞു. എയർലൈൻസ് കാരിയ്ക്ക് വളരെ സന്തോഷം.
അവർ ഡാനിയലിനെ മറ്റ് എയർലൈൻസ് ജീവനക്കാർക്ക് കൈമാറി.എന്നേയും അവർക്ക് പരിചയപ്പെടുത്തി. ഞാൻ ബോർഡിങ്ങിനായ് കാത്തിരുന്നു.
കുറച്ച് കഴിഞ്ഞ് വേറൊരു ജീവനക്കാരി എന്റെടുക്കൽ എത്തി. ഡാനിയൽ വീണ്ടും കരച്ചിൽ തുടങ്ങി. വിമാനത്തിൽ കയറാം, പൈലറ്റിനെക്കാണിക്കാം, ചോക്ലേറ്റ് കൊടുക്കാം എന്നൊക്കെ പറഞ്ഞിട്ട് ഡാനിയൽ കേട്ട ഭാവം നടിക്കുന്നില്ല.
എന്നെക്കണ്ടയുടൻ പയ്യൻസ് കരച്ചിൽ നിർത്തി.
“നീ ഈ ആന്റിയുടെ കൂടെ വിമാനത്തിലേയ്ക്ക് പൊയ്ക്കോ. ഞാൻ പുറകേ വരാം.കേട്ടോ.” ഡാനിയൽ അനുസരിച്ചു.
എന്റെ കുറേ മുന്നിലായുള്ള ഒരു സീറ്റിലായിരുന്നു ഡാനിയലിരുന്നത്. ഇടയ്ക്കിടക്ക് എയർഹോസ്റ്റസുമാരുടെ കൂടെ ടോയ്ലറ്റിലേയ്ക്ക് പോകുമ്പോൾ ഡാനിയൽ എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. ആൾ വളരെ ഹാപ്പിയായ് കണ്ടു.
ദുബായിയിൽ എത്തിയപ്പോൾ ഞാൻ വളരെ പുറകിലായാണ് പുറത്തേക്ക് ഇറങ്ങിയത്. ഡാനിയൽ സീറ്റിൽ തന്നെ ഇരുപ്പുണ്ട്.
“ഹായ് ഡാനിയൽ, എന്താ ഇറങ്ങുന്നില്ലേ?”
എന്റെ ചോദ്യത്തിന് ഉത്തരം ഒരു കരച്ചിലായിരുന്നു.”അവര് വരാമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല. എല്ലാരും ഇറങ്ങി...”
ഞാൻ ഡാനിയലിന്റെ സീറ്റിന്റെ അടുത്ത് തന്നെ നിന്നു. ഒരു എയർ ഹോസ്റ്റസ് ഓടി വന്നു.
ഞാൻ ഡാനിയലിന്റെ തോളിൽ തട്ടിയിട്ട് പുറത്തേയ്ക്ക് നടന്നു.
ഇനി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക്...
ഞാൻ ഹൈദ്രാബാദിനും,ഡാനിയൽ കൊച്ചിയ്ക്കും.
സെക്യൂരിറ്റി ചെക്കൊക്കെ കഴിഞ്ഞ് ഞാൻ ഒന്നു കറങ്ങി ‘അൺ അക്കമ്പനീഡ് മൈനേഴ്സ്’ എന്നെഴുതിയിരിക്കുന്ന മുറിക്ക് മുന്നിൽ എത്തി. ഡാനിയൽ അവിടെ ഉണ്ടായിരുന്നു. കൂടെ അവനേക്കാൾ അല്പം കൂടി മുതിർന്ന ഒരു പെൺകുട്ടിയും. അവർ അല്പസമയത്തിനുള്ളിൽ തന്നെ നല്ല കൂട്ടുകാരായെന്ന് തോന്നുന്നു.രണ്ടുപേരും ഭയങ്കര ചിരിയും കളിയും.
ഞാൻ വാതിലിൽ തട്ടി. ഡാനിയൽ ഓടി വന്നു. അവനേക്കാൾ വേഗത്തിൽ ഒരു ജീവനക്കാരിയും. ഏതോ പിള്ളാരെപ്പിടുത്തക്കാരെകണ്ട മട്ടിൽ അവരെന്നെയൊരുനോട്ടം! കൂട്ടത്തിൽ കുറേ ചോദ്യങ്ങളും. ആരാണ്? എവിടുന്നാണ്? എങ്ങനെ പരിചയം.?
ഒരു കാര്യം ഉറപ്പായി.കുട്ടി സുരക്ഷിതനായി നാട്ടിലെത്തും. ഞാൻ എന്റെ ഗേറ്റിലേയ്ക്ക് നടന്നു.
പക്ഷേ എന്റെ ചിന്തയിലപ്പോഴുണ്ടായ കാര്യങ്ങളിങ്ങനെയാണ്. ജീവിതത്തിൽ ആദ്യമായ് കാണുന്ന ഒരു കുട്ടി..ആരാണ്...എന്താണ്...എവിടുന്നാണ്...ഒന്നുമറിയില്ല. ഏതാനും മണിക്കൂറെങ്കിലും എന്റെ ചിന്ത അവനെക്കുറിച്ചായിരുന്നെങ്കിൽ; അവനെ സ്നേഹിക്കുന്ന...അവനുവേണ്ടികാത്തിരിക്കുന്ന...അവൻ നാട്ടിൽ എത്തിച്ചേർന്നു എന്ന ഫോൺ കാളിന് വേണ്ടി കാത്തിരിക്കുന്ന കുറച്ചു പേരുണ്ടാവുമല്ലോ? എന്തായിരുന്നിരിക്കാം അവരുടെ മാനസികാവസ്ഥ!
ഏതോ ഒരു സാഹചര്യത്തിൽ നാട്ടിൽ മുത്തശ്ശിയുടെ കൂടെ നിർത്തി സ്വന്തം മകനെ പഠിപ്പിക്കേണ്ടി വരുന്ന ഒരമ്മ.വർഷത്തിൽ ഒന്നോ രണ്ടോ മാസത്തേയ്ക്ക് മാത്രം സ്കൂളവധിക്കാലത്ത് മകനെ കൂടെ കൊണ്ടു നിർത്തി അമ്മയുടെ സ്നേഹവും വാത്സല്യവും നൽകുന്ന ഒരമ്മ...
മകൻ തന്നിൽ നിന്നകന്നുപോകുമ്പോൾ അവർക്കുണ്ടാകുന്ന ഹൃദയം പറിഞ്ഞ് പോകുന്ന വേദന...
ഇതൊക്കെ എനിക്ക് തോന്നിയത്. സത്യം ചിലപ്പോൾ വേറെ പലതുമാകാം.
8 comments:
ഒരു യാത്രയിൽ നിന്ന്...
ചിയേഴ്സ് സതീഷ് ഭായ്.
രസിച്ചു വായിച്ചു.
:-)
ഓരോരുത്തര്ക്കും ഓരോ അവസ്ഥകള്..
വളരെ രസകരമായി എഴുതി ഈ അനുഭവം.
ഇഷ്ട്ടപ്പെട്ടു.
ഒത്തിരിയാസംസകള്.
http://pularipoov.blogspot.com/2011/05/blog-post.html
സതീശാ, ഒരുപാടുനാളിനു ശേഷം വായിക്കുമ്പോൾ ഒരു രസം :-) നന്നായി എഴുതി.
ജീവിത യാത്രയിൽ മറക്കാൻ കഴിയാത്ത മുഖം.
നല്ല ചിന്ത, നല്ല അവതരണം.
good
നന്ദി എല്ലാവർക്കും
Post a Comment