Followers

മൂപ്പന്റെ പശു

Saturday, May 24, 2014

തോടിനോട് ചേര്‍ന്ന് കിടക്കുന്ന വലിയ മണല്‍ കൂനയുടെ മുകളിലാണ് സാമിയുടെ വീട്. പണ്ടെങ്ങോ ആരൊക്കെയോ ചേര്‍ന്ന് വെട്ടിയുണ്ടാക്കിയ തോടാണ്! കിഴക്കന്‍ കായലും അറബിക്കടലും കൂട്ടിമുട്ടിച്ചുകൊണ്ടുള്ള തോട്! പത്താള്‍ വീതിയുണ്ട് തോടിന്.

വെട്ടിയുണ്ടാക്കിയ കാലത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളവുമുണ്ടായിരുന്നു തോട്ടില്‍. ഇതെല്ലാം അമ്മൂമ്മ പറയുന്നതാണ്.

തോട് വെട്ടുന്നത് അമ്മൂമ്മ കണ്ടിട്ടുണ്ടോ? ഇല്ല.ഒരിക്കലുമില്ല. തോടുണ്ടായത്...ഉണ്ടാക്കിയത്...പണ്ട് പണ്ടാണ്.അമ്മൂമ്മയും അമ്മൂമ്മയുടെ അമ്മൂമ്മയുമൊക്കെ ഉണ്ടാകുന്നതിന് മുന്നെ!
തോടിനെക്കുറിച്ച് കഥകള്‍ പലതുമുണ്ടെങ്കിലും വിശ്വസനീയമായ ഒരു ഭാഷ്യം നല്‍കാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വരും തലമുറയുടെ അറിവിലേക്കായ് തോടിന്റെ കഥകള്‍ ആരും എഴുതിയും വെച്ചിരുന്നില്ല.
പഴയകാലത്തിന്റെ പ്രൌഢിയൊന്നും ഇന്ന് തോടിനില്ല. രണ്ടാള്‍ താഴ്ചയോ,പത്താള്‍ വീതിയോ തോടിനില്ല. കായലില്‍ നിന്നും പുല്ലുമായി വരുന്ന വള്ളങ്ങള്‍ കിഴക്കേപാലത്തിന്റെ കിഴക്കേകരവരെയേ ഇപ്പോള്‍ വരത്തുള്ളൂ. പാലത്തിന്നിപ്പുറം ഇപ്പോള്‍ തോടിന്റെ അടിത്തട്ട് കാണാം. തോടിന്റെ ഒത്ത നടുവിലൂടെ ഒരു ചെറിയ ചാല് ഇപ്പോളുമുണ്ട്. ചാലിന്റെ വശങ്ങളിലായിട്ടിരിക്കുന്ന വലിയ കരിങ്കല്ലുകള്‍ അലക്കുകാരുടെ വകയാണ്. ചുരുക്കത്തില്‍ പാലത്തിന്റെ പടിഞ്ഞാറേക്കരെയുള്ള തോടിന്റെ എന്തെങ്കിലും ഗുണം കിട്ടുന്നെങ്കില്‍ അലക്കുകാര്‍ക്കുമാത്രമാണ്!
തോടിന്റെ ഇരു കരകളിലുമായ് ഇന്നുംനിലനില്‍ക്കുന്ന വലിയ മണല്‍കൂനകളൊന്നുമാത്രമാണ് തോട് മനുഷ്യനിര്‍മ്മിതമാണന്ന് പ്രത്യക്ഷത്തില്‍ തെളിയിക്കുന്ന ഒരേഒരു സാക്ഷ്യപത്രം. ആ മണല്‍ കൂനകളിലൊന്നിലാണ് സാമിയുടെ വീട്.

സാമിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? അരോഗദൃദഢഗാത്രനായ ഒരു മദ്ധ്യവയസ്കൻ! നല്ല ഉയരവും പൊക്കത്തിനൊത്ത വണ്ണവുമുള്ള ഒരൊത്ത മനുഷ്യൻ!
പുരികങ്ങളുടെ മദ്ധ്യത്ത് നിന്ന് തുടങ്ങി കഷണ്ടി കയറിയ തലയിലേക്ക് എത്തി നിൽക്കുന്ന നീളൻ ഗോപിക്കുറിയില്ലാതെ സാമിയെ കാണുക അസാദ്ധ്യം!
പൊക്കിളിന് മുകളിൽ കേറ്റികുത്തിയ കൈലിമുണ്ടിന്റെ മറ്റേ അറ്റം മുട്ടിന് താഴെ എത്തി നിൽക്കും. കഴുത്തിനെ ചുറ്റി കിടക്കുന്ന ഒരു ഒറ്റത്തോർത്ത്...ഇത്രയുമാണ് സാമിയുടെ ഒരേകദേശരൂപം!

സാമിയുടെ ജോലി! അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്തും ചെയ്യും. കണക്കിന് കൂലികിട്ടണമെന്ന് മാത്രം!
തെങ്ങുകയറും, തേങ്ങപൊതിക്കും, വേലികെട്ടും, തെങ്ങിന് തടംവെട്ടും, കുളം വെട്ടും, കിണറ് തേകും...അങ്ങനെ...അങ്ങനെ...എന്തു പണിയും സാമി ചെയ്യും.
സാമിക്ക് വെറുതേ ഇരിക്കാൻ ഒരിക്കലും സമയം കിട്ടിയിരുന്നില്ല. ജോലിയിലെ കൃത്യനിഷ്ഠയും,വൃത്തിയും മാത്രമല്ല, സാമി വന്നുകഴിഞ്ഞാൽ...അല്ലെങ്കിൽ സാമിയെ ഒരു ജോലി ഏൽ‌പ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് ആരും ആലോചിക്കേണ്ട കാര്യം‌പോലുമില്ല.
കണാരൻ മൂപ്പന്റെ വീട്ടിൽ വേലികെട്ടാൻ പോയത് എന്നത്തേതുംപോലെ തന്നെയാണ്. മൂപ്പന്റെ വീടാണെങ്കിലും മച്ചാന്റെ വീടാണെങ്കിലും സാമിക്ക് പ്രത്യേകത ഒന്നുമില്ല. പണിയെടുക്കും. കൂലികൃത്യമായി കിട്ടണം അത്രമാത്രം!
രാവിലെ മുതൽ വൈകുന്ന വരെ കഠിനപ്രയത്നം! പഴയവേലി ഒരു ഓർമ്മയായി.
കൈയും കാലും മുഖവുമൊക്കെ കഴുകി സാമി കൂലിക്കായ് കണാരൻ മൂപ്പന്റെ മുന്നിലെത്തി.
സാമിയെക്കണ്ട് മൂപ്പനൊരു ചിരി പാസാക്കി. ആ ചിരിയിൽ എന്തോ പന്തികേടു മണക്കുന്നുണ്ടായിരുന്നു. പിശുക്കന്റെ പണി സാമിയോടോ?
“സാമീ...” കണാരൻ മൂപ്പൻ മോണകാണിച്ച് ഒരു ചിരിചിരിച്ചു. വലതു കൈയുടെ വിരലുകൾ ഉച്ചിയിലെ മുടിയിൽ അറിയാതെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.
“ഒരത്യാവശ്യമുണ്ടായി...ബാങ്കിൽ കുറച്ചു പൈസ ഇടേണ്ടതായ് വന്നു.കൂലി മുഴുവനുമില്ല. നാളെ ആ അപ്പുക്കുട്ടന്റെ വീട്ടീന്ന് പലിശക്കാശുകിട്ടുമ്പോ തീർത്തുതരാം.അപ്പോ ശരി...“ മൂപ്പൻ വീട്ടിന്നുള്ളിലേയ്ക്ക് നടന്നു.
“സാരമില്ല മൂപ്പാ...നമ്മുക്ക് നാളെ കാണാം.” സാമിയും തിരിച്ചുനടനന്നു.
അന്നു രാത്രി പശുവിന് കാടിവെള്ളം കൊടുക്കാൻ തൊഴുത്തിലെത്തിയ മൂപ്പൻ ഒരു വിവരമറിഞ്ഞു!
തൊഴുത്തിൽ പശുവില്ല! കുടം നിറയെ പാലു തരുന്ന പശു!
റാന്തൽ വിളക്കുമായ് മൂപ്പൻ പശുവിനെ നോക്കാൻ തീരുമാനിച്ചു.തൊഴുത്തിനു മുന്നിൽ... മണലിൽ... കാൽ വിരലിനാൽ എന്തോ എഴുതിയിരിക്കുന്നു.
‘കാശു തരുമ്പോ പശൂം വരും.’
“സാമദ്രോഹീ...” മൂപ്പൻ നിലത്തോട്ടിരുന്നു.
സാമി പശുവുമായി അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്കാണ് പോയത്. വീടിനു മുന്നിലെ പ്ലാവിൽ പശുവിനെ കെട്ടി.
വാതുക്കലേയ്ക്ക് വന്ന അമ്മയോട് സാമി പറഞ്ഞു. “തൽക്കാലം ഇതിവിടെ നിക്കട്ടെ. രാവിലെ കൊച്ചന് പാല് കറന്ന് കൊട്...”
“കൊള്ളാം നല്ല ശേലായി... ഇതിനെവിടുന്നാ ഇനി തീറ്റി എടുത്ത് കൊടുക്കുന്നേ...”
“മൂപ്പന്റെ പശുവാ...അയാളു നിങ്ങടെ പലിശേടെ കാര്യോം പറഞ്ഞ് എന്റെ കൂലിയങ്ങ് വിഴുങ്ങി. ഞാൻ പശൂനേം അങ്ങ് മുക്കി...”
“ഇതെന്തൊക്കെ പുലിവാലാണോ? പലിശേം...സ്കൂളിലെ ഫീസും...എല്ലം കൂടി ഞങ്ങളെന്തു ചെയ്യും ദൈവമേ...” അമ്മ കരച്ചിൽ തുടങ്ങി.
ഫീസു കൊണ്ട് ചെല്ലാതെ ക്ലാസിൽ കേറണ്ടന്നാണ് അപ്പുക്കുട്ടനോട് ടീച്ചറ് പറഞ്ഞിരിക്കുന്നത്.
“നിങ്ങളു പേടിക്കാതെ എല്ലാത്തിനും ഒരു വഴിയുണ്ടാവും.” സാമി പോയി.
പിറ്റേന്ന് കാലത്ത് മുറ്റത്ത് ബഹളം കേട്ടാണ് അപ്പുക്കുട്ടനുണർന്നത്.
മൂപ്പൻ പശുവിനേം അഴിച്ചോണ്ട് പോകുന്നു.
സാമി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
“മോനിങ്ങ് വന്നേ...” സാമി അപ്പുക്കുട്ടനെ വിളിച്ചു.
“എത്ര രൂപയാ ഫീസുകൊടുക്കേണ്ടത്?” സാമിയുടെ കൈവിരലുകൾ അപ്പുക്കുട്ടന്റെ മുടിയെ തലോടി.
“ഇരുപത്തഞ്ച്.” അപ്പുക്കുട്ടന്റെ ശബ്ദം വളരെ പതുക്കെ ആയിരുന്നു.
“ദാ, ഇതിരിക്കട്ടെ. ഈ പണം നീ ഒരിക്കലും എനിക്ക് തിരിച്ച് തരരുത്...ഇതിനാവശ്യക്കാരുണ്ടാവും. ഇപ്പോഴല്ല. നീ പഠിച്ച് വലുതായ് ഉദ്യോഗമൊക്കെ കിട്ടിക്കഴിയുമ്പോ ആരെങ്കിലുമൊക്കെ വരും...പഠിപ്പിന്ന് കാശാവശ്യമായ്...ഇതവർക്ക് നീ തിരിച്ച് നൽകണം...നല്ലതുവരട്ടെ...”
സാമിയെ പിന്നവിടെ കണ്ടില്ല.
അമ്മ മുണ്ടിൻ തുമ്പാൽ കണ്ണ് തുടയ്കുന്നുണ്ടായിരുന്നു.






5 comments:

ഉദയപ്രഭന്‍ said...

കഥ ഇഷ്ടമായി. ആശംസകള്‍

ശ്രീ said...

"ഈ പണം നീ ഒരിക്കലും എനിക്ക് തിരിച്ച് തരരുത്...ഇതിനാവശ്യക്കാരുണ്ടാവും. ഇപ്പോഴല്ല. നീ പഠിച്ച് വലുതായ് ഉദ്യോഗമൊക്കെ കിട്ടിക്കഴിയുമ്പോ ആരെങ്കിലുമൊക്കെ വരും...പഠിപ്പിന്ന് കാശാവശ്യമായ്...ഇതവർക്ക് നീ തിരിച്ച് നൽകണം..."

ഇതാണ് കാര്യം!

pay it forward

Sathees Makkoth | Asha Revamma said...

ഉദയപ്രഭൻ,ശ്രീ രണ്ടുപേർക്കും നന്ദി

ഗൗരിനാഥന്‍ said...

നന്ദി പോലും വേണ്ടാതെ സഹായിക്കുന്ന ആള്‍ക്കാര്‍ അന്യം നിന്നോണ്ടിരിക്കാ... സാമിയെ നന്നായി കാണിച്ചു തന്നു, അനര്‍ഹന്റെ കയ്യില്‍ നിന്നും അര്‍ഹന്റെ കയ്യിലേക്ക് പണമെത്തിക്കുന്ന സാമി..

Sathees Makkoth said...

നന്ദി.ഗൗരീനാഥൻ

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP