വീട്ടമ്മ
Sunday, August 9, 2009
നേരം പരപരാ വെളുക്കുന്നതിന് മുന്നേ തന്നെ ഗോപിയും കുടുംബവും തോട്ടുകടവിലേയ്ക്കുള്ള യാത്ര തുടങ്ങി.പുലരുമ്പോൾ തന്നെ വള്ളത്തിൽ കയറിയില്ലെങ്കിൽ അങ്ങ് കായലിൽ ചെല്ലുമ്പോഴേയ്ക്കും സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിരിക്കും.പൊരിവെയിലത്ത് പുല്ലുചെത്തുകയെന്നത് ബുദ്ധിമുട്ടുള്ള പണിതന്നെയാണ്.
കക്ഷം വരെ ചുരുട്ടി വെച്ചിരിക്കുന്ന ഫുൾക്കൈയൻ ഷർട്ടിന്റെ കൈ ഒന്നുകൂടി ഒതുക്കിവെച്ച് പെടച്ച് നിൽക്കുന്ന മസിലുകളിൽ മാറിമാറി നോക്കി ഗോപി മുന്നേ നടക്കുകയാണ്. കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവുമുണ്ട്. ഗോപി ചോറ്റുപാത്രം കൈമാറിപിടിക്കുന്നതും ഇടയ്ക്കിടയ്ക്ക് പെടച്ച് നിൽക്കുന്ന മസിലുകളിൽ നോക്കുന്നതൊന്നും തൊട്ടു പുറകേ നടക്കുന്ന ഭാര്യയ്ക്ക് അത്രയ്ക്കങ്ങ് സുഖിക്കുന്നില്ല.
"അതിലൊള്ളത് വെട്ടിവിഴുങ്ങുന്നതിന് ഒരു കുഴപ്പോല്ല. ഇച്ചിരി കനം കൈയ്യീ പിടിക്കാമ്പാടില്ല. ന്റെമ്മച്ചീ എന്നാണിങ്ങേരൊന്ന് നന്നാവുന്നേ?നിങ്ങക്ക് വേറേ പണിയില്ലേല് ഈ ചാക്കെടുത്തൊന്ന് തലേല് വെച്ചേ.” പറഞ്ഞ് തീർന്നതും ഭാര്യ തന്റെ തലയിൽ നിന്നും ചാക്കുകെട്ടെടുത്ത് ഗോപിയുടെ തലയിൽ വെച്ച് കൊടുത്തു.
വലത്തു കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവും പിടിച്ച് ഇടത്തുകൈകൊണ്ട് തലയിലെ ചുമടും താങ്ങി ഗോപി നടന്നു. ഒരക്ഷരം മിണ്ടാതെ. പുറകേ ഭാര്യയും കുട്ടികളും.
കറുത്ത് തടിച്ച് ആറടിയോളം ഉയരമുള്ള നല്ല ഒത്തൊരു മനുഷ്യൻ. അതാണ് ഗോപി. ഷർട്ടിന്റെ മുൻവശത്തെ ബട്ടണുകൾ ഗോപിയ്ക്ക് ആവശ്യമില്ല. അതെപ്പോഴും തുറന്നു തന്നെ കിടക്കും. ഇറക്കം കുറഞ്ഞ കൈലിമുണ്ട് മുട്ടിനുമുകളിൽ വെച്ച് മടക്കികുത്തി തുടയുടെ നല്ലൊരു ഭാഗം പ്രദർശിപ്പിച്ചില്ലെങ്കിൽ ഗോപിയ്ക്ക് നടപ്പിനൊരു സുഖം കിട്ടാറുമില്ല. കാഴ്ചയിൽ ക്രൂരഭാവം തോന്നുമെങ്കിലും ഭാര്യയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ് ഗോപി. അത് ഭാര്യയെ പേടിച്ചിട്ടൊന്നുമല്ല. ആദരവാണ്, സ്നേഹമാണ് അയാൾക്ക് ഭാര്യയോട്.
വീട്ടുകാര്യങ്ങൾക്കുള്ള വകയുണ്ടാക്കുന്നത് അവളാണല്ലോ. രാവിലെ മുതൽ വൈകിട്ട് വരെ കിഴക്കൻ കായലിലെ വെയിലും കാറ്റുമേറ്റ് വള്ളം നിറച്ച് പുല്ലുചെത്തി വിറ്റ് തന്നേം രണ്ട് പിള്ളാരേം പൊന്നുപോലെ നോക്കുന്നവളാണ്. ഓണത്തിനും വിഷുവിനും, അമ്പലത്തിലെ ഉത്സവത്തിനും പുതിയ ജോടി ഡ്രസ് വാങ്ങി തരുന്നവളാണ്.എത്രയോ വർഷമായി ഒരു മുടക്കവും കൂടാതെ അവളത് ചെയ്യുന്നു. കെട്ടുബീഡി തനിക്ക് ഇഷ്ടമല്ലന്ന് അറിയാവുന്നത് കൊണ്ട് ചാർമിനാർ സിഗററ്റ് വാങ്ങിതരുന്നവളാണ് തന്റെ പൊന്നു ഭാര്യ.കുറുപ്പിന്റെ ചായക്കടേലുള്ള പറ്റ് മാസാവസാനം ഒരു വാക്ക് പോലും ചോദിക്കാതെ തീർക്കുന്നവളാണ് തന്റെ തങ്കം. ആഴ്ചയിലൊരിക്കൽ സിനിമ കാണാൻ ചോദിക്കാതെ തന്നെ പണം തരുന്നവളാണവൾ. ചവ്യനപ്രാശം കഴിക്കണമെന്ന് ഒരിക്കലേ ആഗ്രഹം പറഞ്ഞിട്ടുള്ളു. അന്നുമുതൽ ഇന്നേ വരെ ഒരു മുടക്കവും അതിനുണ്ടായിട്ടില്ല. ഇതെല്ലാം പോരാഞ്ഞിട്ട് കുട്ടികളുടെ തുണി, സ്കൂൾ ചെലവ്,വീട്ടുചെലവ് ഇതെല്ലാം ആരാ നടത്തുന്നത്? അവളല്ലേ. തന്റെ തങ്കം. തന്റെ പൊന്നിൻകുടം.
തലയിലെ ചുമടുമായി ഗോപി തിരിഞ്ഞു നോക്കി.പാവം ജോലിചെയ്ത് ജോലി ചെയ്ത് എല്ലുമാണി ആയിരിക്കുന്നു. എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ജോലി ചെയ്താൽ മാത്രം പോരാന്ന്. ശരീരം കൂടി നോക്കണമെന്ന്. സന്തോഷമാണോ സങ്കടമാണോ ഗോപിയുടെ മുഖത്തുണ്ടായതെന്ന് മനസ്സിലായില്ല. വെട്ടം വീണിട്ടില്ലാത്തതിനാൽ മുഖം കാണാനാവുന്നില്ല.
“എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ അമ്മാനമാടി നടക്കുന്നേ. ഒന്നു വേഗം നടക്ക്. താമസിച്ചാൽ പിന്നെ ഞാൻ പൊരിവെയിലത്ത് നിന്ന് പുല്ലുചെത്തേണ്ടി വരും.” ഭാര്യ മുഖം കറുപ്പിച്ച് പരുഷ വാക്കുകൾ പറഞ്ഞാലും ഗോപിയ്ക്ക് പരിഭവമില്ല. സ്നേഹമയനായൊരു ഭർത്താവല്ലേ താൻ. എന്തൊക്കെ പറഞ്ഞാലും അവളുടെ ഉള്ളിന്റെ ഉള്ളിൽ സ്നേഹമാണ്. തന്നോടും പിള്ളാരോടും. അടുത്ത ഞായറാഴ്ചയെങ്കിലും ആട്ടിൻ കരള്‍ വാങ്ങി അവൾക്ക് വറുത്ത് കൊടുക്കണം. ഗോപി മനസ്സിൽ വിചാരിച്ചു.
തോട്ടുകടവിലെത്തിയയുടനെ ഗോപി തലയിലെ ചുമട് വള്ളത്തിലോട്ട് വെച്ചു.പുല്ല് കെട്ടിക്കൊണ്ടുവരാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ, കയർ, അരിവാൾ, പിന്നെ ഭാര്യയ്ക്കുള്ള ആഹാരം,കുടിക്കാനുള്ള വെള്ളം എല്ലാമുണ്ടതിൽ. ഭാര്യ വള്ളത്തിൽ കയറി തുഴ കൈയിലെടുത്തതും ഗോപി വള്ളത്തിന്റെ കെട്ടഴിച്ച് തോടിന്റെ നടുക്കോട്ട് വള്ളം തള്ളി.
ഭാര്യയെ ജോലിയ്ക്ക് വിട്ടുകഴിഞ്ഞാൽ പിന്നെ ഗോപി സ്വതന്ത്രനാണ്. വൈകിട്ട് പുല്ലുകച്ചവടമെല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ ചെല്ലുന്നതുവരെ ഗോപിയ്ക്ക് പറയത്തക്ക പണിയൊന്നുമില്ല. ഭാര്യ തുഴയുന്ന വള്ളം കാഴ്ചയിൽ നിന്ന് മറയുന്നതുവരെ ഗോപി തോട്ടിറമ്പിൽ തന്നെ നിന്നു. അതുകഴിഞ്ഞ് മക്കളുടെ തോളിൽ കൈയിട്ടുകൊണ്ട് തോട്ടുകടവിലെ തെങ്ങിന്തോപ്പിലേയ്ക്ക് നടന്നു. അവിടെ ഒരു തെങ്ങിഞ്ചുവട്ടിൽ പേപ്പർ വിരിച്ച് ഗോപിയും മക്കളും ഇരുന്നു.
“ഇന്ന് പുട്ടും കടലേമാണ്. അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്തോ?” പ്രഭാതഭക്ഷണം കൊണ്ടുവന്ന പാത്രം തുറക്കുന്നതിനിടയിൽ ഗോപി പറയുന്നുണ്ടായിരുന്നു.”
“കാപ്പികുടിച്ച് കഴിഞ്ഞ് രണ്ടാളും ഇരുന്ന് പഠിച്ചോണം കേട്ടോ. നല്ലോണം പഠിച്ചാൽ അമ്മെയെപ്പോലെ കഷ്ടപ്പെടേണ്ടി വരില്ല. സ്കൂളിന്റെ സമയനാവുമ്പോ അങ്ങോട്ട് പോയാൽ മതി. വെറുതേ ഒള്ള പിള്ളാരുടെ കൂടെ മണ്ണിലും അഴുക്കിലുമൊന്നും ഉരുളേണ്ട.”
കുട്ടികൾ കണ്ണിൽകണ്ണിൽ നോക്കി.
“അച്ഛൻ നല്ലോണം പഠിച്ചകൊണ്ടാണോ പണിയ്ക്ക് പോകാത്തെ?” ഇളയാളുടെ ചോദ്യം ഗോപിയ്ക്ക് ഇഷ്ടപ്പെട്ടില്ല.
“മൊട്ടേന്ന് വിരിഞ്ഞില്ല. അതിനുമുന്നേ വകതിരിവേ പറയൂ. എങ്ങനെ നന്നാകാനാ? അമ്മയുടെ അല്ലേ ഗുണം.” ഗോപിയുടെ രണ്ട് കൈകളും മകളുടെ ചെവികളിൽ കിടന്ന് തിരിഞ്ഞു. പിന്നെ ഗോപി അവിടെ നിന്നില്ല. അഞ്ചടുക്ക് ചോറ്റുപാത്രവുമെടുത്ത് വേഗത്തിൽ നടന്നു.
“അച്ഛാ, വൈകിട്ട് സിനിമാക്കഥ ഞങ്ങക്ക് കൂടി പറഞ്ഞുതരുമോ?” മൂത്തകുട്ടി ചോദിക്കുന്നത് ഗോപി കേൾക്കാത്തമട്ടിൽ നടന്നു.ഗോപിയുടെ ആ നടപ്പ് ചെന്ന് നിൽക്കുന്നത് ടൗണിലെ സിനിമാക്കൊട്ടകയിലാണ്. കുട്ടികൾക്ക് അത് നല്ലോണം അറിയാവുന്നതാണ്. അവരെത്രനാളായി ഇത് കാണുന്നതാണ്. ഭാര്യ നൽകുന്ന പണം കൊണ്ട് ആഴ്ചയിലൊരിക്കലേ സിനിമകാണാൻ പറ്റൂ. അതുകൊണ്ട് ചില ദിവസങ്ങളിൽ ഗോപി ചൂണ്ടയിടാൻ ഇറങ്ങും. ചൂണ്ടയിടുന്നത് ഗോപിയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും എപ്പോഴും എപ്പോഴും ഭാര്യയോട് പൈസ ചോദിക്കുന്നതെങ്ങനെയെന്ന് വെച്ചിട്ടാണ്.
ഭാര്യ കായലിൽ നിന്നും വരുന്നതിന് മുന്നേ തിരിച്ച് വരണമെന്നുള്ളതിനാൽ ഗോപി നൂൺഷോയെ കാണാറുള്ളു.സിനിമായ്ക്ക് പോകുമ്പോൾ ഗോപിയുടെ കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രമുണ്ടാവും.മടങ്ങുന്ന വഴിയിൽ ഏതെങ്കിലും കടത്തിണ്ണയിലോ,മരച്ചോട്ടിലോ ഇരുന്ന് ആഹാരവും കഴിക്കും. തിരിച്ച് തോട്ടുകടവിലെത്തിക്കഴിഞ്ഞാൽ നടപ്പിന്റെ ക്ഷീണം മാറ്റാൻ ആദ്യം കുറുപ്പിന്റെ ചായക്കടയിൽ നിന്നും കടുപ്പത്തിലൊരു കട്ടൻചായയും രണ്ട് പരിപ്പ് വടയും കഴിക്കും. അത് ഭാര്യ അനുവദിച്ചിട്ടുള്ളതാണ്.
ഭാര്യ പുല്ലുമായെത്തി കച്ചവടമൊക്കെ കഴിയുമ്പോഴത്തേക്കും നേരം നന്നേ ഇരുട്ടും. അതു വരെ ഗോപിയ്ക്ക് പ്രത്യേകിച്ച് വേറേ പണിയൊന്നുമില്ല. പക്ഷേ ഭാര്യയ്ക്ക് ഒറ്റ നിർബന്ധമേ ഉള്ളു. കച്ചവടമൊക്കെ കഴിഞ്ഞ് പോകാൻ നേരമാവുമ്പോഴത്തേയ്ക്കും ഗോപി അവിടുണ്ടായിരിക്കണം.
സിനിമാകണ്ട് മടങ്ങി വന്ന ഗോപി കാപ്പികുടിയൊക്കെ കഴിഞ്ഞ് ചീട്ടുകളിക്കാരുടെ കൂടെക്കൂടി. സ്കൂളിൽ നിന്നും മടങ്ങിവന്ന കുട്ടികൾ തോട്ടിറമ്പിലെ മണലിൽ കളിക്കാൻ തുടങ്ങി. ഭാര്യ പുല്ലുമായെത്തി കച്ചവടവും തുടങ്ങി.ഗോപി ചീട്ടുകളിക്കാൻ പോയിരുന്ന് സമയം പോയതറിഞ്ഞില്ല. പുല്ലു കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിൽ പോകാൻ ഭാര്യതയ്യാറായിട്ടും ഗോപി വരുന്ന ലക്ഷണമൊന്നുമില്ല. അവൾ നേരേ ചീട്ടുകളി സ്ഥലത്തേയ്ക്ക് നടന്നു.
“അവള് ഭർത്താവും അവൻ ഭാര്യേമാ” പുല്ലുകാരി ഓമന കളിയാക്കി.
“എന്താടീ നെനെക്ക് ചേതം? ഞാനും എന്റെ ഭർത്താവും ഞങ്ങക്ക് ഇഷ്ടമുള്ളപോലെ ജീവിക്കും.” ഭാര്യയുടെ മറുപടികേട്ട് ഓമന ശബ്ദമടക്കി മുഖം താഴ്ത്തി.
ഭാര്യ ജോലി ചെയ്യുന്നു. ഗോപി വീട്ടുകാര്യം നോക്കുന്നു. ആണുങ്ങൾ വീട്ടുജോലിമാത്രം നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ എന്താ കുഴപ്പം? ആകാശമിടിഞ്ഞ് വീഴുമോ? ഗോപിയുടെ ഭാര്യയ്ക്ക് അതൊരു തെറ്റായി ഇന്നേവരെ തോന്നിയിട്ടില്ല. ഗോപിയ്ക്കും അതിലൊരു നാണക്കേടോ അപാകതയോ ഒരിക്കലും തോന്നിയിട്ടില്ല . ഭാര്യ ജോലിചെയ്തു കൊണ്ടുകൊടുത്താൽ മതി ബാക്കിയെല്ലാം ഗോപിയുടെ ചുമതലയാണ്. പീടികേന്ന് സാധനങ്ങൾ മുതൽ ഭാര്യയ്ക്ക് കുളിക്കാനുള്ള ചൂടുവെള്ളം വരെ മറപ്പുരയിലെത്തും. പിന്നെന്താ പ്രശ്നം. പരസ്പരം മനസ്സിലാക്കപ്പെടുന്ന രണ്ട് മനസ്സുകൾ തമ്മിലുള്ള സ്നേഹം. അതാണല്ലോ പ്രധാനം.
ഓമനെയോടുള്ള ദേഷ്യം ഭാര്യ ഗോപിയോടാണ് തീർത്തത്.
“ഇങ്ങനെ കുത്തിയിരുന്നോളും...നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാൻ...നടന്നേ വേഗം വീട്ടിലേയ്ക്ക്...” ഗോപി ഒന്നും പറയാതെ എണീറ്റു.
ആ സമയത്താണ് ഒറ്റക്കണ്ണൻ രാജ ഇടയ്ക്ക് കയറിയത്.
“നീയിങ്ങനെ വെറും പെൺകോന്തനാകാതടാ ഗോപിയേ...ആണുങ്ങളായാൽ കൊറച്ച് ചൊണേം ശുഷ്കാന്തിയുമൊക്കെ വേണം. അല്ലാണ്ട് പെണ്ണുങ്ങളേം പേടിച്ച് പണിക്കും പോവാണ്ട്...”
“നിങ്ങളിങ്ങനെ വല്ല അലവലാതികളുടെ വാക്കുംകേട്ട് നിക്കാതെന്റെ മനുഷ്യാ...” ഭാര്യ ഗോപിയുടെ കൈയ്ക്ക് പിടിച്ച് വലിച്ചു.
“എടീ നിന്നെ ഞാൻ...” ഒറ്റക്കണ്ണൻ രാജ ചാടിയെണീറ്റു. “അലവലാതിയാണ് പോലും...അലവലാതി നിന്റെ...” ഒറ്റക്കണ്ണൻ രാജയുടെ ഉരുണ്ട ചുമന്ന കണ്ണുകളിൽ നിന്നും തീ പറക്കുകയായിരുന്നു. ഇന്നുവരെ നാട്ടിലെ ഒരുത്തനുംഅയാളുടെ നേർക്കുനേർ നിന്ന് ഉറക്കെയൊന്ന് സംസാരിച്ചിട്ടില്ല. നാടിനെ കിടുകിടെ വിറപ്പിക്കുന്ന ഒന്നാം നമ്പർ ദാദായെയാണ് ഇന്ന് ഒരു പീക്കിരിപ്പെണ്ണ് ‘അലവലാതി’ എന്ന് വിളിച്ചിരിക്കുന്നത്. ഒറ്റക്കണ്ണൻ രാജ നിന്നലറി. സാധാരണഗതിയിൽ രാജ ദേഷ്യപ്പെട്ടുകഴിഞ്ഞാൽ അരയിലെ കത്തിയ്ക്ക് പണിയുണ്ടാകാറുള്ളതാണ്. അത് അറിയാത്തവരായി ആരുമില്ല. ചീട്ടുകളി സ്ഥലത്ത് ആള് കൂടാൻ തുടങ്ങി. ഭാര്യ പേടിച്ച് ഗോപിയുടെ പുറകിലേയ്ക്ക് മാറി.
“എന്താടീ നീ പുറകിലോട്ട് മാറണത്. ആ പെണ്ണാച്ചിയുടെ പൊറകിലൊളിച്ചാൽ നിന്നെ ഞാൻ വെറുതേ വിടുമെന്ന് കരുതിയോ?” പിന്നെ രാജ ഗോപിയുടെ നേരേ നോക്കി. “എന്തിനാടാ ഇങ്ങനെ ആണും പെണ്ണുംകെട്ട് കഴിയണത്. ഇതിനേക്കാൾ ഭേദം പോയി ചാകണതാ.”
ഒറ്റക്കണ്ണൻ രാജയുടെ പരിഹാസവും,കൂടിനിൽക്കുന്നവരുടെ കളിയാക്കിയുള്ള നോട്ടവുമൊക്കെ കണ്ടപ്പോൾ ഗോപിയ്ക്ക് സർവ്വനിയന്ത്രണവും വിട്ടുപോയി. പിന്നെയൊന്നും നോക്കിയില്ല. വലതുകൈ കൊണ്ട് ഒറ്റക്കണ്ണൻ രാജയെ പതിരയ്ക്ക് പിടിച്ച് തലയ്ക്ക് മുകളിൽ പൊക്കിയിട്ട് നിലത്തോട്ട് ഒറ്റയിടലായിരുന്നു.കൂടെ ഒറ്റച്ചവിട്ടും. നാട്ടിലെ ഒന്നാം നമ്പർ ദാദയും, എളിയിൽ ഇരുപത്തിനാലുമണിക്കൂർ കത്തിയുമായ് നടക്കുന്നവനുമായ ഒറ്റക്കണ്ണൻ രാജയെയാണ് ഒരു മുയലിനെപിടിച്ചുയർത്തുന്ന ലാഘവത്തോടെ ഗോപി എടുത്ത് നിലത്തടിച്ചത്. പോരേ പൂരം!
“നടുവൊടിഞ്ഞിട്ടുണ്ടന്നാ തോന്നണത്. അമ്മാതിരി അലക്കല്ലേ അലക്കിയത്.” ആൾക്കൂട്ടത്തിലാരൊക്കെയോ പറയുന്നത് ഗോപി കേട്ടു.
“എല്ലാർക്കും ഇതൊരു പാഠമായിരിക്കട്ടെ.” ഗോപി ഭാര്യയുടെ കൈയ്ക്ക് പിടിച്ച് വീട്ടിലേയ്ക്ക് നടന്നു. പുറകേ കുട്ടികളും. രണ്ടുപേരും ഒന്നും സംസാരിച്ചില്ല. കുട്ടികളിലേയ്ക്കും ആ മൗനം പടർന്നു. വഴിയരികിലെ കുറ്റിച്ചെടികളോടുപോലും സംസാരിച്ചോണ്ട് നടക്കുന്ന കുട്ടികളാണ്. ഇന്ന്...ഇന്ന്... ഒരനക്കവുമില്ല ആർക്കും. അന്ന് രാത്രി ആഹാരമൊക്കെ കഴിഞ്ഞ് ഗോപി മുറ്റത്തെ തിണ്ണയിൽ വന്നിരുന്നു. ഭാര്യയും ഗോപിയുടെ അടുക്കൽ വന്നിരുന്നു.
“പിള്ളാരുറങ്ങി.”
“ഞാനൊരുകാര്യം ചോദിക്കട്ടെ?” ഗോപി ഭാര്യയെ തന്നോടടുപ്പിച്ചു.
“എന്താ?”
“നാളെ മുതൽ കായലിൽ ഞാൻ പോകാം.”
ഭാര്യ ഗോപിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി. “എന്താ ഇപ്പോളിങ്ങനെ തോന്നാൻ? ഞാൻ വേലയെടുക്കുന്നതിൽ നാണക്കേട് തോന്നുന്നുണ്ടോ?”
“അല്ല. അതല്ല. ആൾക്കാരോരോന്ന് പറയുമ്പോൾ...” ഗോപിയ്ക്ക് മുഴുമിക്കുവാനായില്ല.
“എന്ത് പറയാൻ? അവരെന്തും പറഞ്ഞോട്ടെ. നമ്മളെന്തിനാ അതൊക്കെ കേക്കണത്. നമ്മടെ ജീവിതത്തിന് ദൈവം സഹായിച്ച് ഒരു കൊഴപ്പോമില്ലല്ലോ ഇതേവരെ.” ഭാര്യ ഗോപിയുടെ മാറിലോട്ട് ചാഞ്ഞു. ഗോപിയുടെ കൈകൾ ഭാര്യയെ വരിഞ്ഞുമുറുക്കി. അപ്പോൾ തള്ളക്കോഴിയുടെ ചിറകിന്നടിയിലിരിക്കുന്ന കോഴിക്കുഞ്ഞിന്റെ സുരക്ഷിതത്വമായിരുന്നു ഭാര്യയുടെ കണ്ണുകളിൽ...
13 comments:
രസകരമായൊരു കഥ. ഏറെ ഇഷ്ടപ്പെട്ടു.
ഇതു വായിച്ചപ്പോള്‍ വാളൂരാന്‍ എഴുതിയ
ഗ്രേസിയുടെ ഭാര്യ എന്ന കഥ ഓര്‍മ്മ വന്നു
ശരിക്കും നല്ല രസികന്‍ കഥ.
രസമുണ്ട് വായിക്കാന്‍!
പക്ഷെ അമേരിക്കയില്‍ ഇതിനു പുതുമയുണ്ടാവില്ല. ഭാര്യമാര്‍ ജോലിക്കു പോകുമ്പോള്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കിയും കുട്ടികളെ നോക്കിയും കഴിയുന്ന ഒരു പാടു ഭര്ത്താക്കന്മാരുണ്ടത്രേ!
മലയാളികള്‍ തന്നെ!
nalla katha mashe...
കഥ ഇഷ്ടമായി, സതീശേട്ടാ. എങ്കിലും അവസാനം ഗോപി മാറുമെന്ന് കരുതി :)
രസികന്‍ കഥ.
ഇഷ്ടമായി ഇഷ്ടമായി ഇഷ്ടമായി :)
കഥ നന്നായിട്ടുണ്ട് സതീശ്. :)
കഥ അസ്സലായി ട്ടോ..ഇഷ്ടപ്പെട്ടു..
ഗോപിയെയും..അതില്‍ കൂടുതല്‍ ഭാര്യയേയും ഇഷ്ടായി..
കഥ നന്നായി.....
Great story....
പൈങ്ങോടൻ,എഴുത്തുകാരി,കരീം മാഷ്,ജയേഷ്,ശ്രീ,
വയനാടൻ,അരീകോടൻ,ലക്ഷ്മി,സു,സ്മിത,ചാണക്യൻ,ശിവ എല്ലാവർക്കും അകമഴിഞ്ഞ നന്ദി.
aathmakathasham undo......ha ha ha
Post a Comment