Followers

ഉൽസവം

Sunday, June 8, 2014


“നളിനി ഭാഗ്യോള്ളോളാണ്‌!എഞ്ചിനീറാവാന്ന്‌ പറഞ്ഞാൽ ചില്ലറകാര്യാണോ ഇക്കാലത്ത്‌? തിരോന്തരത്ത്‌ വിട്ട്‌ പഠിപ്പിക്കേണം ഇനി. കല്യാണി അമ്മായി മാഞ്ചുവട്ടിലെ ചർച്ച തുടങ്ങി വെച്ചു.
അപ്പുക്കുട്ടൻ ജന്നലഴിയിൽ തൂങ്ങി പുറത്തേയ്ക്ക്‌ നോക്കി. അച്ഛന്റെ ഭാഷയിലെ  പരദൂഷണ കമ്മറ്റി അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ട്‌.

നളിനി അമ്മായീടെ മോൻ എഞ്ചിനീയറാവാൻ പോകാണ്‌! അതാണ്‌ ഇന്നത്തെ വിഷയം. അപ്പുക്കുട്ടൻ ജന്നൽ കമ്പിയിൽ കാല്‌ മാറ്റിമാറ്റി ചവിട്ടിക്കൊണ്ട്‌ നിന്നു.
”എടാ ചെറുക്കാ, അതു പഴയ തെങ്ങിൻ കമ്പിയാ...ഒടിഞ്ഞ്‌ കാലേ കേറും...“ അമ്മയുടെ നോട്ടം അപ്പുക്കുട്ടനിലേക്കായി. തിരിഞ്ഞാൽ കുഴപ്പം... മറിഞ്ഞാൽ കുഴപ്പം...
”ചില്ലറ നേർച്ചേം കാഴ്ചേമൊക്കെ ആണോ അവള്‌ നേർന്നത്‌! ഇത്തവണത്തെ ഉൽസവത്തിന്ന്‌ കോടിമരം നളിനീടെ വകയാ..“ ചുമ്മാതല്ല വിലാസിനി ചിറ്റയെ അച്ഛൻ അമ്പലവാസീന്ന്‌ വിളിക്കുന്നത്‌! ഭയങ്കര ഭക്തയാണ്‌.അമ്പലക്കാര്യോക്കെ നന്നായറിയാം.

അപ്പുക്കുട്ടന്റെ മനസ്സിൽ ചെണ്ടമേളം തുടങ്ങി. കഴിഞ്ഞ തവണത്തെ ഉൽസവം നല്ല രസാരുന്നു! കാഴ്ചശ്രീബലിക്ക്‌ മൂന്നാനയുണ്ടായിരുന്നു. ഒരു വലിയ ഗമണ്ടൻ ആന. രണ്ട്‌ ചെറിയ ആനകൾ. കാഞ്ഞങ്ങാട്ടുകാരുടെ ആനയായിരുന്നു വലിയത്‌. ‘രാജശേഖരൻ’ എന്നാണവന്റെ പേര്‌.
കുടിയൻ ഭാസി ആനേടെ വാലേ പിടിച്ചതിന്‌ അന്ന്‌ ഭയങ്കര ഇടി നടന്നു. ഭാസിയ്ക്ക്‌ ഇടികിട്ടിയത്‌ നന്നായെന്നാണ്‌ മാഞ്ചുവട്ടിലെ കമ്മറ്റി അഭിപ്രായപെട്ടത്‌!
തെക്കേപ്പുറംകാര്‌ ഭാസിയെവിട്ടു ഉൽസവം കലക്കാൻ ശ്രമിച്ചതാണന്നും പറയുന്നുണ്ടാരുന്നു ചിലർ.
“ആനെയെങ്ങാനും ഇളകിയാ എന്താകുമാരുന്നു...”അമ്മയുടെ അഭിപ്രായത്തിനോട്‌ എല്ലാരും തലകുലുക്കി സമ്മതം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഉൽസവത്തിന്‌ രാജേശ്വരി ഉണ്ടായിരുന്നു. അപ്പുക്കുട്ടന്റെ കൂട്ടുകാരി. അപ്പുക്കുട്ടൻ ആനയുടെ പുറകേ നടക്കുകുന്ന സമയത്ത്‌ സേതുവാണ്‌ അതു കാണിച്ച്‌ കൊടുത്തത്‌. അങ്ങ്‌ വളക്കടയുടെ മുന്നിൽ...രാജേശ്വരി.
“ചേട്ടന്റെ ക്ലാസിലെ പെണ്ണാ... ല്ലേ...വളക്കടേടെ മുന്നില്‌...”
നീളൻ മുടി പന്നിവാലുപോലെ രണ്ട്‌ വശത്തോട്ട്‌ പിന്നിയിട്ട്‌, പട്ടുപാവാടയുമുടുത്ത്‌ നല്ല സുന്ദരിക്കുട്ടി! അപ്പുക്കുട്ടൻ വളക്കടയിലോട്ട്‌ നടന്നു. സേതു പുറകേ കൂടി.
“നീയെന്തിനാ...?” അപ്പുക്കുട്ടനവൾ വരുന്നത്‌ ഇഷ്ടമല്ലാരുന്നു.
“ഞാനല്ലേ കാണിച്ച്‌ തന്നേ...” എന്തിനും ഈ പെണ്ണിനൊരു ന്യായമുണ്ട്‌!
രാജേശ്വരീടെ അച്ഛനും അമ്മയും എല്ലാരുമുണ്ടാരുന്നു കൂടെ. കൈ നിറയെ വളയാ വാങ്ങിയത്‌ അവൾ!.സേതുവിനും കിട്ടി ഒരു ജോടി വള! രാജേശ്വരീടെ വകയായി.

“ഇത്തവണ ആറാട്ടുൽസവത്തിന്‌ നമ്മടെ സദാനന്ദന്റെ നാടകമാ...എസ്സെൽ പുരത്തെ...‘കാട്ടുകുതിര’...നല്ല ശേലൻ നാടകാന്നാ കേട്ടത്‌...“ കല്യാണി അമ്മായി നാടകപ്രേമിയാണ്‌. എവിടെ നാടകമുണ്ടേലും പോവും. വള്ളിപുള്ളി വിടാതെ കഥ മാഞ്ചുവട്ടിൽ അവതരിപ്പിക്കും.
”ചേർത്തലക്കാരനൊരാളാ, കൊച്ചുവാവായിട്ട്‌...ഭയങ്കര അഭിനയാ...“ നാടകം കാണുന്നതിന്‌ മുന്നേ ഇതിനുംമാത്രം അറിവ്‌ കല്യാണി അമ്മായിക്ക്‌ എവിടുന്ന്‌ കിട്ടുന്നുവെന്ന്‌ മാഞ്ചുവട്ടിലെ എല്ലാരും അതിശയിച്ചു.
”എന്നേം കൊണ്ടുപോണം നാടകത്തിന്ന്‌...“ അപ്പുക്കുട്ടൻ അപ്പോഴും ജന്നലിൽ തൂങ്ങി നില്ക്കുകയായിരുന്നു.
”നേരേ ചൊവ്വേ പഠിക്കാൻ നോക്ക്‌ ആദ്യം. കണ്ടാ ആൺപിള്ളേര്‌ പഠിച്ച്‌ എഞ്ചിനീയറാവാൻ പോണത്‌...“ അമ്മ ഉപദേശം തുടങ്ങി. അപ്പുക്കുട്ടൻ ജന്നലിലെ പിടിവിട്ടു. കണ്ടത്തീപ്പറമ്പിലെ പുളിമരത്തിൽ നിറയെ പുളിയാണ്‌. ഇല കാണാത്തവിധം പുളിയുണ്ട്‌ ഇത്തവണ. ഈ പെണ്ണുങ്ങളുടെ വർത്താനം കേക്കുന്നതിലും ഭേദം പുളിയെറിയുന്നതുതന്നെയാണ്‌. അപ്പുക്കുട്ടൻ നിക്കർ വലിച്ച്‌ കേറ്റി പുളിമരച്ചോട്ടിലേയ്ക്ക്‌ പോയി. ചിലപ്പോൾ  അഞ്ചുകണ്ണനും അവിടെ കാണും.

നളിനി അമ്മായീടെ വീട്‌ നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. പുതിയതായി ഓല മേഞ്ഞ്‌...മുറ്റമാകെ നല്ല വെള്ള മണൽ വിരിച്ചിരിക്കുന്നു. വേലിയും പുതിയതാണ്‌. വാതുക്കൽ കുരുത്തോലകൊണ്ട്‌ പന്തലിട്ടിട്ടുണ്ട്‌. വീടിന്റെ പുറകിലെ തോട്ടിറമ്പിലാണ്‌ കൊടിമരത്തിനായുള്ള അടയ്ക്കാമരം നില്ക്കുന്നത്‌. അങ്ങോട്ടേയ്ക്കുള്ള വഴീലും കുരുത്തോല കെട്ടിയിട്ടുണ്ട്‌. അമ്മായി ഭയങ്കര തിരക്കിലാണ്‌!  അമ്മായീടെ മോൻ നല്ല വെള്ള മുണ്ടൊക്കെ ഉടുത്ത്‌...നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട്‌...സുന്ദരൻ...എഞ്ചിനീയറാവാൻ പോണ ആളാ...അപ്പുക്കുട്ടൻ ആരാധനയോടെ നോക്കി.

അങ്ങ്‌ ദൂരെ ചെണ്ട മേളം കേൾക്കുന്നു. ശാന്തികളുടെ വരവാണ്‌... കൊടിമരം കൊണ്ടുപോവാൻ...  തിരക്ക്‌ കൂടുന്നു.  നാട്ടിൻപുറം മൊത്തം ഇങ്ങോട്ടെക്കെത്തിയതുപോലെ...
 അപ്പുക്കുട്ടൻ തോട്ടിറമ്പിലെ വലിയ മാവിൻകൊമ്പിൽ കയറി ഇരുന്നു. കൊടിമരം വെട്ടുന്നത്‌ കാണാൻ ഇതിനേക്കാൾ നല്ല ഇടമില്ല!

അടയ്ക്കാമരത്തിനു മുന്നിലിട്ടിരുന്ന  പായയിൽ നെല്ല്‌ നിറച്ച പറ നിലവിളക്കുകളുടെ നടുവിൽ!. വലിയ​‍ൂരു പൂങ്കുല പറയിലെ നെല്ലിൽ! കൊടിമരത്തിന്‌ ചുറ്റും പൂക്കൾ വിതറിയിരിക്കുന്നു. നല്ല ചന്ദനത്തിരിയുടെ മണം.
ശാന്തികൾ പൂജ തുടങ്ങി. ആരും അനങ്ങുന്നില്ല...മണിയടിയും മന്ത്രോച്ഛാരണവുമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
ദൈവത്തിനെ എല്ലാർക്കും പേടിയാ... ദൈവം കോപിച്ചാൽ നാട്‌ നശിക്കും...
കാഞ്ഞങ്ങാട്ടെ രാജശേഖരൻ തലയെടുപ്പോടെ നിക്കുന്നു.
ഒരു വലിയ ശർക്കര ഉരുള രാജശേഖരന്റെ വായിലേയ്ക്ക്‌ ശാന്തികൾ വെച്ചുകൊടുത്തു.
പൂജിച്ച കോടാലി തങ്കപ്പനാശാരീടെ കൈയിലും.
അടയ്ക്കാമരം താഴെ വീഴുന്നു. മരം മണ്ണിൽ വീഴാൻ പാടില്ലത്രേ...ഒരായിരം കൈകൾ മരത്തെ താങ്ങുന്നു.
തൊലിയെല്ലാം ചെത്തി,പട്ടുടുപ്പിച്ച്‌ ചന്ദനം തൊടുവിച്ച്‌ കൊടിമരം അമ്പലത്തിലേയ്ക്ക്‌...മുന്നിൽ രാജശേഖരൻ...പിന്നെ ശാന്തികൾ...പിന്നെ ചെണ്ടക്കാർ...
പടയണിയായിട്ടാണ്‌ കൊടിമരയാത്ര.
അപ്പുക്കുട്ടൻ മരത്തിൽ നിന്നും ഇറങ്ങി.
തപ്പുകൊട്ടും, തുള്ളലും, ആർപ്പുവിളിയും...ആകെ ബഹളമയം. അപ്പുക്കുട്ടന്‌ നല്ല രസം തൊന്നി.
“മൊത്തം വെള്ളംകളിയാ...സുക്ഷിച്ചോ വഴക്കുണ്ടാകാൻ സദ്ധ്യതയുണ്ട്‌.” അച്ഛൻ അപ്പുക്കുട്ടന്റെ കൈയ്ക്ക്‌ പിടിച്ചു. സേതു അമ്മയുടെ കൂടെയാണ്‌.
കൊടിമരയാത്ര അമ്പലത്തിന്റെ തെക്കേ നടയിലെത്തിയപ്പോൾ പുറകിലൊരു ബഹളം. ആളുകൾ ചിതറിയോടുന്നു. അച്ഛൻ അപ്പുക്കുട്ടന്റെ കൈയിൽ ബലമായ്‌ പിടിച്ചു.
വാളുകൾ കൂട്ടിമുട്ടുന്ന ഒച്ച...അന്തരീക്ഷത്തിൽ തിളങ്ങുന്ന വാളുകളുടെ മിന്നായം...

“തെക്കേപുറത്തുകാര്‌ കാഞ്ഞങ്ങാട്ടുകാരുടെ പടയണി പൊളിക്കാൻ ശ്രമിച്ചതാ...കഴിഞ്ഞ കൊല്ലത്തെ പകരം ചോദിക്കൽ അല്ലാണ്ടെന്താ?” കല്യാണി അമ്മ മാഞ്ചുവട്ടിൽ വിശദീകരണം തുടങ്ങി.
“ഇത്തവണ കൊടിവീണിരിക്കുന്നത്‌ തെക്ക്‌ കിഴക്കോട്ടാ...നളിനീടെ വീടിന്റെ ദിക്കിലേക്ക്‌ തന്നെ... ഭാഗ്യം ഇത്തവണ അങ്ങോട്ടാ...”
“വഴക്കും കാര്യോന്നുമില്ലാണ്ട്‌ ഉൽസവം കഴിഞ്ഞ്‌ കിട്ടിയാമതിയാരുന്നു.“ അമ്മ പറഞ്ഞു. അപ്പുക്കുട്ടനും അതു തന്നെയായിരുന്നു ആഗ്രഹം. നാടകം കാണാനുള്ളതാണ്‌...കല്യാണി അമ്മായീടെ കാട്ടുകുതിര!
”കാലമാടന്മാർ ഒരുവർഷത്തെ പക മുഴുവൻ തീർക്കുന്നത്‌ ഉൽസവ പറമ്പിലല്ലേ... എങ്ങനെ വഴക്കില്ലാണ്ടാവും! ഇവന്മാരോടെക്കൊ ദൈവം ചോദിക്കും.“ വിലാസിനി ചിറ്റ ദൈവത്തിന്‌ ജോലികൊടുത്തു.

കൊടിയേറ്റ്‌ കഴിഞ്ഞ്‌ പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ട്‌ തന്നെ കാഴ്ച്ശ്രിബലിക്ക്‌ ധാരാളം ആളുണ്ടായിരുന്നു. പക്ഷേ ഇത്തവണ ശ്രീബലിക്ക്‌ രാജേശ്വരി വന്നില്ല. അപ്പുക്കുട്ടൻ അവളെ എല്ലായിടത്തും നോക്കി. കണ്ടില്ല. രാജേശ്വരി വന്നില്ലന്ന്‌ സേതുവും പറഞ്ഞു. ഒരു ജോടി വള അവൾ ഇത്തവണയും പ്രതീക്ഷിച്ച്‌ കാണും!
അമ്മയും വളരെ സന്തോഷത്തിലായിരുന്നു. വഴക്കില്ലല്ലോ...നാടകം കാണാൻ പറ്റും!
നല്ല തിരക്കായിരുന്നു നാടകത്തിന്‌.കല്യാണി അമ്മായി ഒരു പായുമായിട്ടാണ്‌ വന്നത്‌! ചൊരി മണലിലിരുന്നാൽ ചൊറിയും!
കാട്ടുകുതിര!
നാടകക്കാരുടെ ബെല്ലടിയാണ്‌ അപ്പുക്കുട്ടനേറ്റവുമിഷ്ടം. ക്‌ ർ ർ ർ ർ ർ.... ക്‌ ർ ർ ർ... ക്‌ ർ ർ ർ ർ...മൂന്നാമത്തെ ബെല്ലിന്‌ കർട്ടനുയരും.
മൂന്നാമത്തെ ബെല്ലടിച്ചതും മൈതാനത്തിന്റെ ഏറ്റവും പുറകിൽ ഒരു ബഹളം...  സ്റ്റേജിനു പുറകിലൂടെ വടക്കോട്ട്‌ ആരൊക്കെയോ ഓടി.
പിന്നെ ബഹളം കെട്ടൊടുങ്ങി.
കൊച്ചുവാവ തകർത്തു. അമ്മയും, കല്യാണി അമ്മായിയും ഭയങ്കര ചിരി ആയിരുന്നു.
“അമ്മായി പറഞ്ഞത്‌ ശരിയാ...നല്ല ഉഗ്രൻ നാടകം. ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല നാടകം കണ്ടിട്ടില്ല.” അമ്മായിയുടെ മാഞ്ചുവട്ടിലെ അഭിപ്രായത്തിന്‌ അമ്മ നന്ദി പറഞ്ഞു.
നല്ല ഉറക്ക ക്ഷീണമായിരുന്നു. അപ്പുക്കുട്ടൻ എണീറ്റപ്പോൾ സമയം വൈകുന്നേരമായിരുന്നു. പുറത്ത്‌ അടക്കിപ്പിടിച്ച സംസാരം...മാഞ്ചുവട്ടിലാണ്‌...
അപ്പുക്കുട്ടൻ ജന്നലഴിയിൽ ചവുട്ടി പുറത്തേക്ക്‌ നോക്കി.പരദൂഷണ കമ്മറ്റിക്കാർ ഇന്ന്‌ കയറുപിരിത്തവും, തൊണ്ടുതല്ലും ഒന്നുമില്ല. എല്ലാരും വട്ടംകൂടി നില്ക്കുന്നു.
കൂട്ടത്തിലാരോ പറയുന്നു.“കാഞ്ഞങ്ങാട്ടെ ശശി ആണെന്ന്‌ കരുതിയാ...ആളുമാറിപ്പോയി തെക്കേപ്പുറംകാർക്ക്‌!”
“ശരിയാ...അവനെക്കണ്ടാൽ ശശിയെപ്പോലെ തന്നെ തോന്നും.” അമ്മ.
“ദൈവത്തിന്റെ ഓരോ കളികളേ...നമ്മളൊന്നു വിചാരിക്കും...അങ്ങേര്‌ വേറെയോരോന്നും.!” വിലാസിനി ചിറ്റ ദൈവത്തിലേയ്ക്ക്‌ പോയി.
അപ്പുക്കുട്ടനൊന്നും മനസ്സിലാകുന്നില്ലായിരുന്നു ഈ പെണ്ണുങ്ങളുടെ സംസാരം.
അടുത്തത്‌ കല്യാണി അമ്മായിടെ ഊഴമായിരുന്നു.
‘എങ്കിലും വടക്കോട്ടുള്ള  ആ ഓട്ടം ഇങ്ങനെയൊക്കെ ആകുമെന്ന്‌ സ്വപ്നത്തീ പോലും വിചാരിച്ചില്ല. ഒറ്റക്കുത്താരുന്നു...നെഞ്ച്‌ പിളന്നാ പോയത്‌...ആ ചെറുക്കനെ പ്രതീക്ഷിച്ച് അവളെന്നാക്കാ സ്വപ്നാ കണ്ടത്...
എന്തു ചെയ്യാം...
എല്ലാം തീർന്നില്ലേ, ഒരു നിമിഷം കൊണ്ട്..
നളിനി ഭാഗ്യം കെട്ടോളാ..“



Read more...

സ്റ്റാഫ് കോളനി

Saturday, May 31, 2014


നഗരത്തിന്റെ നടുക്ക്‌ ഇത്രയും വലിയൊരു ഫാക്ടറി വളരെ അപൂർവമായേ ഇന്നത്തെക്കാലത്ത്‌ കാണൂ.നഗരം ഇന്നത്തെ നിലയ്ക്ക്‌ എത്തുന്നതിന്‌ എത്രയോ മുന്നേ തന്നെ ഫാക്ടറി ഇവിടെ ഉണ്ടെന്നുള്ളതായിരിക്കും അതിനുകാരണം! ഒരുകാലത്ത് വെറും കാടുപിടിച്ച് കിടന്നിരുന്ന സ്ഥലമാണന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്!
ഫാക്ടറിയോട്‌ ചേർന്നു തന്നെയാണു സ്റ്റാഫ് ക്വാർട്ടേഴ്സ്‌. ധാരാളം മരങ്ങളും, പാർക്കുമൊക്കെ ചേർന്നൊരു വലിയൊരു കോമ്പൗണ്ട്‌ തന്നെയുണ്ട്‌ ക്വാർട്ടേഴ്സിന്‌. ഇത്രയും വലുതും, ശാന്തവുമായൊരു താമസസ്ഥലം ഇവിടെയുണ്ടൊ എന്നു തന്നെ ഉള്ളിലെത്തുന്നതുവരെ ആരും വിചാരിക്കില്ല.
നാലുനില കെട്ടിടങ്ങളുടെ പലപല ബ്ളോക്കുകളാണ്‌ ഈ കോളനിയിലുള്ളത്‌. ഞങ്ങളുടേത്‌ ഉൾപ്പെടെ ഏകദേശം നാൽപതോളം കുടുംബങ്ങളാണിവിടെയുള്ളത്‌. വൈകുന്നേരങ്ങളിൽ പാർക്കിൽ നല്ല ബഹളമായിരിക്കും. കുട്ടികളും  സ്ത്രീകളുമെല്ലാം വൈകുന്നേരങ്ങളിൽ അവിടെ ഒത്തുകൂടും. ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിൽ നിന്നും വന്നവർ. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ! ആകെ കൂടെ നല്ല ബഹളമയമായിരിക്കും പാർക്കിലപ്പോൾ!
നടത്തത്തിനായി ഇറങ്ങുന്നവർ ചിലർ! അവർ പാർക്കിനെ ചുറ്റിയുള്ള റോഡിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. നല്ല ആരോഗ്യത്തോട്‌ കൂടിയ ചിലർ ഓട്ടക്കാരയും ഉണ്ടാകും കൂട്ടത്തിൽ.
പാർക്കിലെ ഊഞ്ഞാലിലുംസ്ലൈഡിലും, സീസയിലുമൊക്കെയായി കുട്ടികൾ! ഇതൊന്നിലും പെടാതെ ഏതെങ്കിലും മരത്തിന്റെ കീഴിലെ ബെഞ്ചിൽ കാറ്റും കൊണ്ട്‌ അടങ്ങിയൊതുങ്ങി ഇരിക്കുന്നവരുമുണ്ടാകും!
മുതിർന്ന കുട്ടികൾ ക്രിക്കറ്റോ ബാഡ്മിന്റണോ ഒക്കെയായ് ആകെയൊരു ശേലാണ്‌ കോളനി കോമ്പൗണ്ടിൽ!
ജോലികഴിഞ്ഞ്‌ വന്ന്‌ നഗരത്തിലെ മലിനീകരണത്തിൽ നിന്നും, ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി വിശ്രമിക്കാൻ ഇതിനേക്കാൾ നല്ലയിടം വേറെ ഇല്ല എന്നു തന്നെ പറയാം.

രണ്ടാമത്തെ ബ്ളോക്കിന്റെ മൂന്നാമത്തെ നിലയിലാണ്‌ ഞാനും കുടുംബവും താമസിച്ചിരുന്നത്‌. ഞങ്ങളുടെ മുകളിൽ ഒരു തെലുങ്ക്‌ ഫാമിലിയും താഴെ ബംഗാളികളും.
ഞങ്ങൾക്ക്‌ തെലുങ്ക്‌ നല്ല വശമില്ലാതിരുന്നതിനാലും, മുകളിലെ തെലുങ്കർക്ക്‌ ഹിന്ദി നന്നേ അറിയില്ലാത്തതിനാലുമായിരിക്കാം  അവരുമായുള്ള സഹകരണം വളരെ കുറവായിരുന്നു.
റെഢി ഞങ്ങളുടെ കമ്പനിയിൽ തന്നെ വേറൊരു ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതിനാൽ അയാളുമായി എനിക്കും വലിയ അടുപ്പമില്ലായിരുന്നു. വല്ലപ്പോഴും കാണുമ്പോൾ ഒരു ചിരി അത്രമാത്രം!
റെഢിയുടെ പ്രായമേറിയ അച്ഛനും, ഭാര്യയും, മക്കളുമാണ്‌ മുകളിലത്തെ ഫ്ലാറ്റിലുള്ളത്‌. മകൻ പഠിക്കാൻ അത്ര മിടുക്കനല്ല എന്നാണ്‌ പറഞ്ഞ്‌ കേട്ടിട്ടുള്ളത്‌.  അവൻ ഞങ്ങളുടെ ഒരു മേലുദ്യോഗസ്ഥന്റെ മകളുമായ്‌ പ്രേമത്തിലാവുകയും അത്‌ വലിയ പൊല്ലാപ്പിലാവുകയും ചെയ്തിരുന്നു. കുറച്ചു നാളത്തേയ്ക്ക്‌ പാർക്കിലെ വൈകുന്നേരങ്ങളിലെ വർത്തമാനം അതു തന്നെയായിരുന്നു. അവസാനം മേലുദ്യോഗസ്ഥൻ കോളനിയിൽ നിന്നും താമസം  നഗരത്തിലെ ഏതോ പോഷ്‌ ഏരിയയിലേക്ക്‌ മാറ്റി!
റെഢിയുടെ മകൻ ഇപ്പോൾ എന്തു ചെയ്യുന്നുവെന്ന്‌ അറിയില്ല. ആരുമതിനെക്കുറിച്ച്‌ അങ്ങനെ സംസാരിച്ചും കേട്ടിട്ടില്ല. വൈകുന്നേരങ്ങളിൽ പലപ്പോഴും അവനെ കാണാറുണ്ട്‌. അപ്പൂപ്പനെ വീൽചെയറിൽ ഇരുത്തി പുറം ലോകം കാണിക്കാനോ കാറ്റുകൊള്ളിക്കാനോ...അങ്ങനെ എന്തുവേണേൽ പറയാം.ഇളയ പെൺകുട്ടി എഞ്ചിനീയറിംഗ്‌ അവസാന വർഷമാണന്ന്‌ തോന്നുന്നു.
ചില ദിവസങ്ങളിൽ രാത്രിയിൽ റെഢിയുടെ മകന്റെ ശബ്ദം ഞങ്ങളുടെ ഫ്ളാറ്റ്‌ വരെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്‌.
തെലുങ്ക്‌ നല്ല വശമില്ലാതിരുന്നതിനാൽ പലപ്പോഴും എന്താണ്‌ സംസാരിക്കുന്നതെന്ന്‌ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു. വൃദ്ധനും പേരക്കുട്ടിയുമായ്‌ എന്തോ തർക്കമുണ്ട്‌.
“മിണ്ടാതിരുന്നോണം...കൂടുതലു പറഞ്ഞാൽ അങ്ങ്‌ വിജയവാഡയിൽ കൊണ്ടുപോയിടും ഞാൻ...”ഒരു നാൾ കേട്ട വർത്തമാനം ഏകദേശം ഇത്തരത്തിലുള്ളതായിരുന്നു.

താഴത്തെ നിലയിലെ ബംഗാളികളുടെ കാര്യമാണ്‌ ബഹുരസം. ഇത്രയധികം ഒച്ചത്തിൽ സംസാരിക്കുന്ന ഒരു സ്ത്രീയെ ഞാനാദ്യമായിട്ടാണ്‌ കാണുന്നത്‌. ‘കാക്കുലി’ എന്നാണവരുടെ പേര്‌. അവരുടെ ഭർത്താവ്‌, IT ഡിപ്പാർട്ട്മെന്റ് തലവനാണ്‌.
കാക്കുലി ഭാഭിയും അവരുടെ സ്കൂളിൽ പഠിക്കുന്ന മോനുമായിട്ടാണ്‌ പ്രശ്നം! രാത്രി വളരെ ഇരുട്ടുന്നതു വരേയ്ക്കും ബഹളമുണ്ടാവും. അതിരാവിലെ പിന്നേയും തുടങ്ങും. അവര്‌ മകനെ പഠിപ്പിക്കുന്നതാണ്‌ അല്ലെങ്കിൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ്‌ ഈ ഒച്ചയ്ക്കും ബഹളത്തിനുമൊക്കെ കാരണം.അലർച്ചയും കാറലുമൊക്കെ കേൾക്കാം. അവസാനം ഈ പ്രശ്നങ്ങളൊക്കെ തീരുന്നത് ഒരു ബോംബ് സ്ഫോടനത്തോടെയായിരിക്കും. സംഭവം IT തലവന്റെ വകയായിരിക്കും. അടുക്കളയിലെ ഏതെങ്കിലും ഒരു സാമാനം ‘ഢിം’ എന്ന് വീണ്‌ പൊട്ടും. പിന്നെ കാക്കുലി ഭാഭീടെ കരച്ചിലു കേൾക്കാം. അതോടെ എന്തു സാധനമാണ്‌ പൊട്ടിയതെന്നു മറ്റുള്ളവർക്കും മനസ്സിലാക്കാം!
വരുമാനത്തിന്റെ നല്ലൊരു പങ്കു ഇങ്ങനെ ‘പൊട്ടിക്കൽ...വാങ്ങൽ’ ചടങ്ങിൽ ചെലവാക്കുന്നുണ്ടന്ന് ഇടയ്ക്കിടയ്ക്ക് കാക്കുലി ഭാഭി തന്നെ പറയാറുണ്ട്.
“എന്തു ചെയ്യാനാ, ‘ഋഷി’ടെ ഭാവിക്കല്ലേ...” (മകന്റെ പേര്‌ ഋഷി)
ഋഷീടെ ഭാവിക്കായുള്ള കലാപരിപാടികൾ ഒരു സ്ഥിരപ്രകടനമായതിനാൽ കോളനിയിലതൊരു വിഷയമല്ലായിരുന്നു. ഇനി ഏതെങ്കിലും കാരണവശാൽ പരിപാടി മുടങ്ങിയാൽ പലരും ചോദിക്കാറുണ്ടായിരുന്നു. “എന്താ ഭാഭിജീ, ഋഷിക്കു വയ്യേ? ഇന്നലെ പഠിപ്പിക്കുന്നതൊന്നും കേട്ടില്ല...“

 തൊട്ടടുത്തുള്ള ബ്ളോക്കിൽ ഒരു മലയാളി കുടുംബവും ഒരു കന്നടക്കാരനും. രണ്ടു പേരും എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ ജോലി ചെയ്തിരുന്നതിനാൽ അവരുമായുള്ള സഹകരണം കൂടുതലുമായിരുന്നു. കന്നടക്കാരന്റെ പേര്‌ പുട്ടുസാമി. കർണ്ണാടകത്തിലെ തുംഗൂർ സ്വദേശി. ആള്‌ കമ്പനിയിൽ അറിയപ്പെട്ടിരുന്നത് ‘ന്യൂസ് പേപ്പർ’ എന്നാണ്‌! പേരിൽ നിന്നും തന്നെ ആളെ പിടികിട്ടിക്കാണുമല്ലോ?
എത്ര രഹസ്യമായ കാര്യമായാലും പുട്ടുസാമിയെ ഏൽപ്പിച്ചാൽ മതി! കൂടെ പറയണം ”ആരോടും പറയരുത് കേട്ടോ...“ പുട്ടു സാമി കേൾക്കും...പിന്നെ കമ്പനീൽ പാട്ടുമാകും...
എന്തു പറഞ്ഞാലും പുട്ടുസാമീടെ കഴിവിനെ അംഗീകരിച്ച് കൊടുക്കാതിരിക്കാൻ പറ്റില്ല. ‘പുട്ടു’ അറിയാത്ത ഒരു കാര്യവുമില്ല. ന്യൂസ് ചികയാനും,പബ്ലിഷ് ചെയ്യാനുമുള്ള ലോകപുരസ്കാരമുണ്ടങ്കിൽ അത് ‘പുട്ടു’വിനുള്ളതാണ്‌
പുട്ടുസാമി എന്നും രാവിലെ നടക്കാൻ പോകാറുണ്ട്. രാവിലെ എന്നു പറഞ്ഞാൽ, അതിരാവിലെ തന്നെ! നാലു മണി!. പുട്ടുവിന്റെ നടത്തം കമ്പനി കോമ്പൗണ്ടിന്റെ പുറത്തേക്കാണ്‌ കൂടുതലും. പുട്ടുവിനു കിട്ടുന്ന ന്യൂസുകളിൽ പകുതിയും ഈ നടത്തതിൽ നിന്നും കിട്ടുന്നതാണ്‌. അത് ഒന്നൊഴിയാതെ കൊണ്ട് ഞങ്ങൾക്ക് തരുന്നതിനാൽ ന്യൂസിനായ് വേറെ എങ്ങും പോകേണ്ട ആവശ്യമില്ലായിരുന്നു. പുട്ടു  നിരന്തരം നിർഭയം നടത്തിക്കൊണ്ടിരുന്ന ഈ സേവനത്തിൽ അല്പസ്വൽപ്പം വിശ്വാസമുള്ളതിനാലും, നടപ്പും എക്സർസൈസുമൊക്കെ ചെയ്ത് ഇനിയും മെലിയാൻ എല്ലുന്തിയ ശരീരത്തിൽ ബാക്കി ഒന്നുമില്ല എന്ന ബോധ്യമുള്ളതിനാലും, ഏഴുമണിക്ക് മുന്നേയുള്ള ലോകം എനിക്ക് അപ്രാപ്യമായിരുന്നു.

അന്ന് കമ്പനിയിൽ എത്തി പതിവ് ജോലിക്ക് പ്രവേശിക്കുന്നതിന്‌ മുന്നായ് പുട്ടു ഓടിയെത്തി!
എന്റെ കൈയ്ക്ക് പിടിച്ച് വലിച്ചുകൊണ്ട് ഓഫീസിനുള്ളിലേക്ക് പോയി.ചൂണ്ട് വിരൽ ചുണ്ടിനു മുകളിൽ വെച്ച് ശൂ..എന്ന് ശബ്ദമുണ്ടാക്കി.
പുട്ടുവിന്റെ രഹസ്യങ്ങളൊക്കെ ഇങ്ങനെ തന്നെയാണ്‌ തുടക്കം.അതറിയാവുന്നതുകൊണ്ട് തന്നെ ഞാൻ പറഞ്ഞു. “ഒന്ന് പറഞ്ഞ് തൊലയ്ക്കടോ...ഒത്തിരി പണി പെൻഡിങ്ങിലുള്ളതാ..”
“സുനിലേ...ഇതെപ്പോഴത്തേം പോലല്ല...സീരിയസാ...”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഒന്ന് വേഗം പറഞ്ഞ് തീർക്ക്..”
പുട്ടു എന്റെടുക്കലേയ്ക്ക് ചേർന്ന് നിന്നു. “വളരെ രഹസ്യമാ...ആരോടും പറയരുത്...പ്രോമിസ്...” പുട്ടു കൈ നീട്ടി. എത്രയും പെട്ടെന്നു പറഞ്ഞു തീർക്കട്ടെ എന്നു കരുതി ഞാനും കൈനീട്ടി.
“ഇന്നു രാവിലെ നടക്കാൻ പോയിട്ട് വരുമ്പൊ കണ്ടതാ...ആരോടും പറയരുത്.”
“താനൊന്ന് പറഞ്ഞ് തീർക്ക് എനിക്ക് പണിയൊള്ളതാ..” ഞാൻ ധൃതി കൂട്ടി.
“നിങ്ങടെ മുകളിലത്തെ റെഢീടെ അച്ഛനില്ലേ...അങ്ങേര്‌ പുറകിലത്തെ ബാൽക്കണീന്ന് താഴെ വീണു.”

രാവിലെതന്നേ ഓരോരോ വിഷയവുമായിട്ട് ഇറങ്ങിക്കോളും. എനിക്ക് ക്ഷമ നശിക്കുന്നുണ്ടായിരുന്നു. നടക്കാൻ പോലും ആരുടെയെങ്കിലും സഹായം ഇല്ലാതെ പറ്റാത്ത വൃദ്ധൻ ബാൽക്കണീന്ന് താഴോട്ട് ചാടാൻ പോവുകല്ലേ? അഥവാ ആരെങ്കിലും നാലാം നിലയിൽ നിന്ന് താഴെ വീണാൽ ജീവനോടിരിക്കുമോ? അങ്ങനെന്തെങ്കിലുമൊക്കെ സംഭവിച്ചാൽ അടുത്ത് താമസിക്കുന്ന ഞങ്ങളറിയാതിരിക്കുമോ?
പുട്ടുവിന്റെ പറച്ചിലിൽ അവിശ്വാസം രേഖപ്പെടുത്തി ഞാൻ റൂമിൽ നിന്നും പുറത്തേക്ക് നടന്നു.
“താൻ വിശ്വസിക്കേണ്ടടൊ...ഞാനെന്റെ കണ്ണു കൊണ്ട് കണ്ടതാ.റെഢീടെ മോൻ പുറകേ വന്ന് അങ്ങേരെ എടുത്തോണ്ട് പോണതും ഞാൻ കണ്ടതാ...”
ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി. വെറുതേ ഓരോന്ന് കേട്ട് ചെയ്യാനുള്ള പണി കൂടി മുടങ്ങും.
“പ്രായമായോരൊക്കെ ഭാരമാവുന്ന കാലമാ...” പുട്ടുവിന്റെ ശബ്ദം പുറകിൽ ചെറുതായി കേൾക്കുന്നുണ്ടായിരുന്നു.
വല്ല നാട്ടിലും വന്ന് ഇല്ലാക്കഥകളുണ്ടാക്കി പൊല്ലാപ്പുണ്ടാകാതിരുന്നാൽ മതിയാരുന്നു. ഞാൻ മനസ്സിൽ വിചാരിച്ചു.
പറഞ്ഞത് പുട്ടുസാമിയായതുകൊണ്ടും ജോലിയുടെ ഓരോ തിരക്ക് വന്നതും ഞാനീ വിഷയം മറന്നു പോയിരുന്നു.

വൈകിട്ട് വീട്ടിൽ വന്ന്  ചായ കുടിയൊക്കെ കഴിഞ്ഞ് ടീവി യുടെ മുന്നിലിരുന്നു.പതിവ് വാർത്തകൾ തന്നെ.രാഷ്ട്രീയവും, കത്തിക്കുത്തും,  സിനിമയും...
ടീവി ഓഫ് ചെയ്ത് ന്യൂസ് പേപ്പർ കൈയിലെടുത്തു.
ഭാര്യ വന്ന് അടുത്തിരുന്നു.
“അറിഞ്ഞാരുന്നോ?”
“എന്ത്?” ഞാൻ ചോദിച്ചു.
“മുകളിലത്തെ അപ്പാപ്പൻ മരിച്ചു. ഇന്നലെ രാത്രി എപ്പോഴോ ആണന്നാ തോന്നുന്നെ. രാവിലെ കക്കൂസിൽ മരിച്ച് കിടക്കുന്നതാ കണ്ടത്. ഞാൻ പോയി കണ്ടിരുന്നു. കഷ്ടം! എത്ര പെട്ടെന്നാ എല്ലാം!.“
”എന്നിട്ട്?“
“എന്നിട്ടെന്താ, ഉച്ചയ്ക്ക് മുന്നേ ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി.അത്രതന്നെ!”
ഞാൻ ന്യൂസ് പേപ്പർ മടക്കി പുറകിലെ ബാൽക്കണിയിലേയ്ക്ക് നടന്നു. താഴെ മതിലിനോട് ചേർന്നുള്ള പൊത്തിൽനിന്നും ഒരെലി പുറത്തേക്ക് എത്തിനോക്കുന്നു.
“എന്തൊര്‌ ആൾക്കാരല്ലേ? വിജയവാഡയിൽനിന്നുള്ള ബന്ധുക്കൾ വരാൻ പോലും കാത്തുനിന്നില്ല.” ഭാര്യയുടെ ശബ്ദം.
എലി അപ്പോൾ മാളത്തിലേയ്ക്ക് തല വലിച്ച് കളഞ്ഞു.


Read more...

മൂപ്പന്റെ പശു

Saturday, May 24, 2014

തോടിനോട് ചേര്‍ന്ന് കിടക്കുന്ന വലിയ മണല്‍ കൂനയുടെ മുകളിലാണ് സാമിയുടെ വീട്. പണ്ടെങ്ങോ ആരൊക്കെയോ ചേര്‍ന്ന് വെട്ടിയുണ്ടാക്കിയ തോടാണ്! കിഴക്കന്‍ കായലും അറബിക്കടലും കൂട്ടിമുട്ടിച്ചുകൊണ്ടുള്ള തോട്! പത്താള്‍ വീതിയുണ്ട് തോടിന്.

വെട്ടിയുണ്ടാക്കിയ കാലത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളവുമുണ്ടായിരുന്നു തോട്ടില്‍. ഇതെല്ലാം അമ്മൂമ്മ പറയുന്നതാണ്.

തോട് വെട്ടുന്നത് അമ്മൂമ്മ കണ്ടിട്ടുണ്ടോ? ഇല്ല.ഒരിക്കലുമില്ല. തോടുണ്ടായത്...ഉണ്ടാക്കിയത്...പണ്ട് പണ്ടാണ്.അമ്മൂമ്മയും അമ്മൂമ്മയുടെ അമ്മൂമ്മയുമൊക്കെ ഉണ്ടാകുന്നതിന് മുന്നെ!
തോടിനെക്കുറിച്ച് കഥകള്‍ പലതുമുണ്ടെങ്കിലും വിശ്വസനീയമായ ഒരു ഭാഷ്യം നല്‍കാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വരും തലമുറയുടെ അറിവിലേക്കായ് തോടിന്റെ കഥകള്‍ ആരും എഴുതിയും വെച്ചിരുന്നില്ല.
പഴയകാലത്തിന്റെ പ്രൌഢിയൊന്നും ഇന്ന് തോടിനില്ല. രണ്ടാള്‍ താഴ്ചയോ,പത്താള്‍ വീതിയോ തോടിനില്ല. കായലില്‍ നിന്നും പുല്ലുമായി വരുന്ന വള്ളങ്ങള്‍ കിഴക്കേപാലത്തിന്റെ കിഴക്കേകരവരെയേ ഇപ്പോള്‍ വരത്തുള്ളൂ. പാലത്തിന്നിപ്പുറം ഇപ്പോള്‍ തോടിന്റെ അടിത്തട്ട് കാണാം. തോടിന്റെ ഒത്ത നടുവിലൂടെ ഒരു ചെറിയ ചാല് ഇപ്പോളുമുണ്ട്. ചാലിന്റെ വശങ്ങളിലായിട്ടിരിക്കുന്ന വലിയ കരിങ്കല്ലുകള്‍ അലക്കുകാരുടെ വകയാണ്. ചുരുക്കത്തില്‍ പാലത്തിന്റെ പടിഞ്ഞാറേക്കരെയുള്ള തോടിന്റെ എന്തെങ്കിലും ഗുണം കിട്ടുന്നെങ്കില്‍ അലക്കുകാര്‍ക്കുമാത്രമാണ്!
തോടിന്റെ ഇരു കരകളിലുമായ് ഇന്നുംനിലനില്‍ക്കുന്ന വലിയ മണല്‍കൂനകളൊന്നുമാത്രമാണ് തോട് മനുഷ്യനിര്‍മ്മിതമാണന്ന് പ്രത്യക്ഷത്തില്‍ തെളിയിക്കുന്ന ഒരേഒരു സാക്ഷ്യപത്രം. ആ മണല്‍ കൂനകളിലൊന്നിലാണ് സാമിയുടെ വീട്.

സാമിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? അരോഗദൃദഢഗാത്രനായ ഒരു മദ്ധ്യവയസ്കൻ! നല്ല ഉയരവും പൊക്കത്തിനൊത്ത വണ്ണവുമുള്ള ഒരൊത്ത മനുഷ്യൻ!
പുരികങ്ങളുടെ മദ്ധ്യത്ത് നിന്ന് തുടങ്ങി കഷണ്ടി കയറിയ തലയിലേക്ക് എത്തി നിൽക്കുന്ന നീളൻ ഗോപിക്കുറിയില്ലാതെ സാമിയെ കാണുക അസാദ്ധ്യം!
പൊക്കിളിന് മുകളിൽ കേറ്റികുത്തിയ കൈലിമുണ്ടിന്റെ മറ്റേ അറ്റം മുട്ടിന് താഴെ എത്തി നിൽക്കും. കഴുത്തിനെ ചുറ്റി കിടക്കുന്ന ഒരു ഒറ്റത്തോർത്ത്...ഇത്രയുമാണ് സാമിയുടെ ഒരേകദേശരൂപം!

സാമിയുടെ ജോലി! അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്തും ചെയ്യും. കണക്കിന് കൂലികിട്ടണമെന്ന് മാത്രം!
തെങ്ങുകയറും, തേങ്ങപൊതിക്കും, വേലികെട്ടും, തെങ്ങിന് തടംവെട്ടും, കുളം വെട്ടും, കിണറ് തേകും...അങ്ങനെ...അങ്ങനെ...എന്തു പണിയും സാമി ചെയ്യും.
സാമിക്ക് വെറുതേ ഇരിക്കാൻ ഒരിക്കലും സമയം കിട്ടിയിരുന്നില്ല. ജോലിയിലെ കൃത്യനിഷ്ഠയും,വൃത്തിയും മാത്രമല്ല, സാമി വന്നുകഴിഞ്ഞാൽ...അല്ലെങ്കിൽ സാമിയെ ഒരു ജോലി ഏൽ‌പ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് ആരും ആലോചിക്കേണ്ട കാര്യം‌പോലുമില്ല.
കണാരൻ മൂപ്പന്റെ വീട്ടിൽ വേലികെട്ടാൻ പോയത് എന്നത്തേതുംപോലെ തന്നെയാണ്. മൂപ്പന്റെ വീടാണെങ്കിലും മച്ചാന്റെ വീടാണെങ്കിലും സാമിക്ക് പ്രത്യേകത ഒന്നുമില്ല. പണിയെടുക്കും. കൂലികൃത്യമായി കിട്ടണം അത്രമാത്രം!
രാവിലെ മുതൽ വൈകുന്ന വരെ കഠിനപ്രയത്നം! പഴയവേലി ഒരു ഓർമ്മയായി.
കൈയും കാലും മുഖവുമൊക്കെ കഴുകി സാമി കൂലിക്കായ് കണാരൻ മൂപ്പന്റെ മുന്നിലെത്തി.
സാമിയെക്കണ്ട് മൂപ്പനൊരു ചിരി പാസാക്കി. ആ ചിരിയിൽ എന്തോ പന്തികേടു മണക്കുന്നുണ്ടായിരുന്നു. പിശുക്കന്റെ പണി സാമിയോടോ?
“സാമീ...” കണാരൻ മൂപ്പൻ മോണകാണിച്ച് ഒരു ചിരിചിരിച്ചു. വലതു കൈയുടെ വിരലുകൾ ഉച്ചിയിലെ മുടിയിൽ അറിയാതെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.
“ഒരത്യാവശ്യമുണ്ടായി...ബാങ്കിൽ കുറച്ചു പൈസ ഇടേണ്ടതായ് വന്നു.കൂലി മുഴുവനുമില്ല. നാളെ ആ അപ്പുക്കുട്ടന്റെ വീട്ടീന്ന് പലിശക്കാശുകിട്ടുമ്പോ തീർത്തുതരാം.അപ്പോ ശരി...“ മൂപ്പൻ വീട്ടിന്നുള്ളിലേയ്ക്ക് നടന്നു.
“സാരമില്ല മൂപ്പാ...നമ്മുക്ക് നാളെ കാണാം.” സാമിയും തിരിച്ചുനടനന്നു.
അന്നു രാത്രി പശുവിന് കാടിവെള്ളം കൊടുക്കാൻ തൊഴുത്തിലെത്തിയ മൂപ്പൻ ഒരു വിവരമറിഞ്ഞു!
തൊഴുത്തിൽ പശുവില്ല! കുടം നിറയെ പാലു തരുന്ന പശു!
റാന്തൽ വിളക്കുമായ് മൂപ്പൻ പശുവിനെ നോക്കാൻ തീരുമാനിച്ചു.തൊഴുത്തിനു മുന്നിൽ... മണലിൽ... കാൽ വിരലിനാൽ എന്തോ എഴുതിയിരിക്കുന്നു.
‘കാശു തരുമ്പോ പശൂം വരും.’
“സാമദ്രോഹീ...” മൂപ്പൻ നിലത്തോട്ടിരുന്നു.
സാമി പശുവുമായി അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്കാണ് പോയത്. വീടിനു മുന്നിലെ പ്ലാവിൽ പശുവിനെ കെട്ടി.
വാതുക്കലേയ്ക്ക് വന്ന അമ്മയോട് സാമി പറഞ്ഞു. “തൽക്കാലം ഇതിവിടെ നിക്കട്ടെ. രാവിലെ കൊച്ചന് പാല് കറന്ന് കൊട്...”
“കൊള്ളാം നല്ല ശേലായി... ഇതിനെവിടുന്നാ ഇനി തീറ്റി എടുത്ത് കൊടുക്കുന്നേ...”
“മൂപ്പന്റെ പശുവാ...അയാളു നിങ്ങടെ പലിശേടെ കാര്യോം പറഞ്ഞ് എന്റെ കൂലിയങ്ങ് വിഴുങ്ങി. ഞാൻ പശൂനേം അങ്ങ് മുക്കി...”
“ഇതെന്തൊക്കെ പുലിവാലാണോ? പലിശേം...സ്കൂളിലെ ഫീസും...എല്ലം കൂടി ഞങ്ങളെന്തു ചെയ്യും ദൈവമേ...” അമ്മ കരച്ചിൽ തുടങ്ങി.
ഫീസു കൊണ്ട് ചെല്ലാതെ ക്ലാസിൽ കേറണ്ടന്നാണ് അപ്പുക്കുട്ടനോട് ടീച്ചറ് പറഞ്ഞിരിക്കുന്നത്.
“നിങ്ങളു പേടിക്കാതെ എല്ലാത്തിനും ഒരു വഴിയുണ്ടാവും.” സാമി പോയി.
പിറ്റേന്ന് കാലത്ത് മുറ്റത്ത് ബഹളം കേട്ടാണ് അപ്പുക്കുട്ടനുണർന്നത്.
മൂപ്പൻ പശുവിനേം അഴിച്ചോണ്ട് പോകുന്നു.
സാമി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
“മോനിങ്ങ് വന്നേ...” സാമി അപ്പുക്കുട്ടനെ വിളിച്ചു.
“എത്ര രൂപയാ ഫീസുകൊടുക്കേണ്ടത്?” സാമിയുടെ കൈവിരലുകൾ അപ്പുക്കുട്ടന്റെ മുടിയെ തലോടി.
“ഇരുപത്തഞ്ച്.” അപ്പുക്കുട്ടന്റെ ശബ്ദം വളരെ പതുക്കെ ആയിരുന്നു.
“ദാ, ഇതിരിക്കട്ടെ. ഈ പണം നീ ഒരിക്കലും എനിക്ക് തിരിച്ച് തരരുത്...ഇതിനാവശ്യക്കാരുണ്ടാവും. ഇപ്പോഴല്ല. നീ പഠിച്ച് വലുതായ് ഉദ്യോഗമൊക്കെ കിട്ടിക്കഴിയുമ്പോ ആരെങ്കിലുമൊക്കെ വരും...പഠിപ്പിന്ന് കാശാവശ്യമായ്...ഇതവർക്ക് നീ തിരിച്ച് നൽകണം...നല്ലതുവരട്ടെ...”
സാമിയെ പിന്നവിടെ കണ്ടില്ല.
അമ്മ മുണ്ടിൻ തുമ്പാൽ കണ്ണ് തുടയ്കുന്നുണ്ടായിരുന്നു.






Read more...

കോളാമ്പിപ്പൂക്കൾ

Saturday, April 13, 2013

വായനശാലയില്‍ നിന്നും കമ്പനി ഗ്രൌണ്ടിലേയ്ക്കുള്ള റോഡിന്റെ ഇടതുവശത്തായി നില്‍ക്കുന്ന വലിയ കൊന്നത്തെങ്ങിന്റെ ഏകദേശം ഒത്ത നടുക്കായിട്ടായിരുന്നു പൌര്‍ണ്ണമി ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
 ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണനിറത്തില്‍ പൌര്‍ണ്ണമി ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബ് എന്നെഴുതിയിരിക്കുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു.
 ‘തെങ്ങേൽ ക്ലബ്ബ്’എന്ന ഓമനപ്പേര് ‘പൗർണ്ണമി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്‘ നൽകിയത് സദാപ്പൻ ചിറ്റയാണ്.
 ക്ലബ്ബിന് സ്വന്തമായി സ്ഥലമില്ല...കെട്ടിടമില്ല...അങ്ങനെ...പലപല കാരണങ്ങളുണ്ട് തെങ്ങേൽ ക്ലബ്ബ് എന്ന പേരിനെ ന്യായീകരിക്കാൻ സദാപ്പൻ ചിറ്റയുടെ കൈവശം . ക്ലബ്ബിന്റെ പേരുവെച്ച ബോർഡ്‌ പാക്ക്ന്റെ തെങ്ങേലാണുപോലും!
 യുവജനതയെ ഒന്നടച്ചാക്ഷേപിക്കുന്ന സദാപ്പൻ ചിറ്റയുടെ പ്രഖ്യാപനത്തിനെതിരെ ഒരു പ്രതിക്ഷേധ പ്രകടനം നടത്താൻ അടിയന്തിര യോഗം വിളിച്ചുകൂട്ടാൻ തീരുമാനിച്ചെങ്കിലും, അതിനെതിരേയും സദാപ്പൻ ചിറ്റയുടെ ആക്രമണമുണ്ടായി!
 ‘ചാറ്റൽ മഴയോ കാറ്റോ ഉണ്ടങ്കിൽ കമ്മറ്റി കൂടുന്നതല്ലായിരിക്കുമെന്ന്’നോട്ടീസിനടിയിൽ എഴുതിച്ചേർക്കണമെന്നുള്ളതായിരുന്നു സദാപ്പൻ ചിറ്റയുടെ പുതിയ ആവശ്യം! മാഞ്ചുവട്ടിൽ കമ്മറ്റി കൂടുന്നതിനാണ് ഈ പുതിയ കളിയാക്കൽ... ക്ലബ്ബിന് സ്വന്തമായി സ്ഥലമോ ഓഫീസോ ഇല്ലന്നുള്ളത് സത്യം. അതിന് ഇത്രയും അധിക്ഷേപിക്കണോ? ഓഫീസില്ലാത്ത ക്ലബ്ബുകളൊന്നും കമ്മറ്റി കൂടാറില്ലേ?
 സദാപ്പൻ ചിറ്റയോട് തർക്കിച്ച് ജയിക്കുന്നത് അത്ര എളുപ്പമല്ല. അഞ്ചുകണ്ണന് ശരിക്കും ദേഷ്യം വന്നു. സ്വന്തം വള്ളിനിക്കറിന്റെ വള്ളി ഒരെണ്ണം വലിച്ച് പൊട്ടിച്ച് അവൻ ദേഷ്യം തീര്‍ക്കുകയും ചെയ്തു. പൊട്ടിയ വള്ളിയുമായി വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ചോര്‍ത്ത് അഞ്ചുകണ്ണന്റെ മുട്ടിടിച്ചു. ചൂരല്‍പ്പാട് വീഴാന്‍ അവന്റെ തുടയില്‍ സ്ഥലവും മിച്ചമില്ലായിരുന്നു.അപ്പുക്കുട്ടന്‍ അഞ്ചുകണ്ണന്റെ പൊട്ടിയ വള്ളി ഒരു വിധം തുന്നിച്ചേര്‍ത്ത് പിടിപ്പിച്ചു.
 അമ്മൂമ്മ കുടെക്കൂടെ പറയാറുണ്ടായിരുന്ന വാചകം അപ്പുക്കുട്ടന്‍ അഞ്ചുകണ്ണനെ കേള്‍പ്പിച്ചു. “മലന്നുകിടന്ന് തുപ്പിയാലേ..സ്വന്തം ദേഹമേ വൃത്തികേടാവൂ...” “ഈ അഞ്ചുകണ്ണനെ ശരിക്കുമറിയാഞ്ഞിട്ടാ...നിന്റെ ചിറ്റയായതുകൊണ്ടാ...” അഞ്ചുകണ്ണന്‍ ചൊരിമണല്‍ ചവുട്ടിത്തെറിപ്പിച്ചുകൊണ്ട് നടന്നുമറഞ്ഞു.
 അപ്പുക്കുട്ടനെ എതിരില്ലാതെ തെരെഞ്ഞെടുത്തതാണ് സെക്രട്ടറിയായി! സെക്രട്ടറിയുടെ കുടുംബാംഗമാണിപ്പോൾ ക്ലബ്ബിന്റെ പേരു പോലും മാറ്റിയിരിക്കുന്നത്! ശത്രു പാളയത്തിൽ തന്നെ... മനുഷ്യരെ ആക്ഷേപിക്കുന്നതിന് ഒരതിരില്ലേ...
കാരംബോർഡ്, ഷട്ടിൽ ബാറ്റ്, തടികൊണ്ട് വെട്ടിയുണ്ടാക്കിയതാണെങ്കിലും ഒറിജിനലിനെ വെല്ലുന്ന ക്രിക്കറ്റ് ബാറ്റ്...ചെസ്സ് ബോർഡ്...അങ്ങനെ എന്തെല്ലാം...എന്തെല്ലാം...ക്ലബ്ബിന് സ്വന്തമായി ഉണ്ട്. പുതിയ ഷട്ടിൽ ബാറ്റിനും നെറ്റിനും പഞ്ചായത്തിൽ അപേക്ഷയും കൊടുത്തിട്ടുണ്ട്. സ്വന്തമായി സ്ഥലവും ഓഫീസുമില്ലാത്ത ക്ലബ്ബുകളൊന്നും ക്ലബ്ബുകളല്ലേ? എങ്കിൽ പിന്നെ എങ്ങനെ ക്ലബ്ബിന് രജിസ്ട്രേഷൻ കിട്ടി. രജിഷ്ട്രേഷൻ നമ്പർ ‘പൗർണ്ണമി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ്’ എന്നെഴുതിയിരിക്കുന്നതിന്റെ തൊട്ടു താഴെ എഴുതിയിട്ടുമുണ്ട്.
 മനുഷ്യകുലത്തിന് ജന്മനാ കിട്ടിയ വൈകല്യമാണോ കുറ്റം കണ്ടുപിടിക്കുകയും പരിഹസിക്കുകയുമെന്നത്... അസൂയാലുക്കളും പുരോഗമനചിന്താഗതിക്കാരുമല്ലാത്ത കശ്മലന്മാര്‍ പൌര്‍ണ്ണമി ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിനെ പൊതുജന മദ്ധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ പലപല വിധത്തില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കുപ്രചാരണങ്ങള്‍ നടത്തുന്ന കുബുദ്ധികളില്‍ നിന്നും ക്ലബ്ബിനെ രക്ഷിക്കുകയെന്ന ചുമതല സെക്രട്ടറി എന്ന നിലയില്‍ അപ്പുക്കുട്ടന്റെ തലയില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു.

 മഞ്ഞുള്ള വെളുപ്പാൻ കാലത്തെ തണുപ്പിൽ പുതപ്പിനടിയിൽ ചുരുണ്ട് കൂടി കിടന്നുറങ്ങുന്നതിന്റെ സുഖം! കൈകൾ രണ്ടും കാലുകൾക്കിടയിൽ തിരുകി തണുപ്പിന്റെ സുഖത്തിൽ ലയിച്ചുകിടന്ന അപ്പുക്കുട്ടന്റെ ഉറക്കം കെടുത്തിയത് അമ്മയാണ്... കാലുകൾക്കിടയിൽ നിന്നും കൈകൾ സ്വതന്ത്രമാക്കി അപ്പുക്കുട്ടൻ കാതുകൾ പൊത്തി തിരിഞ്ഞു കിടന്നു.
 വിളിച്ചുമടുത്ത അമ്മയുടെ കൈകൾ അപ്പുക്കുട്ടന്റെ ചന്തിയിലമർന്നു! “ആരെങ്കിലും കാണാൻ വന്നേലെങ്കിലും ഒന്നെണീറ്റുകൂടേ...അവന്റൊരു കെടപ്പ്..ഇനി ഞാൻ വെള്ളം കോരി ഒഴിക്കും...പറഞ്ഞേക്കാം...” അപ്പുക്കുട്ടനെ കാണാനും ആൾക്കാരോ! അമ്മയ്ക്ക് തെറ്റിയതാരിക്കും. പൊതുജനപ്രവർത്തനവുമായി നടക്കുന്ന അച്ഛനെ കാണാൻ പലരും വരാറുണ്ട്. പാതിരാത്രിയെന്നോ പത്തുവെളുപ്പിനെന്നോ ഭേദമില്ലാതെ...അങ്ങനെ വല്ലതുമായിരിക്കും. അപ്പുക്കുട്ടൻ ഒന്നുകൂടി തിരിഞ്ഞുകിടന്നു. ശരീരം മൂടിക്കെട്ടിയിരുന്ന പുതപ്പ് എടുത്തെറിയപ്പെടുന്നതും തണുപ്പ് ശരീരത്തെ വലയം ചെയ്യുന്നതും അപ്പുക്കുട്ടനറിഞ്ഞു.തുടയ്ക്കിട്ട് കിട്ടിയ ശക്തിയായ അടി തണുപ്പിനെ ചൂടിലേക്ക് മാറ്റുന്നതും അപ്പുക്കുട്ടനറിഞ്ഞു.
 “ആ ഗോപാലൻ വന്നു നിക്കുന്നു നിന്നെക്കാണാനായ്...കാലിന് സുഖമില്ലാത്ത മനുഷ്യനാ...ചെന്ന് വേഗം കാര്യമെന്താണെന്ന് തിരക്ക്...” അപ്പുക്കുട്ടൻ കണ്ണുതുറന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു.
 നല്ല ശകുനം ആരാണന്നറിയാനായ് അപ്പുക്കുട്ടൻ മുറ്റത്തേക്ക് ചെന്നു. ഏകദേശം അറുപത് വയസ്സോളം പ്രായമുള്ള ഒരു മനുഷ്യൻ... മുറ്റത്തിന്റെ മദ്ധ്യത്തായ് വീടിനേക്കാളും ഉയരത്തിൽ വളർന്ന് നിൽക്കുന്ന ആര്യവേപ്പ്. അതിൽ നിറയെ മഞ്ഞപ്പൂക്കളുമായ് പടർന്ന് കിടക്കുന്ന വള്ളിക്കോളാമ്പി.അപ്പുക്കുട്ടനതൊരു പുതിയ കാഴ്ചയല്ല.
 അപ്പുക്കുട്ടനെ കാണാൻ വന്നയാൾ ചാണകം മെഴുകിയ തറയിലിരുന്നുകൊണ്ട് ആര്യവേപ്പിലേക്ക് പടർന്ന് കിടക്കുന്ന കോളാമ്പിപ്പൂക്കളുടെ ഭംഗിയുമാസ്വദിച്ചുകൊണ്ടിരിക്കുന്നു. അപ്പുക്കുട്ടന്റെ കാല്‍പ്പെരുമാറ്റം കേട്ട് ആ വൃദ്ധൻ തിരിഞ്ഞുനോക്കി. കട്ടിളയിൽ പിടിച്ചുകൊണ്ട് അപ്പുക്കുട്ടൻ നിന്നു.                                                                                                                                                              “നല്ല കോളാമ്പി പൂക്കൾ...ഇത് ആര്യവേപ്പാണോ, അതോ കോളാമ്പിച്ചെടിയാണോന്ന് സംശയം വരും!”
 ‘കോളാമ്പിയുടെ ഭംഗി പറയാനാണോ ഇങ്ങേര് ഈ വെളുപ്പാൻ കാലത്ത് എന്നെ വിളിച്ചുണർത്തിയത്. വാടിവീഴുന്ന പൂക്കൾ വൃത്തിയാക്കുന്നതിന്റെ പാട് എനിക്കേ അറിയൂ...’ പറയണമെന്ന് തോന്നിയെങ്കിലും അപ്പുക്കുട്ടനൊന്നും മിണ്ടിയില്ല. ഒരു നേരിയ ചിരി വരുത്തിക്കൊണ്ട് അവൻ കട്ടളയിൽ പിടിച്ച് ആടിക്കൊണ്ട് നിന്നു.
 “നിനക്കറിയില്ലേ ഗോപാലനെ...” അമ്മയാണ്. കണ്ടത്തിപ്പറമ്പിലെ പുതിയ താമസക്കാരാ... അപ്പുക്കുട്ടന് ആ മുഖം പരിചിതമായ് തോന്നി.പക്ഷേ... വൃദ്ധൻ ഊന്ന് വടിയിൽ താങ്ങി അവശമായ ശരീരത്തെ ഉയർത്തി. ഈ ഊന്നുവടി...ഇത് പണ്ട് ഈ മനുഷ്യനെ കണ്ടപ്പോൾ ഇല്ലായിരുന്നു.അപ്പുക്കുട്ടന് എന്തോ ഒരു അവ്യക്തത തോന്നുണ്ടായിരുന്നു. അപ്പുക്കുട്ടന്റെ മനസ്സിലിരിപ്പ് മനസ്സിലാക്കിയിട്ടെന്നോണം ആ മനുഷ്യൻ പറഞ്ഞു. “മോനേ, ദാ കിടക്കുന്ന കോളാമ്പി പൂക്കളില്ലേ...ഇന്നലെ അവ അഹങ്കരിച്ചിരുന്നു.ഇന്നലെ അവ ഒരു പക്ഷേ ആര്യവേപ്പിന്അലങ്കാരവുമായിരുന്നു...പക്ഷേ ഇന്ന്... ചൂലിനാൽ അടിച്ച് മാറ്റപ്പെടാനായ് കിടക്കുന്നു.” അപ്പുക്കുട്ടൻ അമ്മയെ നോക്കി. അമ്മ കണ്ണു തുടയ്ക്കുകയായിരുന്നു. “ഞാനും ഈ കോളാമ്പിപ്പൂവിനെപ്പോലെയാണിപ്പോൾ...എന്റെ മോന്റെ പ്രായം പോലുമില്ലാത്ത നിന്നോട് ഞാനപേക്ഷിക്കുകയാണ്...ഒരു സഹായത്തിനായ്..”

 പിന്നെ സംസാരിച്ചത് അമ്മയാണ്. ആണിരോഗം കടുത്തതുകൊണ്ട് ആ മനുഷ്യന്റെ വലത് കാൽ മുറിച്ച് മാറ്റേണ്ടിവന്നു. ഇപ്പോൾ ഒരു ജീവിതമാർഗം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്...പഴയ തടിമില്ലിലെ പണി എങ്ങനെ ചെയ്യാനാണ്... “നീയൊക്കെ ക്ലബ്ബെന്നും പറഞ്ഞ് പന്തും കളിച്ച് നടക്കുന്ന സമയത്ത് ഇങ്ങനെയുള്ളവർക്ക് എന്തെങ്കിലുമൊക്കെ സഹായം ചെയ്യ്...അങ്ങേർക്ക് ലോട്ടറി കച്ചവടം ചെയ്യണമെന്നുണ്ട്...പറ്റുമെങ്കിൽ എല്ലാരും കൂടി ഒരു വീൽചെയർ വാങ്ങിക്കൊടുക്കാൻ നോക്ക്...”

 അടിയന്തിര പൊതുയോഗം മാഞ്ചുവട്ടിൽ വിളിച്ചുകൂട്ടി. ഇത്തവണ സദാപ്പൻ ചിറ്റ കളിയാക്കിയില്ല. ചാറ്റൽ മഴയോ കാറ്റോ പൊതുയോഗത്തെ തടസപ്പെടുത്തിയില്ല. പിന്നീട് പലപ്പോഴും അപ്പുക്കുട്ടന്റെ നല്ല ശകുനം വീൽചെയറിൽ ലോട്ടറിയുമായ് പോകുന്ന ആ മനുഷ്യനായിരുന്നു.

                                                               -----

 പൗർണ്ണമി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ബോർഡ് വെച്ചിരുന്ന തെങ്ങ് പാക്കന്റെ പുതിയ വീടിന്റെ കോടിക്കഴുക്കോലായ് മാറിക്കഴിഞ്ഞിരുന്നു. തെങ്ങേൽ ക്ലബ്ബും ചാറ്റൽ മഴയും ഓർമ്മയിൽ ഓർത്തോത്ത് ചിരിക്കാനുള്ള വകകളായ് മാറി. അഞ്ചുകണ്ണന്റെ വള്ളിനിക്കർ സ്വപ്നത്തിലെ ഓർമ്മകളായി. എല്ലാ ഓർമ്മകളും പേറി ആര്യവേപ്പ് നിലകൊണ്ടു. പക്ഷേ അതിലെ കോളാമ്പി വള്ളികളിന്നില്ല. വാടി വീണ് മുറ്റം വൃത്തികേടാക്കുന്ന പൂക്കളുമിന്നില്ല. ലോട്ടറിക്കച്ചവടത്തിനായ് ഗോപാലന്റെ വീൽചെയറുരുണ്ടിരുന്ന പൊടിപറത്തുന്ന പൂഴിറോഡ് ടാർ ചെയ്യപ്പെട്ടിരിക്കുന്നു. ചാണകം മെഴുകിയ തറയിന്ന് മാർബിളിന് വഴിമാറിയിരിക്കുന്നു. മാറ്റം ഒഴിച്ചുകൂടാത്തതാണ്!

 ടൗണിൽ നിന്നും തിരിച്ചുള്ള യാത്രയിലായിരുന്നു അപ്പുക്കുട്ടൻ. കൂടെ അമ്മയുമുണ്ടായിരുന്നു. മെയ് മാസത്തിലെ വെയിലിൽ നിന്നും രക്ഷനേടാനായ് ബസ് ഇറങ്ങിയപ്പോഴേ അമ്മ കുട നിവർത്തിയിരുന്നു.
 “എന്തൊരു ചൂടാ...ഓരോ വർഷം ചെല്ലുന്തോറും ചൂട് കൂടിക്കൂടി വരുന്നതായാ തോന്നുന്നത്”. അമ്മ പറയുന്നത് അപ്പുക്കുട്ടൻ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്നു. “ഒരു ഏസി വാങ്ങണം. ഏസിയില്ലാതെ കോൺക്രീറ്റിന് താഴെ കഴിയുന്നതേ വളരെ കഷ്ടപ്പാടാ...കറന്റ് ചാർജ് ഇത്തിരി കൂടുമെന്നേ ഒള്ളൂ. എങ്കിലും സമാധാനമായിട്ട് കിടന്നുറങ്ങാമല്ലോ...”
 കറന്റ് കട്ട് വന്നാൽ എന്ത് ചെയ്യണമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അപ്പുക്കുട്ടന്. പക്ഷേ ചോദിച്ചില്ല. ഇനി ജനറേറ്ററുകൂടി വാങ്ങണമെന്ന് പറഞ്ഞാലോ...

 പാലത്തിന്റെ ഇറക്കത്തിലെ വളവ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഒരു ചുവന്ന കാർ വളരെ വേഗത്തിൽ അപ്പുക്കുട്ടനെ കടന്നുപോയി.
 “ഓ...ഇപ്പോ ഇടിച്ചേനേ..ഇങ്ങനേമുണ്ടോ ആൾക്കാര്...കാറു കൈയീക്കിട്ടിക്കഴിഞ്ഞാ പിന്നെ മനുഷ്യേനെ കാണാത്ത മാതിരിയാ...” അപ്പുക്കുട്ടൻ ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
പാഞ്ഞ് പോയ കാർ കുറച്ച് മുന്നോട്ട് ചെന്ന് പെട്ടെന്ന് നിന്നു. പിന്നെ അത് അതിവേഗത്തിൽ പുറകിലോട്ട് വന്നു.കാറിന്റെ പിൻ സീറ്റിലെ ചില്ല് താഴ്ന്നു.
 അപ്പുക്കുട്ടന് ആ മുഖം പരിചിതമായ് തോന്നി. അവന്റെ മുഖത്ത് ഒരു ചിരി മൊട്ടിട്ടു.ഓർമ്മകളൊക്കെ പുറകിലോട്ട് പോകുന്നതുപോലെ...
 “ഹോം അപ്ലൈൻസീന്നാണോ? ഏസി കേടായെന്ന് വിളിച്ച് പറഞ്ഞിരുന്നു.”
 “അല്ല.” ഉത്തരം പറഞ്ഞത് അമ്മയാണ്. കാർ പുറകോട്ട് വന്നതിനേക്കാൾ വേഗതയിൽ മുന്നോട്ട് കുതിച്ചു.
 “വിക്കാതെ പോയ ഒരു ടിക്കറ്റിന് ഒന്നാം സ്ഥാനം കിട്ടി.കാലം പോയ പോക്കേ...“അമ്മ പറയുന്നുണ്ടായിരുന്നു.  അപ്പുക്കുട്ടന്റെ മനസ്സിലപ്പോൾ വാടിവീണ കോളാമ്പിപ്പൂക്കളായിരുന്നു.

Read more...

പച്ചവെള്ളം

Sunday, October 2, 2011

നല്ല പുതു പുത്തൻ പെടയ്ക്കണ നോട്ട്! ആദ്യമായിട്ടാണ് അപ്പുക്കുട്ടന്റെ കൈയിൽ ഇത്തരമൊരു നോട്ട് കിട്ടുന്നത്. അതും ഒരു രൂപ നോട്ട്!.
എന്നും വിഷുവായിരുന്നെങ്കിൽ...എന്നും കണികാണാൻ പറ്റുമായിരുന്നെങ്കിൽ...എന്നും കൈനീട്ടം കിട്ടുമായിരുന്നെങ്കിൽ...
കൈ നീട്ടം കിട്ടിയ ഒരു രൂപ നോട്ടിനെ അപ്പുക്കുട്ടൻ ഉള്ളം കൈയിൽ നിവർത്തി വെച്ച് മുഖത്തിനോടടുപ്പിച്ചു. പുത്തൻ നോട്ടിന്റെ മണം!
അപ്പുക്കുട്ടൻ ആ നോട്ടിനെ ഉമ്മവെച്ചു. അമ്മ സന്തോഷം കൊണ്ട് സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നതു പോലെ...
സേതുവിനും സന്തോഷിക്കാൻ വകയുണ്ട്. അവൾക്ക് കിട്ടിയത് അൻപത് പൈസ ആണ്. അവളെ ശരിക്കും പറ്റിച്ചതാണ്. ഒരു രൂപാ വേണോ അൻപത് പൈസ വേണോ എന്ന് അച്ഛൻ അവളോട് ചോദിച്ചു. അച്ഛൻ ‘അൻപത്’ എന്നത് ഒരു ആനയുടെ കനത്തിലാണ് പറഞ്ഞത്.
മണ്ടിപ്പെണ്ണ്!
അവളതിൽ വീണു.
എന്നിട്ടും അച്ഛൻ ചിരിച്ചു കൊണ്ട് ഒരു രൂപ നോട്ട് അവൾക്ക് നേരേ നീട്ടി.
അവൾ അപ്പുക്കുട്ടന്റെ കൈയിലെ ഒരു രൂപാ നോട്ടിലേക്കും അച്ഛൻ നീട്ടിയ നോട്ടിലേയ്ക്കും സംശയത്തോടെ നോക്കി.
പിന്നെയൊരു ബഹളമായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ....
“എനിക്ക് അൻപത് പൈസ മതിയേ...എനിക്ക് അൻപത് പൈസ മതിയേ...”
‘അൻപത്’ എന്നത് അച്ഛൻ പറഞ്ഞതിലും കനത്തിൽ പറയാനവൾ ആ അലറലിലും ശ്രമിച്ചുകൊണ്ടിരുന്നു.
അപ്പുക്കുട്ടൻ പൊട്ടിപ്പൊട്ടി ചിരിച്ചു. അച്ഛൻ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു.
അൻപത് പൈസ തുട്ട് ഉയർത്തിക്കാട്ടി അവൾ അപ്പുക്കുട്ടനെ കൊഞ്ഞനം കാട്ടി. ഗർവോടെ അവന്റെ മുന്നിലൂടെ സേതു നടന്നു.
“ഈ പെണ്ണുങ്ങളെല്ലാം മണ്ടികളാ അല്ലേ അച്ഛാ...?” അപ്പുക്കുട്ടൻ അച്ഛന്റെ ചെവിയിൽ ചോദിച്ചു.
“അതെന്താ?”
“അമ്മയ്ക്ക് സ്വർണ്ണമാല വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞതെന്താ?, എടീ, നെനക്ക് സ്വർണ്ണമാലേക്കാൾ എണക്കം മുത്തുമാലേന്നല്ലേ...പാവം അമ്മ...ചക്കിപ്പൂച്ചേടെ കഴുത്തിൽ മാലകെട്ടിയപോലെയാ അമ്മയിപ്പോൾ നടക്കുന്നേ...”
അച്ഛൻ അപ്പുക്കുട്ടന്റെ വാ പൊത്തി. “അമ്മ കേക്കണ്ട”

ഉച്ചകഴിഞ്ഞതോടെ സേതുവിന്റെ സ്വഭാവത്തിന് ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി. അച്ഛൻ ഊണുകഴിഞ്ഞുള്ള ഉറക്കത്തിലേയ്ക്ക് വീണിരുന്നു. അമ്മ പതിവുപോലെ മാഞ്ചുവട്ടിലെ പരദൂഷണ കമ്മറ്റിയിൽ വായിൽ നാവിടാതെ അദ്ധ്വാനിച്ചുകൊണ്ടിരുന്നു.
രണ്ടുപേരേയും ഇത്തരം സന്ദർഭത്തിൽ ശല്യപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലന്ന് സേതുവിനും അറിയാം.
അതുകൊണ്ട് അവൾ അപ്പുക്കുട്ടന്റെ പുറകേ കൂടി.
“എനിക്കാ ഒരു രൂപാ തരാമോ? ഞാനേ ‘അൻപത്‘ പൈസ തരാം.” ‘അൻപത്’ പൈസയ്ക്ക് അച്ഛൻ പറഞ്ഞിരുന്നതുപോലെ മുഴുപ്പ് കൊടുക്കാൻ അവൾ അപ്പോഴും ശ്രമിച്ചിരുന്നു!
‘നിന്റെ വലിയ പൈസ നിന്റെ കൈയിലിരുന്നോട്ടെ...എനിക്ക് ഒരു രൂപ മതി” അപ്പുക്കുട്ടൻ പറഞ്ഞു.
കുറച്ച് നേരം തലേം ചൊറിഞ്ഞ് അവൾ അപ്പുക്കുട്ടനെ ചുറ്റിപ്പറ്റി നിന്നു. പിന്നെ ഒരോട്ടമായിരുന്നു. വീടിന് ഒരു വലം വെച്ച് അവൾ വീണ്ടും അപ്പുക്കുട്ടന്റടുക്കലെത്തി.
“പിന്നെ... ഞാനൊരു കാര്യം പറയട്ടെ...”
അമ്മപ്പശുവിന്റെ അകിടിനെ ചുറ്റി പശുക്കിടാവ് നടക്കുന്നതുപോലുള്ള അവളുടെ നടപ്പ് കണ്ടപ്പോഴേ അപ്പുക്കുട്ടന് എന്തോ പന്തികേട് മണത്തിരുന്നു.
“എന്താ?”
“ബിന്ദു പറയാണേ...” കുറച്ചുനേരം അവൾ തലയും ചൊറിഞ്ഞ് നിന്നു. തല മുഴുവൻ പേനാണ്. കൊണ്ടുപോയി മുടി വടിച്ചു കളയാൻ അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞതിന് എന്തെല്ലാം പ്രശ്നങ്ങളാണവളുണ്ടാക്കിയത്.
“പെണ്ണുങ്ങളായാൽ അങ്ങനെയാ...മുടിയുമുണ്ടാവും. പേനുമുണ്ടാവും.” അച്ഛനന്നങ്ങനെ പറഞ്ഞതോടെ സേതു അടങ്ങി. അവൾ അപ്പുക്കുട്ടനെ നോക്കി ഗോഷ്ഠി കാണിച്ചു. പക്ഷേ അമ്മ ഏറ്റു പിടിച്ചു. പെണ്ണുങ്ങളെ അടച്ചാക്ഷേപിച്ചതിൽ അമ്മ പ്രതിക്ഷേധിച്ചു. പ്രശ്നം മാഞ്ചുവട്ടിലെ കമ്മറ്റിയിൽ അവതരിപ്പിക്കുമോന്ന് അച്ഛന് പേടിയുണ്ടായിരുന്നു. പക്ഷേ അങ്ങനൊന്നും സംഭവിച്ചില്ല.
“ബിന്ദു പറയാണേ...ഒരു രൂപയാണ് വല്ല്യതെന്ന്...”
“വേല മനസ്സിലിരിക്കട്ടെ കുഞ്ഞേ, നിനക്ക് കിട്ടിയത് നീയെടുത്തോ...എനിക്ക് കിട്ടിയത് ഞാനും...” അപ്പുക്കുട്ടൻ ഞാന്നു കിടന്നിരുന്ന മാവിൻ‌കൊമ്പിൽ കൈപിടിച്ച് തൂങ്ങിയാടിക്കൊണ്ടിരുന്നു.
“പിന്നെ ഒരു രൂപാക്കാരൻ മൊതലാളി നടക്കണു...”
“ ങ്ഹാ, മൊതലാളി തന്നെയാ.” അപ്പുക്കുട്ടന് അവളുടെ കളിയാക്കൽ ഒട്ടും ഇഷ്ടപ്പെട്ടില്ല. നല്ലൊരു ദിവസമായിട്ട് അച്ഛന്റെ കൈയിൽ നിന്നും കിഴുക്ക് വാങ്ങേണ്ടന്ന് കരുതി മാത്രം അവൻ കയ്യാങ്കളി ഒന്നും നടത്തിയില്ല.
“മൊതലാളിക്ക് ചൊണയൊണ്ടോ എന്നോട് പന്തയം വെയ്കാൻ...” ഇത്തിരിപ്പോന്നൊരു കാന്താരിപ്പെണ്ണ് അപ്പുക്കുട്ടനെ വെല്ലുവിളിക്കുന്നു!
“എന്ത് പന്തയം?” പന്തയത്തിലെന്നും അപ്പുക്കുട്ടനേ ജയിച്ചിട്ടുള്ളു. ഇത്തിരിപ്പോന്ന ഈ കാന്താരീടെ മുന്നിൽ തോറ്റുകൊടുക്കാനോ? അപ്പുക്കുട്ടൻ അതിനൊരിക്കലും തയ്യാറല്ല്ലായിരുന്നു. ആണിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം! അത് അനുവദിക്കാൻ പാടില്ല. മുളയിലേ നുള്ളണം.
“അതേ... ഏറ്റവും കൂടുതൽ വെള്ളം കുടിക്കണതാരണന്ന് പന്തയം!”
ഇത്ര നിസ്സാരമായൊരു കാര്യമാണോ പന്തയമായിട്ട് പറയുന്നത്. അപ്പുക്കുട്ടൻ മറിച്ചൊന്നും പറഞ്ഞില്ല. വിജയം സുനിശ്ചിതം!
രണ്ടുപേരും പഞ്ചായത്ത് കിണറ്റിനടുത്തേക്ക് നടന്നു.
“ആദ്യം ഞാൻ കുടിക്കാം.” സേതു പറഞ്ഞു. അപ്പുക്കുട്ടനും അതുതന്നെ നല്ലതെന്ന് തോന്നി.
കിണറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം കോരി അപ്പുക്കുട്ടൻ സേതുവിന്റെ കൈക്കുമ്പിളിലേയ്ക്ക് സാവധാനം ഒഴിച്ചു കൊടുത്തു. അവളത് കുടിച്ചുകൊണ്ടുമിരുന്നു.
ഏകദേശം ബക്കറ്റിന്റെ കാൽഭാഗം വെള്ളം അവൾ കുടിച്ചുകാണും. പെട്ടെന്ന് അപ്പുക്കുട്ടനെ അതിശയപ്പെടുത്തിക്കൊണ്ട് അവൾ താഴെ തറയിലേയ്ക്കിരുന്നു. രണ്ടുകൈകൊണ്ടും വയർ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു അവൾ!
“എന്താ? എന്തു പറ്റി?”
അപ്പുക്കുട്ടന്റെ ചോദ്യത്തിന് മറുപടി രാവിലെ അൻ‌പത് പൈസായ്ക്ക് വേണ്ടി ഉണ്ടാക്കിയതുപോലെ തന്നെയായിരുന്നു. മീൻ‌കാരൻ കോയ കൂവുന്നതുപോലെ!
കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് അവൾ പറയുന്നുണ്ടായിരുന്നു.”എന്നെക്കൊണ്ട് വെള്ളമെല്ലാം കുടിപ്പിച്ച് എന്റെ വയറെല്ലാം പൊട്ടുന്നേ...എന്റെ വയറെല്ലാം പൊട്ടുന്നേ...”
അപ്പുക്കുട്ടന് എന്തുചെയ്യണമെന്ന് ഒരുപിടിയും കിട്ടിയില്ല.
“ഞാനച്ഛനോട് പറയുമേ....ഞാനമ്മയോട് പറയുമേ...എന്റെ വയറ് പൊട്ടുന്നേ...” അലറലിന് ഒരു അറുതിയുമില്ലായിരുന്നു.
അപ്പുക്കുട്ടൻ ആകെ വെപ്രാളത്തിലായി. സംഗതി കാര്യമാകാനാണ് സാധ്യത. അച്ഛനറിഞ്ഞാൽ അടി ഉറപ്പ്.
‘ഒന്നുമറിയാത്ത പെണ്ണിനെ വെള്ളം കുടിപ്പിച്ച് വയറ് കേടാക്കിയെന്ന്‘ അമ്മയും പറയും.ഉറപ്പാണത്!
അപ്പുക്കുട്ടന്റെ കൈ അറിയാതെ പോക്കറ്റിലേയ്ക്ക് പോയി. തിരികെ വന്ന കൈയ്യിൽ ഒരു രൂപ നോട്ടുണ്ടായിരുന്നു. സേതുവിന്റെ കരച്ചിൽ പിടിച്ച് നിർത്തിയത് പോലെ നിന്നു.
അവൾ അപ്പുക്കുട്ടന്റെ കൈയ്യിൽ നിന്നും ഒരു രൂപ നോട്ട് തട്ടിപ്പറിച്ചുകൊണ്ട് വീട്ടിലേയ്ക്ക് ഓടി.
അപ്പുക്കുട്ടൻ പുറകേ ഓടിയില്ല...അവൻ കരഞ്ഞില്ല...
താടിക്ക് കൈ താങ്ങി അവനങ്ങനെ നിന്നു.
പെണ്ണിന്റെ ശക്തി അവളുടെ കണ്ണിരാണന്ന് അച്ഛൻ പറയുന്നത് ശരി തന്നെ. അവനോർത്തു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP