Followers

ഊഴവും കാത്തുനിൽക്കുന്നവർ

Friday, January 2, 2015


അമ്മയുടെ പാലിന്റെ മധുരം, ചൂട്...ആസ്വദിച്ച് മതിയാകുന്നതിന്‌ മുന്നേ എന്നെയവർ പിടിച്ച് മാറ്റുമായിരുന്നു. നഷ്ടമാകുന്ന ആ രുചി എന്റെ നാവിനെ വല്ലാതെ വഴറ്റി. ഊഷ്മളമായ ആ ഗന്ധം എന്റെ മൂക്കുകളെ വികസിപ്പിച്ചു. എനിക്കത് എന്നും നഷ്ടം തന്നെയായിരുന്നു.
എന്റെ നഷ്ടം എന്നിൽ ദു:ഖമുണ്ടാക്കിയെങ്കിലും അതു കുറച്ചുനാളത്തേയ്ക്കേ ഉണ്ടായിരുന്നുള്ളു. പിന്നെ ഞാൻ സന്തോഷിച്ചു. നിറഞ്ഞ ഗ്ലാസിൽ രാധുമോൾ പാൽ നുകരുമ്പോൾ ഞാൻ നോക്കി നിന്നു. കൊതികിട്ടുമെന്ന്‌ പറഞ്ഞ്‌ രാധുമോളുടെ അമ്മ ഗ്ലാസിൽ വിരലിട്ട്‌ ഒരു തുള്ളി പാൽ തട്ടിത്തെറിപ്പിക്കുമ്പോൾ എനിക്കവരോട്‌ സഹതാപമാണ്‌ തോന്നിയത്‌. പക്ഷേ ഞാനതവരോട്‌ എങ്ങനെ പറയും. എനിക്കറിയാവുന്നത്‌ സ്നേഹത്തിന്റെ നിശബ്ദതയാണ്‌. എന്റെ ശബ്ദം, ഒരു പക്ഷേ എന്റെ അമ്മയുടേതും; മറ്റുള്ളവർക്ക്‌ അസഹ്യതയുണ്ടാക്കുന്നതാണന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. കരച്ചിലടക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. എങ്കിലും...
എങ്കിലും, ചില നിമിഷങ്ങളിൽ അറിയാതെ എന്റെ ഹൃദയത്തിന്റെ നൊമ്പരം പുറത്തുവന്നിരുന്നു. ഞാനുമൊരു ജീവിയല്ലേ?
കാലങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. അത് എന്നിലും മാറ്റം വരുത്തി. ഞാൻ വളർന്നു.
രാധുമോളുടെ അമ്മ പറയുന്നതുകേട്ടു. “തീറ്റ കൊടുത്താലെന്താ, ഒത്തൊരു കാളക്കൂറ്റനായില്ലേ?”
എനിക്കാദ്യമായി അഭിമാനം തോന്നി. ഞാൻ അമ്മയെ നോക്കി. അമ്മ  എന്റെ കഴുത്തിൽ നക്കി.
പരുപരുത്ത നാവിന്റെ ചൂടിൽ എത്രനേരം ഞാൻ ലയിച്ചുനിന്നു എന്ന് എനിക്ക് തന്നെ അറിയില്ല.

പിറ്റേദിവസം കുറച്ചാളുകൾ എന്നെ കെട്ടിയിട്ടിരുന്നതിന്റെ അടുത്തു വന്നു. അവരെന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മ കരച്ചിൽ തുടങ്ങി. രാധുമോളുടെ അമ്മ എന്റെ അമ്മയെ തൊഴുത്തിൽ നിന്നും അഴിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി. പിന്നെ ഞാനവരെ കണ്ടിട്ടില്ല. പക്ഷേ ആ രോദനം ഞാൻ കേൾക്കുന്നുണ്ടായിരുന്നു.സങ്കടം തോന്നിയില്ല.എന്റെ ജീവിതം ഇങ്ങനെയൊക്കെയാണന്ന് ഞാനിതിനോടകം പഠിച്ചിരിക്കുന്നു.
പുതിയ കയർ എന്റെ കഴുത്തിൽ വീണു. ആരൊക്കെയൊ ബലമായി എന്റെ പുറകിൽ തള്ളുന്നുണ്ടായിരുന്നു. ഓടുന്ന വണ്ടിയിൽ വീഴാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. കഴുത്തിലേയും, ശരീരത്തിലേയും കയറുകൾ വല്ലാതെ വലിഞ്ഞുമുറുകി എവിടെയൊക്കെയോ നീറ്റലുണ്ടാക്കിക്കൊണ്ടിരുന്നു. ഞാൻ എന്നെത്തന്നെ മറന്നു. ജനിച്ചപ്പോൾ മുതൽ സ്വത്വത്തെ മറക്കേണ്ടിവന്നവന്‌ ഇനിയെന്ത്?
രക്തമണമുള്ള കുടുസായ ഒരു മുറിയിൽ എന്നെപ്പോലെ കുറേപ്പേരെ ഞാൻ കണ്ടു. അവരുടെ കണ്ണുകളിലെ ദൈന്യത ഞാൻ കണ്ടു. ഊഴവും കാത്തുനിൽക്കുന്നവർ...
രുചിയേറുന്ന എന്റെ മാംസം നിന്റെ തീൻ മേശയിലെത്തുമ്പോൾ മനുഷ്യാ, നീ ചിരിക്കും...നിന്റെ നാവിലൂടെ വെള്ളമൂറും...നീ ആഘോഷിക്കും...
പക്ഷേ, അതിൽ എന്റെ വേദനയുണ്ട്...കണ്ണീരുണ്ട്...
എങ്കിലും എനിക്ക്‌ ദു:ഖമില്ല. എന്റെ ശരീരം നിന്റേതുപോലെ കത്തിയെരിഞ്ഞ്‌ അന്തരീക്ഷത്തെ മലിനമാക്കുന്നില്ലല്ലോ...എന്റെ ശരീരം നിന്റേതുപോലെ ചീഞ്ഞഴുക്കി ഭൂമിയെ അശുദ്ധമാക്കുന്നില്ലല്ലോ. നാവിൽ നിന്നും വിട്ടുമാറാത്ത അതിന്റെ രുചിയെക്കുറിച്ച് നീയെന്നും പറഞ്ഞുകൊണ്ടിരിക്കും. എനിക്കതുമതി. ജീവിതം ധന്യം!

Read more...

ആഞ്ഞു പിടിച്ചാൽ... വേണ്ട സാവധാനമായാലും മതി.

Wednesday, December 31, 2014

കുഞ്ഞൂസിന്റെ ഒരു പോസ്റ്റ് കണ്ടപ്പോൾ എഴുതണമെന്ന് തോന്നിയതാണ്‌. പഴയ കാല ബ്ളോഗിലേയ്ക്ക് ആ പോസ്റ്റ് കുറച്ച് നേരത്തേക്കെങ്കിലും എന്നെ കൊണ്ടുപോയി.
അന്നത്തെ ആ ബ്ലോഗർമാർക്കൊക്കെ എന്തു പറ്റി?
അവരൊക്കെ എന്നെന്നേക്കുമായി എഴുത്ത് നിർത്തിയോ?
അതോ മറ്റേതെങ്കിലും പേരിൽ ഇപ്പോഴും ബൂലോകത്ത് ചുറ്റിയടിക്കുന്നുണ്ടോ?
വേറെയേതെങ്കിലും സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപൃതരാണോ? അങ്ങനെ കുറച്ച് സംശയങ്ങൾ വെറുതേ മനസ്സിലോട്ടു വന്നു.

കുറച്ചുപേരുടെ പേരുകൾ പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടിവന്നു. അഗ്രജൻ, ദേവേട്ടൻ, അനോണി മാഷ്, ഇത്തിരിവെട്ടം, ഇടിവാൾ,സുൽ,സു, ബിരിയാണിക്കുട്ടി,ഇട്ടി, ത്രേസ്യാക്കൊച്ച്Inji Pennu
അപ്പു, G മനു, തമനു(തലതിരിഞ്ഞവൻ), സാജൻ, ശ്രീ, കുട്ടന്മേനോൻ, വിശാലൻ, ഇഞ്ചി,കുട്ടിച്ചാത്തൻ,ദിൽബാസുരൻ, ഇക്കാസ്, സാൻഡോസ്,പച്ചാളം, കൈപ്പള്ളി, ചിത്രകാരൻ, വിചാരം, ശ്രീജിത്ത്, പോൾ ചേട്ടൻ,  ഞാൻ(ഇപ്പോഴത്തെ  പ്ലസ്സിലെ ഞാൻ അല്ല), വല്യമ്മായിതറവാടി, ദിവാസ്വപ്നം, വേണുവേട്ടൻ, മഴത്തുള്ളി, അഭിലാഷങ്ങൾ, ഏറനാടൻ, അരീക്കോടൻകുറുമാൻ, നിരക്ഷരൻ, സുന്ദരൻ,  ...അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു.
ബ്ലോഗിൽ സജീവമായ് നിലനിന്നവർ...ചിലർ ഇപ്പോഴുമുണ്ട് എന്നുള്ളത് സന്തോഷം തരുന്നു.
എഴുതുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്‌ എഴുത്തിനെ പ്രോൽസാഹിപ്പിക്കുകയെന്നതെന്നതും.  കമന്റുകൾ അതിനേറെ സഹായിക്കുന്നു. സഹായിച്ചിട്ടുണ്ട്.
ദിൽബന്റേയും ,അഭിലാഷിന്റെയും കമന്റുകൾ എപ്പോഴും വ്യത്യസ്തമായി നിലനിന്നുപോന്നു. ഒരു പക്ഷേ അതിപ്പോഴും വേറിട്ടു നിൽക്കുന്നു!!!(എന്റെ ചില പോസ്റ്റുകളിലെ കമന്റുകൾ ഉദാഹരണം)

പഴയ ബ്ളോഗർമാർ മുൻധാര ബ്ളോഗ്ഗിങ്ങിൽ നിന്നു മാറി നിൽക്കുമ്പോഴും മലയാളം ബ്ലോഗ് സജീവമാണ്‌.
ഒരുകൂട്ടം നല്ല എഴുത്തുകാർ ഇപ്പോഴുമുണ്ട്. അവരെ പ്രോൽസാഹിപ്പിക്കുന്ന, ബ്ലോഗുകളൊന്നും വിട്ടുകളയാതെ, ബ്ലോഗുകളിൽ നിന്നും ബ്ലോഗുകളിലേയ്ക്ക് വായന തുടർന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല വായനക്കാരും എഴുത്തുകാരും ഇപ്പോഴുമുണ്ട്.അജിത്കുമാർ, തങ്കപ്പേട്ടൻ, ഫൈസൽ ബാബു തുടങ്ങിയവർ ഉത്തമോദാഹരണങ്ങൾ.
പണ്ട് ശ്രീ കയറാത്ത, വായിക്കാത്ത, കമന്റാത്ത ബ്ലോഗുകൾ വളരെ ചുരുക്കമായിരുന്നു. ഇന്ന് അജിത്തേട്ടന്റെ കമന്റുകളില്ലാത്ത ബ്ളോഗ് പോസ്റ്റുകളില്ലായെന്നു തന്നെ പറയാം.
പുതിയ ബ്ലോഗേഴ്സിനെ പ്രോൽസാഹിപ്പിച്ചു കൊണ്ട് ശ്രീജിത്തിനെപ്പോലുള്ളവർ ചെയ്തിരുന്നതോ, ഒരു പക്ഷേ അതിനേക്കാളുമേറെയോ ഇന്ന് ഫൈസൽ ബാബുവിനെപ്പോലുള്ളവർ ചെയ്തുവരുന്നു.

നിലവാരമുള്ള എഴുത്തുകാർ ധാരാളമുണ്ടായിട്ടുണ്ട്‌. ഇപ്പോഴുമുണ്ട്‌. റോസിലി ജോയ്‌, എച്ച്മുക്കുട്ടി, പട്ടേപ്പാടം റാംജി, അറങ്ങോട്ടുകര മുഹമ്മദ്‌ എന്നുള്ളവർ ചിലപേരുകൾ മാത്രം.

പറഞ്ഞു പറഞ്ഞ് നീണ്ടുപോകുന്നു. ചുരുക്കട്ടെ...പഴയ ബ്ളോഗേഴ്സ് പുതിയ ബ്ലോഗേഴ്സ് എന്നുള്ളതല്ല പ്രശ്നം. എഴുത്തിന്റെ അസ്ക്യത ഉള്ളവർ അത് ഇല്ലാണ്ടാക്കരുത്.
സുല്ലിന്റെ തേങ്ങാകൾ വീണ്ടും ഉടയട്ടെ. അഗ്രജന്റെ ആഴ്ചക്കുറിപ്പുകൾ ഇനിയുമുണ്ടാവട്ടെ.
നഷ്ടമാകുന്നത് മലയാളത്തിനാണ്‌. മലയാളം ബ്ളോഗിനാണ്‌.

ഒന്നാഞ്ഞു പിടിച്ചാൽ...വേണ്ട പതുക്കെ ആയാലും മതി. എന്തെങ്കിലുമൊക്കെ എഴുതൂ പ്ലീസ്...


പലരുടേയും പേരുകൾ വിട്ടുപോയിട്ടുണ്ടാകാം. മന:പൂർവമല്ല. അറിവില്ലായ്മയാണ്‌. പൊറുക്കുക.
അപ്പോ പറഞ്ഞ പോലെ. എല്ലാർക്കും എല്ലാം തികഞ്ഞ ഒരു 2015 ഉണ്ടാകട്ടെ.
സസ്നേഹം
സതീശൻ.

(ഏറേക്കാലം ബ്ലോഗിൽ നിന്നും വിട്ടു നിന്ന എന്നെ കുത്തിപ്പൊക്കിയ ഗൗരീനാഥന്‌ നന്ദി)

Read more...

ഹമീസ്

Friday, December 26, 2014

ഈജിപ്റ്റ് ജീവിതത്തിന്റെ മറ്റൊരു ഏട്...
 2013 ൽ ഇവിടെ വിപ്ലവം പൊടിപിടിക്കുന്ന സമയം.
ഹമീസ്. ഞങ്ങളുടെ ഡ്രൈവറായിരുന്നു. കഷണ്ടിത്തലയനായിരുന്ന ഒരു മദ്ധ്യവയസ്കൻ. രാവിലേയും വൈകുന്നേരവും ഞങ്ങൾ കുറച്ച് ഇന്ത്യാക്കാരെ പെറുക്കിക്കൂട്ടി വണ്ടിയിലിട്ട്; കമ്പനിയിലോട്ടും തിരിച്ചും ഹമീസ് ഓടിക്കൊണ്ടിരുന്നു. ഏകദേശം ഏഴെട്ടു മാസം.
2013 ജൂൺ.
ഇവിടെ ഒരു അവധി ദിവസം. ഞങ്ങൾ എല്ലാവരും കൂടി ഹമീസിനെ ചട്ടം കെട്ടി ഫാമിലി സഹിതം ‘ഫയൂം’ സന്ദർശിക്കാൻ തീരുമാനിച്ചു. ‘ഫയൂം’, ഈജിപ്റ്റിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലങ്ങളിലൊന്നാണ്‌. കാണാൻ പറ്റുന്ന കുറെ സ്ഥലങ്ങളും, പൂന്തോട്ടങ്ങളും, വെള്ളച്ചാട്ടവും, പോരാത്തതിന്‌ മനോഹരമായ ഒരു വലിയ തടാകവും എല്ലാം അവിടെയുണ്ടന്നുള്ള അറിവ് ഞങ്ങൾക്ക് ഹരം നൽകി.

ഞങ്ങൾക്ക് കിട്ടിയ അറിവ് ഞങ്ങൾ ഹമീസിന്‌ പകർന്ന് നൽകി. അറബിയിൽ!( ഹമീസിന്‌ അറബിയേ അറിയൂ.)
“മെഷീ, മെഷീ” ഹമീസ് റെഡി. ഞങ്ങളും റെഡി രാവിലെ 7 മണിക്ക്.
അങ്ങനെ ആ യാത്ര തുടങ്ങി.
ഇടയ്ക്ക് ‘റിഹാബ്’ സിറ്റിയിൽ നിന്നും മറ്റൊരു സുഹൃത്തും ഫാമിലിയും കൂടി കയറാനുണ്ടായിരുന്നു. ഹമീസിനോട് ആ സ്ഥലം അറിയാമോയെന്ന് ചോദിച്ചു.
‘നമ്മുക്ക് ചോദിച്ച് ചോദിച്ച് പോകാ’മെന്ന് മറുപടി. ഓക്കെ. ഡൺ. വണ്ടി വിട്ടു.
കുറെ കഴിഞ്ഞിട്ടും വണ്ടി റിഹാബിലെത്തുന്നില്ലന്ന് കണ്ട് ഹമീസിനോട് ചോദിച്ചു.
“റിഹാബ്?”
“മെഷീ, മെഷീ” ഹമീസ് വഴിയരുകിൽ വണ്ടി നിർത്തി. പിന്നെ അവിടെ കാണുന്നവരോടെല്ല്ലാം റിഹാബിലേയ്ക്കുള്ള വഴി ചോദിക്കാൻ തുടങ്ങി. അവസാനം ചോദ്യവും ഉത്തരവുമൊക്കെ ഒരു പരുവത്തിലാക്കി ഹമീസ് വണ്ടി വന്ന വഴിയേ തിരിച്ചുവിട്ടു. ഏകദേശം 30 കിലോമീറ്റർ തിരിച്ച് വന്ന് സുഹൃത്തിനേയും കുടുംബത്തേയും വണ്ടിയിൽ കയറ്റുമ്പോൾ സമയം 8 മണി.
ഇനി ഏകദേശം 2 മണിക്കൂർ യാത്രയുണ്ട് ഫയൂമിലേയ്ക്ക്...
ഫയൂം മരുഭൂമിയുടെ മനോഹാരിതയൊക്കെ കണ്ട് ഞങ്ങളിരുന്നു. മരുഭൂമിയല്ലേ... വഴി ചോദിക്കാൻ ഒരു പൂച്ച പോലുമില്ല. ഹമീസ് വണ്ടി പറപ്പിച്ചുകൊണ്ടിരുന്നു. ഗൂഗിൾ മാപ്പൊക്കെ നോക്കി ഞങ്ങളും...ഇനിയുമൊരു തെറ്റു വരരുത്.
ഇടയ്ക്കിടയ്ക്ക് ഫയൂമിലേയ്ക്കുള്ള ബോർഡൊക്കെ കണ്ടു തുടങ്ങി. ഗൂഗിളും വഴി ശരിയാണന്ന് പറഞ്ഞുകൊണ്ടിരുന്നു.
2 മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കഴിഞ്ഞപ്പോൾ ഹമീസിനോട് ഞങ്ങൾ പറയാൻ തുടങ്ങി, വഴി ചോദിക്കാൻ.
‘മെഷീ, മെഷി.’ പതിവ് പല്ലവി!
വണ്ടിയുടെ വേഗതയിൽ ഒരു മിന്നായം പോലെ വലതു വശത്ത് fayoum lake എന്ന ബോർഡ് ഞങ്ങൾ കണ്ടു.
അറിയാവുന്ന അറബിയിലൊക്കെ ഹമീസിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ കേൾക്കാൻ? പുള്ളി ‘മെഷി, മെഷി’ പറഞ്ഞ് വണ്ടി പറപ്പിച്ചു.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വല്ലതുമാണോയെന്ന സംശയം ചിലരൊക്കെ പ്രകടിപ്പിച്ച് തുടങ്ങി. ഏതായാലും വരുന്നിടത്ത് വെച്ച് കാണമെന്ന് വിചാരിച്ച് ഞങ്ങളിരുന്നു.
ഓടി മടുത്ത് കഴിഞ്ഞ് ഹമീസ് വണ്ടി ഒരിടത്ത് നിർത്തി വഴിചോദിച്ചു.
‘മടിയൻ മല ചുമക്കും’ 80 കിലോമീറ്റർ പുറകോട്ട് ഓടേണ്ടി വന്നു.  10 മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ ഫയൂം ലേക്കിലെത്തിയപ്പോൾ സമയം ഏകദേശം 12 മണി!
കുറച്ചുനേരം അവിടെയൊക്കെ കറങ്ങി തിരിഞ്ഞ്, ആഹാരമൊക്കെ കഴിച്ച് അടുത്ത സ്ഥലത്തേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. വെള്ളച്ചാട്ടവും, പൂന്തോട്ടങ്ങളുമൊക്കെ ഏകദേശം 50 കിലോമീറ്റർ അപ്പുറമാണ്‌!
ഹമീസ് ‘മെഷി, മെഷി’ പറഞ്ഞു.
ഇയാള്‌ ‘മെഷി’ പറഞ്ഞാൽ നല്ലോണം ചോദിച്ചിട്ടേ പോകാവൂ എന്ന് ചിലരൊക്കെ മുന്നറിയിപ്പ് തന്നു.
ഹമീസിനെകൊണ്ട് നിർബന്ധിപ്പിച്ച് വഴി ചോദിപ്പിച്ചു. അപ്പോഴാണത് മനസ്സിലായത്... പോകേണ്ട സ്ഥലത്തേയ്ക്കുള്ള റോഡ് വളരെ മോശം...വിജനമായ സ്ഥലത്തൂടെയുള്ള യാത്ര. ഹമീസ് പിന്മാറി. ഞങ്ങളും ഹമീസിനെ വെച്ചുള്ള ഒരു പരീക്ഷണത്തിനുകൂടിയുള്ള മാനസികാവസ്ഥയിലല്ലായിരുന്നു.
അങ്ങനെ ലക്ഷ്യത്തിലെത്താത്ത ആ യാത്ര അവസാനിച്ചു.
ഗുണപാഠം:
1. മടിയന്മാരായ ഈജിപ്ഷ്യൻസിനെ പൂർണ്ണമായി വിശ്വസിക്കരുത്.
2. അറബിയിലെഴുതിയ ബോർഡൊക്കെ നോക്കി വായിച്ച് ഇവന്മാര്‌ വണ്ടി ഓടിക്കുമെന്ന് ഒരിക്കലും കരുതരുത്.
3. ഈജിപ്റ്റിന്റെ ഉൾപ്രദേശങ്ങളിലേയ്ക്കുള്ള യാത്രകളിൽ നല്ലതുപോലെ പ്രദേശം അറിയാവുന്ന ആരെങ്കിലും കൂടെയുണ്ടാകണം.


നാളുകൾ പിന്നേയും കടന്നുപോയി. ഹമീസ് നിത്യേന വരും. ഞങ്ങളെല്ലാവരും വണ്ടിയിൽ കയറും. ഓഫീസിൽ പോകും. വരും. അതങ്ങനെ തുടർന്നുകൊണ്ടിരുന്നു.
2013 ജൂലൈ.
ഒരു നാൾ രാവിലെ കാത്തുകാത്ത് നിന്നിട്ടും ഹമീസ് വന്നില്ല. കമ്പനിയിൽ ഫോൺ ചെയ്ത് വേറെ വണ്ടി വിളിച്ച് ഞങ്ങൾ ജോലിയ്ക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിലും ഹമീസ് വന്നില്ല. പകരം വേറെ വണ്ടിയും, ഡ്രൈവറും.
എന്താണ്‌ സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല രണ്ടുമൂന്ന് ദിവസങ്ങൾക്കേക്കെങ്കിലും.

ഗിസ പിരമിഡുകൾക്കടുത്തുള്ള ചില പ്രദേശങ്ങൾ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടവയാണ്‌. അവിടെയെവിടെയോ നിന്നായിരുന്നു ഹമീസ് വന്നിരുന്നത്. അന്നും പതിവുപോലെ ഞങ്ങളെ പിക്ക് അപ്പ് ചെയ്യാൻ രാവിലെ 6 മണിക്ക് വണ്ടിയുമായി തിരിച്ചതായിരുന്നു.
പക്ഷേ...
രാഷ്ട്രീയ അസ്ഥിരാവസ്ഥ മുതലെടുക്കുന്ന കുറ്റവാളികൾ ഹമീസിനുവേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു.ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന വണ്ടി തോക്കുമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോമ്പോൾ നിസ്സഹായനായ് ഹമീസ് നിന്നു.
ഹമീസിനെ പിന്നെ കണ്ടിട്ടില്ല. ഒരു വിവരവും കേട്ടിട്ടില്ല. എങ്കിലും റോഡരുകിൽ തലയക്ക് കൈയും കൊടുത്തിരുന്ന തേങ്ങുന്ന ഒരു പാവം വൃദ്ധന്റെ തേങ്ങൽ എനിക്ക് കാണാം...കേൾക്കാം.

Read more...

മാർട്ടിന്റെ സ്വപ്നം

Saturday, December 6, 2014

വളരെ കാലങ്ങൾക്ക്‌ മുൻപ്‌ ഏതോ തിരിവിന്‌ വലിച്ചെറിഞ്ഞതാണന്ന ഓർമ്മയിൽ നിന്നുമായിരുന്നു തിരച്ചിലിന്‌ തുടക്കം. കുറേ അധികം തിരയേണ്ടിവന്നെങ്കിലും മാർട്ടിൻ അവസാനം അതു കണ്ടുപിടിക്കുകതന്നെ ചെയ്തു. കട്ടിലിന്നടിയിൽ കാലങ്ങളോളം കിടന്നതുകൊണ്ട്‌ കുറച്ചധികം പൊടിപിടിച്ചു എന്നല്ലാതെ ഇപ്പോഴും പറയത്തക്ക കുഴപ്പമൊന്നുമില്ല. അയാൾക്ക്‌ വല്ലാത്ത ആശ്വാസവും സന്തോഷവും തോന്നി. ഒന്നു നന്നായി തൂത്ത്‌ തുടച്ചെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. പണ്ടെങ്ങോ  ജോലിതേടി തേരാപാര നടന്നപ്പോൾ, ഒരു സന്തത സഹചാരിയായിരുന്നു ഇവൻ. പിന്നെ ജോലിയും കൂലിയുമൊക്കെ നമ്മുക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ലന്ന്‌ മനസ്സിലാക്കിയ ഏതോ ദുർബല നിമിഷത്തിൽ വലിച്ചെറിഞ്ഞതാണ്‌...
 പൊടിതുടച്ച്‌ വൃത്തിയാക്കി മാർട്ടിൻ സ്യൂട്ട്കേസ്‌ തുറന്നു. അകത്തെന്തൊക്കെയോ കടലാസ്‌ കഷണങ്ങൾ കിടക്കുന്നുണ്ടായിരുന്നു. എന്താണന്നുപോലും നോക്കാതെ അതെല്ലാം വലിച്ച്‌ പുറത്തേയ്ക്കെറിഞ്ഞു. ചിലപ്പോൾ പഴയ മാർക്ക്‌ ലിസ്റ്റുകളോ, സർട്ടിഫിക്കറ്റുകളോ ഒക്കെ ആകാം. വയസ്‌ പത്ത്‌ നാൽപത്‌ കഴിഞ്ഞാൽ പിന്നെ അതിന്റെയൊക്കെ ആവശ്യമെന്ത്‌? സ്യൂട്ട്കേസ്‌ മാർട്ടിൻ മേശപ്പുറത്ത്‌ വെച്ചു. കുറച്ച്‌ നേരം ആലോചിച്ച്‌ നിന്നിട്ട്‌ അയാൾ മുറിക്ക്‌ പുറത്തിറങ്ങി. വേലിയരികിൽ പോയി നിന്ന്‌ ഒരു സിഗററ്റിന്‌ തീ കൊളുത്തി. അയാൾ എന്തോ അഗാധമായി ചിന്തിക്കുന്നതായി തോന്നി. സിഗററ്റ്‌ വലിച്ച്‌ തീരുന്നതു വരെ അയാൾ അവിടെ തന്നെ നിന്നു.
വേലിയിൽ നിന്നും താഴേയ്ക്ക്‌ ഞാന്നു നിന്നിരുന്ന ഒരു ചെമ്പരത്തി പൂവ്‌  അശ്രദ്ധയോടെ അയാൾ പറിച്ചെടുത്തു. സിഗററ്റുകുറ്റി അയാൾ ചെമ്പരത്തി പൂവിൽ കുത്തിക്കെടുത്തി. പിന്നെ ചെമ്പരത്തി പൂവ്‌ കൈവെള്ളയിലിട്ട്‌ ഞെരിച്ച്‌ താഴേയ്ക്കിട്ടു. അയാളുടെ കൈത്തലത്തിൽ പൂവിന്റെ പശപ്പും, നീലനിറവും പടർന്നു. കാലുകൾ കൊണ്ട്‌ ഒന്നുകൂടി ചെമ്പരത്തിപ്പൂവിനെ ചവുട്ടി ഞെരുക്കി അയാൾ അവിടെ നിന്നും നടന്നു.
മാർട്ടിൻ നടന്നുകൊണ്ടേയിരുന്നു. ചുണ്ടിലെ സിഗററ്റ്‌ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു.
എത്രദൂരം നടന്നെന്ന്‌ അറിയില്ല. അയാൾ ചെന്നെത്തിയത്‌ ഒരു പഴയ ഇരുനിലകെട്ടിടത്തിന്‌ മുന്നിലാണ്‌. പഴയതെങ്കിലും, ഇപ്പോഴും പ്രൗഢിയോടെ നില്ക്കുന്ന മനോഹരമായ ഒരു വീട്‌. വിശാലമായ ഒരു വളപ്പിന്നുള്ളിലായിരുന്നു ആ കെട്ടിടം. ചുറ്റും വള്ളിച്ചെടികളും, പടർപ്പുകളുമെല്ലാം കൂടി കണ്ടാൽ ആൾതാമസമുള്ള ലക്ഷണമൊന്നുമില്ലായിരുന്നു. തടികൊണ്ടുള്ള ഒരു ഗേറ്റ്‌ അടഞ്ഞുകിടന്നിരുന്നു. തടിഗേറ്റ്‌ ഒച്ചയുണ്ടാക്കാതെ തുറന്ന്‌ അയാൾ അകത്തുകയറി. പുല്ലുപിടിച്ച ഒരു ചെമ്മൺ പാത ആ വീടിന്റെ വാതില്ക്കലെത്തി രണ്ടായി തിരിഞ്ഞു.
   അയാൾ ഇടതുവശത്തുകൂടി നടന്ന്‌ ആ വലിയ കെട്ടിടത്തിന്റെ പുറകിലെത്തി. കെട്ടിടത്തിന്റെ പുറകിലും ധാരാളം വൃക്ഷങ്ങളുണ്ടായിരുന്നു. ഇലക്കൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കുഞ്ഞുകുഞ്ഞു പൊട്ടുകൾ പോലെ താഴെ തൊട്ടാവാടിച്ചെടികളിൽ പതിക്കുന്നു. ആ വീടിന്റെ ഓരോ ഭാഗവും കൃത്യമായി അറിയാവുന്ന രീതിയിലായിരുന്നു മാർട്ടിന്റെ പിന്നീടുള്ള ഓരോ നീക്കവും.
പുറകിലെ ഒറ്റവാതിൽ ജന്നൽ പതുക്കെ അയാൾ വലിച്ചു. കുറ്റിയിട്ടിട്ടില്ലാതിരുന്ന ജനൽ പാളി തുറന്നു വന്നു. തടികൊണ്ടുള്ള കമ്പിയഴികളിൽ മുഖമമർത്തി അയാൾ അകത്തേയ്ക്ക്‌ നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. അകത്ത്‌ നല്ല ഇരുട്ട്‌.
അപ്പോൾ അയാളൊരു ശബ്ദം കേട്ടു. വീടിന്റെ മുന്നിൽ ഒരു വാഹനം വന്നതുപോലെ... ജന്നൽ പാതി അടച്ച്‌ മാർട്ടിൻ ഒരു മരത്തിന്ന്‌ പിന്നിലൊളിച്ചു. അൽപസമയത്തിന്നുള്ളിൽ മുറിയിൽ വെട്ടം വീണു. ആരൊക്കെയോ ചേർന്ന്‌ ഒരു വൃദ്ധനെ ആ മുറിയിലേയ്ക്ക്‌ താങ്ങിക്കൊണ്ടുവന്നു. മാർട്ടിൻ ചിരിച്ചു. ഇലകളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം മാർട്ടിന്റെ തൂവെള്ള പല്ലുകളിൽ തട്ടി തിളങ്ങി. മുറിയിലിപ്പോൾ ആളനക്കമില്ല.
വണ്ടി സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു. വന്നവർ മടങ്ങിപ്പോവുകയായിരിക്കും.
ചുറ്റുപാടും ആകെ വീക്ഷിച്ചുകൊണ്ട്‌ അയാൾ മരങ്ങൾക്കിടയിൽ നിന്നും പതിയെ ഒച്ചയുണ്ടാക്കാതെ നടന്നുവന്ന്‌ ജന്നൽ വീണ്ടും തുറന്നു. വൃദ്ധൻ കട്ടിലിൽ കിടപ്പുണ്ട്‌. കാലുകൾ ജന്നലിന്നഭിമുഖമായിട്ടാണ്‌ വൃദ്ധൻ കിടന്നിരുന്നത്‌.
മരങ്ങൾക്കിടയിലൂടെ ആരോ ഓടി വരുന്നതുപോലെ തോന്നി മാർട്ടിന്‌ അപ്പോൾ. അയാൾ ജന്നൽ അടച്ച്‌ കുനിഞ്ഞ്‌ പിന്നോക്കം മാറി.
ജന്നലടയുന്ന ശബ്ദം കേട്ടാണന്ന്‌ തോന്നുന്നു വൃദ്ധൻ അവ്യക്തമായ എന്തോ ശബ്ദമുണ്ടാക്കി. മാർട്ടിൻ പിന്നയവിടെ നിന്നില്ല. വേഗത്തിൽ ശബ്ദമുണ്ടാക്കാതെ പിൻവശത്തെ മതിൽ ചാടിക്കടന്നു.

മുറിയിൽ തിരികെ എത്തിയ മാർട്ടിൻ വല്ലാതെ പരിക്ഷീണിതനായിരുന്നു. പക്ഷേ അയാൾ വേറെയെന്തൊക്കെയോ ചെയ്തു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു. അയാളുടെ ഓരോ നീക്കത്തിലും, ഓരോ പ്രവർത്തിയിലും അതു നിഴലിച്ചിരുന്നു. അയാൾ ധൃതിയിൽ അലമാരയുടെ മുകളിൽ വെച്ചിരുന്ന പഴയ പത്രക്കെട്ടുകളൊക്കെ എടുത്ത്‌ നിലത്തിട്ടു. പണ്ടെപ്പോഴോ വായിച്ച്‌ കഴിഞ്ഞ്‌ സൂക്ഷിച്ച്‌ വെച്ചിരുന്നവയാണ്‌! മാർട്ടിന്‌ അങ്ങനൊരു സ്വഭാവമുണ്ട്‌. പണ്ടുമുതലേ ഉള്ളതാണ്‌! വായിച്ച്‌ പ്രധാനമെന്ന്‌ തോന്നുന്ന വാർത്തയുള്ള പത്രങ്ങൾ സൂക്ഷിച്ചുവെയ്ക്കും. പലപ്പോഴായ്‌, കൂട്ടിവെച്ചിരിക്കുന്ന പഴയ പത്രങ്ങളുടെ നല്ലൊരു ശേഖരം തന്നെയുണ്ട്‌ മാർട്ടിന്‌.
അയാൾ കെട്ടുകളോരോന്നും അഴിച്ച്‌ ഓരോ പത്രവും വളരെ ശ്രദ്ധയോടെ നിവർത്തി നോക്കി. അയാൾ  ഏതോ പ്രത്യേക ദിവസത്തേയോ അല്ലെങ്കിൽ ഏതോ പ്രത്യേക വാർത്തയ്ക്കുവേണ്ടിയോ ആണ്‌ ആ തിരച്ചിൽ നടത്തുന്നതെന്ന്‌ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുമായിരുന്നു. പത്രങ്ങൾ ഒന്നൊന്നായി ചികഞ്ഞ്‌ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സിഗററ്റുകൾ പലത്‌ എരിഞ്ഞു തീർന്നിരുന്നു. കുറേ നേരത്തെ തിരച്ചിലിന്ന്‌ ശേഷം മാർട്ടിൻ ഒരു പത്രം കണ്ടുപിടിച്ചു. അതു കൈയിൽ പിടിച്ച്‌ നിവർത്തി അയാൾ പലതവണ വായിച്ചു. ഏതോ പ്രത്യേക തരത്തിലുള്ള ഉത്സുകത അയാളുടെ മുഖത്ത്‌ നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. പത്രമെടുത്ത്‌ അയാൾ സ്യൂട്ട്കേസിനടുത്തേയ്ക്ക്‌ നടന്നു. അയാൾ ആ പത്രം നിവർത്തി സ്യൂട്ട്കേസിന്റെ മുകളിലേയ്ക്കുള്ള പാളിക്കകത്ത്‌ തലക്കെട്ട്‌ നന്നായി കാണാവുന്ന വിധം നിവർത്തി വെച്ചു.
‘ചിക്കാഗോ നഗരത്തെ വിറപ്പിച്ച സീരിയൽ കില്ലർ!’ തലക്കെട്ടിന്റെ താഴെ ചിരിച്ചുകൊണ്ടുനില്ക്കുന്ന ഒരു കഷണ്ടിത്തലയന്റെ ചിത്രം.
മാർട്ടിൻ ആത്മഗതമെന്നോണം ആ ചിത്രത്തെ നോക്കി പറഞ്ഞു, ‘ എടോ തന്നെ കണ്ടാൽ 39 പേരെ കൊന്നതായി ആരും വിശ്വസിക്കില്ല കേട്ടോ!!!’.
കൈകൾ രണ്ടും പുറകിലേയ്ക്ക്‌ തറയിൽ കുത്തി, കാലുകൾ നീട്ടി ആശ്വാസത്തോടെ അയാൾ ചിക്കാഗോയിലെ സീരിയൽ കില്ലറെത്തന്നെ നോക്കിയിരുന്നു. അയാളുടെ മുഖത്ത്‌ വല്ലാത്ത ഒരു ചിരി തെളിഞ്ഞുവന്നു. നെടുവീർപ്പിട്ടുകൊണ്ട്‌ അയാൾ എണീറ്റു. അപ്പോൾ അയാളുടെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു...
‘ഞാനും നിന്നെപ്പോലെ ഒരു നാൾ പത്ര വാർത്തയിൽ വരും. സീരിയൽ കില്ലറായി...’

പലപ്പോഴായി ശേഖരിച്ചു വെച്ചിരുന്ന ആയുധങ്ങൾ ഓരോന്നായി അയാൾ സ്യൂട്ട്കേസിൽ അടുക്കി. പലതരം കത്തികൾ, വെട്ടുകത്തി, മഴു, കത്രിക,കയർ...
ചിത്രപ്പണിയോടുകൂടിയുള്ള പിടിയുള്ള ഒരു കത്തി അയാൾക്ക്‌ വളരെ ഇഷ്ടമായിരുന്നു.കൈവിരലുകൾ കൊണ്ട്‌ അയാളതിന്റെ മൂർച്ച തിട്ടപ്പെടുത്തി. പിന്നെ സ്വന്തം കഴുത്തിൽ വെച്ച്‌ മുകളിലോട്ടും താഴോട്ടും ഉരസി.
ചിക്കാഗോയിലെ സീരിയൽ കില്ലർ ഇതൊന്നുമായിരുന്നില്ല ഓപ്പറേഷന്‌ ഉപയോഗിച്ചിരുന്നത്‌. മാർട്ടിന്‌, എന്തോ ചിക്കാഗോയിലെ സീരിയൽ കില്ലറുടെ രീതിയോട്‌ അത്ര താല്പര്യം തോന്നിയില്ല. അതൊക്കെ ആർക്കും ചെയ്യാവുന്നതേയുള്ളു! തോക്കുകൊണ്ട്‌ ദൂരെ നിന്ന്‌ ഠേ...ഠേ... എന്ന്‌  വെടിവെയ്ക്കാൻ ആർക്കും കഴിയും.
കുറച്ചുകൂടെ ത്രില്ലിങ്ങായിരിക്കണം തന്റെ ഓപ്പറേഷനെന്ന്‌ മാർട്ടിന്‌ നിർബന്ധമുണ്ടായിരുന്നു. ചോര ചീറ്റണം...ആ ചോരയിൽ കൈ മുക്കി ഇരയുടെ വീടിന്റെ വാതിലിൽ അടയാളമിടണം. മാർട്ടിൻ എന്ന സീരിയൽ കില്ലറുടെ മുദ്ര എല്ലാ ഓപ്പറേഷനിലുമുണ്ടാകണം. ജനം നടുങ്ങണം. നാട്‌ വിറങ്ങലിക്കണം. പോലീസിന്‌ ഉറക്കമില്ലാത്ത രാവ്‌ സമ്മാനിക്കണം. പത്രങ്ങൾ എഴുതിയാലും എഴുതിയാലും തീരാത്ത വിറങ്ങലിക്കുന്ന വാർത്തകൾ കൊണ്ട്‌ നിറയണം...

കുറഞ്ഞത്‌ നാൽപത്‌...  ഏറ്റവും കുറഞ്ഞത്‌ നാൽപതുപേർ...
നാൽപത്‌ അയാളുടെ ഇഷ്ടനമ്പരായി. അതുകൊണ്ട്‌ തന്നെയാണ്‌ അയാൾ നാൽപത്‌ ആയുധങ്ങൾ ശേഖരിച്ചത്‌. ഒരിക്കൽ ഉപയോഗിച്ചത്‌ വീണ്ടും ഉപയോഗിക്കരുത്‌...അത്‌... അത്‌  മാർട്ടിന്‌ മാത്രമറിയാവുന്ന ഏതോ നിഗൂഢ സ്ഥലത്തേയ്ക്ക്‌ മാറ്റപ്പെടും. എല്ലാം അയാൾ തീരുമാനിച്ചുറപിച്ചിട്ടുണ്ട്‌.
മാർട്ടിൻ എന്ന സീരിയൽ കില്ലറുടെ കൈകളിൽ കിടന്ന്‌ പിടഞ്ഞ്‌ പിടഞ്ഞ്‌ പരലോകം പൂകാൻ വിധിക്കപ്പെട്ട ഇരകളുൾപ്പെടെ...
 ആദ്യ ഓപ്പറേഷന്റെ വിജയമാണ്‌ ഏറ്റവും പ്രധാനം. തുടക്കം നന്നായാൽ ഒടുക്കവും നന്ന്‌!

ആദ്യത്തെ ഉദ്യമം. അത്‌ പാഴവരുത്‌. മാർട്ടിനത്‌ നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ തന്റെ ആദ്യ ഇര പ്രായേണ എളുപ്പമുള്ളതാക്കാൻ മാർട്ടിൻ തീരുമാനിച്ചത്‌. വളരെ നാളുകളുടെ പരിശ്രമത്തിന്നു ശേഷമാണ്‌ മാർട്ടിൻ ആ വീടും, വൃദ്ധനേയും കണ്ടുപിടിച്ചത്‌.
ചിത്രപ്പണിയോടുകൂടിയ കത്തി ശ്രദ്ധാപൂർവ്വം പാന്റ്സിനകത്ത്‌ തിരുകി, സ്യൂട്ട്കേസ്‌ അടച്ച്‌, മുറി പൂട്ടി മാർട്ടിൻ പുറത്തേയ്ക്കിറങ്ങി. ഇരുനിലകെട്ടിടത്തെ ലക്ഷ്യമാക്കി അയാൾ നടന്നു.
ആ വീടിന്റെ  ഓരോ മുക്കും മൂലയും ഇതിനോടകം അയാൾക്ക്‌ ഹൃദിസ്ഥമാണ്‌.
ജന്നൽ തുറന്ന്‌ വൃദ്ധനക്കത്തുണ്ടന്ന്‌ ഉറപ്പുവരുത്തി.
 കാലപ്പഴക്കം കൊണ്ട്‌ ഉറഞ്ഞ്‌ വീഴാറായ പിന്നാമ്പുറത്തെ വാതിൽ തുറക്കുന്നതിന്‌ വലിയ ആയാസപ്പെടേണ്ടി വന്നില്ല.
അകത്തു മുഴുവൻ ഇരുട്ടാണ്‌. എങ്കിലും മാർട്ടിന്‌ എല്ലാം വ്യക്തം. അയാൾ വൃദ്ധന്റെ അടുത്തെത്തി. വൃദ്ധൻ ഉറക്കത്തിലാണന്ന്‌ തോന്നുന്നു. സമയം പാഴാക്കേണ്ട.
ചോര ചീറ്റണം. ചോരയിൽ മുക്കിയ കൈ മുൻവാതിലിൽ പതിയ്ക്കണം. മാർട്ടിന്റെ കൈ ചിത്രപ്പണിയോടുകൂടിയ പിടിയുള്ള കത്തിയിൽ മുറുകി. ഒറ്റക്കുത്ത്‌...നെഞ്ചുപിളർന്ന്‌ കത്തികേറണം....അയാൾ കത്തിയുമായ്‌ മുന്നോട്ട്‌ ആഞ്ഞു.

പക്ഷേ മാർട്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്‌ വൃദ്ധൻ ഉണർന്നു.
“ആരാ...ആരാ അത്‌...?” വൃദ്ധൻ ചോദിച്ചു.
മാർട്ടിന്റെ കൈ വിറച്ചു. ചിത്രപ്പണിയോടുകൂടിയ പിടിയുള്ള കത്തി  ഇരുട്ടിൽ മിന്നിത്തിളങ്ങി.
വൃദ്ധൻ ഉറക്കെ ചിരിച്ചു. അയാളുടെ ചിരി മാർട്ടിനിൽ ഭയമുളവാക്കി. അയാൾ കാലുകൾ പുറകിലേയ്ക്ക്‌ വലിച്ചു.
വൃദ്ധൻ ചിരി നിർത്തി പറഞ്ഞു. “അനു പറഞ്ഞിട്ട്‌ വന്ന ആളാ അല്ലേ?, സമയം കളയേണ്ട...വേഗം...വേഗം...എത്ര നാളായിട്ട്‌ അവളോട്‌ പറയുന്നതാ.. എന്നെയൊന്ന്‌ കൊന്നു തരാൻ...കാലം കൊറേ ആയി ഇങ്ങനെ അനുഭവിക്കാൻ തുടങ്ങിയിട്ട്‌...ഭഗവാനേ, ഇപ്പോഴെങ്കിലും എന്റെ മോൾക്ക്‌ നല്ല ബുദ്ധി നല്കിയല്ലോ...” വൃദ്ധൻ കണ്ണുകൾ അടച്ച്‌ ‘വേഗം’...‘വേഗം...’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
മാർട്ടിൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു. ഇപ്പോളയാൾക്ക്‌ പഴയ ആവേശമില്ല. ഒരു തരം നിസംഗത. കത്തി കൈയിൽ തന്നെ പിടിച്ച്‌ അയാളവിടെ തന്നെ നിന്നു.
അപ്പോൾ മുകളിലത്തെ നിലയിൽ നിന്നും  വല്ലാത്തൊരു നിലവിളികേട്ടു. ആരോ പടി ചവിട്ടി ഇറങ്ങി ഓടുന്ന ശബ്ദം...
വൃദ്ധൻ കണ്ണു തുറന്നു. അയാൾ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിക്കുന്നതായ്‌ മാർട്ടിന്‌ തോന്നി. മാർട്ടിൻ മുന്നിലേയ്ക്ക്‌ നീങ്ങി. വൃദ്ധനപ്പോൾ പറഞ്ഞു. “അയ്യോ, അത്‌ അനുവിന്റെ കരച്ചിലാണ്‌...ഒന്നു നോക്കാവോ...”
മാർട്ടിൻ മുകളിലെ നിലയിലേയ്ക്ക്‌ പടി ഓടിക്കയറി. ശബ്ദം കേട്ട ഭാഗത്തേയ്ക്ക്‌ അയാൾ തിരിഞ്ഞു. ആരോ ഞരങ്ങുന്ന ശബ്ദം. അയാളുടെ ഹൃദയമിടിപ്പുകൂടി. പാദപതനത്തോടൊപ്പം ഇപ്പോൾ അയാൾക്ക്‌ ഹൃദയത്തിന്റെ രോദനവും മനസ്സിലാക്കാൻ കഴിയുന്നു. കാലുകൾ മുന്നോട്ട്‌ നീക്കുവാൻ അയാൾക്ക്‌ പണിപ്പെടേണ്ടിവരുന്നു. പടി കയറി ഇടതുവശത്തേയ്ക്ക്‌ തിരിഞ്ഞ്‌ ഒരുവിധം അയാൾ ഞരക്കം കേൾക്കുന്ന മുറിയുടെ മുന്നിലെത്തി. അതിന്റെ വാതിലുകൾ പാതി തുറന്നുകിടന്നിരുന്നു.
വാതിൽ പാളിയുടെ അടിയിലൂടെ ഒഴുകുന്ന രക്തച്ചാലുകൾ...
മാർട്ടിന്‌ തലകറങ്ങുന്നതുപോലെ തോന്നി. അയാൾ വാതിലിൽ പിടിച്ചു. അത്‌ അകത്തേയ്ക്ക്‌ തുറന്നുപോയി. ബാലൻസ്‌ തെറ്റി മാർട്ടിൻ മുറിക്കുള്ളിലേയ്ക്ക്‌ വീണു. അവിടെ രക്തത്തിൽ കുളിച്ച്‌ ഒരു സ്ത്രീ കിടപ്പുണ്ടായിരുന്നു. അർദ്ധബോധാവസ്ഥയിലും മാർട്ടിൻ ആ സ്ത്രീ പറയുന്നത്‌ സ്വപ്നത്തിലെന്നോണം കേട്ടു. “എന്നെയൊന്നു ആശുപത്രിയിൽ കൊണ്ടുപോകൂ...ആ ദ്രോഹി ചതിച്ചു...അവൻ തനി കള്ളനായിരുന്നു...എല്ലാം കൊണ്ടുപോയി...എല്ലാം കൊണ്ടു പോയി... അച്ഛാ... ഈ പാപിയായ മോളോട്‌ ക്ഷമിക്കൂ...”
സ്ത്രീ എന്നെന്നേക്കുമായ്‌ കണ്ണടച്ചത്‌ മാർട്ടിൻ അറിഞ്ഞില്ല.  കൈയിൽ ചിത്രപ്പണിയോടുകൂടിയ കത്തിയുമായ്‌ അയാൾ രക്തപ്പുഴയിൽ നീന്തിത്തുടിച്ചു.

വർഷങ്ങൾ പലത്‌ കടന്നുപോയി. പട്ടണമൊക്കെ ആകെ മാറിയിരിക്കുന്നു. പട്ടണത്തെ രണ്ടായി മുറിക്കുന്ന കനാലിന്റെ ഇടതുവശത്തുള്ള മൈതാനം പണ്ടും ഇന്നും ഒരുപോലെ തന്നെ. അവിടെ എക്കാലത്തും എന്തെങ്കിലുമൊക്കെ പരിപാടികൾ ഉണ്ടായിരുന്നു എന്നും. പ്രഭാഷണങ്ങൾ... സർക്കസ്‌... അങ്ങനെ എന്തെങ്കിലുമൊക്കെ... പട്ടണരാവുകളെ ഉണർത്തിയിരുത്തിയിരുന്നത്‌ മൈതാനത്തിലെ പരിപാടികളായിരുന്നു. ഇന്നും അതിന്‌ ഭംഗം വന്നിട്ടില്ല.
ധാരാളം ആളുകൾ കൂടിയിട്ടുണ്ട്‌. ആരോ ഒരാൾ അവിടെ പ്രഭാഷണം നടത്തുന്നു. പ്രായം ചെന്നതും അവശനുമായ ഒരാൾ അപ്പോൾ അവിടേയ്ക്ക്‌ കടന്നു വന്നു. അയാളുടെ കൈയിൽ കുറച്ചു പത്രക്കടലാസുകളുണ്ടായിരുന്നു. അയാൾ ചോദിച്ചു, “ഇവിടെ എന്താണ്‌ നടക്കുന്നത്‌?”
ആരോ മറുപടി പറഞ്ഞു, “സന്മാർഗി രാമുവിന്റെ പ്രഭാഷണമാണ്‌. ഒരുകാലത്ത്‌ അറിയപ്പെട്ടിരുന്ന റൗഡിയായിരുന്നു. ഇപ്പോൾ ഇതാണ്‌ പരിപാടി...ഉപദേശം!!!“
പ്രഭാഷണം കൊഴുത്തുകൊണ്ടിരുന്നു. ‘മക്കളേ, ജീവിതമെന്നത്‌ ഒരു പ്രഹേളികയാണ്‌! എവിടെ നിന്നോ വന്ന്‌ എവിടേയ്ക്ക്‌ മടങ്ങുന്നുവെന്നറിയാത്ത വിഡ്ഢികൾ നാം. കർമ്മഫലത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ...’
പെട്ടെന്ന്‌ ആൾക്കൂട്ടത്തെ ബലമായി തള്ളിനീക്കി പ്രായം ചെന്ന അവശനായ ആ രൂപം പ്രഭാഷകന്റെ മുന്നിലെത്തി. പ്രഭാഷണം നിന്നു.
”ആരാ നീ“ പ്രഭാഷകൻ ചോദിച്ചു.
 പത്രക്കടലാസുകൾ  പിച്ചിച്ചീന്തി അയാൾ ആകാശത്തേയ്ക്ക്‌ എറിഞ്ഞു.
കറുത്ത രാവിന്റെ ആകാശത്ത്‌ കാർമേഘം ഇരുണ്ടുകൂടി. മേഘങ്ങളെ പിളർത്തിക്കൊണ്ട്‌ മിന്നൽപിണരുകൾ ഭൂമിയിൽ പതിച്ചു.
പ്രഭാഷകൻ വീണ്ടും ചോദിച്ചു, ”ആരാ നിങ്ങൾ? എന്താണ്‌ വേണ്ടത്‌ നിങ്ങൾക്ക്‌?“
”ആരുടേയോ കർമ്മഫലത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവൻ.“
 ആൾക്കൂട്ടത്തിലാരൊക്കെയോ അപ്പോഴത്തേയ്ക്കും അയാളെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
 ‘മാർട്ടിൻ!’ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയവൻ!
എന്നുമില്ലാത്തവിധം ശക്തിയായ മഴ ഭൂമിയിൽ പതിച്ചു. മിന്നല്പ്പിണരുകൾ ആകാശത്ത്‌ ചിത്രങ്ങൾ വരച്ചു.

മാർട്ടിൻ ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചു...പിന്നെ കരഞ്ഞു...കാറ്റ്‌ അയാളോടൊപ്പം ചിരിച്ചു...ആകാശം അയാളോടൊപ്പം കരഞ്ഞു.  അയാൾ തളർന്നു വീണു.
അബോധാവസ്ഥയിലും അയാൾ പറയുന്നുണ്ടായിരുന്നു, “ഞാനാരേയും കൊന്നിട്ടില്ല...ഞാനാരേയും കൊന്നിട്ടില്ല...”
സന്മാർഗി മാർട്ടിനെ തന്റെ കൈകളിൽ താങ്ങിയെടുത്തു. ഇരുട്ടിലൂടെ മാർട്ടിനേയും താങ്ങിയെടുത്ത്‌ നടക്കുമ്പോൾ അയാളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു, “മാർട്ടിൻ, എല്ലാം എനിക്കറിയാം...എനിക്കറിയാം എല്ലാം...അപരാധിയായ എന്നോട്‌ ക്ഷമിക്കൂ...”


Read more...

പെദ്ദമ്മഗുഡിയിലെ യാചകൻ

Thursday, November 13, 2014

അയാളുടെ പേരെന്താണന്ന്‌ ആർക്കും അറിയില്ലായിരുന്നു. ആരും അത്‌ ചോദിച്ചിരുന്നില്ല. പക്ഷേ അയാളെ എല്ലാവർക്കും അറിയാമായിരുന്നു. പെദ്ദമ്മഗുഡിയിലെ മണൽതരികൾക്കുപോലും അയാളുടെ തഴമ്പുപിടിച്ച പാദങ്ങളുടെ സ്പർശം തിരിച്ചറിയാനാകുമായിരുന്നു.
പെദ്ദമ്മഗുഡിയോളമോ, അതിനുമപ്പുറമോ പഴക്കമുള്ള ആൽമരത്തിന്നു ചുവട്ടിൽ അയാൾ താവളമുറപ്പിക്കുമ്പോൾ കരിങ്കൽ തറ ഇന്നത്തെ പോലെ വിണ്ടുപൊട്ടിയിട്ടില്ലായിരുന്നു.
ആൽമരത്തിലെ കിളികൾ അയാളുടെ കൂട്ടുകാരായിരുന്നു.കിളികൾ അയാൾക്കുവേണ്ടി പാട്ടുപാടി. ആ സംഗീതത്തിൽ ലയിച്ച്‌ അയാളുറങ്ങി. ആലിൻകായ പൊഴിയുമ്പോൾ, ആകാശത്തോളം വളർന്ന ശിഖരങ്ങളെ നോക്കി അയാൾ നന്ദി പറയുമായിരുന്നു.
പെദ്ദമ്മഗുഡിയിലെ കുട്ടികൾ, ആലിൻകായ തിന്നുന്ന അയാളെ അനുകരിച്ചു.അവരയാളുടെ കൂടെ കളിച്ചു...ചിരിച്ചു...വഴക്കുപിടിച്ചു...അയാളുടെ ജടപിടിച്ച നീണ്ടമുടിയിൽ പിടിച്ച്‌ വലിച്ചു.
എന്നും നേരം പുലരുമ്പോൾ അയാൾ  ഭാണ്ഡക്കെട്ടുമായി ആൽമരച്ചോട്ടിൽ നിന്നും പെദ്ദമ്മഗുഡിയിലെ തെരുവുകളിലേക്കിറങ്ങും. ഓരോ വഴിയും, ഓരോ വീടും അയാൾക്ക്‌ ആകാശത്തെ ചന്ദ്രനേയും സൂര്യനേയും പോലെ വ്യക്തമായിരുന്നു. കണ്ണടച്ചാലും കാലുകൾ വിചാരിക്കുന്നിടത്തേയ്ക്ക്‌ അയാളെ കൊണ്ടുപോയിരുന്നു.
ആൽമരച്ചോട്ടിൽ നിന്നും, സൂര്യനുദിച്ചുയരുന്ന മലകൾ താണ്ടി, കണ്ണെത്താത്ത വയലേലകൾ കടന്ന്‌ നടവഴികളേയും കുടിലുകളേയുമൊക്കെ പിന്നിലാക്കി കവലയിലെത്തുമ്പോൾ പെദ്ദമ്മഗുഡി തിരക്കിന്റെ ജീവിതത്തിലേയ്ക്ക്‌ എത്തിയിട്ടുണ്ടാവും.
പുകതുപ്പി കുതിച്ചുപായുന്ന വാഹന സമുച്ചയം തിളങ്ങുന്ന ചുവപ്പ്‌ വെളിച്ചത്തിന്റേയും, കൈയാട്ടുന്ന പോലീസുകാരെന്റേയും മുന്നിൽ ആട്ടിൻകൂട്ടത്തെപ്പോലെ നില്ക്കുമ്പോൾ, കൈയും നീട്ടി അയാളിറങ്ങും...
അപ്പോഴും ഭാണ്ഡക്കെട്ട്‌ അയാളുടെ ചുമലിലുണ്ടാകും.
അയാളെ ആരും ശ്രദ്ധിച്ചിരുന്നതായ്‌ തോന്നിയിരുന്നില്ല. അയാളോട്‌ അധികമാരും സംസാരിച്ചിരുന്നില്ല. പക്ഷേ അയാൾ പെദ്ദമ്മഗുഡിയുടെ ഒരു ഭാഗമാണന്ന്‌ മനസ്സിലാക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. അത്‌ അയാളുടെ അസാന്നിദ്ധ്യത്തിലാണ്‌!
അയാളെ കാണാതാവുമ്പോൾ പെദ്ദമ്മഗുഡിയുടെ സന്തതികൾ ചോദ്യം തുടങ്ങും...എവിടെ...?

വർഷങ്ങൾക്ക്‌ മുൻപ്‌ പെദ്ദമ്മഗുഡി റെയിൽവേ സ്റ്റേഷനിൽ  ആദ്യമായ്‌ അയാൾ പ്രത്യക്ഷപ്പെട്ടപ്പോൾ, അവിടെ അതൊരു ചർച്ചയായിരുന്നു. അയാളുടെ അന്നത്തെ രൂപം, ഇന്നത്തേതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ജടപിടിച്ച്‌, കാടുകേറിയ നീണ്ടമുടിയും,തോളിലെ ഭാണ്ഡക്കെട്ടും അന്നും ഇന്നും ഒരുപോലെ!
ഓടിക്കൂടിയവരുടെ മുന്നിൽ അയാൾ കൈനീട്ടി. നല്ലവരായ പെദ്ദമ്മഗുഡിയുടെ സന്തതികൾ, വെച്ചുനീട്ടിയ നാണയത്തുട്ടുകൾ അയാൾ നെറ്റിയിൽ ചേർത്ത്‌ ഹൃദയത്തിൽ വെച്ചു. ചുണ്ടുമറഞ്ഞ്‌ വളർന്ന കറുകറുത്ത കട്ടിമീശയ്ക്കിടയിലൂടെ സുന്ദരമായ്‌ പുറത്തേയ്ക്ക്‌ തെളിഞ്ഞ്‌ വന്ന മനോഹരമായ പല്ലുകൾ, അയാളുടെ പുഞ്ചിരിയെ വശ്യമാക്കി.  പെദ്ദമ്മഗുഡിയിലെ കുട്ടികൾ അയാളുടെ കൂടെക്കൂടി.
പെദ്ദമ്മഗുഡിയിലെ ആദ്യത്തെ യാചകൻ!
ആദ്യമൊക്കെ മുതിർന്നവർ കുട്ടികളെ അയാളിൽ നിന്നും അകത്തുവാൻ ശ്രമിച്ചു. പെദ്ദമ്മഗുഡിയുടെ യാചകനായ്‌ അംഗീകാരം കിട്ടുന്നതുവരേയേ അതുണ്ടായിട്ടുള്ളു. അയാൾ പെദ്ദമ്മ്‌ ഗുഡിയിലെ നിത്യകാഴ്ചയായ്‌ മാറുന്നതിന്‌ കാലം സാക്ഷ്യം വഹിച്ചു.

പെദ്ദമ്മഗുഡിയിലെ ആളുകൂടുന്ന സന്ധ്യകൾ അയാളുടെ ഇടയ്ക്കിടയ്ക്കുള്ള തിരോധാനത്തെക്കുറിച്ച്‌ സംസാരിച്ചുപോന്നു. പക്ഷേ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും അതൊരു സമസ്യയായ്‌ പെദ്ദമ്മഗുഡിയുടെ മനസ്സുകളിൽ നിലനിന്നുപോന്നു.
ആരുമയാളോട്‌ ചോദിച്ചിട്ടില്ല. എവിടെയായിരുന്നുവെന്ന്‌? അറിയാനാഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല അത്‌. അയാളെ പെദ്ദമ്മഗുഡിയുടെ ഭാഗമായിട്ട്‌ കാണാതിരുന്നിട്ടുമല്ലായിരുന്നു അത്‌.
പെദ്ദമ്മഗുഡിയുടെ സന്തതികൾ അയാൾ സംസാരിക്കുന്നത്‌ ഒരിക്കലും കേട്ടിട്ടില്ല. അവർ പറയുന്നത്‌ അയാളും കേട്ടതായ്‌ അവർക്ക്‌ തോന്നിയിട്ടില്ല.
അവർക്കയാൾ മൂകനും ബധിരനുമായ ഒരു പാവം പിച്ചക്കാരനായിരുന്നു!

ഏതോ ക്ഷേത്രദർശനത്തിനോ, തീർത്ഥാടനത്തിനോ പോയി വരുന്നതുപോലെയാണ്‌ അയാൾ നീണ്ടകാലത്തെ തിരോധാനത്തിനു ശേഷം മടങ്ങിവരുമ്പോൾ! ജടപിടിച്ച മുടി വെട്ടി മാറ്റിയിട്ടുണ്ടാവും. നെറ്റിയിലും കൈയിലുമൊക്കെ നീളൻ ഭസ്മക്കുറിയും.
ആ സമയങ്ങളിൽ, കാവി പുതച്ച ശരീരവും മഞ്ഞത്തുണികെട്ടിയ തലയും അയാൾക്ക്‌ ഒരു സന്യാസിയുടെ പര്യവേഷം നൽകി.
ഭാണ്ഡക്കെട്ടുമായ്‌ അയാൾ വീണ്ടും ആൽമരച്ചോട്ടിൽ നിന്നും, മലകൾ താണ്ടി, വയലേലകൾ കടന്ന്‌ വാഹനങ്ങളുടെ നടുവിലേയ്ക്ക്‌ നീട്ടിയ കൈയുമായെത്തും.ഉച്ച സൂര്യൻ താണ്ഡവമാടുമ്പോഴും, കലിതുള്ളുന്ന മാനം കരഞ്ഞു തീർക്കുമ്പോഴും അയാൾ പെദ്ദമ്മഗുഡിയിലെ തെരുവുകളും, കവലകളും, വീടുകളുമന്വേഷിച്ച്‌ യാത്ര തുടർന്നുകൊണ്ടേയിരുന്നു.പെദ്ദമ്മഗുഡിയിലെ വയലേലകളിലേയ്ക്ക്‌ പറന്ന കിളിക്കൂട്ടം ആൽമരത്തിൽ ചേക്കേറിയതിനു ശേഷമേ അയാൾ തിരികെ സങ്കേതത്തിലേയ്ക്ക്‌ എത്തിയിരുന്നുള്ളു.

കാലം ആരേയും കാത്തു നില്ക്കാതെ കറങ്ങിക്കൊണ്ടിരുന്നു. പെദ്ദമ്മഗുഡിയിലെ കുട്ടികൾ ബാല്യവും, കൗമാരവും, കടന്ന്‌ യൗവനത്തിലെത്തി. പെദ്ദമ്മഗുഡിയിലെ ആദ്യയാചകൻ വൃദ്ധനായി. ഇന്നയാൾക്ക്‌ പഴയെ പോലെ ആരോഗ്യമില്ല. ഭാണ്ഡക്കെട്ട്‌ അയാൾക്കൊരു ഭാരമായി മാറിത്തുടങ്ങി. പെദ്ദമ്മഗുഡിയിലെ മലനിരകളും, വയലേലകളും അയാളുടെ പാദങ്ങൾക്ക്‌ വഴങ്ങാതായി. അയാൾ ആൽമരച്ചോട്ടിൽ തന്നെയായി. പടുവൃദ്ധൻ ആൽമരത്തിന്റെ കാറ്റിലാടുന്ന ഇലകൾ അയാളെ നോക്കി പരിഹസിച്ചില്ല. അവ അയാളോട്‌ പറഞ്ഞു; ഞങ്ങളും പഴുക്കുമ്പോൾ നിന്നെപ്പോലെതന്നെ...
നടക്കാനാവാതെ നിരങ്ങി നീങ്ങുമ്പോഴും ആൽമരം അയാൾക്ക്‌ സന്തോഷം നൽകി. അതും അയാളെപ്പോലെ തന്നെ...വേരുകൾ കൊണ്ട്‌ ഭൂമിയെ ഇറുകിപ്പുണർന്ന്‌, കാലത്തെ അതിജീവിച്ച്‌ നില്ക്കുന്ന ആൽമരം അയാൾക്കുണർവായിരുന്നു. ശിഖരങ്ങൾ നീട്ടിവളർത്തി, കത്തി നില്ക്കുന്ന സൂര്യനെ ഉച്ചിയിൽ താങ്ങി, തന്നെയാശ്രയിക്കുന്നവർക്ക്‌ കുളിർമ്മയും, തണലും, ആശ്വാസവും നൽകുന്ന ആൽമരം അയാൾക്ക്‌ അത്ഭുതമായിരുന്നു. നീണ്ടുവളർന്ന ശിഖരങ്ങളുടെ ഭാരം താങ്ങാനാവാതെ വരുമ്പോൾ, അവയിൽ വേരുകൾ  വളർത്തി, തന്നിലണയുന്നവരെ കാത്തുപോന്ന ആ മഹാമനസ്കതയെ അയാൾ ആദരിച്ചു. രാത്രിയും പകലുമില്ലാതെ ഉപയോഗിച്ച്‌, പിന്നെ വകതിരിവില്ലാതെ, നന്ദിയില്ലാതെ, ഉച്ഛിഷ്ഠത്താലും, വിസർജ്ജനത്താലും, കൊമ്പുകളും പരിസരവും വൃത്തികേടാക്കിക്കൊണ്ടിരുന്ന പക്ഷികളെപ്പോലും പരിരക്ഷിച്ചുപോന്ന ആ സഹനശക്തിയെ അയാൾ അറിഞ്ഞു. ആൽമരമായിരുന്നു അയാളുടെ ഗുരു.
പെദ്ദമ്മഗുഡിയിലെ സന്തതികളുടെ സഹായം അയാൾക്കപ്പോഴും ഉണ്ടായിരുന്നു. നാണയത്തുട്ടുകളും, ആഹാരവും അയാളെ അന്വേഷിച്ച്‌ ആൽമരച്ചോട്ടിൽ എത്തിക്കൊണ്ടിരുന്നു.ആൽമരച്ചോട്ടിൽ കിളികളുടെ സംഗീതവും കേട്ട്‌ ഒരുനാളുറങ്ങിയ അയാൾ പിന്നെ എണീറ്റില്ല. പെദ്ദമ്മഗുഡിയ്ക്കതൊരാഘാതമായിരുന്നു. എങ്കിലും പെദ്ദമ്മഗുഡിയിലെ  സന്തതികൾ ആ സത്യം അംഗീകരിച്ചു. പെദ്ദമ്മഗുഡിയിലെ വായുവും, ഭൂമിയും അയാളെ പങ്കുവെച്ചപ്പോഴും, ഭാണ്ഡക്കെട്ട്‌ ആൽമരച്ചോട്ടിൽ തന്നെയുണ്ടായിരുന്നു.
പെദ്ദമ്മഗുഡിയിലെ വളർന്ന്‌ വരുന്ന പുത്തൻ തലമുറയ്ക്ക്‌ അയാളുടെ ഭാണ്ഡക്കെട്ട്‌ കളിക്കോപ്പായി. അവർ കാലുകൊണ്ട്‌ തട്ടിയും, കൈകൾ കൊണ്ട്‌ പരസ്പരം വലിച്ചു പറിച്ചും കളി ഉശിരാക്കിയപ്പോൾ ആരും അവരോട്‌ പറഞ്ഞില്ല...ഇത്‌ പെദ്ദമ്മ ഗുഡിയിലെ ആദ്യയാചകന്റെ അവസാനത്തെ അവശേഷിപ്പാണന്ന്‌...
എപ്പോഴോ ഭാണ്ഡക്കെട്ട്‌ പൊട്ടിയപ്പോൾ പെദ്ദമ്മഗുഡിയിലെ അതിശയിക്കുന്ന കണ്ണുകൾ അവിശ്വസനീയമായ്‌ നോക്കി നിന്നു. വാർത്ത പരന്നു... പത്രക്കാർ കൂടി...
ഭാണ്ഡക്കെട്ടിലെ നിധി...തലക്കെട്ടായി.
വലിയ, പഴകി ചുരുണ്ട പ്ലാസ്റ്റിക്‌ കൂടിന്നുള്ളിൽ നിന്നുതിർന്ന്‌ വീണ എണ്ണമറ്റ നോട്ടുകളുടേയും, നാണയത്തുട്ടുകളുടേയും കൂടെ ഒരു ഫോട്ടോയുമുണ്ടായിരുന്നു. ചിരിക്കുന്ന മുഖമുള്ള, മഞ്ഞത്തുണി തലയിൽ കെട്ടിയ ഒരു സന്യാസിയുടെ...അയാളുടെ കൈയിൽ റോസാപ്പൂവ്‌ ചൂടിയ ഒരു പെൺകുഞ്ഞുമുണ്ടായിരുന്നു.

യാചകനില്ലാത്ത പെദ്ദമ്മഗുഡിയിലെ ജീവിതം സാധാരണമായിത്തന്നെ നീങ്ങി. നാളുകൾ കുറേ കഴിഞ്ഞാണ്‌ അസാധാരണമായത്‌ സംഭവിച്ചത്‌!
പെദ്ദമ്മഗുഡി സ്റ്റേഷനിൽ ഒരു യുവതി വന്നിറങ്ങി. കൂടെ ഒരു ചെറുപ്പക്കാരനും.
പെദ്ദമ്മഗുഡിയ്ക്കതസാധാരണമായിരുന്നു. പെദ്ദമ്മഗുഡിയിലെ സന്തതികളല്ലാത്തവർ അവിടെയിറങ്ങുന്നത്‌ അസാധാരണമായിരുന്നു.
യുവതി വിലകൂടിയ സാരിയും, ചെരിപ്പുമൊക്കെ ധരിച്ചിരുന്നു. ലിപ്സ്റ്റിക്കിട്ട മനോഹരമായ അവരുടെ ചുവന്ന ചുണ്ടുകൾ വെളുത്ത വട്ട മുഖത്തിൽ നിന്നും എണീറ്റുവരുവാൻ വിമ്പി നില്ക്കുന്നതുപോലെ തോന്നിച്ചു.  അവരുടെ ഹൈഹീൽഡ്‌ ചെരുപ്പ്‌, പെദ്ദമ്മഗുഡിക്കാരുടെ ചവിട്ടേറ്റ്‌ തേഞ്ഞുരുണ്ട്‌ പതം വന്ന പാറക്കല്ലുകളിൽ നില്ക്കുവാൻ പ്രയാസപ്പെട്ടപ്പോൾ ചെറുപ്പക്കാരൻ അവരുടെ കൈ പിടിച്ചു.
വട്ടം കൂടിയ പെദ്ദമ്മഗുഡിക്കാരുടെ മുന്നിൽ യുവതി വാനിറ്റി ബാഗ്‌ തുറന്നു. അവരുടെ കൈയിൽ യാചകന്റെ മരണവാർത്ത വന്ന ഒരു പത്രമുണ്ടായിരുന്നു. കൂടാതെ റോസാപ്പൂവ്‌ ചൂടിയ പെൺകുഞ്ഞിനേയും പിടിച്ചു നില്ക്കുന്ന, ചിരിക്കുന്ന മുഖമുള്ള, മഞ്ഞത്തുണി തലയിൽ കെട്ടിയ ഒരു സന്യാസിയുടെ ചിത്രവും!
യുവതിയുടെ കൈയിൽനിന്നും പത്രം വാങ്ങി നിവർത്തി കാണിച്ചു കൊണ്ട്‌ ചെറുപ്പക്കാരൻ ചോദിച്ചു.“ഇതിൽ കാണുന്ന ആളെ അറിയുവോ?”
 “വരൂ” എന്നും പറഞ്ഞ്‌ ഒരാൾ അവരുടെ മുന്നേ നടന്നു.
അവർ അയാളുടെ പുറകേ നടന്നു. യുവതി ഹൈഹീൽഡ്‌ ഊരി കൈയിൽ പിടിച്ചു. പാറക്കല്ലുകളിൽ ചവുട്ടി അവരുടെ കാലുകൾ വേദനിക്കുന്നുണ്ടായിരുന്നു.
അത്രയൊന്നും പഴക്കം തോന്നാത്ത ഒരു കെട്ടിടത്തിന്ന്‌ മുന്നിലാണ്‌ അവരെത്തിയത്‌. വഴികാട്ടി ഗേറ്റ്‌ തുറന്ന്‌ അകത്തു കയറി. കൂടെ അവരും.
ഒരു ചെറിയ മുറി. ഒരു മേശയും രണ്ടുകസേരയും കഷ്ടിച്ച്‌ കിടക്കും. യുവതി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. അവരുടെ മേക്കപ്പിട്ട മുഖത്തുകൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുകണങ്ങൾ, തിരയിറങ്ങുന്ന കടൽതീരത്ത്‌ കൈവിരൽകൊണ്ട്‌ പാടുകൾ വീഴ്ത്തിയതുപോലെ തോന്നിപ്പിച്ചു.
വഴികാട്ടി മേശതുറന്ന്‌ ഒരു ഡയറിയെടുത്ത്‌, അതിന്നുള്ളിൽ വെച്ചിരുന്ന ഫോട്ടോ യുവതിയുടെ കൈയിൽ കൊടുത്തു. “നിങ്ങളുടെ കൈയിലും ഇതു തന്നെയല്ലേ?”
റോസാപ്പൂവ്‌ ചൂടിയ പെൺകുഞ്ഞിനെ കാട്ടി യുവതി പറഞ്ഞു. “ഇതു ഞാനാണ്‌.”
വഴികാട്ടിപറഞ്ഞു. “അപ്പോൾ ഇദ്ദേഹം നിങ്ങളുടെ ആരോ ആണെന്ന്‌ ഞാൻ വിശ്വസിക്കട്ടെ.”
അവർ രണ്ടുപേരും തലകുലുക്കി. പക്ഷേ അതിൽ നിന്നും അവരുദ്ദേശിച്ചതെന്താണന്ന്‌ മനസ്സിലാക്കാൻ പ്രയാസമായിരുന്നു.
ആ ഫോട്ടോയുടെ മറുവശം നോക്കാൻ വഴികാട്ടി അവരോട്‌ പറഞ്ഞു. അതിലിങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു, ‘പെദ്ദമ്മഗുഡിയിലെ ആദ്യത്തേയും , അവസാനത്തേയും യാചകൻ ഞാനാകട്ടെ. തെരുവിലുറങ്ങുന്നവർ ഇനിയിവിടെ ഉണ്ടാവരുത്‌. എന്റെ സമ്പാദ്യം അവർക്കുള്ളതാണ്‌.’

കുറച്ചുനേരത്തേയ്ക്ക്‌ പിന്നെ ആരും ഒന്നും സംസാരിച്ചില്ല. നിശബ്ദത ഭഞ്ജിച്ചുകൊണ്ട്‌ വഴികാട്ടി അവരെ അകത്തെ മുറിയിലേയ്ക്ക്‌ ക്ഷണിച്ചു.
അവിടെ യാചകന്റെ ഒരു മുഖഛായാ ചിത്രമുണ്ടായിരുന്നു. അതിന്നുമുന്നിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കും. യുവതി ആ ചിത്രത്തിന്നു മുന്നിൽ ഒരു നിമിഷം നിന്നു. പിന്നെ കൈതൊട്ട്‌ നെറ്റിയിൽ വെച്ചു. അപ്പോൾ കുറേ കുട്ടികൾ അങ്ങോട്ടേയ്ക്ക്‌ ഓടി വന്നു. ഒരുകുട്ടി അവരുടെ കൈയ്ക്ക്‌ പിടിച്ചുകൊണ്ടു പറഞ്ഞു. “ഞങ്ങടെ അപ്പൂപ്പനാ...”
വഴികാട്ടി അവരെ പിന്നേയും അകത്തേയ്ക്ക്‌ കൊണ്ടുപോയി.കുറച്ചധികം മുറികളുണ്ടായിരുന്നു. പലപ്രായത്തിലുള്ള സ്ത്രീകളും, കുട്ടികളുമെല്ലാം ഉണ്ടായിരുന്നു അവിടെ.
“എല്ലാവരും പെദ്ദമ്മഗുഡിയിലെ തെരുവിൽ നിന്നും ഉള്ളവർ തന്നെ...” വഴികാട്ടിയുടെ ശബ്ദം.
പ്രായമുള്ള ഒരു സ്ത്രീ അപ്പോൾ അങ്ങോട്ടു വന്നു. വഴികാട്ടി പറഞ്ഞു.‘ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന അന്തേവാസിയാണ്‌. ബുദ്ധിയ്ക്ക്‌ അല്പം പ്രശ്നമുണ്ട്‌.’
സ്ത്രീ യുവതിയുടെ കൈയേൽ പിടിച്ചു. അവർ യുവതിയുടെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ചു നോക്കി. പിന്നെ യാചകന്റെ പടത്തിന്ന്‌ നേരേ കൈ ചൂണ്ടി പറഞ്ഞു. “മനുഷേരായാ ദാണ്ടേ അങ്ങേരെപ്പോലാവണം. ദൈവമാ, ദൈവം...” അവരു പിന്നെ ഉറക്കെപാടി.

കറുത്ത മനസ്സുള്ള വെളുത്ത മുഖത്തിൽ
കറുകറുപ്പ്‌ ഞാൻ കണ്ടു.
വെളുത്ത മനസ്സുള്ള കറുത്ത മുഖത്തിൽ
വെളുവെളുപ്പും ഞാൻ കണ്ടു.
കറുത്ത മനസ്സും വെളുത്ത മുഖവും
വെളുത്ത മനസ്സും കറുത്ത മുഖവും...
കെട്ടിടത്തിന്റെ ചുവരുകൾ  അതേറ്റുപാടി. വല്ലാത്തൊരു ഗോഷ്ഠി കാട്ടി പ്രായം ചെന്ന സ്ത്രീ അകത്തേയ്ക്കുതന്നെ പോയി.

യുവതിക്ക്‌ പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല. വഴികാട്ടിയോട്‌ നന്ദി പറയാൻ പോലും അവർ കൂട്ടാക്കിയില്ല. വേഗം പടികടന്ന്‌ പുറത്തിറങ്ങി നടന്നു..  അവരുടെ ഒപ്പമെത്താൻ ചെറുപ്പക്കാരൻ ഓടുകയായിരുന്നു.
ഇടയ്ക്കെപ്പോഴോ ഒരു കല്ലിൽ തട്ടി അവർ വീഴാൻ പോയപ്പോൾ ചെറുപ്പക്കാരനവരെ പിടിച്ചു. പിന്നെ അവർ രണ്ടുപേരും  ഒരു മരത്തണലിൽ കുറച്ചുനേരം ഇരുന്നു.
വിയർപ്പുതിർന്നിറങ്ങുന്ന മുഖം തൂവാലകൊണ്ടവർ തുടച്ചു.
“കണ്ടില്ലേ?” ചെറുപ്പക്കാരൻ ചോദിച്ചു.
“കണ്ടു. പക്ഷേ...” അവരുടെ ശബ്ദം വളരെ താണനിലയിലായിരുന്നു.
“തൃപ്തിയായില്ലേ?” അയാളുടെ ചോദ്യം വീണ്ടും. യുവതി മറുപടി പറഞ്ഞില്ല. അവരുടെ ദൃഷ്ടി അങ്ങകലെ പെദ്ദമ്മഗുഡി മലനിരകളേയും കടന്നു പോയി.
------------
കവുങ്ങിൻതോപ്പിൽ വീണ പാളയിൽ കയറി ഒരു കൊച്ചുപെൺകുട്ടി ഇരുന്നു. അവൾ ശാഠ്യം പിടിക്കുകയാണ്‌...സന്തൂ, ഒന്നു വേഗം... വേഗം വലിക്കൂ...
പാളവണ്ടിയുടെ വേഗം കൂടിക്കൂടി വന്നു. അവൾ കണ്ണടച്ചുപിടിച്ചിരുന്നു.
‘സന്തൂ, എനിക്ക്‌ പേടിയാവുന്നു...ഒന്നു പതുക്കെ...“
വണ്ടി നിന്നു. കണ്ണുതുറന്ന അവൾ സന്തുവിനെ കണ്ടില്ല.
ഒരു സന്യാസി !!! പാളയിൽ പിടിച്ച്‌ ചിരിക്കുന്നു
കാവി പുതച്ച ശരീരവും, മഞ്ഞത്തുണികെട്ടിയ തലയുമായ്‌ !!!
സന്തുവെവിടെ? അവൾ ചുറ്റും നോക്കി. അവനെ കണ്ടില്ല. അവൾ കരഞ്ഞുകൊണ്ട്‌ വീട്ടിലേയ്ക്കോടി. അവിടെ...അമ്മയുടെ കാലിൽ ചുറ്റിപ്പിടിച്ച്‌...അവൻ അകലേയ്ക്ക്‌ കൈ ചൂണ്ടുന്നു...
‘ദാ, ദവിടെ...അമ്മച്ചി, പിള്ളാരപ്പിടുത്തക്കാരൻ...’
അമ്മ പിള്ളാരപ്പിടുത്തക്കാരനെ ഒന്നും പറഞ്ഞില്ല. അവർ ദേവൂനേം, സന്തൂനേം ചേർത്ത്‌ പിടിച്ച്‌ കവിളിൽ തെരുതെരെ ഉമ്മവെച്ചു. ‘എന്റെ മക്കള്‌ പേടിക്കേണ്ട കേട്ടോ...ഈ പിള്ളാരെ പിടുത്തക്കാരൻ നിങ്ങളെ ഒന്നും ചെയ്യില്ല.”
കാവി പുതച്ച ശരീരം നിന്നു ചിരിച്ചു. അമ്മയും ചിരിച്ചു. ദേവൂം,സന്തൂം കരച്ചിൽ നിർത്തി കൂടെ ചിരിച്ചു.
തുലാ മഴപോലെ പിള്ളാരപ്പിടുത്തക്കാരൻ പിന്നെ വന്നുപൊയ്ക്കൊണ്ടിരുന്നു. കഥകളും, പാട്ടുകളുമൊക്കെയായ്‌...
തിരിച്ചറിവായപ്പോൾ, അവരറിഞ്ഞു; പണ്ടെങ്ങോ പിണങ്ങി നാടുവിട്ടുപോയ അമ്മയുടെ ഏക സഹോദരൻ. സന്യാസിയായ അമ്മാവൻ!
----
’ദേവൂ...‘ സന്തു വിളിച്ച
അവരപ്പോൾ പെദ്ദമ്മഗുഡി മലനിരകളുടെ മുകളിലൂടെ പറക്കുന്ന പരുന്തുകളെയായിരുന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നത്‌.
“പരുന്തുകൾക്കെപ്പോഴെങ്കിലും ലക്ഷ്യം തെറ്റിയിട്ടുണ്ടോ സന്തൂ?”
“വെറുതേ പ്രാന്ത്‌ പറയാതെ നടക്കാൻ നോക്ക്‌. വല്ലതും കഴിക്കണം. വല്ലാണ്ട്‌ വിശക്കുന്നു.”
ചെറുപ്പക്കാരൻ എഴുന്നേറ്റ്‌ നടന്നു.അലസതയോടെ യുവതി അയാളുടെ പുറകേയും.
“ഒന്നു പതുക്കെ സന്തൂ...എന്റെ കാല്‌ വേദനിക്കുന്നു...”
അയാൾ തിരിഞ്ഞു നിന്നു. അയാളുടെ മുഖത്തപ്പോൾ അസ്തമയ സൂര്യന്റെ ചുവപ്പുണ്ടായിരുന്നു. “ അല്പ്പം വേദനിച്ചാലും സാരമില്ല. നിനക്കൊന്നും നഷ്ടമായില്ലല്ലോ. കെളവന്റെ ഓഹരിയുടെ പകുതിയും കിട്ടിയില്ലേ നിനക്ക്!... കല്യാണത്തിനെന്നും പറഞ്ഞ്‌... ബാക്കിയും കൊണ്ട്‌ മുങ്ങിയപ്പോൾ സ്വപ്നത്തിൽ പോലുമോർത്തില്ല, ഇങ്ങനെ കാട്ടുമക്കൾക്ക്‌ കൊടുക്കുമെന്ന്‌...”
“ഒന്നു പതുക്കെ  പറയൂ സന്തൂ... ആളുകൾ കേൾക്കും.” അവർ ചെരുപ്പൂരി കൈയിൽ പിടിച്ചുകൊണ്ടുതന്നെ മുന്നേയ്ക്കോടി അയാളുടെ അടുത്തെത്തിപറഞ്ഞു; “ശരിയാണ്‌ നീ പറഞ്ഞത്‌. അവസാനമായി വന്ന്‌ സ്ഥലവും വിറ്റ്‌ പോകുമ്പോൾ ഇങ്ങനെയൊക്കെ ആകുമെന്ന്‌ നമ്മളൊരിക്കലും വിചാരിച്ചിരുന്നില്ലല്ലോ... നമ്മുക്ക്‌ വിധിച്ചിട്ടില്ലാത്ത നിധി അല്ലാണ്ടെന്താ...”
തണുത്ത കാറ്റിൽ, അവരയാളുടെ കൈകൾ ചേർത്തു പിടിച്ച്‌ വേഗം നടന്നു. സൂര്യൻ മറഞ്ഞ പെദ്ദമ്മഗുഡിയിലെ മലനിരകൾ കറുത്ത നിഴലായി...
കാറ്റിന്‌ ശക്തി കൂടിക്കൂടി വന്നു. റോസാപ്പൂവ്‌ ചൂടിയ പെൺകുട്ടിയുടെ ചിത്രം പല കഷണങ്ങളായി വായുവിൽ ചിത്രം വരച്ചു.
ചൂളം വിളിച്ച്‌, കറുത്തപുകതുപ്പുന്ന ഒരു തീവണ്ടി ഇരുട്ടിനെ മുറിച്ചുകൊണ്ട്‌ പെദ്ദമ്മഗുഡിയിൽ നിന്നകന്നകന്ന്‌ പോയി. തലയുയർത്തി നിന്നിരുന്ന  പെദ്ദമ്മഗുഡി മലനിരകളുടെ ഉയരം കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു. പിന്നയത്‌ കാഴ്ചയിനിന്നും മറഞ്ഞു.


Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP