Followers

വാച്ചർ

Sunday, August 8, 2010

ആലിഞ്ചോട്ടിൽ ബസിറങ്ങിയാൽ കാലെടുത്ത് വെയ്ക്കുന്നത് കോമളാ എസ്റ്റേറ്റിലേയ്ക്കാണ്. അവിടെ റോഡരുകിൽ തന്നെ ഒരു വലിയ കറുത്തബോർഡ് വെച്ചിട്ടുണ്ട്. അതിൽ വെളുത്ത വലിയ അക്ഷരത്തിൽ ‘കോമളാ ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്’ എന്നെഴുതിയിട്ടുണ്ട്. കോമളാ ടീ കമ്പനിയുടേത് വകയാണ് ഈ എസ്റ്റേറ്റ്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന കുറേ സ്ഥലം. കപ്പലുമാവുകളും, കാട്ടുചെടികളും കൂടാതെ കുറേ പൊട്ടക്കുളങ്ങളും മാത്രമല്ല അവിടെയുള്ളത്. എസ്റ്റേറ്റിന്റെ ഒത്ത നടുക്കായ് ഒരു വീടുണ്ട്. നല്ല ഉയരത്തിൽ തറകെട്ടിയിട്ടുള്ള ഓലമേഞ്ഞ ഒരു വലിയ വീട്. അവിടെയാണ് വാച്ചറും കുടുംബവും താമസിക്കുന്നത്. വാച്ചർക്കും കുടുംബത്തിനു ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ കമ്പനിയാണ് നൽകുന്നത്.സോപ്പ്,ചീപ്പ്, കണ്ണാടി തുടങ്ങി അരി, മുളക്,മല്ലി,കുളിക്കാനുള്ള തോർത്തുവരെ കമ്പനിയിൽ നിന്നും മാ‍സാമാസം വാച്ചർക്ക് ശമ്പളത്തിന് പുറമേ മുടക്കം കൂടാതെ കിട്ടാറുണ്ട്.ഇതൊന്നും കൂടാതെ കപ്പലുമാവിൽ നിന്നും കിട്ടുന്ന കശുവണ്ടി, തെങ്ങിൽ നിന്നുമുള്ള ഓല,മടൽ,കൊതുമ്പ് തുടങ്ങി എല്ലാം വാച്ചറുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങളായിരുന്നു. പറമ്പിൽ നിന്നുമുള്ള വരുമാനം കമ്പനിയിൽ അടയ്ക്കുമെന്നും ഇല്ലെന്നും ജനസംസാരം ഉണ്ട്. എന്തായാലും എല്ലാമാസവും ഒന്നാം തീയതി വാച്ചർ എറണാകുളത്തേയ്ക്ക് പോകും. അവിടെയാണ് കോമളാ ടീ കമ്പനിയുടെ ഹെഡ് ഓഫീസ്. ശമ്പളം വാങ്ങാനാണ് വാച്ചർ എറണാകുളത്തേയ്ക്ക് പോകുന്നതെന്ന് പറച്ചിലുണ്ട്. ശമ്പളം വാങ്ങുന്നതിനോടൊപ്പം എസ്റ്റേറ്റിലെ വരുമാനം ഹെഡ് ഓഫീസിൽ ബോധിപ്പിക്കുകയും ചെയ്യുന്നുണ്ടന്ന് ചിലരൊക്കെ പറയുന്നുണ്ട്. പക്ഷേ സത്യം വാച്ചർക്ക് മാത്രമേ അറിയൂ. ചിലപ്പോൾ വാച്ചറുടെ ഭാര്യയ്ക്കും അറിയാമായിരിക്കാം.
എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം വാങ്ങിയിട്ടിരിക്കുന്നതെന്ന് ആർക്കുമറിയില്ല. “നമ്മളെ ഏപ്പിച്ച പണിയങ്ങ് ചെയ്താപോരേ? എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ തിരക്കുന്നത്?” വാച്ചറോട് ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും. സത്യത്തിൽ വാച്ചർക്കും അറിയില്ല എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം ഈ കുഗ്രാമത്തിൽവാങ്ങിയിട്ടിരിക്കുന്നതെന്ന്. ടാക്സ് വെട്ടിക്കാനാണന്ന് ചിലരൊക്കെ പറയുന്നുണ്ട്. ‘വാച്ചറുടെ ഭാഗ്യം’ അങ്ങനേയും ചിലർ പറയുന്നുണ്ട്.

റോഡിൽ നിന്നും കമ്പനിയുടെ നടുക്കുകൂടിയുള്ള വലിയ വഴിയിലൂടെയാണ് നാട്ടുകാർ ചന്തയിലേയ്ക്ക് പോകുന്നതും വരുന്നതും. സന്ധ്യകഴിഞ്ഞാൽ ആരും അതുവഴി നടക്കാറില്ല. ഷഡ്ഡിക്കാരും കഞ്ചാവുകാരുടെയുമെല്ലാം കപ്പലുമാവിൻ കാട്ടിലുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. പറയപ്പെടുന്നതല്ല. അത് ശരിയുമാണ്. ഒറ്റയ്ക്ക് രാത്രി അതുവഴി നടന്നുവരുന്ന പലരേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ കഥ പലതാണ്. വാച്ചറും കുടുംബവും രാത്രി പുറത്തിറങ്ങാറില്ല.അവർക്കും പേടിയാണ്. ഒരുദിവസം രാത്രി മീൻ‌കഴുകാൻ പുറത്തിറങ്ങിയ വാച്ചറുടെ മകൾ മോഹിനിയെ ഷഡ്ഡിക്കാർ പിടിച്ചതാണ്. മോഹിനിയ്ക്ക് നല്ലവണ്ണം കരയാൻ അറിയുന്നത് കൊണ്ട് രക്ഷപ്പെട്ടു. കരച്ചിൽകേട്ട് ഓടി വന്ന വാച്ചർ കണ്ടത് ബോധംകെട്ട് വാഴച്ചോട്ടിൽ കിടക്കുന്ന മോഹിനിയെ ആണ്. തോക്കിനായ് കമ്പനിയിൽ അപേക്ഷകൊടുത്തിട്ടുന്നാണ് അതിൽ പിന്നെ വാച്ചർ നാട്ടുകാരോട് പറഞ്ഞത്.
“പോലീസിനെ പിടിക്കുന്ന കള്ളനുള്ള നാട്ടിൽ സായിപ്പിന്റെ തോക്ക് തന്നെ വേണമെന്ന്“ ചകിരിപിരിച്ചുകൊണ്ടിരുന്ന മീനാക്ഷി അമ്മായി പ്രഖ്യാപിച്ചു.

പകൽ സമയത്ത് ചീട്ടുകളിക്കാരുടെ ബഹളമാണ് എസ്റ്റേറ്റിലെ കപ്പലുമാഞ്ചോട്ടിൽ. നാട്ടുകാർക്ക് അതിനോട് എതിർപ്പുണ്ടങ്കിലും വാച്ചർക്ക് അതിഷ്ടമുള്ള കാര്യമാണ്. എന്തെന്നാൽ കളിയൊന്നുക്ക് ഒരു രൂപ വെച്ചാണ് വാച്ചർക്ക് കിട്ടുന്നത്.
“ഒരു ദെവസം എത്ര രൂപ അങ്ങേർക്ക് കിട്ടും?” ഒരു ദിവസം മീനാക്ഷി അമ്മായി വാച്ചറുടെ വരുമാനം കണക്കുകൂട്ടാൻ ശ്രമം നടത്തിയിരുന്നു.
“എത്രേങ്കിലും കിട്ടട്ടേന്ന്. നമ്മക്ക് അതിലേ വഴിനടക്കാനെങ്കിലും പറ്റണൊണ്ടല്ലോ. കൂടുതൽ അങ്ങേരുടെ മെക്കിട്ട് കേറാൻ പോയാൽ ഒള്ള വഴികൂടെ ഇല്ലാണ്ടാവും.” വിലാസിനിചിറ്റയുടെ കാര്യകാരണബോധം ചർച്ച അവിടെ അവസാനിപ്പിച്ചു.
നാട്ടുകാർ ഇടപെട്ടില്ലെങ്കിലും കോമളാ എസ്റ്റേറ്റിലെ ചീട്ടുകളി അവസാനിച്ചു. അവസാനിപ്പിക്കേണ്ടതായ് വന്നു എന്ന് പറയുന്നതാവും ശരി. അത് പോലീസുകാരന്റെ വായിൽ സമന്തൻ മൂത്രമൊഴിച്ചതോടെയാണ് സംഭവിച്ചത്. വിഷയം മാഞ്ചോട്ടിൽ മീനാക്ഷിയമ്മയുടെ ചർച്ചയ്ക്കായി എത്തി.
പോലീസുകാരന്റെ വായിൽ മൂത്രമൊഴിക്കുകയോ? മീനാക്ഷി അമ്മായിയ്ക്ക് ഭയങ്കര അത്ഭുതമായിരുന്നു.
“ഓ, അതിനവൻ വേണമെന്ന് പറഞ്ഞ് ചെയ്തതാണോ? പേടിച്ച് പറ്റിപ്പോയതല്ലേ?” വിലാസിനിച്ചിറ്റയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.

പോലീസ് വണ്ടീടെ ശബ്ദം കേൾക്കേണ്ട താമസം ചീട്ടുകളിക്കാർ ചിതറി ഓടി. സമന്തനോടി റോട്ടിറമ്പിലെ വല്ല്യ മാവിന്മേൽ കേറി. സമന്തന്റെ ഭാഗ്യക്കേടന്നല്ലാതെന്തുപറയാൻ! പോലീസുകാര് വന്നെറങ്ങീതും മാഞ്ചോട്ടിൽ!
പിന്നെയല്ലേ രസം. സമന്തന്റെ കാലുകൾ വിറച്ചു. മാങ്കൊമ്പുകൾ കുലുങ്ങി. കടുവ ദാമു മുകളിലോട്ട് നോക്കി.
ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് സമന്തൻ മുഖം മറയ്ക്കാൻ ഒരു ശ്രമമൊക്കെ നോക്കി. വല്ല രക്ഷയുമുണ്ടോ? കടുവയല്ലേ താഴേ!
“നീ ഇങ്ങോട്ടിറങ്ങണോ അതോ ഞാനങ്ങോട്ട് വരണോ?” കടുവ വായും പൊളിച്ച് നിൽക്കുവാണ് മുകളിലോട്ടും നോക്കി. നോട്ടം കണ്ടാൽ സമന്തനെ ഇപ്പം കടിച്ചുകീറുമെന്ന് തോന്നും. സമന്തന്റെ മുട്ടിടിച്ചു. മുട്ടിടിയോടൊപ്പം നിക്കറും നനഞ്ഞു. നല്ല ഉന്നം! കടുവായുടെ വായും നനഞ്ഞു. പിന്നെ ഒന്നും പറയേണ്ടല്ലോ. പോലീസുകാരനെ മൂത്രം കുടിപ്പിച്ചവനെ അവരും കുടിപ്പിച്ചു മൂത്രം.
“സമന്തന്റെ കട്ടു കലങ്ങി” എന്നാണ് മീനാക്ഷി അമ്മായിപറഞ്ഞത്. ചീട്ടുകളിക്ക് അവസരം ഉണ്ടാക്കുന്നതും കുറ്റമാണ്. വാച്ചറേം പോലീസുകാർ ജീപ്പിൽ കേറ്റി കൊണ്ടുപോയി.വാച്ചറെ പോലീസ് ഒന്നും ചെയ്തില്ലന്നാണ് വാച്ചറുടെ ഭാര്യ പറഞ്ഞത്.
“അയാള് ചീട്ടുകളിക്കാരുടെ കൈയ്യീന്ന് വാങ്ങിയ കാശ് മൊത്തം പോലീസിന് കൊടുത്തുകാണും. കൈക്കൂലികൊടുത്താൽ ഏതുപോലീസാ വീഴാത്തത്.” മീനാക്ഷി അമ്മായി പെണ്ണുങ്ങളോട് അങ്ങനെയാണ് പറഞ്ഞത്.
സ്റ്റേഷനീന്ന് വന്നുകഴിഞ്ഞ് വാച്ചർ ഭീഷണി മുഴക്കാൻ തുടങ്ങി. നാട്ടുകാർ ആരോ ഒറ്റിക്കൊടുത്തതുകൊണ്ടാണ് പോലീസ് വന്നതെന്നും ചീട്ടുകളി നിർത്തേണ്ടതായ് വന്നതെന്നും വാച്ചർ വിശ്വസിച്ചു. വെറും വിശ്വാസമല്ല. ഉറച്ച വിശ്വാസം.“നന്ദിയില്ലാ‍ത്ത വർഗം. ഞാനൊറ്റൊരാള് കാരണമാ നീയൊക്കെ ഇതിലെ വഴി നടക്കണത്. അറിയുമോ? എന്നിട്ടും ഒറ്റിക്കൊടുക്കുകെന്നാൽ...കമ്പനീല് റിപ്പോർട്ട് ചെയ്ത് മൊത്തം മുള്ളുവേലി കെട്ടിക്കും ഇവിടെ ഞാൻ. പിന്നെക്കാണാമല്ലോ നീയൊക്കെ വഴി നടക്കണത്.”

“അയാളവിടെ മുള്ളുവേലി കെട്ടിക്കും നോക്കിക്കോ. ഇനി ചന്തേ പോണേ നമ്മ ലോകം ചുറ്റി പോണ്ടി വരും.” മീനാക്ഷി അമ്മായി തന്റെ സങ്കടം മറ്റു പെണ്ണുങ്ങളെ അറിയിച്ചു. വിലാസിനി ചിറ്റയും അതു സമ്മതിച്ചു.
“വേലി കെട്ടിയാൽ പൊളിക്കാൻ പറ്റുകേലേ?” അമ്മ പിരിച്ച കയർ മാടിക്കെട്ടിക്കൊണ്ടിരുന്ന അപ്പുക്കുട്ടന്റെ സംശയമതായിരുന്നു.
“ചെല്ല്... ചെല്ല്... കമ്പനിക്കാര് നെന്നേം നെന്റെ അച്ഛനേം പൊക്കി സ്റ്റേഷനിലിടും.” മീനാക്ഷി അമ്മായി അതുപറഞ്ഞപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ സമന്തനായിരുന്നു. പാവം സമന്തൻ! ഇപ്പം നടക്കാൻ പോലും പറ്റുന്നില്ലന്നാണ് പറഞ്ഞുകേക്കുന്നത്. മുള്ളുമ്പോ ചോരയാണത്രെ വരുന്നത്.
അപ്പുക്കുട്ടൻ എണീറ്റ് നടന്നു. കോമളാ എസ്റ്റേറ്റിലേയ്ക്ക്...
ആ നടപ്പ് ചെന്ന് നിന്നത് വാച്ചറുടെ വീടിന്റെ മുന്നിലാണ്. വാച്ചറപ്പോൾ വാതുക്കലെ കോച്ചിയിൽ കിടക്കുകയായിരുന്നു.സാധാരണയിലധികം പൊക്കവും മെലിഞ്ഞ് കോലൻ മുഖവുള്ള വാച്ചറുടെ മുഖത്ത് നിറയെ മറുകുകളാണ്.സംസാരിക്കുമ്പോൾ വിക്കുമുണ്ട്. എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ ആദ്യം കീഴ്ത്താടി ടക്.ടക് എന്ന് ഒന്ന് രണ്ടുതവണ അടിക്കും.പിന്നെ തൊണ്ടയിൽ നിന്നും ഒരു മുക്കലും ചീറ്റലുമൊക്കെ കഴിഞ്ഞേ അക്ഷരങ്ങൾ ഓരോന്നായി പുറത്തുവരൂ.
വാച്ചർ അപ്പുക്കുട്ടനെ കണ്ടു. കീഴ്ത്താടി രണ്ടു തവണ മുകളിലും താഴേയ്ക്കും ചലിച്ചു.
“എന്താടാ.?”
“മുള്ളുവേലി കെട്ടുവോ?”
“ങേ...” വാച്ചറുടെ പുരികം മുകളിലോട്ട് വളഞ്ഞു.
“മണ്ടൻ...എന്തിനാ വെറുതേ...ചീട്ടുകളിക്കാരുടെ കൈയീന്ന് പൈസ കൂടുതല് വാങ്ങ്. കൊറച്ച് പോലീസിനും കൊടുക്കെന്നേ...” ബട്ടൺ വിട്ടുപോയ നിക്കറും ചുരുട്ടിപിടിച്ചുകൊണ്ട് അപ്പുക്കുട്ടൻ ഓടി.
കൃത്യം ഒരാഴ്ചയ്ക്ക് ശേഷം കോമളാ എസ്റ്റേറ്റിൽ ചീട്ടുകളി വീണ്ടും തുടങ്ങി.
“ഇവനൊക്കെ എത്ര കൊണ്ടാലും പഠിക്കേലന്നേ...” മീനാക്ഷി അമ്മായി ചകിരി അമർത്തി തിരുമ്മിക്കൊണ്ടിരുന്നു.

Read more...

ഇരട്ട ചങ്ക്

Monday, June 7, 2010

ഷാജി ആളല്പം വികൃതിയാണന്നാണ് എല്ലാരും പറയുന്നത്. അച്ഛനും അങ്ങനെതന്നെയാണ് പറയുന്നത്. ഷാജിയുമായിട്ടുള്ള കൂട്ടുകെട്ട് നല്ലതല്ലെന്ന് അച്ഛൻ കൂടെക്കൂടെ അപ്പുക്കുട്ടനോട് പറയാറുണ്ട്. നല്ല കൂട്ടുകാരുണ്ടായാലേ നല്ല സ്വഭാവമുണ്ടാവുകയുള്ളത്രേ! പക്ഷേ അച്ഛൻ പറയുന്നതിനോട് അപ്പുക്കുട്ടന് അത്ര യോജിപ്പൊന്നുമില്ല. എങ്കിലും അതൊന്നും ഒരിക്കലും പുറത്തുപറഞ്ഞിട്ടില്ല. പുറത്ത് പറയാനും പാടില്ല. അബദ്ധത്തിലെങ്ങാനും മനസ്സിലിരിപ്പ് പുറത്തുവന്നാൽ ഉത്തരത്തിലിരിക്കുന്ന ചൂരലിൽ തുടയിലെ തൊലിപിടിക്കുമെന്ന് അപ്പുക്കുട്ടനറിയാം. അതിന്റെ രുചി പലവട്ടം അറിഞ്ഞിട്ടുള്ളതുമാണ്. എന്തിനാണ് അറിഞ്ഞുകൊണ്ട് വെറുതേ ഗുലുമാലുകൾ!

നല്ല രസമാണ് ഷാജിയുടെ കൂടെ കൂടിയാൽ! എന്തുവേഗത്തിലാണവൻ മരത്തിലൊക്കെ കേറുന്നത്. അണ്ണാൻ കേറുന്നതുപോലെയെന്നാണ് മീനാക്ഷി അമ്മായി പറയുന്നത്. വീട്ടിലാരുമില്ലാത്ത സമയത്ത് ഷാജി തെങ്ങിൽ കയറി അപ്പുക്കുട്ടന് കരിക്കിട്ട് കൊടുക്കും. അപ്പുക്കുട്ടന് രണ്ട് കരിക്ക്! ഷാജിയ്ക്ക് ഒരു കരിക്ക്! അതാണ് കണക്ക്. സേതു വീട്ടിലുണ്ടങ്കിൽ ഷാജിയെ തെങ്ങിൽ കയറാൻ അപ്പുക്കുട്ടൻ സമ്മതിക്കില്ല. അവൾക്കും പങ്ക് കൊടുക്കണമെന്ന് മാത്രമാണങ്കിൽ സാരമില്ല. അവൾ പാരയാണ്. ചിലപ്പോൾ കരിക്ക് കുടിച്ചുകഴിഞ്ഞ് വീട്ടിൽ പറഞ്ഞുകൊടുത്തെന്നും വരും. എന്തിനാ വെറുതേ പൊല്ലാപ്പ്!
തോട്ടിലെ പാലത്തിന്നടിയിലുള്ള കൽക്കെട്ടിൽ ഷാജിയല്ലാതെ വേറെ ആരും കയറി അപ്പുക്കുട്ടൻ കണ്ടിട്ടില്ല. നല്ല ധൈര്യം വേണമതിന്! ഇപ്പോ ഉരുണ്ട് വീഴുമെന്ന് പറഞ്ഞ് നിൽക്കുന്ന കല്ലിന്നടിയിലേയ്ക്ക് ജീവനിൽ പേടിയുള്ള ആരെങ്കിലും കയറുമോ? ചുമ്മാതല്ല ഷാജിയ്ക്ക് ഇരട്ട ചങ്കാണുള്ളതെന്ന് വലിയവരൊക്കെ പറയുന്നത്. കല്ലിന്നടിയിൽ നൂണ്ടുകയറി അതിന്നിടയിലൂടെ ഒഴുകിവരുന്ന വെള്ളത്തിലൂടെയെത്തുന്ന മീനുകളെ ഷാജി കത്തികൊണ്ട് വെട്ടി വീഴ്ത്തും. വെള്ളത്തിന്റെ നിറം ചുമന്ന് വരും. അമ്മ നെറ്റിയിൽ വരയ്ക്കുന്ന കുങ്കുമത്തിനെ നിറം പോലെ! കല്യാണം കഴിച്ച പെണ്ണുങ്ങളെല്ലാം നെറ്റിയിൽ കുങ്കുമം വരയ്കണമെന്നാണ് അമ്മ പറയുന്നത്. അമ്പലത്തിൽ പോകുമ്പോളാണ് രസം! അമ്മ അമ്പലത്തിന്ന് വലം വെയ്ക്കുമ്പോൾ അപ്പുക്കുട്ടൻ മാറി നിന്ന് പെണ്ണുങ്ങടെ നെറ്റിയിലെ കുറി എണ്ണും. പലതരത്തിലെ കുറികൾ! ചിലരുടെ നെറ്റിയിൽ കുറിയുണ്ടന്ന് മനസ്സിലാവത്തേ ഇല്ല. അമ്മയുടെ കുറി മൂക്ക് മുതൽ നെറുകം തലവരെയുണ്ട്! കല്യാണം കഴിച്ചവരേം, കഴിക്കാത്തവരേം പെട്ടെന്നറിയാം! ഒരു ദിവസം അമ്മ ഇതും പറഞ്ഞ് ചെവിക്ക് പിടിച്ച് കിഴുക്കും നൽകി. ഒന്നേ, രണ്ടേ എണ്ണാൻ പഠിക്കുകയാണന്ന് പറഞ്ഞതു കൊണ്ട് വല്യ പ്രശ്നമുണ്ടാവാതെ രക്ഷപ്പെട്ടു. കിഴുക്ക് കിട്ടുന്നതിന് അമ്പലമോ വീടെന്നോ ഇല്ലന്നും അന്ന് അപ്പുക്കുട്ടന് മനസ്സിലായി!
പള്ളിക്കൂടം അടച്ചു കഴിയുമ്പോഴാണ് കൂടുതൽ രസം! ടാറ്റാകമ്പനിയിലെ മാവായ മാവൊക്കെ ഷാജി കയറും. കശുവണ്ടിയൊക്കെ പറിച്ച് പോക്കറ്റിലാക്കും. ചെലപ്പോഴൊക്കെ അവൻ വലിയ സഞ്ചിയുമായിട്ടാണ് പോകുന്നത്. പകൽ സമയത്ത് ചിലപ്പോഴൊക്കെ അപ്പുക്കുട്ടനും ഷാജിയുടെ കൂടെ പോകും. അച്ഛനും അമ്മയും, സേതുവും വീട്ടിലില്ലാത്ത സമയത്ത്! ഷാജി ചീത്ത ചെറുക്കനല്ലേ... അച്ഛൻ കണ്ടാൽ അടി ഉറപ്പ്...
ഷാജി കശുവണ്ടിയൊക്കെ പറിച്ച് താഴെയിടും. അപ്പുക്കുട്ടനത് പെറുക്കി സഞ്ചിയിലാക്കും. കൂട്ടത്തിൽ ടാറ്റാകമ്പനിയിലെ വാച്ചർ വരുന്നുണ്ടോ എന്ന് നോക്കേണ്ടത് അപ്പുക്കുട്ടന്റെ ജോലിയാണ്. വാച്ചർ വരുകയാണങ്കിൽ വിസിലടിക്കണം. ചുണ്ടുകൾക്കിടയിൽ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് വെച്ച് നീട്ടി വിസിലടിക്കണം. അതും ഷാജി പഠിപ്പിച്ചതാണ്! കശുവണ്ടി വിറ്റ് ഷാജി ഐസ് മിഠായി വാങ്ങും! ഗോപാലകൃഷ്ണന്റെ കടയിൽ നിന്നും പടക്കം വാങ്ങും! ഏറുപൊട്ടാസ് നല്ല രസ്സാണ്! ചെത്തുതെങ്ങിനെ ഉന്നം നോക്കി എറിഞ്ഞ് പൊട്ടിക്കാൻ അതിലും രസ്സാണ്!! ഷാജിയ്ക്ക് നല്ല ഉന്നമാണ്. അപ്പുക്കുട്ടൻ എറിഞ്ഞാൽ ഇടയ്ക്കൊക്കെ തെങ്ങിൽ കൊള്ളാതെ പോകും. ഇന്നാളൊരിക്കൽ ഏറുപൊട്ടാസ് എറിഞ്ഞപ്പോൾ ഉന്നം തെറ്റി ചെത്തുകാരൻ കുട്ടന്റെ കള്ളുകുടത്തിൽ കൊണ്ട് കള്ളെല്ലാം താഴെ പോയി! അച്ഛന്റെ പൈസ പോയതിന് കണക്കിന് കിട്ടുകയും ചെയ്തു. അതോടെ പടക്ക പരിപാടി നിർത്തി വെച്ചിരിക്കുകയായിരുന്നു.

പക്ഷേ ഇപ്പോൾ....ഒരു കൂട് നിറയെ പടക്കമാണിരിക്കുന്നത് മുന്നിൽ! താടിക്ക് മുട്ടുകൈയും കൊടുത്ത് സേതുവും കുത്തിയിരിപ്പുണ്ട് അടുത്തു തന്നെ. ഷാജി കൊണ്ടുവന്നതാണ്! കശുവണ്ടി വിറ്റ കാശിന് വാങ്ങിയതായിരിക്കും. എന്തുവേഗത്തിലാണ് അവൻ ഓടിവന്ന് പടക്കം അപ്പുക്കുട്ടനെ ഏല്പിച്ചിട്ട് ഓടിക്കളഞ്ഞത്! “പിന്നെ വരാം. സൂക്ഷിച്ചോ” എന്ന് മാത്രം പറഞ്ഞു. അസ്ത്രം പോലെ പാഞ്ഞു അവൻ. വാച്ചറും ഒരു മിന്നായം പോലെ അപ്പുക്കുട്ടന്റെ മുന്നിലൂടെ മാഞ്ഞപ്പോഴാണ് അപ്പുക്കുട്ടന് കാ‍ര്യം
മനസ്സിലായത്!
“ചേട്ടാ, ഈ കൂടിന്നുള്ളിൽ മത്താപ്പൂ ഉണ്ടോ?” അവളാണ്..കാന്താരി...സേതു. പ്രലോഭിപ്പിക്കുവാണ്. വേല മനസ്സിലിരിക്കട്ടെടി മോളേ...ഞാനിതൊക്കെ കുറെ കണ്ടതാ...അപ്പുക്കുട്ടൻ പൊതിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു. പടക്കം ഷാജിയുടേതാണ്. ‘അവൻ കുരുത്തം കെട്ടവനാണ്...ചോദിക്കാനും പറയാനും ആരും ഇല്ലാത്തവനാണ്...മീശസാറ് ക്ലാസ്സിലിരുന്ന് ഉറങ്ങിയപ്പോൾ മീശയുടെ തുമ്പിൽ പിടിച്ച് വലിച്ചവനാണ്.’ ചുമ്മാതല്ല അവൻ മീശേ പിടിച്ച് വലിച്ചത്. പിച്ചാണ്ടിയുമായ്‌ പന്തയത്തിന്. സിഗററ്റ് മിഠായി പന്തയത്തിന്. അടി പൂരത്തിന് കിട്ടിയെങ്കിലും സിഗററ്റ് മിഠായി ചുണ്ടത്ത് വെച്ച് ഷാജിയുടെ ഒരു നടപ്പുണ്ടായിരുന്നു സ്കൂൾ മുറ്റത്ത്! എന്തായിരുന്നു ഒരു ഗമ!
‘സ്കൂൾ വിട്ട് സാറമ്മാരൊക്കെ പോയത് അവന്റെ ഭാഗ്യമെന്ന്‘ പിച്ചാണ്ടി പറഞ്ഞത് ഷാജി കേട്ടില്ല.
“ചേട്ടാ, കമ്പിത്തിരി ഉണ്ടോന്ന് ഒന്ന് നോക്കന്നേ...” കാന്താരി വീണ്ടും.
“ഉണ്ടങ്കിൽ...” അപ്പുക്കുട്ടൻ ചോദ്യരൂപേണ സേതുവിനെ നോക്കി.
“ഒന്നുമില്ല. ഒരെണ്ണം കത്തിച്ച് നോക്കാരുന്നു. നല്ല രസാരിക്കും.”
“വിശ്വസിക്കുന്നവരെ വേദനിപ്പിക്കരുതെന്നാ അച്ഛൻ പറയുന്നത്.” അപ്പുക്കുട്ടൻ സേതുവിനെ ഒന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ഓ. അതൊക്കെ വെറുതെയാണന്നേ... . ഇന്നാള് നമ്മള് അമ്മേടെ വീട്ടിൽ പോയപ്പോൾ ബസ്സിൽ ടിക്കറ്റെടുക്കാണ്ടിരിക്കാൻ ചേട്ടനോടെന്താ അച്ഛൻ പറഞ്ഞത്?”
ശരിയാണ്. അപ്പുക്കുട്ടനോർത്തു. വയസ്സ് കൊറച്ച് പറയാൻ പറഞ്ഞതാണ്. പക്ഷേ എന്തുചെയ്യാം. അന്ന് കണ്ടക്ടറ് ചോദിച്ചത് എത്രാം ക്ലാസിലാ പഠിക്കുന്നതെന്നാണ്? സത്യം പറഞ്ഞതിന് ബസ്സിറങ്ങിയപ്പോൾ അച്ഛന്റെ വക കിട്ടുകേം ചെയ്തു. വെറുതേ പൈസ പോയന്നും‌പറഞ്ഞ്! ഈ വലിയവർക്കൊക്കെ എന്തുമാവാം.
അപ്പുക്കുട്ടൻ കൂട് പതുക്കെ തുറന്നു.
“ഹായ്...മത്താപ്പൂ...കമ്പിത്തിരി...നിലാത്തിരി...പൂക്കുറ്റി...” സേതു കൈകൊട്ടി തുള്ളിച്ചാടി.
അപ്പുക്കുട്ടൻ കൂടടയ്ക്കാൻ ശ്രമിച്ചു. ഷാജി... അവൻ ആൾ ശരിയല്ല. മീശ സാറിന്റെ മീശേ പിടിച്ചവനാണ്! ഇരട്ട ചങ്കുള്ളവനാണ്! എന്തിനും പോന്നവനാണ്! മുതുകത്ത് ഗുണ്ടുപൊട്ടിക്കും അവൻ ഉറപ്പ്!
“ഒരു പേടിച്ചുതൂറി ചേട്ടൻ! ഇങ്ങുതാ... ഞാൻ പൊട്ടിക്കാം.” സേതു കൂടുപിടിച്ചു വാങ്ങി മത്താപ്പൂ കത്തിച്ചുകഴിഞ്ഞിരുന്നു.
നല്ല ഭംഗി. വയലറ്റ്...പച്ച...ചുമപ്പ്...ഹായ് എന്തു രസം മത്താപ്പൂ കത്തുന്നത് കാണാൻ...
“കമ്പിത്തിരി ഇതിലും രസാ..” സേതു കമ്പിത്തിരിയിലും കൈവെച്ചു കഴിഞ്ഞു. അവൾക്കെന്താ ഇടികൊള്ളുന്നത് അപ്പുക്കുട്ടനല്ലേ.
ഒരു വശം പിഴുതുമാറ്റിയ മീശസാറിന്റെ മീശയായിരുന്നു അപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ...
“ദാ, ചേട്ടനും പൊട്ടിച്ചോ..” സേതു ഏറുപൊട്ടാസെടുത്ത് അപ്പുക്കുട്ടന് നേരെ എറിഞ്ഞു.
അപ്പുക്കുട്ടന്റെ വിചാരങ്ങളേക്കാൾ വേഗത്തിൽ ഷാജിയുടെ കൂട് കാലിയായി.
ഇനി എന്ത്?
“നമ്മുക്ക് വീടിന്നകത്ത് കേറി കുറ്റിയിടാം.” ഹൊ. പെൺബുദ്ധി. ഇനി വേറെ മാർഗമില്ല. അച്ഛനും അമ്മയും വരുന്നതിന് മുന്നേ ഷാജി വരാതിരുന്നാൽ മതിയായിരുന്നു.
“പേടിക്കണ്ടന്നേ, വെളക്ക് കത്തിക്കാൻ തീ കത്തിച്ചപ്പോ കത്തിപ്പോയെന്ന് പറഞ്ഞാ മതിയെന്നേ...” കാന്താരിയുടെ ബുദ്ധി നോക്കിക്കേ...ഇതൊക്കെ ഈ കൊച്ചു തലയ്ക്കകത്തുന്നു തന്നെയാണോ വരുന്നത്. അപ്പുക്കുട്ടന് സംശയമായിരുന്നു.
“അപ്പുക്കുട്ടാ...” ഷാജിയുടെ വിളികേൾക്കുന്നു. പറിഞ്ഞു പോയ മീശസാറിന്റെ മീശ തലയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്നതുപോലെ.
“ചേട്ടനിവിടില്ല.” സേതു വാ തുറന്നു. ഛേ..ഈ പെണ്ണിനെക്കൊണ്ടു തോറ്റു. ആവശ്യ സമയത്ത് ബുദ്ധി വരില്ല. അപ്പുക്കുട്ടനവളുടെ വാ പൊത്തി.
“ആഹാ, രണ്ടും കൂടി അകത്ത് കേറി കുറ്റി ഇട്ടിരിക്കുകാ അല്ലേ? മര്യാദയ്ക്കിറങ്ങി വാ. അല്ലേല് ഞാൻ കതക് ചവിട്ടിപ്പൊളിക്കും.” ഷാജി കതകിൽ ചവിട്ടാൻ തുടങ്ങിയിരുന്നു. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണ് ഷാജി! കതകു തുറക്കുന്നതുതന്നെ നന്ന്.
അപ്പുക്കുട്ടൻ കതക് തുറന്നു.
എലിപ്പെട്ടി തുറന്നാൽ ഓടുന്ന എലിയേക്കാൾ വേഗത്തിൽ ഒരാൾ അപ്പുക്കുട്ടനേം ഇടിച്ച് മാറ്റി വടക്കേ പറമ്പിലെത്തിയിരുന്നു അപ്പോൾ.
“പടക്കമെല്ലാം കത്തിച്ചു തീർത്തു അല്ലേ?” അപ്പുക്കുട്ടനൊന്നും മിണ്ടിയില്ല. പറിഞ്ഞുമാറുന്ന മീശസാറിന്റെ മീശ...
“അവളാരിക്കുമല്ലേ ചെയ്തത്? എനിക്കറിയാം.” ഷാജി കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പുറത്തേക്ക് നടന്നു. അപ്പുക്കുട്ടൻ തല ഉയർത്തിയില്ല.
സേതുവപ്പോൾ വടക്കേ പറമ്പിൽ നിന്നും കൊഞ്ഞനം കാണിക്കുന്നുണ്ടായിരുന്നു.

Read more...

വീരൻ

Saturday, August 15, 2009

എനിക്കിന്നും നല്ല ഓർമ്മയുണ്ട്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. പാലത്തിന്റെ കൽക്കെട്ടിനു താഴെ മഴയിൽ നിന്നും ഒഴിഞ്ഞ് മാറി ഞാനിരിക്കുകയായിരുന്നു. എന്തൊരു മഴയായിരുന്നു അത്. ഞാനെന്റെ ജീവിതത്തിൽ അതുപോലൊരു മഴ കണ്ടിട്ടില്ല. പാലത്തിന്റെ അടിയിലൂടെ മഴവെള്ളം കുത്തിയൊഴുകുകയായിരുന്നു. അങ്ങ് കുറച്ചുദൂരെയായി കൈതപ്പൊന്തകൾക്കിപ്പുറത്ത് വെള്ളം കുത്തിവീഴുന്നിടത്ത് മീൻപിടുത്തക്കാർ നിൽക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വെള്ളത്തിൽ നിന്നും ചാടി ഉയർന്ന് വീണ്ടും വെള്ളത്തിലേയ്ക്ക് വീഴുന്ന മീനുകളെ കണ്ടിട്ട് എന്റെ നാവിൽ വെള്ളമൂറി. പക്ഷേ എന്തു ചെയ്യാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ തണുത്ത് വിറങ്ങലിക്കുന്നു. കാറ്റിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാനായി ഞാൻ കൽക്കെട്ടിനടിയിലോട്ട് കൂടുതൽ കയറി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. ഇടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. തണുപ്പും കാറ്റും മാത്രമല്ലല്ലോ, രണ്ടുദിവസമായി എന്തെങ്കിലും കഴിച്ചിട്ടുതന്നെ. നല്ല വിശപ്പുണ്ടായിരുന്നു. അന്നായിരുന്നു ഞാനാദ്യമായി വിശപ്പിന്റെ കാഠിന്യം അറിഞ്ഞത്. വയറ് കത്തിവലിയുകയായിരുന്നു. ഉറങ്ങിപ്പോയത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ വിശപ്പും തണുപ്പും കൂടി ഞാനെങ്ങനെ സഹിക്കുമായിരുന്നെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.

ഉറങ്ങിയേണീറ്റ ഞാൻ പാലത്തിന്റേയോ കൽക്കെട്ടിന്റേയോ താഴെ ആയിരുന്നില്ല. ഞാനന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകം! എനിക്കാകെ പേടി തോന്നി. ഞാൻ കണ്ണുമുറുക്കി അടച്ചു.എന്റെ പുറത്ത് എന്തോ കിടക്കുന്നതായി എനിക്ക് തോന്നി. പിന്നിടാണ് മനസ്സിലായത് അതൊരു കുഞ്ഞ് പുതപ്പായിരുന്നെന്ന്. എന്തായാലും എനിക്ക് നല്ല സുഖം തോന്നി. നേരിയ സുഖമുള്ള ഒരു ചൂട്. ഹോ... അതൊന്നനുഭവിച്ചറിയണം! എന്റെ മൂക്കിലേയ്ക്ക് നല്ല മീങ്കറിയുടെ മണം അടിച്ചുകയറിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഒരുപാത്രത്തിൽ ചോറും മീൻ‌കറിയും മുന്നിലിരിക്കുന്നു.എനിക്ക് വിശ്വസിക്കാനായില്ല. രണ്ടുദിവസമായുള്ള വിശപ്പാണ്. ഒന്നുമാലോചിച്ചില്ല.കണ്ണുമടച്ച് മുഴുവനും അകത്താക്കി.വയറ് വിങ്ങി വീർക്കുന്നതുപോലെതോന്നി. അതുവരെ വിശപ്പിന്റെ ക്ഷീണമായിരുന്നു. ഇപ്പോൾ വയറ് നിറഞ്ഞതിന്റെ ആലസ്യം. പതുക്കെ എണീറ്റ് മുറിയുടെ ഒരു മൂലയിൽ ഇരുന്നു.

കണ്ണൊന്നടഞ്ഞ് വന്നപ്പോഴാണ് എന്റെ നെറ്റിയിൽ ആരോ തടവുന്നത് പോലെ തോന്നിയത്. നല്ല സുഖം. കണ്ണുമടച്ചങ്ങിരുന്നുകൊടുത്തു. അന്ന് തുടങ്ങിയതാണ് രാജുവുമായുള്ള എന്റെ സൗഹൃദം. രാജുവിന് എന്നെ വലിയ ഇഷ്ടമായിരുന്നു. എനിക്ക് രാജുവിനേം. ഞാൻ ആഹാരം കഴിച്ചാലേ രാജുവും ആഹാരം കഴിക്കാറുള്ളു. രാജു കുളിക്കാൻ പോകുമ്പോൾ എന്നേയും കൂടെ കൊണ്ടുപോകും. ഞാൻ വെള്ളത്തിൽ ഇറങ്ങത്തില്ല. രാജു കുളിക്കുന്നതും നോക്കി ഇരിക്കും.
രാജു ഭയങ്കര വികൃതിയാണ്. ചിലപ്പോഴൊക്കെ കുളി കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോഴായിരിക്കും അവന്റെ കുസൃതി. അവൻ എന്നെ പൊക്കി വെള്ളത്തിലിടും. ഞാൻ നീന്തി വരുന്നത് കണ്ട് അവൻ കൈകൊട്ടി ചിരിക്കും. എങ്കിലും എനിക്ക് രാജുവിനോട് വെറുപ്പോ ദേഷ്യമോ ഒന്നും തോന്നിയിട്ടില്ല. എനിക്കറിയാം അവനെന്നോട് വലിയ സ്നേഹമാണന്ന്.

നല്ല ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരമങ്ങ് തടിച്ചുകൊഴുത്തുതുടങ്ങി. ഞാൻ നല്ല സുന്ദരനായെന്ന് രാജുവാണ് പറഞ്ഞത്. രാജു സ്കൂളിൽ നിന്നും വന്നാൽ പിന്നെ ഞങ്ങൾ കളി തുടങ്ങും.രാജു ഒരു പന്തെടുത്ത് ദൂരേയ്ക്കെറിയും.ഞങ്ങൾ രണ്ടുപേരും പന്തിനായി ഓടും. ഓട്ടത്തിന്റെ കാര്യത്തിൽ ഞാനാണ് മുന്നിലെങ്കിലും രാജു തോറ്റ് കാണാൻ എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ട് പന്തെപ്പോഴും കൈക്കലാക്കുന്നത് രാജു തന്നെയായിരുന്നു. പന്തെടുത്തുകൊണ്ട് രാജു തുള്ളിച്ചാടി ഒരു വരവുണ്ട് എന്തുരസമായിരുന്നെന്നോ അത്.

ഒരു രാജാവിനെപ്പോലെയായിരുന്നു ഞാൻ രാജുവിന്റെ വീട്ടിൽ കഴിഞ്ഞിരുന്നത്. രാജുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. രാജുവിന്റെ അമ്മ എനിക്കെന്നും ഇറച്ചിക്കറി തരുമായിരുന്നു. ഓർത്തിട്ട് നാവിൽ വെള്ളമൂറുന്നു. എന്തുരുചിയായിരുന്നു ആ കറിയ്ക്ക്.

അങ്ങനെ ഓർത്താൽ തീരാത്ത എത്രയെത്ര ഓർമ്മകളുമായി കാലം കടന്നുപോയി. രാജു വളർന്ന് വലുതായി. അവനിപ്പോൾ കോളേജിലാണ് പഠിക്കുന്നത്. എന്റെ കൂടെ കളിക്കാനൊന്നും അവനിപ്പോൾ സമയമില്ല. അല്ലെങ്കിലും ഞാനും കളീം വികൃതിയുമൊക്കെ കാണിക്കാനുള്ള പ്രായമൊന്നുമല്ലല്ലോ. ഇപ്പോൾ പഴയതുപോലൊന്നും വയ്യ. ആഹാരം പോലും ശരിക്കു കഴിക്കുവാൻ പറ്റുന്നില്ല. കണ്ണിന് കാഴ്ചയും കുറഞ്ഞു.പണ്ടെനിക്ക് രാജുവിനേം രാജുവിന്റെ ആൾക്കാരേം കൂട്ടുകാരേമൊക്കെ നല്ലവണ്ണം അറിയാമായിരുന്നു. ഇപ്പോൾ കാഴ്ച മങ്ങിയതിൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്നു എന്നാണ് രാജുവിന്റെ അമ്മ പറയുന്നത്. ഇപ്പോൾ രാജുവിന്റെ അമ്മ എന്നെ വീടിന്നകത്ത് കയറ്റില്ല. വല്ലാത്തമണമാണെനിക്കത്രേ! പണ്ട് ഞാൻ സ്വീകരണമുറിയിലെ സോഫയിൽ രാജുവിനോടൊപ്പം ഇരിക്കുമായിരുന്നു. എന്തു സുഖമായിരുന്നു അതിലിരിക്കാൻ!

ഞാനിപ്പോൾ രാജുവിന്റെ വീടിനോട് ചേന്നുള്ള ചാ‍ർപ്പിലാണ് കിടക്കുന്നത്. അവിടെ തന്നെയാണ് രാജുവിന്റെ അമ്മ വിറകും പഴയ തുണിയുമൊക്കെ ഇടുന്നതും. ചാർപ്പിലെ മണലിൽ നിറയെ ചെള്ളാണ്.രോമം കൊഴിഞ്ഞ എന്റെ ശരീരത്തിൽ ചെള്ളുകടി...എന്തൊരസഹ്യതയാണ്...പക്ഷേ ഞാനാരോടാണിതൊക്കെ പറയുന്നത്. രാജുവിപ്പോൾ വരാറേ ഇല്ല. ആഹാരം ആരാണ് കൊണ്ട് വെച്ചിട്ട് പോകുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല.എപ്പോഴും ഒരു പൊട്ടച്ചട്ടിയിൽ എന്തെങ്കിലുമൊക്കെ കാണും.പക്ഷേ എനിക്കിപ്പോൾ ആഹാരത്തിനോട് വലിയ താല്‍പ്പര്യമൊന്നുമില്ല. പണ്ടൊക്കെ ആയിരുന്നെങ്കിൽ ഇതേ പോലെ പത്തു ചട്ടി ആഹാരം ഒറ്റയടിക്ക് തീർക്കുമായിരുന്നു.

എനിക്കിപ്പോൾ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. എന്റെ രാജു എന്നെ പഴയപോലെ ‘വീരാ’ എന്നൊന്ന് നീട്ടിവിളിച്ചുകേൾക്കണം. ഞാനെപ്പോഴും ആ വിളിക്ക് കാതോർത്താണ് ചാർപ്പിൽ കിടന്നിരുന്നത്. പക്ഷേ അതുണ്ടായില്ല. അതിനി ഒരിക്കലും ഉണ്ടാകാൻ പോകുന്നുമില്ലന്ന് എനിക്ക് മനസ്സിലായത് രാജുവിന്റെ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോഴാണ്.

“അതിനിപ്പോ തീരെ വയ്യ.വയസ്സായി പല്ലും കൊഴിഞ്ഞ്...എന്തൊരു നാറ്റമാണ്. അടുത്തോട്ട് ചെല്ലാൻ പോലും പറ്റത്തില്ല. പഞ്ചായത്തുകാർക്ക് കൊടുത്തേക്കാം. അതാ നന്നെന്ന് തോന്നുന്നു.”
എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എന്നെയിപ്പോൾ ഒന്നിനും കൊള്ളില്ല. ആവതുള്ള കാലത്ത് രാജുവിന്റെ വീടുറങ്ങുമ്പോൾ ഞാൻ ഉറങ്ങാതിരിക്കുമായിരുന്നു.
അക്കാലത്ത് രാജുവിന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. “നമ്മുടെ വീരനുള്ളപ്പോൾ ഒന്നും പേടിക്കാനില്ല. ജീവനിൽ പേടിയുള്ള ഒരുത്തനും ഇതിലേ വരില്ല.”

ഇനിയിപ്പോൾ എന്നെ ഒന്നിനും കൊള്ളില്ല.എന്തിനാണ് ഇനിയും രാജുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഞാൻ പതുക്കെ ചാർപ്പിന് പുറത്തിറങ്ങി. വെയിൽ കണ്ണിലടിച്ചിട്ട് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഞാൻ നടന്നു. കുറേ ബുദ്ധിമുട്ടേണ്ടിവന്നു ഇവിടെ വരെ വരാൻ. ഇപ്പോഴും ഈ കൽക്കെട്ടിന് വലിയ മാറ്റമൊന്നുമില്ല. ഞാൻ കൽക്കെട്ടിനു താഴെയിരുന്നു. നല്ല ക്ഷീണം. വളരെ നാളുകൂടിയാണ് ഇത്രയും നടക്കുന്നത്. പാലത്തിന്നടിയിൽ കൂടി വെള്ളം കുത്തിയൊഴുകുന്നുണ്ട്. ആകാശത്ത് കാർമേഘം അടിഞ്ഞുകൂടി. നല്ലൊരു മഴയ്ക്ക് കോളുണ്ട്. ഞാൻ കൽത്തട്ടിന് താഴേയ്ക്ക് കയറി ഇരുന്നു. മഴപെയ്താൽ നനയരുതല്ലോ.
ഒരുപക്ഷേ രാജു എന്നെ തിരക്കുമോ? ഇല്ല. സാദ്ധ്യത ഇല്ല. അവനിപ്പോൾ ഒന്നിനും സമയമില്ല. ജോലികിട്ടിക്കഴിഞ്ഞതിൽ പിന്നെ അവനെ കണ്ടിട്ടുകൂടി ഇല്ല. ദൂരെ എവിടെയെങ്കിലുമായിരിക്കും. അഥവാ അവനെങ്ങാനും എന്നെത്തിരക്കി വന്നാൽ എനിക്കവനോട് പറയാനൊന്നേ ഉള്ളൂ. “രാജൂ, നിന്റെ അച്ഛനും അമ്മയ്ക്കും പ്രായമാവും...അവരും ഒന്നിനും കൊള്ളാത്തവരാകും...അവരെ നീ ഒരിക്കലും...”

കാറ്റ് ആഞ്ഞ് ആഞ്ഞ് വീശുന്നു. മഴ തുടങ്ങി. നല്ല ശക്തിയായ മഴ. ഞാനൊന്ന് ഉള്ളിലോട്ട് കയറി ഇരിക്കട്ടെ. എന്നെക്കൊണ്ടുപോകാൻ ഇനിയൊരു രാജു വരില്ല എന്നെനിക്കറിയാം.

Read more...

വീട്ടമ്മ

Sunday, August 9, 2009

നേരം പരപരാ വെളുക്കുന്നതിന് മുന്നേ തന്നെ ഗോപിയും കുടും‌ബവും തോട്ടുകടവിലേയ്ക്കുള്ള യാത്ര തുടങ്ങി.പുലരുമ്പോൾ തന്നെ വള്ളത്തിൽ കയറിയില്ലെങ്കിൽ അങ്ങ് കായലിൽ ചെല്ലുമ്പോഴേയ്ക്കും സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിരിക്കും.പൊരിവെയിലത്ത് പുല്ലുചെത്തുകയെന്നത് ബുദ്ധിമുട്ടുള്ള പണിതന്നെയാണ്.

കക്ഷം വരെ ചുരുട്ടി വെച്ചിരിക്കുന്ന ഫുൾക്കൈയൻ ഷർട്ടിന്റെ കൈ ഒന്നുകൂടി ഒതുക്കിവെച്ച് പെടച്ച് നിൽക്കുന്ന മസിലുകളിൽ മാറിമാറി നോക്കി ഗോപി മുന്നേ നടക്കുകയാണ്. കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവുമുണ്ട്. ഗോപി ചോറ്റുപാത്രം കൈമാറിപിടിക്കുന്നതും ഇടയ്ക്കിടയ്ക്ക് പെടച്ച് നിൽക്കുന്ന മസിലുകളിൽ നോക്കുന്നതൊന്നും തൊട്ടു പുറകേ നടക്കുന്ന ഭാര്യയ്ക്ക് അത്രയ്ക്കങ്ങ് സുഖിക്കുന്നില്ല.
"അതിലൊള്ളത് വെട്ടിവിഴുങ്ങുന്നതിന് ഒരു കുഴപ്പോല്ല. ഇച്ചിരി കനം കൈയ്യീ പിടിക്കാമ്പാടില്ല. ന്റെമ്മച്ചീ എന്നാണിങ്ങേരൊന്ന് നന്നാവുന്നേ?നിങ്ങക്ക് വേറേ പണിയില്ലേല് ഈ ചാക്കെടുത്തൊന്ന് തലേല് വെച്ചേ.” പറഞ്ഞ് തീർന്നതും ഭാര്യ തന്റെ തലയിൽ നിന്നും ചാക്കുകെട്ടെടുത്ത് ഗോപിയുടെ തലയിൽ വെച്ച് കൊടുത്തു.
വലത്തു കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവും പിടിച്ച് ഇടത്തുകൈകൊണ്ട് തലയിലെ ചുമടും താങ്ങി ഗോപി നടന്നു. ഒരക്ഷരം മിണ്ടാതെ. പുറകേ ഭാര്യയും കുട്ടികളും.

കറുത്ത് തടിച്ച് ആറടിയോളം ഉയരമുള്ള നല്ല ഒത്തൊരു മനുഷ്യൻ. അതാണ് ഗോപി. ഷർട്ടിന്റെ മുൻ‌വശത്തെ ബട്ടണുകൾ ഗോപിയ്ക്ക് ആവശ്യമില്ല. അതെപ്പോഴും തുറന്നു തന്നെ കിടക്കും. ഇറക്കം കുറഞ്ഞ കൈലിമുണ്ട് മുട്ടിനുമുകളിൽ വെച്ച് മടക്കികുത്തി തുടയുടെ നല്ലൊരു ഭാഗം പ്രദർശിപ്പിച്ചില്ലെങ്കിൽ ഗോപിയ്ക്ക് നടപ്പിനൊരു സുഖം കിട്ടാറുമില്ല. കാഴ്ചയിൽ ക്രൂരഭാവം തോന്നുമെങ്കിലും ഭാര്യയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ് ഗോപി. അത് ഭാര്യയെ പേടിച്ചിട്ടൊന്നുമല്ല. ആദരവാണ്, സ്നേഹമാണ് അയാൾക്ക് ഭാര്യയോട്.
വീട്ടുകാ‍ര്യങ്ങൾക്കുള്ള വകയുണ്ടാക്കുന്നത് അവളാണല്ലോ. രാവിലെ മുതൽ വൈകിട്ട് വരെ കിഴക്കൻ കായലിലെ വെയിലും കാറ്റുമേറ്റ് വള്ളം നിറച്ച് പുല്ലുചെത്തി വിറ്റ് തന്നേം രണ്ട് പിള്ളാരേം പൊന്നുപോലെ നോക്കുന്നവളാണ്. ഓണത്തിനും വിഷുവിനും, അമ്പലത്തിലെ ഉത്സവത്തിനും പുതിയ ജോടി ഡ്രസ് വാങ്ങി തരുന്നവളാണ്.എത്രയോ വർഷമായി ഒരു മുടക്കവും കൂടാതെ അവളത് ചെയ്യുന്നു. കെട്ടുബീഡി തനിക്ക് ഇഷ്ടമല്ലന്ന് അറിയാവുന്നത് കൊണ്ട് ചാർമിനാർ സിഗററ്റ് വാങ്ങിതരുന്നവളാണ് തന്റെ പൊന്നു ഭാര്യ.കുറുപ്പിന്റെ ചായക്കടേലുള്ള പറ്റ് മാസാവസാനം ഒരു വാക്ക് പോലും ചോദിക്കാതെ തീർക്കുന്നവളാണ് തന്റെ തങ്കം. ആഴ്ചയിലൊരിക്കൽ സിനിമ കാണാൻ ചോദിക്കാതെ തന്നെ പണം തരുന്നവളാണവൾ. ചവ്യനപ്രാശം കഴിക്കണമെന്ന് ഒരിക്കലേ ആഗ്രഹം പറഞ്ഞിട്ടുള്ളു. അന്നുമുതൽ ഇന്നേ വരെ ഒരു മുടക്കവും അതിനുണ്ടായിട്ടില്ല. ഇതെല്ലാം പോരാഞ്ഞിട്ട് കുട്ടികളുടെ തുണി, സ്കൂൾ ചെലവ്,വീട്ടുചെലവ് ഇതെല്ലാം ആരാ നടത്തുന്നത്? അവളല്ലേ. തന്റെ തങ്കം. തന്റെ പൊന്നിൻ‌കുടം.
തലയിലെ ചുമടുമായി ഗോപി തിരിഞ്ഞു നോക്കി.പാവം ജോലിചെയ്ത് ജോലി ചെയ്ത് എല്ലുമാണി ആയിരിക്കുന്നു. എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ജോലി ചെയ്താൽ മാത്രം പോരാന്ന്. ശരീരം കൂടി നോക്കണമെന്ന്. സന്തോഷമാണോ സങ്കടമാണോ ഗോപിയുടെ മുഖത്തുണ്ടായതെന്ന് മനസ്സിലായില്ല. വെട്ടം വീണിട്ടില്ലാത്തതിനാൽ മുഖം കാണാനാവുന്നില്ല.

“എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ അമ്മാനമാടി നടക്കുന്നേ. ഒന്നു വേഗം നടക്ക്. താമസിച്ചാൽ പിന്നെ ഞാൻ പൊരിവെയിലത്ത് നിന്ന് പുല്ലുചെത്തേണ്ടി വരും.” ഭാര്യ മുഖം കറുപ്പിച്ച് പരുഷ വാക്കുകൾ പറഞ്ഞാലും ഗോപിയ്ക്ക് പരിഭവമില്ല. സ്നേഹമയനായൊരു ഭർത്താവല്ലേ താൻ. എന്തൊക്കെ പറഞ്ഞാലും അവളുടെ ഉള്ളിന്റെ ഉള്ളിൽ സ്നേഹമാണ്. തന്നോടും പിള്ളാരോടും. അടുത്ത ഞായറാഴ്ചയെങ്കിലും ആട്ടിൻ കരള് വാങ്ങി അവൾക്ക് വറുത്ത് കൊടുക്കണം. ഗോപി മനസ്സിൽ വിചാരിച്ചു.

തോട്ടുകടവിലെത്തിയയുടനെ ഗോപി തലയിലെ ചുമട് വള്ളത്തിലോട്ട് വെച്ചു.പുല്ല് കെട്ടിക്കൊണ്ടുവരാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ, കയർ, അരിവാൾ, പിന്നെ ഭാര്യയ്ക്കുള്ള ആഹാരം,കുടിക്കാനുള്ള വെള്ളം എല്ലാമുണ്ടതിൽ. ഭാര്യ വള്ളത്തിൽ കയറി തുഴ കൈയിലെടുത്തതും ഗോപി വള്ളത്തിന്റെ കെട്ടഴിച്ച് തോടിന്റെ നടുക്കോട്ട് വള്ളം തള്ളി.

ഭാര്യയെ ജോലിയ്ക്ക് വിട്ടുകഴിഞ്ഞാൽ പിന്നെ ഗോപി സ്വതന്ത്രനാണ്. വൈകിട്ട് പുല്ലുകച്ചവടമെല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ ചെല്ലുന്നതുവരെ ഗോപിയ്ക്ക് പറയത്തക്ക പണിയൊന്നുമില്ല. ഭാര്യ തുഴയുന്ന വള്ളം കാഴ്ചയിൽ നിന്ന് മറയുന്നതുവരെ ഗോപി തോട്ടിറമ്പിൽ തന്നെ നിന്നു. അതുകഴിഞ്ഞ് മക്കളുടെ തോളിൽ കൈയിട്ടുകൊണ്ട് തോട്ടുകടവിലെ തെങ്ങിന്തോപ്പിലേയ്ക്ക് നടന്നു. അവിടെ ഒരു തെങ്ങിഞ്ചുവട്ടിൽ പേപ്പർ വിരിച്ച് ഗോപിയും മക്കളും ഇരുന്നു.

“ഇന്ന് പുട്ടും കടലേമാണ്. അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്തോ?” പ്രഭാതഭക്ഷണം കൊണ്ടുവന്ന പാത്രം തുറക്കുന്നതിനിടയിൽ ഗോപി പറയുന്നുണ്ടായിരുന്നു.”

“കാപ്പികുടിച്ച് കഴിഞ്ഞ് രണ്ടാളും ഇരുന്ന് പഠിച്ചോണം കേട്ടോ. നല്ലോണം പഠിച്ചാൽ അമ്മെയെപ്പോലെ കഷ്ടപ്പെടേണ്ടി വരില്ല. സ്കൂളിന്റെ സമയനാവുമ്പോ അങ്ങോട്ട് പോയാൽ മതി. വെറുതേ ഒള്ള പിള്ളാരുടെ കൂടെ മണ്ണിലും അഴുക്കിലുമൊന്നും ഉരുളേണ്ട.”
കുട്ടികൾ കണ്ണിൽകണ്ണിൽ നോക്കി.
“അച്ഛൻ നല്ലോണം പഠിച്ചകൊണ്ടാണോ പണിയ്ക്ക് പോകാത്തെ?” ഇളയാളുടെ ചോദ്യം ഗോപിയ്ക്ക് ഇഷ്ടപ്പെട്ടില്ല.
“മൊട്ടേന്ന് വിരിഞ്ഞില്ല. അതിനുമുന്നേ വകതിരിവേ പറയൂ. എങ്ങനെ നന്നാകാനാ? അമ്മയുടെ അല്ലേ ഗുണം.” ഗോപിയുടെ രണ്ട് കൈകളും മകളുടെ ചെവികളിൽ കിടന്ന് തിരിഞ്ഞു. പിന്നെ ഗോപി അവിടെ നിന്നില്ല. അഞ്ചടുക്ക് ചോറ്റുപാത്രവുമെടുത്ത് വേഗത്തിൽ നടന്നു.
“അച്ഛാ, വൈകിട്ട് സിനിമാക്കഥ ഞങ്ങക്ക് കൂടി പറഞ്ഞുതരുമോ?” മൂത്തകുട്ടി ചോദിക്കുന്നത് ഗോപി കേൾക്കാത്തമട്ടിൽ നടന്നു.ഗോപിയുടെ ആ നടപ്പ് ചെന്ന് നിൽക്കുന്നത് ടൗണിലെ സിനിമാക്കൊട്ടകയിലാണ്. കുട്ടികൾക്ക് അത് നല്ലോണം അറിയാവുന്നതാണ്. അവരെത്രനാളായി ഇത് കാണുന്നതാണ്. ഭാര്യ നൽകുന്ന പണം കൊണ്ട് ആഴ്ചയിലൊരിക്കലേ സിനിമകാണാൻ പറ്റൂ. അതുകൊണ്ട് ചില ദിവസങ്ങളിൽ ഗോപി ചൂണ്ടയിടാൻ ഇറങ്ങും. ചൂണ്ടയിടുന്നത് ഗോപിയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും എപ്പോഴും എപ്പോഴും ഭാര്യയോട് പൈസ ചോദിക്കുന്നതെങ്ങനെയെന്ന് വെച്ചിട്ടാണ്.
ഭാര്യ കായലിൽ നിന്നും വരുന്നതിന് മുന്നേ തിരിച്ച് വരണമെന്നുള്ളതിനാൽ ഗോപി നൂൺഷോയെ കാണാറുള്ളു.സിനിമായ്ക്ക് പോകുമ്പോൾ ഗോപിയുടെ കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രമുണ്ടാവും.മടങ്ങുന്ന വഴിയിൽ ഏതെങ്കിലും കടത്തിണ്ണയിലോ,മരച്ചോട്ടിലോ ഇരുന്ന് ആഹാരവും കഴിക്കും. തിരിച്ച് തോട്ടുകടവിലെത്തിക്കഴിഞ്ഞാൽ നടപ്പിന്റെ ക്ഷീണം മാറ്റാൻ ആദ്യം കുറുപ്പിന്റെ ചായക്കടയിൽ നിന്നും കടുപ്പത്തിലൊരു കട്ടൻ‌ചായയും രണ്ട് പരിപ്പ് വടയും കഴിക്കും. അത് ഭാര്യ അനുവദിച്ചിട്ടുള്ളതാണ്.
ഭാര്യ പുല്ലുമായെത്തി കച്ചവടമൊക്കെ കഴിയുമ്പോഴത്തേക്കും നേരം നന്നേ ഇരുട്ടും. അതു വരെ ഗോപിയ്ക്ക് പ്രത്യേകിച്ച് വേറേ പണിയൊന്നുമില്ല. പക്ഷേ ഭാര്യയ്ക്ക് ഒറ്റ നിർബന്ധമേ ഉള്ളു. കച്ചവടമൊക്കെ കഴിഞ്ഞ് പോകാൻ നേരമാവുമ്പോഴത്തേയ്ക്കും ഗോപി അവിടുണ്ടായിരിക്കണം.

സിനിമാകണ്ട് മടങ്ങി വന്ന ഗോപി കാപ്പികുടിയൊക്കെ കഴിഞ്ഞ് ചീട്ടുകളിക്കാരുടെ കൂടെക്കൂടി. സ്കൂളിൽ നിന്നും മടങ്ങിവന്ന കുട്ടികൾ തോട്ടിറമ്പിലെ മണലിൽ കളിക്കാൻ തുടങ്ങി. ഭാര്യ പുല്ലുമായെത്തി കച്ചവടവും തുടങ്ങി.ഗോപി ചീട്ടുകളിക്കാൻ പോയിരുന്ന് സമയം പോയതറിഞ്ഞില്ല. പുല്ലു കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിൽ പോകാൻ ഭാര്യതയ്യാറായിട്ടും ഗോപി വരുന്ന ലക്ഷണമൊന്നുമില്ല. അവൾ നേരേ ചീട്ടുകളി സ്ഥലത്തേയ്ക്ക് നടന്നു.
“അവള് ഭർത്താവും അവൻ ഭാര്യേമാ” പുല്ലുകാരി ഓമന കളിയാക്കി.
“എന്താടീ നെനെക്ക് ചേതം? ഞാനും എന്റെ ഭർത്താവും ഞങ്ങക്ക് ഇഷ്ടമുള്ളപോലെ ജീവിക്കും.” ഭാര്യയുടെ മറുപടികേട്ട് ഓമന ശബ്ദമടക്കി മുഖം താഴ്ത്തി.
ഭാര്യ ജോലി ചെയ്യുന്നു. ഗോപി വീട്ടുകാര്യം നോക്കുന്നു. ആണുങ്ങൾ വീട്ടുജോലിമാത്രം നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ എന്താ കുഴപ്പം? ആകാശമിടിഞ്ഞ് വീഴുമോ? ഗോപിയുടെ ഭാര്യയ്ക്ക് അതൊരു തെറ്റായി ഇന്നേവരെ തോന്നിയിട്ടില്ല. ഗോപിയ്ക്കും അതിലൊരു നാണക്കേടോ അപാ‍കതയോ ഒരിക്കലും തോന്നിയിട്ടില്ല . ഭാര്യ ജോലിചെയ്തു കൊണ്ടുകൊടുത്താൽ മതി ബാക്കിയെല്ലാം ഗോപിയുടെ ചുമതലയാണ്. പീടികേന്ന് സാധനങ്ങൾ മുതൽ ഭാര്യയ്ക്ക് കുളിക്കാനുള്ള ചൂടുവെള്ളം വരെ മറപ്പുരയിലെത്തും. പിന്നെന്താ പ്രശ്നം. പരസ്പരം മനസ്സിലാക്കപ്പെടുന്ന രണ്ട് മനസ്സുകൾ തമ്മിലുള്ള സ്നേഹം. അതാണല്ലോ പ്രധാനം.

ഓമനെയോടുള്ള ദേഷ്യം ഭാര്യ ഗോപിയോടാണ് തീർത്തത്.
“ഇങ്ങനെ കുത്തിയിരുന്നോളും...നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാൻ...നടന്നേ വേഗം വീട്ടിലേയ്ക്ക്...” ഗോപി ഒന്നും പറയാതെ എണീറ്റു.

ആ സമയത്താണ് ഒറ്റക്കണ്ണൻ രാജ ഇടയ്ക്ക് കയറിയത്.
“നീയിങ്ങനെ വെറും പെൺകോന്തനാകാതടാ ഗോപിയേ...ആണുങ്ങളായാൽ കൊറച്ച് ചൊണേം ശുഷ്കാന്തിയുമൊക്കെ വേണം. അല്ലാണ്ട് പെണ്ണുങ്ങളേം പേടിച്ച് പണിക്കും പോവാണ്ട്...”
“നിങ്ങളിങ്ങനെ വല്ല അലവലാതികളുടെ വാക്കുംകേട്ട് നിക്കാതെന്റെ മനുഷ്യാ...” ഭാര്യ ഗോപിയുടെ കൈയ്ക്ക് പിടിച്ച് വലിച്ചു.
“എടീ നിന്നെ ഞാൻ...” ഒറ്റക്കണ്ണൻ രാജ ചാടിയെണീറ്റു. “അലവലാതിയാണ് പോലും...അലവലാതി നിന്റെ...” ഒറ്റക്കണ്ണൻ രാജയുടെ ഉരുണ്ട ചുമന്ന കണ്ണുകളിൽ നിന്നും തീ പറക്കുകയായിരുന്നു. ഇന്നുവരെ നാട്ടിലെ ഒരുത്തനുംഅയാളുടെ നേർക്കുനേർ നിന്ന് ഉറക്കെയൊന്ന് സംസാരിച്ചിട്ടില്ല. നാടിനെ കിടുകിടെ വിറപ്പിക്കുന്ന ഒന്നാം നമ്പർ ദാദായെയാണ് ഇന്ന് ഒരു പീക്കിരിപ്പെണ്ണ് ‘അലവലാതി’ എന്ന് വിളിച്ചിരിക്കുന്നത്. ഒറ്റക്കണ്ണൻ രാജ നിന്നലറി. സാധാരണഗതിയിൽ രാജ ദേഷ്യപ്പെട്ടുകഴിഞ്ഞാൽ അരയിലെ കത്തിയ്ക്ക് പണിയുണ്ടാകാറുള്ളതാണ്. അത് അറിയാത്തവരായി ആരുമില്ല. ചീട്ടുകളി സ്ഥലത്ത് ആള് കൂടാൻ തുടങ്ങി. ഭാര്യ പേടിച്ച് ഗോപിയുടെ പുറകിലേയ്ക്ക് മാറി.

“എന്താടീ നീ പുറകിലോട്ട് മാറണത്. ആ പെണ്ണാച്ചിയുടെ പൊറകിലൊളിച്ചാൽ നിന്നെ ഞാൻ വെറുതേ വിടുമെന്ന് കരുതിയോ?” പിന്നെ രാജ ഗോപിയുടെ നേരേ നോക്കി. “എന്തിനാടാ ഇങ്ങനെ ആണും പെണ്ണുംകെട്ട് കഴിയണത്. ഇതിനേക്കാൾ ഭേദം പോയി ചാകണതാ.”
ഒറ്റക്കണ്ണൻ രാജയുടെ പരിഹാസവും,കൂടിനിൽക്കുന്നവരുടെ കളിയാക്കിയുള്ള നോട്ടവുമൊക്കെ കണ്ടപ്പോൾ ഗോപിയ്ക്ക് സർവ്വനിയന്ത്രണവും വിട്ടുപോയി. പിന്നെയൊന്നും നോക്കിയില്ല. വലതുകൈ കൊണ്ട് ഒറ്റക്കണ്ണൻ രാജയെ പതിരയ്ക്ക് പിടിച്ച് തലയ്ക്ക് മുകളിൽ പൊക്കിയിട്ട് നിലത്തോട്ട് ഒറ്റയിടലായിരുന്നു.കൂടെ ഒറ്റച്ചവിട്ടും. നാട്ടിലെ ഒന്നാം നമ്പർ ദാദയും, എളിയിൽ ഇരുപത്തിനാലുമണിക്കൂർ കത്തിയുമായ് നടക്കുന്നവനുമായ ഒറ്റക്കണ്ണൻ രാജയെയാണ് ഒരു മുയലിനെപിടിച്ചുയർത്തുന്ന ലാഘവത്തോടെ ഗോപി എടുത്ത് നിലത്തടിച്ചത്. പോരേ പൂരം!

“നടുവൊടിഞ്ഞിട്ടുണ്ടന്നാ തോന്നണത്. അമ്മാതിരി അലക്കല്ലേ അലക്കിയത്.” ആൾക്കൂട്ടത്തിലാരൊക്കെയോ പറയുന്നത് ഗോപി കേട്ടു.

“എല്ലാർക്കും ഇതൊരു പാഠമായിരിക്കട്ടെ.” ഗോപി ഭാര്യയുടെ കൈയ്ക്ക് പിടിച്ച് വീട്ടിലേയ്ക്ക് നടന്നു. പുറകേ കുട്ടികളും. രണ്ടുപേരും ഒന്നും സംസാരിച്ചില്ല. കുട്ടികളിലേയ്ക്കും ആ മൗനം പടർന്നു. വഴിയരികിലെ കുറ്റിച്ചെടികളോടുപോലും സംസാരിച്ചോണ്ട് നടക്കുന്ന കുട്ടികളാണ്. ഇന്ന്...ഇന്ന്... ഒരനക്കവുമില്ല ആർക്കും. അന്ന് രാത്രി ആഹാരമൊക്കെ കഴിഞ്ഞ് ഗോപി മുറ്റത്തെ തിണ്ണയിൽ വന്നിരുന്നു. ഭാര്യയും ഗോപിയുടെ അടുക്കൽ വന്നിരുന്നു.
“പിള്ളാരുറങ്ങി.”
“ഞാനൊരുകാര്യം ചോദിക്കട്ടെ?” ഗോപി ഭാര്യയെ തന്നോടടുപ്പിച്ചു.
“എന്താ?”
“നാളെ മുതൽ കായലിൽ ഞാൻ പോകാം.”
ഭാര്യ ഗോപിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി. “എന്താ ഇപ്പോളിങ്ങനെ തോന്നാൻ? ഞാൻ വേലയെടുക്കുന്നതിൽ നാണക്കേട് തോന്നുന്നുണ്ടോ?”
“അല്ല. അതല്ല. ആൾക്കാരോരോന്ന് പറയുമ്പോൾ...” ഗോപിയ്ക്ക് മുഴുമിക്കുവാനായില്ല.
“എന്ത് പറയാൻ? അവരെന്തും പറഞ്ഞോട്ടെ. നമ്മളെന്തിനാ അതൊക്കെ കേക്കണത്. നമ്മടെ ജീവിതത്തിന് ദൈവം സഹായിച്ച് ഒരു കൊഴപ്പോമില്ലല്ലോ ഇതേവരെ.” ഭാര്യ ഗോപിയുടെ മാറിലോട്ട് ചാഞ്ഞു. ഗോപിയുടെ കൈകൾ ഭാര്യയെ വരിഞ്ഞുമുറുക്കി. അപ്പോൾ തള്ളക്കോഴിയുടെ ചിറകിന്നടിയിലിരിക്കുന്ന കോഴിക്കുഞ്ഞിന്റെ സുരക്ഷിതത്വമായിരുന്നു ഭാര്യയുടെ കണ്ണുകളിൽ...

Read more...

ചായ

Monday, June 29, 2009

“ചേടത്തീ രണ്ട് ചായയിങ്ങെടുത്തോ...” വാതുക്കൽ വന്നെത്തിനോക്കിയ അമ്മയോടായാണ് ചിറ്റപ്പനത് പറഞ്ഞത്. ചിറ്റപ്പന്റെ കൂടെ ഏതോ ഒരു വലിയ സാറാണ് വന്നിരിക്കുന്നത്. കറുത്ത പാന്റും വെള്ള ഷർട്ടുമിട്ട കുടവയറൻ. ഇരുന്ന് പണിചെയ്യുന്നവർക്കാണ് കുടവയറ്‌ വരുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചിറ്റപ്പന്റെ കൂടെ പണി ചെയ്യുന്ന സാറായിരിക്കാം. ബാങ്കിൽ ഇരുന്നുള്ള പണിയാണല്ലോ. അതായിരിക്കാം കുടവയർ! അച്ഛന് കുടവയറില്ല.അച്ഛന് നിന്നുള്ള പണിയാണ്. കയർ ഫാക്ടറിയിൽ തടുക്ക് നെയ്യുന്നത് നിന്നുകൊണ്ടാണ്. ശരിക്കും ശരീരമനങ്ങണം. ശരീരമനങ്ങി പണിചെയ്താൽ പൊണ്ണത്തടി വരില്ല. ബാങ്കിൽ ഇരുന്നുള്ള പണിയാണ്.ശരീരമനങ്ങില്ല.ശരീരമനങ്ങാതിരുന്നാൽ തടികൂടും. തടികൂടിക്കൂടി വയറ് കുടവയറാകും. കുടവയറന്മാർ നടക്കുന്നത് കാണാൻ അപ്പുക്കുട്ടനിഷ്ടമാണ്. കുടവയറന്മാർ ഇരിക്കുന്നതു കാണാനും അപ്പുക്കുട്ടനിഷ്ടമാണ്. വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വരിഞ്ഞ കൊട്ടക്കസേരയിലാണ് കുടവയറൻ സാറിരിക്കുന്നത്. കസേരയിൽ വലിയൊരു മത്തങ്ങ വെച്ചിരിക്കുന്നത് പോലെ...
കട്ടളയ്ക്ക് പിന്നിൽ ഒളിച്ചുനിന്നിരുന്ന അപ്പുക്കുട്ടനെ ചിറ്റപ്പൻ തടിയൻ സാറിന് പരിചയപ്പെടുത്തി. “ഇത് ചേട്ടന്റെ മോനാ, അപ്പുക്കുട്ടൻ.” തടിയൻ സാർ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. ഏതോ ലോകമഹാത്ഭുതത്തെ കണ്ടതുപോലെ... “എടാ ചെറുക്കാ, നീ വല്ലതുമൊക്കെ കഴിക്കണം.കേട്ടോ. അല്ലങ്കിലിങ്ങനെ ഈർക്കിലായിട്ട് തന്നെയിരിക്കും”. ചിറ്റപ്പൻ ചിരിച്ചു.
“എങ്കിലേ, ഞാനൊരു സൂത്രം കാണിക്കാം.സാറിനു കാണിക്കാമോ?” അപ്പുക്കുട്ടന്റെ സൂത്രം കാണാനായി കുടവയറൻ സാർ തന്റെ വയറൊക്കെയൊന്ന് കുലുക്കി കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു. “ആ..കാണീര്..”
അപ്പുക്കുട്ടൻ കാലിന്റെ തള്ള വിരലെടുത്ത് മൂക്കിൽ മുട്ടിച്ചു. “കാണിച്ചേ...ഇതുപോലൊന്ന് കാണിച്ചേ..” കുടവയറൻ സാർ ചിരിച്ചുകൊണ്ടിരുന്നു. “ആള് മിടുക്കനാണല്ലോ. സ്ഥാനത്തിട്ട് തന്നെ കൊട്ടി.”


“അപ്പുക്കുട്ടാ, നീയാ കിണറ്റീന്ന് ഒരു ബക്കറ്റ് വെള്ളമിങ്ങ് കോരിയേ.” അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. അപ്പുക്കുട്ടൻ അടുക്കളയിലേയ്ക്കോടി.അമ്മ നിന്നു കിതയ്ക്കുന്നു. കൈയിലൊരു പൊതിയും ഗ്ലാസുമുണ്ട്. കടയിൽ പോയിട്ടു വന്നതാണന്നു തോന്നുന്നു. ചുമ്മാതല്ല ചായയുണ്ടാക്കാൻ ഇത്രയും താമസം!
“ചേടത്തീ, ചായ റെഡിയായില്ലേ? സാറ് പോകാനൊരുങ്ങുന്നു.” വാതുക്കൽ നിന്നും വിളി.
“ദാ. വരുന്നു.” നിമിഷങ്ങൾക്കകം ചായ വാതുക്കലെത്തി.
“ജോലി കഴിഞ്ഞ് വരുമ്പോ സാറിനൊരാഗ്രഹം നമ്മുടെ വീടൊന്ന് കാണണമെന്ന്.”
“അത് ശരിയാ ഒരുമിച്ച് ജോലി ചെയ്യുന്നവരാകുമ്പോ വീടൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ.”
കുടവയറൻ സാറ് യാത്ര പറഞ്ഞിറങ്ങി. ചിറ്റപ്പൻ ചിറ്റപ്പന്റെ വീട്ടിലേയ്ക്കും പോയി.


“എന്താ അമ്മേ ചിറ്റപ്പൻ ആ സാറിനെ പടിഞ്ഞാറ് വീട്ടിൽ കൊണ്ടുപോകാഞ്ഞേ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് അമ്മ ഉത്തരം നൽകിയില്ല. “നീ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക്. ചിറ്റപ്പനെ പോലെ നല്ല ജോലി കിട്ടണമെന്നുണ്ടങ്കിൽ..”
“അതേ ഞാമ്പറയാം. ചിറ്റപ്പന്റെ വീടേ ഓലകെട്ടിയതാ, തറയുമില്ല. ചാണകോം മെഴുകീട്ടില്ല. ഇന്നാള് ഞാനിരുന്നപ്പോ എന്റെ നിക്കറിന്റകത്ത് വരെ മണ്ണ് കേറിയല്ലോ. ആ മണ്ണീ നെറയേ ചെള്ളുമുണ്ടാരുന്നു.” സേതുവാണ്.

“പെണ്ണിനറിയാമ്പാടില്ലാത്ത കാര്യമില്ല.അവനേ നിന്നെയൊക്കെ പോലെ ഭാഗ്യം ചെയ്തവനല്ല. നിനക്കൊക്കെ ലോണെടുത്ത് കെട്ടിയതാണേലും ഇഷ്ടിക കെട്ടിയ വീടുണ്ടല്ലോ. അവൻ പഠിച്ച് ജോലീം കിട്ടി,ഇനി വീടും കെട്ടും നോക്കിക്കോ.” അമ്മയ്ക് സേതുവിന്റെ വർത്തമാനം ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.

അത്താഴം കഴിക്കാനിരുന്നപ്പോൾ സേതു വള്ളിപുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ അച്ഛനോട് പറയുന്നുണ്ടായിരുന്നു. വയറും മനസ്സും നിറഞ്ഞ സംതൃപ്തിയിൽ അവൾ പഴയൊരു കൈലിമുണ്ടെടുത്ത് പുതച്ചുകൊണ്ട് പായയിൽ തേരട്ടയെ പോലെ ചുരുണ്ടുകൂടി.
ആഹാരമെല്ലാം കഴിച്ച് കഴിഞ്ഞ് കട്ടിലിലിൽ വന്നിരുന്ന അച്ഛനോട് അമ്മ പറയുന്നത് കേട്ടു. “പിന്നേ, അനിയനോട് പറയണം വലിയവലിയ ആൾക്കാരുമായി വീട്ടിൽ വന്ന് കഴിഞ്ഞ് ‘ചായയെടുത്തോ ചേടത്തീ’ എന്ന് പറയുന്നതിന് മുന്നേ ഉള്ളിൽ വന്ന് ഇവിടെ വല്ലതുമുണ്ടോയെന്ന് അന്വേഷിക്കണമെന്ന്...ഒരുനുള്ള് തേയിലപോലുമില്ലാരുന്നിവിടെ...കടക്കാരൻ രവി കടം കൂടി തന്നില്ലാരുന്നേൽ എന്തുചെയ്തേനെ...നാണം കെട്ടുപോയേനേ...അല്പനേരമാണങ്കീ കൂടി മനുഷേനങ്ങ് ആധി പിടിച്ചുപോയി.”

“ഒരുപക്ഷേ അവൻ വിചാരിച്ചുകാണുമെടീ, പടിഞ്ഞാറ് അവന്റെ വീട്ടിൽ ചെല്ലുന്നതിനേക്കാൾ നല്ലത് ഇവിടെ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ നാണക്കേട് തന്നെയായിരിക്കും നല്ലതെന്ന്.”

“ഇപ്പക്കേട്ട. ഞാമ്പറഞ്ഞതാ കാര്യം.” സേതുവിന്റെ തല പുതപ്പിനിടയിൽ കൂടി പുറത്തേയ്ക്കുവന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP