മോഹങ്ങള്‍
Wednesday, April 23, 2008
അപ്പുക്കുട്ടന്റെ മോഹങ്ങള്‍ക്ക് ഒരിക്കലും ഒരു കുറവും സംഭവിച്ചിട്ടില്ല. കാലത്തിനനുസരിച്ച് അതിങ്ങനെ മാറിക്കൊണ്ടിരുന്നുവെന്ന് മാത്രം. കണ്ടുവന്ന ആളുകളെ അനുസരിച്ച്, ജീവിച്ച് വന്ന സാഹചര്യത്തിനനുസരിച്ച്, അടുത്തിടപഴകിയ കൂട്ടുകാരെയനുസരിച്ച്, കടന്നു പോന്ന പ്രായത്തിനനുസരിച്ച് അതിങ്ങനെ മാറിമറിഞ്ഞുകൊണ്ടിരുന്നുവെന്ന് മാത്രം.
ചെറുപ്പത്തില്‍ അപ്പുക്കുട്ടന് ഒരു ശാസ്ത്രജ്ഞനാകാനായിരുന്നു ആഗ്രഹം. വെറും ശാസ്ത്രജ്ഞനല്ല. ഒരു വാനനിരീക്ഷകന്‍! ആകാശത്തെ നോക്കി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി, അതിന്റെ ഗതിവിഗതികളെ നോക്കി പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്! ടെലസ്കോപ്പും വെച്ചനന്തമായ ആകാശത്തിന്റെ ഉള്ളറകളുടെ രഹസ്യം കണ്ടുപിടിക്കുന്ന ഒരു വലിയ ശാസ്ത്രജ്ഞന്!
ആഗ്രഹത്തിന് അന്തമില്ലാതെ വന്നപ്പോള്‍ രാത്രികളില്‍ ഒറ്റയ്ക്ക് ടെലസ്കോപ്പില്ലാതെതന്നെ ഉറക്കമിളച്ച് അപ്പുക്കുട്ടന് ആകാശത്തേയ്ക്കും നോക്കിക്കൊണ്ടിരുന്നു.
അപ്പുക്കുട്ടന്റെ മനസ്സറിയാന്‍ പക്വതയില്ലാത്ത ആളുകള്‍ പയ്യന്‍സിന് വട്ടാണന്ന് പ്രഖ്യാപിച്ചപ്പോള്‍, അതുകേട്ട് അമ്മ കരഞ്ഞപ്പോള്‍, അപ്പുക്കുട്ടന് തന്റെ ശസ്ത്രജ്ഞനാകാനുള്ള ആഗ്രഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.
അവധിക്കാലത്ത് അമ്മ വീട്ടിലേയ്ക്കുള്ള പോക്കിനിടയ്ക്കാണ് അപ്പുക്കുട്ടന്റെ അടുത്ത ആഗ്രഹം മൊട്ടിട്ടത്. ഒരു വലിയ വാഹനത്തെ ഒറ്റ മണിയടിയില്‍ നിര്‍ത്തിക്കുകയും, രണ്ട് മണിയടിയില്‍ ഓടിക്കുകയും ചെയ്യുന്ന ബസ് കണ്ടക്ടര്‍ എന്ന വിദ്വാനെ അപ്പുക്കുട്ടന് ശരിക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ശാസ്ത്രജ്ഞന് കണ്ടക്ടറാകാനുള്ള ശ്രമത്തിലായി. പക്ഷേ കണ്ടക്ടറാകാനുള്ള ആഗ്രഹം അധിക നാള് നിന്നില്ല. കവലയില്‍ സ്കൂട്ടറുകാരനെ ഇടിച്ചിട്ട ബസ്സിന്റെ കണ്ടക്ടറേയും ഡ്രൈവറേയും കുനിച്ച് നിര്‍ത്തി മുതുകത്ത് മുട്ടുകൈകൊണ്ട് ആളുകള്‍ താളമടിക്കുന്നത് കണ്ടതുമുതല്‍ അപ്പുക്കുട്ടന് ആ ആഗ്രഹവും കാറ്റില്‍ പറത്തി.
കൂട്ടുകാരന് റെജി തബല പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു തബലിസ്റ്റ് ആയാലെന്തെന്ന് അപ്പുക്കുട്ടന് തോന്നി. തബലപഠിപ്പിക്കാന്‍ വീട്ടില്‍ പറഞ്ഞാല്‍ അച്ഛന് തുടയില്‍ തബലവായിക്കുമെന്നറിയാവുന്നത് കൊണ്ട് അപ്പുക്കുട്ടന് റെജിയുടെ പശുത്തൊഴുത്തില്‍ കയറി ഒളിച്ചിരുന്ന് പഠിക്കാനൊരു ശ്രമം നടത്തി. പക്ഷേ നന്ദിനിപ്പശു അപ്പുക്കുട്ടന്റെ മുതുകത്ത് തബലവായിച്ചപ്പോള്‍ റിസ്കെടുത്തുള്ള ഒരു പരിപാടിയും വേണ്ടന്ന് അപ്പുക്കുട്ടന് നിശ്ചയിച്ചു.
അമ്പല്‍ത്തീന്ന് പറയെടുപ്പിനായ് ആനയേം കൊണ്ട് വീട്ടിലെത്തിയപ്പോള്‍ അപ്പുക്കുട്ടന്റെ ശ്രദ്ധ ആനയിലും ആനക്കാരനിലുമല്ലായിരുന്നു. പകരം ആനയുടെ മുന്നില്‍ ചാടിത്തുള്ളിമറിഞ്ഞ് കൊട്ടിക്കൊണ്ടിരുന്ന ചെണ്ടക്കാരന് ദാമുവിലാരുന്നു. അന്ന് മുതല്‍ അപ്പുക്കുട്ടന് ചെണ്ടക്കാരനാകാന്‍ ആഗ്രഹം തുടങ്ങി. ചെണ്ടക്കുട്ടന്‍ ഫ്രീയായി ചെണ്ടക്കളരി തുടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അപ്പുക്കുട്ടന് തന്റെ പുതിയ കളരിയ്ക്കായി തയ്യാറെടുത്തു. പക്ഷേ ഗണപതിക്കൊട്ട് കൊട്ടി വീട്ടിലെത്തിയപ്പോള്‍ ദാ നില്ക്കുന്നു അച്ഛന് ചെണ്ടക്കോലിന്റെ ഇരട്ടി നീളമുള്ള ചൂരലുമായി!
“എന്താടാ നിനക്ക് അസുരവാദ്യമല്ലാതെ മറ്റൊന്നും പഠിക്കാന്‍ കണ്ടില്ലേ?” അച്ഛനെക്കൊണ്ട് തുടയില്‍ ചെണ്ടകൊട്ടിക്കുവാന്‍ ആഗ്രഹമില്ലാത്തതിനാല്‍ അപ്പുക്കുട്ടന് അതും ഉപേക്ഷിച്ചു.
ഒരു സ്പോര്‍ട്സ്മാനാകാനായിരുന്നു അപ്പുക്കുട്ടന്റെ അടുത്ത ശ്രമം! മറഡോണയുടെ കാലുകളുടെ മാന്ത്രികചലനം കണ്ട് ആവേശം പൂണ്ട് അപ്പുക്കുട്ടന് ഫുട്ബോള്‍ കളിക്കാരനാകാന്‍ തീരുമാനിച്ചു. നരുന്ത് പോലിരിക്കുന്ന പയ്യന് ഫുട്ബോളടിച്ച് രണ്ടായി വട്ടമൊടിയുമെന്ന് കാണികള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കുട്ടന് തന്റെ തട്ടകം ക്രിക്കറ്റിലോട്ട് മാറ്റിചവിട്ടി.
ക്രിക്കറ്റിന്റെ ജ്വരം മൂത്ത് വന്നപ്പോഴത്തേയ്ക്കും അപ്പുക്കുട്ടന് കോളേജിലെത്തിയിരുന്നു. കപില്‍ദേവിന്റെ തകര്‍പ്പനടികള്‍ നഷ്ടപ്പെടുത്തരുതെന്നുള്ളതുകൊണ്ട് ക്ലാസ് കട്ട് ചെയ്തും അപ്പുക്കുട്ടന് കോളേജ് ലൈബ്രറിയിലെ ടീവിയുടെ മുന്നിലിരുന്നു. ക്ലാസ് കട്ട് ചെയ്യുന്നത് അപ്പുക്കുട്ടന് താല്‍പ്പര്യമുണ്ടായിട്ടായിരുന്നില്ല. പക്ഷേ പലപ്പോഴും കളിയുടെ ലഹരിയില്‍ തന്നെത്തന്നെ മറന്നിരുന്ന് പോയിട്ടുള്ളത് കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളത്. അങ്ങനെയൊരു സംഭവമാണ് അപ്പുക്കുട്ടന്റെ ക്രിക്കറ്ററാകാനുള്ള മോഹത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചതും.
മുരളിസാറിന്റെ ഇംഗ്ലീഷ് പീരീഡിന്റെ തൊട്ടുമുന്നില്‍ കിട്ടിയ ഇടവേളയില്‍ അപ്പുക്കുട്ടന് ലൈബ്രറിയിലെ ടീവിയുടെ മുന്നിലിരുന്നു. കുറച്ച് നേരത്തേക്ക്.... കുറച്ച് നേരത്തേക്ക് മാത്രം...അതാ മുരളി സാറും ടീവീടെ മുന്നിലുണ്ട്! ഇന്നിനിയിപ്പോള്‍ ക്ലാസ്സ് നഷ്ടമാകുമെന്ന വിചാരവും വേണ്ട. മുരളി സാര്‍ എണീറ്റ് പോകുമ്പോള്‍ കൂടെപ്പോയാല്‍ മതിയല്ലോ. പക്ഷേ സംഭവിച്ചത് അങ്ങനെയൊന്നുമായിരുന്നില്ല. കളിയില്‍ ലയിച്ചിരുന്ന അപ്പുക്കുട്ടന് മുരളിസാര്‍ എണീറ്റ് പോയതറിഞ്ഞില്ല. അതറിഞ്ഞ് വന്നപ്പോഴത്തേക്കും സമയം കുറച്ച് കടന്ന് പോയിരുന്നു. ക്രിക്കറ്റ് കളി കണ്ടിരുന്ന മുരളി സാറിന് ഒരുപക്ഷേ തന്നെ മനസ്സിലാക്കാന്‍ പറ്റിയേക്കും. ആ ഒറ്റ വിചാരത്തില്‍ അല്പം താമസിച്ച് പോയെങ്കിലും ക്ലാസില്‍ കയറാനുള്ള അന്തിമ തീരുമാനം അപ്പുക്കുട്ടനെടുത്തു.അപ്പുക്കുട്ടന് മുരളിസാറിന്റെ ക്ലാസിന്റെ മുന്നില്‍ നിന്നു. തന്റെ കറുത്തവലിയഫ്രയിമുള്ള കണ്ണടയ്കടിയിലൂടെ മുരളിസാര്‍ അപ്പുക്കുട്ടനെ നോക്കി.
“എന്താ?”
“ക്ലാസില്‍ കയറാന്‍ വന്നതാ.”
“അതേയോ. എവിടെയായിരുന്നു സാറിതുവരെ?” അപ്പുക്കുട്ടന് കളവ് പറയാന്‍ കഴിഞ്ഞില്ല.
“ക്രിക്കറ്റ് കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല.”
“കൊള്ളാം.കൊള്ളാം. എങ്കിലിങ്ങ് കേറിപ്പോര്.”ഹൊ. എന്ത് നല്ല സാര്‍. അപ്പുക്കുട്ടന് തന്റെ സീറ്റിലേയ്ക്ക് നടന്നു.
“അല്ല. അങ്ങോട്ടിരിക്കാന്‍ വരട്ടെ മാഷേ. ഇങ്ങോട്ട് വന്നീ പ്ലാറ്റ്ഫോമിലോട്ട് കേറിയാട്ടെ.”
അപ്പുക്കുട്ടന് ഉടുത്തിരുന്ന ഒറ്റമുണ്ടിന്റെ കരയൊക്കെ നേരയാക്കി പ്ലാറ്റ്ഫോമില്‍ കയറിനിന്നു. പത്തറുപത്തിമൂന്ന് പിള്ളാരുണ്ട് ക്ലാസ്സില്‍. പകുതിയില്‍ കൂടുതല്‍ പെമ്പിള്ളാര്! ലീന മുതല്‍ മഞ്ജു വരെ മുന്‍ നിരയില്‍! അതിന് പുറകില്‍ വീണ, അമ്പിളി അങ്ങനെ അങ്ങനെ വനിതാരത്നങ്ങള്‍! അപ്പുക്കുട്ടന് അവരെയൊക്കെ നേരാം വണ്ണം ഒന്ന് നോക്കാന്‍ പറ്റുന്നില്ല. മേലാകെ വിയര്‍ക്കുന്നു. അപ്പോള്‍ ദാ വരുന്നൂ സാറിന്റെ വക പ്രഖ്യാപനം.
“ ഈ മഹാനെയറിയുമോ നിങ്ങള്‍ക്ക്? ഇദ്ദേഹമാണ് സാക്ഷാല്‍ കപിദേവ്! ഒരു വാലിന്റെ കുറവേ ഉള്ളു.” പിന്നെ അപ്പുക്കുട്ടനോടായി സാര്‍ പറഞ്ഞു. “നാളെ മുതല്‍ ഒരു വാലും കൂടി വെച്ചോണ്ടേ ക്ലാസില്‍ വരാവൂ കേട്ടോ. ഇപ്പോള്‍ പോയിരുന്നാലും.”
അപ്പുക്കുട്ടന് തലകറങ്ങി വീണില്ലന്നേ ഉള്ളു. പെമ്പിള്ളാരുടെ കൂട്ടച്ചിരിമാത്രം ഇരമ്പല്‍പോലെ കേട്ടു. ആ ഇരമ്പല്‍ കുറച്ച് നാളത്തേയ്ക്ക് ചെവിയില്‍ നിന്നും മാറാതെനിന്നു. നിര്‍ത്തി. അതോടെ നിര്‍ത്തി അപ്പുക്കുട്ടന് തന്റെ ക്രിക്കറ്റ് ഭ്രാന്ത്.
ഈ ക്രിക്കറ്റ് കളിയും കൊണ്ട് നടക്കുന്ന സമയത്ത് രണ്ടക്ഷരം പഠിച്ചാല്‍ ഒരു ഡോക്ടറെങ്കിലുമായിത്തീരാം. അതോടെ അപ്പുക്കുട്ടന് പഠിക്കാന്‍ തുടങ്ങി. ഡോക്ടറാവാന്‍ വേണ്ടി. പഠിച്ചു. കുത്തിയിരുന്ന് പഠിച്ചു. എന്‍ട്രന്‍സ് എഴുതി. റിസള്‍ട്ട് വന്നപ്പോള്‍ ആഹ്ലാദിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നും കാള്‍ ലെറ്റര്‍ വന്നപ്പോള്‍ തുള്ളിച്ചാടി. പക്ഷേ ആ അഹ്ലാദം അധിക നേരമുണ്ടായില്ല. അച്ഛന്റെ ഒറ്റ വാചകം അതെല്ലാം തകര്‍ത്ത് കളഞ്ഞു.
“മോനേ, തിരുവന്തപുരത്തൊക്കെ പോയി പഠിക്കയെന്ന് പറഞ്ഞാല്‍ നമ്മളെക്കൊണ്ട് നടക്കുന്ന കാര്യാണോ? പിന്നെ നിര്‍ബന്ധമാണങ്കില്‍ നിന്നെ ഞാന്‍ ഈ സ്ഥലവു വീടും വിറ്റിട്ടായാലും പഠിപ്പിക്കാം.”
അപ്പുക്കുട്ടന് ഒന്നും നശിപ്പിക്കാനാഗ്രഹമില്ലായിരുന്നു. സ്റ്റെത് പിടിക്കേണ്ട കൈയില്‍ സ്പാന്നറ് പിടിച്ചാലും കുഴപ്പമില്ല. അപ്പുക്കുട്ടന് പോളിടെക്നിക്കില്‍ ചേര്‍ന്നു. അടുത്ത ബന്ധുവൊരാള്‍ ഉപയോഗിച്ച മിനിഡ്രാഫ്റ്ററും,ഡ്രായിംഗ് ഉപകരണങ്ങളും,പുസ്തകങ്ങളും അപ്പുക്കുട്ടന് സഹായമായി.ഡോക്ടറായില്ലെങ്കിലെന്താ എഞ്ചിനീയറാവാല്ലോ. അപ്പുക്കുട്ടന് പഠിച്ചു. ഊണും ഉറക്കവും കളഞ്ഞ് പഠിച്ചു. വാശിയോടെ പഠിച്ചു.
റിസള്‍ട്ട് വന്നു. നല്ല രീതിയില്‍ പാസ്സായിട്ടുണ്ട്. സന്തോഷമായി. ഇത്തവണയെങ്കിലും ആഗ്രഹിച്ചതുപോലെ നടന്നല്ലോ. ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ തന്റെ ക്ലാസ്സില്‍ നിന്നു തന്നെ.റിസള്‍ട്ട് വന്ന് അധികനാളാകുന്നതിന് മുന്നേ തന്നെ ക്യാംപസ് റിക്രൂട്ട്മെന്റ് വന്നു. ഇന്ത്യയിലെ മുന്‍നിരക്കമ്പനികളിലൊന്നിലേയ്ക്ക്!അപ്പുക്കുട്ടന് പ്രതീക്ഷിച്ചു.അപ്പുക്കുട്ടന് പ്രതീക്ഷിക്കാനല്ലേ പറ്റൂ. നല്ലനിലയില്‍ പാസ്സായ എല്ലാവരേയും ഇന്റര്‍വ്യൂവിന് വിളിക്കുകയും സെലക്ട് ചെയ്യുകയും ചെയ്തു. അപ്പുക്കുട്ടനൊഴികെ. അപ്പുക്കുട്ടനെ ഇന്റര്‍വ്യൂവിന് പോലും വിളിച്ചില്ല.സംഭവിക്കുന്നതെല്ലാം നല്ലതിന്. അപ്പുക്കുട്ടന് സമാധാനിച്ചു. കൂട്ടുകാരില്‍ പലരും ജോലികിട്ടിപോയി.
മാര്‍ക്ക് ലിസ്റ്റ് വരുന്നതും കാത്ത് അപ്പുക്കുട്ടനിരുന്നു. അവസാനം അതും എത്തി.മാര്‍ക്ക് ലിസ്റ്റിലൂടെ അപ്പുക്കുട്ടനൊന്ന് കണ്ണോടിച്ചു. അത്ഭുദം! തന്റെ മാര്‍ക്കും റാങ്കുകാരുടെ മാര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമില്ല. തീര്‍ശ്ചയായും നാലാമതൊ അഞ്ചാമതോ സ്ഥാനമായിരിക്കും തനിക്ക്!
അപ്പുക്കുട്ടന് മാര്‍ക്ക് ലിസ്റ്റുമായി ഡിപ്പാര്‍ട്ട്മെന്റ് ഹെഡിന്റ്റടുത്തേയ്ക്ക് നടന്നു.സാറിനെ വിഷ് ചെയ്ത് മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കൊടുത്തു.
“എടാ നിനക്ക് നല്ല മാര്‍ക്കുണ്ടല്ലോ. തീര്‍ശ്ചയായും നാലാമതോ അഞ്ചാമതോ ആയിരിക്കും നിന്റെ സ്ഥാനം. മിടുക്കന്. കണ്ഗ്രാചുലേഷന്സ്!”സാര്‍ പിന്നേയും ഒരുനിമിഷം ആ മാര്‍ക്ക് ലിസ്റ്റിലൂടെ കണ്ണോടിച്ചു. പിന്നെ തന്റെ കറുത്തകണ്ണട ഊരി പോക്കറ്റില്‍ വെച്ചു. ഇമവെട്ടിക്കാതെ അപ്പുക്കുട്ടന്റെ കണ്ണുകളിലോട്ട് നോക്കി.
“എടാ ചെക്കാ, നിനക്ക് മാര്‍ക്ക് കുറഞ്ഞതെവിടെയാണന്ന് നീ നോക്കിയോ ഇതില്‍.?”
“നോക്കി സാര്‍. സെഷണല് മാര്‍ക്കിലാണ്.” അപ്പുക്കുട്ടന് കരയുകയായിരുന്നു.
“നീ ഇത്രയും പഠിക്കുന്ന കുട്ടിയാണന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയിരുന്നെങ്കില്‍ ഒരുപക്ഷേ...”സാര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ അപ്പുക്കുട്ടനവിടെയുണ്ടായിരുന്നില്ല. മാര്‍ക്ക് ലിസ്റ്റും വാങ്ങി അവനോടുകയായിരുന്നു. അവനറിയാമായിരുന്നു അവനെല്ലാം ആഗ്രഹിക്കാനേ പറ്റുകയുള്ളൂ എന്ന്. ആരേയും മനസ്സിലാക്കിക്കാന്‍ അവനൊരിക്കലും പറ്റിയിരുന്നില്ലല്ലോ.
19 comments:
അപ്പുക്കുട്ടന്റെ മോഹങ്ങള്‍,ആഗ്രഹങ്ങള്‍ പലതായിരുന്നു. പലസമയത്തും പലത്.സംഭവിക്കുന്നതെല്ലാം നല്ലതിനെന്നേ അവനെപ്പോഴും കരുതിയിട്ടൂള്ളു. പുതിയ പോസ്റ്റ്.
സതീശേട്ടാ...
ഒരു തേങ്ങ ഉടയ്ക്കട്ടേ ആദ്യം...
“ഠേ!”
ഹൃദ്യമായ മനസ്സില്‍ തൊട്ട എഴുത്ത്. അപ്പുക്കുട്ടനെ ശരിയ്ക്കും മനസ്സിലാക്കാന്‍ പറ്റുന്നു, സമാനമായ സാഹചര്യങ്ങളിലൂടെ ഞാനും കടന്നു വന്നതു കൊണ്ടാകാം.
വളരെ ഇഷ്ടപ്പെട്ടു, ഈ പോസ്റ്റ്. അപ്പുക്കുട്ടന് എല്ലാ ആശംസകളും...
:)
അപ്പുക്കുട്ടന് = സതീശ്
എല്ലാം സംഭവിച്ചത്,സംഭവിക്കുന്നത്, സംഭവിക്കാന്‍ പോകുന്നത് നല്ലതിനുവേണ്ടി എന്ന് ഞാനിപ്പോള്‍ പറയുന്നു..
ആ പ്രണയത്തെപ്പറ്റിമാത്രം അപ്പുക്കുട്ടന് ഒന്നും പറഞ്ഞില്ലല്ലൊ, അതും ആഗ്രഹം പോലെ......
സതീശേ,
ബാല്യത്തിന്റ്റെ സ്വപ്നങ്ങള്‍ നന്നായാസ്വദിച്ചു.
ഈ അപ്പുകുട്ടന്‍ എന്നത് കുറച്ച് കുറക്കാമായിരുന്നില്ലെ? :)
സതീശ് അപ്പുക്കുട്ടനോടൊപ്പം ഞാനും യാത്രചെയ്തിരുന്നു. സ്വപ്നങ്ങളുടെ നിറങ്ങളിലെ ചില്ലറ വ്യത്യാസങ്ങളൊഴിച്ചാല്‍ എന്നെയും ഈ പോസ്റ്റില്‍ കാണാന്‍ കഴിയുന്നുണ്ട്...
ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്.
അപ്പുക്കുട്ടന്റെ ഓര്‍മ്മകള്‍ എല്ലാം ഒരു ചെറു നൊമ്പരത്തോടെയേ വായിക്കാന്‍ കഴിയാറുള്ളൂ.. നൊമ്പരങ്ങളുടെ തീവ്രത ശരിക്കും വായനക്കാരിലേക്ക് എത്തിക്കുന്നു സതീശന്റെ ഈ പോസ്റ്റും..
അഭിനന്ദനങ്ങള്‍.
ഓടോ : ഡോക്റ്ററൊക്കെ ആയിരുന്നേള് ബ്ലോഗ് എഴുതാനൊന്നും സമയം കിട്ടുമായിരുന്നില്ലല്ലൊ, അപ്പോ തമനൂനെ ഒന്നും പരിചയപ്പെടാന്‍ ഒക്കില്ലാരുന്നല്ലൊ... ഇതാ പറയുന്നത് എല്ലാം നല്ലതിനാണെന്ന്. (അതായിരുന്നു ഭേദം എന്ന് പറയരുത്, പ്ലീസ്...:)
നന്നായി....
appukkuTTan bLOG ezhuthi.....
ellaavarum vaayichchu....
mOhangngal poovaNinjnju!
ellaam nallathinu!
അപ്പുക്കുട്ടാ...
ഒഴുക്കിലങ്ങനെ രസിച്ച് വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
പക്ഷെ, സെഷണല് മാര്‍ക്കിന്റെ കാര്യത്തില്‍ കുടുങ്ങിയത് വായിച്ചപ്പോള്‍ വിഷമിച്ചു. ഒരിക്കലെങ്കിലും സെഷണലിന്റെ കുടുക്കില്പ്പെട്ടിട്ടുള്ളവരാരും വിഷമിക്കും.
ചാത്തനേറ്:“പ്ലാറ്റ്ഫോമില്‍ കയറിനിന്നു. പത്തറുപത്തിമൂന്ന് പിള്ളാരുണ്ട് ക്ലാസ്സില്‍. പകുതിയില്‍ കൂടുതല്‍ പെമ്പിള്ളാര്! ലീന മുതല്‍ മഞ്ജു വരെ മുന്‍ നിരയില്‍! അതിന് പുറകില്‍ ”
ആ ക്ലാസിലെ ആകെ ആണ്‍കുട്ടി അപ്പുക്കുട്ടനായിരുന്നോ ?
മുട്ട് വിറച്ച് പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോഴും പെണ്പിള്ളാരുടെ കണക്കൊക്കെ കൃത്യമായി നോക്കിയല്ലോ!!!കണ്ണെപ്പോഴും കോഴിക്കൂട്ടില്‍ തന്നെ അല്ലേ?
ആഷേച്ചീ പ്ലീസ് നോട്ട് ദാറ്റ് എബൌവ് പോയിന്റ്..
ഹൃദ്യമായ എഴുത്ത്.നന്നായാസ്വദിച്ചു.
തീര്‍ച്ചയായും നമ്മളില്‍ ഏറെ പേരും അപ്പുക്കുട്ടന്റെ വഴിയെ സഞ്ചരിച്ചവരാകാം...ശാസ്ത്രജ്ഞന്, തബലിസ്റ്റ്, ചെണ്ടക്കാരന്, ഫുട്ബാളര്‍, ഡോക്ടര്‍, എഞ്ചിനീയര്‍...എന്നിങ്ങനെ നമ്മളില്‍ പലരുടെയും ആഗ്രഹങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കേണ്ടിവന്നിരിക്കാം...അല്ലേ...തീര്ച്ചയായുമതെ...എന്ന് എനിക്ക് തോന്നുന്നു..
ഹൃദ്യമായ എഴുത്ത്
ഭാവുകങ്ങള്‍......
123
സതീശേ.. കൂറെ കാലത്തിന് ശേഷം ഈ വഴിക്കൊന്ന് വന്നതാ ഏതായാലും വന്നത് നഷ്ടായില്ല. ആ പഴയ ടച്ചില്‍ തന്നെ പോകുന്ന എഴുത്ത് ഇഷ്ടായി.
വെറുതെയീ മോഹങ്ങളന്നറിയുമ്പോഴും
വെറുതെ മോഹിയ്ക്കുവാന്‍ മോഹം
ഓ.എന്‍.വിയുടെ ഈ വരികള്‍ ഇവിടേയും എവിടേയും പ്രസക്തം ... (എനിക്കാണെങ്കിലിതൊരു സ്വകാര്യം സന്തോഷവുമാണ് .. ആദ്യായിട്ടൊരു പെണ്ണ് തന്ന പ്രേമ ലിഖിതത്തിലെ ആകെയുള്ള രണ്ടു വരി. :))എന്നെ പോലുള്ള ദാരിദ്രം പിടിച്ചവനെ പ്രേമിയ്ക്കുന്നത് പോലും വെറുതെയാ എന്ന ധ്വനി ... :)
മോഹിയ്ക്കാനും അത് സഫലമാക്കാനും ഇനിയും രണ്ടാള്‍ക്കും ആവട്ടേന്ന് ആശിക്കുന്നു.
the story goes up to appukkuttans studies???expecting the second part???what happened afterwards??
ശ്രീ,
കുഞ്ഞന്‍,
തറവാടി,
ഇത്തിരിവെട്ടം,
തമനു,
ശിവകുമാര്‍,
എതിരന്‍ ക്തിരവന്
പ്രിയ ഉണ്ണികൃഷ്ണന്,
നിരക്ഷരന്,
കുട്ടിച്ചാത്തന്,
അരീക്കോടന്‍,
അമൃതാ വാര്യര്‍,
വിചാരം,
ksnair,
എല്ലാവര്ക്കും ഒരുപാട് നന്ദി.
എന്നിട്ടോ ??? എന്നിട്ടെന്തായീന്നു പറ അപ്പുക്കുട്ടാ. ഒടുക്കം അപ്പുക്കുട്ടൻ ഇപ്പൊ ആരായി? ആരായാലും , മറ്റാരെങ്കിലുമായിരുന്നെങ്കിൽ അപ്പുക്കുട്ടിയെ കൂടെ കിട്ടില്ലായിരുന്നെന്നേ. സംഭവിച്ചതൊക്കെ നല്ലേനു തന്നേന്നേ. ഒന്നു ചിരിച്ചോണ്ടിരി മാഷേ.
സംഭവിക്കുന്നതും നല്ലതിന്.സംഭവിക്കാൻ പോകുന്നതും നല്ലതിന്.
Post a Comment