Followers

മഴയത്ത് നടന്നവർ

Thursday, October 26, 2017

ടീച്ചേഴ്സ് റൂമിലിരുന്ന് സൗദാമിനി ടീച്ചർ പിറുപിറുക്കുന്നത് കേട്ടുകൊണ്ടാണ് കുര്യച്ചൻ സാർ കയറിവന്നത്.
“എന്താണ് ടീച്ചർ ഒറ്റയ്ക്കിരുന്ന്?“
“ഇങ്ങനെ കൊറേ തല തിരിഞ്ഞവന്മാരുള്ളത്കൊണ്ട് നമ്മള് രക്ഷപ്പെട്ട്... അല്ലാതെന്താ?“ കറുത്തഫ്രയിമുള്ള വട്ടക്കണ്ണടയുടെ മുകളിലൂടെ ഉണ്ടക്കണ്ണുകൊണ്ടുള്ള ടീച്ചറുടെ നോട്ടം ഒഴിവാക്കിക്കൊണ്ട് കുര്യച്ചൻ സാർ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.
“ക്ളാസ് തുടങ്ങിയിട്ട് അരമണിക്കൂറുപോലുമായിട്ടില്ല...അതിന്ന് മുന്നേ തുടങ്ങി ലവന്മാരുടെ വിപ്ളവം!“ പരിഹാസരൂപേണയുള്ള ചിരി ചുണ്ടുകളുടെ ഒരുവശത്തുകൂടെ കടന്നുപോയതുപോലെ തോന്നും ഇപ്പോൾ കുര്യച്ചൻ സാറിന്റെ കോടിയ കിറികണ്ടാൽ!
“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!” ഇവനൊക്കെ ഇതൊക്കെ മനസ്സിലാക്കി വരുമ്പോഴത്തേയ്ക്കും മൂക്കില് പല്ലുവന്നിരിക്കും. സൗദാമിനി ടീച്ചർ താടിയ്ക്ക് കൈയൂന്നിയിരുന്നു.
പുറത്ത് സമരക്കാരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി ഓരൊ ക്ളാസ് മുറിയുടേയും നാലുചുവരുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ടീച്ചേഴ്സ് റൂമിലിപ്പോൾ തിരക്കായി. രമണി ടീച്ചർ തന്റെ ഭർത്താവിന്റെ പ്രൊമോഷൻ കാര്യം പറയാൻ തുടങ്ങി. ശ്രീലത ടീച്ചറും ഒട്ടും കുറച്ചില്ല. പുതുതായി പണിത തന്റെ രണ്ടുനിലവീടിന്റെ പെയിന്റിങ്ങ് വിശേഷങ്ങൾ വിവരിച്ചുതുടങ്ങി.ആകെ ഒരു കശപിശ! അമ്പലപ്പറമ്പിൽ ഇഞ്ചിമിഠായിക്കാരുടെ ശബ്ദം പോലെ!
“കാതുകൾ പൊത്തുവാനെന്റെ കരങ്ങൾക്കാവുന്നില്ലല്ലോ
അവ നിങ്ങൾ ബന്ധിച്ചിരിക്കയല്ലേ?“ കുര്യച്ചൻ സാർ ചുരുട്ടിയ മുഷ്ടിയിൽ താളം പിടിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി.സൗദാമിനി ടീച്ചറിന്റെ ഉണ്ടക്കണ്ണുകൾ അപ്പോൾ ജനാലയ്ക്കലൂടെ നീങ്ങുന്ന സമരക്കാരെ പിന്തുടരുകയായിരുന്നു.
തോളൊപ്പം മുടിനീട്ടിവളർത്തിയ സുമുഖനായ ആ ചെറുപ്പക്കാരനിലായിരുന്നു ടീച്ചറുടെ നോട്ടം ചെന്നു നിന്നത്! ആകാശം മുട്ടെ മുഷ്ടി ചുരുട്ടിയെറിഞ്ഞ്, ദിഗന്തങൾ പൊട്ടുമാറലറിവിളിച്ച് അകലുന്ന ആ രൂപത്തെ ടീച്ചർ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.
സ്റ്റേറ്റ്  യുവജനോൽസവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയവൻ!  ചൂണ്ടുവിരൽ ചുണ്ടുകൾക്ക് മുകളിലമർത്തി ടീച്ചറിരുന്നു. കാറുകേറിയ ആകാശത്തിന്റെ ഭാവമായിരുന്നു സൗദാമിനി ടീച്ചർക്കപ്പോൾ!

ടീച്ചറിന്റെ കണ്ണുകളെ റസ്‌ലേയൻ സാറും പിന്തുടർന്നു."മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?“ റസ്‌ലേയൻ സാർ മൂക്കിപ്പൊടി തിരുകികേറ്റിക്കൊണ്ട് ഒരു നീണ്ട തുമ്മലിനുള്ള തയ്യാറെട്ടുപ്പ് തുടങ്ങി. തല പുറകോട്ടാക്കി പിന്നെ ‘റ‘ പോലെ ശരീരം മുന്നോട്ട് വളച്ച് കൈകൾ മൂക്കിന് മുകളിൽ വെച്ചപ്പോഴത്തേയ്ക്കും  ‘ആ..ങ്..ഛീ‘ എന്ന ഒരു കൂട്ടത്തുമ്മൽ ടീച്ചേഴ്സ് റൂമിൽ നിന്നുമുയർന്നു. കൂടെ കൂട്ടച്ചിരിയും!
നൊടിയിടയിൽ റസ്‌ലേയൻ സാർ ടീച്ചേഴ്സ് റൂമിന്റെ പുറത്തെത്തി. തിങ്ങി നിറഞ്ഞ കമ്പാർട്ട്‌മെന്റിൽ നിന്നും പുറത്തിറങ്ങി ശുദ്ധവായുവേൽക്കുമ്പോഴുള്ള ഒരാശ്വാസമപ്പോൾ റസ്‌ലേയൻ  സാറിൽ ദർശിക്കാമായിരുന്നു!
‘അബലയെന്ന് നിന്നെവിളിച്ചവന് മാപ്പുനൽകണേ മഹാശയാ...‘ മുണ്ടിൻ തുമ്പ് കേറ്റിപ്പിടിച്ച് റസ്‌ലേയൻ സാർ കൈവീശി ആഞ്ഞുനടന്നു.
മുദ്രാവാക്യത്തിന്റെ ശക്തി അപ്പോൾ കുറഞ്ഞിരുന്നു.

 -----

റസ്‌ലേയൻ സാർ ആശുപത്രിയിൽ ആണെന്ന് ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് പിറ്റേദിവസം സ്കൂൾ തുറന്നത്! സംഭവം ബോധക്ഷയമാണ്! ചെറിയ ബോധം കെടലൊന്നുമല്ല. 12 മണിക്കൂർ കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല! റസ്‌ലേയൻ സാറിന്റെ ബോധക്കേടിൽ പ്രതിക്ഷേധിച്ചോ അനുകൂലിച്ചോ ഒരു സമരം ഉണ്ടാവുമെന്ന് ടീച്ചേഴ്സ് റൂമിൽ സംസാരമുണ്ടായി.
തികഞ്ഞ നിരീശ്വരവാദിയും അറിയപ്പെടുന്ന പുരോഗമനവാദിയുമായ റസ്‌ലേയൻ സാർ സ്കൂളിൽ മാത്രമല്ല, ചുറ്റുവട്ടമുള്ള പ്രദേശത്തൊക്കെ അറിയപ്പെടുന്ന വ്യക്തിത്വമാണ്! പെണ്ണും പിടക്കോഴിയുമില്ലാത്തതുകൊണ്ട് മാത്രമാണ് സ്കൂളിന്റെ കഞ്ഞിപ്പുരയോട് ചേർന്നുള്ള മുറിയിൽ കഴിയുന്നതെന്ന ഒരു സംസാരമുണ്ട്. അത്രമാത്രമേയുള്ളു റസ്‌ലേയൻ സാറിന്റെ ബയോഡേറ്റയിൽ ഒരു ബ്ലാക്ക് മാർക്കായി പറയാൻ!
 12 മണിക്കൂർ ആശുപത്രി വരാന്തയിൽ കുത്തിയിരുന്നിട്ടും റസ്‌ലേയൻ സാർ വായ് പൊളിക്കാത്തതിന് പരാതികളും പരിഭവങ്ങളും പലതുണ്ടായി.  റസ്‌ലേയൻ സാറിന് എന്താണ് സംഭവിച്ചതെന്നറിയാൻ താമസിക്കുന്നതിലെ ഒരു ‘ഇതു‘ മാത്രമായിരുന്നു അത്!
‘ആക്ച്വലി എന്താണ് സംഭവിച്ചത് റസ്‌ലേയാ?‘ കുര്യച്ചൻ സാർ പലവട്ടം റസ്‌ലേയൻ സാറിന്റെ ചെവിയിൽ ചോദിച്ചതാണ്. റസ്‌ലേയൻ സാർ ഒന്നും മിണ്ടിയില്ല. ഉണ്ടക്കണ്ണുകൾ വട്ടത്തിൽ കറങ്ങുന്ന ഫാനിന്റെ കൂടെ ഉരുട്ടിക്കൊണ്ടിരുന്നു...അത്രമാത്രം.
ബോധമില്ലാതിരുന്നതിനാൽ റസ്‌ലേയൻ സാറിന്ന് ആക്ച്വലി എന്താണ് തോന്നിയെതെന്ന് പറയാൻ പറ്റില്ലെങ്കിലും, ഇതെല്ലാം കേട്ടുകൊണ്ടിരുന്ന് സഹികെട്ട ഡ്യൂട്ടി ഡോക്ടർ കുര്യച്ചൻ സാറിനെ പടിയടച്ച് പിണ്ഡം വെച്ചു.
കഥകൾ പലതുണ്ടായി!
സ്കൂളും പൊതുപ്രവർത്തനവുമൊക്കെ കഴിഞ്ഞ് ചില ദിവസങ്ങളിൽ റസ്‌ലേയൻ സാർ സെക്കന്റ് ഷോയ്ക്ക് പോകാറുണ്ടായിരുന്നു. സ്കൂളിൽ നിന്നും തീയേറ്ററിലേയ്ക്ക് കഷ്ടി രണ്ടുകിലോമീറ്റർ ദൂരമേ ഉള്ളൂ എന്നതുകൊണ്ടും, അത്താഴത്തിന് ശേഷമുള്ള നടത്തം വ്യായാമം ആകുമെന്നതും മാത്രമല്ല റസ്‌ലേയൻ സാറിന്റെ സെക്കന്റ്ഷോ കാഴ്ചയെ പ്രസിദ്ധമാക്കിയിരുന്നത്! അത് സാഹസികതയുടെ  കഥയാണ്! ധീരതയുടെ കൂടി കഥയാണ്! ഏഴിലം പാല നിൽക്കുന്ന ബംഗ്ളാവിന്റെ മുന്നിലൂടെ പാതിരാത്രി തനിച്ച് നടക്കാനുള്ള ചങ്കൂറ്റത്തിന്റെ കഥയാണ്!
പാലപൂക്കുന്ന കാലത്ത്, പാലപ്പൂഗന്ധത്തോടൊപ്പം പരക്കുന്ന ഗാനവീചികൾ... അതുശ്രവിച്ചവർ അനവധിയാണ്! എന്നാൽ ഗാനത്തിന്റെ ഉറവിടമറിഞ്ഞവർ വളരെ ചുരുക്കം!
രാത്രിയുടെ ഏകാന്തതയിൽ രകതമൊലിക്കുന്ന നാവോടെ പാലമരത്തിൽ നിന്നുമിറങ്ങിവന്ന് വഴിയാത്രക്കാരെ ബംഗ്ളാവിന്റെ പിന്നാമ്പുറത്തേയ്ക്ക് വശീകരിച്ചുകൊണ്ടുപോകുന്ന ‘രക്തയക്ഷി‘യെക്കുറിച്ചുള്ള കഥകൾ അനവധി!
വായിൽ തീയുമായ് പാലമരത്തിൽ നിന്നുമിറങ്ങി വന്ന് ശക്തൻ ചേട്ടന്റെ അടിവയറ്റിൽ കുത്തിപ്പിടിച്ച യക്ഷിക്ക് ‘തീയക്ഷി‘ യെന്നും ഒരു പേരുണ്ട്!
സെക്കന്റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് വരാറുള്ളവരാണിതുവരെ യക്ഷിയെ കണ്ടിട്ടുള്ളത്! യക്ഷിയെ പിടിക്കാൻ യുക്തിവാദസംഗത്തിന്റെ നേതൃത്വത്തിൽ പലതവണ ശ്രമം നടന്നിട്ടുണ്ട്. എല്ലാം വിഫലം!
ക്രമേണ സെക്കന്റ് ഷോയ്ക്ക് തീയേറ്ററിൽ ആൾ കുറഞ്ഞു കുറഞ്ഞു വന്നു.
ഈയവസരത്തിലാണ് നിയുക്ത ഷെർലക്ക്‌ഹോംസായി റസ്‌ലേയൻ സാർ അവതരിച്ചത്!
പക്ഷേ ഒരിക്കലും യക്ഷി റസ്‌ലേയൻ സാറിന് ദർശനം നൽകിയില്ല!

ബോധംതെളിയാൻ ഒരു വിദൂരശ്രമം പോലും റസ്‌ലെയൻ സാർ നടത്താതിരുന്നതിനാലും, കാരണം അറിയാൻ കാലതാമസമെടുക്കുമെന്ന് മനസ്സിലാക്കിയതിനാലും, ചിലർ റസ്‌ലേയൻ സാറിനെ യക്ഷിപിടിച്ചു എന്ന് കഥയുണ്ടാക്കി.
പക്ഷേ ആ കഥ അധികദിവസം നിലനിന്നില്ല. ഡോക്ടർമാർ നൽകിയ റിപ്പോർട്ടനുസരിച്ച് ബോധക്കേടിന് കാരണം കേവലം ‘ഭയം‘ മാത്രമായിരുന്നില്ല! റസ്‌ലേയൻ സാറിന്റെ തലയ്ക്ക് പുറകിൽ ശക്തമായ അടിയേറ്റിട്ടുണ്ട്!
പ്രശ്നം പോലീസ് കേസായി!
തെളിവില്ലാക്കേസായ് തള്ളപ്പെടാതിരിക്കാൻ റസ്‌ലേയൻ സാർ ബോധം തെളിഞ്ഞേ പറ്റൂ. എല്ലാവരും അതിനായ് പ്രാർത്ഥിച്ചു.
പ്രാർത്ഥനയുടെ ഫലമായിരിക്കാം കൃത്യം മൂന്നാം നാൾ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് റസ്‌ലേയൻ സാർ കണ്ണുതുറന്നു!

പിന്നിടുണ്ടായത് യക്ഷിയെ പോലീസ് പിടിച്ച കഥയാണ് ! യക്ഷിയെക്കാണാൻ പോലീസ് സ്റ്റേഷന് ചുറ്റും കൂടിയവരെ ‘മുഴയൻ‘ പോലീസ് ലാത്തി വീശി ഓടിച്ചു. ഓടിയവരുടെ കൂട്ടത്തിൽ കുര്യച്ചൻ സാറുമുണ്ടായിരുന്നു. ഓടി കിതപ്പ് മാറുന്നതിന് മുന്നേ തന്നെ സ്റ്റാഫ് റൂമിൽ സംഭവത്തിന്റെ സം‌പ്രേക്ഷണവുമുണ്ടായി.
“നമ്മടെ നേതാവിന്റെ മാതാവ്. ശരീരം  കൊടുക്കുക മാത്രമല്ല അവരിപ്പോൾ... പിടിച്ച്പറി കൂടി തുടങ്ങിയിരിക്കുന്നു! ആളെ മനസ്സിലായെന്ന് കണ്ടപ്പോ പാവം റസ്‌ലേയന്റെ പെടലിക്ക് കൊടുത്തടി വെറ്റിലച്ചെല്ലത്തിന്!“

അന്നും സ്കൂളിൽ സമരമായിരുന്നു. തോളൊപ്പം മുടിനീട്ടിവളർത്തിയ ആ ചെറുപ്പക്കാരൻ തന്നെയായിരുന്നു മുന്നിൽ. സമരം പതിവിൽ നിന്നും വ്യത്യസ്തമായി അക്രമാസക്തമായി. ക്ളാസ് റുമുകളിലെ ബഞ്ചുകളും ഡസ്ക്കുകളും തകർക്കപ്പെട്ടു.സൗദാമിനി ടീച്ചറിന് സാധാരണ പോല ടീച്ചേഴ്സ് റൂമിൽ തന്നെയിരിക്കാൻ പറ്റുന്നില്ലായിരുന്നു. അവർ പുറത്തേയ്ക്കിറങ്ങി.നീണ്ട വരാന്തയിലൂടെ മുദ്രാവാക്യവും വിളിച്ച് നീങ്ങുന്ന സമരക്കാർക്ക് വിലങ്ങനെ നിന്നു.
ടീച്ചർ നേതാവിന്റെ തോളിൽ കൈയിട്ടുകൊണ്ട് തന്റെ കൂടെ വരാൻ ആവശ്യപ്പെട്ടു. സമരക്കാർ പലവഴി പിരിഞ്ഞു. അവർ ലൈബ്രറിയെ ലക്ഷ്യമാക്കി നടന്നു.

ഒഴിഞ്ഞ് കിടന്ന ലൈബ്രറിയുടെ ഷെൽഫിൽ നിന്നും ഒരു ബുക്ക് തിരഞ്ഞെടുത്ത്,  ഒരു ബെഞ്ചിൽ ടീച്ചറിരുന്നു. നേതാവിനോടും കൂടെയിരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു.“മഴയത്ത് നടക്കുന്നതാണെനിക്കിഷ്ടം; കാരണം ആരുമെന്റെ കണ്ണീരുകാണില്ലല്ലോ“ എന്ന് പറഞ്ഞ ഒരു മഹാനുണ്ട്. ആരാണന്നറിയുമോ ഇയാൾക്ക്? നേതാവ് അറിയില്ലായെന്ന് തലയാട്ടി.
“സ്വന്തം ദു:ഖത്തെ പുറത്തറിയിക്കാതെ ലോകത്തെ ചിരിപ്പിച്ച മഹാൻ! ചാർളി ചാപ്ളിൻ! ഇതാ ഇത് അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. നീയിത് വായിക്കണം. ഉപകരിക്കും.“ ടീച്ചർ ബുക്ക് നേതാവിന് നൽകി. പിന്നെ സ്നേഹപുരസ്സരം നേതാവിന്റെ കവിളിൽ നുള്ളിക്കൊണ്ട് തുടർന്നു; “എന്റെ കുട്ടീ, സാഹചര്യങ്ങളെ മനസ്സിലാക്കാനും അതിജീവിക്കാനുമൂള്ള കഴിവ് മനുഷ്യജന്മത്തിന്റെ മാത്രം സവിശേഷതയാണ്! അത് കേവലം ബാഹികമായ ശക്തിപ്രകടനമല്ല. മറിച്ച് മനസ്സിന്റെ ഉൾക്കരുത്താണ്. Your life is Your making. മനസ്സിലാക്കുക അത്“. സൗദാമിനി ടീച്ചർ പുറത്തേയ്ക്ക് നടന്നു. പുറത്തപ്പോൾ ശക്തമായ മഴതുടങ്ങി.
ചെറുപ്പക്കാരൻ മഴയത്തിറങ്ങി നടന്നു.


3 comments:

Meera's World said...

Beautiful. Started as something funny. A nothing story towards the end..

സുധി അറയ്ക്കൽ said...

ഇഷ്ടമായി...

റസ്‌ലേയൻ സാറിനു ബോധം വരുന്ന ഭാഗം മുതൽ അൽപം കൂടി നീട്ടിപ്പരത്തിപ്പറഞ്ഞിരുന്നെങ്കിൽ!!!!!e

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP