Followers

ദൈവം ഷാപ്പില്‍...

Saturday, October 6, 2007

കവലയിലെ കുറുപ്പിന്റെ ഷാപ്പില്‍ പതിവ്പോലെ സായാഹ്ന ചര്‍ച്ച നടക്കുകയാണ്.
ചട്ടുകാലന്‍ കേശുവമ്മാവന്‍,മുച്ചാന്‍ പണിക്കര്‍,കിണുങ്ങന്‍ വാസു,ന്യൂസ് വര്‍ക്കി, നാണു തുടങ്ങി നാട്ടിലെ പ്രമുഖരായ കുടിയന്മാര്‍ പങ്കെടുക്കുന്നുണ്ട്. മൂത്ത കള്ളും തൊട്ടുനക്കാന്‍ എരിവുള്ള മുളകിടിച്ചതുംകൂടെ ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളെയും ആസ്വാദ്യതയോടെ നുണഞ്ഞിറക്കുകയായിരുന്നു സായാഹ്നക്കമ്മറ്റിക്കാര്‍.
പെട്ടെന്നാണ് പരിചയമില്ലാത്തൊരു കക്ഷി അവിടെയെത്തിച്ചേര്‍ന്നത്.
തലയില്‍ കിരീടം. പളപള മിന്നണത്!
കൈയിലൊരു നീണ്ട വാള്‍. പളപളമിന്നണത്!
കഴുത്തില്‍ പളുങ്ക് മാലകള്‍ പലത്.പളപളമിന്നണത്!
പളപ്പള മിന്നണ വസ്ത്രങ്ങള്‍! ആകെയൊരു ലുക്കുണ്ട്.
ചര്‍ച്ചക്കാര്‍ വട്ടായി!
കിരീടധാരി ബെഞ്ചിലിരുന്നു. 'ഒരു കുപ്പി'... കുപ്പിയ്ക്ക് ഓര്‍ഡറും കൊടുത്തു. കുറുപ്പിനും സന്തോഷമായി. വേഷമെന്തായാലെന്ത. കള്ള് ചെലവായാല്‍ പോരേ?
വാസുവും നാണുവും പരസ്പരം നോക്കി.
പലടൈപ്പ് കുടിയന്മാരെ കണ്ടിട്ടുണ്ട്! തുണിയോട് കൂടിയതും അതില്ലാത്തതും. പക്ഷേ ഇതിപ്പോള്‍ ആദ്യമാണ്. രാജാവിനെപ്പോലൊരാള്‍!
ചോദിക്കാതിരിക്കുന്നതെങ്ങനെ?
ആരാ? വാസു ചോദിച്ചു.
ആരാന്നറിയാതെ കള്ള് തരില്ലേ?
വാസുവിന്റെ കള്ള് തൊണ്ടയില്‍ നിന്നു. ആള്‍ നിസ്സാരനല്ല.
'അല്ല. പരിചയമില്ലാത്ത ആളായതോണ്ട് ചോദിച്ചത്.'
'കണ്ടിട്ട് ഒരു രാജാവിന്റെ ലുക്കുമുണ്ട്.' നാണുവാണത് പറഞ്ഞത്.
കിരീടധാരി കിരീടമൂരി താഴെവെച്ചു.
'നോം ദൈവമാണ്.'
കുടിയന്മാര്‍ കള്ള് ഗ്ലാസ് താഴെ വെച്ച് ചിരി തുടങ്ങി. മുച്ചാന്റെ നെറുകയില്‍ കള്ള് കയറി.
' എടെ. വയറ്റില്‍പ്പോണ്ട കള്ള് എന്തോന്നിനാടേ നെറുകേ കേറ്റണത്?' ന്യൂസ് വര്‍ക്കിക്ക് അതിഷ്ടപ്പെട്ടില്ല. അതുകൊണ്ടായിരിക്കാം മുച്ചാന്റെ നെറുകയില്‍ ആഞ്ഞടിച്ചത്.
'സ്റ്റാപ്...സ്റ്റാപ്...എല്ലാരും സ്റ്റാപ്' ദൈവം കൈ രണ്ടും ഉയര്‍ത്തിക്കാണിച്ചു.
'ആരും ചിരിക്കേണ്ട...നോം സാക്ഷാല്‍ ദൈവം തന്നെ...ചിലരൊക്കെ ഗോഡെന്നും വിളിക്കും.'
'അല്ല. ഒരു സംശയം ഗോഡമേ... അങ്ങെന്തിനാ സ്വര്‍ഗ്ഗത്തീന്ന് കുറുപ്പിന്റെ ഷാപ്പില്‍... കള്ള് കുടിക്കാനാ?...' വര്‍ക്കീടെ സംശയം.
'ദേ..നോക്കിക്കേ...കുറിപ്പിന്റെ ഷാപ്പിലെ കള്ളിന് സ്വര്‍ഗത്തീപ്പോലും പേരാണടാ...'നാണു സന്തോഷം നിയന്ത്രിക്കാനാവാതെ ഡെസ്കിലടിതുടങ്ങി.
'സ്റ്റാപ്...സ്റ്റാപ്..സ്റ്റാപ്...' ദൈവം വീണ്ടും കൈയുയര്‍ത്തി.
ഷാപ്പിന്റെ ചരിത്രത്തിലാദ്യമായി പിന്‍ഡ്രോപ് സൈലന്‍സ്...
'നോം അങ്ങനേണ്...ഓരോ സമയത്ത് ഓരോ വേഷത്തില്‍ അവതരിക്കും...ത്രേതായുഗത്തില്‍ രാമന്‍...ദ്വാപരയുഗത്തില്‍ കൃഷ്ണന്‍...അങ്ങനെ... അങ്ങനെ.... നമ്മുടെ ലക്ഷ്യമൊന്നേ ഉള്ളു...പ്രജകളുടെ ക്ഷേമം...' ദൈവം നിര്‍ത്തി. കള്ളൊരു ഗ്ലാസ് കമഴ്ത്തി വായിലോട്ട്.
'ഹഹഹ...കൊടുക്കടെ കുറുപ്പേ നമ്മടെ ഗോഡേമാന് എന്റ വക ഒരു ഗ്ലാസ് കൂടി...കേശുവമ്മാവന്റെ തലയ്ക്ക് കള്ള് പിടിച്ച് തുടങ്ങി.

'അപ്പോഴേ ഗോഡമേ എനിക്കൊരു സംശയം.' സംശയം പണിക്കര്‍ക്കായിരുന്നു.

ദൈവം ഗ്ലാസ് ഡെസ്കിന്മേല്‍ വെച്ച് ചോദ്യരൂപത്തിലൊന്നു നോക്കി.

'അതേ ദൈവത്തിന് തെറ്റ് പറ്റുമോ?'

ദൈവത്തിന് കോപം വന്നു.
'വാട്ട് നോണ്‍സെന്‍സ് യു ആര്‍ ടാക്കിങ്ങ്?
പണിക്കര്‍ക്കത് മനസ്സിലായില്ല. എങ്കിലും ദൈവത്തിന്റെ തള്ളിവന്ന കണ്ണുകള്‍ കണ്ടപ്പോള്‍ തന്റെ ചോദ്യം അങ്ങേര്‍ക്ക് പിടിച്ചില്ലാന്ന് മനസ്സിലായി.

എന്തിനാ ഇത്രയ്ക്ക് ദേഷ്യം വരാന്‍ മാത്രം. അങ്ങേരുടെം വയറ്റില്‍ കള്ള് തന്റേം വയറ്റില്‍ കള്ള്!

'പിന്നെ താനെന്തിനാടോ ഗോഡേ ദേഷ്യപ്പേടണത്? തനിക്ക് തെറ്റ് പറ്റില്ലേ?... ഇല്ലേ പറേടോ... തനെന്തിനാ എന്നെ മുച്ചുണ്ടനാക്കിയേ?... താനെന്തിനാ ഈ കേശുവമ്മാവനെ ചട്ടുകാലനാക്കിയേ?... താനെന്തിനാ ഈ വാസൂനേ കിണുങ്ങനാക്കിയേ?... താനെന്തിനാ കുട്ടപ്പനെ കോങ്കണ്ണനാക്കിയേ?.. പറയടോ...പറയടോ ദൈവമേ...' പണിക്കര് നിന്നു വിറച്ചു. അതിന് കള്ളിന്റെ മാത്രം എഫക്റ്റായിരുന്നില്ല. മനസ്സിന്റെ ഏതോ കോണില്‍ വര്‍ഷങ്ങളായി അടക്കിവെച്ചിരുന്ന സംശയത്തിന്റെ ശക്തിയുണ്ടായിരുന്നു.

ദൈവം അടുത്ത ഗ്ലാസും കാലിയാക്കി. പിന്നെ...ചിരിച്ചു...പൊട്ടിപ്പൊട്ടി ചിരിച്ചു....
'മണ്ടന്മാര്‍ നിനക്കൊക്കെ സൃഷ്ടിയെക്കുറിച്ചെന്തറിയാം?... അതെല്ലാം മുജ്ജന്മ പാപമാണ്... നീയൊക്കെ പണ്ട് ചെയ്തതിന്റൊക്കെ ഫലം...'

'ഫലം...തേങ്ങാക്കൊല...എങ്കീ താന്‍ പറേടോ ഈ ജനപ്പെരുപ്പമെങ്ങനാടോ ഉണ്ടാവണത്?... ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...വിവരക്കേട് പറഞ്ഞാല്‍ ദൈവമാണന്നൊന്നും വിചാരിക്കേല... അടിച്ച് നിന്റെ തണ്ടാംകല്ലിളക്കും ഞാന്‍...' ന്യൂസ് വര്‍ക്കി ഡെസ്കിന്മേലൂടെ ദൈവത്തിന്റടുത്തേയ്ക്ക് ചാടിയെത്തി.
കുറുപ്പോടി വന്ന് വര്‍ക്കിയെ പിടിച്ചു.
'അങ്ങേര് പൈസ തന്ന് കഴിഞ്ഞ് താനെന്തെങ്കിലും ചെയ്യ്...' കുറുപ്പിന്റെ വെഷമം അതായിരുന്നു.
അപ്പോഴ്ത്തേയ്ക്കും പുറത്ത് നിന്ന് കുറച്ച് പേര്‍ അകത്തേയ്ക്ക് ഓടിക്കയറി. അവര്‍ ഒന്നടങ്കം ദൈവത്തെ കയറിപ്പിടിച്ചു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു.'മനുഷ്യേന് വട്ടായാല്‍ ഇങ്ങനേമൊണ്ടോ?... പണ്ടെങ്ങോ നാടകത്തിലഭിനയിച്ചുവെന്ന് വെച്ച് ഇങ്ങനേമൊണ്ടോ?.. മനുഷ്യനെ മനസ്സമാധാനത്തോടെ കെടത്തുകേലന്ന് വെച്ചാല്‍...ചങ്ങലേ പൂട്ടിയിടൂ...പൂട്ടിയിടൂ..എന്ന് പറഞ്ഞാല്‍ ആരു കേള്‍ക്കാനാ...'
ദൈവത്തെ രണ്ട് കാലിലും കൈയിലും കൂട്ടിപ്പിടിച്ച് പുറത്തിട്ടിരുന്ന ടാക്സിക്കാറിലോട്ടിട്ടു.
കാര്‍ പൊടി പറപ്പിച്ച്കൊണ്ട് വടക്കോട്ടോടി...
കുറുപ്പ് ഷാപ്പിന്റകത്ത് നെട്ടോട്ടമോടി...പൈസ കിട്ടാത്തതിനാല്‍...

Read more...

ദര്‍ശനം - കഷണം ഒന്ന്

Monday, September 17, 2007

ആഴ്ചകളില്‍ ഏറ്റവും നല്ലതേതാണന്ന് ചോദിച്ചാല്‍ അപ്പുക്കുട്ടന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ശനിയാഴ്ച എന്നതാണ്. ശനിയാഴ്ചയ്ക്കെന്താ ഇത്ര പ്രാധാന്യമെന്നല്ലേ. സ്കൂളില്‍ പോകേണ്ട എന്നതൊരു കാരണം. അതുമാത്രമോ ശനിയാഴ്ചകളിലാണ് അച്ഛന് കൂലി കിട്ടുന്നത്. പോക്കറ്റ് നിറയെ കാശും കൈ നിറയെ പൊതിയുമായേ അച്ഛന്‍ വരാറുള്ളു.കുറുപ്പിന്റെ കടയില്‍നിന്നും ബോണ്ട,സുകിയന്‍,പരിപ്പുവട അങ്ങിനെ എല്ലാം കാണും പൊതിയില്‍.അപ്പുക്കുട്ടന് കൂടുതല്‍ ഇഷ്ടം സുകിയനാണ്. സേതുവിനു ബോണ്ടയും.അമ്മ പറയുന്നത് അപ്പുക്കുട്ടനെ പലഹാരം കാണിക്കുന്നത് കന്നിനെ കയം കാണിക്കുന്നത് പോലെയാണന്നാണ്. അതെല്ലാം വെറുതെയാണന്നേ. സേതുവാണ് കൊതിച്ചി.അവള് കറുമുറയെന്നല്ലേ ഓരോന്ന് കടിച്ച് മുറിച്ച് തിന്നുന്നത്. തീറ്റി കണ്ടിട്ടില്ലാത്തതുപോലെ! എന്നിട്ടും അമ്മപറയുന്നത് അപ്പുക്കുട്ടനാണ് കൊതിയെന്നാണ്. അമ്മയും കൊതിച്ചിയാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അപ്പുക്കുട്ടന്റെ പാത്രത്തില്‍ നിന്നും പരിപ്പുവട എടുത്ത് തിന്നത്. സേതുവിന്റെ പാത്രത്തില്‍ അമ്മ കൈയിടത്തില്ല. അവള് ഒറ്റമൂലി പ്രയോഗിക്കും. കരഞ്ഞ് പേടിപ്പിക്കും. അവള് കരച്ചില് തുടങ്ങിയാല്‍ പിന്നെ പത്ത് ബോണ്ട ഒരുമിച്ച് അണ്ണാക്കില്‍ തള്ളിയാലും നിര്‍ത്തത്തില്ല. എന്നിട്ടും കുറ്റം പറയുന്നത് അപ്പുക്കുട്ടനെയാണ്. അപ്പുക്കുട്ടന് ശരിക്കും സങ്കടം വന്നു.

അപ്പുക്കുട്ടന്റെ സങ്കടം തീര്‍ക്കാനെന്നവണ്ണം അച്ഛന്റെ പ്രഖ്യാപനം വന്നു.“നാളെ നമ്മള്‍ വൈക്കത്തിന് പോവുകയാണ്. തൃണയം കുടത്ത് സുകുമാരന്റെ വക ഒരു നേര്‍ച്ചയുണ്ട്. നമ്മളേയും കൂട്ടിനു വിളിച്ചിട്ടുണ്ട്. നാളെ രാവിലേ തന്നെ രണ്ടാളും റെഡിയായിക്കോളണം.”

എന്തിനാ നാളത്തേയ്ക്ക് വെയ്ക്കുന്നത്. അപ്പുക്കുട്ടന്‍ ഇപ്പോളേ റെഡി! സന്തോഷാധിക്യത്താല്‍ അപ്പുക്കുട്ടന്‍ അറിയാതൊന്ന് കൂവിപ്പോയി.സേതു എന്തെങ്കിലുമൊരു വിഷയം കിട്ടാനായി കാത്തിരിക്കുകയായിരുന്നു.

“ദേ ചേട്ടന്‍ കുറുക്കനാണേ...തിന്ന് കഴിഞ്ഞ് കൂവുന്നേ...” അവള്‍ വിളിച്ച് കൂവി.

ഈ നശിച്ച പെണ്ണിന്റെ കാര്യം. ഒന്നു കൂവാന്‍ പോലും സമ്മതിക്കുകേലാന്ന് വെച്ചാല്‍. അപ്പുക്കുട്ടന് അവളുടെ ചെവി തിരുമ്മി പൊന്നാക്കണമെന്നുണ്ടായിരുന്നു. പിന്നെ വേണ്ട എന്ന് വെച്ചു. വഴക്കുണ്ടാക്കിയാല്‍ നാളെ വൈക്കത്ത് കൊണ്ട് പോയില്ലേലോ.

അച്ഛന്‍ ചിലപ്പോഴൊക്കെ വൈക്കത്ത് പോകാറുണ്ട്.അച്ഛന്റെ അപ്പച്ചീടെ വീടവിടാണന്നാണ് പറയുന്നത്. അപ്പുക്കുട്ടനിതുവരെ അപ്പച്ചിയെ കണ്ടട്ടില്ല. അമ്മൂമ്മയും, സുകുമാരന്‍ ചേട്ടനും, ഓമനച്ചേച്ചിയും എല്ലാരുമുണ്ടത്രേ! നല്ല രസമായിരിക്കും. അപ്പുക്കുട്ടന് ഒന്നുകൂടി കൂവണമെന്നുണ്ടായിരുന്നു. എന്താചെയ്ക! അവളിവിടെ തന്നെ നില്‍ക്കുകയല്ലേ. ഇനിയും തന്നെ കുറുക്കാ എന്ന് വിളിച്ചാല്‍ നല്ല ഇടി കൊടുക്കേണ്ടതായി വരും. അതുകൊണ്ട് അപ്പുക്കുട്ടന്‍ പൊങ്ങിവന്ന കൂവലിനെ അടക്കി നിര്‍ത്തി.

ബസ്സും ബോട്ടുമെല്ലാം കേറി വേണം വൈക്കത്തിന് പോകാന്‍! അപ്പുക്കുട്ടന്‍ പലപ്രാവശ്യം ബസിലും ബോട്ടിലുമൊക്കെ കയറിയിട്ടുണ്ട്. അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍! പക്ഷേ അവധിക്കാലത്ത് മാത്രമേ അവിടെ പോകാന്‍ അച്ഛന്‍ സമ്മതിക്കത്തുള്ളു. പഠിപ്പ് മുടക്കി എങ്ങും പോകേണ്ടന്നാണ് അച്ഛന്‍ പറയുന്നത്.

ഓണ അവധിയ്ക്ക് അമ്മയുടെ വീട്ടില്‍ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. എന്തെല്ലാം പണികളാണ് ഓണക്കാലത്ത് ചെയ്യാനുള്ളത്! വിജയന്റെ വീട്ടീന്ന് പട്ടം വാങ്ങി പറപ്പിക്കണം. അപ്പുക്കുട്ടന് പട്ടം പറപ്പിക്കാനറിയില്ലന്നാണ് അമ്മ പറയുന്നത്. ഇന്നാളൊരു ദിവസം പട്ടം പറപ്പിച്ചപ്പോള്‍ കുറുപ്പിന്റെ മാവില്‍ തങ്ങിയതിനാണ് അമ്മ അങ്ങനെ പറയുന്നത്. ഒരു പ്രാവശ്യം പട്ടം മാവില്‍ തങ്ങി എന്ന് വെച്ച് എപ്പോഴും അങ്ങനെ ഉണ്ടാവുമോ? അമ്മ കറി വെച്ചിട്ട് ഉപ്പ് കൂടിപ്പോയതിന് അച്ഛന്‍ പറഞ്ഞത് അമ്മയ്ക്ക് കറിവെയ്ക്കാനറിയില്ലാന്നാണല്ലോ. അന്ന് അമ്മ പറഞ്ഞത് ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്നല്ലേ. അപ്പുക്കുട്ടന്‍ അബദ്ധം കാണിക്കുമ്പോള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല.

അമ്മ പട്ടം വാങ്ങിതന്നില്ലെങ്കിലും അപ്പുക്കുട്ടന് സാരമില്ല. ഓണക്കാലത്താണോ വഴികളില്ലാത്തത്. അഞ്ചുകണ്ണന്റെ മേലാസകലം ഓണപ്പുല്ല് കെട്ടിവെച്ച് മാവേലിയാക്കി വീടുകള്‍ തോറും കൊണ്ട് പോയാല്‍ പൈസ കിട്ടും. അതുകൊണ്ട് പട്ടം വാങ്ങാമല്ലോ. സ്വന്തം പൈസായ്ക്ക് പട്ടം പറപ്പിക്കുമ്പോള്‍ പോലും സേതു ശല്യമുണ്ടാക്കാന്‍ വരും. എങ്കിലും അമ്മ അവളെ വഴക്ക് പറയത്തില്ല. അവള് കൊച്ച് കുഞ്ഞല്ലേന്നാ അമ്മ പറയുന്നത്. ഒരു കൊച്ച് കുഞ്ഞ് നടക്കണു. കൈയിലിരുപ്പ് മുഴുവന്‍ വേണ്ടാതീനമാണ്. ഈ അമ്മയ്ക്ക് സേതുവിനെ ആദ്യമങ്ങട്ട് പ്രസവിച്ചാല്‍ പോരായിരുന്നോ! അപ്പുക്കുട്ടന് ചോദിക്കണമെന്നുണ്ടായിരുന്നു. വെറുതേ അടിവാങ്ങുന്നതെന്തിനാന്ന് കരുതി മാത്രം ചോദിച്ചില്ല. ഭൈരവിമാമയുടെ തോട്ടത്തീന്ന് പൂക്കള് കട്ടുപറിക്കേണ്ടതും ഓണക്കാലത്താണ്! പൂക്കളമിടേണ്ടേ! രാധച്ചേച്ചിയുടെ വീട്ടുപടിക്കലെ തെങ്ങുകളില്‍ ആലാത്തിടുന്നതും ഓണക്കാലത്താണ്. ആലാത്തിലാടാന്‍ നല്ല ബാലന്‍സ് വേണം. റെജി ആലാത്തീന്ന് വീണ് കൈയൊടിഞ്ഞതാണ്. കൈയൊടിച്ചതിന് റെജിയുടെ അച്ഛന്‍ അവന് അടിയും കൊടുത്തു. അവന്‍ മണ്ടന്‍! ബാലന്‍സില്ലന്നേ! അപ്പുക്കുട്ടന്‍ ഒരു കൈ വിട്ടും ആലാത്തിലാടും. അവിടെയും അവള്‍ വരും. സേതു. ഒറ്റക്കൈ വിട്ട് ആലാത്താടിയാല്‍ വീട്ടില്‍ ചെന്ന് പറഞ്ഞ് കൊടുക്കും. ശല്യം. അതുകൊണ്ട് അവളെയും കൂടെ ഇരുത്തി ആടിക്കും.
വൈകുന്നേരമായാല്‍ ആലാത്തിന്റെ ചുവട്ടില്‍ നല്ല രസമാണ്. ഉമയപ്പാണ്ണന്റെ കുടമൂത്തുണ്ട്. രാഘവന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിയുണ്ട്.

'വെണ്ടയ്ക്കാ തോട്ടത്തില്‍ മത്തങ്ങ ഒരുദിനം
പീച്ചിങ്ങ ചേച്ചിയുമായി പ്രേമത്തിലായി'

രാഘവന്‍ നീട്ടി പാടും. ബാക്കിയുള്ളവര്‍ ചുവട് വെച്ച് കൈകൊട്ടി ഏറ്റുപാടും. അപ്പുക്കുട്ടന് ചിരിവരും. മത്തങ്ങ പീച്ചിങ്ങായുമായി പ്രേമത്തിലായെന്ന്!

ക്രിസ്തുമസ് അവധിക്കും അമ്മയുടെ വീട്ടില്‍ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. കുട്ടനാട്ടില്‍ പോയാല്‍ പിന്നെ വാതുക്കലെ ആര്യവേപ്പില്‍ നക്ഷത്രമുണ്ടാക്കി കെട്ടി ഉയര്‍ത്തുന്നതാരാണ്? അതിനുള്ളില്‍ ദിവസവും മണ്ണെണ്ണ വിളക്ക് കത്തിച്ച് വെയ്ക്കുന്നത് ആരാണ്?

വേനലവധിയ്ക്ക് കുട്ടനാട്ടില്‍ പോകാന്‍ പറ്റും. എങ്കിലും വിഷുവിന് മുന്നേ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. വിഷുവിന് പടക്കം പൊട്ടിക്കേണ്ടതാണ്. അമ്മയുടെ നാട്ടില്‍ പടക്കം പൊട്ടിക്കലൊന്നുമില്ല. അതുകൊണ്ട് വിഷുവിന് അവിടെ ഒരു രസവുമില്ല. ഇവിടെയാണങ്കില്‍ വണ്ടന്‍ പുഴുവിന്റെ കൂടെ ചേര്‍ന്ന് കണിയൊരുക്കാം.കണിയൊരുക്കി വീടുകള്‍തോറും കയറിയിറങ്ങുന്ന വകയില്‍ കിട്ടുന്നതും കൊണ്ട് ഒരാഴ്ചയെങ്കിലും മിഠായി വാങ്ങാം.

പണ്ട് അച്ഛനൊരക്കിടി പറ്റി.വിഷുവിന് പടക്കവും വാങ്ങി അച്ഛന്‍ അമ്മ വീട്ടില്‍ പോയെന്നേ! അവിടെ ഇമ്മാതിരി വെടിക്കെട്ട് പരിപാടി ഇല്ലാത്ത വിവരം അച്ഛനുണ്ടോ അറിയുന്നു. പുത്തന്‍ ബന്ധുക്കാരന്റെ പത്രാസ് കാണിക്കാന്‍ ചെന്ന അച്ഛന് എന്തു ചെയ്യണമെന്നറിയാതായി. പടക്കം തിരികെ കൊണ്ട് വരുവാന്‍ പറ്റുമോ? അതുമില്ല. അവസാനം അച്ഛനവിടെയൊരു വെടിക്കെട്ട് നടത്തി. ഒച്ചയും വെളിച്ചവും കേട്ട് ആള്‍ക്കാരോടിക്കൂടി. അച്ഛനുണ്ടോ വിടുന്നു. ഓരോ ഇനം പടക്കങ്ങളേയും കുറിച്ച് ഒരു വിശദീകരണം തന്നെയങ്ങ് നടത്തി. പടക്ക പരിജ്ഞാനം വെളിപ്പെടുത്തി വലിയ ഗമയില്‍ അച്ഛനിങ്ങ് പോന്നു. പിന്നീടല്ലേ രസം!

അച്ഛന്റെ തലവെട്ടം കണ്ടാല്‍ മതി പിള്ളേരു വിളിച്ചു കൂവാന്‍ തുടങ്ങും,‘ദേ, പടക്കക്കാരന്‍ വരുന്നേന്ന്!’
കുറെക്കാലത്തേക്ക് അച്ഛന്‍ രാത്രി ആയിക്കഴിഞ്ഞേ കുട്ടനാട്ടിലോട്ട് പോകാറുള്ളായിരുന്നു.


സുകുമാരന്‍ ചേട്ടനും ഓമനച്ചേച്ചിയും വരുന്നതിന് വളരെ മുന്‍പേ തന്നെ അപ്പുക്കുട്ടന്‍ ഒരുങ്ങി തയ്യാറായി നിന്നു. അമ്മയും, അച്ഛനും,അമ്മൂമ്മയും എല്ലാം ഒരുങ്ങി ഇറങ്ങുന്നതിന് പിന്നേയും സമയമെടുത്തു. സേതുവിന്റെ പന്നിവാലുപോലുള്ള മുടി നെറുകം തലയുടെ രണ്ട് വശത്തുമായി കാളക്കൊമ്പുപോലെ റിബണ്‍ കൊണ്ട് അമ്മ കെട്ടി വെച്ചു. കവിളത്ത് കണ്മഷികൊണ്ട് ഒരു കറുത്ത വട്ടവും വരച്ചു. കൊതികിട്ടാതിരിക്കാന്‍ ദൂരയാത്രപോകുമ്പോഴൊക്കെ അമ്മ ചെയ്യാറുള്ളതാണ്! അപ്പുക്കുട്ടന് വീണ്ടും സങ്കടം വന്നു. സേതുവിന് കൊതികിട്ടുന്നതിലേ അമ്മയ്ക്ക് പ്രശ്നമുള്ളൂ. തന്റെ കാര്യത്തെ കുറിച്ച് ഒന്നാലോചിക്കുന്നതുപോലുമില്ല അമ്മ. യാത്ര പോകേണ്ടതായതുകൊണ്ട് മാത്രം അപ്പുക്കുട്ടന്‍ ഒരിക്കല്‍ കൂടി ക്ഷമിച്ചു.

വൈക്കം കായല്‍ ആദ്യമായി അപ്പുക്കുട്ടന്‍ കാണുകയാണ്. പത്ത് പമ്പാനദിയുടെ അത്രേമുണ്ട്. കാറ്റും ഓളവും ഭയങ്കരം. പമ്പയിലൂടെ കൊതുമ്പു വള്ളത്തില്‍ അപ്പൂപ്പന്റെ കൂടെ പോകുമ്പോള്‍ അപ്പുക്കുട്ടന്‍ പേടിച്ചിട്ടുണ്ട്. യാത്രാബോട്ടിന്റെ ഓളത്തില്‍ കൊതുമ്പ് വള്ളം പൊങ്ങുകയും താഴുകയും ചെയ്യുമ്പോഴായിരുന്നു അത്. ഇപ്പോള്‍ ഇതാ ആ ഭയങ്കരന്‍ ബോട്ട് പോലും ഓളത്തില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നു. വൈക്കം കായലുതന്നെ ഭയങ്കരന്‍! അപ്പുക്കുട്ടന് ചെറുതായി പേടി തോന്നി. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു.

സേതു കളിയാക്കി ചിരിച്ചു. “പേടിച്ചു തൂറി.”

“പോടീ ചൊണയുണ്ടേ നീ അമ്മേടെ തോളേന്നെറങ്ങടീ.” അപ്പുക്കുട്ടന്‍ ചൊടിച്ചു. അമ്മയുടെ ഒക്കത്ത് കേറി ഇരുന്നിട്ടാണവളുടെ ഒരു വീര വാദം.

സുകുമാരന്‍ ചേട്ടനും ഓമനച്ചേച്ചിയും കായലു കണ്ട് രസിച്ച് നില്‍ക്കുന്നു. അച്ഛന്‍ ചിരപരിചിതനെപ്പോലെ ഓരോരോ കാര്യങ്ങളും വിവരിച്ചുകൊണ്ടിരിക്കുന്നു.അമ്മൂമ്മ ആരുടേയും കൂടെ ചേരാതെ കായലിലോട്ടും നോക്കിയിരുന്നു.കായലിലെ ഓളം പോലെ ആ മുഖത്തെ ഭാവങ്ങള്‍ക്കും ഏറ്റക്കുറച്ചിലുകളുണ്ടാകുന്നുണ്ടായിരുന്നു.ഇടയ്ക്കിടയ്ക്ക് അമ്മൂമ്മ അപ്പുക്കുട്ടനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ ചിരിയിലും എന്തോ പന്തികേടുള്ളതായി അപ്പുക്കുട്ടന് തോന്നി.

അപ്പുക്കുട്ടന്‍ പതിയെ അമ്മൂമ്മയുടെ അരികിലെത്തി. “എന്താ അമ്മൂമ്മേ ആലോചിക്കണത്?”

അമ്മൂമ്മ സീറ്റില്‍നിന്നെണീറ്റ് അപ്പുക്കുട്ടന്റെ മുടിയിലൂടെ വിരലുകളോടിച്ചു. “ഒന്നുമില്ല മോനേ. അമ്മൂമ്മ ഓരോന്ന് ആലോചിച്ചു പോയി.അതൊന്നും മോനിപ്പോള്‍ മനസ്സിലാവത്തില്ല.” ബോട്ട് കരയ്ക്കടുത്തപ്പോഴും അമ്പലത്തിനു ചുറ്റും പ്രദക്ഷിണം നടത്തുമ്പോഴും അപ്പുക്കുട്ടന്‍ അതു തന്നെ ആലോചിക്കുകയായിരുന്നു.

ദര്‍ശനം - കഷണം രണ്ട്
ദര്‍ശനം - അവസാന കഷണം

Read more...

ദര്‍ശനം - കഷണം രണ്ട്

ദര്‍ശനം - കഷണം ഒന്ന്

ദര്‍ശനവും നേര്‍ച്ചയുമൊക്കെ കഴിഞ്ഞ് ആല്‍ത്തറയില്‍ വന്നിരുന്നപ്പോഴും അപ്പുക്കുട്ടന്‍ അമ്മൂമ്മയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ആരോടും ഒന്നും മിണ്ടാതെ കുറേ ദൂരേയ്ക്ക് മാറി അമ്മൂമ്മ ഇരിക്കുന്നു. ബസിലും ബോട്ടിലുമൊക്കെ കയറി ഇത്രയും നല്ലൊരു യാത്ര ചെയ്ത് കായലും അമ്പലവുമൊക്കെ കണ്ടിട്ടും അമ്മൂമ്മയ്കെന്താണൊരു സന്തോഷമില്ലാത്തത്? വണ്ടി ചൊരുക്ക് വന്നതായിരിക്കുമോ? അതോ കായലിലെ കാറ്റടിച്ച് വല്ല അസഹ്യതയും തോന്നുന്നുവോ? ആരോടാണൊന്ന് ചോദിക്കുക? അമ്മയാണങ്കില്‍ സേതുവിനെ അടക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്തൊരു കുസൃതിയാണീപ്പെണ്ണ്! അമ്മ അവളെ ഒന്ന് വഴക്ക് പോലും പറയുന്നില്ല. ചിരിച്ച് കൊണ്ട് അവളുടെ പുറകേ ഓടുന്നു. ലാളിച്ച് ലാളിച്ച് അമ്മ ഈ പെണ്ണിനെ വഷളാക്കും.

സുകുമാരന്‍ ചേട്ടന്‍ അപ്പുക്കുട്ടനെ പൊക്കി തോളിലിരുത്തി. എന്നിട്ട് അച്ഛനോട് ചോദിച്ചു. “അല്ല. താനിങ്ങനെയിരുന്നാല്‍ മതിയോ? നമ്മുക്ക് അപ്പുക്കുട്ടന് മരുന്ന് വാങ്ങേണ്ടേ?”

അപ്പുക്കുട്ടന്‍ ഞെട്ടിപ്പോയി. നേര്‍ച്ചയ്ക്കായി വന്നിട്ട് ഇപ്പോഴെന്താണീ പറയുന്നത്? തനിക്ക് അസുഖമുണ്ടന്ന് പോലും!
“അതിനെനിക്ക് അസുഖമൊന്നുമില്ലല്ലോ. പിന്നെനിക്കെന്തിനാ മരുന്ന്?”

അച്ഛന്‍ ചിരിച്ച് കൊണ്ട് നിന്നു.

“നീ കെടന്നുമുള്ളുമെന്നാണല്ലോ എല്ലാരും പറയുന്നത്.” സുകുമാരന്‍ ചേട്ടനാണത് പറഞ്ഞത്.
അപ്പുക്കുട്ടന് ദേഷ്യം വന്നു. അവന്‍ സുകുമാരന്‍ ചേട്ടന്റെ തോളില്‍ നിന്നും ബലം പ്രയോഗിച്ച് താഴെയിറങ്ങി. “കെടന്ന് മുള്ളുന്നതിനാണേല്‍ എന്നെയല്ല സേതുവിനെയാ കൊണ്ട് പോകേണ്ടത്. അവളാണ് രാത്രീല് കെടന്ന് മുള്ളണത്.”

സുകുമാരന്‍ചേട്ടന്‍ അപ്പുക്കുട്ടന്റെ അടുത്തേയ്ക്ക് വന്നു.എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു. “നീ പെണങ്ങാതെടാ.നമ്മള് മരുന്ന് വാങ്ങണതേ സേതുവിനുവേണ്ടിയാ. അവളെ കൊണ്ട് പോയാല്‍ കെടന്ന് കരയും. നീ നല്ല ചുണക്കുട്ടിയല്ലേടാ. നിന്നെ കാണിച്ച് നമ്മുക്ക് വൈദ്യന്റടുക്കല്‍നിന്നും മരുന്ന് വാങ്ങണം.”

അപ്പുക്കുട്ടന് വിശ്വാസം വന്നില്ല. അവന്‍ അച്ഛനെ നോക്കി. “ആണോ അച്ഛാ.” അച്ഛന്‍ തലയാട്ടി.
മരുന്ന് സേതുവിനുവേണ്ടിയാണങ്കില്‍ പിന്നെ അപ്പുക്കുട്ടനെന്താണ് പ്രശ്നം. അവളുടെ കെടന്ന് മുള്ളല് തീര്‍ക്കേണ്ടത് അപ്പുക്കുട്ടന്റേയും കൂടി ആവശ്യമാണ്. രാത്രി നല്ല സുഖമായി കിടന്നുറങ്ങുമ്പോഴാണ് ചൂട് മൂത്രം വന്ന് ഉടുപ്പും നിക്കറുമെല്ലാം നനയ്ക്കുന്നത്. അവളതൊന്നുമറിയില്ല.കൂര്‍ക്കം വലിച്ച് കെടന്നുറങ്ങും.നേരംവെളുത്ത് കഴിഞ്ഞാല്‍ ആ കള്ളി അതൊട്ടു സമ്മതിക്കുകയുമില്ല. ചേട്ടന്റെ നിക്കറിനാ മൂത്രം മണക്കുന്നതെന്നവള് പറഞ്ഞുകളയും! കള്ളി. പുന്നാരകുഞ്ഞല്ലേ. അമ്മയും അത് വിശ്വസിക്കും. അമ്മൂമ്മയും വിശ്വസിക്കും. ഏതായാലും മരുന്ന് വാങ്ങി അവളെ കൊണ്ട് കുടിപ്പിച്ചാല്‍ രക്ഷപ്പെടുന്നത് താനാണ്. അപ്പുക്കുട്ടന്‍ അച്ഛന്റേയും സുകുമാരന്‍ചേട്ടന്റേയും കൂടെ വൈദ്യന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. കൈതകള്‍ ഇരുവശവും നിറഞ്ഞു നില്‍ക്കുന ഊടുവഴികളിലൂടെ അച്ഛന്‍ അവരെ നയിച്ചു. അപ്പച്ചിയുടെ വീട്ടില്‍ വരുമ്പോള്‍ അച്ഛനിതുവഴിയൊക്കെ വന്നിട്ടുണ്ടാവണം. അല്ലെങ്കില്‍ ഈ കുടുസു വഴികളൊക്കെ അച്ഛനിത്ര പരിചയമെങ്ങനയുണ്ടാകാനാണ്!

പനമ്പ്കൊണ്ട് മറച്ച വൃത്തിയും ഭംഗിയുമുള്ള ഒരു ഓലപ്പുരയുടെ മുന്നിലാണവര്‍ എത്തിച്ചേര്‍ന്നത്. വീട്ടില്‍ നിന്നും ഏകദേശം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനിറങ്ങി വന്നു. വളരെ പരിചയമുള്ളതുപോലെ ആ മനുഷ്യന്‍ അപ്പുക്കുട്ടനെ കൈകളില്‍പിടിച്ചു. എന്നിട്ട് എല്ലാവരേയും അകത്തോട്ട് ക്ഷണിച്ചു.

“കത്ത് കിട്ടിയോ?” അച്ഛന്‍ ചോദിച്ചു.
“കിട്ടി. എവിടെ അവരെല്ലാം?” വീട്ടുകാരന്‍ ചോദിച്ചു.

“എല്ലാവരും അമ്പലത്തില്‍ തന്നെയുണ്ട്.അമ്മയ്ക്ക് ഇങ്ങോട്ട് വരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് നിര്‍ബന്ധിച്ചില്ല.” പിന്നെ അച്ഛന്‍ അപ്പുക്കുട്ടനോടായി ചോദിച്ചു. “മോനിതാരാണന്ന് മനസ്സിലായോ?” അപ്പുക്കുട്ടന്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“ഇതാണ് മോന്റെ വലിയച്ഛന്‍.വൈക്കത്തെ അപ്പച്ചിയെക്കുറിച്ച് പറഞ്ഞിട്ടില്ലേ? ആ അപ്പച്ചിയുടെ മകന്‍.”
അപ്പുക്കുട്ടന് ചില കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി.കഴിഞ്ഞ ആഴ്ച രാത്രി അച്ഛന്‍ കത്തെഴുതുന്നത് കണ്ടതാണ്. വരുന്ന വിവരം കാണിച്ച് ഇങ്ങോട്ടായിരിക്കാം അച്ഛന്‍ കത്തെഴുതിയിരുന്നത്. അല്ലെങ്കില്‍ പിന്നെ ഈ പുത്തന്‍ വലിയച്ഛനെങ്ങനയാണ് എല്ലാവരും അമ്പലത്തിലുള്ള കാര്യമറിഞ്ഞത്.

“നമ്മുക്ക് സമയം കളയേണ്ട. പൂജാരി ഇപ്പോളവിടെയുണ്ടന്നാണ് തോന്നുന്നത്. തിരിച്ച് വന്നിട്ടാവാം ചായകുടിയും ക്ഷേമാന്വേഷണവുമൊക്കെ. എന്താ?” ചോദ്യഭാവത്തില്‍ പുത്തന്‍ വലിയച്ഛന്‍ അച്ഛനെ നോക്കി.
അച്ഛന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ പുത്തന്‍ വലിയച്ഛന്‍ പുറത്തേക്കിറങ്ങി നടന്നു.
കൈതയോലകള്‍ ഞാന്നു കിടക്കുന്ന ഊടുവഴികളിലൂടെ വീണ്ടും യാത്ര.വഴിയരികിലെ വീടുകളുടെ വാതുക്കലിരുന്ന് ചേച്ചിമാര്‍ പായ നെയ്യുന്നു.

കുമ്മായം തേച്ച ഒരു വലിയ ഓടിട്ട വീടിന്റെ വേലിയ്ക്ക് വെളിയില്‍ പുത്തന്‍ വലിയച്ഛന്‍ നിന്നു. “ഇതാണ് വീട്. പൂജാരി ഉണ്ടോ എന്ന് ചോദിച്ചാല്‍ മതി.കണ്ട് കഴിഞ്ഞ് നിങ്ങള്‍ തിരിച്ച് വന്നേക്കുമല്ലോ? ഞാനിവിടെ നിന്നാല്‍ ശരിയാവില്ല. എന്നെകണ്ടിരുന്നുവെന്നും പറഞ്ഞേക്കരുത്.” പുത്തന്‍ വലിയച്ഛന്‍ പോയി.

അപ്പുക്കുട്ടനിപ്പോള്‍ ആ വലിയ വീടിനുമുന്നിലെത്തി. കണാരന്‍ മൂപ്പന്റേതിലും വലിയ വീട്! നാട്ടില്‍ അപ്പുക്കുട്ടന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ വീടാണ് കണാരന്‍ മൂപ്പന്റേത്. വെള്ള തേച്ച ഭംഗിയുള്ള വീട്. വീടിന്റെ തേക്കേപുറത്ത് നിറയെ പശുക്കള്‍. വെള്ളനിറമുള്ള പശുക്കള്‍. വെള്ളയില്‍ വലിയ കറുത്തപാടുള്ള പശുക്കള്‍. നന്ദിനി പശുവിനേക്കാള്‍ വലിയ അകിടുള്ള പശുക്കള്‍! വലിയ അകിടുണ്ടേല്‍ ഒത്തിരി പാലുകിട്ടുമായിരിക്കും. പട്ടു പാവാടയുടുത്ത ഒരു കൊച്ചു സുന്ദരി പശുക്കളുടെ ഇടയിലൂടെ ഓടി നടക്കുന്നു.

“പൂജാരി ഇല്ലേ?” സുകുമാരന്‍ ചേട്ടനാണത് ചോദിച്ചത്.

കൊച്ചു സുന്ദരി ഓട്ടം നിര്‍ത്തി. കൈവിരലുകളില്‍ കടിച്ച് പാവാടതുമ്പ് അല്‍പമുയര്‍ത്തി വാതുക്കലോട്ട് വന്നു. ദൂരെനിന്ന് കണ്ടതിനേലും സുന്ദരിയാണവള്‍! അപ്പുക്കുട്ടനവളെയൊന്ന് കണ്ണിറുക്കി കാണിക്കണമെന്നുണ്ടായിരുന്നു.സ്കൂളില്‍ വെച്ച് അപ്പുക്കുട്ടന്‍ സുനന്ദയെ കണ്ണിറുക്കി കാണിച്ചിട്ടുണ്ട്. അവളും പകരം കണ്ണിറുക്കും. നല്ല രസമാണ്! പരിചയക്കാര് കണ്ണിറുക്കിയാല്‍ കുഴപ്പമില്ല. ചിലപ്പോഴൊക്കെ പരിചമുണ്ടായാലും കുഴപ്പമാണ്. ഇന്നാളൊരു ദിവസം കുമാറണ്ണനെ പദ്മിനിച്ചേച്ചി ചെരുപ്പൂരി കരണകുറ്റിയ്ക്ക് ഒരടികൊടുത്തു. കണ്ണിറുക്കി എന്നുംപറഞ്ഞ്!

അപ്പുക്കുട്ടന്‍ സ്വന്തം കവിളത്തൊന്ന് തടവി. വേണ്ട. എന്തിനാ വെറുതെ കൊച്ചുസുന്ദരിയുടെ അടി വാങ്ങുന്നത്.

“അപ്പൂപ്പനമ്പലത്തിലാ...” കൊച്ചുസുന്ദരി വീണ്ടും പശുക്കളുടെയിടയിലോട്ടോടി. അപ്പുക്കുട്ടന് അവളുടെ കൂടെ പോകണമെന്നുണ്ടായിരുന്നു.പക്ഷേ അപ്പോഴേയ്ക്കും മുതിര്‍ന്ന ഒരു സ്ത്രീ അവിടെയ്ക്കെത്തി.
“ആരാ?”

“ഞങ്ങള് കുറച്ച് ദൂരേന്ന് വരുകയാണ്. പൂജാരിയെ ഒന്നു കാണണം.ഇവന്റെ ജാതകമൊന്നെഴുതിക്കാനാണ്.” സുകുമാരന്‍ ചേട്ടനാണത് പറഞ്ഞത്.

അപ്പുക്കുട്ടനൊന്നും മനസ്സിലാകുന്നില്ലായിരുന്നു. ആദ്യം വൈദ്യനെക്കാണണമെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞു. ഇപ്പോള്‍ പൂജാരിയെക്കാണണമെന്നും ജാതകമെഴുതിക്കണമെന്നും പറയുന്നു.

“അകത്തോട്ട് കയറി ഇരിക്കൂ. അച്ഛന്‍ അമ്പലത്തിലാണ്. ഉടനെ വരും.” ചേച്ചി അകത്തോട്ട് കയറിപ്പോയി.
കയറ്റ് പായ വിരിച്ച വിശാലമായൊരു സ്വീകരണമുറി.തടികൊണ്ട് നിര്‍മ്മിച്ച ഭംഗിയുള്ള കസേരകളും മറ്റ് വീട്ട് സാമാനങ്ങളും നല്ല ആകര്‍ഷകമായ രീതിയില്‍ നിരത്തിയിട്ടിരിക്കുന്നു. കണാരന്‍ മൂപ്പന്റേതിനേലും വലിയതും ഭംഗിയുമുള്ള വീട്! “ഭയങ്കര കാശുകാരുടെ വീടാണല്ലേ അച്ഛാ?” അപ്പുക്കുട്ടന്‍ അച്ഛനെ നോക്കി. അച്ഛന്‍ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. പക്ഷേ ആ ചിരിയും ബോട്ടില്‍ വെച്ച് അമ്മൂമ്മ ചിരിച്ചതുപോലെതന്നെയായിരുന്നു.വിഷാദമൂകമായ ചിരി.

ദര്‍ശനം - അവസാന കഷണം

Read more...

ദര്‍ശനം - അവസാന കഷണം

ദര്‍ശനം - കഷണം ഒന്ന്
ദര്‍ശനം - കഷണം രണ്ട്




വാതുക്കലൊരു ചുമ കേട്ടു.
“അച്ഛന്‍ വന്നെന്ന് തോന്നുന്നു.” സ്ത്രീ പറഞ്ഞു.

നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു അപ്പൂപ്പന്‍ അകത്തേയ്ക്ക് കടന്നുവന്നു. അച്ഛനും സുകുമാരന്‍ ചേട്ടനും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാലയിട്ട ഒരപ്പൂപ്പന്‍. പഞ്ഞിക്കെട്ടുപോലുള്ള മുടി വീതിയേറിയ നെറ്റിയില്‍ നിന്നും മുകളിലേയ്ക്ക് ഈരി വെച്ചിരിക്കുന്നു. ചുവന്ന ഉണ്ടക്കണ്ണുകള്‍! അച്ഛന്റെ കണ്ണുകളും ഉണ്ടക്കണ്ണുകളാണ്. പക്ഷേ ഇത്രയും ചുമപ്പില്ല.
“ഞങ്ങള്‍ കുറച്ച് ദൂരേന്ന് വരുന്നവരാണ്. ഇവന്റെ ജാതകമൊന്നെഴുതണമായിരുന്നു.” സുകുമാരന്‍ ചേട്ടന്‍ പറഞ്ഞു.

“അല്‍പമൊന്നിരിക്കൂ. ഞാനുടനെ വരാം.” ഉണ്ടക്കണ്ണന്‍ അപ്പൂപ്പന്‍ അകത്തേയ്ക്ക് പോയി.

അധികം താമസിയാതെ തന്നെ തിരികെ വന്ന് ചാരുകസേരയിലിരുന്നു.

“നിങ്ങളെവിടുന്നാ? എന്താ ഉദ്ദേശ്യം.” വായില്‍ നിറഞ്ഞു വന്ന തുപ്പല്‍ കോളമ്പിയിലോട്ട് തുപ്പിക്കൊണ്ട് അപ്പൂപ്പന്‍ ചോദിച്ചു.
“ആലപ്പുഴേന്നാ” അപ്പുക്കുട്ടനാണത് പറഞ്ഞത്.

അപ്പൂപ്പന്‍ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. “മിടുക്കന്‍. കുട്ടികളായാല്‍ ഇങ്ങനെ വേണം. നല്ല ചുണ വേണം.”
“ആട്ടെ. ആലപ്പുഴേലെവിടെനിന്നാണ്?”

“ആലപ്പുഴേലെവിടെയൊക്കെ അറിയാം?” അച്ഛന്റെ വകയായിരുന്നു പെട്ടെന്നുള്ള മറുചോദ്യം.

അപ്പൂപ്പന്‍ മുറുക്കാന്‍ ഒന്നുകൂടി നീട്ടി തുപ്പി. “ഞാനും ആലപ്പുഴേലൊക്കെ വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കാറും ബസ്സുമൊക്കെ വരുന്നതിന് മുന്‍പ്. അന്ന് ഞങ്ങള്‍ കാളവണ്ടിയിലായിരുന്നു യാത്ര.”

അപ്പൂപ്പന്‍ പുറത്തേയ്ക്ക് നോക്കി. ആ നോട്ടം കാലങ്ങള്‍ കടന്ന് പുറകിലോട്ട് പോവുകയായിരുന്നുവോ. അറിയില്ല.

“ആലപ്പുഴേലെവിടുന്നാണന്ന് പറഞ്ഞില്ല.” ഒരു നിമിഷത്തിന്റെ നിശബ്ദതയ്ക്ക് ശേഷം അപ്പൂപ്പന്‍ വീണ്ടും ചോദിച്ചു.

അച്ഛനാണ് ഉത്തരം പറഞ്ഞത്. “ഗൗരിയെ അറിയുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറും ബസുമൊക്കെ വരുന്ന കാലത്തിന് മുന്‍പ് ഈ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഗൗരിയെ അറിയുമോ? അന്ന് ഗൗരിയുടെ ഒക്കത്തിരുന്ന കൈക്കുഞ്ഞിനെ ഓര്‍മ്മയുണ്ടോ? അതെല്ലാം ഓര്‍മ്മയുണ്ടങ്കില്‍ ഞങ്ങളെവിടെ നിന്നാണന്ന് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല.” അച്ഛന്റെ ശബ്ദം പതിവില്ലാത്ത വിധം ഒച്ചത്തിലായിരുന്നു. ശബ്ദം ഇടറിയിരുന്നോ? സ്വതവേ ചുവന്ന ഉണ്ടക്കണ്ണുകളുടെ നിറം ചെമ്പരത്തിപ്പൂപോലെയായോ?

ഉറക്കെയുള്ള സംസാരം കേട്ടിട്ടാവാം കൊച്ചു സുന്ദരി വാതുക്കലേയ്ക്ക് ഓടിയെത്തി.അകത്തെ മുറിയിലുണ്ടായിരുന്നവര്‍ എത്തിനോക്കി.
അപ്പൂപ്പന്‍ ചാരുകസേരയില്‍നിന്നും എണീറ്റു.

“ഗൗരി... ഗൗരിയുടെ ആരാ നിങ്ങള്‍?...” അപ്പൂപ്പന്റെ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. അത് തൊണ്ടയിലെവിടെയോ കുരുങ്ങിപ്പോവുന്നു.

“ആ ഗൗരിയുടെ പേരക്കിടാവാണിത്. എന്റെ മകന്‍.” അച്ഛന്‍ അപ്പുക്കുട്ടനെ അടുത്തേയ്ക്ക് പിടിച്ചു നിര്‍ത്തി.

പെയ്യാന്‍ വിതുമ്പിനില്‍ക്കുന്ന കാര്‍മേഘം പോലെ കണ്ണുനീര്‍ അച്ഛന്റെയും അപ്പൂപ്പന്റെയും കണ്ണുകളില്‍ നിറഞ്ഞുനിന്നു. അമ്പലത്തില്‍ ഉല്‍സവത്തിനുകണ്ട നാടകത്തിന്റെ അവസാന രംഗം പോലെ തോന്നി അപ്പുക്കുട്ടന്.

അപ്പൂപ്പന്‍ അപ്പുക്കുട്ടനെ അടുത്തേയ്ക്ക് പിടിച്ചുനിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു. രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ അവന്റെ നെറുകയില്‍ വീണു.

“ഗൗരി...ഗൗരി ഇപ്പോള്‍...” അപ്പൂപ്പന്‍ വാക്കുകള്‍ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയായിരുന്നു.

“മരിച്ചിട്ടില്ല. ഇപ്പോഴുമുണ്ട്. നിങ്ങളുടെ ഓര്‍മ്മക്കുറിപ്പായി ഞാനും.” അച്ഛന്റെ വാക്കുകളെ അപ്പുക്കുട്ടന്‍ ഏറ്റുപിടിച്ചു.
“അമ്മൂമ്മ അമ്പലത്തിലിരിപ്പുണ്ട്. കൂടെ സേതുവും അമ്മേം എല്ലാരുമുണ്ട്.”

അകത്തെ മുറിയിലെ സ്ത്രീകളുടെ അടക്കിയുള്ള സംസാരം ശക്തിപ്രാപിച്ചു വരുന്നു.
“വയസാം കാലമായപ്പോള്‍ ഓരോരുത്തരെറങ്ങിയേക്കയാണ്. അവകാശോം പറഞ്ഞോണ്ട്...”

“അവകാശം സ്ഥാപിക്കനെത്തിയതാണന്ന് കരുതേണ്ട. ജന്മം നല്‍കിയ ആളെ ജീവിതത്തിലൊരു തവണയെങ്കിലും കാണണമെന്ന ആഗ്രമുണ്ടായിരുന്നു. അതു സാധിച്ചു. ഇനി ഞാന്‍ ഈ വഴി വരില്ല. ആരും വേവലാതിപ്പെടേണ്ട ആവശ്യവുമില്ല.” അകത്തേയ്ക്ക് നോക്കിക്കൊണ്ടായിരുന്നു അച്‌ഛന്‍ അങ്ങനെ പറഞ്ഞത്. എന്നിട്ട് ‍ അപ്പുക്കുട്ടനെയും കൈയ്ക്ക് പിടിച്ച് അച്ഛന്‍ പുറത്തേക്കിറങ്ങാനൊരുങ്ങി.
അകത്തെ മുറിയിലെ സ്ത്രീകള്‍ പുറത്തേയ്ക്ക് തലനീട്ടി. മഴപെയ്തൊഴിഞ്ഞ മാനത്തിന്റെ ശാന്തത അവരുടെ മുഖങ്ങളിലുണ്ടായിരുന്നു.
അപ്പൂപ്പന്‍ അപ്പുക്കുട്ടന്റെ കൈയ്ക്ക് കയറിപ്പിടിച്ചു. “ഒരു നിമിഷം നില്‍ക്കൂ മോനേ, മോനിപ്പോള്‍ എന്താ ഈ പാപിയായ അപ്പൂപ്പന്‍ നല്‍കുന്നേ...”
മേശവലിപ്പ് തുറന്ന് ഒരു കെട്ട് നോട്ടുകള്‍ അപ്പൂപ്പന്‍ അപ്പുക്കുട്ടന്റെ കൈകളില്‍ പിടിപ്പിച്ചു.
“ഇതു മോനുള്ളതാണ്. അപ്പൂപ്പന്റെ സമ്മാനം.”
അപ്പുക്കുട്ടനെന്തു ചെയ്യണമെന്നറിയാതായി. ആദ്യമായാണ് കൈയില്‍ നോട്ട് കെട്ട് വരുന്നത്. ഐസ് മിഠായിക്കായി കരഞ്ഞ് പറഞ്ഞാല്‍ പോലും അമ്മൂമ്മ ചില്ലിപൈസ തരില്ല. എന്തുനല്ല അപ്പൂപ്പന്‍! താനും ഇന്നുമുതല്‍ പണക്കാരനാണ്! കണാരന്‍ മൂപ്പനെപ്പോലെ. ഈ അച്ഛനും അമ്മൂമ്മയ്ക്കും വല്ല കാര്യോണ്ടായിരുന്നോ, ഇങ്ങനെ കൂലിവേലചെയ്ത് ആലപ്പുഴേ കഴിയാന്‍!. ഇവിടെ താമസിച്ചാല്‍ പോരാരുന്നോ? പണക്കാരനായ അപ്പൂപ്പന്റെ കൂടെ!

അച്ഛന്‍ അപ്പൂപ്പന്റെ കൈയില്‍ നിന്നും നോട്ട്കെട്ട് പിടിച്ചു വാങ്ങി.അപ്പൂപ്പന്റെ കൈയിലോട്ട് തിരികെ കൊടുത്തുകൊണ്ട് പറഞ്ഞു.
“ഈ പണം കൊണ്ട് എനിക്ക് നഷ്ടമായ ബാല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നഷ്ടമായ അച്ഛന്റെ സ്നേഹവാല്‍സല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നേടാനാവാതെ പോയ വിദ്യാഭ്യാസം നേടിയെടുക്കാന്‍ പറ്റുമോ?...” ഇടറിപ്പോകുന്ന ശബ്ദത്തെ പിടിച്ച് നിര്‍ത്താന്‍ അച്ഛന്‍ പാടുപെട്ടു.
“പണവും മറ്റ് സൗകര്യങ്ങളൊന്നുമില്ലെങ്കിലും എനിക്കുണ്ടായതുപോലുള്ള ദുരിതപൂര്‍ണ്ണമായ ഒരു ബാല്യം എന്റെ മകനുണ്ടാവില്ല. അവന്‍ അവന്റച്ഛന്റെ സ്നേഹമേറ്റുവാങ്ങി തന്നെ വളരും.ജീവിതകാലം മുഴുവാന്‍ ഓര്‍മ്മയില്‍ തങ്ങി നിര്‍ത്താനുതവുന്ന ബാല്യത്തിന്റെ ഊഷ്മളതയുമേറ്റുവാങ്ങിത്തന്നെ.പക്ഷേ അതിന് ഈ പണത്തിന്റെ ആവശ്യമുണ്ടന്ന് എനിക്ക് തോന്നുന്നില്ല.” അച്ഛന്‍ അപ്പുക്കുട്ടനെയുമെടുത്ത് പുറത്തോട്ടിറങ്ങി.

അപ്പോഴും കൊച്ചുസുന്ദരി പശുക്കുട്ടിയുടെ പുറകേ ഓടുന്നുണ്ടായിരുന്നു.

അപ്പുക്കുട്ടന്റെ മനസ്സില്‍ അപ്പോള്‍ ഒരു സംശയം പൊന്തിവന്നു. അവന്‍ അച്ഛനോട് ചോദിച്ചു.

“അച്ഛന് കൊച്ചിലെ പരിപ്പ് വടേം, ബോണ്ടേം വാങ്ങിത്തരാന്‍ ആരുമില്ലാരുന്നോ? അച്ഛന് പടക്കോം പട്ടോം വാങ്ങിത്തരാന്‍ ആരുമില്ലാരുന്നോ?”

അച്ഛന്‍ ചിരിച്ച് കൊണ്ട് അപ്പുക്കുട്ടന്റെ മുഖമാകെ നിര്‍ത്താതെ ഉമ്മവെച്ചു. പക്ഷേ ആ ഉമ്മകള്‍ക്കും കണ്ണീരിന്റെ നനവുണ്ടായിരുന്നു.

Read more...

പാക്കനും പൗര്‍ണ്ണമിയും

Monday, August 13, 2007

സത്യസന്ധതയ്ക്ക് ഒരു പര്യായമുണ്ടങ്കില്‍ അതാണ് പാക്കന്‍. മാവേലിയുടെ കാലത്തായിരുന്നിരിക്കണം പാക്കന്റെ മുജ്ജന്മം! വെട്ടൊന്ന് കണ്ടം രണ്ട്. അതാണ് പാക്കന്‍ സ്റ്റൈല്‍! സത്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ല, പറയില്ല. അങ്ങനെയുള്ള ഒരു അഭിനവ ഗാന്ധിജി ഉള്ളപ്പോള്‍ എങ്ങിനെയാണ് ഖജാന്‍ജി സ്ഥാനത്തേയ്ക്ക് മറ്റൊരു ആളുടെ പേര്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നത്. ഇത്തവണത്ത ഓണാഘോഷകമ്മറ്റിയുടെ ഖജാന്‍ജിയായി പാക്കന്‍ ഐകകണ്‍ഠേന തിരഞ്ഞെടുക്കപ്പെട്ടു.

ഓണാഘോഷം പൊടിപൊടിക്കണമെന്ന തീരുമാനമുണ്ടായി. പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രൂപീകൃതമായിട്ട് ഇന്നേവരെ ഉണ്ടായിട്ടുള്ളതിനേക്കാള്‍ ഗംഭീരമായി കലാപരിപാടികള്‍ നടത്തണം. സാധാരണയായി ക്ലബ്ബംഗങ്ങളുടെ തട്ടിക്കൂട്ട് കലാപരിപാടികളാണ് നടത്താറുള്ളത്. ഇത്തവണ അത് പോര. പുറത്ത് നിന്നുള്ളവരുടെ പരിപാടികള്‍ വേണം. ഏറ്റവും കുറഞ്ഞത് ഒരു ഗാനമേളയും നാടകവുമെങ്കിലും ഉണ്ടാവണം. അല്ലെങ്കില്‍ നാട്ടിലുള്ള മറ്റ് തെങ്ങേല്‍ ക്ലബ്ബുകളുടെ മുന്നില്‍ പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന് നിലനില്‍പ്പുണ്ടാവില്ല.

തെങ്ങേല്‍ ക്ലബ്ബുകളെന്നത് സദാപ്പന്‍ ചിറ്റന്‍ കളിയാക്കി പറയുന്നതാണ്. അല്ലെങ്കിലും സദാപ്പന്‍ ചിറ്റന്‍ അങ്ങനെയാണ്. എല്ലാം തമാശയാണ്. നാട്ടിലുള്ള ക്ലബ്ബുകളെയെല്ലാം ചിറ്റന്‍ തെങ്ങേല്‍ ക്ലബ്ബുകളെന്നാണ് വിളിക്കുന്നത്. രണ്ടടി നീളവും അരയടി വീതിയുമുള്ള ഒരു നെയിംബോര്‍ഡ് മാത്രം ആസ്തിയായിട്ടുള്ള ഇത്തരം ക്ലബ്ബുകളെ പിന്നെയെന്താണ് വിളിക്കേണ്ടതെന്നാണ് ചിറ്റന്‍ ചോദിക്കുന്നത്. ബോര്‍ഡ് കെട്ടിവെച്ചിരിക്കുന്ന തെങ്ങിന് ഇടിവെട്ടേറ്റാല്‍ അതോടെ ക്ലബ്ബിന്റെ കാര്യം അധോഗതിയെന്നാണ് ചിറ്റന്‍ പറയുന്നത്.

ചിറ്റന്‍ പറയുന്നത് പോലെ എല്ലാ ക്ലബ്ബുകാര്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമൊക്കെ ഉണ്ടാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമാണോ? പൗര്‍ണ്ണമി ക്ലബ്ബിന് സ്ഥലവും കെട്ടിടമൊന്നുമില്ലെങ്കിലും സ്വന്തമായി ഒരു സുന്ദരന്‍ ബോര്‍ഡുണ്ട്. ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തില്‍ നല്ല ഭംഗിയായി അതില്‍ പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് എന്നെഴുതിയിട്ടുണ്ട്. പാക്കന്റെ വീടിന്റെ മുന്നിലെ തെങ്ങിലാണത് വെച്ചിട്ടുള്ളതും. ക്ലബ്ബിന് സ്വന്തമായി മറ്റ് പല വസ്തുക്കളുമുണ്ട്. ഷട്ടില്‍ ബാറ്റ്, ഫുട്ബോള്‍, കാരംബോര്‍ഡ്,ചെസ്സ് ബോര്‍ഡ്. അങ്ങനെ പലതും! സാധാരണ ഒരു ക്ലബ്ബിന് ഇതൊക്കെ പോരേ! അല്ലാതെ ചിറ്റന്‍ പറയുന്നത് പോലെ സ്ഥലവും കെട്ടിടവുമൊക്കെ അത്യാവശ്യമാണോ? വല്ലപ്പോഴും ഒരു കമ്മറ്റി കൂടുമ്പോഴല്ലേ അതിന്റെയൊക്കെ ആവശ്യം വരൂ. പൗര്‍ണ്ണമി ക്ലബ്ബിന്റെ കമ്മറ്റി കൂടുന്നത് ടാറ്റാ വെളിയിലെ കപ്പലുമാവിന്റെ ചുവട്ടില്‍ വെച്ചാണ്!
കമ്മറ്റിയ്ക്ക് കത്ത് തയ്യാറാക്കുമ്പോഴും ചിറ്റന്‍ കളിയാക്കി പറയും. "അപ്പുക്കുട്ടാ, നീയാ കത്തിന്റെ അടിയില്‍ ചാറ്റല്‍ മഴയുണ്ടങ്കില്‍ കമ്മറ്റി ഉണ്ടാവില്ലന്ന് പ്രത്യേകമെഴുതിയേക്കണം.കേട്ടോടാ." ഈ ചിറ്റന്റെ ഒരു കാര്യം! എന്തിനും ഒരു കളിയാക്കല്‍. പൗര്‍ണ്ണമിയ്ക്ക് സ്വന്തമായി ഒരു കെട്ടിടമുണ്ടായാല്‍ പിന്നെ ചിറ്റന്‍ എങ്ങനെ കളിയാക്കും. അടുത്ത കൊല്ലമെങ്കിലും ചിറ്റന് കളിയാക്കാനവസരം കൊടുക്കരുത്. അതുകൊണ്ട് ഇത്തവണ ഓണത്തിന് പിരിവ് ഊര്‍ജ്ജിതമാക്കണം. പരിപാടി കഴിഞ്ഞ് മിച്ചമുള്ളത് കൊണ്ട് എങ്ങനേയും ഒരു ഓഫീസ് തട്ടിക്കൂട്ടണം. പൗര്‍ണ്ണമീയന്മാര്‍ ഒന്നടങ്കം തീരുമാനമെടുത്തു.
അഞ്ചുകണ്ണന് വടക്കേകരയും, അപ്പുക്കുട്ടന് തെക്കേകരയും, പാക്കന് കായലോരവും, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വണ്ടന്‍പുഴുവിന്റേയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്ക് പിരിവിന്റെ ചുമതല നല്‍കി. പൗര്‍ണ്ണമിയുടെ പിരിവില്‍ നിന്നും ഒറ്റ വീട് പോലും വിട്ട് പോകരുതുമെന്ന ഉറച്ച തീരുമാനവുമെടുക്കപ്പെട്ടു. ചാറ്റല്‍മഴയുടേയും കൊടുങ്കാറ്റിന്റേയുമൊന്നും ശല്യമില്ലാതെ ടാറ്റാവെളിയിലെ കപ്പലുമാവിന്‍ചുവട്ടില്‍ പൊതുയോഗം ഭംഗിയായി നടന്നു.
കലാകായിക മത്സരങ്ങള്‍ക്ക് പുറമേ ആലപ്പി രാഗലയയുടെ ഗാനമേളയും ഡാന്‍സര്‍ കുട്ടന്‍ ആന്റ് പാര്‍ട്ടിയുടെ നാടകവും ഉണ്ടാകണമെന്ന് തീരുമാനമെടുത്തു.പരിപാടികളുടെ വിവരം വളരെ രഹസ്യമായി വെയ്ക്കണമെന്നും, നോട്ടീസ് വിതരണം തുടങ്ങിയതിന് ശേഷമേ മറ്റുള്ളവര്‍ അറിയാവൂ എന്ന കര്‍ശന നിര്‍ദ്ദേശവും അംഗങ്ങള്‍ക്ക് നല്‍കി. ഏതെങ്കിലും കാരണവശാല്‍ പരിപാടികളുടെ വിവരം പുറത്തറിഞ്ഞാല്‍ അസൂയ മൂത്ത മറ്റ് തെങ്ങേല്‍ ക്ലബ്ബുകാര്‍ ഇതിനേക്കാള്‍ നല്ല പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധ്യത ഉണ്ടന്നും,തന്നിമിത്തം പൗര്‍ണ്ണമിയ്ക്ക് ലഭിക്കേണ്ടുന്ന വന്‍പിരിവിന് കോട്ടം സംഭവിക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് ഇമ്മാതിരി ഒരു തീരുമാനം കൈക്കൊള്ളേണ്ടിവന്നത്.

പിരിവിന് പോകുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതായിരിക്കുമെന്നും,തുക പിന്നീട് നിശ്ചയിക്കാമെന്നും തീരുമാനമെടുത്തു.

നോട്ടീസ് അച്ചടിച്ചു.അതിനുള്ള പണം സദാപ്പന്‍ ചിറ്റന്റെ കൈയില്‍ നിന്നും കടം വാങ്ങി. ഓണാഘോഷം കഴിഞ്ഞ് തിരിച്ച് കൊടുത്താല്‍ മതി. അല്ലറചില്ലറ എതിര്‍പ്പുകളുണ്ടായെങ്കിലും കലാപ്രേമികളായ നാട്ടുകാര്‍ കൈയഴിഞ്ഞ് സഹായിച്ചു.പിരിവ് കാശ് പാക്കന്റെ ബാഗ് നിറയ്ക്കുവാന്‍ തുടങ്ങി. പാക്കന്‍ വളരെയധികം ആഹ്ലാദവാനായി. മറ്റംഗങ്ങള്‍ അതിലേറെ സന്തോഷിച്ചു.

ആറ്റുനോറ്റിരുന്ന ദിവസം വന്നെത്തി.ക്ലബ്ബംഗങ്ങള്‍ക്ക് തിരക്കോട് തിരക്ക് തന്നെ. മിനി സൗണ്ടിന്റെ മൈക്ക് സെറ്റ് നാട്ടുകാരുടെ കാതടപ്പിച്ച് കൊണ്ട് പാടാന്‍ തുടങ്ങി.പൗര്‍ണ്ണമിയുടെ ബോര്‍ഡ് വെച്ചിരുന്ന തെങ്ങിന്റെ മുകളില്‍ തന്നെ കോളാമ്പി വെച്ച് കെട്ടിയിരുന്നു.നാലു ദിക്കിലോട്ടും നാലു കോളാമ്പികള്‍!

കാര്യപരിപാടികളിലാദ്യ ഇനമായ കായികമത്സരങ്ങള്‍ തുടങ്ങി. ഭാവിയിലെ പി.ടി ഉഷമാരെ സൃഷ്ടിക്കാനുള്ള പൗര്‍ണ്ണമിയുടെ ശ്രമത്തിന് വന്‍പ്രതികരണമായിരുന്നു. പ്രതികരണമുണ്ടായത് ചുമ്മാതെയല്ലായിരുന്നു. ഇത്തവണ പ്രൈസ് കിട്ടുന്നവര്‍ക്ക് വെറും സോപ്പ് പെട്ടിയായിരിക്കില്ല കൊടുക്കുന്നതെന്ന് നോട്ടീസില്‍ പ്രത്യേകം അച്ചടിച്ചിരുന്നു.
കായികമത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു. ഇനിയുള്ളത് പൗര്‍ണ്ണമിയുടെ സ്പെഷ്യല്‍ ഇനമായ ഗാനമേളയും നാടകവുമാണ്. അതും പ്രശസ്തരായവരുടെ പരിപാടികള്‍!
പരിപാടികള്‍ പൊളിക്കാന്‍ മറ്റ് ചില ക്ലബ്ബുകാര്‍ കോപ്പ് കൂട്ടുന്നുണ്ടന്ന് മനസ്സിലായതിനാല്‍ പൊളിക്കാന്‍ വരുന്നവന്റെ ആപ്പ് ഇളക്കാനായി അഞ്ചുകണ്ണന്റെ നേതൃത്വത്തില്‍ സ്റ്റേജിന് പിന്നിലെ ഇടിക്കണ്ടത്തിലെ ചെളിയും പുല്ലുമെല്ലാം മാറ്റി വൃത്തിയാക്കിയിട്ടിരുന്നു. വാളന്റിയര്‍ ക്യാപ്റ്റനായി വലിയ പപ്പടം പോലത്തെ റിബണ്‍ കെട്ടിയ ബാഡ്ജും കെട്ടി അഞ്ചുകണ്ണന്‍ എല്ലുന്തിയ നെഞ്ചും വിരിച്ച് നടന്നു.

ഗാനമേളയ്ക്കായി നോട്ടിസില്‍ കാണിച്ചിരുന്ന സമയത്തിന് വളരെ മുന്‍പേ തന്നെ വായനശാല ഗ്രൗണ്ട് ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.ഡാന്‍സര്‍ കുട്ടന്റെ നാടകസമിതിക്കാര്‍ രാവിലെ തന്നെ സ്റ്റേജിന് കര്‍ട്ടന്‍ കെട്ടിയിരുന്നു.ചുവന്ന ഞൊറിവുള്ള കര്‍ട്ടന്‍! അമ്പലപ്പറമ്പിലെ ഉത്സവത്തെ അനുസ്മരിപ്പിക്കുന്ന സ്റ്റേജ് കണ്ട് പൗര്‍ണ്ണമീയന്മാര്‍ അഭിമാനം കൊണ്ടു. കുഞ്ഞുകുട്ടന്‍ തൊള്ളതുറന്ന് അനൗണ്‍സ് ചെയ്തുകൊണ്ടിരുന്നു.തുടര്‍ന്ന് നടക്കാനുള്ള പരിപാടികളെ ക്കുറിച്ചും,കഴിഞ്ഞുപോയ മത്സരങ്ങളിലെ വിജയികളെക്കുറിച്ചും.

ജനങ്ങള്‍ എത്തി.അനൗണ്‍സ്മെന്റ് മുറയ്ക്ക് നടന്നു. പക്ഷേ പൗര്‍ണ്ണമീയന്മാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച ഒരു സംഗതിയുണ്ടായിരുന്നു. അത് ഗാനമേളക്കാരായ രാഗലയ ഇതേവരെ എത്തിയിട്ടില്ല എന്നതായിരുന്നു. എന്തു ചെയ്യും?

സെക്രട്ടറി അപ്പുക്കുട്ടനും,ഖജാന്‍ജി പാക്കനും വെടികൊണ്ട വെരുകിനെപ്പോലെ അഞ്ചുകണ്ണന്റെ അടുക്കലേയ്ക്ക് പാഞ്ഞു. അവനാണല്ലോ രാഗലയയെ ബുക്ക് ചെയ്യിച്ചത്. അഞ്ചുകണ്ണന്‍ അപ്പോഴും ഇടിക്കണ്ടത്തിന്റെ അവസാനമിനുക്ക് പണി നടത്തുന്ന തിരക്കിലായിരുന്നു.

അഞ്ചുകണ്ണന്‍ ഗാനമേള ബുക്ക് ചെയ്ത് കൊടുത്ത പ്രസാദിന്റെ വീട്ടിലേയ്ക്കോടി. പുറകെ അപ്പുക്കുട്ടനും പാക്കനും.സീനിയര്‍ താരങ്ങളുടെ ഓട്ടമത്സരമാണതെന്ന് ആരൊക്കൊയോ പറയുന്നുണ്ടായിരുന്നു.

പ്രസാദിന്റെ വീടിന് മുന്നില്‍ കുറച്ചാള്‍ക്കാര്‍ നില്‍ക്കുന്നുണ്ട്. അവരെയൊക്കെ വകഞ്ഞ് മാറ്റി അഞ്ചുകണ്ണന്‍ ഉള്ളിലേയ്ക്ക് കടന്നു.അതാ നില്‍ക്കുന്നു പ്രസാദ്. അവന്റെ മുഖത്ത് ഗാനമേള ബുക്ക് ചെയ്യിക്കാന്‍ ചെന്നപ്പോഴുള്ളത്ര സന്തോഷമില്ല. "എന്താ. എന്തുപറ്റി? ഇത്രേം നേരമായിട്ടും ഗാനമേളക്കാര്‍ എത്താത്തതെന്താ?" അഞ്ചുകണ്ണന്‍ കിതപ്പടക്കാതെ ചോദിച്ചു.

പ്രസാദ് അഞ്ചുകണ്ണനെ കുറച്ച് ദൂരേയ്ക്ക് വിളിച്ച് മാറ്റി നിര്‍ത്തി. "ഒരു ചെറിയ പ്രശ്നമുണ്ട്. അവരുടെ വയലിനിസ്റ്റ് വന്നിട്ടില്ല."

"വയലിനില്ലെങ്കിലും ഗാനമേളയൊക്കെ നടത്താം. പിരിവ് തന്ന ആള്‍ക്കാരോട് സമാധാനം പറയുന്നതാണ് ഏറ്റവും പ്രധാനം." വയലിനില്ലെങ്കിലും ഗാനമേള നടത്തണമെന്ന പിടിവാശിയില്‍ അഞ്ചുകണ്ണന്‍ ഉറച്ചുനിന്നു.

"അതിനേക്കാള്‍ വലിയൊരു പ്രശ്നം കൂടിയുണ്ട്." പ്രസാദ് തുടര്‍ന്നു. "ഗാനമേള നടത്തുന്നതിന് സൗണ്ട് മിക്സര്‍ എന്നൊരു സാധനം വേണം. അതും സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വയലിനും സൗണ്ട് മിക്സറുമൊന്നും ഇല്ലാത്തതിനാല്‍ അവരുടെ പ്രധാന ഗായകനായ ആലപ്പി സുഗുണന്‍ പാടാന്‍ തയ്യാറല്ല എന്നാണ് പറയുന്നത്."
അഞ്ചുകണ്ണന്റെ സകലമാന ക്ഷമയും നശിക്കുകയായിരുന്നു. വലിയ ഗാനമേളക്കാരാണന്നും പറഞ്ഞ് പരിപാടി ബുക്ക് ചെയ്യിച്ചിട്ട് അവസാന നിമിഷം പറയുന്നത് കേട്ടില്ലേ. ആര്‍ക്കാണ് ക്ഷമ നശിക്കാത്തത്?

"എന്ത് പണ്ടാരമായാലും ശരി. എനിക്കതൊന്നുമറിയേണ്ട. സുഗുണനില്ലേല്‍ വേണ്ട. അവനേലും പാടാന്‍ കഴിവുള്ളവര്‍ പൗര്‍ണ്ണമിയിലുണ്ട്. വയലിനില്ലന്ന് വെച്ച് ഗാനമേള നടത്താതിരിക്കാന്‍ പറ്റില്ല. വയലിനില്ലാതെ പാടിയാല്‍ മതി. വരുന്ന കുറവ് ഞങ്ങളങ്ങ് സഹിക്കും.എന്താ പോരേ?" അഞ്ചുകണ്ണന്‍ പ്രസാദിനെ നോക്കി. പ്രസാദ് നോട്ടം ഗാനമേളക്കാരുടെ നേര്‍ക്കാക്കി.

അഞ്ചുകണ്ണന് വെറുതെ കളയാന്‍ സമയമില്ല. ഇനിയും വൈകിയാല്‍ പൊതുജനത്തിന്റെ കൈ വാങ്ങേണ്ടിവരും. അഞ്ചുകണ്ണന്റെ വാക്കുകള്‍ ഭീഷണി രൂപത്തിലായി. "ദേ ഞാന്‍ അവസാനമായി പറയുകയാണ്. വയലിനില്ലേലും സുഗുണനില്ലേലും രാഗാലയക്കാര്‍ പാടിയിരിക്കണം. അല്ലെങ്കില്‍ നീയൊക്കെ അറിയും ഈ അഞ്ചുകണ്ണന്‍പുലി ആരാണന്ന്." ഇടിക്കണ്ടത്തിലിറക്കാനായി വെച്ചിരിക്കുന്ന അടവുകള്‍ അഞ്ചുകണ്ണന്‍ ഇപ്പോള്‍ തന്നെ പുറത്തിറക്കുമോയെന്ന് അപ്പുക്കുട്ടന്‍ സംശയിച്ചു.

"നീയൊന്ന് സമാധാനിക്കെന്റെ അഞ്ചുകണ്ണാ. നമുക്ക് പരിഹാരമുണ്ടാക്കാം.വയലിനും വേണ്ട. സുഗുണനും വേണ്ട. നിന്റ അംഗീകാരമുണ്ടല്ലോ അതുമതി എനിക്ക്." അഞ്ചുകണ്ണനെ പ്രസാദ് ഗാനമേളക്കാരുടെ വണ്ടിയില്‍ പിടിച്ചു കയറ്റി. രാഗലയയുടെ പേരുകെട്ടിയ മറ്റഡോര്‍ വാന്‍ വായനശാലയെ ലക്ഷ്യമാക്കി കുതിച്ചു. അപ്പുക്കുട്ടനും പാക്കനും വണ്ടിയുടെ പുറകേ ഓടി.

കൂക്ക് വിളിയും കല്ലേറും ആരംഭിച്ച ജനം വാന്‍ കണ്ട് ശാന്തരായി. പക്ഷേ അത് കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതമാത്രമായിരുന്നു.

ഏതാനും നിമിഷങ്ങള്‍കുള്ളില്‍ ഗാനമേള ആരംഭിക്കുമെന്ന് മണിക്കൂറുകളായി അനൗണ്‍സ് ചെയ്ത് തളര്‍ന്ന കുഞ്ഞുകുട്ടന്റെ ശബ്ദത്തിന് പഴയ ഗാംഭീര്യം വന്നു.

ആലപ്പി സുഗുണന്റെ സബ്സ്റ്റിറ്റ്യൂട്ടായി കുഞ്ഞുകുട്ടനിറങ്ങി. കുഞ്ഞുകുട്ടന്‍ കഴിവുള്ള ഒരു ഗായകനാണന്ന വിവരം പൗര്‍ണ്ണമിയിലെ അടുത്ത കൂട്ടുകാര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. തന്റെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം വിനിയോഗിക്കാന്‍ തന്നെ കുഞ്ഞുകുട്ടന്‍ തീരുമാനിച്ചു. ക്ലബ്ബിലെ മിമിക്രിക്കാരന്‍ സനോജിനെ തല്‍ക്കാലം വയലിനിസ്റ്റായും നിയമിച്ചു.ഒന്നുമില്ലാതിരിക്കുന്നതിലും ഭേദമല്ലേ എന്തെങ്കിലുമുള്ളത്. അല്ലെങ്കില്‍ നാളെ ജനത്തിനോട് എന്ത് മറുപടി പറയും.
വിഘ്നേശ്വരനെ സ്തുതിച്ചുകൊണ്ട് ഗാനമേള ആരംഭിച്ചു. പരിപാടിക്ക് വിഘ്നങ്ങളൊന്നുമുണ്ടാവരുതെന്ന് പൗര്‍ണ്ണമീയന്മാരും പ്രാര്‍ത്ഥിച്ചു.
ആലപ്പി സുഗുണന്റെ അസാന്നിദ്ധ്യത്തില്‍ വയലിനിസ്റ്റിന്റെ അഭാവത്തില്‍ ഗാനമേള പുരോഗമിച്ചുകൊണ്ടിരുന്നു. ജനം ആസ്വദിച്ചു. ഇടയ്ക്കിടയ്ക്ക് ചില കൂവലും ബഹളവുമുണ്ടാക്കിയ പയ്യന്മാരെ അഞ്ചുകണ്ണന്റെ നേതൃത്വത്തിലുള്ള വാളന്റിയേഴ്സ് സ്റ്റേജിന്റെ പുറകിലുള്ള ഇടിക്കണ്ടത്തില്‍ കൊണ്ട് പോയി തബല വായിച്ചു.

ഭാവിയുടെ വാഗ്ദാനവും പൗര്‍ണ്ണമിയുടെ അഭിമാനവുമായ കുഞ്ഞുകുട്ടന്‍ മൈക്കിന് മുന്നിലെത്തുന്നത് വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. കുഞ്ഞുകുട്ടന്‍ മാണിക്യവീണ പാടാനാരംഭിച്ചതും സ്റ്റേജിന് മുന്നിലിരുന്ന കുടിയന്‍ ബാലപ്പന്‍ ചാടിയെണീറ്റു. കാറ്റ് കൊണ്ട കമുക് പോലെ ബാലപ്പന്‍ നിന്നാടി. വാളന്റിയര്‍ ക്യാപ്റ്റന്‍ അഞ്ചുകണ്ണന്‍ ബാലപ്പനെ തൂക്കിയെടുത്തു.
"തെമ്മാടികള്‍. നാട്ടുകാരെ പറ്റിച്ച് കാശു വാങ്ങിയിട്ട് അവന്മാരുടെ കളിപ്പിക്കലേ... ക്ലബ്ബമ്മാരുടെ പരിപാടി ആയിരുന്നേ അതങ്ങട്ട് പറഞ്ഞാ പോരാരുന്നോ. നിനക്കൊക്കെ തന്ന പൈസ ഉണ്ടാരുന്നേ ഈ ബാലപ്പനൊന്ന് ഓണം കൊഴുപ്പിക്കാമാരുന്നു."
ഇടിക്കണ്ടത്തിലേയ്ക്ക് പോകുമ്പോഴും ബാലപ്പന്റെ ശബ്ദം മറ്റുള്ളവര്‍ക്ക് നന്നായി കേള്‍ക്കാമായിരുന്നു. ബാലപ്പന്റെ നാവിന് വിലങ്ങിടുവാന്‍ അഞ്ചുകണ്ണനാവുമായിരുന്നില്ലല്ലോ.

താഴെ വീഴാതിരിക്കാന്‍ മൈക്കിന്മേല്‍ കൈപിടിച്ച് പാടിയിരുന്ന കുഞ്ഞുകുട്ടന്റെ വിറവല്‍ മൈക്കിലോട്ടും വ്യാപിച്ചു.കൂകിവിളിയോടൊപ്പം മണല്‍വാരി എറിയലുകൂടി ആയപ്പോള്‍ ജനം ഒന്നടങ്കം ചാടിയെണീറ്റു. എല്ലാവരേയും ഇടിക്കണ്ടത്തിലേയ്ക്ക് കൊണ്ട് പോകുവാന്‍ അഞ്ചുകണ്ണനാവുമായിരുന്നില്ല. ഗാനമേളയ്ക്ക് കര്‍ട്ടനിടുവാനല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

പൊളിഞ്ഞുപോയ ഗാനമേളയേക്കാള്‍ അപ്പുക്കുട്ടനെ ചിന്തിപ്പിച്ചുകൊണ്ടിരുന്നത് ഇനി നടക്കാനിരിക്കുന്ന നാടകത്തിനെ കുറിച്ചാണ്.

കര്‍ട്ടന്‍ വീണതിനാല്‍ കുഞ്ഞുകുട്ടന്റെ വിറവല്‍ മാറിയിരുന്നു.പൂര്‍വ്വാധികം ഭംഗിയായി അവന്‍ അനൗണ്‍സ്മെന്റ് തുടര്‍ന്നു.
ഡാന്‍സര്‍ കുട്ടനെ സംബന്ധിച്ച് സ്റ്റേജ് ഒഴിഞ്ഞ് കിട്ടാത്ത പ്രശ്നമേ ഉണ്ടായിരുന്നുള്ളു. സന്ധ്യ ആയപ്പോഴേ അവര്‍ സ്റ്റേജ് ഒഴിഞ്ഞ് കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു.ഗാനമേളക്കാര്‍ പൊടിതട്ടി സ്ഥലം വിട്ടതും ഡാന്‍സര്‍ കുട്ടന്‍ സ്റ്റേജ് കൈയേറി.പിന്നെയെല്ലാം പെട്ടെന്നായിരുന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റേജിനുള്ളില്‍ ഒരു വീടുയര്‍ന്നു. തൊണ്ടയ്ക്ക് കനം പിടിപ്പിച്ച് ഡാന്‍സര്‍ കുട്ടന്‍ നാടകത്തെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞു. സൈക്കിള്‍ ബെല്‍ ക്ര്‍ര്‍ര്‍ര്‍... ക്ര്‍ര്‍ര്‍... എന്ന് മൂന്ന് വട്ടം കരഞ്ഞു. തിരശീല ഉയര്‍ന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫീല്‍ഡര്‍മാരെപ്പോലെ അവിടവിടെ കുറച്ചുപേരിരിപ്പുണ്ട്. ചിലര്‍ കിടക്കുകയും ചെയ്യുന്നുണ്ട്.വീട്ടില്‍ പോയാലും മൈക്കിന്റെ ശബ്ദം കാരണം ഉറക്കം നടക്കുകേലന്ന് കരുതിയിരുന്ന അയല്‍വാസികളായ സ്ത്രീകളും കുട്ടികളുമായിരുന്നിരിക്കണം അവര്‍. നാടകത്തിന്റെ രംഗങ്ങള്‍ ഒന്നൊന്നായി തീരുമ്പോഴേയ്ക്കും കാഴ്ചക്കാരുടെ എണ്ണവും ആനുപാതികമായ് കുറഞ്ഞുവന്നു. പ്രേക്ഷകരുടെ എണ്ണം കൂട്ടിക്കാണിക്കുവാനായ് മുന്‍നിരയിലിരുന്നിരുന്ന പൗര്‍ണ്ണമീയന്മാരും ഉറക്കം തുടങ്ങി.
സ്റ്റേജിനുള്ളില്‍നിന്നും ഡാന്‍സര്‍ കുട്ടന്റേയും സംഘത്തിന്റേയും ഒച്ചയ്ക്കും അലര്‍ച്ചയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. അപ്പുക്കുട്ടനേയും ഉറക്കം മെല്ലെ തഴുകിത്തുടങ്ങി.അപ്പുക്കുട്ടന്‍ ഉറങ്ങാനായി വായനശാലയ്ക്കുള്ളിലേയ്ക്ക് പോകുമ്പോള്‍ ഉറക്കമിളച്ച് തലയില്‍ തുണിയുമിട്ട് കൊണ്ട് നാടകം ആസ്വദിച്ച് കണ്ട് കൊണ്ടിരുന്ന ഒരേ ഒരാളേ ഉണ്ടായിരുന്നുള്ളു. അത് സാക്ഷാല്‍ ഖജാന്‍ജി പാക്കനായിരുന്നു!

വായനശാലയ്ക്കകത്ത് വെയിലടിച്ച് കയറിക്കഴിഞ്ഞാണ് അപ്പുക്കുട്ടനുണര്‍ന്നത്.വെളിയിലെങ്ങും ആരുമില്ല.ഏതായാലും നാടകത്തെ കുറിച്ച് പാക്കന്റെ അഭിപ്രായം ഒന്നറിഞ്ഞുകളഞ്ഞേക്കാം. ആദ്യാവസാനം നാടകം കണ്ട ഒരേഒരാളാണല്ലോ പാക്കന്‍!

വീടിനുപുറത്ത് കെട്ടിയിരുന്ന ചായ്പ്പില്‍ ഒരു പായയില്‍ വളഞ്ഞ് കൂടിക്കിടന്നുറങ്ങുന്നു പാക്കന്‍. അപ്പുക്കുട്ടന്‍ പാക്കനെ തട്ടി വിളിച്ചു. “പാക്കാ... എടാ പാക്കാ...”
പാക്കന്‍ ഉറക്കം വിട്ട് മാറാത്ത കണ്ണുകളുമായി എണീറ്റു.അപ്പുക്കുട്ടനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് വലിയവായിലൊരു കോട്ടവായിട്ടു.
“എങ്ങനെയുണ്ടായിരുന്നെട പാക്കാ ഇന്നലത്തെ നാടകം? നിനക്കങ്ങ് ശരിക്കും ഇഷ്ടപ്പെട്ടന്ന് തോന്നുന്നല്ലോ? എങ്ങനെ അവസാനം വരെ നീ ഉറങ്ങാതിരുന്നെടാ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
“ദേ, എന്നെക്കൊണ്ട് ഒന്നും പറയിക്കരുതും നീയൊക്കെ. ഒരു ജോലി ഏറ്റെടുത്താല്‍ ഉത്തരവാദിത്വത്തോടെ ചെയ്യണമെടാ.” അപ്പുക്കുട്ടന്‍ കാര്യം മനസ്സിലാകാതെ പാക്കനെ നോക്കി.

“അവന്മാരൊന്ന് കര്‍ട്ടനിട്ടിട്ട് വേണ്ടേടാ എനിക്കൊന്ന് പൈസ കൊടുത്തിട്ട് വീട്ടില്‍ പോരാന്‍. ഞാന്‍ ഖജാന്‍ജി ആയിപ്പോയില്ലേ...”
ഒന്ന് കര്‍ട്ടന്‍ വീഴാന്‍ വേണ്ടി കാത്തിരുന്ന നിര്‍ദോഷിയായ ഖജാന്‍ജിക്കുറിച്ചോര്‍ത്ത് അപ്പുക്കുട്ടന് ചിരിയടക്കാനായില്ല.

അപ്പോള്‍ അങ്ങ് പടിഞ്ഞാറ് ആശുപത്രിക്കവലയിലെ ആശാന്റെ ചായക്കടയില്‍ മറ്റൊരു സംഭവം നടക്കുകയായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല.പൗര്‍ണ്ണമിയുടെ ഓണാഘോഷത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയായിരുന്നു അത്. ചര്‍ച്ച നയിച്ചത് മറ്റാരുമായിരുന്നില്ല. അത് സാക്ഷാല്‍ ഡാന്‍സര്‍ കുട്ടനായിരുന്നു. ചര്‍ച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് ഡാന്‍സര്‍ കുട്ടന്‍ ഇപ്രകാരം പറഞ്ഞു.
“ക്ലബ്ബന്മാരെന്ന് പറഞ്ഞാല്‍ ക്ലബ്ബന്മാര്‍ പൗര്‍ണ്ണമിക്കാരാണ്. ഒറ്റ പൈസ കൊറയ്ക്കാതല്ലേ അവമ്മാര് ഞങ്ങക്ക് നാടകചാര്‍ജ് തന്നത്. അതും കര്‍ട്ടനിട്ട ഒടനെ.” പിന്നെ ഡാന്‍സര്‍ കുട്ടന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “സത്യം പറഞ്ഞാല്‍ എന്റെ നാടക ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാവുന്നത്. നാടകം തീരുന്നതിന് മുന്നേ തന്നേ പൈസ കിട്ടുകേന്ന് പറഞ്ഞാല്‍ നിസ്സാര കാര്യമാണോ?”

ഡാന്‍സര്‍ കുട്ടന്‍ ആശാനോടായി പറഞ്ഞു. “ആശാനേ എല്ലാര്‍ക്കും എന്റെ വക ഒരോ സുകിയന്‍ കൊടുത്തേക്കണേ. ഒരു സന്തോഷം. അത്രേ ഒള്ളു.”

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP