Followers

കരീനാ കപൂർ

Saturday, June 21, 2014

വർഷം ഒന്നു കഴിഞ്ഞു ഇവിടെ ഈജിപ്റ്റിൽ വന്നിട്ട്! പലപ്പോഴായി പലതും എഴുതണമെന്ന് തോന്നിയിട്ടും ഒന്നും എഴുതിയിട്ടില്ല. ഒടുക്കം പിടിച്ച മടി! അല്ലാതെന്തുപറയാൻ!
ഈജിപ്റ്റിൽ വന്നതിനുശേഷം ആദ്യമായി പരിചയപ്പെട്ട ഇന്ത്യാക്കാരൻ മറാഠിയായ കൃഷ്ണാപാട്ടീലാണ്‌. ഈജിപ്റ്റ് ജീവിതം സുഖകരമാക്കാനുള്ള ഒറ്റമൂലി എനിക്ക് പറഞ്ഞുതന്നതും അദ്ദേഹമാണ്‌.
ബെല്ലി ഡാൻസും, ശീഷയും, സിഗററ്റും,തമയ്യായും, കട്ടൻചായയും പോലെയോ അതിനേക്കാളുമേറയോ ഈജിപ്റ്റുകാർക്ക് ഇഷ്ടമായ ഒന്നാണ്‌ ‘ഹിന്ദി സിനിമ’!
കൃഷ്ണാപാട്ടീൽ പറഞ്ഞു തന്ന ഒറ്റമൂലിയെ കുറിച്ച് പറഞ്ഞില്ല.
അതിതാണ്‌!
ഇവിടെ ഈജിപ്റ്റിൽ, പോലീസുകാരു പിടിക്കുകയോ, അല്ലെങ്കിൽ എന്തെങ്കിലും കാര്യം എളുപ്പത്തിൽ നടക്കണമെന്നുണ്ടങ്കിലോ സംഗതി സിമ്പിൾ!
പറയുക ‘അമിതാഭ് ബച്ചന്റെ’ പേര്‌!
കൂട്ടത്തിൽ ബച്ചന്റെ അയല്ക്കാരനാണന്നോ, കൂട്ടുകാരനാണന്നോ കൂടി പറയുകയാണങ്കിൽ ബഹുമാനം കൂടും. ഈ ബച്ചൻ സ്നേഹത്തിന്റെ യഥാർത്ഥ കാരണമെന്താണന്ന്
ഇതുവരെ ശരിക്കും എനിക്ക് മനസ്സിലായിട്ടില്ല. ഒരു പക്ഷേ ഹിന്ദി സിനിമയുടെ സ്വാധീനമാവാം.
ഇത്രയും കാര്യങ്ങൾ ആമുഖമായ് പറഞ്ഞന്നേയുള്ളൂ.

ഇനി കാര്യത്തിലേയ്ക്ക് വരാം.
സ്ഥലം: റാഗബ് സൺസ് സൂപ്പർ മാർക്കറ്റ്, മാഹ്ദി.
ഭാര്യയും കുഞ്ഞും  കൗണ്ടറുകളും ഷെൽഫുകളുമൊക്കെ അക്രമിച്ച് കീഴടക്കി വിജയശ്രീലാളിതരായ് മുന്നേറുന്നു.
ട്രോളിയിലേയ്ക്ക് വീഴുന്ന ഓരോ സാധനങ്ങളും പോക്കറ്റിനുണ്ടാക്കാവുന്ന ആഘാതത്തെക്കുറിച്ച് കൂലങ്കഷമായ് ചിന്തിച്ച് ഞാൻ പുറകേയും.
ഭാര്യ ഇപ്പോൾ നിൽക്കുന്നത് മസാല കൗണ്ടറിനു മുന്നിൽ. മുളകു പൊടിയുടെ വില ചോദിക്കുന്നു. എനിക്ക് ആശ്വാസം!വില ചോദിച്ചിട്ടാണല്ലോ വാങ്ങുന്നത്.
കൗണ്ടറിൽ നിൽക്കുന്ന ഈജിപ്ഷ്യൻ സുന്ദരൻ ഭാര്യയോട്...
“ആർ യൂ ഹിന്ദി?”
“യെസ്”
“ആർ യൂ know ഷാരൂഖാൻ?”
“യെസ്” (കുഴപ്പമില്ല. ഞാനാണെങ്കിലും അങ്ങനേ പറയൂ.ഇന്ത്യാക്കാരനായിട്ട് ഷാരൂഖാനെ അറിയില്ല എന്ന് പറയാൻ പറ്റുമോ?)
ഈജിപ്ഷ്യൻ സുന്ദരന്റെ മുഖത്ത് ഒരു തിളക്കം!
“ആർ യൂ know അമിതാഭ് ബച്ചൻ?”
“യെസ്” (ഞാനാണേലും അങ്ങനേ പറയൂ.)
സുന്ദരൻ മുളകു പൊടി തൂക്കി പൊതിഞ്ഞ് ഭാര്യയുടെ കൈയിൽ കൊടുത്തു.
“ആർ യൂ know കരീനാ കപൂർ?”
“യെസ്.” (ഞാനാണേലും അങ്ങനെ തന്നെ പറയും.“)
പിന്നെയാണ്‌ ആ ഭയാനക സംഭവം നടന്നത്‌!
സുന്ദരൻ പറയുകയാണ്‌...ഭാര്യയുടെ മുഖത്ത് നോക്കി...
”യൂ ആർ ബ്യൂട്ടിഫുൾ ദാൻ കരീനാ കപൂർ...“
ഈജിപ്ഷ്യൻ സുന്ദരൻ ഇംഗ്ലീഷുപയോഗിച്ചപ്പോഴുള്ള ഏതോ തെറ്റാകാമെന്ന് കരുതി ഞാനാശ്വസിച്ചില്ല. അതിനു മുന്നെ ഭാരയൗടെ ചോദ്യം എന്നോട്...
”അയാളു പറഞ്ഞതു കേട്ടോ?“
കരയാൻ പോലുമാവാത്ത ഒരു പുവർമാനായി  ഞാൻ കരീനാ കപൂറിനെ നോക്കി നിന്നു.
ഒന്നും മിണ്ടിയില്ല. എന്റെ കഷ്ടകാലം!
ഇന്നീ സാധനമെല്ലാം ഞാൻ തന്നെ വീട്ടിലേയ്ക്ക് ചുമക്കണം. കരീനാ കപൂറിനെക്കൊണ്ടെങ്ങനാ സാധനങ്ങൾ ചുമപ്പിക്കുന്നത്!

Read more...

സുജാത കാവുങ്കൽ

Thursday, June 19, 2014


ആണുങ്ങളെ എനിക്കിഷ്ടമല്ല. ആണുങ്ങളെന്ന വർഗത്തേ എനിക്ക് വെറുപ്പാണ്‌...
കൊള്ളാം. ഇതൊക്കെ പറയാൻ ഇപ്പോൾ ഞാനാരാണന്നല്ലേ? ഞാൻ സുജാത.
സുജാത കാവുങ്കൽ!
എന്താകേട്ടിട്ടില്ലന്നോ?
അതിന്ന്‌ പത്ത് മുപ്പത് കൊല്ലം പുറകിലോട്ട് പോണം. സുജാത അന്നൊരു തീപ്പൊരി ആയിരുന്നു. സുജാതയുടെ ആഹ്വാനത്തിനായ് കാതോർത്തിരുന്ന ആയിരക്കണക്കിന്‌ വിദ്യാർത്ഥികൾ അന്നുണ്ടായിരുന്നു.
ചേർത്തല SN കോളേജ്. സുജാത അന്ന് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അനിഷേധ്യാ നേതാവ്. കോളേജ് യൂണിയൻ ചെയർമാൻ!
ആണുങ്ങളെ വെറുക്കുന്ന കാര്യം പറഞ്ഞ് തുടങ്ങിയിട്ട് ഞാൻ എന്നെക്കുറിച്ച് തന്നെ പറയാൻ തുടങ്ങി. സാരമില്ല. ഞാനില്ലാതെ ഈ കഥ ഇല്ല.
വാചാലതയും വാക്ചാരുതയും കൊണ്ട് വിദ്യാർത്ഥികളെ കീഴടക്കിയ ഒരു മുഖം കൂടിയുണ്ടായിരുന്നു കാമ്പസിൽ...
ആദർശ്...
‘ഫൂ...’ അവന്റെ പേര്‌ ഓർക്കുമ്പഴേ എനിക്ക് ഛർദ്ദിക്കാൻ വരുന്നു.
എന്റെ ചോര തിളയ്ക്കുന്നു. അവനെക്കുറിച്ച് ഞാൻ പിന്നിടൊരിക്കൽ പറയാം.  മൂഡ് ഔട്ട് ആയാൽ പിന്നെ ഈ കഥയെഴുത്ത് നടന്നില്ലെന്ന് വരും.
പക്ഷേ അവനില്ലാതെയും ഈ കഥ ഇല്ല!

ബസ് ചാർജ് വർദ്ധനയ്ക്കെതിരെ ഞാൻ ആഹ്വാനം ചെയ്ത ഹൈവേ ഉപരോധിക്കൽ!  കോളേജ് ഒന്നടങ്കം അന്ന് പഠിപ്പ് മുടക്കി NH 47 ലേയ്ക്ക് ഇറങ്ങി. അന്നൊരു ജീവൻ പൊലിഞ്ഞു.  പ്രസ്ഥാനത്തിന്‌ ഒരു രക്തസാക്ഷിയെക്കിട്ടി! അതു തന്നെയായിരുന്നു സമരം കൊണ്ടുണ്ടായ നേട്ടം.

‘സതീഷ് ചന്ദ്രൻ’ പാവപ്പെട്ട വീട്ടിലെ ഒരമ്മയുടെ ഒറ്റമകൻ!

ഞാനെന്തുനേടി? ഇന്നോർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അന്നത്തെ സമരം എനിക്കും നൽകി ഒരിക്കലും മറക്കാനാവാത്ത...എന്റെ ജീവിതം മാറ്റിമറിച്ച ഒരു സമ്മാനം...
അടിവയറ്റിൽ ഒരുചവിട്ട്...കേരളാ പോലീസിന്റെ വകയായ്...
അതൊരു കല്ലിച്ച പാടായി അടിവയറ്റിൽ ഇപ്പോഴും...
ആണുങ്ങളെ വെറുക്കുന്ന കാര്യം പറഞ്ഞുതുടങ്ങിയിട്ട് ഞാനെന്തിനാ എന്റെ അടിവയറ്റിൽ ചവിട്ട് കിട്ടിയ കാര്യം പറയുന്നതെന്നായിരിക്കും, അല്ലേ?
അതെ, എന്റെ അടിവയറ്റിലെ കല്ലിച്ച പാടില്ലാതെയും ഈ കഥ ഇല്ല!


ഏഴു വർഷത്തെ കോളേജ് ജീവിതം ഇതാ എന്ന് പറഞ്ഞ് കടന്നുപോയി. MAഎക്കണോമിക്സുകാരി വീട്ടിൽ നില്ക്കുന്നത് അച്ഛനിഷ്ടമല്ലാതായി. ആങ്ങളമാർക്കും ഇഷ്ടമല്ലാണ്ടായി. ഒന്നുകിൽ ജൊലിചെയ്യണം. അല്ലെങ്കിൽ കല്യാണം കഴിച്ച് ആരുടെയെങ്കിലും കൂടെ പൊയ്ക്കോണം... ഞാനൊരു ബാധയായതുപോലെ...
എനിക്കാണങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും...പാർട്ടിയ്ക്കും അതുതന്നെയായിരുന്നു ഇഷ്ടം. ആദർശിനും...
അവന്‌ മുഖ്യമന്ത്രിയാകണം പോലും...ഞാൻ ധനകാര്യമന്ത്രിയും...
തമാശയ്ക്ക്പോലും ഞാൻ മുഖ്യമന്ത്രിയാകുന്നത് അവനിഷ്ടമല്ലായിരുന്നു. ആണിന്റെ മേല്ക്കോയ്മ...അതാദ്യമായ് ഞാൻ മനസ്സിലാക്കുന്നത് അവനിൽനിന്നുമായിരുന്നു.
എന്റെ നാക്കു തരിച്ചുകയറുന്നു...ആദർശമെന്നൊന്നില്ലാത്ത ആദർശ്...ആരാണവനാ പേരിട്ടത്...ആവോ...

ഞാൻ മുഖ്യമന്ത്രിയുമായില്ല...മന്ത്രിയുമായില്ല...
റാംസുന്ദർ എന്ന രാമനെ പോലെ സുന്ദരൻ വന്നു ചേർന്നു അതിനിടയ്ക്ക്. കക്ഷി ഭയങ്കര ബിസിനസുകാരനാണത്രേ! അച്ഛനിഷ്ടപ്പെട്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്റെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും വലിയ വിലയുണ്ടായില്ല.
ആണിന്റെ മേൽക്കോയ്മ എന്റെ വീട്ടിൽ നിന്നും ഞാനറിഞ്ഞു!
ആദർശവാൻ പറഞ്ഞു; എനിക്കെന്റെ രാഷ്ട്രീയഭാവി നോക്കണം...നിനക്ക് കാത്തിരിക്കാൻ പറ്റുമോ? വീട്ടിൽ നേരിട്ട് വന്ന് ചോദിക്കാനുള്ള എല്ലുറപ്പ് അവനുണ്ടായില്ല. ആണിന്റെ അവസരവാദിത്തം ഞാനറിഞ്ഞു!

പിന്നങ്ങോട്ട് ഞാൻ എല്ലാത്തിനും നിന്നുകൊടുക്കുകയായിരുന്നു. വിദ്യാർത്ഥി സമൂഹത്തെ തീപ്പൊരി പ്രസംഗങ്ങൾ കൊണ്ട് കീഴടക്കിയ സുജാതാ കാവുങ്കൽ ഒരു പൂച്ചയായി.ആദ്യമായ് പെണ്ണിന്റെ ദൗർബല്യം ഞാനറിഞ്ഞു. ഒറ്റയ്ക്കെതിരിടാനുള്ള ചങ്കൂറ്റമില്ലായ്മ ഞാനറിഞ്ഞു!

കല്യാണത്തിന്റന്ന് രാത്രിയായിരുന്നു രസം.രാമന്റെ കുടുംബം! അതൊരു സംഭവം തന്നെയായിരുന്നും.ഒരു പൊതുയോഗത്തിന്നുള്ള ആൾക്കാർ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. പത്തു മക്കൾ! രാമൻ അഞ്ചാമത്തവൻ! കുഞ്ഞുകുട്ടി പരാധീനതകൾ

എല്ലാം കൂടി...എനിക്ക് ഭയങ്കര രസം തോന്നി.
കോളേജ് വിട്ടതിന്‌ ശേഷം ആദ്യമായിട്ടാണ്‌ ഇത്രയും ആൾക്കാരുടെ ഇടയിൽ...ഒരു ആരാധനാപാത്രത്തെപ്പോലെ...
തിരക്കെല്ലാം കഴിഞ്ഞു...ശബ്ദമെല്ലാം ഒഴിഞ്ഞു...
രാത്രിയുടെ ഏതോ യാമത്തിൽ രാമന്റെ കൈകൾ എന്റെ അടിവയറിനെ തടവുന്നത് ഞാനറിഞ്ഞു.
അവനറിയണം എന്റെ അടിവയറെന്താ വീർത്തിരിക്കുന്നതെന്ന്!
ഞാൻ പറഞ്ഞു ഗർഭമാണന്ന്...
തമാശ മനസ്സിലാക്കാനുള്ള ബുദ്ധി ആ ഭീരുവിനില്ലായിരുന്നു. ആളുകൂടി. പെൺപടകൾ എന്റെ വയറു കണ്ട് വിധിയെഴുതി...ഇതു ഗർഭം തന്നെ...
മുപ്പത് വർഷം കഴിഞ്ഞിട്ടും പുറത്തുവരാതെ ഇന്നും എന്റെ ഉള്ളിൽ ആ ഗർഭം വളരുന്നു...
അവൻ തനി ഒരു രാമനായിരുന്നു...ശ്രീരാമൻ..
ഞാൻ സീതയല്ലായിരുന്നു...അഗ്നിശുദ്ധി വരുത്തി അവന്റെ കൂടെ കഴിയാൻ...
ഏതോ ഒരു തിരിവിന്‌ രാത്രി തന്നെ ആദർശിനെ വിളിക്കാൻ തോന്നി. അവൻ പറഞ്ഞു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട...നാളെ രാവിലെ തന്നെ എന്റടുക്കലേയ്ക്ക് പോര്‌...മറ്റൊന്നും സംഭവിച്ചിട്ടില്ലല്ലോയെന്ന അവന്റെ ചോദ്യം എന്നിൽ അറപ്പാണുണ്ടാക്കിയത്...
എങ്കിലും ഞാൻ ഒരു പെണ്ണായി മാറുകയായിരുന്നു.
ഒരു സാധാരണ പെണ്ണ്‌...ഒരു പൊട്ടിപ്പെണ്ണ്‌...
അതുകൊണ്ട് തന്നെ സ്വർണ്ണമെല്ലാം കൂടെകരുതിക്കോളണമെന്ന് അവൻ പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.!!!

പിറ്റേന്ന് നാടുണർന്നത് ഗർഭിണിയായ കല്യാണപ്പെണ്ണ്‌ കാമുകന്റെ കൂടെ ഒളിച്ചോടി എന്ന കഥകേട്ടാണ്‌! മാധ്യമങ്ങളിലൊക്കെ വന്നു. ഗർഭിണിയായ വനിതാനേതാവ് കാമുകന്റെ കൂടെ കല്യാണപിറ്റേന്ന് ഒളിച്ചോടിയ കഥ!
അച്ഛന്‌ ആദ്യവും അവസാനവുമായി അറ്റാക്കുവന്നു.
ബോഡിപോലും കാണാൻ അനുവദിച്ചില്ല...ആങ്ങളമാരാണ്‌ പോലും...ആണിന്റെ വീറും വാശിയും... എന്നിലെ തീ ആളിക്കത്തി.
ആദർശവാന്റെ തനിനിറം പതുക്കെപതുക്കെ പുറത്തുവരാൻ തുടങ്ങി.എന്റെ ശരീരവും സ്വർണ്ണവും മാത്രമായി അവന്റെ ആർത്തി...
ശ്രീരാമന്റെ കൂടെയുള്ള ആദ്യരാത്രിയെക്കുറിച്ച് അവനറിയണമത്രേ...
ക്ഷമയുടെ നെല്ലിപ്പലക തകർന്ന ഒരുരാത്രി മുട്ടുകാല്‌ മടക്കി ഞാനവന്റെ മർമ്മത്ത് ചവുട്ടി.
എനിക്ക് പിന്നെ ഒന്നും ഓർമ്മയില്ലാതായി. എപ്പോഴോ ഓർമ്മ വെച്ചപ്പോൾ ഞാൻ ആശുപത്രിക്കിടക്കയിലായിരുന്നു. അമ്മയുണ്ടായിരുന്നുകൂടെ...
എല്ലാ തെറ്റുകളും പൊറുക്കുന്ന അമ്മയുടെ സ്നേഹം ഞാനറിഞ്ഞു.
പിന്നെയെപ്പോഴോ ഞാനീ മുറിയിലോട്ട് മാറ്റപ്പെട്ടു. എന്റെ വീട്ടിലെ എന്റെ സ്വന്തം മുറി. കഴിഞ്ഞ മുപ്പതുവർഷമായി ഞാനിവിടെ...
ആണുങ്ങളെക്കണ്ടാൽ ഞാൻ വയലന്റാകുമത്രേ...
ശാലുമോള്‌(എന്റെ അനിയത്തീടെ പേരക്കുട്ടി) ഇന്ന് ജന്നാല വഴി എറിഞ്ഞ് തന്നതാ ഈ ചായപ്പെൻസിൽ...ഭ്രാന്തിയമ്മയ്ക്കായി...
എന്തായാലും ഉപകാരമായി...ഭിത്തി വൃത്തികേടായാലും സാരമില്ല...ഒരു ഭ്രാന്തിയുടെ വികല മനസ്സായ് ആൾക്കാർ കൂട്ടിക്കോളും.
ശാലുമോളേ, നിനക്കായിരം നന്ദി. എന്റെ മനസ്സിലുള്ളത് എഴുതാൻ കഴിഞ്ഞല്ലോ നീ കാരണം.


Read more...

കാവിലെ പ്രേതം

Saturday, June 14, 2014

“കർക്കിടകത്തിലെ കറുത്ത വാവിന്റെ അന്നാണ്‌ പ്രേതങ്ങളൊക്കെ പുറത്തിറങ്ങുന്നത്‌! പുറത്ത്‌ ഇറങ്ങുന്ന പ്രേതങ്ങൾ നേരേ അവരുടെ മക്കടേം, ബന്ധുക്കടേം അടുക്കലേയ്ക്ക്‌ പോകും. അപ്പോൾ പ്രേതങ്ങൾക്ക്‌ തിന്നാനായ്‌ കരിക്കും,അവലും മലരും,പഴവും,ശർക്കരേം ഒക്കെ വെച്ചേക്കണം. ഇല്ലേങ്കിൽ അവര്‌ കോപിക്കും. ആത്മാക്കൾ കോപിച്ചാൽ കുടുംബം നശിക്കും...
ഇങ്ങനെ അവലും, മലരുമൊക്കെ  ആത്മാക്കൾക്കായ്‌ വെക്കുന്നതിനാണ്‌ നമ്മ ദാഹം വെയ്ക്കണതെന്ന്‌ പറയണത്‌.”
അമ്മൂമ്മ വാവുബലിയെക്കുറിച്ച്‌ പറയാൻ തുടങ്ങീട്ട്‌ നിർത്തുന്നില്ല!
അച്ഛനാണ്‌ വീട്ടിൽ വാവിന്‌ ദാഹം വെയ്ക്കുന്നത്‌. രാത്രി മരിച്ചുപോയവരുടെ എല്ലാം ആത്മാക്കൾ വരുമത്രെ! അവരു വന്ന്‌ അവലും, മലരും,കരിക്കുമൊക്കെ തിന്നും.
ആത്മാക്കൾ പോയിക്കഴിയുമ്പോൾ അതെല്ലാം അപ്പുക്കുട്ടനും തിന്നാം.

തെക്കേമുറിയിൽ ചാണകം മെഴുകിയ തിണ്ണയിൽ തൂശനില നിരത്തി അതിനുമുകളിൽ അവലും,മലരും വെച്ചു. അതിന്റെ മുകളിൽ ശർക്കരയും,കരിക്കും വെച്ചു. അഞ്ചുതിരിയിട്ട നിലവിളക്ക്‌ കത്തിച്ചു. അപ്പുക്കുട്ടനാണ്‌ ചന്ദനത്തിരി കത്തിച്ചത്‌ .
അച്ഛൻ കൈവിളക്കിൽ എണ്ണയൊഴിച്ച്‌ തിരി കൊളുത്തി. വെള്ള മുണ്ട്‌ താർ പാച്ചി ഉടുത്തു.ബലിവെയ്ക്കാനുള്ള സമയമായപ്പോൾ അപ്പുക്കുട്ടൻ തെക്കേമുറിയിൽ നിന്നും പുറത്തിറങ്ങി.
കതകടച്ച്‌ അച്ഛൻ പൂജ തുടങ്ങി.

“നിന്റച്ഛൻ ഒരു പൂജാരി ആകേണ്ടതാരുന്നു. എന്തു ചെയ്യാം...എല്ലാത്തിനും ഒരു യോഗം വേണം...എന്റെ ഭഗവാനേ...കാത്തു രക്ഷിക്കണേ...”
അമ്മൂമ്മ ഈ പൂജാരിക്കഥ ഒരു നൂറു തവണ പറഞ്ഞിട്ടുള്ളതാണ്‌.
അച്ഛന്റെ അപ്പൂപ്പൻ പേരുകേട്ട പൂജാരി ആയിരുന്നെന്നും, അച്ഛനെ പൂജാരി ആക്കണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമൊക്കെയുള്ള കഥ!

“എന്തുചെയ്യാം...കാലത്തിന്റെ കളികളേ...അക്കാലത്ത്‌ പൂജാരിക്കൊക്കെ എന്നാ കിട്ടാനാ? അമ്പലത്തീന്ന്‌ കിട്ടുന്നതിന്റെ ഒരു പങ്ക്‌ വിശപ്പടക്കാൻ പറ്റിയെങ്കിലായി...” അമ്മൂമ്മയുടെ നോട്ടം കിഴക്കേപ്പറമ്പിലെ ഉമ്പ്രിശാന്തിയുടെ വീട്ടിലേക്കായി.
അടുത്തതായ്‌ അമ്മൂമ്മ പറയാൻ പോകുന്ന കാര്യങ്ങളും അപ്പുക്കുട്ടൻ ഊഹിച്ചു.
അകത്ത്‌ മണികിലുങ്ങുന്നു...
“ഇന്നത്തെക്കാലത്ത്‌ പൂജാരികൾക്കാ പണം! ദൈവത്തെ വിറ്റ്‌ കാശാക്കുവല്ലേ ആൾക്കാര്‌...” ഇപ്പോഴും നോട്ടം ഉമ്പ്രിശാന്തിയുടെ മാളിക വീട്ടിലേയ്ക്ക്‌ തന്നെ!
“എന്റെ കുഞ്ഞ്‌ പൂജ പഠിക്കാതെ കയർഫാക്ടറീപ്പോയി...അന്നതാരുന്നു കാശ്‌...ഇപ്പോ ദേ, കയറുമില്ല...ഫാക്ടറീമില്ല.”
അപ്പുക്കുട്ടൻ വെറ്റയും പാക്കും കൂടി ചതച്ച്‌ അമ്മൂമ്മയുടെ വായിൽവെച്ചുകൊടുത്തു. എത്ര തവണ കേട്ട കഥകളാ...പിന്നേയും, പിന്നേയും.

അച്ഛൻ വാതിൽ തുറന്ന്‌ പുറത്തുവന്നു.
“വീതി വെച്ചിരിക്കയാ...കുറച്ച്‌ കഴിഞ്ഞ്‌ നമുക്ക്‌ കഴിക്കാം.”  അപ്പുക്കുട്ടന്റെ കവിളിൽ അച്ഛൻ നുള്ളി.
ദാഹം വെച്ച സാധനങ്ങളൊക്കെ ആത്മാക്കൾക്ക് തിന്നാനായ്‌ വെച്ചിരിക്കയാണ്‌. അവര്‌ വന്ന്‌ തിന്നു പോയിക്കഴിഞ്ഞാൽ പിന്നെ അപ്പുക്കുട്ടന്‌ തിന്നാം...അമ്മുമ്മയ്ക്ക്‌  തിന്നാം...എല്ലാർക്കും തിന്നാം.

“ഈ ആത്മാക്കളെങ്ങനാ ഇരിക്കുന്നേ? നമുക്കെന്താ കാണാൻ പറ്റാത്തെ?” അപ്പുക്കുട്ടന്റെ സംശയത്തിന്‌ അമ്മൂമ്മയ്ക്ക്‌ മറുപടി ഉണ്ടായിരുന്നു. വായിലെ മുറുക്കാൻ അമ്മൂമ്മ പുറത്തേയ്ക്ക്‌ തുപ്പി.
“എടാ ചെറുക്കാ നീ അങ്ങോട്ട്‌ നോക്ക്‌.” അങ്ങുദൂരെ...
അങ്ങുദൂരെ പാതിരപ്പള്ളിയിൽ...റേഡിയോനിലയത്തിന്റെ ഏരിയൽ കാണാം...അതിന്റെ മുകളിലെ ചുവപ്പ്‌ വെളിച്ചവും കാണാം.
“കണ്ടോടാ ചെറുക്കാ, റേഡിയോനെലയത്തീ പറയണതൊക്കെ നമ്മ കേക്കണതെങ്ങനാ?” അമ്മൂമ്മ തന്നെ ഉത്തരവും പറഞ്ഞു.
“നമ്മുടെ കണാരൻ മൂപ്പന്റെ റേഡിയോലുക്കൂടി... കാറ്റീക്കൂടി വരുന്ന ശബ്ദം നമ്മ അറിയണേയില്ല. അതേപോലാ ആത്മാക്കളും...നമ്മള്‌ മനുഷേർക്ക് കാണാൻ പറ്റില്ല അവരെ.  പക്ഷേല്‌ പട്ടിക്കും പൂച്ചക്കുമൊക്കെ ആത്മാക്കളെ കാണാം.”

തെക്കേമുറിയിൽ നിന്നും കുഞ്ഞിപ്പൂച്ചയുടെ കരച്ചിൽ കേട്ടു.

“കേട്ടോ..വീതി വെച്ചത് തിന്നാൻ എല്ലാരും വന്നിട്ടുണ്ട്...പൂച്ച കരയണത് കേട്ടാ...” അമ്മൂമ്മ തെക്കേമുറിയിയ്ക്ക് ചെവിയോർത്തു.
തൊളവീണ്‌ ഞാന്നാടുന്ന ആ വലിയ ചെവിയുടെ തുഞ്ചത്ത് തൂങ്ങുന്ന കല്ലുവെച്ച കമ്മൽ മണ്ണെണ്ണ വെട്ടത്തിൽ തിളങ്ങുന്നു.“

”എല്ലാം നശിപ്പിച്ചു ഈ പണ്ടാരം പൂച്ച!“ അമ്മ ഒരു വടിയുമായ് കുഞ്ഞിപ്പൂച്ചയുടെ പുറകേ ഓടുന്നു.
”ആത്മാക്കളെ കണ്ട് പേടിച്ച പൂച്ചയാ...അതിനെ നീ എന്തിനാ പിന്നേയും ദ്രോഹിക്കുന്നേ...“
ഇനിയുള്ള അങ്കം അമ്മയും അമ്മൂമ്മയും കൂടെ ആയിരിക്കുമെന്ന് അപ്പുക്കുട്ടനുറപ്പായി. അവൻ തെക്കേ മുറിയുടെ തുറന്ന് കിടന്ന വാതിലിൽ കൂടി അകത്തേയ്ക്ക് നോക്കി...
കഷ്ടം...
ഉൽസവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ...

അപ്പുക്കുട്ടന്‌ ആകെ സംശയമായി. ഈ പ്രേതവും, പിശാചും, ആത്മാക്കളുമൊക്കെ ഒള്ളത് തന്നാണോ? പൂച്ചയ്ക്കും പട്ടിക്കും പ്രേതങ്ങളെ കാണാൻ പറ്റുമെന്നല്ലേ അമ്മൂമ്മ പറഞ്ഞത്? അപ്പോൾ പ്രേതങ്ങളൊള്ള മുറിയിൽ കുഞ്ഞിപ്പൂച്ച കയറുമോ?
”കലികാലം... അല്ലാണ്ടെന്താ പറയാൻ...മൊട്ടേന്ന് വിരിയണ പിള്ളേർക്ക് വരെ ഇപ്പോ പ്രേത വിശ്വാസമില്ലാണ്ടായി...“ അപ്പുക്കുട്ടന്റെ ചോദ്യം അമ്മൂമ്മയ്ക്ക് രസിച്ചില്ല. വായിലെ മുറുക്കാൻ അമ്മൂമ്മ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി.

ഇരുന്ന ഇരുപ്പിൽ അമ്മൂമ്മ അടുക്കളയിലേയ്ക്ക് എത്തി നോക്കി. അമ്മ അവിടെ അടുപ്പിലെ തീ ഊതുകയായിരുന്നു

”ദാഹമെടുക്കാൻ വരുന്നതേ, നമ്മുടെ സ്വന്തപ്പെട്ട പ്രേതങ്ങളാ...സ്വന്തക്കാര്‌ നമ്മളെ ദ്രോഹിക്കുമോ?“ അമ്മൂമ്മ അപ്പുക്കുട്ടന്റെ കൈയ്ക്ക് പിടിച്ച് അടുത്തിരുത്തി.
“ഗതികിട്ടാ പ്രേതങ്ങള്‌ ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും പൊറത്തിറങ്ങും. നമ്മ മനുഷേരെ കാണിക്കാനായ് അവര്‌ പല വേഷത്തിലും വരും... ചെല പ്രേതങ്ങള്‌ ചോര കുടിക്കും...ചെല പ്രേതങ്ങള്‌ ചൊമന്ന കണ്ണുരുട്ടി ചോരവരണ കോമ്പല്ല് കാണിച്ച് പേടിപ്പിക്കും... വേഷം മാറി വരണ പ്രേതങ്ങളുമൊണ്ട്...അവരാ യക്ഷികള്‌...”
അപ്പുക്കുട്ടന്‌ പേടി വന്നു. അവൻ അമ്മയുടെ അടുത്തേയ്ക്കോടി.
“കൊച്ചിനെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചോളും...” അമ്മ ആ പറഞ്ഞത് അമ്മൂമ്മ്യ്ക്ക് ഇഷ്ടപ്പെട്ടില്ല.
അമ്മൂമ്മയുടെ സംസാരം പിന്നെ വടക്കേപറമ്പിലെ കാവിനെ കുറിച്ചായി. സംശയുമുള്ളോര്‌ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പാതിരാത്രി പന്ത്രണ്ട് മണിക്ക് കാവിലെ പൂച്ചപ്പഴമരത്തിന്റെ അടുക്കൽ ചെന്നാൽ മതി...പ്രേതത്തിനെകാണാം. അമ്മൂമ്മ പണ്ട് അവിടെ പോയിട്ടുണ്ട്...പൂജാരി അപ്പൂപ്പന്റെ കൂടെ...അപ്പൂപ്പൻ മന്ത്രം ചൊല്ലി ഇരുമ്പ് കത്തി കാണിച്ചപ്പോൾ പ്രേതം പൂച്ചപ്പഴമരത്തേലോട്ട് കേറിപ്പോയി. ആ പ്രേതം ഇപ്പോഴും അവിടുണ്ടത്രേ...
അമ്മ വിടാൻ തയ്യാറല്ലായിരുന്നു. “അപ്പുക്കുട്ടാ, നീ പേടിക്കേണ്ടടാ...അടുത്ത ചൊവ്വാഴ്ച രാത്രീല്‌ നമ്മള്‌ പൂച്ചപ്പഴമരത്തിന്റടുക്കേ പോകും. ഏത് പ്രേതാ  വരുന്നതെന്ന് കാണണമല്ലോ...”
 അമ്മൂമ്മയുമായുള്ള വാശിക്ക് അമ്മ എന്തും ചെയ്യും! അപ്പുക്കുട്ടന്‌ പേടിയും സങ്കടവും വരുന്നുണ്ടായിരുന്നു.ഒരു തരിപ്പ് നട്ടെല്ലിലൂടെ!

ചൊവ്വാഴ്ച രാത്രി നല്ല മഴയായിരുന്നു.
അമ്മ അപ്പുക്കുട്ടന്റെ കൈയ്ക്ക് പിടിച്ച് നടന്നു. വടക്കേ പറമ്പിലെ കാവിലേയ്ക്ക്.പൂച്ചപ്പഴമരത്തിന്റെ അടുത്തേയ്ക്ക്...
അച്ഛൻ പറഞ്ഞു. “പേടിക്കേണ്ടടാ, ഞങ്ങളെല്ലാരും ഇവിടെതന്നെ ഉണ്ടല്ലോ...”
“വേണ്ടാത്ത പണിയാ ഈ കാണിക്കുന്നേ...നീ പോണേ പോടീ...എന്തിനാ ആ ചെറുക്കനെ പ്രേതത്തിന്‌ കൊടുക്കണത്...” അമ്മൂമ്മയുടെ വാക്കുകൾ അപ്പുക്കുട്ടന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വിറയ്ക്കുന്ന കാലുകളുമായ് അപ്പുക്കുട്ടൻ അമ്മയുടെ കൈയ്ക്ക്പിടിച്ച് കാവിലേയ്ക്ക്..
മഴ ശക്തി പ്രാപിക്കുന്നു...ഉണക്കിലയിൽ മഴവെള്ളം വീഴുന്ന ശബ്ദം. ആഞ്ഞുവീശുന്ന കാറ്റ് തണുപ്പിനെ ശരീരത്തിലേയ്ക്ക് കുത്തിക്കയറ്റുന്നു. അമ്മ അപ്പുക്കുട്ടനെ വലിച്ചോണ്ട് ഓടുകയാണ്‌...കാവിലേയ്ക്ക്...പൂച്ചപ്പഴമരത്തിന്റെ ചോട്ടിലേയ്ക്ക്...അപ്പുക്കുട്ടൻ കണ്ണടച്ച് പിടിച്ചു.

കൊന്തൻപല്ല് കാണിച്ച് ചോരയിറ്റുന്ന നാവ് പുറത്തിട്ട് ആർത്തട്ടഹസിക്കുന്ന ഗതിയില്ലാപ്രേതം. കണ്ണടച്ചിട്ടും അപ്പുക്കുട്ടന്‌ കാണാം. അവന്റെ കണ്ണിര്‌ മഴവെള്ളത്തിൽ അലിഞ്ഞുപോയി.
അമ്മയുടെ ശബ്ദം. “നോക്ക് മോനേ...ദേ പൂച്ചപ്പഴമരം...ഇവിടെ  പ്രേതവുമില്ല...ഒരു മണ്ണാങ്കട്ടയുമില്ല.”
അപ്പുക്കുട്ടൻ കണ്ണുതുറന്നു.
കുറ്റാകുറ്റിരുട്ട്...ആഞ്ഞ് വീശുന്ന കാറ്റിൽ കാവിലെ മരക്കൊമ്പുകൾ കൂട്ടിയിടിക്കുന്നു. ഇലകളിൽ തട്ടി വീഴുന്ന വെള്ളത്തിന്റെ ശബ്ദം...കാലിന്റെ മുകളിലൂടെ എന്തൊക്കെയോ ഇഴയുന്നു...

പെട്ടെന്ന് ഒരിടിമിന്നൽ...
മിന്നൽ വെളിച്ചത്തിൽ അപ്പുക്കുട്ടൻ അത് വ്യക്തമായ് കണ്ടു! പൂച്ചമരത്തിന്റെ ചില്ലകൾക്കിടയിൽ...രണ്ട് ചുമന്ന കണ്ണുകൾ...ചോരയിറ്റുവീഴുന്ന കണ്ണുകൾ...
ആ മഴയിലും നിക്കറിന്റെ പിന്നിലുണ്ടായ ചൂടുള്ള നനവ് അവനറിഞ്ഞു.

പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അമ്മ അടുത്തുണ്ടായിരുന്നു. അച്ഛനും ഉണ്ടായിരുന്നു.സേതുവും ഉണ്ടായിരുന്നു. പ്രേതത്തെ നേരിട്ട് കണ്ട ധീരനെപ്പോലെ അവൻ അവളെ നോക്കി.
അവൾ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു...
“പേടിച്ച് തൂറീ...മൂങ്ങായെ കണ്ട...” അവളത് പറഞ്ഞ് തീരുന്നതിന്‌ മുന്നെ അപ്പുക്കുട്ടൻ പായയിൽ നിന്നും ചാടിയെണീറ്റു.
“നിന്നെ ഞാൻ...” അച്ഛൻ അവന്റെ കൈയിൽ പിടിച്ചു.
“പോട്ടടാ... ഈ പ്രേതവും പിശാചുമൊക്കെ മനസിന്റെ ഓരോ വിചാരങ്ങളാ...അങ്ങനൊന്നുമില്ലടാ...”
അപ്പുക്കുട്ടന്‌ ആലോചിക്കാനൊന്നുമില്ലായിരുന്നു.
‘അങ്ങനൊന്നുമില്ലേല്‌ അച്ഛനെന്തിനാ ആത്മാക്കൾക്കായ് ബലിയിടുന്നേ?“
ഒരു നിമിഷം അച്ഛൻ ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു.
”ഈ സമൂഹത്തെ ബോധിപ്പിക്കാനായ് ചിലപ്പോ നമ്മള്‌ ചിലതൊക്കെ ചെയ്യേണ്ടതായ് വരും.“
അവന്‌ അതിന്റെ അർത്ഥം തീരെ മനസിലായില്ല.


Read more...

ഫാഷൻ ഡിസൈനർ

Wednesday, June 11, 2014


വെളുത്ത്‌ മെലിഞ്ഞ ഒരു സുന്ദരി പെൺകുട്ടി! ശരിക്കും ഫാഷണബിൾ...മോഡേൺ ഗേൾ...
ഞാൻ അവളെ ആദ്യമായി കാണുന്നത്‌ എന്റെ വീട്ടിൽ വെച്ചുതന്നെയാണ്‌. ഭാര്യയാണ്‌ അവളെ എനിക്ക്‌ പരിചയപ്പെടുത്തിയത്‌.
സ്റ്റെഫി.
ഏതോ ഷോപ്പിങ്ങ്‌ മാളിൽ വെച്ച്‌ കണ്ടുമുട്ടിയ പരിചയം. മലയാളിക്ക്‌ മലയാളിയെ അന്യനാട്ടിൽ വെച്ച്‌ കാണുമ്പോൾ എന്തോ ഒരു ‘ഇത്‌’ ഉള്ളതായ്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.
“ചാച്ചന്റെ പേരെന്താ...?”
“സുനിൽ” ഞാൻ പരിചയപ്പെടുത്തി.
എന്റെ രണ്ടു വയസുകാരി മോളു പറയുന്നത്‌ പോലെ കൊഞ്ചിയുള്ള വർത്തമാനം! അന്യനാട്ടിൽ ജനിച്ച്‌ വളർന്നതിന്റെ ഒരു പോരായ്മ...ഞാൻ വിചാരിച്ചു.
എന്റെ അമ്പരപ്പ്‌ അല്ലെങ്കിൽ മനസ്സിലുള്ള വിചാരം അവൾ മനസ്സിലാക്കിയെന്ന്‌ തോന്നുന്നു.
“എനിക്ക്‌ മലയാളം നന്നായി അറിയില്ല.” ചിരിച്ചുകൊണ്ട്‌ അവൾ പറഞ്ഞു. അവൾ ഇത്‌ പറഞ്ഞത്‌ ഇങ്ങനെയൊന്നുമായിരുന്നില്ല. ഞാൻ മനസ്സിലാക്കി എടുത്തു ഒരുവിധം. അത്രതന്നെ! മലയാളവും ഇംഗ്ളീഷുമൊന്നുമല്ലാത്ത ആ ഭാഷ എങ്ങനെ

എഴുതണമെന്ന്‌ എനിക്ക്‌ അറിയില്ല എന്നു പറയുന്നതാവും കുറച്ചുകൂടെ നല്ലത്‌.
“സ്റ്റെഫി എന്തു ചെയ്യുന്നു?” എന്റെ ചോദ്യത്തിന്‌ മറുപടി പറഞ്ഞത്‌ ഭാര്യയാണ്‌.
“അവള്‌ ഫാഷൻ ഡിസൈനറാണ്‌. സിറ്റിയിലെ ഒരു മാളിൽ ജോലി ചെയ്യുന്നു.”
കൊള്ളാം. സുന്ദരിയും, ഫാഷണബിളുമായിട്ടുള്ള നിനക്ക്‌ ചേരുന്ന ജോലി തന്നെ. മനസ്സിൽ വിചാരിച്ചു.

“അതേയോ?”  അത്ഭുദത്തോടെ ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ്‌ ഒരു ഫാഷൻ ഡിസൈനറെ നേരിട്ട്‌ കാണുന്നത്‌. കിട്ടിയ അവസരം കളയരുത്‌...
“അല്ലയോ ഡിസൈനറേ, എനിക്ക്‌ വേണ്ടി എന്തേലും നിർദ്ദേശമുണ്ടോ?” ഞാൻ തമാശ രൂപേണ ചോദിച്ചു.  മറുപടി ഉടനേ വന്നു.

“ചാച്ചൻ ഭയങ്കര സ്കിന്നിയാ... ഈ കോളറുള്ള ടീഷർട്ട്‌ ചേരില്ല. അതെല്ലാം കളഞ്ഞിട്ട്‌ വല്ല റൗണ്ട്‌ നെക്ക്‌ ഫുൾ സ്ലീവ്‌ ട്രൈ ചെയ്യ്‌...”
ഞാനൊന്ന്‌ ചമ്മി.
മെലിഞ്ഞുണങ്ങിയ ദേഹത്തേയ്ക്ക്‌ അറിയാതൊന്നു നോക്കിപ്പോയി. വടികൊടുത്ത്‌ അടി വാങ്ങിയിരിക്കുന്നു!
 സാരമില്ല... സൗന്ദര്യം ഇംപ്രൂവ് ചെയ്യാൻ വേണ്ടിയല്ലേ...സമാധാനിച്ചു.
എന്തായാലും പിന്നിടിങ്ങോട്ടുള്ള കാലം ഞാൻ ഫുൾ സ്ളീവ് റൗണ്ട് നെക്കേ ഉപയോഗിച്ചിട്ടുള്ളൂ...
സ്റ്റെഫി താമസിക്കുന്നത് ജൂബിലി ഹിൽസിലാണ്‌. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന സ്ഥലം.
“വീട്ടിലാരൊക്കെയുണ്ട്?” ചായകുടിച്ചുകൊണ്ടിരിക്കുന്നതിന്നിടയിൽ ഞാൻ ചോദിച്ചു.
“മമ്മി, അനിയൻ, അപ്പച്ചൻ” അവൾ പറഞ്ഞു.
സ്റ്റെഫിടെ മമ്മി ഏതോ ഒരു ഹോസ്പിറ്റലിൽ നേഴ്സാണ്‌. അനിയൻ കോളേജിലും.
“അപ്പച്ചൻ...?” സ്റ്റെഫി അപ്പച്ചന്റെ ജോലിയെ കുറിച്ച് സൂചിപ്പിക്കാഞ്ഞതിനാൽ ഞാൻ ചോദിച്ചു.
“അപ്പച്ചൻ പുറത്താ..” വളരെ കാഷ്വലായിട്ടാണ്‌ അവൾ അപ്പച്ചനെ കുറിച്ച് സംസാരിച്ചത്. അതുകൊണ്ട്തന്നെ പുറത്ത് എവിടെയാണന്നോ എന്തുജോലിയാണന്നോ ഒന്നും ഞാൻ ചോദിച്ചില്ല.
പിന്നെ എന്റെ സംസാരം ഭാര്യയോടായി.
“നീ എങ്ങനെ ഇവളെ കണ്ടുപിടിച്ചു?”
“അതാണ്‌ രസം. ഞാൻ പറയാൻ പോവുകാരുന്നു.”
“ചേച്ചീ, ടൊയ്‌ലെറ്റ് എവിടെയാ...?” സ്റ്റെഫി എണീറ്റു.
ഭാര്യ പറഞ്ഞു തുടങ്ങി.
“ഞാൻ ‘ഹൈദ്രാബാദ് സെണ്ട്രലീന്ന്’ചുരിദാർ വാങ്ങി കാഷ് കൗണ്ടറിൽ നില്ക്കുമ്പോ, മാനേജരുടെ റൂമിൽ നല്ല ബഹളം. നല്ല പച്ച മലയാളത്തിലെ ഒന്നാന്തരം തെറി...കേട്ടിട്ട് കാത് ചെകടിച്ച് പോയി...നോക്കുമ്പോഴല്ലേ...ഇവള്‌...സ്റ്റെഫി!

കതകും വലിച്ചടച്ച് പുറത്തേക്ക്... അയാളാണേ, ഗെറ്റൗട്ട്, ഗെറ്റ് ലോസ്റ്റ് എന്നൊക്കെ പറയുന്നുമുണ്ടാരുന്നു.”

അപ്പോഴത്തേക്കും സ്റ്റെഫി വന്നു. “അയാള്‌ ഒരുമാതിരി...ക്രീയേറ്റിവിറ്റി എന്നൊരു സാധനമേ ഇല്ലാത്ത ഒരു കോന്തൻ...എനിക്ക് പിടിച്ചില്ല. ഞാൻ കൊറേ പറഞ്ഞു.”
കിലുക്കത്തിലെ രേവതിയെ ആണെനിക്കോർമ്മ വന്നത്!
“കൊള്ളാമല്ലോ ആള്‌! നേരാം വണ്ണം മലയാളമറിയാത്ത ഇയാളീ ചീത്തയൊക്കെയെങ്ങനെ പഠിച്ചു?” ഞാൻ ചോദിച്ചു.
ഒരു ചെറിയ നാണം അവളുടെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞു.
“അതൊക്കെ അപ്പച്ചൻ മമ്മിയെ വിളിക്കണതാ...” ഞങ്ങൾക്ക് ചിരിയടക്കാനായില്ല.


കുറച്ചു നാളുകൾ കഴിഞ്ഞു. ഭാര്യയ്ക്ക് അത്യാവശ്യമായി ഒരു ഇൻജക്ഷൻ എടുക്കേണ്ട ആവശ്യമുണ്ടായിരുന്നു. അടുത്തുള്ള ഡിസ്പെൻസറിയിൽ ചെന്നപ്പോൾ അത് അടച്ചിട്ടിരിക്കുന്നു.അപ്പോഴാണ്‌ സ്റ്റെഫിയുടെ മമ്മിയെ ഓർമ്മ വന്നത്.
സ്റ്റെഫിക്ക് ഫോൺ ചെയ്തു.
ജൂബിലി ഹിൽസിൽ എത്തേണ്ട സ്ഥലം അവൾ പറഞ്ഞു തന്നു.
ഞങ്ങൾ അവിടെ എത്തുമ്പോൾ സ്റ്റെഫിയുടെ സഹോദരൻ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു.
“ഇനി അങ്ങോട്ട് വണ്ടി പോകില്ല. കുറച്ചു നടക്കണം.” സ്റ്റെഫിയുടെ സഹോദരൻ ഞങ്ങൾക്ക് വഴി കാണിച്ചുകൊണ്ട് മുന്നേ നടന്നു.
ജൂബിലി ഹിൽസിനോട് ചേർന്ന് ഇത്തരം ഒരു സ്ഥലമുണ്ടന്നുള്ള കാര്യം ഞങ്ങൾക്ക് പുതിയ അറിവായിരുന്നു.
പാറക്കെട്ടുകൾ നിറഞ്ഞ ഒരു ഇടുങ്ങിയ വഴി. ഹിമാലയത്തിനേക്കാൾ പ്രായമുള്ള ഹൈദ്രാബാദിലെ പാറകൾ!
 ഭൂ മാഫിയ ഒരുമാതിരി പാറകളൊക്കെ ഇടിച്ച് നികത്തിയിട്ടുണ്ട് ഇക്കാലത്തിനീടയ്ക്ക്.
‘ഫ്രൗക്കെ’ എന്ന ജർമ്മൻ വനിത ഈ പാറക്കെട്ടുകൾ സംരക്ഷിക്കാനായ് നടത്തുന്ന പ്രവർത്തനങ്ങൾ!

“വീടെത്തി” സ്റ്റെഫിയുടെ സഹോദരന്റെ ശബ്ദം കേട്ട്‌ ഞാൻ ചിന്തയിൽ നിന്നും തിരിച്ചു വന്നു.
കുന്നിൻമുകളിലുള്ള ഒരു ഒറ്റവരി കെട്ടിടം. ആ കെട്ടിടത്തിന്റെ അറ്റത്തുള്ള ഒരു മുറിയുടെ മുന്നിൽ ഞങ്ങൾ നിന്നു.
“വാ...അകത്തോട്ട് വാ...” സ്റ്റെഫിയുടെ മമ്മി ഞങ്ങളെ സ്നേഹപൂർവം ക്ഷണിച്ചു.
തുണികൊണ്ട് രണ്ടായി തിരിച്ചിട്ടുള്ള ഒരു മുറി. അതിന്റെ ഒരു മൂലയ്ക്ക് ഒരു സ്റ്റൗ കത്തുന്നു. ഇൻജക്ഷനുള്ള സിറിഞ്ച് ചൂടാക്കുവാണന്ന് പിന്നിടാണറിഞ്ഞത്! മറുവശത്ത് ടീവിയും കമ്പ്യൂട്ടറുമൊക്കെ...
സ്റ്റെഫി ചായയും പലഹാരങ്ങളുമൊക്കെയായ് വന്നു.
“ഇപ്പോ, പഴയ സ്ഥലത്ത് തന്നെയാണോ?” ഞാൻ ചോദിച്ചു.
“കൊള്ളാം...അവിടത്തെ പണി അന്നത്തോടെ നിർത്തി. ബാംഗ്ളൂരിൽ ഒരു വേക്കൻസി വന്നിട്ടുണ്ട്...” സ്റ്റെഫി സംസാരിക്കുന്നതിനിടയിൽ മമ്മി ഇടപെട്ടു.
“ഇവളിനി വർക്ക് ചെയ്യാൻ ഹൈദ്രാബാദിൽ ഇടമില്ലന്ന് പറയുന്നതാ ശരി. എവിടെപ്പോയാലും വഴക്കുണ്ടാക്കിപ്പോരും അവസാനം.”
“അത്‌ എന്റെ കൊഴപ്പമാണോ? എന്റെ മെക്കിട്ട് കേറാൻ വന്നാ, ആരാണന്നൊന്നും ഞാൻ നോക്കില്ല.” സ്റ്റെഫിക്ക് ദേഷ്യം വരുന്നു. സുന്ദരമായ ആ വെളുത്ത മുഖം ചുവക്കുന്നു...കഴുത്തിലെ ഞരമ്പുകൾ വലിയുന്നു...
മമ്മി ഇപ്പോൾ കരയുകയാണ്‌...
“ഒരു നേഴ്സിന്‌ കിട്ടുന്ന വരുമാനമറിയാമല്ലോ...ഇതുങ്ങടെ കാര്യം നോക്കണം...വീട്ടു വാടക കൊടുക്കണം...കടം വാങ്ങാതെ കഴിയാൻ പറ്റണത് കർത്താവിന്റെ കൃപ!” മമ്മി ഭിത്തിയിലെ രൂപത്തെ നോക്കി കുരിശു വരച്ചു.
എന്റെ മനസ്സിൽ അപ്പോഴും ഒരു സശയം ബാക്കി...ബിൻസീടെ അപ്പച്ചൻ പുറത്തല്ലേ...എന്നിട്ടും...എന്തു പറ്റി ഈ കുടുംബത്തിന്‌...?

അറിയാതെ ചോദിച്ചുപോയി.

“അല്ല. സ്റ്റെഫിടെ അപ്പൻ പുറത്താണന്നല്ലേ പറഞ്ഞത്...?
”അതേ...“ മമ്മിയാണ്‌  മറുപടി പറഞ്ഞത്.
”അങ്ങേര്‌ ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിന്റെ പുറത്താ...“
സ്റ്റെഫി അപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു.
തന്റേടിയും, സുന്ദരിയുമായ പെൺകുട്ടി... നിനക്ക് നല്ലത് വരട്ടെ!


Read more...

ഉൽസവം

Sunday, June 8, 2014


“നളിനി ഭാഗ്യോള്ളോളാണ്‌!എഞ്ചിനീറാവാന്ന്‌ പറഞ്ഞാൽ ചില്ലറകാര്യാണോ ഇക്കാലത്ത്‌? തിരോന്തരത്ത്‌ വിട്ട്‌ പഠിപ്പിക്കേണം ഇനി. കല്യാണി അമ്മായി മാഞ്ചുവട്ടിലെ ചർച്ച തുടങ്ങി വെച്ചു.
അപ്പുക്കുട്ടൻ ജന്നലഴിയിൽ തൂങ്ങി പുറത്തേയ്ക്ക്‌ നോക്കി. അച്ഛന്റെ ഭാഷയിലെ  പരദൂഷണ കമ്മറ്റി അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ട്‌.

നളിനി അമ്മായീടെ മോൻ എഞ്ചിനീയറാവാൻ പോകാണ്‌! അതാണ്‌ ഇന്നത്തെ വിഷയം. അപ്പുക്കുട്ടൻ ജന്നൽ കമ്പിയിൽ കാല്‌ മാറ്റിമാറ്റി ചവിട്ടിക്കൊണ്ട്‌ നിന്നു.
”എടാ ചെറുക്കാ, അതു പഴയ തെങ്ങിൻ കമ്പിയാ...ഒടിഞ്ഞ്‌ കാലേ കേറും...“ അമ്മയുടെ നോട്ടം അപ്പുക്കുട്ടനിലേക്കായി. തിരിഞ്ഞാൽ കുഴപ്പം... മറിഞ്ഞാൽ കുഴപ്പം...
”ചില്ലറ നേർച്ചേം കാഴ്ചേമൊക്കെ ആണോ അവള്‌ നേർന്നത്‌! ഇത്തവണത്തെ ഉൽസവത്തിന്ന്‌ കോടിമരം നളിനീടെ വകയാ..“ ചുമ്മാതല്ല വിലാസിനി ചിറ്റയെ അച്ഛൻ അമ്പലവാസീന്ന്‌ വിളിക്കുന്നത്‌! ഭയങ്കര ഭക്തയാണ്‌.അമ്പലക്കാര്യോക്കെ നന്നായറിയാം.

അപ്പുക്കുട്ടന്റെ മനസ്സിൽ ചെണ്ടമേളം തുടങ്ങി. കഴിഞ്ഞ തവണത്തെ ഉൽസവം നല്ല രസാരുന്നു! കാഴ്ചശ്രീബലിക്ക്‌ മൂന്നാനയുണ്ടായിരുന്നു. ഒരു വലിയ ഗമണ്ടൻ ആന. രണ്ട്‌ ചെറിയ ആനകൾ. കാഞ്ഞങ്ങാട്ടുകാരുടെ ആനയായിരുന്നു വലിയത്‌. ‘രാജശേഖരൻ’ എന്നാണവന്റെ പേര്‌.
കുടിയൻ ഭാസി ആനേടെ വാലേ പിടിച്ചതിന്‌ അന്ന്‌ ഭയങ്കര ഇടി നടന്നു. ഭാസിയ്ക്ക്‌ ഇടികിട്ടിയത്‌ നന്നായെന്നാണ്‌ മാഞ്ചുവട്ടിലെ കമ്മറ്റി അഭിപ്രായപെട്ടത്‌!
തെക്കേപ്പുറംകാര്‌ ഭാസിയെവിട്ടു ഉൽസവം കലക്കാൻ ശ്രമിച്ചതാണന്നും പറയുന്നുണ്ടാരുന്നു ചിലർ.
“ആനെയെങ്ങാനും ഇളകിയാ എന്താകുമാരുന്നു...”അമ്മയുടെ അഭിപ്രായത്തിനോട്‌ എല്ലാരും തലകുലുക്കി സമ്മതം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഉൽസവത്തിന്‌ രാജേശ്വരി ഉണ്ടായിരുന്നു. അപ്പുക്കുട്ടന്റെ കൂട്ടുകാരി. അപ്പുക്കുട്ടൻ ആനയുടെ പുറകേ നടക്കുകുന്ന സമയത്ത്‌ സേതുവാണ്‌ അതു കാണിച്ച്‌ കൊടുത്തത്‌. അങ്ങ്‌ വളക്കടയുടെ മുന്നിൽ...രാജേശ്വരി.
“ചേട്ടന്റെ ക്ലാസിലെ പെണ്ണാ... ല്ലേ...വളക്കടേടെ മുന്നില്‌...”
നീളൻ മുടി പന്നിവാലുപോലെ രണ്ട്‌ വശത്തോട്ട്‌ പിന്നിയിട്ട്‌, പട്ടുപാവാടയുമുടുത്ത്‌ നല്ല സുന്ദരിക്കുട്ടി! അപ്പുക്കുട്ടൻ വളക്കടയിലോട്ട്‌ നടന്നു. സേതു പുറകേ കൂടി.
“നീയെന്തിനാ...?” അപ്പുക്കുട്ടനവൾ വരുന്നത്‌ ഇഷ്ടമല്ലാരുന്നു.
“ഞാനല്ലേ കാണിച്ച്‌ തന്നേ...” എന്തിനും ഈ പെണ്ണിനൊരു ന്യായമുണ്ട്‌!
രാജേശ്വരീടെ അച്ഛനും അമ്മയും എല്ലാരുമുണ്ടാരുന്നു കൂടെ. കൈ നിറയെ വളയാ വാങ്ങിയത്‌ അവൾ!.സേതുവിനും കിട്ടി ഒരു ജോടി വള! രാജേശ്വരീടെ വകയായി.

“ഇത്തവണ ആറാട്ടുൽസവത്തിന്‌ നമ്മടെ സദാനന്ദന്റെ നാടകമാ...എസ്സെൽ പുരത്തെ...‘കാട്ടുകുതിര’...നല്ല ശേലൻ നാടകാന്നാ കേട്ടത്‌...“ കല്യാണി അമ്മായി നാടകപ്രേമിയാണ്‌. എവിടെ നാടകമുണ്ടേലും പോവും. വള്ളിപുള്ളി വിടാതെ കഥ മാഞ്ചുവട്ടിൽ അവതരിപ്പിക്കും.
”ചേർത്തലക്കാരനൊരാളാ, കൊച്ചുവാവായിട്ട്‌...ഭയങ്കര അഭിനയാ...“ നാടകം കാണുന്നതിന്‌ മുന്നേ ഇതിനുംമാത്രം അറിവ്‌ കല്യാണി അമ്മായിക്ക്‌ എവിടുന്ന്‌ കിട്ടുന്നുവെന്ന്‌ മാഞ്ചുവട്ടിലെ എല്ലാരും അതിശയിച്ചു.
”എന്നേം കൊണ്ടുപോണം നാടകത്തിന്ന്‌...“ അപ്പുക്കുട്ടൻ അപ്പോഴും ജന്നലിൽ തൂങ്ങി നില്ക്കുകയായിരുന്നു.
”നേരേ ചൊവ്വേ പഠിക്കാൻ നോക്ക്‌ ആദ്യം. കണ്ടാ ആൺപിള്ളേര്‌ പഠിച്ച്‌ എഞ്ചിനീയറാവാൻ പോണത്‌...“ അമ്മ ഉപദേശം തുടങ്ങി. അപ്പുക്കുട്ടൻ ജന്നലിലെ പിടിവിട്ടു. കണ്ടത്തീപ്പറമ്പിലെ പുളിമരത്തിൽ നിറയെ പുളിയാണ്‌. ഇല കാണാത്തവിധം പുളിയുണ്ട്‌ ഇത്തവണ. ഈ പെണ്ണുങ്ങളുടെ വർത്താനം കേക്കുന്നതിലും ഭേദം പുളിയെറിയുന്നതുതന്നെയാണ്‌. അപ്പുക്കുട്ടൻ നിക്കർ വലിച്ച്‌ കേറ്റി പുളിമരച്ചോട്ടിലേയ്ക്ക്‌ പോയി. ചിലപ്പോൾ  അഞ്ചുകണ്ണനും അവിടെ കാണും.

നളിനി അമ്മായീടെ വീട്‌ നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. പുതിയതായി ഓല മേഞ്ഞ്‌...മുറ്റമാകെ നല്ല വെള്ള മണൽ വിരിച്ചിരിക്കുന്നു. വേലിയും പുതിയതാണ്‌. വാതുക്കൽ കുരുത്തോലകൊണ്ട്‌ പന്തലിട്ടിട്ടുണ്ട്‌. വീടിന്റെ പുറകിലെ തോട്ടിറമ്പിലാണ്‌ കൊടിമരത്തിനായുള്ള അടയ്ക്കാമരം നില്ക്കുന്നത്‌. അങ്ങോട്ടേയ്ക്കുള്ള വഴീലും കുരുത്തോല കെട്ടിയിട്ടുണ്ട്‌. അമ്മായി ഭയങ്കര തിരക്കിലാണ്‌!  അമ്മായീടെ മോൻ നല്ല വെള്ള മുണ്ടൊക്കെ ഉടുത്ത്‌...നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട്‌...സുന്ദരൻ...എഞ്ചിനീയറാവാൻ പോണ ആളാ...അപ്പുക്കുട്ടൻ ആരാധനയോടെ നോക്കി.

അങ്ങ്‌ ദൂരെ ചെണ്ട മേളം കേൾക്കുന്നു. ശാന്തികളുടെ വരവാണ്‌... കൊടിമരം കൊണ്ടുപോവാൻ...  തിരക്ക്‌ കൂടുന്നു.  നാട്ടിൻപുറം മൊത്തം ഇങ്ങോട്ടെക്കെത്തിയതുപോലെ...
 അപ്പുക്കുട്ടൻ തോട്ടിറമ്പിലെ വലിയ മാവിൻകൊമ്പിൽ കയറി ഇരുന്നു. കൊടിമരം വെട്ടുന്നത്‌ കാണാൻ ഇതിനേക്കാൾ നല്ല ഇടമില്ല!

അടയ്ക്കാമരത്തിനു മുന്നിലിട്ടിരുന്ന  പായയിൽ നെല്ല്‌ നിറച്ച പറ നിലവിളക്കുകളുടെ നടുവിൽ!. വലിയ​‍ൂരു പൂങ്കുല പറയിലെ നെല്ലിൽ! കൊടിമരത്തിന്‌ ചുറ്റും പൂക്കൾ വിതറിയിരിക്കുന്നു. നല്ല ചന്ദനത്തിരിയുടെ മണം.
ശാന്തികൾ പൂജ തുടങ്ങി. ആരും അനങ്ങുന്നില്ല...മണിയടിയും മന്ത്രോച്ഛാരണവുമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
ദൈവത്തിനെ എല്ലാർക്കും പേടിയാ... ദൈവം കോപിച്ചാൽ നാട്‌ നശിക്കും...
കാഞ്ഞങ്ങാട്ടെ രാജശേഖരൻ തലയെടുപ്പോടെ നിക്കുന്നു.
ഒരു വലിയ ശർക്കര ഉരുള രാജശേഖരന്റെ വായിലേയ്ക്ക്‌ ശാന്തികൾ വെച്ചുകൊടുത്തു.
പൂജിച്ച കോടാലി തങ്കപ്പനാശാരീടെ കൈയിലും.
അടയ്ക്കാമരം താഴെ വീഴുന്നു. മരം മണ്ണിൽ വീഴാൻ പാടില്ലത്രേ...ഒരായിരം കൈകൾ മരത്തെ താങ്ങുന്നു.
തൊലിയെല്ലാം ചെത്തി,പട്ടുടുപ്പിച്ച്‌ ചന്ദനം തൊടുവിച്ച്‌ കൊടിമരം അമ്പലത്തിലേയ്ക്ക്‌...മുന്നിൽ രാജശേഖരൻ...പിന്നെ ശാന്തികൾ...പിന്നെ ചെണ്ടക്കാർ...
പടയണിയായിട്ടാണ്‌ കൊടിമരയാത്ര.
അപ്പുക്കുട്ടൻ മരത്തിൽ നിന്നും ഇറങ്ങി.
തപ്പുകൊട്ടും, തുള്ളലും, ആർപ്പുവിളിയും...ആകെ ബഹളമയം. അപ്പുക്കുട്ടന്‌ നല്ല രസം തൊന്നി.
“മൊത്തം വെള്ളംകളിയാ...സുക്ഷിച്ചോ വഴക്കുണ്ടാകാൻ സദ്ധ്യതയുണ്ട്‌.” അച്ഛൻ അപ്പുക്കുട്ടന്റെ കൈയ്ക്ക്‌ പിടിച്ചു. സേതു അമ്മയുടെ കൂടെയാണ്‌.
കൊടിമരയാത്ര അമ്പലത്തിന്റെ തെക്കേ നടയിലെത്തിയപ്പോൾ പുറകിലൊരു ബഹളം. ആളുകൾ ചിതറിയോടുന്നു. അച്ഛൻ അപ്പുക്കുട്ടന്റെ കൈയിൽ ബലമായ്‌ പിടിച്ചു.
വാളുകൾ കൂട്ടിമുട്ടുന്ന ഒച്ച...അന്തരീക്ഷത്തിൽ തിളങ്ങുന്ന വാളുകളുടെ മിന്നായം...

“തെക്കേപുറത്തുകാര്‌ കാഞ്ഞങ്ങാട്ടുകാരുടെ പടയണി പൊളിക്കാൻ ശ്രമിച്ചതാ...കഴിഞ്ഞ കൊല്ലത്തെ പകരം ചോദിക്കൽ അല്ലാണ്ടെന്താ?” കല്യാണി അമ്മ മാഞ്ചുവട്ടിൽ വിശദീകരണം തുടങ്ങി.
“ഇത്തവണ കൊടിവീണിരിക്കുന്നത്‌ തെക്ക്‌ കിഴക്കോട്ടാ...നളിനീടെ വീടിന്റെ ദിക്കിലേക്ക്‌ തന്നെ... ഭാഗ്യം ഇത്തവണ അങ്ങോട്ടാ...”
“വഴക്കും കാര്യോന്നുമില്ലാണ്ട്‌ ഉൽസവം കഴിഞ്ഞ്‌ കിട്ടിയാമതിയാരുന്നു.“ അമ്മ പറഞ്ഞു. അപ്പുക്കുട്ടനും അതു തന്നെയായിരുന്നു ആഗ്രഹം. നാടകം കാണാനുള്ളതാണ്‌...കല്യാണി അമ്മായീടെ കാട്ടുകുതിര!
”കാലമാടന്മാർ ഒരുവർഷത്തെ പക മുഴുവൻ തീർക്കുന്നത്‌ ഉൽസവ പറമ്പിലല്ലേ... എങ്ങനെ വഴക്കില്ലാണ്ടാവും! ഇവന്മാരോടെക്കൊ ദൈവം ചോദിക്കും.“ വിലാസിനി ചിറ്റ ദൈവത്തിന്‌ ജോലികൊടുത്തു.

കൊടിയേറ്റ്‌ കഴിഞ്ഞ്‌ പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ട്‌ തന്നെ കാഴ്ച്ശ്രിബലിക്ക്‌ ധാരാളം ആളുണ്ടായിരുന്നു. പക്ഷേ ഇത്തവണ ശ്രീബലിക്ക്‌ രാജേശ്വരി വന്നില്ല. അപ്പുക്കുട്ടൻ അവളെ എല്ലായിടത്തും നോക്കി. കണ്ടില്ല. രാജേശ്വരി വന്നില്ലന്ന്‌ സേതുവും പറഞ്ഞു. ഒരു ജോടി വള അവൾ ഇത്തവണയും പ്രതീക്ഷിച്ച്‌ കാണും!
അമ്മയും വളരെ സന്തോഷത്തിലായിരുന്നു. വഴക്കില്ലല്ലോ...നാടകം കാണാൻ പറ്റും!
നല്ല തിരക്കായിരുന്നു നാടകത്തിന്‌.കല്യാണി അമ്മായി ഒരു പായുമായിട്ടാണ്‌ വന്നത്‌! ചൊരി മണലിലിരുന്നാൽ ചൊറിയും!
കാട്ടുകുതിര!
നാടകക്കാരുടെ ബെല്ലടിയാണ്‌ അപ്പുക്കുട്ടനേറ്റവുമിഷ്ടം. ക്‌ ർ ർ ർ ർ ർ.... ക്‌ ർ ർ ർ... ക്‌ ർ ർ ർ ർ...മൂന്നാമത്തെ ബെല്ലിന്‌ കർട്ടനുയരും.
മൂന്നാമത്തെ ബെല്ലടിച്ചതും മൈതാനത്തിന്റെ ഏറ്റവും പുറകിൽ ഒരു ബഹളം...  സ്റ്റേജിനു പുറകിലൂടെ വടക്കോട്ട്‌ ആരൊക്കെയോ ഓടി.
പിന്നെ ബഹളം കെട്ടൊടുങ്ങി.
കൊച്ചുവാവ തകർത്തു. അമ്മയും, കല്യാണി അമ്മായിയും ഭയങ്കര ചിരി ആയിരുന്നു.
“അമ്മായി പറഞ്ഞത്‌ ശരിയാ...നല്ല ഉഗ്രൻ നാടകം. ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല നാടകം കണ്ടിട്ടില്ല.” അമ്മായിയുടെ മാഞ്ചുവട്ടിലെ അഭിപ്രായത്തിന്‌ അമ്മ നന്ദി പറഞ്ഞു.
നല്ല ഉറക്ക ക്ഷീണമായിരുന്നു. അപ്പുക്കുട്ടൻ എണീറ്റപ്പോൾ സമയം വൈകുന്നേരമായിരുന്നു. പുറത്ത്‌ അടക്കിപ്പിടിച്ച സംസാരം...മാഞ്ചുവട്ടിലാണ്‌...
അപ്പുക്കുട്ടൻ ജന്നലഴിയിൽ ചവുട്ടി പുറത്തേക്ക്‌ നോക്കി.പരദൂഷണ കമ്മറ്റിക്കാർ ഇന്ന്‌ കയറുപിരിത്തവും, തൊണ്ടുതല്ലും ഒന്നുമില്ല. എല്ലാരും വട്ടംകൂടി നില്ക്കുന്നു.
കൂട്ടത്തിലാരോ പറയുന്നു.“കാഞ്ഞങ്ങാട്ടെ ശശി ആണെന്ന്‌ കരുതിയാ...ആളുമാറിപ്പോയി തെക്കേപ്പുറംകാർക്ക്‌!”
“ശരിയാ...അവനെക്കണ്ടാൽ ശശിയെപ്പോലെ തന്നെ തോന്നും.” അമ്മ.
“ദൈവത്തിന്റെ ഓരോ കളികളേ...നമ്മളൊന്നു വിചാരിക്കും...അങ്ങേര്‌ വേറെയോരോന്നും.!” വിലാസിനി ചിറ്റ ദൈവത്തിലേയ്ക്ക്‌ പോയി.
അപ്പുക്കുട്ടനൊന്നും മനസ്സിലാകുന്നില്ലായിരുന്നു ഈ പെണ്ണുങ്ങളുടെ സംസാരം.
അടുത്തത്‌ കല്യാണി അമ്മായിടെ ഊഴമായിരുന്നു.
‘എങ്കിലും വടക്കോട്ടുള്ള  ആ ഓട്ടം ഇങ്ങനെയൊക്കെ ആകുമെന്ന്‌ സ്വപ്നത്തീ പോലും വിചാരിച്ചില്ല. ഒറ്റക്കുത്താരുന്നു...നെഞ്ച്‌ പിളന്നാ പോയത്‌...ആ ചെറുക്കനെ പ്രതീക്ഷിച്ച് അവളെന്നാക്കാ സ്വപ്നാ കണ്ടത്...
എന്തു ചെയ്യാം...
എല്ലാം തീർന്നില്ലേ, ഒരു നിമിഷം കൊണ്ട്..
നളിനി ഭാഗ്യം കെട്ടോളാ..“



Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP